Sunday, January 4, 2015

കേരളീയ പൊതുബോധവും അടവുകൾ കൊണ്ട് അടയാത്ത ഓട്ടകളും

കേരളത്തിലെ ഇടതുപക്ഷം ഇന്ന് നേരിടുന്ന പല പ്രതിസന്ധികളിൽ ഒന്ന് ചുംബനസമരം, ആർത്തവസമരം തുടങ്ങിയ പുതിയ സമരരൂപങ്ങളോട് എന്ത് നിലപാടെടുക്കണം എന്നതാണ്. ഇതിന് കാരണം പ്രസ്തുത സമരങ്ങളുടെ ഉള്ളടക്കത്തിനോടുള്ള പൂർണമായ വിയോജിപ്പല്ല, മറിച്ച് മദ്ധ്യവർഗപൊതുബോധത്തിന് ഈ സമരങ്ങളോടുള്ള സമീപനത്തിന് കടകവിരുദ്ധമായ ഒരു നിലപാട് ഈ വിഷയത്തിൽ എടുത്താൽ അത് തങ്ങളുടെ ജനപിന്തുണയെ എങ്ങനെ ബാധിക്കുമെന്നുള്ള, മറുവശത്ത് വലതു മത ഫാസിസ്റ്റ് ശക്തികളുടെ ശാക്തീകരണത്തിൽ അതെങ്ങനെ പ്രതിഫലിക്കുമെന്നുള്ള പ്രായോഗിക രാഷ്ട്രീയചിന്ത കൂടിയാണ്. ഒരു പാർലമെന്ററി രാഷ്ട്രീയമുന്നണി എന്ന നിലയിൽ ഇടതുപക്ഷത്തിന്റെ ഈ ആശങ്കസ്വാഭാവികമാണ്. എന്നാലത് കേവലം അധികാരബന്ധി മാത്രമായ ഒരു വേവലാതിയുമല്ല

പ്രതിസന്ധികളുടെ ഉള്ളടക്കം 
ഇവയിൽ ആദ്യം നടന്ന, താരതമ്യേനെ കൂടുതൽ ജനപിന്തുണ ഉണ്ടായിരുന്ന ചുംബന സമരത്തോട് ചില ഇടത് നേതാക്കൾ വ്യക്തിതലത്തിലെങ്കിലും അനുഭാവം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ആർത്തവസമരമായി തീർന്ന 'പമ്പാ ബസ് പിടിക്കൽ' സമരത്തിന്റെ കാര്യത്തിൽ അവർ ഏതാണ്ട് നിശബ്ദരായിരുന്നു. ചുംബനസമരം പോലെ വ്യാപിക്കാതെ പോയ, അതുകൊണ്ട് തന്നെ മുഖ്യധാരാ മാധ്യമങ്ങൾ ഏതാണ്ട് തമസ്കരിക്കുക തന്നെ ചെയ്ത ആ സമരത്തിന്റെ ഉള്ളടക്കം ചർച്ച ചെയ്യപ്പെട്ടത് നവമാദ്ധ്യമങ്ങളിൽ മാത്രമായിരുന്നു. പമ്പ ബസിൽ നിന്ന്, അതിൽ ഭൂരിഭാഗവും അയ്യപ്പന്മാരാണെന്ന കാരണം പറഞ്ഞ് ഒരു സ്ത്രീയെ നിർബന്ധപൂർവ്വം ഇറക്കിവിടുന്നു. ചെറുപ്പക്കാരിയായ അവർ രജസ്വലയാണോ അല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സാഹചര്യത്തിലാണത്രേ അത്. സംഭവത്തോട് പ്രതികരിച്ചുകൊണ്ട് കൂട്ടുകാരികളെ നമുക്ക് പമ്പ ബസ് പിടിക്കാംഎന്ന ഒരു സമരാഹ്വാനം ഉണ്ടാകുകയും അതിന് ഒരു വ്യവസ്ഥാപിത സമരരൂപം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പമ്പയിലേയ്ക്കുള്ള ബസ് പിടിക്കാനെത്തിയ നാല് സ്ത്രീപക്ഷ ആക്റ്റിവിസ്റ്റുകൾ ബസ് സ്റ്റാൻഡിൽ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇവിടെ, ബസിൽ നിന്ന് സ്ത്രീയെ ഇറക്കിവിട്ട സംഭവത്തെ നവമാധ്യമലോകത്തെ  ഇടത് പുരോഗമനപക്ഷത്ത് അടയാളപ്പെടുന്ന മനുഷ്യർ ഒന്നടങ്കം എതിർക്കുമ്പൊഴും 'ബസ് പിടിക്കൽ സമര'ത്തോട് അവർക്ക് രണ്ടഭിപ്രായമാണ്. 

അനാശാസ്യപ്രവർത്തനം നടക്കുന്നുണ്ടെന്ന ഒരു ചാനൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഡൗൺ ടൗൺ ഹോട്ടൽ അടിച്ചുതകർത്ത സംഭവത്തിലും അതേത്തുടർന്ന് രൂപപ്പെട്ട പ്രതിഷേധസമരത്തെ കായികമായി നേരിടാൻ ശ്രമിച്ചതിൽ അന്തർലീനമായ ഫാസിസ്റ്റ് പ്രവണതകളെ അപലപിക്കുന്നതിലും ഇടതുപക്ഷത്തിന് ആശയക്കുഴപ്പങ്ങളില്ല. ഇവിടെ അവരുടെ വിയോജിപ്പ് സമരരീതിയോടാണ്. ചുംബനസമരവുമായി ബന്ധപ്പെട്ടുയർന്ന വിമർശനം ഭൂരിപക്ഷത്തെ മാറ്റിനിർത്തിയുള്ള, എല്ലാ വിഭാഗം മനുഷ്യർക്കും പങ്കെടുക്കാനാവാത്ത സമരങ്ങൾ വിജയിക്കില്ലെന്നതായിരുന്നു. മതപരമായ കാര്യങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തിയുള്ള സമരങ്ങൾ താരതമ്യേന മതേതരമായ വിശ്വാസിവിഭാഗങ്ങൾക്കിടയിൽ ഹിന്ദുത്വശക്തികൾക്ക് വേരോട്ടമുണ്ടാക്കിക്കൊടുക്കും എന്നതായിരുന്നു പമ്പാബസ് പിടിക്കൽ സമരത്തിനോടുള്ള വിയോജിപ്പ്. ഒപ്പം അത്തരം അരാജകസമരങ്ങൾ ഫാസിസമാണു മെച്ചമെന്ന ധാരണ പൊതുബോധത്തിൽ ഉല്പാദിപ്പിക്കുമെന്നതും. കേവലയുക്തിപ്രചോദിതങ്ങളായ പ്രകോപനങ്ങൾ മുതലെടുത്തു കൊണ്ട് സമൂഹത്തിലെ വിടവ് വർദ്ധിപ്പിക്കുകയും അതിലൂടെ ഹിന്ദുത്വവൽക്കരണം നടത്തുകയും ചെയ്യുക എന്ന സംഘപരിവാരം ചിട്ടയായി, ഘടനാബദ്ധമായി നടത്തുന്ന അജണ്ടയ്ക്ക് ഉപകരണമാകുന്നു എന്നത് മറ്റൊരു പ്രധാന വിമർശനം. 

