Thursday, May 20, 2010

വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍

വിചിത്രകേരളം എന്ന ബ്ലോഗിനും ജോര്‍ജ് ജോസഫെന്ന ബ്ലോഗര്‍ക്കും ബൂലോകത്തിലെന്നല്ല, നമ്മുടെ പൊതുസമൂഹത്തില്‍ പോലും ഒരു മുഖവുരയൊന്നും ഇനി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തന്റെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കത്തിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുകയാണല്ലോ ഇദ്ദേഹമിപ്പോള്‍. ഒരു വ്യക്തി അയാളുടെ സ്വന്തം ബ്ലോഗില്‍ സ്വമേധയാ എഴുതി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ ചെന്നെത്തിയ നിയമക്കുരുക്കിലും വിവാദങ്ങളിലും നമുക്കെന്ത് കാര്യം എന്ന നിലയ്ക്ക് ഇതിനെ ചുരുക്കിക്കാണാനാവില്ല. ബ്ലോഗ് ഒരു ഇന്ററാക്റ്റീവ് മാധ്യമമാവുന്നത് എഴുത്തുകാരനും വായനക്കാരനുമിടയില്‍ തുറന്നുകിടക്കുന്ന വിനിമയസാധ്യതകളിലൂടെയാണ്. യോജിക്കാനും വിയോജിക്കാനും ആശയപരമായ യുദ്ധങ്ങള്‍ തന്നെ തുടര്‍ന്നുകൊണ്ടുപോകാനും ഇടം നല്‍കുന്ന ഈ സൈബര്‍ലോകത്തുനിന്ന് ഉള്ളടക്കവും അനുബന്ധചര്‍ച്ചകളും രാഷ്ട്രീയാധികാരത്തിന്റെയും നിയമങ്ങളുടേയുമൊക്കെയായ മറ്റൊരിടത്തേക്ക് പൊടുന്നനെ പറിച്ചുനടപ്പെടുന്നത് ഇവിടെ ധനാത്മകമായി തുടര്‍ന്നുവരുന്ന ചര്‍ച്ചകളെയും സംവാദങ്ങളെയുമൊക്കെ ഇല്ലാതാക്കുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്തേക്കാം.

നായര്‍സമുദായാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള രചനകള്‍ പ്രസിദ്ധീകരിച്ചു എന്നതാണല്ലോ വിചിത്രകേരളം ബ്ലോഗര്‍ക്കെതിരെയുള്ള ആരോപണം. ഇയാള്‍ തന്റെ പോസ്റ്റുകളിലൂടെ മുന്നോട്ടുവെക്കുന്ന പല നിരീക്ഷണങ്ങളും പി കെ ബാലകൃഷ്ണനുള്‍പ്പെടെയുള്ള പല ചരിത്രകാരന്മാരും സാമൂഹ്യനിരീക്ഷകരും ഇതിനോടകം തന്നെ മുന്നോട്ടുവെച്ചുകഴിഞ്ഞവയാണ്. എന്നാല്‍ ഇദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ക്കോ നിഗമനങ്ങള്‍ക്കോ ആധാരമാക്കുന്ന രീതിശാസ്ത്രം സാമൂഹ്യശാസ്ത്രത്തിന്റെയോ നരവംശശാസ്ത്രത്തിന്റെയോ അല്ലെന്നു മാത്രമല്ല, തികച്ചും അശാസ്ത്രീയമായ ഒന്നാണ് താനും. കേവലം വെറിതീര്‍ക്കലിന്റേത് മാത്രമായ ഏകപക്ഷീയവും തുലനം നഷ്ടപ്പെട്ടതുമായ ഒരാഖ്യാനശൈലിയാണ് ആ ബ്ലോഗിലെ പോസ്റ്റുകളിലുടനീളം കണ്ടുവരുന്നത്. ഇന്നത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാമൂഹ്യാവസ്ഥയെ അതിന് നിദാനമായ സാഹചര്യങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ടു സമീപിക്കുകയും കേവലം പ്രകോപനത്തിനപ്പുറം ചരിത്രപരമോ സാമൂഹ്യശാസ്ത്രപരമോ നരവംശശാസ്ത്രപരമോ ആയി യാതൊരു പ്രസക്തിയുമില്ലാത്ത നിഗമനങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു എന്നതാണ് ഈ പോസ്റ്റുകളുടെ പ്രഥമവും പരമവുമായ ന്യൂനതയും.

ചരിത്രസത്യങ്ങളുടേത് വിഭാഗീയമായ ഒരു നിലനില്പല്ല. അതുകൊണ്ടുതന്നെ അവയുടെ വിഭാഗീയമായ വായന ഒരു സമൂഹത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനും ദിശാബോധം നല്‍കുന്നതിനും ആവശ്യമായ തുടരിന്റെ കണ്ണികളെ തമസ്കരിക്കുകയും അതിലൂടെ ജാതീയവും മതപരവുമായ പൊങ്ങച്ചത്തിന്റെ കുടുസ്സുകളില്‍ അതാത് വിഭാഗങ്ങളെ കൊണ്ട് കുടുക്കുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പി കെ ബാലകൃഷ്ണനെയും മറ്റും പോലുള്ള ചരിത്രകാരന്മാരുടെ പല കണ്ടെത്തലുകളും ബ്രാഹ്മണനും നായര്‍ക്കും ഈഴവനുമുള്‍പ്പെടെയുള്ള ഏത് വിഭാഗത്തിനും അപകീര്‍ത്തികരമായി തോന്നാവുന്നവയാണ്. എന്നാല്‍ ഈ പറഞ്ഞത് സ്ഥൂലവല്‍ക്കരിച്ച ഒരു നിരീക്ഷണമാണെന്നും ഒരു വായനക്കാരന് തോന്നാം. മേല്പറഞ്ഞ ചരിത്രകാരന്മാരുടെ പുസ്തകങ്ങളൊന്നും ഈ നിലക്കല്ല വായിക്കപ്പെട്ടതും വായിക്കപ്പെടുന്നതുമെന്നും വിചിത്രകേരളമെന്ന ബ്ലോഗിനെതിരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ ഇവിടെയല്ല അന്വേഷിക്കേണ്ടത് എന്നും വാദിക്കാം. അങ്ങനെയെങ്കില്‍ അവര്‍ മുന്നോട്ടുവെച്ച ചരിത്രവും വിചിത്രകേരളത്തില്‍ കേട്ട അതിന്റെ മാറ്റൊലിയും തമ്മില്‍ എന്താണ് വ്യത്യാസം? ആദ്യത്തേത് സജീവവും ധിഷണാപരവുമായ ചില ചരിത്ര ഇടപെടലുകളായിരുന്നുവെങ്കില്‍ വിചിത്രകേരളത്തിന്റേത് മേല്പറഞ്ഞവയുടെ ചര്‍ച്ചാസാധ്യതകളെക്കൂടി റദ്ദു ചെയ്യുംവിധം ‘സില്ലി’യാ‍യ ചില സാമാന്യവല്‍ക്കരണങ്ങളും. അപ്പോഴിവിടെ വീണ്ടുമൊരു ചോദ്യമുയരുന്നു. ഇത്തരം സാമാന്യവല്‍ക്കരണങ്ങളെ വെള്ളം തൊടാതെ വിഴുങ്ങാനുള്ള ബാധ്യത ആര്‍ക്കുമില്ലെന്നിരിക്കുമ്പോഴും ബൌദ്ധികമായ ഇത്തരം അല്പത്തരങ്ങളെയൊക്കെ കുറ്റകൃത്യങ്ങളായി കാണേണ്ടതുണ്ടോ?

ഏതൊരു ബ്ലൊഗ് പോസ്റ്റിന്റെയും ഉള്ളടക്കത്തെ എതിര്‍ക്കാനും അതിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനുമുള്ള അവസരങ്ങള്‍ ബ്ലോഗെന്ന മാധ്യമത്തിന്റെ അതിരുകള്‍ക്കുള്ളില്‍തന്നെ ലഭ്യമാണ്. ഭീരുവായ ഏതെങ്കിലുമൊരു ബ്ലോഗര്‍ കമന്റ് ഓപ്ഷന്‍ മുഖേനയുള്ള കൊടുക്കല്‍ വാങ്ങല്‍ സാധ്യതകളെ അടച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചാലും അയാളെ അവിടുന്ന് പുറത്തെടുക്കാനും ജനമധ്യേ ആശയപരമായിത്തന്നെ വിചാരണ ചെയ്യാനുമുള്ള സാധ്യതകളുണ്ട്. വിചിത്രകേരളത്തില്‍ വന്ന പോസ്റ്റുകളോടും പ്രതികരിക്കേണ്ടത് അത്തരം സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ്. അത്തരം ശ്രമങ്ങള്‍ ബൂലോകത്ത് നടന്നിട്ടുമുണ്ട്. ഈ വഴിക്കുള്ള കാര്യമാത്രപ്രസക്തവും സമതുലിതവുമായ ഒരു ശ്രമമാണ് രാജീവ് ചേലനാട്ടിന്റെ പോസ്റ്റ്. നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കപ്പുറം ഓരോ ബ്ലോഗ് പോസ്റ്റും നടത്തുന്നത് ഒരു സാംസ്കാരിക ഇടപെടലാണ്. അതുകൊണ്ടുതന്നെ അവയോട് പ്രതികരിക്കുന്നത് മറ്റൊരു തലത്തിലാവുന്നത് ആശാസ്യമായൊരു കീഴ്വഴക്കമാവില്ല സൃഷ്ടിക്കുന്നത്. അലസമായി വിട്ടാല്‍ പിന്നീട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതുമാണത്. അത്തരം ചില സൂചനകള്‍ ഇതിനോടകം തന്നെ ബ്ലോഗില്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്.

വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റുമായി ബന്ധപ്പെട്ടു നടന്ന ബ്ലോഗ് ചര്‍ച്ചകള്‍ പലരുടെയും ഉള്ളില്‍ വിങ്ങുന്ന അസഹിഷ്ണുതകളെ പ്രകടമാക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത അഭിപ്രായപ്രകടനങ്ങളെയൊക്കെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും പ്രോത്സാഹനം നല്‍കുന്നൊരു കീഴ്വഴക്കമായി ഈ അറസ്റ്റിനെ കണ്ടാശ്വസിക്കുന്നവരുടെ എണ്ണം ചെറുതല്ല. ഫെമിനിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയൊക്കെ അടച്ചാക്ഷേപിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ബൂലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കെതിരെ ഇത്തരം നിയമനടപടികള്‍ ഉണ്ടാവാതിരുന്നത് ആ പ്രസ്ഥാനങ്ങളിലെ സജീവമായ ജനാധിപത്യബോധം കൊണ്ടാവാം. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇന്ന് നിലനില്‍ക്കുന്ന പല സംഘടനകളില്‍നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും അത്തരമൊന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.

മൂലഘടകങ്ങള്‍ മുതല്‍ക്ക് തന്നെ വിരുദ്ധധ്രുവങ്ങളില്‍ നിലനിന്നു പോരുന്നവയാണ് വിശ്വാസവും യുക്തിയും. അതുകൊണ്ടുതന്നെ യുക്തിയുടെ പരിപ്രേക്ഷ്യത്തിലൂടെ വിശ്വാസങ്ങളെ വിശകലനം ചെയ്യുവാനുള്ള ഏതൊരു ശ്രമവും മതനിന്ദയോ വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമോ ആയി വ്യാഖ്യാനിക്കപ്പെടാം. അത് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് ഏതൊരുതരം എഴുത്തും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന അവസ്ഥയിലേക്കാണ്. തികച്ചും വ്യതിരിക്തമായ വര്‍ത്തമാന സാംസ്കാരികപരിസരങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം വ്യവഹാരങ്ങളെ എത്രയൊക്കെ അല്ലെന്ന് പറഞ്ഞാലും ഇതിന്റെ ഭാഗമാവാതിരിക്കാന്‍ തരമില്ലാത്ത നീതിന്യായവ്യവസ്ഥ എങ്ങനെ സമീപിക്കുമെന്നതും, മൌലികാവകാശങ്ങളും അതിന്റെ ഭാഗമായ അഭിപ്രായസ്വാതന്ത്ര്യം തന്നെയും പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്നതും അന്തമില്ലാത്ത ആശങ്കകളാണ് ഉയര്‍ത്തുന്നത്.

മാധ്യമചരിത്രത്തില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ബ്ലോഗെന്ന ഈ പുതുമാധ്യമം. എന്തുകൊണ്ടെന്നാല്‍ എഴുത്തിനും വായനക്കാരനുമിടയില്‍ സാധ്യമാകുന്ന വിനിമയശൃംഘല ഇതിന്റെ മാത്രം പ്രത്യേകതയാണ്. ആരെയും തിരസ്കരിക്കാത്തവണ്ണം വിശാലവും സുതാര്യവുമാണ് ഈ ഇടം(നാളിതുവരെയെങ്കിലും). ചിത്രകാരെന്റേതും വിചിത്രകേരളത്തിന്റെയും കാര്യത്തിലുണ്ടായതുപോലുള്ള, ഇനി നിരന്തരം ആവര്‍ത്തിക്കപ്പെട്ടേക്കാമെന്ന് ഭയക്കേണ്ടുന്ന, ഇത്തരം നിയമനടപടികള്‍ ചോദ്യം ചെയ്യുന്നത് ബ്ലോഗിന്റെ മാത്രമല്ല, അതിനു പുറത്തുമുള്ള പല ജനാധിപത്യമൂല്യങ്ങളേയുമാണ്. അസഹിഷ്ണുതകള്‍ക്ക് നിയമസാധുത നല്‍കുവാനുള്ള ശ്രമങ്ങളിലൂടെ നാം മൂടിക്കെട്ടുന്നത് നമ്മുടെ തന്നെ ചിന്തകളെയും നാവിനെയുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ നിലയ്ക്കാണ് വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നു തോന്നുന്നു.

Wednesday, May 12, 2010

തട്ടവും ശിക്ഷയും

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം ബെല്‍ജിയം സര്‍ക്കാര്‍ പാസാക്കിയതോടുകൂടി ഒരിടവേളയ്ക്കുശേഷം ബുര്‍ഖ വീണ്ടും അന്താരാഷ്ട്രശ്രദ്ധ നേടിയിരിക്കുന്നു. ഈ സമയത്തുതന്നെയാണ് ഇവിടെയും ആലപ്പുഴ ബിലീവേര്‍സ് ചര്‍ച്ച് സ്കൂളില്‍ നിന്ന് ഒരു മുസ്ലിം പെണ്‍കുട്ടിയെ പുറത്താക്കിയതിനെ തുടര്‍ന്ന് ബുര്‍ഖ വീണ്ടും ചര്‍ച്ചാവിഷയമായതെന്നത് സാന്ദര്‍ഭികമാവാം. അതെന്തുതന്നെയായാലും ഈ വിഷയത്തില്‍ ഗൌരവമുള്ള ചര്‍ച്ചകളും അതിലൂടെ ഒരു ആശയവ്യക്തതയും ഉരുത്തിരിഞ്ഞുവരേണ്ടത് അനിവാര്യമായിരിക്കുന്നു.

ബുര്‍ഖയെന്ന വസ്ത്രം സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതിനെക്കുറിച്ചൊക്കെ ഒരുപാടു ചര്‍ച്ചകളും സംവാദങ്ങളും നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അവ തുടരേണ്ടതുമുണ്ട്. എന്നാല്‍ അതങ്ങനെയായിരിക്കുമ്പോള്‍ തന്നെ ബുര്‍ഖയോ താടിയോ കൃപാണോ സിന്ദൂരക്കുറിയോ കൊന്തയോ ഒക്കെ പോലുള്ള മതചിഹ്നങ്ങളുടെ ഏകപക്ഷീയമായ നിരോധനം മനുഷ്യാവകാശലംഘനം തന്നെയാണ്. മുഖം മറയ്ക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ ചാട്ടയ്ക്കടിക്കുന്ന മതനേതൃത്വത്തിന്റേതുപോലെ മനുഷ്യത്വരഹിതവും ഫാസിസ്റ്റിക്കുമായ പ്രവൃത്തി തന്നെയാണ് ഇതും. എന്നിരിക്കെ ആദ്യം പരാമര്‍ശിച്ച വാര്‍ത്തയിലെ പെണ്‍കുട്ടി സ്കൂളില്‍നിന്ന് പുറത്താകുന്നത് ബുര്‍ഖയൊന്നും ധരിച്ചിട്ടല്ല, മറിച്ച് നമ്മുടെ നാട്ടിലെ മുസ്ലിം പെണ്‍കുട്ടികള്‍ കാലാകാലമായി ധരിച്ചുവരുന്ന തട്ടത്തിന്റെ പേരിലാണ് എന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.

