Monday, December 29, 2014

ഫാസിസം വരുന്നത് പമ്പാബസ് പിടിച്ചോ

ഫാസിസം ഇരവല്ക്കരിക്കുന്നത് വ്യക്തികളെയല്ല, സമൂഹത്തെ മുഴുവനായാണ്. എന്നാൽ ഇത് ഫാസിസം സാധ്യമാക്കുന്നത് ആ സമൂഹത്തെ പ്രതിപക്ഷമായി മറുപക്ഷത്ത് നിർത്തികൊണ്ടല്ല, മറിച്ച് പൊതുബോധനിർമ്മിതിയിലൂടെ ഒപ്പം കൂട്ടിക്കൊണ്ടാണ്. ജനാധിപത്യത്തിലൂടെ നിലവിൽ വരുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങൾ അത് തെളിയിക്കുന്നു. അവ കായികമായല്ല ജനതയെ അടിമയാക്കുന്നത്; ബൗദ്ധികവും സാംസ്കാരികവുമായാണ്. അതിനാവശ്യമായ പശ്ചാത്തലനിർമ്മിതി ഇത്തരം ഭരണകൂടങ്ങളിലും, അവ ഇരയാക്കുന്ന സമൂഹങ്ങളിലും അവ നിർമ്മിക്കുന്ന സാംസ്കാരിക ഹെഗമണികളുടെ ഉള്ളടക്കത്തിൽ നിന്നും പ്രത്യക്ഷമായും പരോക്ഷമായും കണ്ടെടുക്കാനാവും. 

ഭൂരിഭാഗവും അയ്യപ്പന്മാരാവും എന്ന കാരണം കൊണ്ട് നമ്മുടെ മഹത്തായ 'കേരളീയ സംസ്കാരം'  പമ്പ ബസ്  സ്ത്രീകൾക്ക് നിഷിദ്ധമായി പ്രഖ്യാപിച്ചത് ഈ വർഷമാണ്. ചെറുപ്പക്കാരികളായ സ്ത്രീകൾ  രജസ്വലയാണോ അല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സാഹചര്യത്തിലാണത്രേ അത്. സംഭവത്തോട് പ്രതികരിച്ചുകൊണ്ട് കൂട്ടുകാരികളെ നമുക്ക് പമ്പ ബസ് പിടിക്കാംഎന്ന ഒരു സമരാഹ്വാനം ഉണ്ടാകുകയും അതിന് ഒരു വ്യവസ്ഥാപിത സമരരൂപം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പമ്പയിലേയ്ക്കുള്ള ബസ് പിടിക്കാനെത്തിയ നാല് സ്ത്രീ പക്ഷ ആക്ടിവിസ്റ്റുകൾ ബസ്സ്റ്റാൻഡിൽ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 

ഇവിടെ, ബസിൽ നിന്ന് സ്ത്രീയെ ഇറക്കിവിട്ട സംഭവത്തെ പുരോഗമന പക്ഷത്തുള്ള മനുഷ്യർ ഒന്നടങ്കം എതിർക്കുമ്പൊഴും 'ബസ് പിടിക്കൽ സമര'ത്തോട് അവർക്ക് രണ്ടഭിപ്രായമാണ്. സമരത്തിനെതിരേ ഉയരുന്ന പ്രധാന വിമർശനങ്ങൾ ഹിന്ദു വിശ്വാസി സ്വത്വത്തെ പ്രകോപിപ്പിക്കുന്നതിലൂടെ സമരക്കാർ അനൈച്ഛികവും  പരോക്ഷവുമായി ആണെങ്കിൽ കൂടി സംഘി അനുകൂലമായ ഒരു പൊതുബോധത്തിലേയ്ക്ക് മലയാളി സമൂഹത്തെ ഏകീകരിക്കുന്നു എന്നതും അനാർക്കിസ്റ്റ് സമരരൂപങ്ങളിലൂടെ  ഫാസിസ്റ്റ് വിരുദ്ധചേരിയെ ദുർബലപ്പെടുത്തുന്നു എന്നതും ആണ്. 

സാംസ്കാരിക സംഘിത്വവും രാഷ്ട്രീയ സംഘിത്വവും 

ആദ്യവിമർശനം മുഖവിലയ്ക്കെടുക്കുന്നത് ഇനിയും സംഘിവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത മലയാളി പൊതുസമൂഹം എന്ന ധാരണയെ ആണ്. അതിന് അവർ തെളിവായി കാണുന്നത് ബിജെപി ഇനിയും കേരളത്തിൽ അക്കൗണ്ട് തുറന്നിട്ടില്ല എന്നതിനെയും. ഹിന്ദു വിശ്വാസി സമൂഹത്തിലെ ബഹുഭൂരിപക്ഷവും ബിജെപിയ്ക്ക് വോട്ട് ചെയ്യാറില്ല എന്നതിനാലാണ് അവർക്ക് ഇനിയും ഇവിടെ അക്കൗണ്ട് തുറക്കാനാവാത്തത് എന്നത് ഒരു വസ്തുത തന്നെയാണ്. എന്നാൽ അതിനെ കേരളീയ പൊതുസമൂഹം ഇനിയും സംഘിവൽക്കരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവായി വ്യാഖ്യാനിക്കുന്നതിൽ പിശകുകൾ ഉണ്ട്. 

കേരളത്തിലെ സംഘിവൽക്കരണം നടന്നതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതും രാഷ്ട്രീയ തലത്തിലല്ല. ആ പ്രക്രിയ തുടരുന്നത് സാമൂഹ്യ സാംസ്കാരിക തലങ്ങളിലാണ്. അതുകൊണ്ട് തന്നെ അതിന് പാർലമെന്ററി പ്രതിനിധാനം പുതിയതായി സാധിച്ചെടുക്കേണ്ട കാര്യമില്ല. നിലവിലുള്ള  വലത്, ഇടത് സംഘടനകളും  സംഘപരിവാറിന്റെ സംഘടനാ രൂപങ്ങളും തമ്മിൽ വ്യത്യസ്ത അനുപാതങ്ങളിൽ സംഘർഷങ്ങൾ ഉടലെടുക്കാറുണ്ടെങ്കിലും അവയുടെ ഉള്ളടക്കങ്ങൾ ഒരിക്കലും  സമൂഹത്തിലെ സാംസ്കാരികമായ സംഘിവൽക്കരണത്തെ വിമർശനവിധേയമാക്കുന്ന ഒരു സംവാദസ്ഥലത്തിലേയ്ക്ക് വികസിക്കാറില്ല . സംഘി സംസ്കാരത്തിന്റെ സ്ത്രീവിരുദ്ധവും, ദളിത്‌വിരുദ്ധവും, ന്യൂനപക്ഷവിരുദ്ധവുമായ ഉള്ളടക്കത്തെ, ആചാരാനുഷ്ഠാനങ്ങളിലൂടെ അത് വിട്ടുവീഴ്ചയില്ലാതെ നിലനിർത്തിപ്പോരുന്ന സ്ഥാപനങ്ങളെ പ്രശ്നവൽക്കരിക്കുന്നതിലൂടെ അല്ല ഈ  സംഘട്ടനങ്ങൾ ബഹുഭൂരിപക്ഷവും ഉണ്ടാക്കുന്നത്. അവ പലപ്പോഴും സംഘടനാതലത്തിലും, ഗോത്രസംസ്കാരത്തിന്റെ നീക്കിയിരുപ്പായ കുടിപ്പകകളുടെ, പ്രതികാരങ്ങളുടെ തുടർചരിത്രത്തിന്റെ ഭാഗമായും സംഭവിക്കുന്നവയാണ്. 

മലയാളിയുടെ പൊതുബോധം എന്നത് സംഘിപൊതുബോധമായി മാറിക്കഴിഞ്ഞു എന്നത് ഒരു വർത്തമാന യാഥാർത്ഥ്യമാണ് . അതിന് ഇരുമുന്നണികളിലും പ്രതിനിധികളുണ്ട്. അതുകൊണ്ട് തന്നെ സാംസ്കാരിക സംഘിത്വം അതിന്റെ ഹെഗമണി സ്ഥാപിച്ചുകഴിഞ്ഞ കേരളീയ സമൂഹത്തിൽ ഹിന്ദുസ്വത്വത്തെ സംബന്ധിച്ചിടത്തോളം   അക്രമത്തിന്റെയും ഹിംസയുടെയും ചരിത്രമുള്ള രാഷ്ട്രീയ സംഘിത്തത്തിന്റെ പാർലമെന്ററി പ്രതിനിധാനം തല്ക്കാലം  അധികാരബന്ധിയായ ഒരു അടിയന്തിര രാഷ്ട്രീയ  ആവശ്യമല്ല. എന്നുവച്ച് അത് ആവശ്യം വരുന്ന ഒരു ഘട്ടത്തിൽ എടുത്ത് ഉപയോഗിക്കാൻ ഒന്നുമില്ലാതെ പോകും വിധം കരുതലില്ലാതെയുമല്ല അത് നിലനില്ക്കുന്നത്. 

സാംസ്കാരിക സംഘിത്വത്തിന്റെ കരുതൽ സൈന്യം 

കേരളത്തിൽ രാഷ്ട്രീയ സംഘിത്വം ഒരു അടിയന്തിര ആവശ്യമല്ലാത്തത് സംഘി ഹെഗമണിയ്ക്കെതിരെ കാര്യമായ വെല്ലുവിളികൾ കേരളീയ പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുവരാത്തതുകൊണ്ടാണ്. പിതൃകേന്ദ്രീകൃതമായ അതിന്റെ സാമൂഹ്യവ്യവസ്ഥയ്ക്കും, ആചാരാനുഷ്ഠാനങ്ങൾക്കും എതിരേ നവോത്ഥാനാനന്തരം ഉയർന്നുവന്ന സാംസ്കാരിക വിമർശനങ്ങളും അവ ഉയർത്തിയ വെല്ലുവിളികളും (എത്ര ദുർബലവും, അപര്യാപ്തവുമായി ഇന്ന് വിമർശിയ്ക്കപ്പെട്ടാലും അങ്ങനെയൊന്ന് ഉണ്ടായിരുന്നു എന്നത് ഒരു ചരിത്രവസ്തുത തന്നെയാണ്) ക്രമേണെ ദുർബലമാക്കപ്പെട്ടതോടെ മറുവശത്ത് ഹിന്ദുത്വ ഹെഗമണിയുടെ പുനസ്ഥാപനം നടന്നത് സ്വാഭാവികം മാത്രം. 

എന്നാൽ ഈ അനിഷേധ്യാവസ്ഥ അതിനെ ഉദാസീനമാക്കുന്നില്ല. വേണ്ടിവന്നാൽ ഉടൻ തെരുവിലേക്കിറങ്ങാൻ പാകത്തിൽ, ശാഖകൾ കേന്ദ്രീകരിച്ച് ഒരു കരുതൽ സൈന്യത്തെ ഈ ഹെഗമണി കേരളത്തിലങ്ങോളമിങ്ങോളം വിന്യസിച്ചിട്ടുണ്ട്. ഹിന്ദുപുരുഷയുവത്വത്തിന്റെ സൈനികവൽക്കരണം ഈയിടെ തുടങ്ങി പൂർത്തിയായ ഒരു പ്രതിഭാസവുമല്ല. സ്വതന്ത്രഭാരതത്തിനും പിന്നോട്ട് നീളുന്ന വേരുകളുള്ള ഹിന്ദുരാഷ്ട്രവാദത്തിന്റെയും, അതിന്റെ ഉപകരണമെന്ന നിലയിൽ ഹിന്ദു പുരുഷസമൂഹത്തിന്റെ, പ്രത്യേകിച്ച് യുവാക്കളുടെ സൈനികവൽക്കരണത്തിനും നമ്മുടെ മതേതരസോഷ്യലിസ്റ്റ് ഭരണഘടനയെക്കാൾ മൂപ്പുണ്ട്. വ്യത്യസ്തവേഗങ്ങളിൽ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ചരിത്രത്തിലൂടെയും തുടർന്ന ഈ പ്രക്രിയ കഴിഞ്ഞ ഏതാനും ദശകങ്ങളായി ത്വരിതപ്പെടുകയായിരുന്നുവെന്ന് കാണാം.

