Saturday, November 29, 2014

"വയറ്റിപ്പിഴപ്പാണ്, നാറ്റിക്കരുത്"; ഒരു ഉത്തരാധുനിക മെമ്മോറാണ്ടം

ജൈവമായ ഒരു സമൂഹത്തിന്റെ വളർച്ച നിലവിലുള്ള പല പ്രശ്നങ്ങളെയും പരിഹരിക്കുന്നതിനൊപ്പം പുതിയ പലതിനെയും ഉല്പാദിപ്പിച്ചുകൊണ്ടും ഇരിക്കും. നാഗരികത, കൃഷി, വ്യവസായവൽക്കരണം തുടങ്ങിയ എല്ലാത്തരം വികസനങ്ങളുടെയും ചരിത്രത്തിൽ ഇത്തരം ഉപോൽപ്പന്നങ്ങളെ നമുക്ക് കാണാനാവും. ഇതിന്റെയൊക്കെ ഗുണഭോക്താക്കളായി ഒരു തിരഞ്ഞെടുത്ത വിഭാഗവും, ഇരകളായി മറ്റൊരു വിഭാഗവും ഉണ്ടായി നിലനിന്ന് പോരുന്നത് വികസനത്തിന്റെ മനുഷ്യത്വവിരുദ്ധമായ ഒരു മാതൃകയിലൂടെയാണ്. അതിനെ നേരിടാൻ, വികസനത്തെ സമഗ്രവും സർവ്വതല സ്പർശിയുമായ ഒരു ജൈവമുന്നേറ്റമാക്കുവാൻ സമഗ്രതയും, ദീർഘവീക്ഷണവും, പ്രായോഗികക്ഷമതയും ഉള്ള പദ്ധതികൾ വേണം; അത് വികസനത്തിനായാലും, അതുണ്ടാക്കുന്ന പാർശ്വഫലങ്ങളെ നേരിടാനായാലും.

മനുഷ്യന്റെ അസ്തിത്വം കേവലജീവശാസ്ത്രത്തെയോ, പരിണാമബന്ധിയായ അനുകൂലകങ്ങളെയോ മാത്രം ആശ്രയിക്കുന്ന ഒന്നല്ല. ചിന്തിക്കുന്ന, നിലനില്ക്കുന്ന വ്യവസ്ഥയിൽ ധനാത്മക പരിവർത്തനങ്ങൾ സാധ്യമാക്കുന്ന ഒരു ജീവി എന്ന നിലയിൽ മനുഷ്യൻ പ്രകൃതിയ്ക്ക് അടിപ്പെട്ടല്ല, അതിനോട് പ്രതികരിച്ചും പ്രതിപ്രവർത്തിച്ചുമാണ് വികസിച്ചിട്ടുള്ളത്. അത്തരം ഒരു വികസനം ധനാത്മകമാകുന്നത് മുൻഗണനകളെ നിശ്ചയിക്കാനും വെല്ലുവിളികളെ നേരിടാനും ഉള്ള മനുഷ്യന്റെ കഴിവിനെ അവലംബിച്ചാണ്. അതാണ് പ്രാകൃതികമായ തുലനത്തിനുമേൽ മാനുഷികമായ ഒന്ന് സ്ഥാപിച്ച് മുന്നേറാൻ മനുഷ്യകുലത്തെ പ്രാപ്തമാക്കിയത്. വിശാലമായ അർത്ഥത്തിൽ അത്തരം ഒരു തുലനം സാധ്യമാക്കിയ മനുഷ്യരാണ് മനുഷ്യവർഗ്ഗത്തിന്റെ ജൈവബുദ്ധിജീവികൾ. എന്നാൽ ഇന്ന് ആ വർഗ്ഗത്തിന്റെ പ്രസക്തി തന്നെ നിരവധിയായ വ്യാജയുക്തികളാൽ പ്രശ്നവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ കർത്താക്കളുടെതായ ഒരു പുത്തൻ ബുദ്ധിജീവിവർഗ്ഗം തന്നെ ഉണ്ടായിരിക്കുന്നു.

ഇടത് മതേതര ലിബറൽ രാഷ്ട്രീയത്തിനോട്, ശാസ്ത്രത്തിനോട്, അതിന്റെ എമ്പെരിക്കൽ രീതിശാസ്ത്രത്തോട് ഒക്കെയുള്ള "പ്രശ്നാധിഷ്ഠിത" വിയോജിപ്പാണ് അവരെ ഒരുമിപ്പിക്കുന്ന പൊതുഘടകം. എന്നാൽ ആ വിയോജിപ്പിന്റെ സൈദ്ധാന്തിക ഉള്ളടക്കമാകട്ടെ ആന്തരിക വൈരുദ്ധ്യങ്ങളാൽ ശിഥിലവും. അതുകൊണ്ടാണ് അവർ തങ്ങളുടെ ചില വാദങ്ങളെ സമർത്ഥിക്കാൻ ശാസ്ത്രവും, യുക്തിയുമൊക്കെ ഉപയോഗിക്കുമ്പോൾ തന്നെ മറുവാദങ്ങളെ നേരിടാൻ അവയെ ആകെ സവർണ്ണവും, യൂറോ കേന്ദ്രീകൃതവും ഫോബിയാ ജന്യവുമായി മുദ്രകുത്തി കൈ കഴുകുക എന്ന എളുപ്പവഴി അവലംബിക്കുന്നത്. അവരുടെ പ്രശ്നം സ്വന്തം പ്ലാറ്റ്ഫോമുകളുടേത് മാത്രമാണ്. അത് നിലനിർത്താനായി ഏത് കുയുക്തിയും അവർ ഉപയോഗിക്കും. ആഴം എന്ന് അവർ വ്യാഖ്യാനിക്കുന്ന അയുക്തിജന്യമായ അസംബന്ധങ്ങളുടെ അതാര്യതയെ അതിന് പരിചയായി ഉപയോഗിക്കും. ഇന്ന് കേരളത്തിൽ നടപ്പിലാവാൻ തുടങ്ങുന്ന ഉറവിടമാലിന്യസംസ്കരണ പദ്ധതിയെ തുരങ്കം വയ്ക്കുന്നത് അത്തരം യുക്തികളാണ്. അതിന്റെ ഉള്ളടക്കം ഇടതുപക്ഷം നടപ്പിലാക്കാൻ മുൻകൈ എടുക്കുന്ന ഒരു പദ്ധതി ആയതിനാൽ അത് മനുഷ്യത്വവിരുദ്ധമാകാതെ തരമില്ല എന്ന അഡ്ഹോമിനം മാത്രമാണ്. തോമസ് ഐസക് സാമ്രാജ്യത്വചാരനാണെന്ന് എം എൻ വിജയനും പാഠം മാസികയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പദ്ധതിയും സാമ്രാജ്യത്വ അജണ്ട അല്ലെങ്കിൽ അതുപോലെ ഏതെങ്കിലും പ്രതിലോമ അജണ്ടയുടെ ഭാഗമായിരിക്കും എന്ന് തീരുമാനിക്കുന്നതും മറ്റൊരു ലോജിക്കൽ ഫാലസിയാണ്. എന്നാൽ അനിവർ അരവിന്ദ് അഴിമുഖത്തിൽ എഴുതിയ ലേഖനം തുടങ്ങുന്നത് തന്നെ അഡ്ഹോമിനങ്ങളല്ലാതെ ഒരു യുക്തിയും മുന്നോട്ട് വയ്ക്കാത്ത, ചൂണ്ടിക്കാണിക്കപ്പെട്ട അബദ്ധങ്ങളോട് സംവാദാത്മകമായി പ്രതികരിക്കാൻ പോലും തയ്യാറാവാത്ത, സ്വയം പ്രഖ്യാപിത അപ്രമാദിത്തത്തിന്റെ കുടചൂടി നില്ക്കുന്ന വിമർശകർക്കെതിരേ ഉയർന്നുവന്ന പ്രതിവാദങ്ങളെയും, വിമർശനങ്ങളെയും 'അഡ്ഹോമിനം അറ്റാക്ക്' ആയി വ്യാഖ്യാനിച്ചുകൊണ്ടാണ്!