ഈ സമരങ്ങളുടെ കാര്യത്തിൽ ഇടതുപക്ഷത്തിനുള്ള നിലപാടുബന്ധിയായ ആശയക്കുഴപ്പങ്ങൾക്ക് രണ്ട് കാരണങ്ങളാണുള്ളത്. അതിലൊന്ന് രാഷ്ട്രീയവും മറ്റൊന്ന് രീതിശാസ്ത്രപരവുമാണ്. രാഷ്ട്രീയമായ കാരണം നേരത്തെ സൂചിപ്പിച്ച മധ്യവർഗ പൊതുബോധത്തെ പിണക്കിയുള്ള സമരങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടു തന്നെ. രീതിശാസ്ത്രപരമായ ആശങ്കയാവട്ടെ, കലാപങ്ങൾ സംഘടിപ്പിക്കുകയും അതിലൂടെ സൃഷ്ടിക്കുന്ന ഹിന്ദുത്വ ഏകോപനത്തെ രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്യുക എന്ന സംഘപരിവാര തന്ത്രത്തിൽ ഇത്തരം സമരങ്ങൾ  വീണുപോകുമോ എന്നുള്ള ഭയത്തിൽ നിന്നുണ്ടാകുന്നതും. കേരളത്തിൽ സംഘിരാഷ്ട്രീയം ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല എങ്കിൽ അതിനു കാരണം കേരളസമൂഹം ഇനിയും ഹിന്ദുത്വ വൽക്കരിക്കപ്പെട്ടിട്ടില്ലാത്തതാണെന്നും ഇത്തരം സമരങ്ങൾ അതിലേക്ക് വഴി വെച്ചേക്കാമെന്നും ആണ് അതിന്റെ വിശദാംശം

ഇവയൊക്കെ പൊതുവിൽ പങ്കുവയ്ക്കുന്നത് കേരളം ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ പിടിയിൽനിന്ന് പുറത്ത് കടന്ന, മതേതരത്വം, ബഹുസ്വരത തുടങ്ങിയ ജനാധിപത്യ മൂല്യങ്ങൾക്ക് മേൽക്കയ്യുണ്ടായിരുന്ന ഒരു സമൂഹമായിരുന്നു, ഒരു പരിധി വരെ ഇപ്പോഴുമാണ് എന്ന ധാരണയാണ്. വിശ്വാസം പോലുള്ള കാര്യങ്ങളെ തൊട്ട് പ്രകോപനം ഉണ്ടാക്കിയാൽ അത് തക്കം പാർത്തിരിക്കുന്ന സംഘപരിവാരത്തെയാവും സഹായിക്കുക, അതിനാൽ നേരിട്ടുള്ള ആക്രമണങ്ങളല്ല, അടവുനയങ്ങളാണ് വേണ്ടത് എന്നതാണ് നിഗമനം 

ഹിന്ദുത്വത്തെ അതിജീവിച്ച മലയാളിസമൂഹം എന്ന മിത്ത് 
സംഘപരിവാരം അതിന്റെ  കേഡർ സ്വഭാവമുള്ള ഘടനാബദ്ധമായ പ്രവർത്തനത്തിലൂടെ ഹിന്ദുത്വഹെഗമണിയിൽനിന്ന് മോചനം നേടിക്കഴിഞ്ഞ ഒരു സമൂഹത്തിൽ അതിനെ പുനർ നിർമ്മിക്കുകയായിരുന്നില്ല എന്നതാണ് ഇത്തരം വിമർശനങ്ങൾ കാണാതെ പോകുന്ന ഒരു വശം. നമ്മുടെ സാംസ്കാരികനവോത്ഥാനവുംമിഷനറിപ്രവർത്തനങ്ങളുംഇടത് രാഷ്ട്രീയ പ്രവർത്തനവും ഒക്കെ ചേർന്ന് ഹൈന്ദവതയിൽ നിന്ന് കേരളീയ സമൂഹത്തെ മോചിപ്പിച്ചിരുന്നു എന്ന ഒരു ധാരണ നവോത്ഥാനാനന്തര പുരോഗമന പക്ഷത്ത് പ്രബലമാണ്. എന്നാൽ അത് യാഥാർഥ്യത്തോട് പൂർണ്ണമായും ചേർന്ന് നില്ക്കുന്ന ഒരു നിരീക്ഷണമല്ല, ഭാഗികമായി ശരിയാണ് താനും. ഹിന്ദുത്വഹെഗമണിയുടെ അവിഭാജ്യഘടകങ്ങളായ സ്ത്രീവിരുദ്ധതദളിത് വിരുദ്ധത എന്നിവയിൽ ഈ പറഞ്ഞ നവോത്ഥാനവുംമിഷനറി പ്രവർത്തനവുംഇടത് രാഷ്ട്രീയവും എങ്ങനെഏതളവുവരെ പ്രതിപ്രവർത്തിച്ചു എന്ന് പരിശോധിച്ചാൽ അത് മനസിലാകും. 

ഹിന്ദുത്വം എന്നത് മതം എന്നതിലുപരി ഒരു അധികാര ഘടനയാണ്. അതിന്റെ ആണിക്കല്ലുകൾ ജാതിവ്യവസ്ഥയും പിതൃകേന്ദ്രീകൃതത്വവുമാണ്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ ഹിന്ദുത്വ അധികാരഘടനയുടെ അടിസ്ഥാനമായ ജാതിവ്യവസ്ഥയെ വെല്ലുവിളിക്കാൻ ശ്രമിച്ചതിന് ചരിത്രപരമായി ഒരു തെളിവുമില്ല. അവർ വ്യവസ്ഥ എന്ന നിലയിൽ അതുമായി സന്ധി ചെയ്ത് തന്നെയാണ് പ്രവർത്തിച്ചിരുന്നത്. എല്ലാ മതങ്ങളും എന്നത് പോലെ ക്രിസ്തുമതവും അടിസ്ഥാനപരമായി സ്ത്രീകളെ രണ്ടാം തരക്കാരായാണ് പരിഗണിച്ചിരുന്നത്. കേരളത്തിലെ ക്രൈസ്തവ സമൂഹവും അതേ. അതുകൊണ്ടു സ്വാഭാവികമായും അവയ്ക്ക് ഹിന്ദുത്വത്തിന്റെ പിതൃകേന്ദ്രീകൃതഘടനയുമായും സംഘർഷത്തിൽ ഏർപ്പെടേണ്ടതുണ്ടായിരുന്നില്ല. ക്രിസ്ത്യൻമുസ്ലീം സമുദായങ്ങൾ ഒന്നും തന്നെ അതാത് സമുദായങ്ങൾക്ക് പുറത്ത് ഹിന്ദു ജാതിവ്യവസ്ഥയുമായി കലഹിച്ചിരുന്നില്ല. എല്ലാ പുരുഷന്മാരെയും ഒരേ ദൈവത്തിന്റെ സൃഷ്ടികളായി കാണുന്ന, അവർക്കിടയിലെ  തുല്യതയെ എങ്കിലും മുന്നോട്ട് വച്ചിരുന്ന പുതിയ മതങ്ങളിൽ നിന്നും  ആ ദർശനം പുറത്തേയ്ക്ക് ഒഴുകുകയല്ലമറിച്ച് ജാതിയിൽ അധിഷ്ഠിതമായ സാമൂഹ്യ അധികാര ഘടന അവയ്ക്കുള്ളിലേയ്ക്കും കടന്നുചെല്ലുകയാണ് ഉണ്ടായത്. 

നവോത്ഥാനത്തിന്റെ പരിമിതികൾ 
നാരായണഗുരുസഹോദരൻ അയ്യപ്പൻഅയ്യങ്കാളിപൊയ്കയിൽ അപ്പച്ചൻമക്തി തങ്ങൾ തുടങ്ങിയ നിരവധി പേർ വ്യത്യസ്ത തലങ്ങളിൽനിന്ന് നയിച്ച സാംസ്കാരിക നവോത്ഥാനമാണ് ഒരു പ്രസ്ഥാനമെന്ന നിലയിൽ ഹിന്ദുത്വഹെഗമണിയുമായി ആദ്യമായി ഏറ്റുമുട്ടിയതെന്ന് പറയാം. നാസ്തികനായ അയ്യപ്പനിൽനിന്ന്ആക്ടിവിസ്റ്റായിരുന്ന അയ്യങ്കാളിയിൽ നിന്ന്സ്വന്തം മതത്തിനുള്ളിൽ പരിഷ്കരണവാദിയായിരുന്ന മക്തി തങ്ങളിൽനിന്ന്നിലനില്ക്കുന്ന മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്  അതിലെ അനീതികളെ ചെറുക്കാനാവില്ല എന്നുകണ്ട് സ്വന്തം മതം സ്ഥാപിച്ച അപ്പച്ചനിൽ നിന്ന് അദ്വൈതവാദിയും  സന്യാസിയുമായ ഗുരുവിലേയ്ക്ക് അതിന്റെ നേതൃത്വം വന്നുചേർന്നത് നവോത്ഥാനത്തിന്റെ വരുംകാല പരിണാമങ്ങളെക്കുറിച്ച് പ്രവചനാത്മകമായ കുറേ സൂചനകൾ തരുന്നുണ്ട്. നാരായണഗുരു അദ്വൈത സിദ്ധാന്തം വഴി മനുഷ്യന്റെ ദൈവവുമായുള്ള ജാതി, മത, വർഗ്ഗ, ലിംഗ രഹിതമായ ഏകീകരണമാണ്‌ കാംക്ഷിച്ചത്‌. കബീറും, മീരയും ഉൾപ്പെടെയുവർ നയിച്ച ഭക്തിപ്രസ്ഥാനത്തിന്റെ ദാർശനിക ഉള്ളടക്കം പോലെ ഗുരുവിന്റെ ദൈവസങ്കൽപ്പവും മാനവികമായ ഒന്നായിരുന്നു. മനുഷ്യനും ദൈവവും രണ്ടല്ല, ഒന്നാവുന്ന ഒരു ദർശന പരിസരത്ത്‌ പല ദൈവങ്ങളും, പല മനുഷ്യരും ഇല്ല. എല്ലാ മനുഷ്യനും ദൈവവും എല്ലാ ദൈവവും മനുഷ്യനുമാകുന്ന ഒരു ദാർശനിക സത്തയാണ്‌ അതിനുള്ളത്‌. ആ സത്തയിൽ നിന്നാണ്‌ ഒരു ജാതി, ഒരു മതം, ഒരു ദൈവം ഉയർന്നുവരുന്നത്‌. 