മതസാമുദായികസംഘടനകള്‍ പൊതുവിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്നതും വിദ്യാലയങ്ങള്‍ തുടങ്ങുന്നതും പ്രോത്സാഹിപ്പിക്കുന്നതാണ് നമ്മുടെ എക്കാലത്തയും വിദ്യാഭ്യാസനയം. അതിന് അതിന്റേതായ കാരണങ്ങളുണ്ട് താനും. എന്നാല്‍ ഇത്തരം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ കടന്നുവരുന്ന മതപരമായ അംശങ്ങളെയും അത് വിവിധമതസ്ഥരായ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കാനിടയുള്ള സംഘര്‍ഷങ്ങളെയും നിരീക്ഷിക്കാനോ പഠിക്കാനോ നമുക്ക് സംവിധാനങ്ങളില്ല. ഇതിന്റെയൊരു പ്രതിഫലനമാണ് ആലപ്പുഴയില്‍ നാം കണ്ടത്. മതസാമുദായികസംഘടനകള്‍ നടത്തുന്ന സ്കൂളുകളില്‍ മോണിംഗ് അസംബ്ലി മുതല്‍ കൂട്ടമണിവരെയുള്ള കാലയളവിനുള്ളില്‍ അതാത് മതസമുദായങ്ങളുടെ വിശ്വാസസംഹിതകള്‍ പല രൂപത്തില്‍ കടന്നുവരാറുണ്ട്. ബിലീവേര്‍സ് ചര്‍ച്ച് സ്കൂളില്‍ നടന്നിരുന്ന പ്രാര്‍ത്ഥനകളിലും മറ്റും മുസ്ലിം മതവിശ്വാസിയായ നേരത്തെ പരാമര്‍ശിച്ച പെണ്‍കുട്ടിയും പങ്കെടുത്തിരുന്നതായി അവള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും തട്ടമിട്ടതിന്റെ പേരില്‍ അവള്‍ പുറത്താക്കപ്പെട്ടു.

ഇവിടെ പ്രശ്നം വിദ്യാലയങ്ങളില്‍നിന്നാണോ വിദ്യാര്‍ത്ഥി(നി)കളില്‍ നിന്നാണോ മതചിഹ്നങ്ങള്‍ ഒഴിവാക്കപ്പെടേണ്ടത് എന്നതാണ്. ഒരു സ്ഥാപനമെന്ന നിലക്ക് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ നടത്തിപ്പുകാരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കടന്നുവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ വിവിധമതസ്ഥരായ അവിടുത്തെ കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അത് ഒട്ടും സ്വാഭാവികമല്ലാത്ത അടിച്ചേല്‍പ്പിക്കലായി മാറുന്നു. പലപ്പൊഴും അവരുടെ മതവും, വിശ്വാസവും വിലക്കുന്ന കാര്യങ്ങള്‍പോലും അവര്‍ക്ക് ചെയ്യേണ്ടിവരുന്നു. നമ്മുടെതുപോലുള്ള ഒരു ബഹുസ്വരസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒഴിവാക്കപ്പെടെണ്ടതുതന്നെയാണ്. എന്നാല്‍ വിദ്യാര്‍ത്ഥി(നി)കള്‍ ഉപയോഗിക്കുന്ന മതചിഹ്നങ്ങള്‍ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളുടെയും ശീലങ്ങളുടെയും ഭാഗമാണ്. അവ ഇതരമതസ്ഥരായ സഹപാഠികളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയോ അവയുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയോ ചെയ്യുന്നില്ല. എന്നു മാത്രമല്ല, നമ്മുടേത് ഒരു ബഹുസ്വരസമൂഹമാണെന്നും അവിടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ അവരവരുടെ ആചാരാനുഷ്ഠാനങ്ങളുള്‍ക്കൊണ്ടുതന്നെ സഹവര്‍ത്തിക്കുന്നുവെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അവയുടെ നിഷേധം അതുകൊണ്ടുതന്നെ മൌലികാവകാശനിഷേധം തന്നെയാണ്.

ഇതൊരു ഒറ്റപ്പെട്ട പ്രശ്നമായിക്കണ്ട് തള്ളിക്കളയുന്നത് ആത്മഹത്യാപരമാണ്. എന്തുകൊണ്ടെന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ആശയവ്യക്തതയുണ്ടായില്ലെങ്കില്‍ സംഭവിക്കുന്നത് ഓരോ മതസമുദായങ്ങളില്‍ പെട്ടവരും അവരവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാത്രം പഠിച്ചാല്‍മതി എന്ന ഒരു തീരുമാനത്തിലേക്ക് പൊതുസമൂഹം എത്തിച്ചേരുകയെന്നതാണ്. ക്രിസ്ത്യാനികള്‍ ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തന്നെ പഠിക്കണമെന്ന പവ്വത്തിലിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ സൂചിപ്പിക്കുന്നത് അത്തരമൊരു അവസ്ഥാന്തരം അധികം അകലെയല്ല എന്നാണ്. ഒരു ബഹുസ്വരസമൂഹത്തില്‍ ഈവിധ തീരുമാനങ്ങള്‍ ഉണ്ടാക്കാവുന്ന മത സാമുദായിക ധ്രുവീകരണങ്ങളുടെ പ്രത്യാഘാതങ്ങള്‍ എത്ര വലുതായിരിക്കുമെന്നതിനെക്കുറിച്ച് വിശദീകരിക്കേണ്ടതില്ലെന്ന് തോന്നുന്നു. കൂണുപോലെ മുളച്ചുപൊന്തുന്ന സി ബി എസ് ഇ, ഐ സി എസ് ഇ ഉള്‍പ്പെടെയുള്ള അണ്‍-എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി നമ്മുടെ സര്‍ക്കാരുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ നമ്മുടെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന പല ആശയങ്ങളും സമീപഭാവിയില്‍തന്നെ പുല്ലുതിന്നാത്ത ഏട്ടിലെ പശുവായി ചുരുങ്ങും, ഉറപ്പ്.

Thursday, April 22, 2010

തരൂര്‍: മാധ്യമങ്ങളുടെ വിശുദ്ധപശു

മന്ത്രിപുംഗവന്മാര്‍ ഉണ്ടാക്കുന്ന വിവാദങ്ങളൊ വിവാദപ്രേരിതങ്ങളായ രാജികളോ നമ്മുടെ രാഷ്ട്രീയമണ്ഡലത്തെയോ മാധ്യമലോകത്തെയോ സംബന്ധിച്ച് പുതുമയുള്ള ഒന്നല്ല. രാഷ്ട്രീയനിരീക്ഷകരെ സംബന്ധിച്ചിടത്തോളം വിദേശകാര്യസഹമന്ത്രിയായിരുന്ന ശശി തരൂരിന്റെ രാജി അപ്രതീക്ഷിതമായ ഒരു ഐ പി എല്‍ ഫലവുമായിരുന്നില്ല. പക്ഷേ നമ്മുടെ മാധ്യമങ്ങള്‍ ഇതിനെ ഏറ്റെടുത്തത് ഈ പറഞ്ഞ തലങ്ങളിലൊന്നുമായിരുന്നില്ല.കക്ഷിരാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍ക്കൊത്ത് വേഷം കെട്ടാനാവാത്ത ഒരു സ്വതന്ത്ര ബുദ്ധിജീവിയുടെ രാഷ്ട്രീയപ്രവേശത്തിന്റെ സ്വാഭാവികമായ ദുരന്തപരിസമാപ്തി എന്ന നിലയ്ക്കാണവര്‍ പ്രത്യക്ഷമായും പരോക്ഷമായും അതിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. അതിനായി അവര്‍ മുന്നോട്ട് വെക്കുന്ന യുക്തികളാവട്ടെ നമ്മുടെ മധ്യവര്‍ഗത്തിന്റെ സമ്മതിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതും.

കൊളോണിയല്‍ ഹാങ്ങോവര്‍ എന്നൊക്കെ പറയുന്നത് പ്രയോഗമെന്ന നിലയ്ക്ക് ക്ലീഷേയായി കഴിഞ്ഞതാണെങ്കിലും നമ്മുടെ മധ്യവര്‍ഗത്തിന്റെ ബോധ, പെരുമാറ്റ സമ്പ്രദായങ്ങളില്‍ അത് ഇന്നും അടിയുറച്ചത് തന്നെയാണ്. ആംഗലപാണ്ഡിത്യം കേവലം ഒരു ഭാഷയെ വരുതിയിലാക്കുന്നതിലപ്പുറം സനാതനമായ സാംസ്കാരിക ഉന്നമനത്തിന്റെ പ്രതീകമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒരു തലമുറയെന്ന നിലക്ക് നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മുടെയുള്ളില്‍ ഈ ക്ലീഷേയുണ്ട്. ഇതിന്റെ പ്രവര്‍ത്തനം തന്നെയാവണം ഇംഗ്ലീഷില്‍ ‘അസൂയാവഹമായ’ പ്രാവീണ്യമുള്ള തരൂരിന്റെ വാക്കുകള്‍ റിപ്പോര്‍ട്ടുചെയ്തതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവന്ന വീഴ്ചയാണ് അദ്ദേഹത്തെചൊല്ലി നടന്ന വിവാദങ്ങള്‍ക്കൊക്കെയും കാരണം എന്ന കുറ്റബോധത്തിലേക്ക് നമ്മുടെ മാധ്യമങ്ങളെ കൊണ്ടെത്തിക്കുന്നതും. ഇതിന്റെ ഉദാഹരണങ്ങള്‍ ഈ കഴിഞ്ഞ ഏതാനും മാസങ്ങളുടെ മാധ്യമചരിത്രത്തില്‍നിന്ന് നമുക്ക് അടര്‍ത്തിയെടുത്ത് പരിശോധിക്കാവുന്നതാണ്.

ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷിന്റെ പ്രാധാന്യം പരമാവധി പാടി നീട്ടിയാല്‍ എത്തുന്നത് ഒരു ലിങ്ക് ലാംഗ്വേജ് എന്നതുവരെയാണ്. അങ്ങനെ പറയുമ്പോള്‍ തന്നെയും ഒരു മികച്ച ജനപ്രതിനിധിക്ക് അനിവാര്യമായ ഗുണങ്ങളുടെ കൂട്ടത്തില്‍ ആംഗലപാണ്ഡിത്യം വരുന്നതേയില്ല. കാരണം ആ കുറവ് സാങ്കേതികമാണെന്നതും അതുകൊണ്ടുതന്നെ നികത്താനാവുന്നതാണെന്നതും തന്നെ. അങ്ങനെയിരിക്കെയാണ് ഒരാള്‍ തന്റെ അപാരമായ അമേരിക്കന്‍ ആംഗലപാണ്ഡിത്യം കൊണ്ട് നിരന്തരം വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ഇക്കഴിഞ്ഞ ഇന്റര്‍ലൊക്യൂട്ടര്‍ വിവാദം തന്നെയെടുക്കാം. പ്രശ്നം അമേരിക്കയില്‍ പോയിട്ടില്ലാത്ത ‘അല്പാംഗല ബുദ്ധികളായ’ റിപ്പോര്‍ട്ടര്‍മാര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതില്‍ വന്ന പിഴവാണെന്നാണ് സ്വന്തം പ്രവര്‍ത്തകരെ തന്നെ കൈയൊഴിഞ്ഞുകൊണ്ട് നമ്മുടെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട്. "We feel that Saudi Arabia of course has a long and close relationship with Pakistan but that makes Saudi Arabia even a more valuable interlocutor for us." ഇതിലെ ഇന്റര്‍ലൊക്യൂട്ടര്‍ എന്ന പദത്തിന് കാംബ്രിഡ്ജ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷ്ണറി തരുന്ന നിര്‍വചനം നോക്കാം: ‘someone who is involved in a conversation and who is representing someone else' സംഗതി സാങ്കേതികമായി മധ്യസ്ഥന്‍ എന്ന് അര്‍ത്ഥം വരുന്ന ഒന്നല്ലെങ്കില്‍ തന്നെയും സംഭാഷണത്തില്‍ നിര്‍മമനും നിഷ്പക്ഷനുമായി അഭിമുഖം നില്‍ക്കുന്ന ഒരു പങ്കാളിയെ മാത്രമല്ല ഈ വാക്ക് അര്‍ത്ഥം വെക്കുന്നതെന്ന് അദ്ദേഹത്തിന്റെ തന്നെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം.ആയിരുന്നുവെങ്കില്‍ പാകിസ്ഥാന്റെ ദീര്‍ഘകാല സുഹൃത്താണെന്നതുകൊണ്ട് സൌദി അറേബ്യ നമുക്ക് വിലമതിപ്പുള്ളൊരു ഇന്റര്‍ലൊക്യൂട്ടറാവുന്നു എന്ന് അദ്ദേഹം പറയേണ്ടതില്ലല്ലൊ. ഇത് കാലാകാലമായി നിലനിര്‍ത്തിപ്പോരുന്ന നമ്മുടെ വിദേശനയത്തിന് ഒത്തുപോവുന്നതാണോ എന്നതാണ് പ്രശ്നം. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ക്ക് ഒരു നിലക്കും മൂന്നാമതൊരു രാജ്യത്തെ ഇടപെടുത്തേണ്ടതില്ല എന്നതല്ല നമ്മുടെ വിദേശനയമെന്ന് തരൂരിനെ കണ്ട് കണ്ട് നമ്മുടെ മാധ്യമങ്ങളിനി കവാത്ത് മറക്കുമോ?

ക്രിക്കറ്റിനെക്കുറിച്ചും ഓഹരിവിപണിയെക്കുറിച്ചുമൊക്കെ ആഴത്തില്‍(?) പഠിച്ചെഴുതി മലയാള നോവല്‍ സാഹിത്യത്തിന് ഒരു പുത്തന്‍ ശാഖതന്നെ സമ്മാനിച്ച എഴുത്തുകാരനണല്ലോ കെ എല്‍ മോഹനവര്‍മ്മ!! അദ്ദേഹം അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു, തരൂരിനെ മുഖാമുഖം കാണാനാവാത്ത വണ്ണം അപകര്‍ഷതാബൊധമുള്ളവരാണ് നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെന്ന്. നമ്മെ ഭരിക്കാനായി നമ്മളുടെ ഇടയില്‍ നിന്ന് നമ്മള്‍ തന്നെ തിരഞ്ഞെടുത്തവരുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ കന്നുകാലിക്ലാസുകാരുടെ അവസ്ഥ എന്തായിരിക്കും!