അതായത് "ബസ് പിടിക്കൽ സമര" ത്തിന്റെ വിമർശകർ ഉയർത്തുന്ന വാദങ്ങൾ കേവലാർത്ഥത്തിൽ ശരി തന്നെയാണ്. ഉണ്ടാകുന്ന ഒരോ പ്രകോപനവും ഈ സൈന്യത്തിന്റെ തെരുവ് കയ്യേറ്റത്തിൽ കലാശിച്ചേക്കാം. പക്ഷേ അത് ഉണ്ടാകുന്നത് ഒരു കണ്ടക്ടർക്ക് നേരേ നടപടി എടുത്തുകൊണ്ട് പരിഹരിക്കാവുന്ന  പ്രശ്നം ഒരു വിശ്വാസി സമൂഹത്തിന് മുഴുവൻ എതിരായി ഈ സമരം തിരിച്ചുവിട്ടതുകൊണ്ടല്ല. മറിച്ച് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് തന്നെ  അതാത് മതാചാരങ്ങളിൽ മതേതരത്വം എന്ന മൂല്യത്തെയും, ബഹുമതസമൂഹമെന്ന യാഥാർത്ഥ്യത്തെയും, മാറിയ ഉല്പാദന സമ്പ്രദായങ്ങളിൽ പുനർ നിർണ്ണയിക്കപ്പെട്ട സ്ത്രീ സാന്നിദ്ധ്യം എന്ന പ്രായോഗിക അതിജീവനാവശ്യവും ഒക്കെ മുൻ നിർത്തി അതിൽ വെള്ളം ചേർത്ത് ആചരിച്ചിരുന്ന ഒരു സമൂഹത്തിന്റെ മതേതര സോഷ്യലിസ്റ്റ് മൂല്യവ്യവസ്ഥ ഹിന്ദുത്വ മൂല്യവ്യവസ്ഥ കൊണ്ട്  പകരം വയ്ക്കപ്പെട്ട ഒരു സാമൂഹ്യ സാംസ്കാരിക പരിസരത്തുവച്ചാണ് എന്ന് വേണം മനസിലാക്കാൻ. 

തകരുന്ന അപമൗലികവൽക്കരണം 

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. നവോത്ഥാനാനന്തര മലയാളിസമൂഹത്തിന്റെ ആദ്യകാല  ചരിത്രം മതപരവും, ആചാര ബദ്ധവുമായ അപമൗലീകവൽക്കരണത്തിന്റെത് കൂടിയായിരുന്നു. സോഷ്യലിസ്റ്റ്, മതേതര, ശാസ്ത്രീയ യുക്തികളുടെ സാംസ്കാരിക മേൽക്കയ്യിലൂടെയായിരുന്നു അത് സാധ്യമായിരുന്നത്. അത് ക്രമേണെ തകരുന്നതാണ് പിന്നീട് നാം കാണുന്നത്. സാംസ്കാരിക നവോത്ഥാനത്തിന് ഉണ്ടാകാതെ പോയ തുടർച്ച, പൂർത്തിയാകാത്ത ജ്ഞാനോദയം തുടങ്ങിയ നിരീക്ഷണങ്ങളൊക്കെ എത്തിച്ചേരുന്നത് ഈ ചരിത്ര ഘട്ടത്തിലേയ്ക്ക് തന്നെയാണ്. 

പത്തുമുപ്പത് കൊല്ലം മുമ്പും അയ്യപ്പന്മാർ ബസിൽ കയറി പമ്പയ്ക്ക് പോകുമായിരുന്നു.  ഞാനും മൂന്നുതവണ ശബരിമലയിൽ പോയിട്ടുണ്ട്. ഇതുപോലെയുള്ള സ്പെഷ്യൽ ബസുകളിലായിരുന്നു യാത്ര. ഞങ്ങളുടെ സംഘം തന്നെ പത്ത് നാല്പത് പേരുണ്ടാകും. അവരുൾപ്പെടെ ബസിൽ എണ്‍പത് ശതമാനവും മാലയിട്ട കൂട്ടർ തന്നെയാവും. എന്നിട്ടും ബസ് വഴിവക്കിൽ കുട്ടികളുമായി നിൽക്കുന്ന സ്ത്രീകൾക്കായി നിർത്തിയിട്ടുണ്ട്. അവർ കയറി യാത്ര ചെയ്തിട്ടുണ്ട്. അന്നൊന്നും തകരാത്ത വൃതമാണ് ഇപ്പോ തകരുന്നത്. 

ണ്ഡകാലവും, മാലയിടലുംവൃതവും മലകയറലുമൊന്നും പുതിയ കാര്യങ്ങളല്ല. വീട് പണിയുടെ പ്ലാനിൽനിന്ന് ആർത്തവ പുരകൾ അപ്രത്യക്ഷമായിട്ട് അര നൂറ്റാണ്ടെങ്കിലും ആവും. എന്നുവച്ച് പിന്നീട് മനുഷ്യർ മാലയിടലും  വൃതമെടുക്കലുംമലചവുട്ടലുമൊക്കെ നിർത്തിയോ? വൃതശുദ്ധി പ്രമാണിച്ച് അമ്മയേയും, പെങ്ങളെയും, പ്രായമായ പെമക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടോ? സൂചന മറ്റൊന്നുമല്ല. പ്രശ്നം മടങ്ങിവരുന്ന മൗലികവാദത്തിന്റേതാണ്. അത് ഏതെങ്കിലും സമരം ഉണ്ടാക്കിയതല്ല. മറിച്ച് ഒരു ജനപിന്തുണയും ഇല്ലാത്ത, വിരലിൽ എണ്ണാവുന്നത്ര ചുരുങ്ങിയ പ്രാതിനിധ്യം മാത്രമുള്ള ആ സമരങ്ങൾ നീതി നിഷേധിയ്ക്കപ്പെട്ടവരുടെ ദയനീയമായ ചെറുത്ത് നിൽപ്പിന്റെ രൂപകങ്ങളാണ്. അവയെ അങ്ങനെ തന്നെ മനസിലാക്കേണ്ടതുമുണ്ട്. മതമൗലികവാദിയാവാൻ താലിബാനിൽ ചേരുകയൊന്നും വേണ്ട. സ്കൂളിൽ കയറി കുട്ടികളെ വെടിവച്ച് കൊല്ലുകയും വേണ്ട, മാലയിട്ടും മൗലീകവാദിയാകാം എന്ന് തന്നെ. അത്തരം ഒരു അചാരാനുഷ്ഠാന ബന്ധിയായ മൗലികവാദത്തിലേയ്ക്ക് മലയാളി സമൂഹത്തിന്റെ സാംസ്കാരിക സംഘിവൽക്കരണം വളർന്നിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിന്റെ പ്രയോഗതലത്തിലുള്ള  ചില പ്രതിഫലനങ്ങൾ മാത്രമാണ് ഈ സംഭവങ്ങൾ. 

വെല്ലുവിളികൾ ശക്തവും, വ്യാപകവും ആകുന്ന മുറയ്ക്ക് അധികാരത്തിന്റെ മർദ്ദക സ്വരൂപവും കൂടുതൽ പ്രകടവും ഭീകരവുമാകും. പക്ഷേ അതുകൊണ്ട് പ്രകോപനങ്ങൾ അരുത് എന്ന വാദം ഫലത്തിൽ അധികാരദാസ്യത്തിനുള്ള ആഹ്വാനമായി അധപതിക്കുക മാത്രമല്ലേ

സംഘടിതമായ രാഷ്ട്രീയ  ചെറുത്ത് നിൽപ്പുകൾ 

അനാർക്കിസ്റ്റ് സമരരൂപങ്ങളിലൂടെ ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെ ദുർബലപ്പെടുത്തുന്നു എന്നതാണ് മറ്റൊരു  വിമർശനം. തീർച്ചയായും സംഘടിതമായ രാഷ്ട്രീയ ചെറുത്ത് നിൽപ്പുകളാവും ആൾക്കൂട്ട സമരങ്ങളെക്കാൾ ഫലപ്രദം. പക്ഷേ നിലവിലുള്ള സാമൂഹ്യ രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ നിന്ന് അത്തരം ഒരു സംഘടിത രാഷ്ട്രീയ ചെറുത്ത് നിൽപ്പ് ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാനാവുമോ

പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അധികാരി ഭരണ- പ്രതിപക്ഷങ്ങളോ, ഭരണകൂടം പോലുമോ അല്ല, അത് പൊതുബോധമാണ്. ഭരണകൂടങ്ങളെയും, രാഷ്ട്രീയ സംഘടനകളെയും അവയുടെ നയപരിപാടികളെയും വരെ നിർണ്ണയിക്കാൻ പോന്നവണ്ണം കരുത്തും വ്യാപ്തിയുമുള്ള ഒന്നാണത്. അദൃശ്യവും, പരോക്ഷവുമായ ഒരു സാന്നിധ്യമെന്ന നിലയിൽ പ്രതിഷേധങ്ങൾക്കും, സമരങ്ങൾക്കും അതീതമാണ് അതിന്റെ അസ്തിത്വം. പൊതുബോധത്തെ ആശ്രയിച്ച് മാത്രം നിലനില്ക്കുന്ന ഒരു പാർലമെന്ററി ജനാധിപത്യ സംഘടനയ്ക്കും അതിനെ നേരിട്ട് എതിർക്കാനാവില്ല; ബി ജെ പിയെ, ആർ എസ്സ്  എസ്സിനെ, ശിവസേനയെ, ബജ്രംഗ് ദളിനെ ഒക്കെ എതിർക്കാനാവും, സംഘിവൽക്കരിക്കപ്പെട്ട പൊതുബോധത്തെ, അതിന്റെ സാമൂഹ്യവും, വിശ്വാസ ബന്ധിയുമായ സ്ഥാപനങ്ങളെ തൊടാനാവില്ല. അങ്ങനെ ചെയ്താൽ അത് ഒരു രാഷ്ട്രീയ ആത്മഹത്യയാകും. ഒറ്റമൂലികളോ മാന്ത്രികസമവാക്യങ്ങളൊ ഇല്ലാത്ത, നിരന്തര അന്വേഷണങ്ങളുടെ, പരീക്ഷണങ്ങളുടെ, പരാജയങ്ങളുടെ ഒക്കെയായ ഒരു തുറസ്സാണിവിടം. അതുകൊണ്ട് തന്നെയാണ് വ്യക്തി തലത്തിലോ, ചെറുകൂട്ടായ്മകളുടെ തലത്തിലോ ഉയർന്നുവരുന്ന പ്രതിഷേധങ്ങളും  സമരങ്ങളും വരെ ഇത്രകണ്ട് പ്രസക്തമാകുന്നതും. ഓരോ സമരവും ഒരു പരീക്ഷണമാണ്.  യുക്തിഭദ്രവും, വിമർശനാത്മകവുമായ വിശകലനങ്ങളിലൂടെ അടുത്ത സമരത്തിന്റെ അസംസ്കൃത വസ്തുവാകേണ്ടുന്നവ. 

ഒരോ പ്രതിഷേധത്തിനും എത്ര ചെറുതായാലും നീതി നിഷേധത്തിന്റേതായ ഒരു ഉള്ളടക്കം ഉണ്ടാകും. ആ ഉള്ളടക്കത്തിന്റെ സാംസ്കാരിക വിശകലനങ്ങളിലൂടെ, ചർച്ചകളിലൂടെ, സംവാദങ്ങളിലൂടെ രൂപപ്പെടുത്തേണ്ട  ഒരു ബദൽ പൊതുബോധമുണ്ട്. അതിന്റെ ഹെഗമണി സ്ഥാപിക്കുക മാത്രമാണ് സാംസ്കാരിക സംഘിത്തത്തെ ചെറുക്കുവാനുള്ള ഒരേ ഒരു വഴി എന്ന് തോന്നുന്നു. അതിന് വ്യവസ്ഥാപിത സമര രൂപങ്ങളൊ, സംഘടനാ രൂപങ്ങളൊ, ചട്ടക്കൂടുകളൊ മാത്രം പര്യാപ്തമാകുമെന്ന് തോന്നുന്നില്ല.

Wednesday, December 24, 2014

പെഷവാറിലും പിടിക്കപ്പെടാതെ പോയ തീവ്രവാദികൾ

നൂറിൽപരം കുട്ടികളെ കൊന്നുതള്ളുകകയും, അതിലേറെപ്പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുക എന്ന നികൃഷ്ട കൃത്യത്തിന്റെ ഉത്തരവാദിത്തം അഭിമാനപൂർവ്വം ഏറ്റെടുത്ത പാകിസ്ഥാനി താലിബാൻ അതിനെ ന്യായീകരിക്കുന്നത് വിശുദ്ധയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന   തങ്ങളുടെ പോരാളികളെ കൂട്ടക്കൊലചെയ്ത  പാക്ക് പട്ടാളത്തെ ഉറ്റവരുടെ വേർപാടിന്റെ വേദന എങ്ങനെയിരിക്കുമെന്ന് മനസിലാക്കി കൊടുക്കുന്നതും, രക്തസാക്ഷികളുടെ  ചോരയ്ക്ക് പകരം ചോദിക്കുന്നതും അവരുടെ നിയോഗമാണെന്ന്  വാദിച്ചുകൊണ്ടാണ്. ശത്രുക്കളുടെ മക്കളായാലും പന്ത്രണ്ടിൽ താഴെയുള്ള കുട്ടികളെ കൊല്ലാൻ പാടില്ല എന്ന മതനിയമപ്രകാരം മുതിർന്ന കുട്ടികളെ മാത്രമേ ലക്ഷ്യമാക്കിയുള്ളൂ എന്നത് അവർ തങ്ങളിൽ അന്തർലീനമായ  നന്മയുടെ, വിശുദ്ധകല്പനകളോടുള്ള ബഹുമാനത്തിന്റെ, അചഞ്ചലവിശ്വാസത്തിന്റെ നിദാനമായി മുന്നോട്ട് വയ്ക്കുന്നു! 