എന്നാൽ വിശദാംശങ്ങളിൽ ഭക്തി പ്രസ്ഥാനത്തിൽനിന്ന് വിഭിന്നമായി ബ്രാഹ്മണികമായ ഒരു ഘടനയും ആത്മീയ, സൗന്ദര്യഘടകങ്ങളും ഗുരുദർശനങ്ങളിൽ നിന്ന് അപനിർമ്മിച്ചെടുക്കുവാനാവും. ഗുരുവിന്റെ നവോത്ഥാനമാർഗ്ഗം ഉള്ളടക്കം കൊണ്ട് ഹിന്ദുത്വത്തെ വെല്ലുവിളിച്ചു എങ്കിൽ ഘടനാപരമായി അത് ബ്രാഹ്മണിക്ക് ആയിരുന്നു. വൈവിദ്ധ്യമാർന്ന വിശ്വാസങ്ങളും ആചാരങ്ങളും ദൈവങ്ങളുമായി ജീവിച്ചിരുന്ന ദളിത്‌, പിന്നോക്ക ഗോത്രങ്ങളെ ഏകശിലോന്മുഖമായ ഒരു ദൈവസങ്കല്പത്തിലേയ്ക്ക് നയിക്കുക വഴി ബ്രാഹ്മണിസത്തിന് അവരിലെ പ്രമുഖ വിഭാഗങ്ങളെ തങ്ങളുടെ അധികാര ഘടനയിലേയ്ക്ക് ഉൾക്കൊള്ളിക്കാൻ പരുവത്തിൽ ഒരുക്കുകയായിരുന്നു പരോക്ഷമായി ഗുരുവിന്റെ നവോത്ഥാനമാർഗ്ഗം ചെയ്തത്. നവോത്ഥാനത്തിന്റെയും, ഇടതു രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും മുഖ്യ ഗുണഭോക്താക്കളായ ഈഴവ സമുദായം പിന്നീട് സ്വയം ഒരു നവക്ഷത്രിയ വിഭാഗമായി മാറിയത് നവോത്ഥാനം തകർക്കാതെ വിട്ട ബ്രാഹ്മണിക് സാംസ്കാരിക ഘടന കൊണ്ട് കൂടിയാണ്

സംഭവിക്കാതെ പോയ തുടർച്ചകൾ 
ദൈവവും മനുഷ്യനും ഒന്നാകുന്നതോടെ മനുഷ്യനിർമിതമായ ജാതിവ്യവസ്ഥ തകരുകയും അതിലൂടെ മനുഷ്യസമൂഹത്തിലെ അധികാരബന്ധിയായ അനീതികൾ സ്വയമില്ലാതാകുകയും ചെയ്യുമെന്നത് തൊഴിലാളിവർഗ സർവാധിപത്യത്തിലൂടെ സാമൂഹ്യമായ അനീതികളുടെ വർഗഘടന തകരുകയും അതിലൂടെ മറ്റെല്ലാ വിവേചനങ്ങളും സ്വയം ഇല്ലാതാവുകയും ചെയ്യും എന്നതുപോലെ യാന്ത്രികമായ ഒരു സൈദ്ധാന്തിക നിഗമനമാണ്. സ്വാഭാവികമായും ഇത്തരം യാന്ത്രിക സൈദ്ധാന്തിക ചട്ടക്കൂടുകൾക്ക് അംബേദ്കറിനെപ്പോലുള്ളവർക്ക് കാണാനായതു പോലെ പ്രായോഗികതയുടെ വെളിച്ചത്തിൽ നിന്നുകൊണ്ട് ജാതിവ്യവസ്ഥയെ, അതുല്പാദിപ്പിക്കുന്ന അനീതികളുടെ ആഴത്തെ, അതിന്റെ വിവിധങ്ങളായ സാമൂഹ്യ അടരുകളെ കാണാനായില്ല

കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തിനും അതൊരുക്കിയ പശ്ചാത്തലമേറ്റെടുത്ത ഇടതു രാഷ്ട്രീയപ്രവർത്തനത്തിനും എണ്ണം കൊണ്ട് പ്രബലമായ ഒരു വിഭാഗം മനുഷ്യരെ അധികാരഘടനയിലെ ഏതാനും തട്ടുകൾ മുകളിലേക്ക് കയറ്റിവിടാനായി എന്നത് നിസ്സാരമായൊരു നേട്ടമല്ല. പക്ഷേ ആ കയറ്റം, കയറിപ്പോയവരിൽ അർപ്പിക്കുന്ന തുടർച്ചയെന്ന സാംസ്കാരികദൗത്യത്തെ അവരിലേക്ക് വിനിമയം ചെയ്യുന്നതിൽ നവോത്ഥാനവും ഇടതുരാഷ്ട്രീയവും ഒരുപോലെ പരാജയപ്പെട്ടു; അതായത് ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ അധികാര ഘടനയെ തകർത്ത് മാനവികവും ജനാധിപത്യപരവുമായ ഒന്നു കൊണ്ട് അതിനെ പകരം വെക്കുന്നതിൽ

സാമൂഹ്യവും, രാഷ്ട്രീയവും, സാമ്പത്തികവുമായി ഈഴവ സമുദായത്തിനുണ്ടായ പുരോഗതി ദളിത്‌ വിഭാഗത്തിലേയ്ക്ക് പകരാതിരുന്നത് നവോത്ഥാനത്തിന്റെ ഒരു പരിമിതിയാണ്ഇടത് രാഷ്ട്രീയ പ്രവർത്തനത്തിന്റെയും.  ആ പരിമിതിയ്ക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ ഹിന്ദു സമുദായത്തിൽ നടന്നു എന്ന് പറയുന്ന ഹിന്ദുത്വ ഉച്ചാടനത്തിനെ വിലയിരുത്താനാവൂ. 