ഒരു ജനാധിപത്യ സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം ജനപ്രതിനിധികളുടെ ലളിതജീവിതമെന്നത് അവരുടെ വാങ്ങല്‍ ശേഷിയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ല. അത് ഒരാദര്‍ശവും നിഷ്ഠയുമൊക്കെ കൂടിയാണ്. പഞ്ചനക്ഷത്രഹോട്ടലില്‍ ഞാന്‍ താമസിച്ചത് എന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് കാശുകൊടുത്തിട്ടാണ് എന്ന് പ്രസ്താവിച്ചപ്പോള്‍ തരൂര്‍ അനിശ്ചിതത്വത്തിലാക്കിയത് ജനാധിപത്യസംബന്ധിയായ ഒരു മൂല്യവ്യവസ്ഥയെതന്നെയായിരുന്നു. കന്നുകാലിക്ലാസ്സ് വിവാദത്തിലേക്കെത്തുമ്പോള്‍ ഇതൊന്നുകൂടി പ്രകടമാവുന്നു. മന്മോഹന്‍ സിംഗ് പറഞ്ഞതുപോലെ അതൊരു തമാശയാണ്: ഉപരി-മധ്യവര്‍ഗങ്ങളുടെ മാത്രം തമാശ! (ഗള്‍ഫില്‍ പലയിടങ്ങളിലും എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ചിലവു കുറഞ്ഞ വ്യോമയാനസമ്പ്രദായം പുച്ഛരസത്തോടെ കെ എസ് ആര്‍ ടി സി എന്ന പേരില്‍ അറിയപ്പെടുന്നത് തമാശയുടെ ഭാഗമായി തന്നെയാണ്. പക്ഷേ ആ തമാശ ഒരേ സമയം പുറത്താക്കുന്നത് നാടനും വിദേശിയുമായ അല്പവരുമാനക്കാരുടെ ഒരു വലിയ ഭൂരിപക്ഷത്തെ തന്നെയാണ് എന്നതാണ് ഉപരി-മധ്യവര്‍ഗങ്ങള്‍ക്ക് പുറത്തുള്ളവരുടെ സെന്‍സ് ഓഫ് ഹ്യൂമറിന് അത് ദഹിക്കാതെ പോകുന്നതിന്റെ കാരണവും)

ഒരു കായിക ഇനം എന്ന നിലവിട്ട് ‘മഹത്വവല്‍ക്കരിക്കപ്പെട്ട ചൂതാട്ട’വും, കള്ളപ്പണത്തിന്റെ അലക്കുകേന്ദ്രവും ഒക്കെയായ് ഐ പി എല്‍ ചീഞ്ഞുനാറുമ്പോഴും ആവും വിധം തരൂരിനെ അത്തറു പൂശാനാണ് നമ്മുടെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കള്ളപ്പണത്തിന്റെയും കമ്പനിനിയമലംഘനങ്ങളുടെയും കഥകളെ എഴുതിതള്ളാനാവാതെ വരുമ്പോഴും അവര്‍ മുന്നോട്ടുവെക്കുന്നത് മലയാളിയെ ഏറ്റവും എളുപ്പത്തില്‍ പറ്റിക്കാവുന്ന ഒരു വാദമാണ്, വികസനം. പുറം മോടികളില്‍ ഭ്രമിച്ചുപോവുന്ന ഇടത്തരക്കാരന്റെ സമൂഹമനസ്സിന് പൊക്കവും വണ്ണവും നിറവുമുള്ളതൊക്കെ അഭിലഷണീയമാണ്. കൂറ്റന്‍ കാര്‍ണിവലുകള്‍ക്കുവേണ്ടി ദാഹിക്കുന്ന അവന്റെ കോശങ്ങള്‍ക്ക് വേനല്‍മഴയാണ് ഐ പി എല്‍. അത്തരമൊരു ഭാഷ്യമുള്ളിടത്തോളം കാലം തരൂരിനെ രാഷ്ട്രീയകുതിരകച്ചവടങ്ങള്‍ക്കിടയില്‍ പെട്ടുപോയ ഒരു ബലിയാടിന്റെ പ്രതിരൂപം നല്‍കി കുളിപ്പിച്ചെടുക്കുകയെന്നത് മാധ്യമങ്ങള്‍ക്ക് എളുപ്പമാണ്. കാരണം അത്തരമൊന്ന് വിശ്വസിക്കാന്‍ നമ്മുടെ മധ്യവര്‍ഗമനസ്സ് മുങ്കൂര്‍ സജ്ജമാണെന്നതു തന്നെ.

ആഴത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേരളസമൂഹത്തില്‍ ശശി തരൂര്‍ too good for politics ആണെന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ ഒരജണ്ട കൂടി ഒപ്പം നടപ്പാക്കുന്നുണ്ട്. അത് ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ അധികാരത്തിന്റെ അവസാനവാക്കായിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റുകളുടേതാണ്.അതിന്റെ ഭാഗമായാണവര്‍ക്ക് പരോക്ഷമായാണെങ്കിലും തിരഞ്ഞെടുപ്പിനെയും,അതിലൂടെ നടത്തിക്കപ്പെടുന്ന ജനാധികാരത്തെയും അതിന്റെ പ്രതിനിധികളെയും ഒക്കെ ഒരു ദൂഷിതവലയത്തിനുള്ളില്‍പ്പെടുത്തി കാണേണ്ടിവരുന്നത്.ജനാധിപത്യമെന്നത് ഒരു കുതിരക്കച്ചവടമാണെന്ന് വരുത്തിതീര്‍ക്കാനുള്ള അവസരങ്ങളൊക്കെയും അവര്‍ ആഘോഷിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.അമേരിക്കയെന്ന പേര് ആഗോളവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാനലോകത്ത് പ്രതിനിധാനം ചെയ്യുന്നത് ഒരു ഭൂപ്രദേശത്തെയ്വോ അവിടത്തെ മനുഷ്യരെയോ എന്നതിലുപരി കോര്‍പ്പറേറ്റ് കേന്ദ്രീകൃതമായ ഒരധികാരവ്യവസ്ഥയെയാണ്. ആ വ്യവസ്ഥയാവട്ടെ മനുഷ്യവംശത്തിന്റെ ബഹുസ്വരതയെ തീര്‍ത്തും അംഗീകരിക്കാത്ത ഒന്നും. ദേശീയഗാനാലാപനത്തിലൂടെ രാജ്യസ്നേഹം പ്രകടമാക്കാനുള്ള ഏകവഴി അമേരിക്കന്‍ മാതൃകയില്‍ നെഞ്ചോട് കൈ ചേര്‍ത്ത് വെക്കുകയാണെന്ന് പൊതുവേദിയില്‍ വച്ച് ശഠിക്കുന്നിടത്ത് തരുര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തെ വ്യക്തമാക്കുന്നത് താന്‍ അത്തരമൊരു കേന്ദ്രീകരണത്തിന്റെ പ്രതിനിധിയാണെന്നാണ് . ഏതു വിധേനയും ഒരു ഗ്രീന്‍ കാര്‍ഡ് സംഘടിപ്പിക്കുകയാണ് ജീവിതവിജയത്തിനുള്ള ഏകവും പരമവുമായ പോംവഴിയെന്ന് വിശ്വസിക്കുന്ന നമ്മുടെ മദ്ധ്യവര്‍ഗ്ഗ മനസ്സിനാവട്ടെ ഇതിനോടൊക്കെ സര്‍വാത്മനാ യോജിപ്പുമാണ്. ആ സമ്മതിയുടെ വിപണനമാണ് നമ്മുടെ മാധ്യമങ്ങള്‍ നടപ്പിലാക്കുന്നത്.

അമ്മയെത്തല്ലിയാലെന്ന പോലെ തരൂര്‍ വിവാദത്തിനും രണ്ടു പക്ഷമുണ്ട്. അവ കോര്‍പ്പറേറ്റ് അനുകൂലവും അല്ലാത്തതുമാണ്. ഇതിലാര്‍ക്കും ഏത് പക്ഷവും പിടിക്കാം. പക്ഷേ ജനപക്ഷമെന്ന വ്യാജേന കോര്‍പ്പറേറ്റ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ തിരീച്ചറിയപ്പെടുക തന്നെ ചെയ്യും.

Monday, April 5, 2010

വെറുപ്പിന്റെ വിവാഹസമ്മാനം

सारे जहाँ से अच्छा, हिन्दोस्तां हमारा
(Better than all the world, is our India)
ഏതൊരു ഭാരതീയനും മനപാഠമായ മുഹമ്മദ് ഇക്ബാല്‍ രചിച്ച ഈ ദേശഭക്തിഗാനത്തിന്റെ ആദ്യവരിയില്‍നിന്ന് നാം വായിച്ചെടുക്കേണ്ടത് മുഴുവന്‍ ലോകത്തെക്കാളും മികച്ചതാണ് നമ്മുടെ ഇന്ത്യ എന്ന അന്ധമായ ദേശാഭിമാനത്തെയല്ല, മറിച്ച് ലോകത്തെ ഏതു സ്വര്‍ഗത്തെക്കാളും മെച്ചമാണ് ഒരിന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃരാജ്യമെന്ന എളിമയുള്ളതും മാനവികവുമായ ദേശസ്നേഹത്തെയാണ്. ഒരു രാജ്യസ്നേഹിയായിരിക്കാന്‍ ആരും ഇതരരാജ്യങ്ങളെയും അവിടുത്തെ മനുഷ്യരെയും വെറുത്തു മാറ്റിനിര്‍ത്തേണ്ടതില്ല. സ്നേഹത്തിന്റെ ഭാഷ, അത് മനുഷ്യസ്നേഹമായാലും രാജ്യസ്നേഹമായാലും സ്നേഹത്തിന്റേതു മാത്രമാണ്, വെറുപ്പിന്റേതല്ല. ദൌര്‍ഭാഗ്യവശാല്‍ സ്വതന്ത്രഇന്ത്യയുടെ രൂപീകരണം മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും നമ്മള്‍ പഠിപ്പിക്കപ്പെട്ടത് സ്നേഹത്തിന്റേതായ ദേശാഭിമാനത്തിനു പകരം വെറുപ്പിന്റേതായ ഒന്നായിരുന്നു. ഇതാവട്ടെ പലപ്പോഴും അധികാരിവര്‍ഗം തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കനുസരിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും. അങ്ങനെയാണ് ഒരു രാജ്യസ്നേഹിയായ ഇന്ത്യക്കാരനാവാന്‍ പാക്കിസ്ഥാനെയും ചൈനയെയും എന്നല്ല, പാക്കിസ്ഥാനിയെയും ചൈനക്കാരനെയും വരെ വെറുത്തേ മതിയാവൂ എന്ന പൊതുബോധത്തിലേക്ക് നമ്മുടെ സമൂഹമനസ്സ് ചുരുക്കപ്പെട്ടത്. ഇത്തരം ഇടുങ്ങിയ ദേശീയതയുടെ മറ്റൊരാളിക്കത്തല്‍ മാത്രമാണ് സാനിയ - ഷോയിബ് വിവാഹവിവാദത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാവുന്നത്.

സാനിയയെന്ന സ്ത്രീയോ, ഇന്ത്യക്കാരിയോ, ടെന്നീസ്താരമോ ഷോയിബ് മാലിക്കെന്ന പുരുഷനെയോ, പാക്കിസ്ഥാനിയെയോ, ക്രിക്കറ്റ് താരത്തെയോ വിവാഹം കഴിക്കുന്നതില്‍ മറ്റൊരു ഇന്ത്യക്കാരനോ പാക്കിസ്ഥാനിക്കോ ഉന്നയിക്കാവുന്ന നിയമപരമോ ധാര്‍മികമോ ആയ പ്രശ്നം എന്താണ്? അത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഷോയിബിന്റെ ആദ്യവിവാ‍ഹവുമായി ബന്ധപ്പെട്ടത് മാത്രമാണ്(ടെലിഫോണിലൂടെ നടന്നതെന്ന് പറയപ്പെടുന്ന ഈ വിവാഹം ഇരുപക്ഷത്തും സംശയകരമായ ഒരുപാട് അവ്യക്തതകളും പൊരുത്തക്കേടുകളും അവശേഷിപ്പിക്കുന്നുണ്ട് എന്നതു സത്യം). അതാവട്ടെ കോടതിയുടെ പരിഗണനയിലുമാണ്. അപ്പോള്‍ പിന്നെ ഈ നടക്കുന്ന വിവാദങ്ങളും പ്രതിഷേധപ്രകടനങ്ങളും ലേഖനമെഴുത്തും മുന്നോട്ടുവെക്കുന്നത് എന്താണ്?

“had Sania's heart been Indian, it wouldn't have beaten for a Pakistani." ശിവസൈന്യാധിപനാ‍യ താക്കറെയില്‍ നിന്ന് ഇത്തരമൊരു വാചകം ആരും പ്രതീക്ഷിക്കുന്നതാണ്. എന്നാല്‍ താക്കറെയുടെ രാഷ്ട്രീയത്തോട് കടുത്ത എതിര്‍പ്പുള്ളവര്‍ പോലും ഇപ്പറഞ്ഞതിലിത്തിരി കാര്യമുണ്ട് എന്ന നിലക്ക് പ്രതികരിക്കുന്നതാണ് ആശ്ചര്യകരം. എന്താണീ വൈരുദ്ധ്യത്തിനു കാരണം? ഉത്തരം ലളിതമാണ്. നമ്മുടെ രാജ്യസ്നേഹത്തെ സംബന്ധിച്ചിടത്തോളം നേര്‍വിപരീതമാണ് പാക്കിസ്ഥാന്‍.

എന്താണീ പാക്കിസ്ഥാന്‍? ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം മുംബൈ ഭീകരാക്രമണം തൊട്ട് കാര്‍ഗില്‍ തൊട്ട് പിന്നോട്ട് പന്തലിച്ചുകിടക്കുന്ന മനുഷ്യത്വരഹിതമായ ഒരു വില്ലന്‍ പരിവേഷമാണത്. എന്നാല്‍ പതിനേഴ് കോടിയോളം വരുന്ന പാക്കിസ്ഥാനി സിവില്‍ സമൂഹത്തിന് മേല്പറഞ്ഞ സംഭവങ്ങളില്‍ എന്ത് പങ്കാണുണ്ടായിരുന്നത് എന്നു കൂടി ചിന്തിക്കേണ്ടതില്ലേ? ഒരു ജനാധിപത്യരാജ്യമായിരുന്നിട്ടുകൂടി ഇന്ത്യാഗവണ്മെന്റ് എടുക്കുന്ന രാഷ്ട്രീയതീരുമാനങ്ങക്ക് നൂറു കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ എത്ര ശതമാനത്തിന്റെ പിന്തുണ അവകാശപ്പെടാനാവും? അപ്പോള്‍ പിന്നെ ജനാധിപത്യം പേരിനുമാത്രമുള്ള, പട്ടാളമേധാവിത്വം കൊടികുത്തിവാഴുന്ന ഒരു ഭരണകൂടത്തിന്റെയോ അതിലെ ചില വിഭാഗങ്ങളുടെയോ ചെയ്തികളുടെ പേരില്‍ അവിടുത്തെ ജനങ്ങളെ മുഴുവന്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് എന്തു നീതിയാണ്?

ഒരു വ്യക്തിയെന്ന നിലയില്‍ ലോകത്തെ ഏതു പൌരനെയും പ്രണയിക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശം സാനിയക്കുണ്ട്. അതിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളും ഉയര്‍ത്തുന്ന വിവാദങ്ങളും അവരുടെ മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണ്. ലോകടെന്നീസ് ഭൂപടത്തില്‍ നമുക്കൊരു സ്ഥാനം നേടിത്തന്ന സാനിയയെന്ന കളിക്കാരിക്ക് നാം നല്‍കേണ്ടിയിരുന്ന വിവാഹസമ്മാനം ഇതായിരുന്നില്ല.

Monday, March 22, 2010

ബച്ചന്‍ വിവാദത്തിലെ രാഷ്ട്രീയം

‘വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം നോക്കരുത്’. കഴിഞ്ഞ കുറേ കൊല്ലങ്ങളായി നമ്മുടെ മധ്യവര്‍ഗ്ഗസമൂഹം തലയില്‍ കൈവച്ച് പറഞ്ഞുകൊണ്ടിരിക്കുന്നൊരു വാചകമാണിത്. ഇതിനെ ആറ്റിക്കുറുക്കി ‘വികസനത്തിന് രാഷ്ട്രീയമില്ല’ എന്നു മുറുക്കിയെടുത്തവരില്‍ ബുദ്ധിജീവികളും പ്രൊഫഷണലുകളും ബ്യൂറോക്രാറ്റുകളും ശാസ്ത്രജ്ഞരും തൊട്ട് രാഷ്ട്രീയക്കാര്‍ വരെയുണ്ട്. ചാനലുകളിലും പൊതുസമൂഹത്തിലുമുള്‍പ്പെടെ ഇത് ചര്‍ച്ചകളിലാകെ നിറഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ അടുത്തിടെ നടന്ന ബച്ചന്‍ വിവാദത്തിലും ഇതാവര്‍ത്തിച്ചു കേട്ടതില്‍ അതിശയിക്കാനൊന്നുമില്ല. പ്രശ്നമതല്ല. ഒരു സമൂഹത്തിന്റെ വികസനമെന്നത് പല തലങ്ങളിലാണ് നടപ്പിലാവുന്നത്. വിദ്യാഭ്യാസവും ആരോഗ്യവും മുതല്‍ കൃഷിയും വ്യവസായവുംവരെ ഇതില്‍ പെടുന്നു. ആദ്യം പറഞ്ഞത് പോലെ വികസനത്തില്‍ രാഷ്ട്രീയം പാടില്ലെങ്കില്‍ ഈ മേഖലകളിലൊന്നും തന്നെ അതു പാടില്ല. അപ്പോള്‍പിന്നെ ഒരു വികസ്വരസമൂഹത്തില്‍ രാഷ്ട്രീയം അനുവദനീയമാവുന്നത് എവിടെയാണ്? തിരഞ്ഞെടുപ്പില്‍ മാത്രമോ?