ഒരു രാജ്യത്തിലെ പട്ടാളം അവരുടെ നയപരവും, രാഷ്ട്രീയവുമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ കൂട്ടക്കൊലയുടെ കർതൃത്വത്തിന്റെ പങ്ക് തങ്ങളുടെതല്ലാത്ത ഒരു തിരഞ്ഞെടുപ്പിന്റെ ഭാഗമായി പട്ടാളക്കാരുടെ മക്കളായി  ജനിച്ചുപോയ കുട്ടികളുടെ മേൽ എങ്ങനെ വരും? ഉറ്റവരുടെ മരണത്തിന്റെ വേദന അറിയിക്കാനായാണെങ്കിൽ, അവരും പങ്കു വയ്ക്കുന്ന വിശ്വാസപ്രകാരം ആ കുട്ടികൾ  പട്ടാളക്കാരുടെതിനുപരി ആത്യന്തികമായി  അള്ളാഹുവിന്റെ മക്കളായതിനാൽ ഈ വേദനയുടെ മുന ആദ്യം തിരിയുക സൃഷ്ടാവായ ദൈവത്തിനു നേരേ തന്നെയായിരിക്കും എന്ന് വിശ്വാസത്തിന്റെ തീവ്രവക്താക്കളായിട്ടും ഇവർക്ക് മനസിലാകാത്തതെന്ത്? പട്ടാളക്കാരുടെ മക്കൾ എന്ന നിലയിൽ പൈതൃകമായി വന്നുചേർന്ന കർതൃത്വത്തിന്റെ പേരിലാണ് അവർ ഉന്നം വയ്ക്കപ്പെടുന്നതെങ്കിൽ അതിൽ മുതിർന്നവർ മാത്രം ഉൾപ്പെടുന്നതെങ്ങനെ? പന്ത്രണ്ടിനുമുകളിൽ പ്രായമുള്ള കുട്ടികൾക്ക് തങ്ങളുടെ രക്ഷിതാക്കളുടെ പ്രവർത്തികളുടെ ശരിതെറ്റുകൾ മനസിലാക്കി അതിൽ നിലപാടെടുക്കാനുള്ള വളർച്ചയായി എന്നാണോ, അതോ  ശത്രു കൂടുതൽ മുതൽ മുടക്കിയ അവന്റെ സ്വത്തിനെ നശിപ്പിക്കുക എന്നതാണോ ഇത്തരം ഒരു തിരഞ്ഞെടുപ്പിന്റെ യുക്തി?

തീവ്രവാദിയോടാണോ യുക്തിയെക്കുറിച്ച് ചോദിക്കുന്നതെന്ന് ചിരിച്ച് തള്ളാൻ വരട്ടെ. തീവ്രവാദിയിൽനിന്ന് യുക്തി ചോർന്നുപോകുന്നത് അവനെടുത്ത ഒരു വ്യക്തിഗത തീരുമാനത്തിലൂടെയല്ല. തനിക്ക് ശരി എന്ന് തോന്നുന്നതിന്റെ പക്ഷത്ത് തീവ്രമായി നിലയുറപ്പിക്കുന്നത് ഒരു യുക്തിരാഹിത്യവുമല്ല. എന്നിട്ടും പെഷവാർ സ്കൂൾ ആക്രമണമുൾപ്പെടെ നാം ഇതുവരെ  കണ്ട നിരവധിയായ തീവ്രവാദപ്രവർത്തനങ്ങളിൽ ഒന്നിനും യുക്തിഭദ്രമായ ഒരു പശ്ചാത്തലമില്ലെങ്കിൽ അതിന് കാരണം തീവ്രവാദി എന്ന വ്യക്തിയല്ല. പിടിച്ചുകെട്ടി വധിച്ച് വിജയം ആഘോഷിക്കേണ്ടത് അവന്റെ വ്യക്തിഗത ദുരന്തത്തിനുമേലുമല്ല. ഒരുതരം തീവ്രവാദവും നിലനില്ക്കുന്നത് കേവലം കായികശേഷിയുടെയും  ആയുധങ്ങളുടെയും മാത്രം ബലത്തിലല്ല. അത് തളിർക്കുന്നത് കായികമായി തീവ്രവാദവുമായി ഒരു ബന്ധത്തിലും ഏർപ്പെടാതെ മാറിനിന്നുകൊണ്ട് അതിനെ  പരോക്ഷമായി പിന്തുണയ്ക്കുകയും അതിലൂടെ അത്തരം പ്രസ്ഥാനങ്ങൾക്കും അതിന്റെ പ്രവർത്തകർക്കും ഒരുതരം വ്യാജ സാംസ്കാരിക പരിവേഷം നല്കുകയും ചെയ്യുന്ന കുറെ ബുദ്ധിജീവികൾ ഉണ്ടാക്കുന്ന സൈദ്ധാന്തിക പടപ്പുകളുടെ തണലുകൂടി ഉപയോഗിച്ചാണ്. ഇത്തരം സംഘടനകൾ നടത്തുന്ന  ഹിംസാത്മക പ്രവർത്തികളിലൊന്നും  നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ അവർ നിയമപരമായും സാംസ്കാരികമായും സുരക്ഷിതരായിരിക്കും. വ്യവസ്ഥയ്ക്കുള്ളിൽ ഭദ്രരായിരുന്നുകൊണ്ട് തങ്ങളുടെ ബുദ്ധിജീവി പരിവേഷം ഉപയോഗിച്ച് സാധാരണ മനുഷ്യരിൽ വൈകാരികവും, യുക്തിപരവുമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ ഇത്തരം ഹിംസകളുടെ  പ്രചാരവേലയെ സമൂഹത്തിന്റെ സാംസ്കാരിക മുഖ്യധാരയിലേയ്ക്ക് ഒളിച്ച് കടത്തുകയും ചെയ്യുന്ന ഈ  'ബുദ്ധിജീവി'വിഭാഗം  പെഷവാറിൽ നടന്നതുപോലെയുള്ള  നീചമായ കൂട്ടക്കൊലകൾ എത്രതവണ ആവർത്തിയ്ക്കപ്പെട്ടാലും, സാംസ്കാരികമായി പോലും വിചാരണ ചെയ്യപ്പെടില്ല. അവരാണ് മേല്പറഞ്ഞ ചോദ്യങ്ങൾക്ക്, അവയ്ക്ക് പിന്നിലുള്ള അവയുടെ പ്രഭവകേന്ദ്രങ്ങളുടെ സൈദ്ധാന്തികയുക്തികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്  മറുപടി പറയേണ്ടത്. 

നിഴൽ കുത്ത് 

നിഴൽ കുത്ത് സിനിമയിലൂടെ അടൂർ വിമർശന വിധേയമാക്കുന്ന ഒരു ഭരണകൂട തന്ത്രമുണ്ട്. തൂക്കിക്കൊല്ലാൻ വിധിക്കുന്ന ഭരണകൂടം തന്നെ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് പ്രതിയുടെ ദയാഹർജി അനുവദിച്ചുകൊണ്ട് ഒരു ദൂതനെ അയക്കും. ഒപ്പം  അയാൾ എത്തുന്നതിനു മുമ്പ് ശിക്ഷ നടന്നിരിക്കത്തക്കവണ്ണം കർശനമായ സമയനിഷ്ഠ ജയിലധികൃതർക്കും ആരാച്ചാർക്കും നിയമം മൂലം തന്നെ നിർബന്ധമാക്കുകയും ചെയ്യും. ചുരുക്കത്തിൽ ഹിംസയുടെ കർതൃത്വം അരിച്ചിറങ്ങി ആരാച്ചാരിൽ ഘനീഭവിക്കും. ഇത് തന്നെയാണ് ഈ ബുദ്ധിജീവികളും ചെയ്യുന്നത്. ഇത്തരം ഹീനകൃത്യങ്ങളുടെ ഒരുതരം വിചാരണകളിലും  അവർ കാണില്ല. അവിടെ കുറേ ആരാച്ചാരന്മാർ മാത്രം. 

ഇത്തരം കൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഇവർ ഒന്നുകിൽ നിശബ്ദരാവും. അല്ലെങ്കിൽ ഒരേ സമയം ഈ തരം ദുരന്തങ്ങളുടെ കർത്താവും ഇരയുമായ ഒറ്റപ്പെട്ട മനുഷ്യരെ തള്ളിപ്പറഞ്ഞ് മനുഷ്യമനസാക്ഷിയുടെ, വൈകാരികതയുടെ പൊതുപക്ഷം ചേരും. ഹിംസ ഏതർത്ഥത്തിലും അധികാരയുക്തമായ അനീതിയുടെ  പ്രയോഗം മാത്രമാണെന്ന യുക്തിയെ അംഗീകരിച്ചു കൊണ്ടൊന്നുമല്ല  താല്കാലികമായ ആ  മറുകണ്ടം ചാട്ടം. ദുരന്തത്തിന്റെ വൈകാരിക, സാമൂഹ്യ തിരമാലകൾ ഒന്ന് അടങ്ങിക്കഴിഞ്ഞാൽ  അവർ വീണ്ടും, സംവാദങ്ങളുടെ സാധ്യതകളെ തന്നെ  യുക്തി എന്നത്  പടിഞ്ഞാറൻ അധിനിവേശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്  നിഷേധിക്കും. പിന്നെ ഏകപക്ഷീയമായ സൈദ്ധാന്തിക കസർത്തുകൾ മാത്രമാണ്. അത് മുഴുവൻ ആകട്ടെ മതേതരത്വം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ ആശയങ്ങളുടെ എമ്പെരിക്കലായ സംവാദസ്ഥലിയെ പൂർണ്ണമായും നിഷേധിക്കുവാൻ വേണ്ടിയും. ഇടയ്ക്ക് ഒന്ന് നിശബ്ദമായാലും  അത്തരം മൂല്യങ്ങൾ ഒന്നും കടന്നുകയറാത്ത വണ്ണം പഴുതുകൾ അടച്ച, വിശ്വാസമാത്രമായ ഒരു യുക്തിപദ്ധതിയിലേയ്ക്ക് ജനതയെ, പൊതുബോധത്തെ വഴക്കിയെടുക്കുക എന്ന കർമ്മം അവർ തുടരുക തന്നെ ചെയ്യും. 

പൊതുവിദ്യാഭ്യാസത്തിന് സമാന്തരമായി, അനുകൂലസാഹചര്യങ്ങളിൽ അതിനെ പകരം വച്ചുകൊണ്ട് വ്യാപകമായി നടക്കുന്ന മതവിദ്യാഭ്യാസത്തിലൂടെ ഒരുപറ്റം പരമ്പരാഗത ബുദ്ധിജീവികളും, വിശ്വാസവുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലാത്ത സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സിദ്ധാന്ത നിർമ്മിതികളിലൂടെ വ്യാജ ജൈവബുദ്ധിജീവികളും ചേർന്നുണ്ടാക്കുന്ന  ഹെഗമണിയാണ് ഇത്തരം 'വിശുദ്ധ പോരാളി 'കളുടെ അധികാരജന്യമായ ഗർഭപാത്രം. എന്നാൽ നാം തീവ്രവാദത്തെ ഇപ്പോഴും അത്തരമൊരു സമഗ്രമായ അർത്ഥത്തിൽ കാണുന്നതിന് പകരം തീവ്രവാദിയെ ഒറ്റതിരിച്ച് സ്വയം വഴിതെറ്റി സഞ്ചരിച്ച ഒരു വിശ്വാസിയായി കാണുന്നു. അതിൽനിന്ന് വ്യത്യസ്തമായ വിശകലനശ്രമങ്ങളെ മുഴുവൻ വിശ്വാസിയുടെ അപരവൽക്കരണമായി കാണുന്നു. ഇവിടെ വിശ്വാസമോ, വിശ്വാസിയോ അല്ല പ്രശ്നം; വിശ്വാസിയെ സ്വന്തം വിശ്വാസത്തിന്റെ ഇരയാക്കുന്ന മതാധികാരത്തിന്റെയും, അതിന്റെ ഹെഗമണികളുടെയും അവയുടെ വ്യാജ ജൈവബുദ്ധിജീവികളുടെയുമാണ്. വിചാരണ ചെയ്യപ്പെടെണ്ടത് വിശ്വാസികളല്ല, അവരെ അധികാരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് തീവ്രവാദികളായി വികസിപ്പിച്ചെടുത്ത് വിതരണം ചെയ്യുന്ന, വിശ്വാസിവർഗ്ഗത്തിന്റെ ജൈവബുദ്ധിജീവികളായി നടിക്കുന്ന അധികാരത്തിന്റെ സ്വന്തം ബുദ്ധിജീവികളാണ്. അവർ പക്ഷേ അധികാരത്തിനൊപ്പം എന്നും അധികാര ബന്ധിയായ ഹിംസകളുടെ ഉത്തരവാദത്തിൽനിന്ന് വിദഗ്ധമായി രക്ഷപ്പെടുന്നു. കുറ്റമല്ല, പാപബോധം പോലും ഹിംസയുടെ അവസാന കണ്ണിയായ ആരാച്ചാരിലേയ്ക്ക് ഒളിച്ചു കടത്തപ്പെടുന്നു. 