ഗുരുദർശനത്തിന്റെ ബ്രാഹ്മണിക് ഘടന 
കേരളീയ മധ്യവർഗ്ഗ  പൊതുബോധത്തിന്റെ ഉപരി, മധ്യ, കീഴ് ഘടനകളിൽ ആകമാനം നിലനില്ക്കുന്നത് ഇനിയും ദഹിപ്പിക്കപ്പെടാത്ത ഫ്യൂഡലിസത്തിന്റെ അസ്തികൂടമാണ്. കുളിക്കാത്തതുകൊണ്ടാണ് നാറുന്നതെന്ന്, കുളിച്ചാൽ അയിത്തം മാറുമെന്ന് ലളിതവൽക്കരിച്ച, കള്ള് ചെത്തുന്നവനെ തൊട്ടാൽ നാറുമെന്ന് പറഞ്ഞ്  തൊഴിലിനെ, ജീവിതസാഹചര്യങ്ങളിൽ നിന്നുണ്ടാകുന്ന ശീലങ്ങളെ ബ്രാഹ്മണിക്ക് ശുദ്ധാശുദ്ധബോധം കൊണ്ട് പകരം വച്ച, മാടനെയും മറുതയെയും തച്ചുടച്ച് അവിടെ  'ഈഴവ'ശിവനെ പ്രതിഷ്ഠിച്ച നമ്മുടെ നവോത്ഥാന നായകനായ  നാരായണഗുരുവിലുണ്ട് ബ്രാഹ്മണിക് സാംസ്കാരിക ഹെഗമണിയുടെ ദഹിപ്പിക്കപ്പെടാത്ത ഫ്യൂഡൽ വിചാരഘടന

ഗുരു പൊതുബോധവുമായി സംവദിച്ചത് ബ്രാഹ്മണിക് അധികാരഘടന എന്ന പൊതുബോധത്തെ തകർത്തുകൊണ്ടല്ല, അതിനെ അഭിസംബോധന ചെയ്തും നിലനിർത്തിയുമായിരുന്നു. ഒരുപക്ഷേ ഗുരു അത്തരമൊരു രീതിശാസ്ത്രം അവലംബിച്ചത് ശ്രേണീബദ്ധമായി അടിമുടി വിതരണം ചെയ്യപ്പെട്ട ബ്രാഹ്മണിക് മൂല്യഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ അതിനെ പൂർണമായും ഉപേക്ഷിച്ചു കൊണ്ട് ഒരു സംവാദസ്ഥലം രൂപപ്പെടുത്താനാവില്ല എന്നതുകൊണ്ടാവാം. ഗുരു ഒരു യുക്തിവാദിയായിരുന്നു എന്ന് വാദിക്കുന്നവർ പിന്തുടരുന്നത് ആ വ്യാഖ്യാനത്തെയാണ്. രണ്ടായാലും ഒന്ന് വ്യക്തമാണ്. അദ്ദേഹം സംവാദങ്ങളിൽ നിലനിർത്തിയ ബ്രാഹ്മണിക് ഘടനകൊണ്ട് തന്നെ ആവണം സഹോദരൻ അയ്യപ്പനും, അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും ഒക്കെ രീതിശാസ്ത്രപരമായ വ്യതിരിക്തതകൾ നിലനിർത്തിക്കൊണ്ട് നയിച്ച നവോത്ഥാനമെന്ന സമരത്തിൽ ഗുരു പ്രതിനിധാനം ചെയ്യുന്ന ധാരയ്ക്ക് മേൽക്കൈ നേടാനായത്. 

ഈ പശ്ചാത്തലത്തിൽ വേണം ഗുരുവിന്റെ ചിന്നസ്വാമി ആയിരുന്ന കുമാരനാശാൻ വിവേകോദയം പത്രാധിപരായിരിക്കെ   സഹോദരൻ  അയ്യപ്പന്റെ മിശ്രഭോജനം ഉൾപ്പെടെയുള്ള പ്രതീകാത്മകസമരങ്ങളോട് നടത്തിയ പ്രതികരണങ്ങളെയും വായിക്കാൻ. സംഘപരിവാരം ചിട്ടയായ അവരുടെ പ്രവർത്തനത്തിലൂടെ ഹിന്ദുത്വ ഹെഗമണിയിലേക്ക് അന്യമതവിദ്വേഷത്തിന്റേതായ ഒരു ധാര കൂടി സംഭാവന ചെയ്തു എന്ന്  വേണമെങ്കിൽ വാദിക്കാം. എന്നാൽ  കേരളീയ നവോത്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പൊഴാണ് ആശാൻ 'ദുരവസ്ഥഎഴുതിയത് എന്നോർക്കുമ്പോൾ അതും മുഖവിലയ്ക്ക് എടുക്കാനാവില്ല. 

അയ്യങ്കാളിയും, സഹോദരൻ അയ്യപ്പനും, പൊയ്കയിൽ അപ്പച്ചനും, മക്തി തങ്ങളും ഒക്കെ ചേർന്ന് നയിച്ച ആ സമരത്തിന്റെ ഉള്ളടക്കം  കാല്പനിക അദ്വൈതവാദത്തിന്റെ ബ്രാഹ്മണികമായ ചട്ടക്കൂടിലേയ്ക്ക് ക്രമേണെ പറിച്ച് നടപ്പെടുകയും ഗുരു തന്നെ കണ്ണാടിക്കൂട്ടിൽ അടയ്ക്കപ്പെടുകയും ചെയ്ത ചരിത്രം കൂടി കൂട്ടിവായിച്ചാലേ പൂർത്തിയാവാത്ത നമ്മുടെ ജ്ഞാനോദയം ഈ  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉയർത്തുന്ന ജ്ഞാനശാസ്ത്രപരവും, രാഷ്ട്രീയവും സാമൂഹ്യവുമായ വെല്ലുവിളികളെ മനസിലാക്കാൻ പറ്റൂ. 

വിശ്വാസത്തിന്റെ അപമൗലീകവൽക്കരണം 
മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയുമൊക്കെ നിലനിർത്തിക്കൊണ്ടാണെങ്കിലും അവയുടെ മൗലീകമായ സത്തയിൽ കാലികമായ പരിഷ്കാരങ്ങളും നേർപ്പിക്കലുകളും നടത്താനും    അതിലൂടെ സ്വകാര്യതലത്തിൽ വിശ്വാസിയായി നിലനിൽക്കുമ്പോൾ തന്നെ സാമൂഹ്യതലത്തിൽ മതേതരവാദിയാകാനും വിശ്വാസിയെ സഹായിക്കുന്ന ഒരു പ്രക്രിയയാണ് വിശ്വാസത്തിന്റെ, മതത്തിന്റെ  അപമൗലീകവൽക്കരണം. അത് പരോക്ഷമായ  ഒരു സാംസ്കാരിക പ്രക്രിയയാണ്. നാസ്തികത്വമല്ല മതത്തിന്റെ, വിശ്വാസത്തിന്റെ അപമൗലീകവൽക്കരണം. അത് വിശ്വാസ, ആചാര, അനുഷ്ഠാന ബന്ധിയായ ബഹുസ്വരതയെയും, മതേതരത്വത്തെയും അംഗീകരിച്ചുകൊണ്ട് തന്നെ വൈകാരികതലത്തിൽ തന്റെ ദൈവത്തെയും, വിശ്വാസങ്ങളെയും നിലനിർത്തിക്കൊണ്ട് പോകാൻ വിശ്വാസിയെ സഹായിക്കുന്ന ചില ശാസ്ത്രീയ, പുരോഗമന മൂല്യങ്ങളുടെ സാംസ്കാരിക മേൽക്കയ്യിലൂടെ സമൂഹത്തിൽ സാധ്യമാകുന്ന ഒന്നാണ്. 

വിശ്വാസത്തിന്റെ സാംസ്കാരികമായ ഈ  അപമൗലീകവൽക്കരണം മതരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതിന്റെ മരണമണിയ്ക്ക് സമാനമാണ്; എന്ത് വിലകൊടുത്തും ചെറുക്കേണ്ട ഒന്ന്. സാംസ്കാരികമായി നിലനില്ക്കുന്ന ഒന്നാണ് എന്നതുകൊണ്ട് തന്നെ വിശ്വാസത്തിന്റെ അപമൗലീകവൽക്കരണത്തെ സാംസ്കാരികമായല്ലാതെ തകർക്കാനാവില്ല. അതുകൊണ്ട് മത, ജാതി, വംശ രാഷ്ട്രീയങ്ങളുടെ വക്താക്കൾക്ക് അതിന്റെ യുക്തിയെ സാംസ്കാരികമായി തന്നെ തകർക്കെണ്ടതുണ്ട്. മതേതരത്വം, ബഹുസ്വരത തുടങ്ങിയ ജനാധിപത്യമൂല്യങ്ങളെ ജനാധിപത്യപരമായി തന്നെ സാംസ്കാരികമായി തകർത്തുകൊണ്ട് അവർ സമാന്തരമായി ആ ദൗത്യം ചെയ്തുകൊണ്ടേയിരുന്നു. സ്വാഭാവികവും, ചരിത്രപരവുമായ വെളിച്ചത്തിലേയ്ക്ക്, വിശദാംശങ്ങളെ മുൻനിർത്തി  ബ്രഹദാഖ്യാനങ്ങളിൽനിന്ന് വേർപെട്ട് സൂക്ഷ്മാഖ്യാനങ്ങളായി  വികസിച്ച സ്ത്രീ, ദളിത്, വംശീയ, പാരിസ്ഥിതിക സ്വത്വങ്ങളുടെ പുരോഗമനപരമായ സാംസ്കാരിക പരിപ്രേക്ഷ്യത്തെ അത് തങ്ങളുടെ അജണ്ടകളിലേയ്ക്ക് കടത്തിക്കൊണ്ട് പോയി. ഇതിന് സമാന്തരമായി നവോത്ഥാനമൂല്യങ്ങളെന്ന് നമ്മൾ വിളിക്കുന്ന മൂല്യങ്ങളുടെ സാംസ്കാരിക അംഗീകാരവും നഷ്ടപ്പെട്ടു, അവ ചോദ്യം ചെയ്യപ്പെട്ടു. മുഖ്യധാരാ ഇടത് സൈദ്ധാന്തികരുടെ പക്കൽ അതിന് മറുപടി ഉണ്ടായില്ല, അഥവാ ഉള്ളവർ മുഖ്യധാരയിലേയ്ക്ക് എത്തിയില്ല. 