ഏകപക്ഷീയമായ വിമർശനങ്ങളും, അതിനെതിരെ ഉണ്ടാകുന്ന പ്രതിവിമർശനങ്ങളോട് ഇടത് മതേതര ലിബറൽ യുക്തികൾ സംവാദം അർഹിക്കുന്നില്ല എന്ന തരം എലീറ്റിസ്റ്റ് രീതിശാസ്ത്രം അവലംബിച്ചുള്ള മൗനവുമാണ് ഇവിടെ വിമർശകബുദ്ധിജീവികൾ നിലനിർത്തിപ്പോരുന്നത്. അവർക്ക് ഒരു സാമൂഹ്യപ്രശ്നം എന്ന നിലയ്ക്ക് ഉള്ള അതിന്റെ ആഴമോ, അതിന്റെ ഇരകൾ അനുഭവിക്കുന്ന പ്രശ്നങ്ങളൊ, മുൻഗണനാക്രമത്തിൽ ഇതിനുണ്ടാകേണ്ടുന്ന അടിയന്തിരപ്രാധാന്യമോ ഒന്നും പ്രശ്നമല്ല. ഒരു സംവാദവും അവരുമായി സാധ്യവുമല്ല. അതിന്റെ താർക്കിക പ്രതിരോധമാകട്ടെ, യുക്തി ഒരു ആധുനിക യൂറോകേന്ദ്രീകൃത സംജ്ഞയാണെന്നതും അതുകൊണ്ട് അത് അവരുടെ വ്യവഹാരമണ്ഡലത്തിന് പുറത്താണ് എന്ന മറ്റൊരു പ്രഖ്യാപനവും! ഇത്തരം പ്രകടമായ അഡ്ഹോമിനങ്ങളെ കാണാതിരിക്കുക എന്നത് ഇവിടെ ഒരു തന്ത്രമെന്ന നിലയിൽ അറിഞ്ഞുകൊണ്ട് അവലംബിക്കപ്പെടുന്നതാണെന്ന് വ്യക്തം.

ഉറവിടമാലിന്യസംസ്കരണം
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളീയസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഗൗരവമുള്ളതും, അടിയന്തിരപരിഹാരം ആവശ്യപ്പെടുന്നതുമായ ഒന്നാണ് മാലിന്യ സംസ്കരണം. അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന നഗരവല്ക്കരണത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രശ്നത്തിന്റെ വ്യാപ്തിയും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. വടക്ക് കാസർകോട് തൊട്ട് തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ച് കിടക്കുന്ന കേരളത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുന്ന പ്രമുഖനഗരങ്ങൾക്കൊക്കെ സ്വന്തമായി ഓരോ ചവറുകൂനയുമുണ്ട്. അവയാണ് തിരുവനന്തപുരത്തിന് വിളപ്പിൽശാല, കൊല്ലത്തിന് കുരീപ്പുഴ, കോട്ടയത്തിന് വടവാതൂർ, കൊച്ചിക്ക് ബ്രഹ്മപുരം, തൃശൂരിന് ലാലൂർ, കോഴിക്കോടിന് ഞെളിയൻ പറമ്പ്, പാലക്കാടിന് കൊടുമ്പ്‌, ഇടുക്കിക്ക് പാറക്കടവ്, വയനാടിന് കണിയാമ്പറ്റ, തലശ്ശേരിയ്ക്ക് പെട്ടിപ്പാലം, കണ്ണുരിന് ചേലോറ, കാസർകോടിന് ചെമ്മട്ടം കായൽ തുടങ്ങിയവ.

പൊതുവായ വികസനത്തിന്റെ വ്യവസായവൽകൃത, നഗരവൽകൃത വഴികൾ വിസർജ്ജിക്കുന്ന മാലിന്യം മുഴുവൻ പേറാൻ ചില പ്രദേശങ്ങൾ നിർബന്ധിതമാകുന്ന അവസ്ഥ ഒരു തരത്തിൽ ആധുനികമായ തോട്ടിവൽക്കരണം തന്നെയാണ്. മനുഷ്യവിസർജ്യത്തിന്റെത് ഉൾപ്പെടെ സകലമാലിന്യങ്ങളുടെയും സംസ്കരണം ഒരു പറ്റം മനുഷ്യർക്ക് മേൽ നിർബന്ധിത കുലത്തൊഴിലായി കെട്ടിവയ്ക്കുകയും അതിൽനിന്നുള്ള കുതറലുകൾ വർണ്ണവ്യവസ്ഥയുടെ ലംഘനം എന്ന നിലയിൽ കുറ്റകരമായി പ്രഖ്യാപിക്കുകയും ചെയ്ത ഒരു വ്യവസ്ഥയാണ് സംസ്കൃത സമൂഹത്തിനനിവാര്യരും എന്നാൽ അതിൽ പ്രവേശനമില്ലാത്തവരുമായ 'തോട്ടി 'കളെ ഉണ്ടാക്കിയതെങ്കിൽ ആ വ്യവസ്ഥയുടെ മറ്റൊരു മുഖമാണ് പുറത്തുനിന്ന് വിവാഹബന്ധം പോലും ലഭിക്കാത്ത അളവിൽ വിളപ്പിൽശാലകളെയും, ഞെളിയൻ പറമ്പുകളെയും പുറന്തള്ളിയത്. ഒരു വിഭാഗം മനുഷ്യരുടെ മേൽ മുഴുവൻ സമൂഹത്തിന്റെയും മാലിന്യം കൊണ്ട് തള്ളുക. എന്നിട്ടും പോരാഞ്ഞ് നാറുന്നു എന്ന കുറ്റത്തിന് അവരെ പുറത്താക്കുക. സമാനതകളില്ലാത്ത മനുഷ്യാവകാശലംഘനത്തിന്റെ ഒരുപോലെ വികൃതമായ മുഖങ്ങളാണ് ഇവ രണ്ടും.

ഈ പ്രശ്നത്തിന് നിലവിൽ ഉരുത്തിരിഞ്ഞ് വന്നവയിൽ ഏറ്റവും പ്രായോഗിക ക്ഷമതയുള്ള ഒരു പദ്ധതിയാണ് ഉറവിടമാലിന്യസംസ്കരണ പദ്ധതി. ഇതിനോട് മാധ്യമ ബുദ്ധിജീവിയായ അജിംസ് ഉയർത്തുന്ന വിമർശനം മാലിന്യം ഉണ്ടാക്കാൻ കുടുംബസ്ത്രീകളും അത് സംസ്കരിക്കാൻ കുടുംബശ്രീയും എന്ന വ്യാക്ഷേപകമാണ്. ദളിത്‌ പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർ മാത്രമാണ് കുടുംബശ്രീയിൽ പ്രവർത്തിയ്ക്കുന്നത് എന്ന ഒരു ധ്വനി ഈ വിമർശനത്തിലുള്ളത് പോട്ടെ. ഈ പദ്ധതിയിൽ മാലിന്യം വേർതിരിക്കപ്പെടുന്നത് കുടുംബങ്ങളിൽ, കുടുംബസ്ത്രീകളാൽ (ഇവിടെ മേൽപറഞ്ഞ ദുഷ്ടലാക്ക് സ്വയം റദ്ദാവുന്നു) തന്നെയാണ്. സംസ്കരണം നടക്കുന്നത് സർക്കാർ, അർദ്ധസർക്കാർ സംവിധാനങ്ങളിലൂടെയും. അപ്പോൾ ഈ വിമർശനത്തിലെ യുക്തി വിടാം (അത് യൂറോ സെൻട്രിക് അല്ലേ) വസ്തുത എവിടെയാണ്?