യുക്തിയും ദേശീയതയും 

പരസ്പരം മനസിലാകുന്ന ഒരു പൊതുഭാഷയിൽ സംസാരിക്കുന്നവരുടെ ഇടയിൽ നടക്കുന്ന ആശയവിനിമയങ്ങളിൽ ഒക്കെ ഭാഷ മാത്രമല്ല യുക്തിയും ഒരുപകരണമായി പ്രവർത്തിയ്ക്കുന്നുണ്ട്. ഇന്നത്തെപ്പോലൊരു  തണുപ്പ് ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല എന്ന് പറയുന്ന ആളിനോട് ഇന്നലെ പതിനെട്ട് ഡിഗ്രിയായിരുന്നു, ഇന്നത് ഇരുപത്തിനാലാണെന്നിരിക്കെ ഇതെങ്ങനെ ചരിത്രത്തിലെ ഏറ്റവും തണുത്ത ദിവസമാകും എന്ന് ചോദിക്കുന്നിടത്ത് ആ യുക്തിയുണ്ട്. അതിനെ ഉഷ്ണമാപിനികൾകൊണ്ട്  യൂറോപ്പ് കാലാവസ്ഥയിൽ നടത്തുന്ന അധിനിവേശത്തിന്റെ യുക്തിയാണ് നിന്റേത്, അത് അപര ഹിംസയാണ് എന്നൊക്കെ വ്യാഖ്യാനിക്കുന്നതിലും ഉപകരണം യുക്തി തന്നെ. പക്ഷേ അതിന്റെ രീതിശാസ്ത്രം  എമ്പെരിക്കൽ അല്ല എന്ന് മാത്രം. ഇവർ നിരസിക്കുന്നത് സ്വാഭാവികമായും യുക്തിയെ അല്ല. അതിന്റെ രീതിശാസ്ത്രത്തെയാണ്. 

ഒരു സംവേദനോപകരണം എന്ന നിലയിൽ  ഭാഷയിൽ ചിഹ്നവ്യവസ്ഥയ്ക്കൊപ്പം യുക്തിയും ഉൾചേരുന്നുണ്ടെന്ന് നാം കണ്ടുകഴിഞ്ഞു. പക്ഷേ ഈ യുക്തിയെ ആര് നിർണ്ണയിക്കും? സാമാന്യവ്യവഹാരങ്ങളിലൂടെ സജീവമായി നിലനില്ക്കുന്ന ഒരു ഭാഷയുടെ യുക്തിവ്യവസ്ഥ അതിന്റെ ഉപഭോക്താക്കളായ  സാമാന്യജനം നിശ്ചയിക്കുന്നതാവണമെന്നില്ല. അത് എല്ലായിപ്പോഴും അധികാരം നിർണ്ണയിക്കുന്നതും പൊതുബോധം നടപ്പിലാക്കുന്നതുമായ ഒന്നായിരിക്കും. ആ നിലയ്ക്കാണ് പൊതുബോധത്തിന് അധികാരവുമായുള്ള ചാർച്ചകളെ വിലയിരുത്തേണ്ടതും. പൊതുബോധത്തിന്റെ യുക്തിപദ്ധതി അധികാരത്തിന്റെ നിയന്ത്രണപരിധിയ്ക്ക് പുറത്ത് പോകാതിരിക്കാൻ അത് കണ്ടുപിടിച്ച ഒരു പ്രതിരോധ തന്ത്രമാണ് യുക്തിയുടെ ദേശീയത. ദേശീയവും, മതപരവും, വംശീയവും, വർഗ്ഗീയവും, ജാതീയവും, ലിംഗപരവുമായ പരിധികൾക്ക് ഉള്ളിലല്ലാതെ ഒരു യുക്തിയ്ക്കും ജൈവമായ നിലനിൽപ്പില്ലെന്നും, അല്ലാത്ത യുക്തികളൊക്കെ അധിനിവേശ യുക്തികളാണെന്നും പ്രചരിപ്പിക്കുന്നത് അധികാരത്തിന്റെ മറുപക്ഷമല്ല, അധികാരം തന്നെയാണ്. 

അധികാരത്തിന് അദൃശ്യമായ പരിധികൾ ഉണ്ടെന്നും അത് നിരന്തരം അധികാരവിരുദ്ധമായ സംവർഗ്ഗങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നും സാമ്രാജ്യങ്ങൾക്കറിയാം. അവരുടെ അധികാര താല്പര്യങ്ങൾ തുറന്നിട്ട സങ്കേതങ്ങളുടെ സാധ്യതകൾ ഉപയോഗിച്ച് തന്നെ ഈ വിരുദ്ധചേരിയും ആഗോളവൽക്കരിക്കപ്പെട്ടേയ്ക്കാം എന്ന സാധ്യതയെക്കുറിച്ച് അവർക്ക് ബോധ്യമുണ്ട്. അപ്പോൾ അത്തരം ഒരു കേന്ദ്രീകരണത്തെ എങ്ങനെ ചെറുക്കാം എന്നതാണ് പ്രശ്നം. അതിന്റെ ഏറ്റവും ലളിതമായ മറുപടിയാണ് യുക്തിയുടെ വികേന്ദ്രീകരണം. അധികാരവികേന്ദ്രീകരണം എന്നത് അതിന്റെ കൊഴിഞ്ഞുപോക്കല്ല. മറിച്ച് സാമ്രാജ്യത്വം എന്ന ബ്രഹദാഖ്യാനത്തിന്റെ ഘടനാപരമായ സങ്കീർണ്ണതകളെ അധികാരം മുൻനിർത്തി ഏകോപിപ്പിക്കുവാനുള്ള ഒരു ഭരണപദ്ധതി മാത്രമാണ്. ഒരുവശത്തുകൂടി സാമ്രാജ്യം എന്ന ബ്രഹദാഖ്യാനത്തിന്റെ സാധ്യതകളെ അധികാരമുപയോഗിച്ച് നിലനിർത്തുകയും എന്നാൽ ആ പ്രക്രിയയിൽ പ്രശ്നാധിഷ്ഠിതമായി ഉണ്ടാകുന്ന പ്രതിഷേധങ്ങളുടെ സൂക്ഷ്മാഖ്യാനങ്ങളെ വികേന്ദ്രീകൃതവും  പ്രാദേശികവുമായി വിഭജിച്ച് നേരിടാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ഭരണപദ്ധതിയാണത്.   ദേശീയവും, മതപരവും, ജാതീയവും, ലിംഗപരവും, വർഗ്ഗപരവും, വംശീയവുമായ ജൈവസങ്കീർണ്ണതകൾ ഉല്പാദിപ്പിക്കുന്ന വൈകാരിക വൈരുദ്ധ്യങ്ങളെ   മറ്റുപലതിനും എന്നപോലെ അധികാരം ഇതിനും മറയാക്കുന്നു. 

യുക്തിനിഷേധത്തിലെ അധികാരമൂലധനനിക്ഷേപം 

യുക്തി അതിന്റെ രീതിശാസ്ത്രത്തിനനുസരിച്ച് സത്താപരമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരു നിലയിലും അത് ശാസ്ത്രമാത്രമായ ഒന്നല്ല. മാനുഷികമായ എല്ലാ വ്യവഹാരങ്ങളിലും യുക്തിയുണ്ട്; വിശ്വാസത്തിലുമുണ്ട്. ഒരു യുക്തിയുമില്ലാതെയല്ല പന്ത്രണ്ട് ചാവേറുകൾ  പെഷവാറിലെ പട്ടാള വിദ്യാലയത്തിലേയ്ക്ക് കയറിവന്നതും കണ്ണിൽ കണ്ടവരെയൊക്കെ കൊന്നുതള്ളിയതും. ഇവിടെ വ്യത്യാസം അവരുടെ യുക്തിയുടെ രീതിശാസ്ത്രം വിശ്വാസാധിഷ്ഠിതമാണെന്നതാണ്. 

വിശ്വാസത്തിന്റെയും, ശാസ്ത്രത്തിന്റെയും വഴി വേർപെടുന്നത് യുക്തിയുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും അവലംബമാക്കിയല്ല, മറിച്ച് അവയുടെ രീതിശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ്. സൃഷ്ടിവാദം അംഗീകരിക്കുന്ന വിശ്വാസിയുടെ യുക്തി ദൈവത്തിന്റെ അതിഭൗതികതയിൽ വിശ്വസിക്കുകയും അവിടം തൊട്ട് മുന്നോട്ടുള്ള കാര്യങ്ങളെയൊക്കെ ഈ വിശ്വാസം നല്കുന്ന സൗകര്യം ഉപയോഗിച്ച് ഭൗതികമായി തന്നെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.  ഈ  രീതിശാസ്ത്രം ഉല്പാദിപ്പിക്കുന്ന സത്താപരമായ പൂർണ്ണത ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ നിസ്സഹായമായി അനുഭവിക്കുന്ന മനുഷ്യകുലത്തിന്റെ അവലംബത്തിനായുള്ള ആഗ്രഹത്തിന്റെ സിദ്ധാന്തരൂപം എന്ന നിലയിൽ മനുഷ്യന്റെ ഒരു  വൈകാരിക  ആവശ്യമാണ്. എമ്പെരിസിസത്തിന്റെ പക്കൽ ഈ വൈകാരിക ആവശ്യത്തിന് പരിഹാരമില്ല. വ്യാജപരിഹാരങ്ങളുടെ സാംസ്കാരികയുക്തികളെ ആ രീതിശാസ്ത്രത്തിന് അംഗീകരിക്കാനുമാവില്ല. ഇത്രയും നാൾ നാം അനുഭവിച്ച, ജീവിച്ച സ്വത്വം, അത് കടന്നുപോയ വൈകാരികവും, കായികവുമായ അസ്തിത്വം, അതിനുള്ളിൽ നാം സങ്കല്പിച്ചെടുത്ത് പ്രണയിച്ച ഞാൻ എന്ന ബോധം ഒക്കെയും  മരണത്തോടെ ഒരുദിവസം ഇല്ലാതാവുമെന്നത്, അത് തന്നെ പൊടുന്നനെ ഒരു ദിവസം സംഭവിക്കുന്നതല്ല, അതൊരു തുടർച്ചയാണെന്നത്, ജീവിതമെന്ന നിരന്തര സമരത്തിന് നല്കുന്നത് വല്ലാത്തൊരു അനാഥത്വ, അന്യഥാത്വ ബോധമാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ അവരവരുടെ ചുരുങ്ങിയ ജീവിത ഇടങ്ങളിൽ തങ്ങളെ നായികാനായകരൂപങ്ങളിൽ മാത്രം കണ്ട് ശീലിച്ച മനുഷ്യന്റെ ദർശനപരിസരം മാറണം. അതൊരു വലിയ വെല്ലുവിളിയാണ്. വ്യക്തി തലത്തിൽ മനുഷ്യൻ ഒറ്റയ്ക്ക് ഏറ്റെടുക്കുകയും ഒറ്റയ്ക്ക് ചെയ്യുകയും ചെയ്യേണ്ട യുദ്ധം. ഇതിനെ റദ്ദ് ചെയ്യുകയാണ് മറ്റൊരു യുക്തിയെ മുന്നോട്ട് വയ്ക്കുന്നതിലൂടെ മതം ചെയ്യുന്നത്. 