വോട്ടുചെയ്യുക എന്നതില്‍ കവിഞ്ഞ് നമ്മുടെ രാഷ്ട്രീയത്തില്‍ നമുക്ക് പങ്കില്ല എന്നുവരുന്നത് അപകടകരമായ ഒരവസ്ഥയാണ്. അതിലും അപകടകരമാണ് മത്സരിക്കുന്ന ഒരു കക്ഷിയിലും മുന്നണിയിലും വിശ്വാസമില്ലാത്തതുകൊണ്ട് വോട്ടേ ചെയ്യാതെ മാറിനില്‍ക്കുന്നത്. നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളില്‍ ഒരു മനുഷ്യന്‍ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരാം. പക്ഷേ അതിനു മറുപടിയില്ല എന്ന് വിശ്വസിക്കുന്നത് ഒരുതരം കണ്ണടച്ച് ഇരുട്ടാക്കലാണ്. ഒരു ജനാധിപത്യസമൂഹത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് അതിന്റെ അടിസ്ഥാനഘടകമായ പൊതുജനത്തിന് അവര്‍ ഇച്ഛിച്ചാല്‍ തന്നെ എങ്ങനെ മാറിനില്‍ക്കാനാവും? നമ്മുടെ നാട്ടിലെ വിവിധരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വാര്‍ഡ്തലം മുതല്‍ ദേശീയതലം വരെയുള്ള അംഗത്വത്തില്‍ പിതാവിനുശേഷം പുത്രനെന്ന പ്രവേശനപദ്ധതിയല്ല നിലവിലുള്ളത് എന്നിരിക്കെ അവയില്‍ വന്നുപെട്ട ജീര്‍ണ്ണതകള്‍ക്ക് ഉത്തരവാദികള്‍ ഏതെങ്കിലും ചില വ്യക്തികളോ കുടുബങ്ങളോ മാത്രമാണോ? ആശയംതൊട്ട് പ്രയോഗംവരെ അവയുടെ നയരൂപീകരണത്തിലും നടത്തിപ്പിലും ഏതൊരു സാധാരണപൌരനും തന്റേതായ പങ്കാളിത്തം വഹിക്കാനാവുമെന്നിരിക്കെ എല്ലാറ്റില്‍നിന്നും മാറിനിന്ന് എല്ലാം കണക്കാണ്, നല്ല കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുത് എന്നൊക്കെ കാടടച്ച് വെടിവെക്കുന്നത് നമ്മുടെ ജനാധിപത്യത്തെ എവിടെ കൊണ്ടെത്തിക്കും? ഒരുപടിയുംകൂടി കടന്ന് ജനാധിപത്യത്തിലേ കാര്യമില്ലെന്ന് പറഞ്ഞാല്‍ ചര്‍ച്ചയവസാനിപ്പിച്ച് എഴുന്നേല്‍ക്കുകയേ നിവര്‍ത്തിയുള്ളൂ.

ഒരു സമൂഹത്തിന്റെ നിലനില്പിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ഒന്നാണ് അതിന്റെ രാഷ്ട്രീയം. അതുകൊണ്ടുതന്നെ അതിലൊന്നായ വികസനത്തിലും ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു രാഷ്ട്രീയമുണ്ടാവും. ആ രാഷ്ട്രീയമാവട്ടെ എല്ലാം കണക്കാണ് എന്ന ഒഴുക്കന്‍മട്ടില്‍ ഒഴിവാക്കിക്കളയാനാവാത്തവണ്ണം ഓരോ മനുഷ്യനെയും സ്പര്‍ശിക്കുന്നതും. ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ തിളങ്ങുന്നുവെന്നും ലോകശക്തിയായി വളരുന്നുവെന്നും ഒക്കെ അവകാശപ്പെടുന്നവരുടെ വികസനസങ്കല്പങ്ങള്‍ക്ക് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്. ആഗോളതലത്തില്‍ അതിന്റെ വിളിപ്പേര് വലതുരാഷ്ട്രീയം എന്നാണ്. അതേസമയം ജിഡിപിയിലെ വളര്‍ച്ച സമൂഹത്തില്‍ തുല്യമായി വീതിക്കപ്പെടാത്തിടത്തോളം കാലം അത് വിവിധവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം കുറക്കാന്‍ സഹായകമാകില്ലെന്നും അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരുടെയും ജീവിതനിലവാരം ഒരുപോലെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതല്ലാത്ത വികസനപദ്ധതികള്‍ സ്വീകാര്യമല്ലെന്നും വാദിക്കുന്നവരുടെ രാഷ്ട്രീയം മേല്പറഞ്ഞതില്‍നിന്ന് വ്യത്യസ്തവും ഇടതുപക്ഷവുമാണ്. അതായത് കുടുംബശ്രീമുതല്‍ ആണവക്കരാറുവരെയുള്ള എല്ലാ വികസനപദ്ധതികളിലും രാഷ്ട്രീയമുണ്ട്. നടപ്പാക്കലില്‍ എത്രയൊക്കെ വെള്ളം ചേര്‍ന്നാലും ഇവ വ്യത്യസ്തങ്ങള്‍ തന്നെയാണ്.

വികസനകാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുതെന്ന വാദം രാഷ്ട്രീയവിമുക്തമല്ലെന്നതിനും അത് നൂറുശതമാനം വലതുപക്ഷം ചേര്‍ന്നുനില്‍ക്കുന്നതാണെന്നതിനും ഏറെ വിശദീകരണങ്ങളാവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷസര്‍ക്കാറിന്റെ ടൂറിസം അംബാസഡറായി അമിതാഭ് ബച്ചനെത്തുന്നത് അതിന്റെ രാഷ്ട്രീയവുമായി പൊരുത്തപ്പെടാതെ മുഴച്ചുനില്‍ക്കുന്നത്. ഇതൊന്നും കണക്കിലെടുക്കാത്ത അപക്വമായ ആ തീരുമാനത്തെ അല്പം വൈകിയാണെങ്കിലും കേന്ദ്രനേതൃത്വം തിരുത്തിയത് രാഷ്ട്രീയവരട്ടുവാദമല്ല, രാഷ്ട്രീയം തന്നെയാണ്. അതിനോട് അവനവന്റെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുത് എന്നത് ഒരു പൊതുതത്വമായി മുന്നോട്ടുവെക്കരുത്. കാരണം അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ നിര്‍ദ്ദേശിക്കുന്നത് രാഷ്ട്രീയത്തിന്റെ പൊതുവായ ഇല്ലാതാവലല്ല, മറിച്ച് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ മാത്രം ഇല്ലാതാവലാണ് എന്നതുതന്നെ.

Thursday, March 4, 2010

വെളിച്ചത്തിരുന്ന് സിനിമ കാണുമ്പോള്‍...

കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളായി നമ്മുടെ മാധ്യമങ്ങള്‍ ഒരു മുഖ്യധാരാസാംസ്കാരികപ്രതിസന്ധിയെന്ന നിലയ്ക്ക് മുന്നോട്ടുവെച്ചുകൊണ്ടിരിക്കുന്നതാണ് തിലകന്‍-അമ്മ-അഴീക്കോട് വിവാദം. എന്നിട്ടും സാധാരണക്കാര്‍ പോലും ഇതില്‍ അഭിപ്രായം പറയാന്‍ മടിക്കുന്നത് ഇക്കാലത്തെ ഏതു മുഖ്യധാരാസിനിമയെയും പോലെ യുക്തിക്കു നിരക്കുന്നതല്ല ഈ വിവാദത്തിന്റെ ഇരുപക്ഷത്തും നിരക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന കാര്യകാരണപൊരുത്തങ്ങള്‍ എന്നതുതന്നെയാവും.

തനിക്കു തൊഴില്‍ നിഷേധിക്കുന്നു, തന്നെ സിനിമകളില്‍നിന്ന് വിലക്കുന്നു എന്നിങ്ങനെയുള്ള മുറവിളികള്‍ തിലകന്‍ ഉയര്‍ത്താന്‍ തുടങ്ങിയത് ഈയിടെയൊന്നുമല്ല. നാമിത് ആദ്യമായി കേള്‍ക്കുന്നത് ഒരു വര്‍ഷത്തിനോ മറ്റോ മുന്‍പാണ്. അതൊന്നു കെട്ടടങ്ങിയ ശേഷം കുറെ കാലം തിലകന്‍ മിണ്ടാതിരുന്നു. ഈ കാലയളവില്‍ സൂപ്പര്‍താരങ്ങളുടേതുള്‍പ്പെടെ പല സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. പ്രശ്നം വീണ്ടും ഉയര്‍ന്നുവന്നത് ‘കൃസ്ത്യന്‍ ബ്രദേര്‍സ്’ എന്ന ജോഷിചിത്രത്തിന്റെ ഷൂട്ടിംഗിനോടനുബന്ധിച്ചാണ്. ചില സൂപ്പര്‍ താരങ്ങളുടെ ഇടപെടലുകള്‍ കാരണമാണ് തനിക്ക് ഈ സിനിമ നഷ്ടപ്പെട്ടതെന്ന് തിലകന്‍ മാധ്യമങ്ങളിലൂടെ തുറന്നടിച്ചതോടുകൂടിയാണ് വിവാദം വീണ്ടും കത്തിപ്പിടിച്ചത്.

തിലകനെപ്പോലൊരു നടനെ എന്തിന് ആരെങ്കിലും സിനിമയില്‍നിന്ന് വിലക്കണമെന്നതാണ് ഉത്തരമാവശ്യപ്പെടുന്ന ആദ്യചോദ്യം. അതിനു തിലകന്‍ നല്‍കുന്ന മറുപടി തന്റെ അഭിനയം സൂപ്പര്‍ താരങ്ങളെ കവച്ചുവക്കുമോ എന്ന അവര്‍ക്കുണ്ടായ സംശയത്തില്‍നിന്നുണ്ടായതാണീ വിലക്ക് എന്നതാണ്. അങ്ങനെയെങ്കില്‍ തിലകന്‍ തന്റെ അഭിനയ ജീവിതത്തിന്റെ ഉജ്ജ്വലകാലഘട്ടത്തിലും ഇപ്പറഞ്ഞ താരങ്ങള്‍ക്കൊത്ത് ഒരുപാടു ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അന്നൊന്നും അവര്‍ക്കുണ്ടാവാത്ത സംശയം ഇപ്പോഴെങ്ങനെ ഉണ്ടായി എന്ന് ആരും ചോദിച്ചോ പറഞ്ഞോ കേട്ടില്ല. ഇതേ പ്രശ്നത്തില്‍ സിനിമാസംഘടനകളായ അമ്മയും ഫെഫ്കയും പറഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങള്‍ ആരെയും വിലക്കിയിട്ടില്ല എന്നാണ്. പിന്നെയെന്തിന് തിലകന്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നുവെന്ന് ചോദിച്ചാല്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്ന് ധരിക്കുന്ന തരമൊരു മനോനിലയിലാണ് കുറെ കാലമായി തിലകന്‍ എന്നതാണ് അവരുടെ മറുപടി. അങ്ങനെയെങ്കില്‍ സംഗതി മനോരോഗം തന്നെയാണ്. താന്‍ ‘വേണ്ടിവന്നാല്‍ നിരത്തു’മെന്ന് പറഞ്ഞ രേഖകളും തെളിവുകളുമൊന്നും ഈ വിവാദത്തിന്റെ ഒരു ഘട്ടത്തിലും അദ്ദേഹം നിരത്തിയിട്ടില്ല എന്നത് ഈ സംശയത്തിനു ബലമേകുന്നു.

ഇങ്ങനെയിരിക്കുമ്പോഴാണ് കാര്യങ്ങള്‍ക് കൊഴുപ്പേകിക്കൊണ്ട് സുകുമാര്‍ അഴീക്കോടിന്റെ രംഗപ്രവേശം. ഒരു സാംസ്കാരികപ്രശ്നത്തിലിടപെടാനും അഭിപ്രായം പറയാനുമൊന്നും അറിയപ്പെടുന്ന ഒരു സാംസ്കാരികനായകനെന്ന നിലയ്ക്ക് അദ്ദേഹത്തിന് ഒരു സംഘടനയുടെയും അംഗത്വമോ സ്വഭാവസര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല എന്നത് കാര്യം. എങ്കിലും കൊച്ചുപെണ്‍കുട്ടികളെ നായികമാരാക്കി ‘വിഗ്ഗുവെച്ച കപടയൌവന’ത്തില്‍ അഭിരമിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിങ്ങനെയൊക്കെയുള്ള അദ്ദേഹമുന്നയിക്കുന്ന ആക്ഷേപങ്ങളില്‍ പക്ഷേ സഭ്യതയെന്നല്ല യുക്തിയുമില്ല. സിനിമ ആത്യന്തികമായി സംവിധായകന്റെ സൃഷ്ടിയാണ്. അയാള്‍ക്ക് വേണ്ടുന്നത് പരമാവധി ഭംഗിയായി ചെയ്തു ഫലിപ്പിക്കുക എന്നതു മാത്രമാണ് അതുമായി സഹകരിക്കുന്ന ഓരോരുത്തരുടെയും ജോലി. തന്റെ കഥാപാത്രങ്ങള്‍ക്ക് ആരൊക്കെ ജീവന്‍ നലകണമെന്നത്, അവരുടെ ഭാവഹാവങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നത് വിഗ്ഗും മേക്കപ്പും ഉടുപ്പിന്റെ നിറവുമുള്‍പ്പെടെ തീരുമാനിക്കുന്നത് അയാളാണ്. ആ നിലക്ക് അഴീക്കോടിന്റെ രോഷം കേന്ദ്രീകരിക്കപ്പെടേണ്ടത് പാവം നടീനടന്മാരിലല്ല, സംവിധായകരിലാണ്. മാത്രമല്ല, ഇപ്പറഞ്ഞ നടന്മാരൊക്കെ നല്ല പ്രായത്തില്‍ തലവടിച്ച് തൊലിയും ചുളുക്കി വടികുത്തിയും അഭിനയിച്ചിരുന്നു. അന്നൊന്നും ആരും കപടവാര്‍ദ്ധക്യമെന്ന് അപലപിച്ചു കേട്ടിരുന്നില്ല.

ഇതൊന്നും കൂടാതെയാണ് ധാര്‍മികത നോക്കാതെ പരസ്യങ്ങളില്‍ അഭിനയിക്കുന്നുവെന്നും ജനപ്രീതി വിറ്റ് കാശാക്കുന്നുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍. പരസ്യത്തിന്റെ ധാര്‍മികതയെന്നത് അതിനായി പണം മുടക്കുന്നവന്‍ പരസ്യപ്പെടുത്താന്നാഗ്രഹിക്കുന്നതിനെ പരമാവധി ആളുകളിലേക്ക് ഫലപ്രദമായി കൊണ്ടെത്തിക്കുകയെന്നത് മാത്രമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതരം ധാര്‍മികതാസിദ്ധാന്തങ്ങള്‍ പരസ്യമേഖലയെ മുഴുവന്‍ ആദ്യം അഭിസംബോധന ചെയ്യണം. എന്നിട്ടുവേണം വിമര്‍ശനഖഡ്ഗം അതിലെ മോഡലിലേക്കും ക്യാമറാമാനിലേക്കും ലൈറ്റ്ബോയിയിലേക്കുമൊക്കെ നീട്ടേണ്ടത്. വിശാലമായ അര്‍ത്ഥത്തില്‍ അവതാരികയെഴുത്തും സ്വീകരണ,സമ്മാനദാനസമ്മേളനങ്ങളിലെ വേദിയറിഞ്ഞുള്ള നാലുവാക്കു പറഞ്ഞുപോക്കും ഒക്കെ പരസ്യാഭിനയം തന്നെ. ഇത്തരമൊരു സമ്മേളനത്തില്‍ വെച്ച് സാക്ഷാല്‍ അഴീക്കോട് മമ്മൂട്ടിയെ വര്‍ണ്ണിച്ചത് ‘മലയാളസിനിമയുടെ സൂര്യതേജസ്’ എന്നാണ്. അതേ മമ്മൂട്ടിയെയാണ് കൂ‍ളിംഗ്ലാസ് നടനെന്ന് തിലകന്‍ പരോക്ഷമായി ആക്ഷേപിച്ചതും അഴീക്കോട് പിന്നീട് ഏറ്റുപിടിച്ചതും. അപനിര്‍മ്മിക്കുമ്പോള്‍ എല്ലാം അപനിര്‍മ്മിക്കണ്ടേ!

എന്തൊക്കെ പറഞ്ഞാലും ‘സരസ്വതീകടാക്ഷമുള്ള’ നാവാണ് അഴീക്കോടിന്റേത്. ‘വല്ലവരും എഴുതിക്കൊടുക്കുന്നത്’ കേട്ടുപറഞ്ഞുമാത്രം ശീലമുള്ളവര്‍ അങ്ങനെയൊരാളിനെതിരെ വാക്പയറ്റിനിറങ്ങും മുന്‍പ് തങ്ങളുടെ ഡയലോഗ് കഴിഞ്ഞാലുടന്‍ കട്ട് പറയാന്‍ ഇവിടെ സംവിധായകരില്ലെന്നെങ്കിലും മനസ്സിലാക്കിയിരിക്കണം. ഇല്ലെങ്കില്‍ സ്ലോമോഷനില്‍ തിരിഞ്ഞുനടക്കുന്നതിനു പകരം മറുപക്ഷത്തുനില്‍ക്കുന്നവന്‍ പറയുന്ന മറുപടി കേട്ട് നാവിറങ്ങിപ്പോവുന്ന അവസ്ഥയാവുമെന്ന് ചുരുങ്ങിയത് ഇന്നസെന്റിനെങ്കിലും ഇപ്പോള്‍ മനസ്സിലായിക്കാണും(ഉവ്വോ..അതോ ഡിക്ഷ്ണറി അര്‍ത്ഥം പോലെ...).