ആലപ്പുഴ മാതൃക
ഫ്ലാറ്റുകളിലും, മൂന്നും നാലും സെന്റിൽ പണിത വീടുകളിലും, സ്ക്വയർ ഫീറ്റ് എണ്ണി വാടക കൊടുത്ത് പ്രവർത്തിക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും കുന്നുകൂടുന്ന മാലിന്യം അവർ എവിടെ കൊണ്ടിടണം? മുൻസിപ്പാലിറ്റി വക കുപ്പതൊട്ടികളിൽ അവ നിക്ഷേപിക്കുക എന്ന് പറയാം. അത്തരം മാലിന്യങ്ങളാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം വിളപ്പിൽ ശാലകളിലും, ഞെളിയൻ പറമ്പുകളിലുമായി നിത്യേനെ ടൺ കണക്കിനായി വന്ന് പതിക്കുന്നത്. ജൈവവും, അജൈവവും, അതിൽ തന്നെ വിവിധങ്ങളായ മറ്റ് പ്രായോഗിക വർഗീകരണ ആവശ്യങ്ങളുമുള്ള ഈ മാലിന്യങ്ങളെ ഒരു വേർതിരിവുമില്ലാതെ മുഴുവനായി സംസ്കരിക്കാൻ നമ്മുടെ പക്കൽ നിലവിൽ ഒരു സാങ്കേതികവിദ്യയില്ല. ഒന്നുകിൽ മാലിന്യങ്ങളുമൊത്ത് ജീവിക്കുക, അല്ലെങ്കിൽ ഉള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് അതിനെ സംസ്കരിക്കുവാൻ പ്രായോഗിക പദ്ധതികൾക്ക് രൂപം കൊടുക്കുക എന്നത് മാത്രമാണ് രണ്ട് വഴികൾ. ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടപ്പിലായതും കേരളമാകെ വ്യാപിപ്പിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നതുമായ ഉറവിടമാലിന്യസംസ്കരണ മാതൃക അതിൽ രണ്ടാമത്തെ വഴി പിന്തുടരുന്നു.

കുന്നുകൂടുന്ന മാലിന്യത്തിൽനിന്ന് അടുക്കള മാലിന്യത്തെ, വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ, അങ്ങനെ പറ്റാത്ത മുടി, നഖം തുടങ്ങിയവയെ, സാനിട്ടറി നാപ്കിന്നുകളെ, ഡയപ്പരുകളെ ഒക്കെ വേർതിരിക്കുക എന്നത് യന്ത്ര സാധ്യമല്ലാത്തിടത്തോളം കാലം അത്തരം മാലിന്യകൂമ്പാരങ്ങൾ പുതിയ തോട്ടികളെ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. അത് അവസാനിപ്പിക്കാൻ പറ്റുന്ന ഒരു വഴിയാണ് ഉറവിടത്തിലെയുള്ള വേർതിരിക്കൽ. മേൽപറഞ്ഞപോലെ അടുക്കളമാലിന്യം ഒരു പാത്രത്തിൽ, വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന പ്ലാസ്റ്റിക് മാലിന്യം മറ്റൊന്നിൽ, ഉപയോഗിക്കാനെ പറ്റാത്ത മാലിന്യം (മുടി, കക്കൂസ് മാലിന്യം മുതലായവ) മറ്റൊന്നിൽ ശേഖരിച്ചാൽ തന്നെ മാലിന്യസംസ്കരണത്തിന്റെ പകുതി വെല്ലുവിളി നിവർത്തിയ്ക്കപ്പെട്ടു. അടുക്കളമാലിന്യങ്ങളെ അതിന്റെ ഉറവിടമായ വീടുകളിൽവച്ച് തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് അതുകൊണ്ട് ഗ്യാസ് ഉല്പാദിപ്പിക്കുന്ന വിവിധതരം പ്ലാന്റുകൾ സർക്കാർ സബ്സിഡിയോടെ മുന്നോട്ട് വയ്ക്കപ്പെട്ടത്. മാലിന്യസംസ്കരണ പ്രശ്നത്തിന് ഒരു വലിയ ശതമാനം വരെയും, ഊർജ്ജപ്രതിസന്ധിയ്ക്ക് ഒരു ചെറിയ അളവിലും പരിഹാരം കാണുന്ന ഈ ടു ഇൻ വൺ പദ്ധതി, ഗ്യാസിന്റെ വില അനുദിനം കുതിച്ചുകയറിക്കൊണ്ടിരുന്നിട്ട് പോലും പല കാരണങ്ങൾകൊണ്ട് നമ്മുടെ നാഗരികസമൂഹം വേണ്ടത്ര വ്യാപകമായി ഏറ്റെടുത്തില്ല. പൈപ്പ് കമ്പോസ്റ്റ് പോലുള്ള നിസ്സാരമായ മുടക്ക് മാത്രമുള്ള മാലിന്യസംസ്കരണ മാർഗ്ഗങ്ങൾ പോലും ഒരു നല്ല വിഭാഗം അവഗണിച്ചു. ആ അവസ്ഥയിലാണ് ഉറവിടത്തിലേ വേർതിരിക്കപ്പെട്ട മാലിന്യങ്ങളെ വികേന്ദ്രീകൃതമായി സംസ്കരിക്കുന്ന മറ്റൊരു പദ്ധതി മുന്നോട്ട് വയ്ക്കപ്പെടുന്നത്.

ഖരമാലിന്യങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളിലാതെ, ദുർഗന്ധമില്ലാതെ സംസ്കരിക്കുക എന്നതാണ് ഒരു പ്രധാന വെല്ലുവിളി. അതിനായി വെറ്റനറി യൂണിവേഴ്സിറ്റി രൂപം കൊടുത്ത തുമ്പൂർമൊഴി പ്രൊജെക്ടിനോട് കൈകൊർത്തുകൊണ്ട് കാർഷിക സർവ്വകലാശാലയിലെ ഡോക്ടർ ഗിരിജാ ദേവകി ബസില്ലാസ് സബ്റ്റില്ലസ് എന്ന സൂക്ഷ്മാണുവിനെ ചാണകത്തിൽ നിന്ന് വികസിപ്പിച്ചെടുക്കുന്ന പദ്ധതി മുന്നോട്ട് വച്ചു . അങ്ങനെ രണ്ട് സർവ്വകലാശാലകളുടെ, അതിലെ ഗവേഷകരുടെ, വിദ്യാർത്ഥികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ആലപ്പുഴയിൽ വിജയം വരിച്ച തുമ്പൂർമൊഴി പ്രോജക്ട്.

വീട്ടിലാണെങ്കിൽ അടുത്ത പറമ്പിലേയ്ക്ക്, പൊതുസ്ഥലത്താണെങ്കിൽ തന്റെ സമീപ പരിസരമായ രണ്ടര അടി ചുറ്റളവിന് പുറത്തേയ്ക്ക്, അതായത് തന്റെ സമീപ സ്വകാര്യ ഇടത്തിന് പുറത്തേയ്ക്ക് ഉപയോഗം കഴിഞ്ഞ സാധനങ്ങളെ വലിച്ചെറിയുക എന്നത് ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ആരെങ്കിലും ഉമ്മവയ്ക്കുന്നതോ, ആലിംഗനം ചെയ്യുന്നതോ കാണുമ്പോൾ സദാചാര വാളെടുക്കാൻ എന്ന പോലെ ഒരു ചൊറിച്ചിൽ ഉപയോഗം കഴിഞ്ഞ എന്തിനെയും സ്വന്തം പരിസരത്തിന് പുറത്തെക്ക് വലിച്ചെറിയാൻ നമ്മളറിയാതെ നമ്മുടെ കൈകളെ ശീലം കൊണ്ട് ചൊറിഞ്ഞുകൊണ്ടേയിരിക്കും. ചൊറിച്ചിലുകളുൾപ്പെടെയുള്ള ശീലങ്ങളെയെല്ലാം സംസ്കാരമായി എണ്ണി ശീലിച്ചതുകൊണ്ട് നമുക്ക് ഇതിൽ ഒരു അസ്വാഭാവികതയും തോന്നുകയുമില്ല. ഇവിടെയാണ് മാലിന്യസംസ്കരണം കേവലം കായികപ്രവർത്തി എന്ന നിലവിട്ട് ഒരു സാംസ്കാരിക പരിവർത്തനം തന്നെ ആവശ്യപ്പെട്ട് തുടങ്ങുന്നത്. അത്തരം ഒരു സാംസ്കാരിക പരിണാമം തന്നെയാണ് തോമസ് ഐസക്ക് ആലപ്പുഴയോട് അവരുടെ പുതിയ തലമുറയിൽനിന്ന്, അവരുടെ സ്കൂളുകളിൽ നിന്ന് തുടങ്ങാൻ ആഹ്വാനം ചെയ്യുന്നതും.