അധികാരത്തിന്റെ ഒരു ഉപകരണമെന്ന നിലയിൽ മതം മുന്നോട്ട് വയ്ക്കുന്ന ഈ വ്യാജ സാന്ത്വനം യഥാർത്ഥത്തിൽ അധികാരത്തിന്റെ ഭരണപരമായ ആവശ്യം മാത്രമാണ് . പ്രതിഷേധങ്ങളെ, അവയ്ക്ക് പിന്നിലുള്ള നീതിനിഷേധങ്ങളുടെ അനുഭവതലത്തിലുള്ള യുക്തിയുടെ വസ്തുനിഷ്ഠതയെ തടയുകയാണ് ലക്ഷ്യം. മരണാനന്തര ജീവിതം വ്യക്തിഗതമായ ഒരു വാഗ്ദാനമാണ്. അതിന്റെ വിശദാംശങ്ങളും കരാറും, വ്യവസ്ഥകളും ഒക്കെ വ്യക്തിഗതമാണ്. ഒരു സമൂഹത്തിന് മുഴുവനായി സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന ഒരു മതത്തെയും നാം നാളിതുവരെ കണ്ടിട്ടില്ല. ദൈവീകമായ പരീക്ഷണങ്ങൾ വ്യക്തിതലത്തിലാണ്. പ്രതിഫലവും അതേ. എന്നാൽ ശിക്ഷ മാത്രം സാമൂഹ്യമായിരിക്കും. ഒരു ഗ്രാമത്തെ, ഒരു ഗോത്രത്തെ, വേണമെങ്കിൽ ഒരു വൻകരയെ തന്നെ ഇല്ലാതാക്കാവുന്ന ദൈവീക ശിക്ഷകൾ പലപ്പോഴും വന്നുഭവിക്കുന്നത് വ്യക്തികൾ ചെയ്ത കുറ്റത്തിനാവും. ആ നിലയിലാണ്  മതം യുക്തിയുടെ   വ്യക്തിതല സംവാദസാധ്യതകളെ നിഷേധിക്കുകയും അതിനെ  സാമൂഹ്യ സാംസ്കാരിക ഹെഗമണികളിൽ നിക്ഷേപിക്കുകയും ചെയ്യുന്നത്. പൊതുബോധമായി പരിവർത്തിക്കുന്ന അത്തരം ഹെഗമണികളിലൂടെയാണ് അധികാരം അതിന്റെ സാമൂഹ്യാംഗീകാരവും കേന്ദ്രീകരണവും  ഉറപ്പ് വരുത്തുന്നത്. അപ്പോൾ സ്വാഭാവികമായും അതിന് യുക്തിയെ ദേശീയവും, മതപരവും, വംശീയവും, വർഗ്ഗീയവും, ലിംഗപരവുമായ അധികാര നിർമ്മിതങ്ങളായ സ്വത്വവിഭജനങ്ങളിലേയ്ക്ക് വികേന്ദ്രീകരിക്കേണ്ടിവരും. അതിന്റെ യുക്തി എല്ലായിടത്തും ഒന്നാവാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഫലത്തിൽ ജീവിതത്തിന്റെ സാംസ്കാരിക മൂലധനം മുഴുവൻ ചിലവാക്കപ്പെട്ടിട്ടുള്ള യുക്തിയെ, അതിന്റെ സാർവ്വജനീനതയെ വിഘടിപ്പിച്ച് അതിൽ വികേന്ദ്രീകൃതമായി തന്റെ  മൂലധനം നിക്ഷേപിക്കുക എന്നത് അധികാരത്തിന്റെ ആവശ്യമാണ്. 

മതേതരത്വം എന്ന 'ബുൾഷിറ്റ്'' 

മതേതരത്വം വെറും ബുൾ ഷിറ്റാണെന്ന് കാഞ്ചാ ഏലയ്യ അഭിപ്രായപ്പെടുന്നു. എന്നാൽ മതങ്ങളിൽ  നിലനില്ക്കുന്ന സാമ്രാജ്യത്വ, അധികാര താല്പര്യങ്ങൾ ബഹുസ്വരതയുടെ ജനാധിപത്യ, സാംസ്കാരിക  സംവാദ സ്ഥലങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യും എന്നതിനെക്കുറിച്ച് അദ്ദേഹത്തിനോ മതസ്വത്വവാദത്തിനോ മറുപടികളില്ല. സ്വത്വത്തിന്റെ വിവിധങ്ങളായ അടരുകളെയും അവ തമ്മിലുള്ള വൈരുദ്ധ്യങ്ങളെയും നേരിടുന്ന ഒരു യുക്തി പദ്ധതിയില്ല. ന്യൂനപക്ഷ മതസ്വത്വത്തിന്റെ പേരിൽ, ദളിത്‌ സ്വത്വത്തിന്റെ പേരിൽ, ലൈംഗീക ന്യൂനപക്ഷസ്വത്വത്തിന്റെ പേരിൽ ഒക്കെയുള്ള അനീതികൾ ഒരുവശത്ത് നിലനില്ക്കുമ്പോഴും ഇതിന്റെ ഇരകളിലെ സ്ത്രീയും പുരുഷനും അനുഭവിക്കുന്നത് ഒരേ പ്രശ്നമല്ല. വിശദാംശങ്ങളെ സംബന്ധിച്ചിടത്തോളം  കറുത്ത വർഗ്ഗത്തിൽ പെട്ട സ്ത്രീയനുഭവിക്കുന്ന പ്രശ്നമല്ല വെളുത്ത സ്ത്രീയുടേത്, കറുത്ത ഗേയുടെയല്ല വെളുത്തവന്റേത്, കറുത്ത ലെസ്ബിയൻ സ്ത്രീയുടെതല്ല വെളുത്തവളുടേത്. സൂക്ഷ്മങ്ങളായ ഇത്തരം ആഖ്യാന സങ്കീർണ്ണതകളെ നേരിടാൻ ഇവരുടെ പക്കലും സൈദ്ധാന്തികമോ, പ്രായോഗികമോ ആയ ഉപകരണങ്ങളില്ല. ഉള്ളത് ദളിതന്റെ, മതന്യൂനപക്ഷങ്ങളുടെ, ലൈംഗീക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെ ആ നിലയിലുള്ള വർഗ്ഗീകരണത്തിന്റെ രാഷ്ട്രീയത്തിനുള്ളിൽ നിന്ന് സ്ത്രീയും പുരുഷനും നേരിട്ടുകൊള്ളണമെന്നും അല്ലാത്തവർ സ്വത്വ വഞ്ചകരായിരിക്കുമെന്നുമുള്ള തിട്ടൂരമാണ്. ഇത് ഇവർ അടിമുടി എതിർക്കുന്ന കമ്യൂണിസ്റ്റ് വർഗ്ഗസിദ്ധാന്തത്തിന്റേതിന് സമാനമാംവിധം യാന്ത്രികമായ ഒരു സൈദ്ധാന്തിക ചട്ടക്കൂടാണ്. ഇതിനെതിരേ ഉയരുന്ന സ്വാഭാവികമായ ചോദ്യങ്ങളെ  ഇടത്, കമ്യൂണിസ്റ്റ് മതേതര യുക്തികൾ എന്നുവിളിച്ച് ശത്രുപക്ഷത്ത് പെടുത്തി അവർ  റദ്ദ് ചെയ്തെടുക്കുന്നത് അധികാരത്തിന്റെ സംവാദ വിമുഖമായ രീതിശാസ്ത്രമവലംബിച്ചാണ് എന്നതിലാണ് മൗലീകമായ തമാശ! 

ബഹുസ്വരമായ ഒരു സമൂഹത്തിൽ മതപരമായ യുക്തികളുടെ ഏകശിലോന്മുഖത ഉയർത്തുന്ന വെല്ലുവിളികളെയും ആശയക്കുഴപ്പങ്ങളെയും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന നീതി നിഷേധങ്ങളെയും കാര്യ-കാരണപ്പൊരുത്തത്തിന്റെ വിശാലമായ സംവാദയുക്തികളിൽ നിന്ന് കേവലം പ്രശ്നങ്ങളിലേയ്ക്ക് മാത്രമായി ചുരുക്കി സംവദിക്കുന്നതിൽ ഒരു അധികാര തന്ത്രമുണ്ട്. മനുഷ്യന്റെ വൈകാരിക ആവശ്യങ്ങളുടെ ഭാഗമായി മതത്തെയും, വിശ്വാസത്തെയും വ്യക്തിഗത സ്വകാര്യ ഇടങ്ങളിൽ നിലനിർത്തിക്കൊണ്ട് തന്നെ ബഹുസ്വരമായ ദേശീയ ഇടങ്ങളിൽ മതേതരമായ എമ്പെരിക്കൽ യുക്തികളുടെ സംവാദസ്ഥലം നിലനിർത്തുക എന്ന നീക്ക്പോക്ക് പോലും മതസ്വത്വവാദത്തിന്റെ വ്യാജ ജൈവബുദ്ധിജീവികൾക്ക് സ്വീകാര്യമല്ല. അതിന് കാരണം മറ്റൊന്നുമല്ല; അധികാരവും, പ്രതിനിധാനത്തിലൂടെ അതിൽ ഉറപ്പാക്കാവുന്ന പങ്കും തന്നെ. പക്ഷെ സമഗ്രമായ ഒരു സാംസ്കാരികപരിണാമത്തിന്റെ തുറസ്സിൽ വച്ചല്ലാതെ പ്രതിനിധാനത്തിലൂടെ ലഭിക്കുന്ന അധികാരത്തിന്റെ പങ്ക് ഒരു സ്വത്വവിഭാഗത്തിന്റെയും സമഗ്രവികസനത്തിലേയ്ക്ക് കലാശിക്കില്ല എന്ന് മാത്രം. അതിന് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തിൽ തന്നെ നിരവധി തെളിവുകളുണ്ട്. 

മതേതരത്വം വെറും കാളത്തീട്ടമാണെന്ന് പറയുന്നവർ ദളിതരോ, മതന്യൂനപക്ഷങ്ങളൊ മാത്രമല്ല എന്നതാണ് ഇതിലെ വൈചിത്ര്യം. സംഘപരിവാരങ്ങളുടെ ഹിന്ദുത്വ യുക്തികളിലേക്ക് നിർണ്ണായകമായ ഒരു സംഭാവന എന്ന നിലയിൽ കപടമതേതരത്വം എന്ന കല്പന അദ്വാനി മുന്നോട്ട് വച്ചത് ഒരു ദശാബ്ദം മുമ്പേ ആണ്. മതേതരത്വം എങ്ങനെ ഇരയ്ക്കും വേട്ടക്കാരനും ഒരുപോലെ നിഷിദ്ധമാകും?  മറുപടി ലളിതമാണ്. മതം ആത്യന്തികമായി ഒരു അധികാരസ്ഥാപനമാണ്. അതിനെ അവലംബിച്ചുള്ള ഏത് സാമൂഹ്യ, രാഷ്ട്രീയ സംവർഗ്ഗ നിർമ്മിതിയിലും ആ താല്പര്യവും കടന്നുകൂടും. അത് ആർക്കുവേണ്ടി നിർമ്മിക്കപ്പെടുന്നോ അവരെയും മറികടന്ന് ഒടുവിൽ അധികാരത്തിന്റെ മാത്രം താല്പര്യങ്ങളിലേയ്ക്ക് ചുരുങ്ങും. എണ്ണം വച്ച് നോക്കിയാൽ മതരാഷ്ട്രവാദം കൊന്നൊടുക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വവാദികളെയോ, ഇതര മതസാമ്രാജ്യത്വ വാദികളെയോ അല്ല, അടിസ്ഥാനപരമായി  അതാത് മതങ്ങളിലെ അതിന്റെ  ഇരകളെ തന്നെയാണ്. അതിൽനിന്ന് തന്നെ മതവാദവും, മതരാഷ്ട്രവാദവും അവയ്ക്ക് സൈദ്ധാന്തിക പ്രതിരോധം തീർക്കുന്ന സ്വത്വവാദവും ഒക്കെ ആരെ പ്രതിനിധാനം ചെയ്യുന്നു എന്നത് വ്യക്തമല്ലേ. മതേതരത്വം സ്വന്തം അതിജീവനത്തിന്റെ സാംസ്കാരിക ഘടനയായി വികസിപ്പിച്ചെടുത്ത സാധാരണ വിശ്വാസികളുടെ  ആവശ്യമല്ല അത്. അവരുടെ  നിർമ്മിതിയല്ല മതമൗലീകവാദവും. അവരുടെ മൗലീകമായ ആവശ്യം അതിജീവനമാണ്. അതിൽ സ്വന്തം താല്പര്യങ്ങൾ മുൻനിർത്തി വിഷം കുത്തിവയ്ക്കുന്ന, പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നവരെ സാംസ്കാരികമായി ഹിംസിക്കുന്ന ആക്രമണത്വരയാണ് മതേതരത്വത്തിന്റെ ബഹുസ്വര, ജനാധിപത്യ മൂല്യങ്ങളെ കാളത്തീട്ടമാക്കി അപഹസിക്കുന്നത്. 