അടവുനയങ്ങളുടെ പരിമിതികൾ
ഗുരുവിന്റെ സാമൂഹ്യപരിഷ്കരണ ശ്രമങ്ങൾ പ്രത്യക്ഷമായി തന്നെ യുക്തിവാദത്തിന്റെ പാത പിന്തുടർന്ന സഹോദരൻ അയ്യപ്പന്റേതിനും, ആക്റ്റിവിസത്തിന്റെ പാത പിന്തുടർന്ന അയ്യങ്കാളിയുടെതിനും വ്യത്യസ്തമായ ഒരു അടവുനയം കൂടി ഉൾക്കൊള്ളുന്നതായിരുന്നു. എന്നാൽ ആ അടവുനയത്തെ ഇന്നത്തെ അതിന്റെ പരിണാമസ്ഥലിയിൽ വെച്ച് വിചാരണ ചെയ്താൽ എന്താവും വിധി. അത്തരമൊരു വിശകലനത്തിന്റെ വെളിച്ചത്തിലേ വർത്തമാനകേരളത്തിലെ പൊതുബോധമെന്ന സാംസ്കാരിക ഹെഗമണിയെ, അതിന്റെ രാഷ്ട്രീയ പ്രതിപ്രവർത്തനങ്ങളെ, അതിനോട് നാമിനിയും തുടരാമെന്ന് കരുതുന്ന അടവുനയങ്ങളെ വിലയിരുത്താനാവൂ

പറഞ്ഞുവരുന്നത് ഈ പ്രസ്ഥാനങ്ങൾക്കൊന്നും കേരളീയ സംസ്കാരത്തിലെ ഹിന്ദുത്വപൈതൃകത്തെ എടുത്ത് കളയാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. അവയ്ക്ക് സാധിച്ചത് ഹിന്ദുത്വഅധികാരഘടനയുടെ മൗലികതയിൽ കാലികമായ ചില നേർപ്പിക്കലുകൾ മാത്രമാണ്. ആർത്തവം വെറുമൊരു ശാരീരിക പ്രതിഭാസമാണെന്നുംഅതിൽ ശുദ്ധാശുദ്ധങ്ങളുടെ പ്രശ്നങ്ങളൊന്നുമില്ലെന്നും ഉള്ള ശാസ്ത്രീയ ധാരണകൾ കേരളീയ പൊതുബോധത്തിൽ വ്യാപകമായിരുന്ന ഒരു കാലം ഈ അടുത്ത ഭൂതകാലത്തിൽ എങ്ങും ഉണ്ടായിരുന്നില്ല. തീണ്ടാരിപ്പുരയിൽ കഴിയണ്ടപകരം അടുക്കളയിലും പൂജാമുറിയിലും കയറാതിരുന്നാൽ മതി എന്ന് ആചാരത്തിൽ വെള്ളം ചേർത്തു. അണുകുടുംബ വ്യവസ്ഥയായപ്പോൾ അടുക്കളയിലും കയറാംവിളക്ക് കത്തിക്കുകയോപൂജാ സാധനങ്ങൾ തീണ്ടുകയോ ചെയ്യാതിരുന്നാൽ മതി എന്നായി. ദളിതരോടുള്ള പുച്ഛവും, ജാത്യാഭിമാനവും ഉള്ളിൽ കെടാതെ കിടപ്പുണ്ടെങ്കിലും അയിത്താചരണം വേണ്ടെന്ന് വയ്ക്കാൻ നിർബന്ധിതമായി. 

അതൊരു ചെറിയ കാര്യവുമല്ല. പക്ഷേ അതിന് തുടർച്ച ഉണ്ടായില്ല എന്നതാണ് പ്രശ്നം. ഇടത് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിവച്ച വിപ്ലവകരമായ സാമൂഹ്യ പരിഷ്കാരങ്ങൾക്ക്   പൂർണ്ണമായ അർത്ഥത്തിൽ സമഗ്രമായ സാമൂഹ്യ, സാംസ്കാരിക തലങ്ങളിൽ നിന്നു കൊണ്ടുള്ള തുടർച്ചകൾ ഉണ്ടായില്ല എന്ന പതിവ് നിരീക്ഷണം പക്ഷേ ചരിത്രപരമായ ചില യാഥാർത്ഥ്യങ്ങളെക്കൂടി കാണേണ്ടതുണ്ട്. അത്തരം മാറ്റങ്ങളെ ഉൾക്കൊള്ളാൻ തക്ക ആഴം അന്നും, ഇന്നും നമുക്കില്ലെന്നതാണ് നവോത്ഥാനാനന്തര കേരളീയ സമൂഹത്തിലെ സാംസ്കാരിക യാഥാർത്ഥ്യം. ഇ എം എസ് സർക്കാരിനെതിരെ മത, സമുദായ സംഘടനകളും വലത് രാഷ്ട്രീയവുമായി കൈകോർത്ത് നടത്തിയ, നവോത്ഥാനത്തിനും ആശാനും ഗുരുവിനും ശേഷം ഏതാനും പതിറ്റാണ്ടുകൾ മാത്രം അകലെ നടന്ന വിമോചന സമരം അതിന്റെ പഴയ തെളിവാണ്. എം ഏ ബേബിയുടെ കാലത്തെ പാഠ്യപദ്ധതി പരിഷ്കരണശ്രമങ്ങളുടെ ഭാഗമായായിരുന്ന  'മതമില്ലാത്ത ജീവൻ' ഉണ്ടാക്കിയ വിവാദങ്ങൾക്ക് മറന്നുപോകാൻ തക്കവണ്ണം പഴക്കമില്ലല്ലോ. അത് നമ്മുടെ പൊതുസമൂഹത്തെ  ഒരു രണ്ടാം വിമോചനസമരത്തെക്കുറിച്ച് ചിന്തിക്കുന്ന അളവിൽ പ്രകോപിപ്പിച്ചു എന്നത് മേല്പറഞ്ഞതിന്റെ പുതിയ തെളിവ്