കുട്ടികളെക്കൊണ്ട് തോട്ടിപ്പണി
തോട്ടിപ്പണി മാനവികതാവിരുദ്ധമായ ഒരു പ്രാകൃതവൃത്തിയാവുന്നത് ഒരു വിഭാഗം മനുഷ്യരെ തലമുറതലമുറകളായി മനുഷ്യവിസർജ്ജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ സംസ്കരണത്തിന്റെ ഉത്തരവാദിത്തത്തിലേയ്ക്ക് നിർബന്ധപൂർവ്വം വലിച്ചിഴയ്ക്കുന്ന വ്യവസ്ഥയിലൂടെയാണ്. അതായത് മാലിന്യസംസ്കരണമല്ല, അതിനെ ചില മനുഷ്യരുടെ നിർബന്ധിത കുലത്തൊഴിലായി പ്രഖ്യാപിക്കുന്നതാണ് മാനവികതാ വിരുദ്ധം എന്ന്. ജീവിതം ഉള്ളിടത്തോളം അതിന്റെ ഒരു ഉപോൽപ്പന്നമായ മാലിന്യവും ഉണ്ടായിക്കൊണ്ടേയിരിക്കും. അത് സംസ്കരിക്കാതെ എവിടെയെങ്കിലും കൊണ്ട് തള്ളുന്നത് ആ ഇടത്തിലെ മനുഷ്യരെ അവർക്ക് പുറത്തുള്ള ഒരു ഭൂരിപക്ഷത്തിന്റെ മാലിന്യം പേറി ജീവിക്കാൻ നിർബന്ധിതരാക്കുന്ന, മറ്റൊരു തലത്തിൽ നടക്കുന്ന തോട്ടിവൽക്കരണം തന്നെയാണ്.

അടുക്കളമാലിന്യങ്ങളും, ഡയപ്പറും, സാനിട്ടറി നാപ്കിനുകളും, മുട്ടത്തോടും, നാരങ്ങാചണ്ടിയും, ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് സാധനങ്ങളും, ബാറ്ററിയും ഉൾപ്പെടെ നാഗരികമായ ജീവിതത്തിന്റെ സകല മാലിന്യങ്ങളും ഒരിടത്ത് കൂമ്പാരം കൂട്ടപ്പെടുമ്പോൾ അവയുടെ സംസ്കരണം വലിയ ഒരു പ്രായോഗികപ്രശ്നം ഉയർത്തുന്നു. ഇവയെ ഒരുമിച്ച് സംസ്കരിക്കുക സാധ്യമല്ല എന്നിരിക്കെ ഈ കൂമ്പാരത്തിൽനിന്ന് മാലിന്യങ്ങളെ ജൈവവും അജൈവവുമായി എങ്ങനെ വേർതിരിക്കും? മാലിന്യകൂമ്പാരത്തിലേയ്ക്ക് ഇറങ്ങി കൈകൊണ്ട് ഇവയെ വേർതിരിക്കുന്ന പണി ചില മനുഷ്യരുടെ ദാരിദ്ര്യത്തിലും ഗതികേടിലും അടിച്ചേൽപ്പിക്കുക എന്നതല്ലാതെ ഇവിടെ വേറെ വഴിയില്ല. അത്തരം ഒരു തോട്ടിപ്പണി ഒഴിവാക്കാനാണ് ഉറവിടത്തിലേ വേർതിരിക്കുക എന്ന പദ്ധതി ലക്ഷ്യമിടുന്നത്. അതിനെയാണ് ചില ഉത്തരാധുനികർ തോട്ടിപ്പണിയായി വ്യാഖ്യാനിക്കുന്നത്!

“മാലിന്യം ആത്യന്തികമായി പ്രൊഡ്യൂസർ റെസ്പോണ്സിിബിലിറ്റിയാണ്; പ്ലാസ്റ്റിക്ക് മാലിന്യവും അതേ. ആ ഉത്തരവാദിത്വം കുട്ടികളിലോട്ടു കൈമാറ്റം ചെയ്യേണ്ടതല്ല" എന്ന അനിവർ അരവിന്ദിന്റെ വാദം വിചിത്രമായ ഒന്നാണ്. വ്യാവസായിക ഉല്പാദനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മാലിന്യവും, ഗാർഹിക ഉപഭോഗമാലിന്യവും ഒന്നായി കണ്ടുകൊണ്ടാണ് ഇത് മുന്നോട്ട് വയ്ക്കപ്പെടുന്നത്. ഇത്തരം സാമാന്യവൽക്കരണങ്ങൾ അരിയും പച്ചക്കറിയും മത്സ്യവും മാംസവും ഒക്കെ വാങ്ങി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന മാലിന്യമായ വിസർജ്യം സംസ്കരിക്കേണ്ട ഉത്തരവാദിത്തം അവയുടെ ഉല്പാദകരായ കർഷകർക്കാണെന്ന് പറയുമ്പോലെ ഒരു അസംബന്ധമാണ്. പ്ലാസ്റ്റിക്ക് മാലിന്യം അവയുടെ ഉല്പാദകരെ സംബന്ധിച്ചിടത്തോളം ഒരു മാലിന്യമല്ല, പുനരുല്പാദനക്ഷമമായ അസംസ്കൃത വസ്തുവാണ്. അതുകൊണ്ട് തന്നെയാണ് കിലോയ്ക്ക് പതിമൂന്നുരൂപ പഴയ പ്ലാസ്റ്റിക്കിന് വിപണിവിലയുള്ളതും എന്ന വസ്തുത ഈ സാമാന്യവല്ക്കരണം കാണാതെ പോകുന്നു. വ്യാവസായിക ഉത്പാദനത്തിന്റെ ഭാഗമായുണ്ടാവുന്ന മാലിന്യങ്ങൾ സംസ്കരിക്കേണ്ടത് ഉല്പാദകരുടെ ചുമതല തന്നെയാണ് ഇപ്പോഴും. അതിന്റെ ഉത്തരവാദിത്തം കുട്ടികളിലേയ്ക്ക് കൈമാറുകയാണ് ഉറവിടമാലിന്യസംസ്കരണപദ്ധതി ചെയ്യുന്നത് എന്ന് ധ്വനിപ്പിക്കും വിധമുള്ള ഇത്തരം വിമർശനങ്ങളുടെ അജണ്ട എന്തെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും.