സാമ്രാജ്യത്വവും  മതമൗലീകവാദവും  

എല്ലാ തരം  തീവ്രവാദസംഘടനകളും നിലനില്ക്കുന്നതും  ഒത്തുകൂടുന്നതും സാമ്രാജ്യത്വ വിരുദ്ധതയുടെ ഒരു പൊതു പ്ലാറ്റ്ഫോമിലാണ്. അവർ പ്രസംഗിക്കുന്നതും, സിദ്ധാന്തനിർമ്മാണം നടത്തുന്നതും ഇതിനെ മുൻനിർത്തിയാണ്. സംഘപരിവാറിന്റെ ജൈവബുദ്ധിജീവികൾ എല്ലാത്തരം ജ്ഞാനത്തിന്റെയും ഉറവിടം ഹൈന്ദവഗ്രന്ധങ്ങളാണെന്നും യൂറോപ്പിനോടുള്ള ധൈഷണികദാസ്യം കൊണ്ടാണ് ഇന്ത്യയിലെ മതേതരവാദികൾ അതിനെ കണ്ടില്ലെന്ന് നടിക്കുന്നതെന്നും അഭിപ്രായപ്പെടുന്നത് അതുകൊണ്ടാണ്. എന്നാൽ ഇവയും താലിബാനും, അൽഖ്വൈദയും ഉൾപ്പെടെയുള്ള വകഭേദങ്ങളൊക്കെയും അവയുടെ വികാസത്തിന്റെ പല ഘട്ടങ്ങളിലായി സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങളായി പ്രവർത്തിച്ചവയാണെന്നതും  ഓർക്കണം. പ്രശ്നാധിഷ്ഠിതമായി ആരുമായും സഹകരിക്കാൻ ബുദ്ധിമുട്ടില്ലാത്ത ഇവർക്ക് സൈദ്ധാന്തികമായി  സഹകരിക്കാനേ പറ്റാത്തത് സാമ്രാജ്യത്വവുമായോ, കമ്പോളവുമായോ, കോർപ്പറേറ്റുകളുമായോ ഒന്നുമല്ല; അത് മതേതരത്വം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ ചില മൂല്യങ്ങളുമായാണ്. ഇവരുടെ വ്യവഹാര മണ്ഡലം സംവാദത്തിന്റെയല്ല, യുദ്ധത്തിന്റെ, ഹിംസയുടെയാണ്. അതിന്റെ യഥാർത്ഥ യുക്തിയാണ് പാക് താലിബാൻ പെഷവാർ സ്കൂൾ ആക്രമണത്തെ ന്യായീകരിക്കാനായി മുന്നോട്ട് വച്ചത്. 

മതവും അധികാരവുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ കണക്കുപുസ്തകമാണ് ചരിത്രം. ഇവ രണ്ടല്ല, ഒന്ന് തന്നെയാണ്. പല രാഷ്ട്രീയവ്യവസ്ഥകളിലും അവ നിലനിന്നത് അങ്ങനെയാണ്. ഇന്നും ഒരു മതരാഷ്ട്രത്തിൽ ഇത് രണ്ടായല്ല, ഒന്നായി തന്നെയാണ് നിലനില്ക്കുന്നത്. ഇത് രണ്ടായി നിലനില്ക്കുന്നത് ചില പ്രതികൂല സാഹചര്യങ്ങളിൽ മാത്രമാണ്. അതാണ്  മതേതരത്വത്തിലും, ജനാധിപത്യത്തിലും, ബഹുസ്വരതയിലും അധിഷ്ഠിതമായ സാംസ്കാരിക അന്തരീക്ഷം ഉല്പാദിപ്പിക്കുന്നത്. ആ അന്തരീക്ഷത്തിലാണ്, അവിടെ മാത്രമാണ് ഒരു പ്രതിരോധതന്ത്രമെന്ന നിലയിൽ മതം മൗലീകവാദത്തെ ചില വ്യക്തിഗത അപഭ്രംശങ്ങളായി കണ്ട് കയ്യൊഴിയുന്നത്. പെഷവാർ സ്കൂൾ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സർക്കാർ വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴും  ജമായത്തെ ഇസ്ലാമിയുടെ മുൻതലവൻ മരിച്ച തീവ്രവാദികളെ രക്തസാക്ഷികൾ എന്നാണ് വിശേഷിപ്പിച്ചത് എന്ന് പറയുന്നത് അവാമി വർക്കേഴ്സ് പാർട്ടിയുടെ സെക്രട്ടറിയായ, ഫറൂഖ്  താരിഖ് എന്ന പാകിസ്ഥാനിയാണ്. അവരുടെ ആജന്മവൈരിയായ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കേരളത്തിൽനിന്ന് ഇറങ്ങുന്ന തേജസ് പത്രവും താലിബാനികളെ തീവ്രവാദികളെന്നല്ല പോരാളികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാലും താലിബാന് തെഹ്രീക്ക് താലിബാനുമായും, പാകിസ്ഥാനിലെ ജമായത്തെ ഇസ്ലാമിക്ക് ഇന്ത്യൻ ജമായത്തെ ഇസ്ലാമിയുമായും ഒന്നും ഒരു ബന്ധവുമില്ല. മൗദുദിയുടെ പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രസാധനത്തിനും വായനക്കാരുള്ള പുസ്തകത്തിന്റെ പതിപ്പ് പിന്നെയും പിന്നെയും ഇറങ്ങും, അതിൽ പ്രസാധകർക്ക് കച്ചവടതാല്പര്യമേ ഉള്ളു എന്ന വാദം മതിയാവും! 

ഒരു മതത്തിനും മറ്റൊരു ദൈവത്തെയോ, അങ്ങനെയൊരു സാധ്യതയെയോ അംഗീകരിക്കാനാവില്ല. എല്ലാ മതങ്ങളും തങ്ങളുടെ യുക്തിയെ തന്നെയാണ് അനിഷേധ്യമായ പ്രപഞ്ചയുക്തിയായി കാണുന്നത്. അവയെ നിഷേധിക്കുന്നവർ ദൈവനിഷേധികളാണ്. ദൈവനിഷേധം എന്നത് വ്യക്തിതലത്തിൽ നടന്നാലും അതിന്റെ പാർശ്വഫലങ്ങൾ വ്യക്തിയിൽ ഒതുങ്ങുന്നതായിരിക്കില്ല. അതാണ് മതം വിശ്വാസിയെ പഠിപ്പിക്കുന്ന അതിന്റെ മൗലീകമായ അർത്ഥം. അതിനെ പിൻപറ്റുക ഒരു വിശ്വാസിയുടെ കടമയാണ്. അപ്പൊ എങ്ങനെ ഏതെങ്കിലും ഒരു മതമൗലീകവാദി വിശ്വാസത്തെ സംബന്ധിച്ച് നികൃഷ്ടനാവും?

അജ്ഞാനികളായ മനുഷ്യരെ ജ്ഞാനത്തിലേയ്ക്ക് ഉദ്ധരിക്കുവാനായി കൈക്കൊള്ളാവുന്ന സാമ, ദാന, ഭേദ, ദണ്ഡ മുറകളെക്കുറിച്ചൊക്കെ വിവിധ മതഗ്രന്ഥങ്ങൾ  വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഈ ജ്ഞാനമെന്ന് പറയുന്നത് ഒരോ മതത്തെ സംബന്ധിച്ചിടത്തോളവും അതുമാത്രമാണ്. അത് അന്തിമവുമാണ്. ലക്ഷ്യം മതരാഷ്ട്രമല്ല, മതസാമ്രാജ്യവും ലോകം തന്നെയുമാണ്. തന്റെ ദൈവമാണ് യഥാർത്ഥത്തിൽ പ്രപഞ്ചത്തെയും, മനുഷ്യരെയും സൃഷ്ടിച്ചതെങ്കിൽ ലോകം ചലിക്കേണ്ടത് ആ ദൈവം തന്ന ഭരണഘടന അനുസരിച്ചാണ് എന്നതും, ആ ഭരണഘടനയ്ക്കും ആ രാജ്യത്തിനും വേണ്ടി നിലകൊള്ളുക ഒരോ വിശ്വാസിപൗരന്റെയും കടമയാണ് എന്നതും വ്യക്തമല്ലേ. ഏകശിലോന്മുഖവും, സംവാദാതീതവുമായ ഇത്തരം യുക്തികളിലൂടെ, അവ വികസിപ്പിക്കുന്ന ഹെഗമണികളിലൂടെയാണ് മതം അതിന്റെ സർവ്വാധികാരപ്രചോദിതമായ സാമ്രാജ്യ സ്വപ്നങ്ങൾ നെയ്തെടുക്കുന്നത്. അതുകൊണ്ട് തന്നെ മതവും സാമ്രാജ്യവാദവും ഘടനാപരമായി ഒന്ന് തന്നെയാണ്. വ്യത്യാസം സത്താപരം മാത്രമാണ്. സാമ്രാജ്യവാദത്തെ എതിർക്കുന്ന മതങ്ങൾ പറയുന്നത് സാമ്രാജ്യങ്ങൾ വേണ്ട എന്നല്ല തങ്ങളുടെ ദൈവത്തിന്റെ സാമ്രാജ്യം വരേണം എന്ന് മാത്രമാണ്. താലിബാൻ പറയുന്നത് സാമ്രാജ്യത്വം തുലയട്ടെ എന്നല്ല, അമേരിക്കൻ സാമ്രാജ്യത്വം തുലയട്ടെ, പാശ്ചാത്യ സാമ്രാജ്യത്വം തുലയട്ടെ എന്നാണ്. പകരം വരേണ്ടത് ഇസ്ലാമിക സാമ്രാജ്യമാണ്. ഇസ്ലാമിക നീതിസങ്കല്പമാണ്. അതിലെന്താണ് തെറ്റ് എന്നാണ് പെഷവാർ സ്കൂൾ ആക്രമിച്ച ചാവേറുകൾ ഉച്ചരിക്കാതെ വിട്ട ചോദ്യം. 

ആ നിലയ്ക്ക് താലിബാൻ ചെയ്ത സൈദ്ധാന്തികമോ, പ്രയോഗപരമോ ആയ കുറ്റമെന്താണ്? ഉത്തരം വ്യക്തമാണ്. അത് കുറ്റമാകുന്നത് മതേതരയുക്തിയുടെ കണ്ണിലൂടെ നോക്കുമ്പോൾ മാത്രമാണ്. 

മതേതര ഹിംസകൾ 

ഈ പ്രയോഗം മലയാളത്തിന്റെ  സാംസ്കാരിക വ്യവഹാരങ്ങളിൽ ഇത്രയ്ക്ക് പ്രചാരം നേടുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. ഇതിന്റെ ഉള്ളടക്കം പ്രാഥമികമായും  മതേതരമായ യുക്തിയെ ഉയർത്തിപ്പിടിക്കുന്നവർ മതവിശ്വാസികളെ സാംസ്കാരികമായി ഹിംസിക്കുകയാണ് എന്ന വിചിത്രമായ വാദമാണ്. മതവിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള, നാസ്തികർ ഒരു ശതമാനം പോലും ഇല്ലാത്ത ലോകത്തിന്റെ സാംസ്കാരിക ഹെമണിയെക്കുറിച്ചാണ് ഈ നിരീക്ഷണം. അതെത്രത്തോളം പരിഹാസ്യമാണ് എന്ന് സൂചിപ്പിച്ചാൽ അതും മതേതര ഹിംസയാകുമെന്നതിനാൽ അതിന് തുനിയുന്നില്ല. കാരണം ഭൂരിപക്ഷത്തിനെതിരെയുള്ള വിമർശനങ്ങൾ പോലും ഹിംസയായി കാണുന്ന ഈ ദർശനത്തിന്  മതനിന്ദാനിയമം ഇല്ലാഞ്ഞിട്ടുകൂടി നിയമപരിരക്ഷയുണ്ട്. മറുപക്ഷത്തിനാവട്ടെ പൗരാവകാശങ്ങൾ ക്രിമിനൽ നിയമപ്രകാരം മാത്രവും. സാംസ്കാരികമായി അവർക്ക് വികാരങ്ങളുമില്ല. അത് വ്രണപ്പെടുന്നതിനെ ചെറുക്കാൻ നിയമങ്ങളുമില്ല. അത്തരത്തിൽ സാംസ്കാരികമായും, നിയമപരമായും പാർശ്വവൽക്കരിക്കപ്പെട്ട ഒരു ന്യൂനപക്ഷം പ്രതികൂലമായ സാഹചര്യങ്ങളിൽ ലഭ്യമായ ചുരുങ്ങിയ പ്ലാറ്റ്ഫോമുകളിൽ വച്ച് നടത്തുന്ന ആത്മപ്രകാശനമാണ് മതേതരഹിംസ! 