അടവുകൾക്കാവുന്ന ഫാസിസ്റ്റ് പ്രതിരോധം 
പൊതുബോധത്തെ പ്രതിപക്ഷത്ത് നിർത്തിയല്ല, അതിനെ ഒപ്പം കൂട്ടാൻ ആവശ്യമായ സമ്മതത്തിന്റെ നിർമ്മിതി ആദ്യമേ നടത്തിക്കൊണ്ടാണ് ഫാസിസം അത് നടപ്പാക്കുന്ന സമൂഹങ്ങളെ തന്നെ പിന്നീട് ഇരവല്ക്കരിക്കുന്നത്. ജനാധിപത്യാനന്തര സമൂഹങ്ങളിൽ നിന്നാണ് ആധുനിക ഫാസിസത്തിന്റെ മാതൃകകൾ ഉരുത്തിരിഞ്ഞ് വന്നതെന്നത് ഇതിന് തെളിവാണ്. അതിന്റെ പ്രവർത്തനങ്ങളുടെ രീതിശാസ്ത്രം സ്വാഭാവികമായും രേഖീയമായ വിശകലനങ്ങൾക്ക് വഴങ്ങുന്നതുമല്ല. എന്നുവച്ച് അതിന്റെ ഉത്തരാധുനികതാനന്തര വകഭേദങ്ങളെ കാല്പനികമായ അടവ് നയങ്ങളിലൂടെയുള്ള ഗോറില്ല യുദ്ധമുറകൾ കൊണ്ട് പരാജയപ്പെടുത്താനാവുമോ? അതായത് സ്വയം ഒരു അടവുമാതൃകയാണ് ഫാസിസമെന്നിരിക്കെ അതിനു സാംസ്കാരികമായി വഴങ്ങിക്കഴിഞ്ഞ ഒരു സമൂഹത്തിന്റെ കായികമായ തയ്യാറെടുപ്പുകളുടേതു മാത്രമായ ഇടവേളയിൽ മറ്റൊരു അടവു പ്രയോഗിച്ച് അതിനെ സ്വതന്ത്രമാക്കാൻ കഴിയുമോ? അതോ ഫാസിസ്റ്റ് മസ്തിഷ്കപ്രക്ഷാളനങ്ങളുടെ മാന്ദ്യത്തിൽ നിന്നും അവരെ ഉണർത്താൻ പോന്ന ഉലയ്ക്കലുകളാണോ വേണ്ടത്

വിമോചനസമരം നല്കിയ കെട്ട പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് സപ്തമുന്നണി ഉണ്ടാകുന്നതെന്ന എം എൻ കാരശ്ശേരിയുടെ നിരീക്ഷണത്തിൽ ഒരു വസ്തുതയുണ്ട്. അവിടം മുതൽക്കാണ് പാർലമെന്ററി അടവ് നയം എന്ന നിലയിൽ പൊതുബോധത്തിനെ നേരിട്ട് പ്രകോപിപ്പിക്കുന്ന പുരോഗമന മാർഗങ്ങൾ, ചില ഒറ്റപ്പെട്ട അപവാദങ്ങൾ മാറ്റി നിർത്തിയാൽ, പാർട്ടി വേണ്ടെന്ന് വയ്ക്കുന്നത്. പിന്നെആർ എസ്സ് എസ്സിനെ അമ്പലത്തിൽനിന്ന് പുറം തള്ളാൻ പാർട്ടി കേഡർ മാരെ അമ്പലക്കമ്മിറ്റിയിൽ ഒളിച്ച് കടത്തിയത് പോലെയുള്ള  അടവുനയങ്ങൾ. അതിനും ഉണ്ട്  കുറെ പഴക്കം. എന്നിട്ടെന്തായി? കമ്യൂണിസ്റ്റിനെ കമ്യൂണലിസ്റ്റാക്കാം, പക്ഷേ കമ്യൂണലിസ്റ്റിനെ കമ്യൂണിസ്റ്റാക്കുക എളുപ്പമല്ല എന്നതാണ് ആ അടവുനയത്തിന്റെ പ്രയോഗ ചരിത്രംഇപ്പോൾ അമ്പലത്തിനകത്തും പുറത്തുംഎവിടെയും ആർ എസ്സ് എസ്സ് എന്ന നിലയായി. സംഘിമനോഭാവം ഹിന്ദുസമുദായത്തിൽ ആകെ വ്യാപകമാവുകയും അതുവഴി അത് പാർട്ടി കേഡർമാരിൽ വരെ കലരുകയും ചെയ്തു. 

ഒരു ഇടത് രാഷ്ട്രീയ കക്ഷി എന്ന നിലയിൽ സിപിഎമ്മിന് അവകാശപ്പെട്ട പുരോഗമനോന്മുഖ രാഷ്ട്രീയ കർതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നത്ര പ്രകടമായ യാഥാസ്ഥിതികത്വം പാർട്ടി അണികളുടെ പ്രവർത്തികളിൽനിന്ന് തന്നെ നിരവധിയായി ഇന്ന്  വിമർശകർക്ക് എടുത്ത് ഉദ്ധരിക്കാൻ പറ്റുന്നത് യഥാർത്ഥത്തിൽ ഈ അടവ് നയത്തിന്റെ പരിമിതിയാണ് സൂചിപ്പിക്കുന്നത്. സദാചാര പോലീസിങ്ങ്, സ്ത്രീവിരുദ്ധത, ദളിത്‌ വിരുദ്ധത തുടങ്ങിയ ഹിന്ദുത്വമുദ്രകൾ പാർട്ടി അണികളിൽ പോലും വ്യത്യസ്ത അനുപാതങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ടെങ്കിൽ അത് സാംസ്കാരിക ഹിന്ദുത്വത്തെ നേരിടുന്നതിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് സൂചിപ്പിക്കുന്നത് 

ചരിത്രപരമായ അനിവാര്യത
കേരളത്തിലെ ഇടതു പക്ഷത്തിന് ഒരു വോട്ട് ബാങ്ക് ഉണ്ടെങ്കിൽ അത് ഈഴവസമുദായമാണെന്നത് ഒരു അംഗീകൃത നിരീക്ഷണമാണ്. അതും ചോർന്നു തുടങ്ങി എന്നത് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കണക്കുകൾ അവലംബിച്ച് ഇടത് നിരീക്ഷകർ തന്നെ അംഗീകരിച്ച വസ്തുതയും. ആ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എം ഏ ബേബി തോല്ക്കാൻ കാരണം കൈരളി ടിവി പ്രക്ഷേപണം ചെയ്ത അമൃതാനന്ദമയി എന്ന ആൾദൈവത്തിന് എതിരായ അഭിമുഖം തിരഞ്ഞെടുപ്പ് കഴിയുവോളം മാറ്റിവയ്ക്കുക എന്ന അടവിന്റെ അഭാവവും ആകാം എന്ന ഇന്നത്തെ നിലയ്ക്ക്  തള്ളിക്കളയാൻ പറ്റാത്ത ഒരു വാദവും കൂടി മുഖത്തടിച്ച് നിൽക്കുമ്പോൾ ഒരു ചോദ്യം ബാക്കിയാവുന്നു. ഏറിയും കുറഞ്ഞും ഏതാണ്ട് അരനൂറ്റാണ്ടിലേറെയായി മധ്യവർഗപൊതുബോധത്തെ ധനാത്മകമായി സ്വാധീനിക്കുക എന്ന ലക്ഷ്യം വെച്ച്  തുടരുന്ന ഈ അടവുനയം വിജയിക്കുന്നത് പോട്ടെ,  ഫാസിസത്തിലേക്കുള്ള അതിന്റെ പ്രയാണത്തെ വൈകിപ്പിക്കുന്നുവെങ്കിലുമുണ്ടോ

ഈ ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട് ചുംബനസമരവും ആർത്തവസമരവുമുൾപ്പെടെയുള്ള ഫാസിസ്റ്റ് പൗരാവകാശ ലംഘനങ്ങൾക്കെതിരെ സ്വാഭാവികമായി ഉയർന്നു വരുന്ന സമരങ്ങളോടെടുക്കേണ്ട നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഉത്തരം. മധ്യവർഗപൊതുബോധമെന്ന രാഷ്ട്രീയവും സാംസ്കാരികവുമായ ഹെഗമണിക്കുള്ളിൽ നിന്നുണ്ടാവുന്ന നിഷേധങ്ങളുടെ ധാരകളാണ് ഈ സമരങ്ങൾ. സ്വാഭാവികമായും അതിനു വർഗപരമായ പരിമിതികളുണ്ടാവും. പക്ഷേ അതിന്റെ പുരോഗമനപരമായ ഉള്ളടക്കത്തെ, അനിഷേധ്യമായ യാഥാസ്ഥിതികതാ നിഷേധത്തെ, സമഗ്രമായൊരു വിമോചന സമരത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തം ഇടതുപക്ഷത്തിനല്ലെ? അതല്ലെ ചരിത്രപരമായ അനിവാര്യത