നമ്മുടെ മാധ്യമങ്ങള്‍ ഈ നക്ഷത്രവിവാദത്തെ ശരിക്കും ആഘോഷിക്കുകയായിരുന്നു. തിലകനെങ്കിലും ഇപ്പോള്‍ അത് മനസ്സിലായിക്കാണും. ചര്‍ച്ചകളെ തനിക്ക് തൊഴില്‍നിഷേധിക്കപ്പെടുന്നുവെന്ന മുഖ്യപ്രശ്നത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പല ചാനലുകളിലായി ഇദ്ദേഹം നടത്തുന്ന ദയനീയശ്രമങ്ങള്‍ തന്നെ ഇതിനു തെളിവ്. മാധ്യമങ്ങള്‍ തിലകന്‍ പ്രശ്നത്തെ ഏറ്റെടുത്തത് അതൊരു തൊഴില്പ്രശ്നമായതുകൊണ്ടല്ല, നക്ഷത്രപ്രശ്നമായതു കൊണ്ടാണ്. ഇതു മനസ്സിലാക്കാന്‍ ഇക്കഴിഞ്ഞ കുറെ ദിവസങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. വായില്‍നിന്ന് വീഴുന്നതിനെയൊക്കെ (വീഴാത്തതിനെയും) ചൂടാറും മുന്‍പ് മറുചെവിയിലെത്തിച്ച് അവിടെനിന്ന് തിളയ്ക്കുന്ന മറുപടികള്‍ ഇറ്റിച്ചെടുക്കുന്ന മാധ്യമതന്ത്രം അഴീക്കോടിനും താരങ്ങള്‍ക്കും മനസ്സിലായാലും ഇല്ലെങ്കിലും കണ്ടിരിക്കുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ട്. മോഹന്‍ലാലിനെതിരെ സഹോദരന്റെ സ്വത്ത് അപഹരണം പോലെ ഗുരുതരമായ ആരോപനങ്ങള്‍ ഒരടിത്തറയുമില്ലാതെ ഉന്നയിച്ച് സാംസ്കാരികലോകത്തെ തന്റെ പ്രതിച്ഛായയെതന്നെ സ്വയം താറടിച്ചിട്ടും അഴീക്കോടിന് ഒന്നും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ മോഹന്‍ലാല്‍ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനാലോചിക്കുന്നു എന്ന ചാനല്‍ വാര്‍ത്ത കണ്ടയുടന്‍ താന്‍ തിരിച്ചും ഒന്ന് കാച്ചാന്‍ പോകുന്നുവെന്നൊക്കെ പറഞ്ഞ് അദ്ദേഹം വീണ്ടും അപഹാസ്യനായത്. ഊഹാപോഹം വാര്‍ത്തയാക്കിയ ചാനലുകാര്‍ ഊറിച്ചിരിക്കുന്നുണ്ടാവണം.

സാംസ്കാരികലോകവും സിനിമാലോകവും തമ്മിലുള്ള ഉദ്വേഗജനകമായ ഒരു സംഘട്ടനം എന്ന നിലയ്ക്കുവരെ ഈ വിവാദത്തെ വളര്‍ത്തിവില്‍ക്കാന്‍ ശ്രമിച്ച മാധ്യമങ്ങളും വെറുതെ വിരലിട്ട് ആപ്പിലായ അഴീക്കോടും പറഞ്ഞുപറഞ്ഞ് കൈവിട്ടുപോയ നിലയ്ക്ക് തിലകനും ഒക്കെ പ്രത്യക്ഷമോ പരോക്ഷമോ ആയി ചേര്‍ന്ന് തമസ്കരിച്ചുകളഞ്ഞ(ഏതാണ്ട് അതുതന്നെയല്ലേ അവസ്ഥ)മുഖ്യപ്രശ്നത്തിലേക്കു വരാം. തിലകനെ അഭിനയിപ്പിച്ചാല്‍ തങ്ങളാരും സിനിമയുമായി സഹകരിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ഫെഫ്ക അയച്ച കത്ത് കൈപ്പറ്റിയതിനു ശേഷം മാത്രമാണ് അദ്ദേഹത്തെ സിനിമയില്‍നിന്ന് ഒഴിവാക്കിയതെന്ന് സോഹന്‍ റോയ് എന്ന സംവിധായകന്‍ പരസ്യമായി ചാനലുകളിലൂടെ പറഞ്ഞതോടെ തങ്ങളാരെയും വിലക്കിയിട്ടില്ലെന്ന ഫെഫ്കയുടെ വാദം പൊളിയുകയാണ്. തിലകനെ അമ്മയില്‍നിന്ന് പുറത്താക്കുകയോ അകത്താക്കുകയോ ചെയ്യുന്നത് അവരുടെ സംഘടനക്കാര്യം. ഫെഫ്കയില്‍നിന്ന് ഒരാളെ പുറത്താക്കുന്നതിലും ഇതുതന്നെ നിലപാട്. എന്നുവെച്ച് തൊഴില്‍നിഷേധമെന്ന ഗൌരവമേറിയ മനുഷ്യാവകാശസംബന്ധിയായ വിഷയത്തില്‍ മൌനം പാലിക്കാന്‍ ജീവിച്ചിരിക്കുന്ന സമൂഹത്തോട് എന്തെങ്കിലും തരത്തില്‍ പ്രതിബദ്ധതയുള്ളവര്‍ക്ക് കഴിയില്ല. ഒരു തൊഴിലാളിസഘടനക്ക് ഇഷ്ടമല്ല എന്നതുകൊണ്ട് ഒരു തൊഴിലാളിയെ വേറൊരു തൊഴില്‍ സംരംഭകരും സഹകരിപ്പിക്കാന്‍ പാടില്ലെന്നും അങ്ങനെ വന്നാല്‍ തങ്ങളുടെ തൊഴിലാളികളാരും ആ സംരംഭവുമായി സഹകരിക്കില്ലെന്നും ഏതെങ്കിലും തൊഴിലാളിസംഘടന ഇണ്ടാസ് ഇറക്കുന്ന അവസ്ഥയെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഏറെ സംഘടനകളൊന്നുമില്ലാത്ത ചലച്ചിത്രം പോലൊരു വ്യവസായമേഖലയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.

തൊഴില്‍ചെയ്യാനുള്ള അവസരമെന്നത് തൊഴിലാളിയുടെ അവകാശവും അവന്റെ കര്‍മശേഷിക്കുള്ള അംഗീകാരവും എന്ന അവസ്ഥ വിട്ട് ആരുടെയൊക്കെയോ കാലുനക്കി നേടിയെടുക്കേണ്ട ഔദാര്യമായി മാറുന്നത് എത്ര അപമാനകരമാണ്. സൂപ്പര്‍സ്റ്റാര്‍ വരുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെങ്കില്‍ അന്നേരം കട്ടാവും ഇരന്നുകിട്ടിയ റോളെന്ന ദുരവസ്ഥ സിനിമയിലുണ്ടെന്ന് കേട്ടിട്ടുണ്ട്. കേട്ടുകേള്‍വികളെക്കാളൊക്കെ എത്രയോ ഭീകരമാണ് യാഥാര്‍ത്ഥ്യമെന്ന് സൂചിപ്പിക്കുന്നു തിലകന്‍ വിവാദം. വെളിച്ചത്തില്‍ നിര്‍മിച്ച് ഇരുട്ടത്തുകാണേണ്ട ഒരു കലയാണ് സിനിമയെന്നത് നമുക്കും സിനിമാകാര്‍ക്കും ഒരുപോലെ ഉപകാരമായ ഒരു വ്യവസ്ഥയായിരിക്കണം. ഇല്ലെങ്കില്‍ ഒരുപക്ഷേ നമ്മളാ അഭ്രപാളികളില്‍ യുക്തിയെ സ്വമേധയാ മാറ്റിവെച്ച് പടച്ചെടുക്കുന്ന ആദര്‍ശലോകം പൊളിഞ്ഞുവീണേക്കാം. എങ്കിലും താരരാജാക്കന്മാര്‍ക്കുവേണ്ടി ഗ്വാഗ്വാ വിളിക്കാനും കോലം കത്തിക്കാനും തെരുവിലഴിഞ്ഞാടാനും ഒരുപാടാളുകളുള്ള ഇക്കാലത്ത് എന്തൊക്കെ കുറവുകളുണ്ടായാലും പത്തെഴുപത്തിമൂന്ന് വയസ്സുകഴിഞ്ഞ ഒരു വൃദ്ധന് തനിക്കറിയാവുന്ന ഏകതൊഴിലും നിഷേധിക്കപ്പെടുന്നതിനെ ഒരു തൊഴില്‍ പ്രശ്നമായിക്കണ്ട് പ്രതികരിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടാവണ്ടേ?

Tuesday, March 2, 2010

ഉടലില്‍തന്നെ തടവിലാക്കപ്പെട്ടവര്‍

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണൂരിലെ തളിപറമ്പില്‍ മൊറാഴയെന്ന ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇത് വസ്തുത. ഈ പെണ്‍കുട്ടിയുള്‍പ്പെടുന്ന ചില അശ്ലീലരംഗങ്ങള്‍ മൊബൈല്‍കാമറ വഴിയും ഇന്റെര്‍നെറ്റ് വഴിയും പ്രചരിച്ചിരുന്നുവെന്നതും അതിനോടനുബന്ധിച്ച് ഈ പറഞ്ഞ രംഗങ്ങളില്‍ ഉണ്ടായിരുന്ന അവളുടെ സഹപാഠി അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായി(പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനും മുന്‍പെ) എന്നതും വസ്തുത. ഇവയെ ആധാരമാക്കി പിന്നെ വന്ന പല വാര്‍ത്തകളും ഊഹാപോഹങ്ങളായിരുന്നു. കേസ് അന്വേഷണത്തിലാണെന്നതിനാലാവാം ഇപ്പോള്‍ മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നുമില്ല. ഇനിയിപ്പോ ഇതിനെ സംബന്ധിച്ച് എന്തൊക്കെയായിരിക്കാം നടക്കാന്‍ പോകുന്നത്? ചിലപ്പോള്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവന്നേക്കാം. പുറത്തുവരുന്നതൊരു പക്ഷേ സത്യമല്ലെങ്കിലും നമ്മളത് സത്യമെന്ന് വിശ്വസിച്ചേക്കാം. ചിലപ്പോള്‍ സത്യം എന്നെന്നേക്കുമായി ഈ അന്വേഷണത്തോടെ കുഴിച്ചുമൂടപ്പെട്ടേക്കാം. ഇതു പോലെയുള്ള പല കേസുകളുടെയും വിവാദങ്ങളുടെയും കാര്യത്തില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ ‘പൊട്ടന്‍ പൂവെടി കണ്ടതു പോലെ’യും! ഇത്രയുമെഴുതിയാല്‍ മേല്പറഞ്ഞ സംഭവത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിന് തരക്കേടില്ലാത്ത ആമുഖമാവും. പക്ഷേ ഒരു സ്ത്രീയെ, അവള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, എവിടെ വച്ചും പിടികുടാവുന്ന അപകടങ്ങളെക്കുറിച്ചുള്ള സൂചനയാവില്ല.

നമ്മുടെയീ ഉത്തരാധുനികസമൂഹത്തിലും സ്ത്രീ ഒരു ശരീരം മാത്രമായി തുടരുന്നുവെന്നു പറഞ്ഞാല്‍ അത് ദുര്‍ബലമായൊരു ഏറ്റുപറച്ചില്‍ മാത്രമായിരിക്കും. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും തൊട്ട് ചിന്തയിലും സാംസ്കാരികമണ്ഡലങ്ങളിലും വരെ ഉണ്ടാവുന്ന വികാസങ്ങള്‍ മുഴുവന്‍ അവളെ ശരീരം മാത്രമായി നിജപ്പെടുത്താന്‍ വ്യയം ചെയ്യപ്പെടുന്നു എന്നത് കണ്ടില്ലെന്നു നടിക്കാനാവാത്തവണ്ണം പ്രകടമാണ് ഇന്ന്. നമ്മുടേത് ധ്രുതവിനിമയശൃംഘലകളുടെ ഒരു കാലമാണ്. ദൌര്‍ഭാഗ്യവശാല്‍ യാഥാസ്ഥിതികമൂല്യങ്ങളിലേക്ക് അതിവേഗം മടങ്ങിപ്പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഈ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുണ്ടാക്കുന്ന വിപ്ലവം പുത്തന്‍ വെളിച്ചങ്ങളിലേക്കുള്ള ഒരു തുറക്കലല്ല, പഴയ ഇരുട്ടുകളിലേക്കുള്ള ഒരു അടയ്ക്കലാണ്. യു ട്യൂബില്‍ ചുടപ്പം പോലെ പങ്കിടപ്പെടുന്നത് പെണ്ണുടലുകളോടൊപ്പം നരകത്തിലെ ശബ്ദവും മത്സ്യകന്യയുടെ അസ്ഥികൂടവുമൊക്കെയാണെന്നതുതന്നെ ഇതിനു തെളിവ്.

ഒന്നു കണ്ടാല്‍ മതി, കീഴടക്കാവുന്നതാണ് പെണ്ണായി പിറന്നവളുടെ അസ്തിത്വമെന്ന് നിര്‍വചിച്ചത് ‘വന്നു കണ്ടു കീഴടക്കി’ എന്ന സിനിമയല്ലായിരിക്കാം, എന്നാല്‍ നായികയുടെ നഗ്നശരീരം സാന്ദര്‍ഭികമായി കാണാനിടയായി എന്നതുകൊണ്ടുമാത്രം അവളുടെ ഉടലിനും പ്രണയത്തിനും മേല്‍ ഉടമസ്ഥാവകാശം നേടിയെടുത്ത നായകകഥാപാത്രങ്ങളെയുള്‍ക്കൊള്ളുന്ന ഒരു പറ്റം സിനിമകളുണ്ട് ഈ ബഹുമതിക്ക് അര്‍ഹരായി. അവളുടെ തുടയില്‍ ഒരു കറുത്ത മറുകുണ്ട് എന്ന് ഒരൊളിഞ്ഞുനോട്ടക്കാരന്‍ തെമ്മാടി ഒന്നുറക്കെ പറഞ്ഞാല്‍ മതി നമ്മുടെ സദാചാരക്കണ്ണുകളില്‍ ഒരു പെണ്ണിന്റെ മാനവും ജീവിതവും ഒരുപോലെ തകര്‍ന്നുവീഴാന്‍! ഉടുപ്പിടാതെ തെരുവില്‍ വേണമെങ്കിലും ഇറങ്ങി നടക്കാവുന്ന, നിര്‍ബന്ധമാണെങ്കില്‍ മാത്രം ഒരു നിഴലിന്റെ മറയെങ്കിലും നോക്കി മൂത്രമൊഴിക്കേണ്ട, വേണ്ടിവന്നാല്‍ വഴിപ്പെടാത്ത പെണ്ണുങ്ങളെ സൂത്രത്തില്‍ ജനനേന്ദ്രിയം പെരുപ്പിച്ച് കാട്ടി ഭീഷണിപ്പെടുത്താവുന്ന (തീര്‍ച്ചയായും പ്രലോഭിപ്പിക്കുകയല്ല)പുരുഷന്‍ അവന്റെ ഉടലിനെ ആഘോഷിക്കുക തന്നെയാണ്. ഒരു കുന്തം പോലെ തുളച്ചുകയറുന്നതും അധിനിവേശോന്മുഖവുമാണ് അവന്റെ പൌരുഷം എന്ന് സൈദ്ധാന്തികവും ജീവശാസ്ത്രപരവുമായ ന്യായീകരണങ്ങള്‍ ചമയ്ക്കുകയാണ് വിരല്‍തുമ്പിലുള്ള ആധുനിക വാര്‍ത്താവിനിമയ വിപ്ലവവും. ഇതിന്റെ ഇരകള്‍ എല്ലായ്പോഴും സ്ത്രീകള്‍ മാത്രമാണ്. അല്ല എന്നു പറയുന്നവര്‍ മൊബൈലും ഇന്റര്‍നെറ്റും വഴി പ്രചരിച്ച തങ്ങളുടെ അശ്ലീലരംഗങ്ങള്‍ ഉണ്ടാക്കിയ അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന നിരവധി സ്ത്രീകളുണ്ടെന്നിരിക്കെ ആ ലിസ്റ്റില്‍ എത്ര പുരുഷന്മാര്‍ പെടുമെന്ന് വ്യക്തമാക്കണം.