വിശ്വാസിയേയും വിശ്വാസത്തിനെയും ഒന്നായി കാണുന്നത് ഒരു ലോജിക്കൽ ഫാലസിയാണ്. മതം എന്ന ലോകം കണ്ട ഏറ്റവും പ്രബലമായ അധികാരസ്ഥാപനം അതിന്റെ ചൂഷണങ്ങളുടെ മുഴുവൻ അസംസ്കൃതവസ്തുവായി കാണുന്ന, സ്വന്തമായി ഏജൻസി ഇല്ലാത്ത ഉപകരണങ്ങൾ മാത്രമാണ് വിശ്വാസികളായ മനുഷ്യർ. അവർ തങ്ങളുടെ അതിജീവനത്തിനായി പലതരം അധികാരരൂപങ്ങളുമായി സമരസപ്പെടുകയും അതിന്റെ പ്രയോഗ ചരിത്രത്തിന് ഒരു സാംസ്കാരികഘടന തന്നെയും ഉണ്ടാക്കുകയും ചെയ്യുന്നു. വിശ്വസികളുടെ മതേതരത്വം അത്തരം ഒരു പ്രായോഗിക അതിജീവന ഘടനയാണ്. യഥാർഥവിശ്വസി വിശ്വാസത്തിന്റെ മൗലീകമായ സത്തയെ തേടുകയും അതിനെ പിന്തുടരുകയും ചെയ്യുന്നു. അതിനെ പ്രായോഗികവിശ്വാസി ചെറുക്കുന്നത് മതേതരത്വം എന്ന മൂല്യം നെഞ്ചോടടുക്കിയാണ്. കാരണം അത് അവരുടെ അതിജീവനത്തിന്റെ തുലനസിദ്ധാന്തമാണ്. നിലനില്പ്പിന്റെ ആ ചോറിനെയാണ്  ചില ബുദ്ധിജീവികൾ അധികാരത്തിനുവേണ്ടി അവരിൽനിന്ന്  കൊള്ളയടിക്കുന്നത്. എന്നിട്ടും അവർ വിചാരണ ചെയ്യപ്പെടുന്നില്ല.

തീവ്രവാദികൾ ഒന്നുകിൽ ഏറ്റുമുട്ടലിൽ മരിക്കും. അല്ലെങ്കിൽ അധികാരം അതിന്റെ ആവശ്യം കഴിഞ്ഞ് തൂക്കിക്കൊല്ലും. അല്ലെങ്കിൽ ചാവേറുകൾ ആക്കപ്പെടും. ഒരു ജീവശാസ്ത്രപ്രക്രിയയുടെയും ശാരീരിക, വൈകാരിക പ്രതിബന്ധങ്ങളില്ലാതെ അവരെ പുനരുല്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ദുഷിച്ച മസ്തിഷ്കഫാക്ടറികൾ പല സാംസ്കാരിക ഭാഷ്യങ്ങളിൽ വെടിയുണ്ട ഏല്ക്കാതെ, കയറിന്റെ മുറുകലറിയാതെ, സ്വയം വിഘടിച്ചില്ലാതാവുന്ന അനുഭവമറിയാതെ ചാരുകസേരകളിൽ കിടന്നും ഇരുന്നും സിദ്ധാന്തങ്ങൾ പടയ്ക്കും. പക്ഷേ ഇവരോട് ദയവായി ഞങ്ങളുടെ അപ്പന്മാരാവാൻ വരരുത് എന്ന് പറയാൻ ഈ പാവം മനുഷ്യർക്കാവില്ല. കാരണം അധികാരം തയ്യാർ ചെയ്ത് വച്ച  രക്ഷാകർതൃത്വബന്ധിയായ രേഖകളിൽ  മുഴുവൻ അവരുടെ പ്രതിനിധാനം സ്വയം ഏറ്റെടുത്ത 'സ്വന്തംജൈവബുദ്ധിജീവികൾ  മുമ്പേ ഒപ്പുവച്ച്കഴിഞ്ഞല്ലോ. 

Friday, December 5, 2014

നിന്റെ ഏജൻസി നിന്റെ മാത്രമല്ല, അഥവാ നീ പാതി ഞാൻ പാതി കണ്ണേ (പുല്ലിംഗം മാത്രം)

നാളിതുവരെ മനുഷ്യൻ കണ്ട ഏറ്റവും ബ്രഹത്തായ ഒരു അധികാരസ്ഥാപനമാണ് ദൈവം. അതുകൊണ്ട് തന്നെ താൻ പാതി ദൈവം പാതി എന്നാൽ താൻ പാതി അധികാരം പാതി എന്നാണ് അർത്ഥം. അധികാരത്തിന്റെ സ്ഥാപനവൽകൃതമായ രൂപങ്ങളോരോന്നിനോടും മനുഷ്യൻ പുലർത്തേണ്ടുന്ന ദാസ്യത്തെയാണ് ഈ അർദ്ധകർതൃത്വം സിദ്ധാന്തവൽക്കരിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം സിദ്ധാന്തങ്ങൾക്ക് പിന്നിൽ ഒരേയൊരജണ്ടയേ ഉള്ളു. അത് അധികാരത്തിന്റെ വീതം വയ്ക്കലാണ്. മുഴുവൻ മനുഷ്യരുടെയും ജീവിതത്തെ താൻ പാതി ദൈവം പാതിയെന്ന് വീതം വച്ചാൽ പിന്നെ അനീതി എന്ന വ്യക്തിഗത അനുഭവത്തിന്റെ കർതൃത്വപാതിയും  ഇരയിൽ തന്നെയാവുമല്ലോ!

സാമൂഹ്യ ശാസ്ത്രപ്രകാരം ഏജൻസി എന്നത് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും തീരുമാനങ്ങളെടുക്കാനും ഉള്ള  വ്യക്തിയുടെ ശേഷിയാണ്. ചിന്തിക്കാൻ ശേഷിയുള്ള  ഏതൊരു മനുഷ്യനും എജന്റാണെന്നും ആ ശേഷിയെ തിരിച്ചറിയുന്ന ഏതൊരു ഏജന്റും കർത്താവാണെന്നും(സബ്ജക്ട്) ഉള്ള ദെകാർത്തിയൻ ദർശനത്തിൽനിന്ന്  ഏജൻസി, കർതൃത്വം തുടങ്ങിയ സംജ്ഞകൾ കാന്റിന്റെയും നീഷേയുടെയും മാർക്സിന്റെയുമൊക്കെ ചിന്തകളിലൂടെ ബഹുദൂരം മുന്നോട്ട് പോയി. ഏജൻസിയെ പ്രശ്നവൽക്കരിക്കുന്ന ഘടനകളെ (സ്ട്രക്ചർ) കുറിച്ചുള്ള ചർച്ചകൾ ഈ വികാസത്തിന്റെ ഭാഗം തന്നെയായിരുന്നു. മനുഷ്യന്റെ ഏജൻസി എന്നത്  കേവലമായ വ്യക്തിഗത മേധാശക്തി മാത്രമായിരിക്കുന്നതിന് പരിധികളുണ്ടെന്നും സാമൂഹ്യവും, പാരിസ്ഥിതികവും, ചരിത്രപരവുമായ ഘടനകൾ അതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും വ്യത്യസ്ത തലങ്ങളിൽനിന്നുകൊണ്ടാണെങ്കിലും മാർക്സിനെയും നീഷെയേയും പോലെയുള്ളവർ വാദിച്ചിരുന്നു. യുങ്ങിന്റ മനശാസ്ത്ര വിശകലനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന 'ഇൻഡിവിജ്വേഷൻ' എന്ന ആശയം ഈ ഏജൻസി/ഘടനാ ദ്വന്ദ്വത്തിന്റെ അപഗ്രഥനത്തിന് പുതിയ ഉൾക്കാഴ്ചകൾ നല്കി. യുങ്ങിനെ സംബന്ധിച്ചിടത്തോളം ഇൻഡിവിജ്വേഷൻ എന്നത് വ്യക്തിതലത്തിലുള്ള മനശാസ്ത്രപരമായ ഒരു ഉദ്ഗ്രഥനപ്രക്രിയയാണ്; അത് ഞ്ചിത മനശാസ്ത്രത്തിൽനിന്ന് വ്യതിരിക്തമായ ഒരു വ്യക്തിഗതമനശാസ്ത്രത്തിന്റെ വികാസമാണ്. മനസിന്റെ വ്യക്തിഗതവും  സഞ്ചിതവുമായ അബോധതലങ്ങളെ ഇൻഡിവിജ്വേഷൻ ബോധതലത്തിലേയ്ക്ക് കൊണ്ടുവരികയും അവയെ വ്യക്തിത്വത്തിലേയ്ക്ക് സ്വാംശീകരിക്കുകയും ചെയ്യുന്നു. അതായത് ഏജൻസി, ഘടന(സ്ട്രക്ചർ) എന്നിവയെ  താൻ പാതി, ദൈവം പാതി എന്ന നിരക്കിൽ വീതം വച്ച് വ്യക്തിയുടെ ഏജൻസിയെ, കർതൃത്വത്തെ പ്രശ്നവൽക്കരിക്കുന്നത് പണ്ടേ പൊളിഞ്ഞ ഒരു പദ്ധതിയാണെന്ന് ചുരുക്കം.

ദേഹത്തെയും ദേഹിയെയും രണ്ടായി കാണുന്ന ജ്ഞാനോദയപൂർവ്വ ധാരണകളുടെ പ്രേതം ഇത്തരം സൈദ്ധാന്തിക സങ്കീർണ്ണവൽക്കരണങ്ങളുടെ പുനരുദ്ധാരണങ്ങളിലൂടെ അലഞ്ഞ് തിരിയുന്നത് കാണാം. സ്വന്തമായി എല്ലാം തീരുമാനിക്കാവുന്ന ശരീരവുമായാണൊ നമ്മൾ ജീവിക്കുന്നത് എന്ന ചോദ്യം ഉയരുന്നത് ആ പ്രേതസഞ്ചാരത്തിൽ നിന്നാണ്. കൊലപാതകം എന്ന ശരീരബാഹ്യമായ ഇടപെടൽ ഇല്ലാത്തിടത്തോളം ഒരോ ഉടലും സ്വയം പര്യാപ്തമായ ഒരു രീതിശാസ്ത്രത്തിലൂടെയാണ് നിലനിന്ന് അവസാനിക്കുന്നത്. ഇവിടെ വേണമെങ്കിൽ ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യാസ്തിത്വത്തിൽ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് ഒരു മറുവാദം ഉന്നയിക്കപ്പെടാം. എന്നാൽ അവിടെയും മനുഷ്യൻ അത് സാധ്യമാക്കുന്നത് ഏജൻസി വഴി ലഭിക്കുന്ന കർതൃത്വത്തെ ധനാത്മകമായി ഉപയോഗിച്ചുകൊണ്ടാണ് എന്ന് കാണാം. പഞ്ചഭൂതനിർമ്മിതമായ ശരീരമെന്ന നശ്വരമായ  കൂടിനുള്ളിലെ അനശ്വരമായ ആത്മാവ് എന്ന സഞ്ചിത ജീവിതധാരണയെ, അതിലെ സാമൂഹ്യവും, മതപരവും, സാംസ്കാരികവും, രാഷ്ട്രീയവും, ചരിത്രപരവുമായ ഘടനകളെ വ്യക്തിഗത ഏജൻസി ഉപയോഗിച്ച് ചോദ്യം ചെയ്ത, ആത്മാവിന്റെ വസ്ത്രമായ ഉടലിനെ കീറിമുറിച്ച് പരിശോധിക്കുന്നത് നിഷിദ്ധമാണെന്ന പൊതുബോധത്തെ നിഷേധിച്ച,  വ്യക്തികളാണ് വൈദ്യശാസ്ത്രതലത്തിൽ  അത് സാധ്യമാക്കിയത്.  ലംബമായ സ്ഥലകല്പനയെ അടിസ്ഥാനമാക്കിയ സ്വർഗ്ഗ നരക സങ്കല്പങ്ങളെ ചോദ്യം ചെയ്ത വ്യക്തികളാണ് പല സംസ്കാരങ്ങളും നിഷിദ്ധമായി കണ്ട കടൽ സഞ്ചാരത്തിലൂടെ ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചത്. ഇവരുടെയൊക്കെ ഏജൻസിയും കർതൃത്വവും അതാത് കാലങ്ങളിൽ അതാത് സ്ഥലങ്ങളിൽ പലതലങ്ങളിൽ പൊതുബോധത്തിനാൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു താനും. ഇപ്പോൾ ഈ ഏജൻസി, കർതൃത്വ പ്രശ്നവൽക്കരണം ഒറ്റയ്ക്ക് പൊന്തിവന്ന ഒന്നുമല്ല . പക്ഷെ ഇത് ഇന്ന് ഉയർത്തിക്കൊണ്ടുവരുന്നവർ പൊതുബോധത്തെ സംബന്ധിച്ചിടത്തോളം വിപരീതധ്രുവത്തിൽ നില്ക്കുന്നവരായി എണ്ണപ്പെടുന്നവരാണ് എന്നതിലാണ് ആകെ  ഒരു വൈരുദ്ധ്യമുള്ളത് .