പ്ലാസ്റ്റിക്കിന്റെ വീണ്ടുവിചാരമില്ലാതെയുള്ള ഉപഭോഗവും, അതിന്റെ ഉപഭോഗാനന്തര വലിച്ചെറിയലും ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് പുതിയ തലമുറയെ ഉപയോഗിച്ചുകൊണ്ടുള്ള ബോധവല്ക്കരണം എന്ന ലളിതവും ചിലവ് കുറഞ്ഞതും വൻവിജയസാധ്യതയുള്ളതുമായ ഒരു പദ്ധതിയാണ് ആലപ്പുഴയിൽ നടപ്പിലാവുന്നത്. അതിനെ കുട്ടികളെക്കൊണ്ട് തോട്ടിപ്പണി ചെയ്യിപ്പിക്കലായി വ്യാഖ്യാനിക്കുന്നവർ ചെയ്യുന്നത് സ്വന്തം വിവരക്കേടിനെ നെറ്റിയിൽ എഴുതി ഒട്ടിച്ച് സ്വയം പരിഹാസ്യരാവുകയാണെന്നത് പോട്ടെ; അത് അവരുടെ വിവേചനാധികാരം, ചരിത്രത്തെ തമസ്കരിക്കുക എന്ന മാനവികവിരുദ്ധ പ്രവർത്തി കൂടിയാണ്. അത് ചരിത്രത്തിന്റെ, അതിലെ ദളിത പീഡനങ്ങളുടെ, മനുഷ്യത്വലംഘനങ്ങളുടെ കുറ്റകരമായ ലളിതവല്ക്കരണമാണ്. 

പ്ലാസ്റ്റിക്ക്കുപ്പി വഴി പകരുന്ന കന്നാസുകളും കടലാസുകളും! 
ഈ പദ്ധതിവഴി ഉത്തേജിതരാവുന്ന കുട്ടികൾ മാലിന്യകൂമ്പാരങ്ങളിൽ മുക്കളയിട്ടിറങ്ങി പ്ലാസ്റ്റിക്ക് കുപ്പികൾ സംഭരിച്ച് അണുബാധയേറ്റ് രക്തസാക്ഷികൾ ആകും എന്നതാണ് അനിവറിനെ പോലെയുള്ളവർ ഉയർത്തുന്ന 'ശാസ്ത്രീയ’വിമർശനം. ഇത് എന്തിനെയും വലിച്ച് നീട്ടി എന്തുമാക്കാം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ്. ഈ യുക്തി ഹോബി എന്ന നിലയിൽ സ്കൂളുകൾ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാമ്പ് ശേഖരണം പോലുള്ള പ്രവർത്തികൾ കുട്ടികളെ തപാൽ ബോക്സുകൾ കുത്തി തുറക്കാൻ പ്രേരിപ്പിക്കും എന്ന് പറയുമ്പോലെയാണ്. പ്ലാസ്റ്റിക്ക്കുപ്പി ശേഖരണം പാഠ്യബന്ധിയായ ഒരു നിർബന്ധിത പ്രവർത്തിയൊന്നുമല്ലെന്ന് ഓർക്കണം. ഇനി ഇത് ശാസ്ത്രീയമാണെങ്കിൽ പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പെടെയുള്ള ചപ്പുചവറുകൾ നിത്യേനെ, തൊഴിൽ എന്ന നിലയിൽ വാരുന്ന മുൻസിപ്പാലിറ്റി ജീവനക്കാർ നേരിടുന്ന ആരോഗ്യപ്രശ്നം എത്ര വലുതായിരിക്കണം? അതിനെതിരേ ആരും ഇതുവരെ ഒരു ശബ്ദവും ഉയർത്തി കേട്ടില്ല. ആ തൊഴിൽ നിരോധിക്കണമെന്നും പകരം യന്ത്രവല്കൃത സമാന്തരസംവിധാനങ്ങൾ വികസിപ്പിച്ചെടുക്കണമെന്നും ആരും ആവശ്യമെന്ന നിലയിൽ പോലും മുന്നോട്ട് വച്ചും കാണുന്നില്ല. കാരണം അത്തരം ഒരു വാദവുമായി ഇറങ്ങിയാൽ തങ്ങളുടെ കോലം ജനം തെരുവിൽ കത്തിക്കുമെന്നതാണ് ഇന്ത്യൻ യാഥാർഥ്യം എന്ന് മറ്റ് യാഥാർത്ഥ്യങ്ങളോടൊക്കെ തിരഞ്ഞെടുത്ത ഒരുതരം വേർകൃത്യം പുലർത്തുന്നവർക്കറിയാം, അത് തന്നെ. ഇത്രകണ്ട് പ്രകടമായ വിഢിത്തങ്ങളെ പോലും വിശദീകരിക്കേണ്ടിവരുന്നത് തീർച്ചയായും ദയനീയമാണ്. പക്ഷേ അതാണ് നമ്മുടെ ഉത്തരാധുനിക സാംസ്കാരിക യാഥാർത്ഥ്യം .

ആരായിരിക്കും കിലോയ്ക്ക് ഇരുപത് രൂപാ പ്രതിഫലത്തിൽ കുപ്പി പെറുക്കാൻ ഇറങ്ങുന്ന കുട്ടികൾ എന്നതാണ് വൻ സ്വത്വ സൈദ്ധാന്തിക വിവക്ഷകൾ ഉൾക്കൊള്ളുന്നത് എന്ന ജാഡയിൽ എഴുന്നള്ളിക്കപ്പെടുന്ന മറ്റൊരു ചോദ്യം. ദളിതർ എന്നതാണ് ഇവർ നമ്മളെക്കൊണ്ട് പറയിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉത്തരം. എന്നാൽ ഇവിടെ ഒരു മറുചോദ്യം കൂടിയുണ്ട്. പത്രമിടൽ , പാൽ കൊടുപ്പ് തുടങ്ങി ഏത് താല്കാലിക ജോലിയ്ക്ക് പോയാലും കേരളത്തിൽ ഇതിലും അധികം പണം കിട്ടുമെന്നിരിക്കെ പൈസ മാത്രം കണ്ടുകൊണ്ട് ഈ പണിയ്ക്ക് ഇറങ്ങാൻ തക്ക മന്ദബുദ്ധികൾ ദളിതരേ ഉള്ളു എന്നതാണോ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന തീർപ്പ്? ഇത്തരം ദളിത വിരുദ്ധവും, ഹിംസാത്മകം തന്നെയുമായ അപ്പൻ കളികൾ ഇവർ എന്ത് ധൈര്യത്തിൽ, ആര് കൊടുത്ത പ്രതിനിധാനാവകാശത്തിന്റെ പേരിൽ നടത്തുന്നു?

ശാസ്ത്രീയ വിമർശനങ്ങൾ
 "ഉല്പന്നങ്ങള്ക്ക് നിറം, ആകൃതി, വഴക്കം, ദൃഢത, മണം തുടങ്ങിയ ഗുണങ്ങൾ കിട്ടുന്നതിന് ആന്റി സ്റ്റാറ്റിക് ഏജന്റുകൾ, ആന്റി ഓക്‌സിഡന്റുകൾ, ബ്ലോയിംഗ് ഏജന്റുകൾ, ക്യൂറിംഗ് ഏജന്റുകൾ, കപ്ലിംഗ് ഏജന്റുകൾ, ഫില്ലറുകൾ, ജ്വലന പ്രതിരോധികൾ, താപസമീകാരികൾ, പിഗ്മെന്റുകൾ, ഘനലോഹങ്ങൾ തുടങ്ങിയ വിഭാഗങ്ങളില്പ്പെ ട്ട അനവധി രാസ വസ്തുക്കൾ ഒരു പ്ലാസ്റ്റിക് ഉല്പ്പറന്നത്തിൾ കണ്ടേക്കാം. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് താലേറ്റുകൾ. പ്ലാസ്റ്റിക്കുകളിൽ നിന്നും പെട്ടെന്ന് ഊര്ന്നി്റങ്ങുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്ക്ക്ന കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. താലേറ്റുകളടങ്ങിയ പ്ലാസ്റ്റിക് ഉല്പഉന്നങ്ങൾ പ്രത്യേകിച്ച് ആശുപത്രി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ഇക്കാരണം കൊണ്ടു തന്നെ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട് " എന്ന് ഷിബു കെ. എന്‍ ന്റെ ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് അൻവർ തോമസ് ഐസക്കിന്റെ പദ്ധതിയോടുള്ള തന്റെ വിയോജിപ്പിനെ ശാസ്ത്രീയമായി സമർത്ഥിക്കുന്നു. ഈ പല രാജ്യങ്ങളിലുള്ള നിരോധനം തല്ക്കാലം അവിടെ നില്ക്കട്ടെ. കുടിവെള്ളം തൊട്ട് കുട്ടികൾക്ക് പാൽ കൊടുക്കുന്ന കുപ്പി വരെ നിയമവിധേയമായി തന്നെ പ്ലാസ്റ്റിക്കിൽ നിർമ്മിക്കപ്പെടുന്ന ഒരു രാജ്യത്തെ മാലിന്യസംസ്കരണ പ്രശ്നമാണ് ചർച്ചാ വിഷയം എന്നത് ശാസ്ത്രീയ സാധ്യതകളുടെ അപ്രമാദിത്തത്തെ മുൻനിർത്തി തമസ്കരിക്കുകയാണ് പൊതുവിൽ ശാസ്ത്രത്തെ യൂറോ സെൻട്രിക് എന്ന ലേബലൊട്ടിച്ച് മാറ്റിനിർത്തുന്ന ഉത്തരാധുനികർ എന്നതാണ് ഇതിലൊക്കെ വിചിത്രം.