നീക്കുപോക്കല്ല, നീക്കമാണാവശ്യം 
മദ്ധ്യവർഗ്ഗം അംഗീകരിക്കുന്ന എന്തും സമൂഹത്തിൽ ഫാഷനായി മാറും. കാരണം അവരാണ് നിയോലിബറൽ കമ്പോള കാലഘട്ടത്തിലെ ഭൂരിപക്ഷം. അവരെ ആശ്രയിച്ചാണ് ഒരു സമൂഹത്തിന്റെ വാങ്ങൽ ശേഷി. അതുകൊണ്ട് തന്നെ മുതലാളിത്തം  അവരുടെ താല്പര്യങ്ങളെ തങ്ങളുടെ എല്ലാ കച്ചവട ഉപകരണങ്ങളും ഉപയോഗിച്ച് ഫാഷനായി ഉയർത്തും. സംസ്കാരത്തെ തന്നെ, അതിന്റെ സംവാദസ്ഥലികളെ മൂലധനശക്തികൊണ്ട് റദ്ദ് ചെയ്ത്  അവർ ഒരു ഉല്പന്നമാക്കി മാറ്റും. അതിന് ആവശ്യമായ സാംസ്കാരിക ഉള്ളടക്കം അവർ  തന്നെ സൃഷ്ടിക്കും. അത് വെറും ശരാശരി മാത്രമായിരിക്കും എന്നത് സ്വാഭാവികം. ആഗോളവല്ക്കരിക്കപ്പെട്ട  സാംസ്കാരിക വിപണി  ശരാശരിത്വത്തിന്റെ ആഘോഷമായി മാറുന്നത് ആ മൂലധന സാമ്രാജ്യത്വവൽക്കരണത്തിലൂടെയാണ്. ഇവിടെയാണ് കമ്യൂണിസത്തിന്റെ സൈദ്ധാന്തിക സാധ്യതകൾ ബാക്കിയാവുന്നത്. പക്ഷേ അത് വെറും അടവുനയങ്ങളുടെ നീക്കുപോക്ക് സ്ഥലത്തല്ല നിലനില്ക്കുന്നത് എന്ന് മാത്രം. 

ആധുനികാന്തര കാലഘട്ടത്തിലാണ് ഇത് നടന്നത് എന്നതുകൊണ്ട് അതിന്റെ സാമാന്യ കർതൃത്വം ഉത്തരാധുനികതയിൽ വന്നുപെട്ടു. സമാന്തരമായി നടന്നുകൊണ്ടിരുന്ന ഈ പ്രക്രിയയെ തിരിച്ചറിയാനും അവയെ സാംസ്കാരികമായി നേരിടാനും ഇടത് പാർലമെന്ററി അടവ് നയങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് സ്വയം വിമർശനത്തിന്റെ ഭാഗമായി സാംസ്കാരിക ഇടത് പക്ഷം മനസിലാക്കേണ്ടത്. ആദ്യം  വേണ്ടത് മധ്യവർഗ പൊതുബോധത്തിൽ ഹിന്ദുത്വം സ്ഥാപിച്ചുകഴിഞ്ഞ ഹെഗമണിയുടെ ആഴം മനസിലാക്കുക എന്നതാണ്. അതിലൂടെയേ ബഹുസ്വര, മതേതര, ജനാധിപത്യമൂല്യങ്ങളുടെ എമ്പെരിക്കൽ നീതിബോധത്തിൽ അധിഷ്ഠിതമായ ഒരു പ്രതി മേൽക്കോയ്മ സ്ഥാപിച്ചെടുക്കാനാവു. അവിടെ നിന്നേ ഇനിയൊരു പുതിയ ചലനത്തിന്  സാധ്യതയുള്ളു എന്ന് തോന്നുന്നു.

Monday, December 29, 2014

ഫാസിസം വരുന്നത് പമ്പാബസ് പിടിച്ചോ

ഫാസിസം ഇരവല്ക്കരിക്കുന്നത് വ്യക്തികളെയല്ല, സമൂഹത്തെ മുഴുവനായാണ്. എന്നാൽ ഇത് ഫാസിസം സാധ്യമാക്കുന്നത് ആ സമൂഹത്തെ പ്രതിപക്ഷമായി മറുപക്ഷത്ത് നിർത്തികൊണ്ടല്ല, മറിച്ച് പൊതുബോധനിർമ്മിതിയിലൂടെ ഒപ്പം കൂട്ടിക്കൊണ്ടാണ്. ജനാധിപത്യത്തിലൂടെ നിലവിൽ വരുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങൾ അത് തെളിയിക്കുന്നു. അവ കായികമായല്ല ജനതയെ അടിമയാക്കുന്നത്; ബൗദ്ധികവും സാംസ്കാരികവുമായാണ്. അതിനാവശ്യമായ പശ്ചാത്തലനിർമ്മിതി ഇത്തരം ഭരണകൂടങ്ങളിലും, അവ ഇരയാക്കുന്ന സമൂഹങ്ങളിലും അവ നിർമ്മിക്കുന്ന സാംസ്കാരിക ഹെഗമണികളുടെ ഉള്ളടക്കത്തിൽ നിന്നും പ്രത്യക്ഷമായും പരോക്ഷമായും കണ്ടെടുക്കാനാവും. 

ഭൂരിഭാഗവും അയ്യപ്പന്മാരാവും എന്ന കാരണം കൊണ്ട് നമ്മുടെ മഹത്തായ 'കേരളീയ സംസ്കാരം'  പമ്പ ബസ്  സ്ത്രീകൾക്ക് നിഷിദ്ധമായി പ്രഖ്യാപിച്ചത് ഈ വർഷമാണ്. ചെറുപ്പക്കാരികളായ സ്ത്രീകൾ  രജസ്വലയാണോ അല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സാഹചര്യത്തിലാണത്രേ അത്. സംഭവത്തോട് പ്രതികരിച്ചുകൊണ്ട് കൂട്ടുകാരികളെ നമുക്ക് പമ്പ ബസ് പിടിക്കാംഎന്ന ഒരു സമരാഹ്വാനം ഉണ്ടാകുകയും അതിന് ഒരു വ്യവസ്ഥാപിത സമരരൂപം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പമ്പയിലേയ്ക്കുള്ള ബസ് പിടിക്കാനെത്തിയ നാല് സ്ത്രീ പക്ഷ ആക്ടിവിസ്റ്റുകൾ ബസ്സ്റ്റാൻഡിൽ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 

ഇവിടെ, ബസിൽ നിന്ന് സ്ത്രീയെ ഇറക്കിവിട്ട സംഭവത്തെ പുരോഗമന പക്ഷത്തുള്ള മനുഷ്യർ ഒന്നടങ്കം എതിർക്കുമ്പൊഴും 'ബസ് പിടിക്കൽ സമര'ത്തോട് അവർക്ക് രണ്ടഭിപ്രായമാണ്. സമരത്തിനെതിരേ ഉയരുന്ന പ്രധാന വിമർശനങ്ങൾ ഹിന്ദു വിശ്വാസി സ്വത്വത്തെ പ്രകോപിപ്പിക്കുന്നതിലൂടെ സമരക്കാർ അനൈച്ഛികവും  പരോക്ഷവുമായി ആണെങ്കിൽ കൂടി സംഘി അനുകൂലമായ ഒരു പൊതുബോധത്തിലേയ്ക്ക് മലയാളി സമൂഹത്തെ ഏകീകരിക്കുന്നു എന്നതും അനാർക്കിസ്റ്റ് സമരരൂപങ്ങളിലൂടെ  ഫാസിസ്റ്റ് വിരുദ്ധചേരിയെ ദുർബലപ്പെടുത്തുന്നു എന്നതും ആണ്. 

സാംസ്കാരിക സംഘിത്വവും രാഷ്ട്രീയ സംഘിത്വവും 

ആദ്യവിമർശനം മുഖവിലയ്ക്കെടുക്കുന്നത് ഇനിയും സംഘിവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത മലയാളി പൊതുസമൂഹം എന്ന ധാരണയെ ആണ്. അതിന് അവർ തെളിവായി കാണുന്നത് ബിജെപി ഇനിയും കേരളത്തിൽ അക്കൗണ്ട് തുറന്നിട്ടില്ല എന്നതിനെയും. ഹിന്ദു വിശ്വാസി സമൂഹത്തിലെ ബഹുഭൂരിപക്ഷവും ബിജെപിയ്ക്ക് വോട്ട് ചെയ്യാറില്ല എന്നതിനാലാണ് അവർക്ക് ഇനിയും ഇവിടെ അക്കൗണ്ട് തുറക്കാനാവാത്തത് എന്നത് ഒരു വസ്തുത തന്നെയാണ്. എന്നാൽ അതിനെ കേരളീയ പൊതുസമൂഹം ഇനിയും സംഘിവൽക്കരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവായി വ്യാഖ്യാനിക്കുന്നതിൽ പിശകുകൾ ഉണ്ട്. 