അധികാരം അതിന്റെ നിലനിൽപ്പിനായി വികസിപ്പിച്ചെടുക്കുന്ന ഒന്നാണ് വ്യവസ്ഥയുടെ അപ്രമാദിത്തം. അതിനെ സംബന്ധിച്ചിടത്തോളം സമുദായം ഒരു വെല്ലുവിളിയേ അല്ല. കാരണം അതിലും ഒരു വ്യവസ്ഥാപിത അധികാരഘടന ഉണ്ടാകുമെന്നത് തന്നെ. അവയ്ക്കിടയിൽ നീക്കുപോക്കുകൾ സാധ്യവും സ്വാഭാവികവുമാണ്. എന്നാൽ വ്യക്തിയും വ്യക്തിഗത ഏജൻസിയും അങ്ങനെയല്ല. അതുകൊണ്ടാണ് അധികാരം എന്നും വ്യക്തിയും, വ്യക്തിഗത ഏജൻസിയുടെ മെരുങ്ങാത്ത വന്യതയും സാമൂഹ്യവിരുദ്ധമായി വ്യാഖ്യാനിക്കാൻ പാടുപെടുന്നത്. ഇവിടെ റൂസോയുടെ ഒരു നിരീക്ഷണം പ്രസക്തമാണ്. നിയമം വ്യക്തിവിരുദ്ധമല്ല. അത് വ്യക്തിയെ സംബന്ധിച്ചിടത്തോളം യുക്തി എന്ന ഒരു സമര സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്. അദ്ദേഹം  വ്യക്തിയുടെ സ്വയംപര്യാപ്തയെ യുക്തിയുടെ സ്വയം പര്യാപ്തയിലേയ്ക്ക് കൊണ്ടെത്തിക്കാൻ പോന്ന ഒരു വാഹനമായി കാണുന്നു. അതുകൊണ്ടാവണമല്ലൊ അദ്ദേഹം സോഷ്യൽ കോണ്ട്രാക്റ്റി, അതിന്റെ നിയമങ്ങളിൽ  വ്യക്തിയുടെ ഏജൻസിയെ മുന്നോട്ട് കൊണ്ടുപോകാൻ പര്യാപ്തമായ ഒരു സംവാദസ്ഥലം പ്രതീക്ഷിച്ചത്. നിയമരാഹിത്യം  യുക്തിയുടെ സ്വയംപര്യാപ്തതയെ വിട്ട് വ്യക്തികളെ   അജ്ഞതയിലും അവരവരുടെ അഭിനിവേശങ്ങളൊടുള്ള ദാസ്യത്തിലും അഭിരമിക്കാൻ പ്രേരിപ്പിക്കുകയും അതിലൂടെ അധികാരത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് അവരെ സ്വയം പരുവപ്പെടുത്തുകയും ചെയ്യും എന്ന് റൂസോ ശങ്കിക്കുന്നത് തള്ളിക്കളയാവുന്ന ഒന്നല്ല. ഏത് നിയമത്തിനും യുക്തിയുടെതായ ഒരു ഘടന ഉണ്ടാവും. ഏത് വിചാരണയിലും, എത്ര പരിമിതമായാലും സംവാദത്തിന്റേതായ ഒരിടവും. അങ്ങനെ ഉണ്ടാവുന്ന ഓരോ ഇടത്തിലും സാമൂഹ്യവും മതപരവും സാംസ്കാരികവും ചരിത്രപരവും രാഷ്ട്രീയവുമായ ഘടനകളും വ്യക്തിയുടെ ഏജൻസിയും കർതൃത്വവുമായും സംഘർഷം നടക്കും. അത്തരം ഓരോ സംഘർഷങ്ങളുടെയും ഉള്ളടക്കം അധികാരത്തിനെതിരായുള്ള വ്യക്തിഗത ചെറുത്ത് നിൽപ്പുകളുടെ മരണമില്ലാത്ത ചരിത്രരേഖകളാവുകയും ചെയ്യും.
അത്തരം രേഖകളിൽനിന്നാണ് നാം ഇന്ന് മുലക്കരം നിഷേധിച്ചുകൊണ്ട് മുല മുറിച്ചെറിഞ്ഞ പ്രതിഷേധങ്ങളെ  കണ്ടെടുക്കുന്നത്. സ്മാർത്തവിചാരങ്ങളിൽനിന്ന് താത്രിക്കുട്ടിമാരെ കണ്ടെടുക്കുന്നത്. പ്രാകൃത നിയമങ്ങൾ അതിന്റെ ഇരകൾക്ക് കൊടുത്തിരുന്ന സാധ്യതകൾ പോലും നിഷേധിക്കുകയാണ്  യുക്തിയെ കേവലാർത്ഥത്തിൽ ചുരുക്കി റദ്ദ് ചെയ്യുന്ന പില്ക്കാല അധികാരത്തിന്റെ പുത്തൻ സാംസ്കാരിക യുക്തികൾ! ഇവയുടെ വലിച്ച് നീട്ടൽ സാധ്യതകൾ ചെന്നെത്തുക ജനാധിപത്യം എന്ന ആശയത്തിന്റെ കടയ്ക്കലോളമാണ്. ആ സാധ്യതയിൽനിന്നാണ് പ്രായപൂർത്തിയായ, എംബിബിഎസ് ബിരുദധാരികളായ കമിതാക്കളുടെ ഒരുമിച്ച് ജീവിക്കാനുള്ള അവകാശം സംബന്ധിച്ച അന്യായത്തിൽ മക്കൾ അപക്വമായ തീരുമാനമെടുക്കുമ്പോൾ രക്ഷിതാക്കൾക്ക് തിരുത്താം എന്ന കോടതിയുടെ നിരീക്ഷണം ഉണ്ടാകുന്നത്. ഒരു അധികാരസ്ഥാപനമെന്ന നിലയിൽ കോടതി വ്യക്തിഗത ഏജൻസിയെ പ്രശ്നവൽക്കരിക്കുന്നതിന്റെ അജണ്ട മനസിലാക്കാം. പാർശ്വവല്കൃതരുടെ മോചനം ലക്ഷ്യമാക്കുന്ന ബുദ്ധിജീവികളും  ഇതേ പാത പിൻതുടർന്നാലോ ?
ഏജൻസിയും, വ്യക്തിയ്ക്ക് ഉടലിനുമേലുള്ള നിർണ്ണയാവകാശവുമൊക്കെ ഇപ്പോൾ പ്രശ്നവൽക്കരിക്കപ്പെടുന്നത് ചുംബനസമരത്തോടനുബന്ധിച്ച് ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എന്നത് ശ്രദ്ധേയമാണ്.  വ്യക്തിയ്ക്ക് ഉടലിന്മേലുള്ള അവകാശത്തെ, ഏജൻസിയെ പരിഗണനാക്രമത്തിൽ ആദ്യം കൊണ്ട് നിർത്തി  സമരത്തെ  അനുകൂലിച്ച  ദളിത് സ്ത്രീ സ്വത്വങ്ങളെ   നിലയ്ക്ക് നിർത്താൻ അവരുടെ വ്യക്തിഗതവും സഞ്ചിതവുമായ ഏജൻസികൾക്ക് മേൽ തങ്ങളുടെ പിതൃകേന്ദ്രീകൃത അധികാരത്തിന്റെ കയ്യൊപ്പുള്ള   'എജൻസി' യുടെ  പിതൃസ്വരൂപം ഉപയോഗിച്ച് നടത്തിയ ശ്രമങ്ങളുടെ ബാക്കിപത്രമാണ് ഈ സൈദ്ധാന്തിക മലക്കം മറിച്ചിലുകൾ. അതിന്റെ ലക്ഷ്യം സമരസ്ഥലത്തേക്ക് എരുമകളെ തെളിച്ചെത്തിയ യാഥാസ്ഥിതികതയെ മതപരമായ ഇരവൽക്കരണം എന്ന കുറ്റകൃത്യത്തെ മറയാക്കി വെള്ളപൂശുക എന്നതാണ്. ആ പേട്രിയാർകിക് അജണ്ട തിരിച്ചറിഞ്ഞ സ്ത്രീകളെ സ്വത്വഭ്രഷ്ടകളും, യൂറോപ്യൻ മസ്തിഷ്കത്തിന്റെ ഈച്ചക്കോപ്പികളും ആക്കുക എന്നതാണ് ഈ വളഞ്ഞ് ചുറ്റിയുള്ള മൂക്കിൽ തൊടീലിന്റെ സൈദ്ധാന്തിക ഉള്ളടക്കം. 

സ്ത്രീയിൽനിന്ന് അവളുടെ ഏജൻസിയെ കവർന്നെടുക്കാൻ കാലാകാലങ്ങളായി പാട്രിയാർക്കി നടത്തിവരുന്ന ശ്രമങ്ങളുടെ  പരിചയായാണ് ഇപ്പോൾ ഏജൻസിയും, രക്ഷാകർതൃത്വവും ഒക്കെ കീഴ്മേൽ മറിയുന്നത്. സ്വാഭാവികമായും  അതിന് അതിന്റെ പ്രായോജകർ യുക്തിയെ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ അതിന്റെ സംവാദസാധ്യതൾ ഉയർത്തുന്ന പ്രതിയുക്തികളെ നേരിടാൻ അവരുടെ പക്കൽ അധികാരം നിർണ്ണയിക്കുന്ന സ്വത്വമല്ലാതെ വേറെ സാംസ്കാരിക ഉപകരണങ്ങളില്ല. അതുകൊണ്ടാണ് ജന്മം കൊണ്ട് ദളിതരായവർ ഉയർത്തുന്ന വിമർശനങ്ങളുടെ ഉള്ളടക്കത്തെ പോലും അതിന്റെ കർതൃത്വത്തെ സംവാദസാധ്യതകൾ അടച്ചിട്ട് ലിംഗാടിസ്ഥാനത്തിൽ    ഇമ്പീരിയൽ യുക്തികളായി അവർ തള്ളുന്നത്. അതിന് അവരെ പ്രാപ്തരാക്കുന്ന ഏജൻസിയോ അപ്പൻ കളിയുടെതും. ഞങ്ങൾ അധികാരത്തിന്റെ പില്കാല മുതലാളിത്ത പങ്കാളികളുടെ ന്യൂനപക്ഷം പറയും നിങ്ങൾ ആരാണെന്ന്. അത് സമ്മതിക്കുന്നവർക്ക് നില്ക്കാം. അല്ലാത്തവരെ ഇമ്പീരിയൽ സ്വത്വത്തിലേയ്ക്ക് നാടുകടത്തും.

ഞാൻ പാതി, ദൈവം പാതിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരം സമൂഹത്തിൽ ഉണ്ടാക്കാനാഗ്രഹിക്കുന്ന തുലനത്തിനുമേൽ നിർണ്ണായകമാകുന്ന  കാസ്റ്റിങ്ങ് വോട്ട് ചെയ്യുവാനുള്ള അവകാശം ആർക്കാണ്? സമുദായത്തിന്അവിടെ യുക്തിയോ സംവാദമോ ഇല്ല. എതിർ ശബ്ദങ്ങൾ വഞ്ചകരുടെതായി എണ്ണപ്പെടും. അപ്പോൾ വ്യക്തിയുടെ  സ്വത്വം ആര് നിർണ്ണയിക്കും? എന്റെ ഉടൽ ആര് നിർണ്ണയിക്കും? അതിന്റെ ഏജൻസി ആര് നിർണ്ണയിക്കും? ദൈവം? സമുദായം? പൊതുബോധം? അതോ അധികാരമോ
വായന  എത്ര ബുദ്ധിമുട്ടി അവ്യക്തമാക്കിയാലും ഉത്തരം വ്യക്തമാണ്.