ഇനി ആ സാധ്യതയെ മുഖവിലയ്ക്കെടുത്താൽ തന്നെ പ്ലാസ്റ്റിക്കിൽ തൊട്ടാൽ ഉടൻ താലേറ്റ് ഉൾപ്പെടെയുള്ള വിഷരാസവസ്തുക്കൾ തൊടുന്നയാളിന്റെ ഉള്ളിലെത്തും എന്ന കണ്ടുപിടിത്തം ഈ ഒരു മാസത്തിനുള്ളിൽ ഉണ്ടായതല്ലെങ്കിൽ വിയോജിപ്പ് തോമസ് ഐസക്കിന്റെ പദ്ധതിയ്ക്കെതിരേ അല്ല, കുടിവെള്ളവും, പാനീയങ്ങളും അടക്കം പ്ലാസ്റ്റിക്ക് കുപ്പികളിൽ വിതരണം ചെയ്യുന്ന സമ്പ്രദായത്തിനെതിരേ ആയിരുന്നു സ്വാഭാവികമായും ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ അത്തരമൊരു സമരമുഖം ഈ വിമർശകരാരും മുമ്പെങ്ങും ഇത്ര ആർജ്ജവത്തോടെ തുറന്ന് കണ്ടിട്ടുമില്ല. ഈ ശാസ്ത്രവും, സമരോന്മുഖതയും ഒക്കെ ഉത്തരാധുനികരിൽ എത്തിയത് വീട്ടിലോ, പുറത്തോ ആളുകൾ ഉപയോഗം കഴിഞ്ഞ് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ നിങ്ങൾ പെറുക്കിയെടുക്കുകയും ആ പ്രവർത്തി ഉല്പാദിപ്പിക്കുന്ന സാധ്യതകൾ ഉപയോഗിച്ച് പ്ലാസ്റ്റിക്ക് വർജ്ജനത്തിന്റെ പാരിസ്ഥിതികപ്രസക്തി അവരുടെ ചിന്തകളിലേയ്ക്ക് കടത്തുകയും ചെയ്യണമെന്ന് ഐസക്ക് കുട്ടികൾക്ക് നല്കിയ 'കാല്പനിക' ആഹ്വാനം കേട്ടപ്പോൾ, അതവർ അവേശപൂർവ്വം ഏറ്റെടുക്കുന്നത് കണ്ടപ്പോൾ മാത്രമാണ്.

കാല്പനിക സമരങ്ങൾ
മാലിന്യസംസ്കരണം എന്ന സാമൂഹ്യപ്രശ്നത്തോടുള്ള കാല്പനികമായ ഒരു പ്രതികരണമായാണ് അനിവർ അരവിന്ദ് ഉറവിടമാലിന്യസംസ്കരണ പദ്ധതിയെയും അതിന്റെ പ്രചരണത്തെയും കാണുന്നത്. എന്നാൽ ഇത്തരം ഒരു ലഘൂകരണം അയാൾ സാധ്യമാക്കുന്നത് ബഹുമുഖമായ ഒരു പദ്ധതിയെ കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന പ്ലാസ്റ്റിക്ക് ശേഖരണം എന്ന ഒന്നിലേയ്ക്കായി ചുരുട്ടിയൊതുക്കിക്കൊണ്ടാണ്. ഉറവിട മാലിന്യ സംസ്കരണ പദ്ധതി എന്ന മാതൃകയുടെ ഉള്ളടക്കം കുട്ടികളെക്കൊണ്ട് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെറുക്കിച്ച് കേരളത്തെ വൃത്തിയാക്കിക്കുക എന്നതല്ല. ഒരു കിലോ പ്ലാസ്റ്റിക്ക് കൊടുത്താൽ ഇരുപതുരൂപ വിലമതിക്കുന്ന പുസ്തക കൂപ്പൺ ലഭിക്കും എന്ന കാരണത്താൽ കേരളത്തിലെ കുട്ടികൾ മുഴുവൻ; അല്ലെങ്കിൽ സാമ്പത്തിക പരാധീനതകളുള്ള കുട്ടികൾ മുഴുവൻ കുപ്പതൊട്ടികളിലേയ്ക്ക് മുക്കളയിടും എന്ന സാമാന്യവൽക്കരണത്തിലെ കാല്പനികത പക്ഷെ ഇവിടെ അനിവറിനോ, ടി ടി ശ്രീകുമാറിനോ, ബിആർപിക്കോ വിഷയമല്ല.