തന്റെ അവയവങ്ങളെയും ശരീരത്തെത്തന്നെയും അശ്ലീലമായി കാണേണ്ടിവരുന്ന ഒരവസ്ഥയിലേക്കാണ് പുരുഷനിര്‍മിതമായ സ്വന്തം സദാചാരബോധം അവളെ കൊണ്ടടച്ചിടുന്നത്. ഇതിന് ഇരയായ നിരവധി സ്ത്രീകളെ നമുക്ക് നമ്മുടെയിടയില്‍നിന്നുതന്നെ കണ്ടെടുക്കാവുന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചതു തന്നെ ഒരുദാഹരണം. അടിവസ്ത്രത്തിനുള്ളില്‍ ഒരു വിഷജീവി കടന്നുകൂടിയിട്ടും വേദന കടിച്ച് നില്ക്കാനല്ലാതെ മറ്റാരോടെങ്കിലും പറയാനോ ബസ്സു നിര്‍ത്തിക്കാനോ സദാചാരബോധം അനുവദിച്ചില്ല, അവരെ. സ്വന്തം ജനനേന്ദ്രിയത്തെക്കുറിച്ച് പൊതുസ്ഥലത്തുവെച്ച് സംസാരിക്കുവാന്‍ ഇത്തരമൊരു അടിയന്തിരഘട്ടത്തില്‍ പോലും മടിച്ച അവര്‍ അപമാനത്തിലും ഭേദം മരണം തന്നെയെന്ന് തീരുമാനിച്ച് യാത്രയായി!

ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് നമ്മുടെ സാമൂഹ്യനീതി(നിയമവ്യവസ്ഥയല്ല) വിധിക്കുന്ന ആനുകൂല്യം അവളുടെ ‘എല്ലാം കവര്‍ന്നെടുത്തവന്‍’ തന്നെ അവള്‍ക്കൊരു ജീവിതവും നല്‍കട്ടെ എന്നതാണ്. ഇവിടെ ഒരു സ്ത്രീയുടെ വ്യക്തിത്വവും അസ്തിത്വം തന്നെയും കേവലം അവളുടെ ഉടലിലേക്ക് മാത്രമായി ചുരുക്കപ്പെടുകയാണ്. സ്ത്രീക്ക് വേറെ പോംവഴികളൊന്നുമില്ല ഇവിടെ. ഏതു ഭിത്തിയിലും തന്റെ സ്വകാര്യതയിലേക്ക് തുറക്കാവുന്ന ഒളികണ്ണുകളുണ്ടാവാമെന്നതും ഏതു നിഴലിലും തന്റെ ഉടലിനെ ലൈംഗികമായി ആക്രമിക്കാന്‍ തയ്യറായ മൃഗങ്ങള്‍ ഉണ്ടാവാമെന്നതുമായ ബോധ്യങ്ങള്‍ ഈ ഉത്തരാധുനികകാലത്തും എത്ര അരക്ഷിതമാ‍യ ഒരു ജീവിതത്തിലേക്കാണ് സ്ത്രീജന്മങ്ങളെ കൈപിടിച്ച് നടത്തുന്നത്. സ്ത്രീക്ക് ഏറ്റവും വലിയ ശത്രു അവള്‍ തന്നെ പരിപാലിക്കുന്ന തന്റെ ശരീരമാകുന്ന അവസ്ഥ. ബ്ലോഗര്‍ വെള്ളെഴുത്ത് തന്റെ കഥ എഴുതുമ്പോള്‍ എന്ന ലേഖനത്തില്‍ (വ്യത്യസ്തമായൊരു സന്ദര്‍ഭത്തിലാണെങ്കിലും) പറഞ്ഞതുപോലെ “എന്നെ ആണ്‍കുട്ടികളെല്ലാം ഒരു മാതിരി നോക്കുന്നത് ഞാന്‍ ചീത്തക്കുട്ടിയായതു കൊണ്ടല്ലേ” എന്നു ശങ്കിച്ച് ഓരോ പെണ്ണിനും കൌമാരം മുതല്‍ തന്റെ ഉടലിനെ പ്രതിസ്ഥാനത്തുനിര്‍ത്തേണ്ടിവരുന്ന ഒരു സാംസ്കാരികാവസ്ഥ. ഇതെത്ര ഭീകരമാണ്. ഇതിലും ഭീകരമാണ് ഇതിനൊക്കെയൊരു പോവഴിയെന്നത് പുരുഷന് ഒട്ടും പ്രകോപനം തോന്നാത്തവണ്ണം ഉടലാകമാനം പൊതിഞ്ഞുസൂക്ഷിക്കുക എന്നതു മാത്രമാണ് എന്ന വാദം. പുത്തന്‍ സാമ്പത്തികാവസ്ഥകള്‍ സ്ത്രീ വീടിനു പുറത്തിറങ്ങേണ്ടവളല്ല എന്ന് ശഠിക്കുന്ന തരം സദാചാരങ്ങളെ അപ്രസക്തമാക്കിയിട്ടുണ്ട്. എങ്കിലും പുറത്തിറങ്ങിയാല്‍ സൂക്ഷിക്കണമെന്നും കഴിയുന്നത്ര ഒറ്റക്ക് നടക്കരുതെന്നും അതികാലത്തോ അസ്തമനശേഷമുള്ളതോ ആയ യാത്രകള്‍ ഒഴിവാക്കണമെന്നും ഒക്കെയുള്ള നൂറുനൂറു നിബന്ധനകള്‍ പെണ്മനസ്സുകളെ ക്ഷണിക്കുന്നത് അനിവാര്യമായ ഒരു ബോധ്യത്തിലേക്കാണ്. നീ നിന്റെ ഉടലില്‍ തന്നെ തടവിലാക്കപ്പെട്ടിരിക്കുന്നു, വീട്ടിനകത്തും പുറത്തും നിന്റെ സ്വാതന്ത്ര്യത്തിനു മാത്രം നിരവധി അതിര്‍വരമ്പുകളുണ്ട്! സ്വാതന്ത്ര്യം നിന്റെ അവകാശമല്ല, അത് പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹം അനുവദിച്ചുകൊടുക്കുമ്പോള്‍ മാത്രം ഉപാധികളോടെ ആസ്വദിക്കാവുന്ന ഒരൌദാര്യം മാത്രമാണ്!

ഈ പറഞ്ഞ സാംസ്കാരിക അവസ്ഥകളില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് ഒസ്യത്തായി നല്‍കേണ്ടുന്നത് കക്കൂസില്‍ പോലും ഒളിക്യാമറകളുള്ള കാലമാണെന്ന താക്കീതല്ല, സ്വന്തം ഉടല്‍ തീര്‍ത്ത തടവറയില്‍നിന്ന് പുറത്തിറങ്ങാന്‍ ഒരു താക്കോലാണ്. നിന്റെ ഉടലോ നിന്റെ ലൈംഗികതയോ പാപമല്ലെന്നും നിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങള്‍ കുറ്റകൃത്യങ്ങളാണെന്നും അത് ചെയ്യുന്ന പന്നികള്‍ക്കെതിരെയുള്ള സമരത്തില്‍ ഞങ്ങള്‍ കൂടെയുണ്ടായിരിക്കുമെന്നും നമ്മള്‍ നമ്മുടെ പെണ്മക്കളോട് പറയേണ്ടിയിരിക്കുന്നു. അല്ലാതെ ക്യാമറാഫോണ്‍ നിരോധനം കൊണ്ടോ മുട്ടിന് മുട്ടിനുള്ള നിയമനിര്‍മാണം കൊണ്ടോ സ്കൂളുകളില്‍ ഉടുതുണിയഴിച്ചുള്ള മൊബൈല്‍ വേട്ട കൊണ്ടോ പുതിയ ഇരകളെ സൃഷ്ടിക്കാമെന്നല്ലാതെ പ്രശ്നപരിഹാരമാകില്ലെന്ന് ഉറപ്പ്(സ്കൂളുകളില്‍ മൊബൈല്‍ നിരോധനം കര്‍ശനമാക്കണമെന്നും അതിന് അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പേര്‍ത്തും പേര്‍ത്തും പറയുന്നവര്‍ കുറച്ചുകാലം മുന്‍പ് ഒരു ടീച്ചര്‍, ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉടുതുണിയഴിച്ച് പരിശോധിച്ചതില്‍ മനം നൊന്ത് ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതും ഓര്‍ക്കണം). വാര്‍ത്താവിനിമയവിപ്ലവങ്ങളേയോ ജൈവികമായ ലൈംഗികചോദനയെയോ നിരോധിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ അല്ല, നമ്മുടെ പിതൃകേന്ദ്രീകൃതമായ ഏകപക്ഷസദാചാരത്തെ പുതുക്കിപണിയുകയാണ് വേണ്ടത്. അതിന് പെണ്ണുങ്ങളോ പെണ്മക്കളുള്ളവരോ മാത്രം ശ്രമിച്ചാല്‍ പോര താനും.

Thursday, February 25, 2010

ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും (തുടര്‍ച്ച)

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം ഇവിടെ വായിക്കാം.

ആത്മീയ ആള്‍ദൈവങ്ങള്‍ക്കപ്പുറം പ്രത്യക്ഷവും സത്വരവുമായ പ്രതിഫലനങ്ങള്‍ ഒരു ജനാധിപത്യസമൂഹത്തില്‍ ഉളവാക്കാന്‍ പോന്നവരാണ് രാഷ്ട്രീയ ആള്‍ദൈവങ്ങള്‍. കാരണം അവര്‍ പ്രതിപ്രവര്‍ത്തിക്കുന്നത് ഒരു ജനാധിപത്യവ്യവസ്ഥ അതിന്റെ നിലനില്‍പ്പിനായി ആശ്രയിക്കുന്ന ആ സമൂഹത്തിന്റെ ജനാധിപത്യ രാഷ്ട്രീയ ബോധങ്ങള്‍ക്കുമേലാണ് എന്നതുതന്നെ. തത്വത്തിലെങ്കിലും ജനങ്ങള്‍ അധികാരം കൈയാളുന്ന, നാം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ഉദാത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പങ്കാളിത്ത ഭരണവ്യവസ്ഥ അതിന്റെ ആത്മനാശത്തിനുള്ള ഒരൊറ്റ പഴുതേ പേറുന്നുള്ളൂ, അത് അധികാരിയായ ജനസമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണമെന്ന സാധ്യതയാണ്. അതിലേക്കാണ് നമ്മുടെ ജനാധിപത്യത്തിലിന്ന് ഏറിവരുന്ന രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ വിരല്‍ ചൂണ്ടുന്നതും.

ജനാധിപത്യം അതിന്റെ രക്ഷകരായി കാണുന്നത് ജനങ്ങളെയും ജനകീയാടിത്തറയുള്ള പ്രസ്ഥാനങ്ങളെയുമാണ്, വ്യക്തികളെയല്ല. ഇത്തരം ജനാധിപത്യപ്രസ്ഥാനങ്ങള്‍ ജനമധ്യേ വിശകലനം ചെയ്യപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതും അവ ആന്തരികമായ ഒരു ജനാധിപത്യത്തിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന നയങ്ങളുടെയും നിലപാടുകളുടെയും ദര്‍ശനങ്ങളുടെയും അടിസ്ഥാനത്തിലും. ജനകീയപ്രസ്ഥാനങ്ങളുടെ നയരൂപീകരണത്തിലും പ്രവര്‍ത്തനത്തിലും ഉണ്ടായിരിക്കേണ്ട ജനാധിപത്യം കൂടി ഉള്‍ച്ചേരുന്നതാണ് ഉള്‍പ്പാര്‍ട്ടിജനാധിപത്യം എന്ന വിശാലസംജ്ഞ. ഇതുതന്നെയാണ് ഓരോ ജനകീയപ്രസ്ഥാനത്തിന്റെയും പ്രത്യയശാസ്ത്ര അടിത്തറയെത്തന്നെ കാലാകാലങ്ങളില്‍ വ്യാപിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യേണ്ടത്. മതപ്രത്യയശാസ്ത്രങ്ങള്‍ ദൈവത്തിലുള്ള അചഞ്ചല വിശ്വാസത്തെയാണ് മുന്നോട്ടുവെക്കുന്നതെങ്കില്‍ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനിലുള്ള അചഞ്ചലവിശ്വാസത്തെയാണ് പ്രതിനിധീ‍കരിക്കുന്നത്. അതുകൊണ്ടാണ് അത് ജൈവമായിരിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ കാലം കഴിഞ്ഞുവെന്ന് പറയുന്നത് ഒരര്‍ത്ഥത്തില്‍ മനുഷ്യന്റെ കാലം കഴിഞ്ഞുവെന്ന് പറയുന്നതുപോലെ ഒരസംബന്ധമാവുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ മരണം പ്രഖ്യാപിക്കുന്നത് മനുഷ്യന്റെ രാഷ്ട്രീയ അസ്തിത്വത്തിന്റെ മരണം കൂടിയാണ്. ഇതുതന്നെയാണ് രാഷ്ട്രീയ ആള്‍ദൈവങ്ങളും മുന്നോട്ടുവെക്കുന്നത്. ഇനി നിങ്ങള്‍ക്കും നിങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്കും ഒന്നും ചെയ്യാനില്ല, എല്ലാറ്റിനും എന്നിലേക്ക് ഉറ്റുനോക്കുക എന്നതല്ലാതെ!

ഒരു ജനാധിപത്യരാഷ്ട്രം ഭരിക്കേണ്ടത് പ്രസ്ഥാനങ്ങളോ അവയുള്‍പ്പെടുന്ന മുന്നണികളോ ആണ്, വ്യക്തികളല്ല. ഇന്ത്യ ഭരിക്കുന്നത് മന്മോഹന്‍സിങ്ങെന്ന വ്യക്തിയല്ല, യു പി എയാണ്. കേരളം ഭരിക്കുന്നത് അച്ചുതാനന്ദനല്ല, എല്‍ ഡി എഫാണ്. പ്രസ്ഥാനങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുറത്തേക്ക് ഞാനാണ് പ്രസ്ഥാനം, ഞാന്‍ തന്നെ പ്രത്യയശാസ്ത്രവും എന്ന് ധരിക്കും വിധം വ്യക്തികളെ വളര്‍ത്തുന്നത് ഒരു സമൂഹത്തെ കൊണ്ടെത്തിക്കുക സ്വാതന്ത്ര്യവും അവകാശങ്ങളുമുള്‍പ്പെടെ എല്ലാം നിഷേധിക്കപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥയിലേക്കാവാം എന്നതിന് നിരവധി തെളിവുകള്‍ ചരിത്രത്തില്‍ കണ്ടെത്താനാവും. ജനകീയ പ്രസ്ഥാനങ്ങള്‍ക്കുമേല്‍ മാത്രമേ ജനങ്ങള്‍ക്ക് നിയന്ത്രണാധികാരമുള്ളൂ, വ്യക്തികള്‍ക്കുമേല്‍ അതില്ല. അതുകൊണ്ടുതന്നെയാണ് പ്രസ്ഥാനത്തിനുമപ്പുറത്തേക്കുള്ള ഒരു വ്യക്തിയുടെ വളര്‍ച്ച ആ പ്രസ്ഥാനത്തെതെന്നെ തകര്‍ക്കുമെന്നു പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് അതിന്റെ ജനകീയ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് ഒരു ജനകീയപ്രത്യയശാസ്ത്രത്തിലപ്പുറം വ്യക്തികളില്‍ കേന്ദ്രീകരിച്ചാണെന്നു കാണാം. നെഹ്രുകുടുംബത്തിന്റെ അപ്രമാദിത്വത്തിന്റെ തണലില്ലാത്തപ്പോഴൊക്കെ അതിലേക്ക് കടന്നുവരുന്ന അരാജകത്വം തന്നെ ഇതിനു തെളീവ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സില്‍ പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും അപ്പുറത്തേക്ക് വളര്‍ന്നുനില്‍ക്കുന്ന വിരാട് രൂപങ്ങളെ കാലാകാലങ്ങളില്‍ കണ്ടെത്താനാവും. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സെന്ന രാഷ്ട്രീയപ്രസ്ഥാനത്തിലുപരി ഇന്ദിരാഗാന്ധിയെന്ന ഉരുക്കുവനിതയായിരുന്നു. അവര്‍ക്കുമേല്‍ അവരുടെ പ്രസ്ഥാനത്തിനോ പ്രത്യയശാസ്ത്രത്തിനോ അന്നെങ്കിലും നിയന്ത്രണാധികാരമില്ലായിരുന്നു(മറിച്ചാണെന്ന് ഇന്ന് പറയണമെങ്കില്‍ ചരിത്രത്തെയും വസ്തുതകളെയും തത്വദീക്ഷയില്ലാതെ വളച്ചൊടിക്കണം, അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രം ഫാസിസത്തിന്റേതു കൂടിയാണെന്ന് സമ്മതിക്കണം). അതിന് കോണ്‍ഗ്രസ്സിനെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനത കൊടുക്കേണ്ടിവന്ന വിലയെന്തായിരുന്നുവെന്ന് നമുക്കറിയാം. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തെ വളര്‍ത്തിയെടുക്കുന്ന അവധാനതയോടെ തന്റെ രാഷ്ട്രീയപ്രതിച്ഛായയെ വളര്‍ത്തിയെടുക്കുന്ന രാഹുല്‍ഗാന്ധിയും അയാളില്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചിരിക്കുന്ന പ്രസ്ഥാനവും ഒരു നല്ലപങ്ക് ജനതയും ആ പഴയ അപകടത്തിലേക്കുതന്നെ വീണ്ടും നടന്നെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സംവിധാനം ഘട്ടംഘട്ടമായി തകര്‍ക്കുകയും അതിലൂടെ ഇന്ന് സാധാരണക്കാരുടെ വയറ്റത്തടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയെയാണ് ഇതേ ‘സാധാരണക്കാര്‍’ മുണ്ട് മുറുക്കിയുടുത്ത് രക്ഷകായെന്ന് ആര്‍ത്തുവിളിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് തങ്ങള്‍ക്കുകൂടി പങ്കാളിത്തവും നിയന്ത്രണാധികാരവുമുള്ള രാഷ്ട്രീയപ്രത്യയശാസ്ത്രം പിറകിലേക്ക് തള്ളിമാറ്റപ്പെടുകയും ഒരു മനുഷ്യന്റെ മാന്ത്രികവ്യക്തിത്വത്തിലേക്ക് ആ ജനതതന്നെ കുടുങ്ങിപ്പോവുകയുമാണ്.