ആ വാദവും അടഞ്ഞപ്പോൾ ടീ ടീ ശ്രീകുമാർ മുങ്ങിയെടുത്തതാണ് അടുത്ത അപകർഷതാ സിദ്ധാന്തം. പുറത്തുള്ള പ്ലാസ്റ്റിക്ക് മാലിന്യം 'ആക്രിക്കുട്ടികൾ' കാലാകാലങ്ങളായി കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നതാണ്. ചവറുകൂനയിൽനിന്ന് ഇത് കൈകൊണ്ടെടുത്ത്, കൈകൊണ്ട് വൃത്തിയാക്കി അന്നന്നുള്ള മാർക്കറ്റ് വിലയ്ക്ക് വിറ്റ്‌ ഉപജീവനം കഴിക്കുന്ന ആ കുഞ്ഞുങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചയോ, ലേഖനമെഴുത്തോ ഒന്നും കണ്ടിട്ടില്ല എന്നത് പ്രശ്നം അതല്ല എന്ന് വ്യക്തമാക്കുന്നു. അപ്പോൾ ചുമ്മാ പെറുക്കിയെടുത്ത് സ്കൂളിൽ കൊണ്ടുപോയി ആളാവാൻ പരുവത്തിൽ, വ്യാപകമായി, പുറത്ത് പ്ലാസ്റ്റിക്ക് അങ്ങനെ കാണില്ല എന്ന് ശ്രീകുമാർ സമ്മതിക്കുന്നു . അങ്ങനെ വരുമ്പോൾ മതാപിതാക്കളെക്കൊണ്ട് പ്ലാസ്റ്റിക്ക് സാധനങ്ങൾ പരമാവധി വാങ്ങിപ്പിക്കുകയും അതിലൂടെ പരമാവധി കൂപ്പണുകൾ കരസ്ഥമാക്കുകയും അതിലൂടെ ഭാവി ബുദ്ധിജീവി പട്ടം ഉറപ്പ് വരുത്തുകയും ചെയ്യുക എന്ന അജണ്ട മുൻനിർത്തി ഇക്കണ്ട കുട്ടികളെല്ലാം പ്രവർത്തിയ്ക്കുകയും, അതിനൊത്ത് തുള്ളുന്ന മാതാപിതാക്കളാൽ പ്ലാസ്റ്റിക്ക് ഉപഭോഗം കുത്തനേ ഉയരുകയും ചെയ്യും. കൂടാതെ, കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് കിലോക്കണക്കിന് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ വാങ്ങി നല്കാൻ കഴിവില്ലാത്ത ദരിദ്ര മാതാപിതാക്കളുടെ കുട്ടികൾ ഉള്ളത് കൂടാതെ പുതിയൊരപകർഷത കൂടി ചുമക്കേണ്ടിയും വരും എന്നൊക്കെയാണ് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ. ഇവയെ അകാല്പനികവും വസ്തുനിഷ്ഠവുമായി എണ്ണിക്കൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പൊതുരക്ഷകർതൃത്വം സ്വയം ഏറ്റാണ് അവയ്ക്കെതിരേ ഉള്ള വിമർശനങ്ങളെ മുഴുവൻ അനിവർ അരവിന്ദ് കാല്പനികമായി വ്യാഖ്യാനിക്കുന്നത്. എന്നാൽ ഇവയിൽ പല വാദങ്ങളും അനിവർ തന്നെ നേരത്തേ ഉന്നയിച്ച ശാസ്ത്രീയ വിമർശനത്തെ റദ്ദ് ചെയ്യുന്ന ഒന്നാണെന്ന് അദ്ദേഹം മനസിലാക്കുന്നുമില്ല. ശ്രീകുമാറിനെ സംബന്ധിച്ചിടത്തോളം ധനികരായ കുട്ടികൾ മാതാപിതാക്കളെക്കൊണ്ട് പ്ലാസ്റ്റിക്ക് വാങ്ങിപ്പിച്ച് അത് കൊണ്ടുപോയി കൊടുത്ത് അളാവും. അല്ലാത്തവർക്ക് പെറുക്കാൻ പ്ലാസ്ടിക്ക് കിട്ടാതെ, വാങ്ങിപ്പിക്കാൻ ശേഷിയില്ലാതെ ഈ പദ്ധതി ഉണ്ടാക്കിയ അധിക അപകർഷത പേറി ജീവിക്കേണ്ടിവരും. പക്ഷേ ആ വിമർശനത്തെ മുഖവിലയ്ക്കെടുത്താൽ ഈ രണ്ടുവിഭാഗം കുട്ടികൾക്കുമില്ല ഈ പദ്ധതികൊണ്ട് വിശേഷിച്ച് ഉണ്ടാകുന്ന ഒരു പ്ലാസ്റ്റിക്ക് ജന്യ താലേറ്റ് വിഷദംശഭീഷണി! 

സാമ്രാജ്യത്വ അജണ്ട
അപഹാസ്യങ്ങളായ ഗൂഢാലോചനാസിദ്ധാന്തങ്ങൾ കാലങ്ങളായി അടിഞ്ഞ് മാലിന്യ കമ്പോസ്റ്റായി മാറിയ മസ്തിഷ്കാവസ്ഥയെ ഊർജ്ജസ്രോതസ്സായി എടുത്ത് ഗ്യാസ് ഉല്പാദിപ്പിച്ച് പുളയ്ക്കുകയാണ് ഇന്ന് സൈബർ സൈദ്ധാന്തികരിൽ ഒരുവിഭാഗം. ആ തരം ഗ്യാസിന്റെ കത്തിക്കൽ ശേഷി ഗോബർ ഗ്യാസ്, ബയോഗ്യാസ് പ്ലാന്റുകളെ അപേക്ഷിച്ച് നിരുപമമാണ്.

അതിൽ ഒന്നാണ് തുമ്പൂർമൊഴി പദ്ധതി ഒരു സാമ്രാജ്യത്വ അജണ്ടയാണെന്നത്. അതിന് ഫൂക്കൊയിൽനിന്ന്, സോവിയറ്റ് യൂണിയന്റെ ചരിത്രത്തിൽ നിന്ന്, ബ്രസീലിൽ നിന്ന് ഒക്കെ റെഫറൻസ് കൊണ്ടുവരും, പക്ഷേ അതിവിടെങ്ങനെ ബാധകമാകും എന്ന് ചോദിച്ചാൽ ഉമ്മൻ ചാണ്ടിയെ മിമിക്രിക്കാർ അനുകരിക്കുന്നതുപോലെ ചില ശബ്ദങ്ങൾ അല്ലാതെ വേറെ മറുപടിയില്ല. ഇന്ത്യയുടെ അതിവേഗം ബഹുദൂരമുള്ള പുരോഗതി കണ്ട് കണ്ണ് മഞ്ഞളിച്ച സാമ്രാജ്യത്വശക്തികൾ അതിനൊരു തടയിടാനായി ചില ഏജന്റുമാരെ നിയമിക്കുന്നു, അതിൽ ഒരാളെന്ന ഖ്യാതി പണ്ടെ ഉള്ള ഒരു ധനകാര്യ വിദഗ്ധൻ ചാരപ്പണം സ്വീകരിച്ച് കേരളത്തെ, തദ്വാര ഇന്ത്യയെ തകർക്കാനായി ചില പദ്ധതികൾ ഇടുന്നു. ഇങ്ങനെ ഒരു സ്കെച്ചും പ്ലാനും ആദ്യമേ അങ്ങിട്ടാൽ പിന്നെ അതിനെ വ്യാഖ്യാനിക്കാൻ കിട്ടുന്ന എന്തും ബോണസ്! ചുമ്മാ തട്ടി കെട്ടിയാൽ മതി.

ചുരുക്കി പറഞ്ഞാൽ .. 
 ചുരുക്കി പറഞ്ഞാൽ ചില യുക്തികൾ പൂച്ചയെപ്പോലെയാണ്. എങ്ങനെ വന്ന് വീണാലും ഒടുവിൽ നാലുകാലിൽ നില്ക്കും. ഇരുപത് രൂപ പ്രതിഫലം മോഹിച്ച് ഇത്തരം ‘തോട്ടിപ്പണിയ്ക്ക്’ ഇറങ്ങാൻ വരുന്നവർ ആരായിരിക്കും എന്നതായിരുന്നു അജിംസിന്റെ ചോദ്യം. ശ്രീകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ അത് "'കാബൂളിവാല' എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ ആണ്; കന്നാസും കടലാസും. നമ്മടെ കേരളത്തിലെ മാലിന്യരാഷ്ട്രീയത്തിന്റെ ഏറ്റവും ദയനീയമായ മുഖങ്ങൾ ആണവർ. കന്നാസും കടലാസും പ്രതീകങ്ങൾ കൂടി ആയിരുന്നു. ഉപഭോഗസമൂഹവും അതിന്റെ വിസര്ജ്ജസന അധോലോകവും തമ്മിലുള്ള ബന്ധത്തെ അവർ പ്രതിനിധാനം ചെയ്യുന്നു. കുട്ടികൾ കന്നാസും കടലാസും അല്ല…രാഷ്ട്രീയ പാര്ട്ടിരകളുടെ ഫാസിറ്റ് രാഷ്ട്രനിര്മ്മാകണത്തിന്റെ അജണ്ടയിലെ കരുക്കൾ ആകേണ്ടവരല്ല അവർ" എന്ന് വികസിക്കുന്നു.

കാബുളിവാല എന്ന സിനിമയിലെ കന്നാസും കടലാസും ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ്. പ്രായപൂർത്തിയായ അവരിലേയ്ക്ക് ഈ തൊഴിൽ വന്നു ചേരുന്നത് 'തോട്ടി' എന്ന് വർഗ്ഗീകരിച്ച് സംസ്കൃതരെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ഒരു അസംസ്കൃത അപരിഷ്കൃത സമൂഹം അവർ തിരഞ്ഞെടുത്ത കുറേ മനുഷ്യരിലേയ്ക്ക് ചൊരിഞ്ഞ മനുഷ്യത്വവിരുദ്ധതയുടെ മലത്തിലൂടെ അല്ല. ആക്രിസാധനങ്ങൾ പെറുക്കിയും, വിലപേശി വാങ്ങിയും ജീവിക്കുന്നവർ 'തോട്ടി' കളുമല്ല. തോട്ടികൾ എന്നൊരു സ്വത്വവിഭാഗമേ ഇല്ല. അത് സവർണ്ണ നാഗരികത ഒരു വിഭാഗം മനുഷ്യരിൽ അടിച്ചേൽപ്പിച്ച വ്യാജസ്വത്വമാണ്. വാല്മീകിസമുദായം ഉണ്ട്. അവരെ ‘തോട്ടി’യാക്കിയത് മനുഷ്യത്വവിരുദ്ധമായ ചില സവർണ്ണ സ്വത്വനിർമ്മാണ ഫാക്ടറികളാണ്. കാഞ്ചാ ഏലയ്യ അംഗീകരിച്ചില്ലെങ്കിലും അത്തരം ഒരു ഫാക്ടറി തന്നെയാണ് വാല്മീകി സമുദായക്കാർ തോട്ടിപ്പണി ചെയ്തുവന്നത് അധികാര ബന്ധിയായ കായിക അധിനിവേശത്തിന്റെ ഭാഗമായല്ല, മറിച്ച് ആത്മീയമായ ഒരു തിരിച്ചറിവിലൂടെയാണെന്ന് പറയുന്ന ഓ ബി സീ കാരനായ നരേന്ദ്ര മോഡിയും.

പാഠ്യപദ്ധതിയുടെ ഭാഗമായ ഒരു നിർബന്ധിത പ്രവർത്തിയായല്ല പ്ലാസ്റ്റിക്ക് ശേഖരണം മുന്നോട്ട് വയ്ക്കപ്പെടുന്നത്. അത് മാലിന്യങ്ങളെ അതിന്റെ ഉറവിടത്തിൽ വച്ച് തന്നെ സംസ്കരിക്കുക എന്ന ദർശനത്തിന്റെ ഭാഗമായ മാലിന്യവികേന്ദ്രീകരണത്തിന്റെ ഭാഗമാണെന്ന് മലയാളമറിയാവുന്ന ആർക്കും വ്യക്തമാണ്. നിർബന്ധിത ആക്രിപെറുക്കലല്ല, പ്ലാസ്റ്റിക്ക് വർജ്ജനത്തിന്റേതായ, ഉറവിട മാലിന്യ സംസ്കരണത്തിന്റേതായ ഒരു തോട്ടിവൽക്കരണവിരുദ്ധ മനുഷ്യപക്ഷസംസ്കാരമാണ് ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്നത് എന്ന് മനസിലാക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും പതിനായിരക്കണക്കിന് രൂപയ്ക്ക് പ്ലാസ്റ്റിക്ക് സംഭരിച്ച് നല്കി അതുകൊണ്ട് കിട്ടുന്ന കൂപ്പണുകൾ ഉപയോഗിച്ച് ഗ്രന്ഥങ്ങൾ വാങ്ങി വായിച്ച് ഉൽബുദ്ധരാകേണ്ട കാര്യമൊന്നുമില്ല. ഒരല്പം സാമാന്യബുദ്ധി ഉണ്ടായാൽ മാത്രം മതി.

എന്തായാലും ശ്രീകുമാറിന്റെ തലച്ചോർ ഫെയ്സ് ബുക് സ്റ്റാറ്റസിൽ നിന്ന് മാധ്യമം ലേഖനത്തിലേയ്ക്ക് വികസിക്കുന്നതിനിടയ്ക്ക് ഫാസിസവും, സോവിയറ്റ് യൂണിയൻ മോഡൽ മത്തി സിദ്ധാന്തവും നേരിയ തോതിലെങ്കിലും എഡിറ്റ് ചെയ്യപ്പെട്ടു. അത്രയും നന്ന്. ഉദരനിമിത്തമുള്ള ബഹുകൃതവേഷങ്ങളിൽ മേക്കപ്പിനുള്ള പ്രാധാന്യം വലുതാണ്.

വയറ്റിപ്പിഴപ്പാണ്, നാറ്റിക്കരുത്! 
മനുഷ്യനിർമ്മിതമായ ഒരു പദ്ധതി ആയതുകൊണ്ട് തന്നെ തുമ്പൂർമൊഴി മോഡൽ ഉറവിടമാലിന്യ സംസ്കരണപദ്ധതിയിൽ ദൈവീകമായ ഒരു പൂർണ്ണത പ്രതീക്ഷിക്ക വയ്യ. എന്നാൽ ദൈവത്തിന്റെ പക്കൽ നിലവിൽ അങ്ങനെയൊരു പദ്ധതി ഇല്ലാത്ത സ്ഥിതിയ്ക്കും, ദൈവത്തിന്റെ മക്കൾ തന്നെ നിരന്തരം സമരമുൾപ്പെടെയുള്ള പ്രക്ഷോഭമാർഗ്ഗങ്ങളിലൂടെ അടിയന്തിരപരിഹാരം ആവശ്യപ്പെടുന്നതുകൊണ്ടും നമുക്കിത് ചന്തി കീറിയ ദൈവം തന്നെ അത് സംസ്കരിച്ചോളും എന്ന് പറഞ്ഞിരിക്കാനാവില്ല. അപ്പോൾ പിന്നെ പ്രശ്നത്തിന്റെ ഗൌരവവും, നിലവിലുള്ള സാങ്കേതികവിദ്യയുടെ പരിമിതികളും ഒരുപോലെ പരിഗണിക്കുന്നതാവണം ഏത് മാലിന്യ സംസ്കരണപദ്ധതിയും അതിനെ കുറിച്ചുള്ള വിമർശനങ്ങളും. ആലപ്പുഴ മോഡൽ മാലിന്യസംസ്കരണപദ്ധതി ആ വഴിയ്ക്ക് ജനപക്ഷത്ത് നിലയുറപ്പിച്ച് ബഹുദൂരം മുന്നേറി കഴിഞ്ഞു. അതുകൊണ്ടാണ് കോണ്ഗ്രകസ്സും, ബിജെപിയും പോലെയുള്ള രാഷ്ട്രീയ പ്രതിയോഗികൾ പോലും ഇതിനെതിരെ പ്രത്യക്ഷത്തിൽ സമരമുഖത്ത് വരാത്തതും, സാങ്കേതിക മുട്ടാപൊക്കുകൾ പറഞ്ഞ് ഇതിനെ വൈകിക്കാൻ പരോക്ഷമാർഗ്ഗങ്ങൾ തേടുന്നതും. അവർക്കുള്ള രാഷ്ട്രീയബാധ്യത പോലുമില്ലാത്ത അരാഷ്ട്രീയ പ്ലാറ്റ്ഫോം വാദികൾ ഇത്തരം പണിക്കിറങ്ങുന്നതിന്റെ കാരണവും ഇവിടെ വ്യക്തമാണ് .

നന്ദനം സിനിമയിൽ ജഗതി അവതിരിപ്പിക്കുന്ന, സായിബാബാസമാനമായ കേശാലങ്കാരത്തോട് കൂടിയ ഒരാൾദൈവം പിടിക്കപ്പെടുമ്പോൾ ഇന്നസെന്റിനോട് പറയുന്ന ഒരു ഡയലോഗുണ്ട്: "വയറ്റിപ്പിഴപ്പാണ്, നാറ്റിക്കരുത്"
അത് തന്നെയാണ് ഈ പദ്ധതിക്കെതിരേ ഉയർന്ന വിമർശനങ്ങളുടെ അജണ്ട പുറത്തായ അവസ്ഥയിൽ പിന്നീട് ഇറങ്ങിയ "ഡാമേജ് കണ്ട്രോൾ" ലേഖനങ്ങൾ പറയാതെ പറയുന്നതും.