കേരളത്തില്‍ അച്ചുതാനന്ദനെന്ന ജനനേതാവിനെയും മുഖ്യമന്ത്രിയെയും ഈയൊരു വീക്ഷണകോണില്‍നിന്ന് വെവ്വേറെ പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അച്ചുതാനന്ദന്‍ നയിച്ച ജനകീയസമരങ്ങള്‍ ഒരു വ്യക്തിയുടെ ധര്‍മ്മസമരങ്ങളായിരുന്നില്ല. അതിനുപിന്നില്‍ ഒരു പ്രത്യയശാസ്ത്രവും പ്രസ്ഥാനവുമുണ്ടായിരുന്നു. പക്ഷേ ഇടക്കാലത്തെങ്കിലും നമ്മള്‍ അതിനെ കണ്ടത് വ്യക്തികേന്ദ്രീകൃതമായായിരുന്നു. അത്തരമൊരു മായക്കാഴ്ചയുടെ സൃഷ്ടിക്കും പ്രചാരത്തിനും പിന്നില്‍ നമ്മുടെ കോര്‍പ്പറേറ്റ്മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ഇതിനോടകം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞ പാര്‍ട്ടിക്കും മുന്നണിക്കുമപ്പുറമുള്ള തന്റെ പ്രതിച്ഛായയെ ഉന്മത്തമായി ആസ്വദിക്കുന്ന ഒരു ഭരണാധികാരിയെയാണ് പിന്നെ നാം കണ്ടത്. ഇതുകൊണ്ടൊക്കെ സര്‍ക്കാരിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും ഉണ്ടായ നേട്ടമോ? ഇതുണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനു ചെയ്യാനായ കാര്യങ്ങള്‍ പോലും ജനങ്ങളിലേക്കെത്തിക്കാനാവാത്ത അവസ്ഥയും! .

ഒരു രാഷ്ട്രീയവ്യവസ്ഥയായ സ്റ്റേറ്റിനെ അരാഷ്ട്രീയമായി പുനസംഘടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ വ്യത്യസ്തമേഖലകളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ക്ഷേമരാഷ്ട്രമെന്ന സങ്കല്പം തന്നെ ഘട്ടംഘട്ടമായി ഇല്ലാതാവുകയും ഭരണകൂടം അത്തരം ചുമതലകള്‍ ഒന്നൊന്നായി രാഷ്ട്രീയേതരസന്നദ്ധസംഘടനകളിലേക്ക് കൈയൊഴിയുകയും ചെയ്യുന്നു. ഭരണമെന്നത് പോലീസിന്റെയും പട്ടാളത്തിന്റെയും നടത്തിപ്പായി ചുരുക്കണമെന്ന ലോകബാങ്ക് തിട്ടൂരങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാവുന്നു. കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ താല്പര്യത്തിനനുസരിച്ച് ഒരു ജനതയുടെ രാഷ്ട്രീയം തന്നെ പുനര്‍നിര്‍മിക്കപ്പെടുന്ന അവസ്ഥ. ഇതിനായി അവരുപയോഗിക്കുന്ന ഉപകരണമാവട്ടെ മതാന്ധത, യുക്തിരാഹിത്യം, യാഥാസ്ഥിതികത, വ്യക്തികേന്ദ്രീകരണം, അരാഷ്ട്രീയവല്‍ക്കരണം തുടങ്ങിയ ജീര്‍ണ്ണതകള്‍ക്കൊക്കെ ബൌദ്ധികപരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന ഉത്തരാധുനികപ്രത്യയശാസ്ത്രവും. സമഗ്രതയെന്ന ആശയംതന്നെ അപ്രായോഗികമെന്ന് മുദ്രകുത്തി മാറ്റിവെക്കപ്പെടുന്നതോടെ കേവലം പ്രശ്നാധിഷ്ഠിതം മാത്രമായി ചുരുങ്ങിപ്പോവുന്ന ഒരു വീക്ഷണകോണില്‍നിന്ന് എന്തും ന്യായീകരിക്കപ്പെടാവുന്ന ഒരവസ്ഥ സംജാതമാവുന്നു. ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ പേരില്‍ അമൃതാനന്ദമയിയടക്കമുള്ള ആള്‍ദൈവങ്ങള്‍ ന്യായീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്. മന്ത്രവാദമുള്‍പ്പെടെയുള്ള സാമൂഹ്യതിന്മകളൊന്നും, അവ നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നതുകൊണ്ടുതന്നെ തള്ളിക്കളയാനാവുന്നവയല്ലെന്ന് തുടങ്ങുന്ന വാദം ചെന്നുനില്‍ക്കുന്നത് അഥര്‍വവേദം സര്‍വകലാശാലകളില്‍ പാഠ്യവിഷയമാക്കണമെന്ന ആവശ്യത്തിലാണ്! ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയവക്കൊക്കെ ഇന്നു കിട്ടുന്ന അംഗീകാരവും അതിന്മേലുള്ള കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് ഇന്നത്തെ ഈ സാമൂഹ്യാവസ്ഥ സാന്ദര്‍ഭികമായി ഉണ്ടായതല്ല, ഉല്പാദിപ്പിക്കപ്പെട്ടതുതന്നെയാണ് എന്നാണ്. ഇതില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയി കോര്‍പ്പറേറ്റ് മൂലധനശക്തികളാല്‍ സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന മത-രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സീമവും.

Friday, February 19, 2010

ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും

ഇരിട്ടി എം ജി കോളേജിലെ ഭാഷാധ്യാപകന്‍ (മലയാളമോ ഇംഗ്ലീഷോ!)പ്രമോദ് വെള്ളച്ചാലിനെ ക്ലാസ്സെടുത്തുകൊണ്ടിരിക്കെ ഒരു സംഘം ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ കോളേജില്‍ കയറി ആക്രമിച്ച സംഭവത്തെ 24 മണിക്കൂര്‍ പിന്നിടും മുന്‍പെ തങ്ങളുടെ തനത് റിപ്പോര്‍ട്ടിംഗ് തന്ത്രങ്ങളിലൂടെ നമ്മുടെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് മാതൃഭൂമി ഒരു വഴിത്തിരിവിലെത്തിച്ചിരിക്കുന്നു. ‘മാതാ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച് ക്ലാസെടുത്തെന്ന് ആരോപിച്ച് ഇരിട്ടി എം.ജി കോളേജ് അധ്യാപകന്‍ പ്രമോദ് വെള്ളച്ചാലിനെ ഒരുസംഘം ആക്രമിച്ചു’ എന്ന ഈ വാര്‍ത്തയില്‍ പല ധ്വനികള്‍ അടങ്ങിയിരിക്കുന്നു. സംഭവത്തെതുടര്‍ന്ന് ‘കോളേജിലെത്തിയ പോലീസ് മൂന്ന് ആര്‍.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു’ എന്ന് ഇതേ റിപ്പോര്‍ട്ടില്‍ തന്നെ പിന്നീട് പറയുന്ന ലേഖകന് മുകളിലെ വാചകത്തില്‍ അത് ഒരു സംഘം മാത്രമാണ്. ഒരധ്യാപകനെതിരെ കോളേജില്‍ കയറി നടത്തപ്പെട്ട അതിക്രമം എന്ന നിലയില്‍ തുടങ്ങിയ റിപ്പോര്‍ട്ടിംഗ് മെല്ലെ മെല്ലെ ഊന്നല്‍ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച അവിശ്വാസിയിലേക്ക് നീക്കുന്ന ക്രാഫ്റ്റ് ഒന്നു കാണേണ്ടതു തന്നെ!

മേല്‍പറഞ്ഞ റിപ്പോര്‍ട്ടില്‍ പ്രകടമാവുന്നതു പോലെ അമൃതാനന്ദമയിയെയും സായിബാബയെയും പോലുള്ള ആള്‍ദൈവങ്ങളെയും സിദ്ധന്മാരെയും സ്വകാര്യനടത്തിപ്പിനു കീഴിലുള്ള ധ്യാനകേന്ന്ദ്രങ്ങളെയുമൊക്കെ മതപരമായ ദൈവവിശ്വാസവുമായി സമീകരിക്കുന്ന തരത്തിലുള്ള ഒരു പൊതുബോധം നമുക്കിടയില്‍ ഉല്പാദിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തന്നെ ചൂഴ്ന്ന് നില്‍ക്കുന്ന നിസ്സഹായതകളോടുള്ള മനശ്ശാസ്ത്രപരമായ ഒരു ചെറുത്തുനില്‍പ്പ് എന്ന നിലക്ക് മനുഷ്യന്റെ ഭാവന സൃഷ്ടിച്ച സര്‍വശക്തനും സര്‍വവ്യാപിയുമായ രക്ഷകനെന്ന മഹാസങ്കല്പം ഇത്തരം വ്യക്തികളിലേക്കോ സ്ഥാപനങ്ങളിലേക്കോ ചുരുങ്ങിപ്പോവുന്നതിന്റെ പിന്നില്‍ സാമൂഹ്യവും മനശ്ശാസ്ത്രപരവുമായ പരിണാമങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട്. ദൈവമെന്ന അതിവിശാലമായ ഒരു സങ്കല്പത്തിലേക്ക് നേരിട്ടെത്തിപ്പെടാന്‍ ഭാവനാസമ്പന്നരും ധിഷണാശാലികളുമായ ചില യുഗപ്രഭാവന്മാര്‍ക്കല്ലാതെ എല്ലാവര്‍ക്കും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മതങ്ങളില്‍ കൃത്യമായ അധികാരശ്രേണികള്‍ നിലനിര്‍ത്തിക്കൊണ്ടോ അല്ലാതെയോ ഉള്ള പുരോഹിതരുടെയോ പണ്ഡിതരുടെയോ ശൃംഘലകള്‍ നിലവില്‍ വരുന്നത്. കൃസ്തുമതത്തെ സംബന്ധിച്ചിടത്തോളം ആത്മീയസമസ്യകളില്‍ വഴികാട്ടിയാവാന്‍ അച്ചന്‍ തൊട്ട് പോപ്പ് വരെ നീളുന്ന ഒരു പൌരോഹിത്യശ്രേണിയുണ്ടെങ്കില്‍ ഇതിനെ നിഷേധിക്കുന്ന ഇസ്ലാം മതത്തില്‍ ദൈവവചനം വിശ്വാസികള്‍ക്കുവേണ്ടി വ്യാഖ്യാനിക്കുക, സംശയങ്ങള്‍ നിവര്‍ത്തിക്കുക, തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കൈയാളുന്നത് അതാതു വിഭാഗങ്ങളിലെ മതപണ്ഡിതരാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു മതമല്ലെങ്കില്‍പോലും ഹിന്ദുമതത്തിലും ധാരാളമായുള്ള പണ്ഡിതരുടെയും പൂജാരിമാരുടെയും ധര്‍മ്മവും മറ്റൊന്നല്ല.

വിശ്വാസത്തിന് നിലനില്‍ക്കാന്‍ പലപ്പോഴും ദൈവങ്ങളും ആരാധനാലയങ്ങളും പുരോഹിതരും മാത്രം പോര. അതിനാഘോഷിക്കാനും ആവേശം കൊള്ളാനും ദിവ്യാത്ഭുതങ്ങളും വേണം. ഇത് സ്ഥാപനവല്‍ക്കരിക്കപ്പെട്ടതോ അല്ലാത്തതോ ആയ എല്ലാ മതങ്ങളും തിരിച്ചറിയുന്നുമുണ്ട്. എന്നാല്‍ കേന്ദ്രീകൃതഘടനയുള്ള മതങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം അത്ഭുതങ്ങളുടെ കാലികമായ ആവര്‍ത്തനങ്ങള്‍ കൃത്യമായ പഠനത്തിലും മേല്‍നോട്ടത്തിലുമല്ലാതെ അനുവദിക്കാനാവില്ല. ഈ ഇടം മുതലെടുത്തുകൊണ്ടാണ് എല്ലാ മതങ്ങളിലേക്കും ആള്‍ദൈവങ്ങള്‍ കടന്നുവരുന്നത്. ഇത്തരത്തില്‍ കടന്നുവരുന്ന ഓരോരുത്തരുടെയും പ്രചാരത്തിന്റെ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ ദിവ്യാത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ കാണാം. ആര്‍ക്കും അത്ഭുതം കാണിക്കാമെന്നു വന്നാല്‍ അത് അവരുടെ ചട്ടക്കൂടിനെതന്നെ തകര്‍ക്കുമെന്നതു കൊണ്ട് മതങ്ങള്‍ക്ക് ഇവരെ പ്രത്യക്ഷത്തില്‍ അംഗീകരിക്കാനാവില്ല. മുരിങ്ങൂര്‍ ധ്യാനകേന്ദ്രം പോലുള്ള സ്ഥാപനങ്ങളെ ചര്‍ച്ച് ഔപചാരികമായി അംഗീകരിക്കാത്തത് അതുകൊണ്ടാണ്. എന്നാല്‍ എതിര്‍ക്കേണ്ടത് എന്ന് തോന്നുന്നവയെ കൃത്യമായി എതിര്‍ക്കാനും തകര്‍ക്കാനുമറിയാവുന്ന മതസ്ഥാപനങ്ങള്‍ ഇവിടെ മൃദുസമീപനം കൈക്കൊള്ളുന്നതിന് കാരണം ഇത്തരം ആള്‍ദൈവങ്ങള്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും ഏറിവരുന്ന ജനപിന്തുണ കൂടിയാണെന്നു കാണേണ്ടതുണ്ട്. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം അവതാരങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന് ഉല്‍ബോധിപ്പിക്കുന്ന ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം താന്‍ അവതാരപുരുഷനാണെന്ന് അവകാശപ്പെടുന്ന സായിബാബയെപ്പോലുള്ളവരെ താത്വികമായിപോലും നിഷേധിക്കാനാവില്ല. വിശുദ്ധന്മാരെയും വിശുദ്ധകളെയും കാലാകാലങ്ങളായി അംഗീകരിച്ചുകൊണ്ടിരിക്കുന്ന കൃസ്തുമതത്തിനും തനിക്ക് അത്ഭുതസിദ്ധികളുണ്ടെന്ന ഒരാ‍ളിന്റെ വാദത്തിന് ചില നിബന്ധനകള്‍ കല്പിച്ചുകൊടുക്കാമെന്നല്ലാതെ തള്ളിക്കളയാനാവില്ല. അത്തരമൊരു സാധ്യത തത്വത്തിലെങ്കിലും നിലനില്‍ക്കുന്ന ഇസ്ലാമില്‍ പോലും ഇത്രയധികം സിദ്ധന്മാരുണ്ടെന്നതോടെ വിളിപ്പുറത്തുള്ള ഇന്ദ്രിയഗോചരരായ അല്‍ഭുതപുരുഷന്മാര്‍ക്കുവേണ്ടിയുള്ള മനുഷ്യന്റെ ദാഹം മതാതീതമാകുന്നു.

കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം മുതല്‍ ആഗോളവല്‍ക്കരണം പ്രചാരത്തില്‍കൊണ്ടുവന്ന മത്സരാധിഷ്ഠിതമായ കമ്പോളസംസ്കാരംവരെയുള്ള വിവിധഘടകങ്ങള്‍ ആധുനിക മനുഷ്യനില്‍ ആത്മീയവും ഭൌതികവുമായ ഒരുതരം അന്യതാബോധം വളര്‍ത്തിയിട്ടുണ്ട്(ഫ്യൂഡല്‍ വേരുകളുള്ള കൂട്ടുകുടുംബം പോലുള്ള ഒരു സമ്പ്രദായം തകര്‍ന്നുപോയതാണ് ആധുനികലോകത്തിന്റെ സമസ്തപ്രശ്നങ്ങള്‍ക്കും കാരണമെന്ന പാരമ്പര്യവാദികളുടെ വാദത്തോടൊപ്പം നില്‍ക്കുകയോ അതിനെ ആദര്‍ശവല്‍ക്കരിക്കുകയോ അല്ല, മറിച്ച് സാമൂഹ്യവികാസത്തിന്റെ ഒരു ഘട്ടമെന്ന നിലക്ക് അതിനെക്കുറിച്ച് പരാമര്‍ശിക്കുക മാത്രമാണിവിടെ). മുതലാളിത്തവ്യവസ്ഥിതി അംഗീകരിക്കുന്ന ഒരേയൊരു മൂല്യം ലാഭമാണ്. അതിനെ മുന്‍നിര്‍ത്തി മറ്റേത് മൂല്യത്തേയും നിഷേധിക്കാനോ വെള്ളം ചേര്‍ക്കാനോ അതിന് പ്രത്യയശാസ്ത്രപരമായ വിലക്കുകളൊന്നുമില്ല. ഈ വ്യവസ്ഥിതി ആഗോളതലത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യക്രമം അന്തിമമാണെന്ന് അംഗീകരിച്ചുകൊടുക്കുന്നു ഉത്തരാധുനികതയും അതിന്റെ ചിന്താപദ്ധതികളും. ചരിത്രം അവസാനിച്ചു, പ്രത്യയശാസ്ത്രങ്ങള്‍ അസ്തമിച്ചു, സമഗ്രതയെന്ന ആശയം തന്നെ അപ്രസക്തമായി തുടങ്ങിയ വാദങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. ഇത്തരമൊരു സാമൂഹ്യക്രമത്തിന്റെ ഉല്പന്നമായിത്തീരുന്ന മനുഷ്യന്‍ വര്‍ഗബോധമോ സാമൂഹ്യബോധം തന്നെയുമോ ഇല്ലാത്ത പൂര്‍ണമായും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വ്യക്തി മാത്രമായിപ്പോകുന്നതില്‍ എന്തതിശയമാണുള്ളത്?

ജീവിതം മുഴുവനൊരു മത്സരഓട്ടമായി കാണുന്ന, അതുകൊണ്ടുതന്നെ ഒരുതരം കൂട്ടായ്മയിലും വിശ്വസിക്കാന്‍ കഴിയാതെപോകുന്ന മനുഷ്യരില്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന അന്തമില്ലാത്ത മത്സരക്ഷമത തന്നെ പരോക്ഷമായി ചില പ്രശ്നങ്ങളെ ഉല്പാദിപ്പിക്കുന്നുമുണ്ട്. കൂടിവരുന്ന സ്ട്രസ്സ് ഫാക്റ്റര്‍ എന്നൊക്കെ നാം ഓമനപ്പേരിട്ട് വിളിക്കുന്നത് ഇവയെയാണ്. ജീവിതത്തില്‍ വന്‍ വിജയമായി കഴിഞ്ഞ മനുഷ്യര്‍ക്ക് പോലും ജീവനകല അഭ്യസിക്കേണ്ടിവരുന്നതില്‍ ഒരു വൈരുദ്ധ്യമൊക്കെയില്ലേ? മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വൈരുദ്ധ്യമല്ല. ആ വ്യവസ്ഥിതിയുടെ ഇരകളായ മനുഷ്യര്‍ക്ക് അതിനുള്ളില്‍നിന്നു തന്നെ അത് പരിഹാരവും നിര്‍ദ്ദേശിക്കുന്നു. കമ്പോളവല്‍ക്കരിക്കപ്പെട്ട സമൂഹം ഓടിത്തളരുന്ന മനുഷ്യര്‍ക്ക് അത്താണിയായി വെച്ചുനീട്ടുന്നത് രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ക്ലാസ്സുകള്‍ മുതല്‍ അമൃതാനന്ദമയിയുടെയും സായിബാബയുടെയും ആശ്രമങ്ങളും നിത്യേന ദിവ്യാല്‍ഭുതങ്ങള്‍ അരങ്ങേറുന്ന ധ്യാനകേന്ദ്രങ്ങളും വരെയാണ്. യുക്തിബോധമുള്‍പ്പെടെയുള്ള പുരോഗമനാദര്‍ശങ്ങള്‍ ഒക്കെ പഴഞ്ചനായെന്നും നിലനില്‍ക്കുന്ന എന്തിനെയും നിലനില്‍ക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് അംഗീകരിക്കേണ്ടതുണ്ടെന്നുമൊക്കെയുള്ള ഉത്തരാധുനിക സിദ്ധാന്തങ്ങളാണ് അവര്‍ ഇതിനെ ന്യായീകരിക്കാനായി ഉപയോഗിക്കുന്നത്. കമ്പോളം ഇത്തരത്തിലുള്ള മനുഷ്യരെ കൂടുതല്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നതിനനുസരിച്ച് ആര്‍ട്ട് ഓഫ് ലിവിംഗും ആശ്രമങ്ങളുമൊക്കെ മുടക്കില്ലാതെ ലാഭം കൊയ്യാവുന്ന മറ്റൊരു കമ്പോളമായി സ്വയം മാറുന്നതോടുകൂടി വൃത്തം പൂര്‍ണ്ണമാവുന്നു.

(തുടരും...)

Monday, February 15, 2010

ഭാഷയില്‍ മേയുന്ന കറുത്തു തടിച്ച എരുമകള്‍

ചലച്ചിത്രതാരം ജയറാമിന്റെ ‘കറുത്ത് തടിച്ച് എരുമയെപ്പോലെയുള്ള ഒരു തമിഴത്തി’ എന്ന പരാമര്‍ശത്തെതുടര്‍ന്ന് ‘നാം തമിഴരെ’ന്നൊരു സംഘടന അദ്ദേഹത്തിന്റെ വീടും ഓഫീസും തല്ലിത്തകര്‍ത്തത് ഈയിടെ വിവാദമായിരുന്നല്ലോ. ജനങ്ങള്‍ സംഘം ചേര്‍ന്ന് നീതി നടപ്പിലാക്കുന്നതിന്റെ മറ്റൊരുദാഹരണം കൂടി. ആവര്‍ത്തിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ അത്യന്തം അപകടകരവും അരാഷ്ട്രീയവുമായ ഒരാള്‍ക്കൂട്ടമനശ്ശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ആശങ്കാജനകം തന്നെയാണ്. ഇത് തനതായൊരു സാമൂഹ്യപ്രശ്നമായി കണ്ട് അടിയന്തിരപഠനങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇതും നമ്മുടെ ജനാധിപത്യവ്യവസ്ഥക്കെതിരെ കനംകൊണ്ടുവരുന്ന പ്രവണതകളില്‍ ഒന്നായി മാറിയേക്കാം. അതേ സമയം ഈ സംഭവം മറ്റൊരു കോണില്‍നിന്നു കൂടി വീക്ഷിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു;ഭാഷാപരമായ ഒന്ന്.

ദ്രാവിഡഭാഷയിലോ സംസ്കാരത്തിലൊ കറുത്ത, കുറിയ, തടിച്ച തുടങ്ങിയ വിശേഷണങ്ങള്‍ നാമങ്ങള്‍ക്ക് അപമാനകരമായി മാറേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ഇവ ദ്രാവിഡന്റെ ജനിതകപരമായ സവിശേഷതകള്‍ തന്നെയാണ്. പക്ഷേ ദ്രാവിഡഭാഷകളിലൊന്നായ മലയാളത്തിന്റെ ലാവണ്യശീലങ്ങള്‍ക്ക് പുറത്തുതന്നെയായിരുന്നു എന്നും ഇവയ്ക്ക് സ്ഥാനം. മാത്രമല്ല, നമ്മുടെ ഭാഷാപരവും സൌന്ദര്യശാസ്ത്രപരവുമായ പൊതുബോധം പലപ്പോഴും അവയെ അയല്‍ക്കാരനായ തമിഴനുമേല്‍ കെട്ടിവച്ച് രസിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ സംഭവിക്കുന്നു? ഭാഷയെന്ന നിലയ്ക്കുള്ള വികാസത്തില്‍ മലയാളം അതിന്റെ ദ്രാവിഡമൂലരൂപത്തേക്കാള്‍ ആശ്രയിച്ചത് ആര്യഭാഷയായ സംസ്കൃതത്തെ ആണെന്നതും സംസ്കാരികവികാസത്തിനായി മലയാളിയുടെ പൊതുബോധം സ്വാംശീകരിച്ചത് ദ്രാവിഡസംസ്കൃതിയേക്കാള്‍ ആര്യന്മാരുടെ സവര്‍ണ ബ്രാഹ്മണിക മൂല്യങ്ങളാണെന്നതുമൊക്കെ തന്നെയാവണം ഇതിനു കാരണം. അതായത് സവര്‍ണ ബ്രാഹ്മണിക അധിനിവേശത്തിന്റെ ഇരകളാണ് ഇന്നും നമ്മുടെ ഭാഷയും സംസ്കാരവും സൌന്ദര്യബോധവും ഒക്കെ.

ദ്രാവിഡവിരുദ്ധമെന്ന നിലക്ക് വംശീയവും ദളിതവിരുദ്ധമെന്ന നിലക്ക് ജാതീയവും ആയ നിരവധി വാക്കുകളും പ്രയോഗങ്ങളും ദ്രാവിഡഭാഷകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന മലയാളത്തിലേക്ക് കടന്നുകൂടിയതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. കേവലം ഭാഷാപ്രയോഗങ്ങള്‍ എന്ന നിലക്ക് ഒട്ടൊക്കെ ‘നിഷ്കളങ്കമായി’തന്നെ ഇത്തരം പല പ്രയോഗങ്ങളും നമ്മുടെ നിത്യവ്യവഹാരങ്ങളില്‍ കടന്നുവരാറുണ്ട്. ‘പാണ്ടിലുക്ക്’, ‘കൊറവന്‍ കൊല്ലത്ത് പോയ പോലെ’ തുടങ്ങി ഇപ്പോള്‍ വിവാദമായ ‘കറുത്ത് തടിച്ച് എരുമയെ പോലൊരു തമിഴത്തി’ വരെ ഇതിനുദാഹരണങ്ങളാണ്.

ഭാഷ ഒരു സാമൂഹ്യനിര്‍മിതിയാണ് എന്നതുകൊണ്ടുതന്നെ അതിന്റെ വ്യവഹാരങ്ങള്‍ക്ക് വലിയ വൈകാരികപ്രസക്തിയുണ്ട്. ഒരു സാംസ്കാരികപശ്ചാത്തലത്തില്‍ നിര്‍ദ്ദോഷമായി കാണപ്പെടുന്ന ഒരു വാക്കോ പ്രയോഗമോ മറ്റൊരിടത്ത് സ്ഫോടനാത്മകമായി മാറാം. പഴയ ഹര്‍ഭജന്‍ - സൈമണ്‍സ് വിവാദത്തില്‍ സംഭവിച്ചത് അത്തരമൊന്നാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹിന്ദിയില്‍ വിളിക്കാവുന്ന ഏറ്റവും വലിയ തെറിയായ ‘മാ കീ ചൂത്’ ആണ് ഹര്‍ഭജന്‍ സൈമണ്‍സിനെതിരെ കാച്ചിയത്. പുള്ളി കേട്ടതോ എല്ലാം കൂടെ ചേര്‍ത്ത് ‘മങ്കി’യെന്നും. ഏയ് നിന്റെ തള്ളയ്ക്കാ ഞാന്‍ വിളിച്ചത്, അല്ലാതെ കൊരങ്ങനെന്നൊന്നുമല്ല! ഇതൊരു തമാശയാവുന്നത് നമുക്കാണ്. നാഴികക്ക് നാല്പതുവട്ടം ‘ഫക്ക്’ പ്രയോഗിക്കുന്ന സായിപ്പിന് ‘മാ കീ ചൂത്’ ഒരു പ്രശ്നമല്ല, പാക്കിസ്ഥാനിക്ക് ‘ബഹന്‍ ചൂത്’എന്ന പോലെ. പക്ഷേ ‘മങ്കി’പ്രയോഗം ഓസ്ട്രേലിയന്‍ ആദിവാസിവംശജനായ സൈമണ്‍സിന് വംശീയാധിക്ഷേപമാണ്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഭാഷ എന്നത് സാമൂഹ്യമായ ഒരു വിനിമയോപാധിയായിരിക്കെ നാം പറയുന്ന ഓരോ വാക്കിനെയും വാചകത്തെയും സംബന്ധിച്ചേടത്തോളം നാം എന്തുദ്ദേശിക്കുന്നു എന്നതുപോലെ, അല്ലെങ്കില്‍ അതിലുപരി പ്രസക്തമാണ് കേള്‍ക്കുന്നവര്‍ക്ക് അതെന്തായി അനുഭവപ്പെടുമെന്നത്. അത്തരമൊരു വീക്ഷണകോണില്‍നിന്നുകൂടി സ്വന്തം ഭാഷയെ നോക്കിക്കാണാന്‍ ഒരു സമൂഹജീവിയെന്ന നിലയില്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്.

വ്യത്യസ്ത വംശങ്ങളും ജാതി-മതങ്ങളും ലിംഗങ്ങളും ഉള്‍പ്പെടുന്ന ഒരു ബഹുസ്വരസമൂഹത്തില്‍ ജീവിക്കുന്ന ഒരാളിന്റെ ഭാഷ വംശ,ജാതി,മത,ലിംഗവിവേചനങ്ങളില്‍നിന്ന് സ്വതന്ത്രമായിരിക്കേണ്ടതുണ്ട്. ഇവിടെയാണ് നിര്‍ദ്ദോഷമായി പറഞ്ഞുപോയ ഒരു വാചകം എന്ന ആനുകൂല്യം തന്റെ ഭാഷയ്ക്കായി ആവശ്യപ്പെടുന്ന ഏതൊരാളും അവനവനോടുതന്നെ ചെയ്യുന്നത് അക്ഷന്തവ്യമായ ഉത്തരവാദിത്തമില്ലായ്മയാവുന്നത്. തന്റെ ഭാഷ തന്നില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ആത്മഗതം, ആത്മഭാഷണം തുടങ്ങിയ ആഖ്യാനോപാധികളെ വിസ്മരിക്കാതെ തന്നെ പറയട്ടെ, അതിന്റെ പ്രസക്തി പൂര്‍ണ്ണമായും സാമൂഹികമാണ്. ആ നിലക്ക് വാവിട്ട വാക്കും കൈവിട്ട കല്ലും എന്ന പഴഞ്ചൊല്ല് താക്കീത് ചെയ്യും വിധമുള്ള അവധാനതയെങ്കിലും ഓരോരുത്തരും അവനവന്റെ ഭാഷയോട് പുലര്‍ത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ തന്റെ ഭാഷ പ്രതിനിധാനം ചെയ്യുന്ന അധികാരവ്യവസ്ഥക്കും രാഷ്ട്രീയത്തിനും ഒപ്പം നില്‍ക്കുന്നതാണ് തന്റെ സാംസ്കാരികമൂലധനമെന്ന് അവനോ അവള്‍ക്കോ സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ ജയറാം ചെയ്തതുപോലെ ഒരു വാചകം ചെയ്ത കേടു മാറ്റാന്‍ മറ്റൊരു പത്രസമ്മേളനം തന്നെ നടത്തേണ്ടിവരും.