കേരളത്തിലെ സംഘിവൽക്കരണം നടന്നതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതും രാഷ്ട്രീയ തലത്തിലല്ല. ആ പ്രക്രിയ തുടരുന്നത് സാമൂഹ്യ സാംസ്കാരിക തലങ്ങളിലാണ്. അതുകൊണ്ട് തന്നെ അതിന് പാർലമെന്ററി പ്രതിനിധാനം പുതിയതായി സാധിച്ചെടുക്കേണ്ട കാര്യമില്ല. നിലവിലുള്ള  വലത്, ഇടത് സംഘടനകളും  സംഘപരിവാറിന്റെ സംഘടനാ രൂപങ്ങളും തമ്മിൽ വ്യത്യസ്ത അനുപാതങ്ങളിൽ സംഘർഷങ്ങൾ ഉടലെടുക്കാറുണ്ടെങ്കിലും അവയുടെ ഉള്ളടക്കങ്ങൾ ഒരിക്കലും  സമൂഹത്തിലെ സാംസ്കാരികമായ സംഘിവൽക്കരണത്തെ വിമർശനവിധേയമാക്കുന്ന ഒരു സംവാദസ്ഥലത്തിലേയ്ക്ക് വികസിക്കാറില്ല . സംഘി സംസ്കാരത്തിന്റെ സ്ത്രീവിരുദ്ധവും, ദളിത്‌വിരുദ്ധവും, ന്യൂനപക്ഷവിരുദ്ധവുമായ ഉള്ളടക്കത്തെ, ആചാരാനുഷ്ഠാനങ്ങളിലൂടെ അത് വിട്ടുവീഴ്ചയില്ലാതെ നിലനിർത്തിപ്പോരുന്ന സ്ഥാപനങ്ങളെ പ്രശ്നവൽക്കരിക്കുന്നതിലൂടെ അല്ല ഈ  സംഘട്ടനങ്ങൾ ബഹുഭൂരിപക്ഷവും ഉണ്ടാക്കുന്നത്. അവ പലപ്പോഴും സംഘടനാതലത്തിലും, ഗോത്രസംസ്കാരത്തിന്റെ നീക്കിയിരുപ്പായ കുടിപ്പകകളുടെ, പ്രതികാരങ്ങളുടെ തുടർചരിത്രത്തിന്റെ ഭാഗമായും സംഭവിക്കുന്നവയാണ്. 

മലയാളിയുടെ പൊതുബോധം എന്നത് സംഘിപൊതുബോധമായി മാറിക്കഴിഞ്ഞു എന്നത് ഒരു വർത്തമാന യാഥാർത്ഥ്യമാണ് . അതിന് ഇരുമുന്നണികളിലും പ്രതിനിധികളുണ്ട്. അതുകൊണ്ട് തന്നെ സാംസ്കാരിക സംഘിത്വം അതിന്റെ ഹെഗമണി സ്ഥാപിച്ചുകഴിഞ്ഞ കേരളീയ സമൂഹത്തിൽ ഹിന്ദുസ്വത്വത്തെ സംബന്ധിച്ചിടത്തോളം   അക്രമത്തിന്റെയും ഹിംസയുടെയും ചരിത്രമുള്ള രാഷ്ട്രീയ സംഘിത്തത്തിന്റെ പാർലമെന്ററി പ്രതിനിധാനം തല്ക്കാലം  അധികാരബന്ധിയായ ഒരു അടിയന്തിര രാഷ്ട്രീയ  ആവശ്യമല്ല. എന്നുവച്ച് അത് ആവശ്യം വരുന്ന ഒരു ഘട്ടത്തിൽ എടുത്ത് ഉപയോഗിക്കാൻ ഒന്നുമില്ലാതെ പോകും വിധം കരുതലില്ലാതെയുമല്ല അത് നിലനില്ക്കുന്നത്. 

സാംസ്കാരിക സംഘിത്വത്തിന്റെ കരുതൽ സൈന്യം 

കേരളത്തിൽ രാഷ്ട്രീയ സംഘിത്വം ഒരു അടിയന്തിര ആവശ്യമല്ലാത്തത് സംഘി ഹെഗമണിയ്ക്കെതിരെ കാര്യമായ വെല്ലുവിളികൾ കേരളീയ പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുവരാത്തതുകൊണ്ടാണ്. പിതൃകേന്ദ്രീകൃതമായ അതിന്റെ സാമൂഹ്യവ്യവസ്ഥയ്ക്കും, ആചാരാനുഷ്ഠാനങ്ങൾക്കും എതിരേ നവോത്ഥാനാനന്തരം ഉയർന്നുവന്ന സാംസ്കാരിക വിമർശനങ്ങളും അവ ഉയർത്തിയ വെല്ലുവിളികളും (എത്ര ദുർബലവും, അപര്യാപ്തവുമായി ഇന്ന് വിമർശിയ്ക്കപ്പെട്ടാലും അങ്ങനെയൊന്ന് ഉണ്ടായിരുന്നു എന്നത് ഒരു ചരിത്രവസ്തുത തന്നെയാണ്) ക്രമേണെ ദുർബലമാക്കപ്പെട്ടതോടെ മറുവശത്ത് ഹിന്ദുത്വ ഹെഗമണിയുടെ പുനസ്ഥാപനം നടന്നത് സ്വാഭാവികം മാത്രം. 

എന്നാൽ ഈ അനിഷേധ്യാവസ്ഥ അതിനെ ഉദാസീനമാക്കുന്നില്ല. വേണ്ടിവന്നാൽ ഉടൻ തെരുവിലേക്കിറങ്ങാൻ പാകത്തിൽ, ശാഖകൾ കേന്ദ്രീകരിച്ച് ഒരു കരുതൽ സൈന്യത്തെ ഈ ഹെഗമണി കേരളത്തിലങ്ങോളമിങ്ങോളം വിന്യസിച്ചിട്ടുണ്ട്. ഹിന്ദുപുരുഷയുവത്വത്തിന്റെ സൈനികവൽക്കരണം ഈയിടെ തുടങ്ങി പൂർത്തിയായ ഒരു പ്രതിഭാസവുമല്ല. സ്വതന്ത്രഭാരതത്തിനും പിന്നോട്ട് നീളുന്ന വേരുകളുള്ള ഹിന്ദുരാഷ്ട്രവാദത്തിന്റെയും, അതിന്റെ ഉപകരണമെന്ന നിലയിൽ ഹിന്ദു പുരുഷസമൂഹത്തിന്റെ, പ്രത്യേകിച്ച് യുവാക്കളുടെ സൈനികവൽക്കരണത്തിനും നമ്മുടെ മതേതരസോഷ്യലിസ്റ്റ് ഭരണഘടനയെക്കാൾ മൂപ്പുണ്ട്. വ്യത്യസ്തവേഗങ്ങളിൽ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ചരിത്രത്തിലൂടെയും തുടർന്ന ഈ പ്രക്രിയ കഴിഞ്ഞ ഏതാനും ദശകങ്ങളായി ത്വരിതപ്പെടുകയായിരുന്നുവെന്ന് കാണാം.

അതായത് "ബസ് പിടിക്കൽ സമര" ത്തിന്റെ വിമർശകർ ഉയർത്തുന്ന വാദങ്ങൾ കേവലാർത്ഥത്തിൽ ശരി തന്നെയാണ്. ഉണ്ടാകുന്ന ഒരോ പ്രകോപനവും ഈ സൈന്യത്തിന്റെ തെരുവ് കയ്യേറ്റത്തിൽ കലാശിച്ചേക്കാം. പക്ഷേ അത് ഉണ്ടാകുന്നത് ഒരു കണ്ടക്ടർക്ക് നേരേ നടപടി എടുത്തുകൊണ്ട് പരിഹരിക്കാവുന്ന  പ്രശ്നം ഒരു വിശ്വാസി സമൂഹത്തിന് മുഴുവൻ എതിരായി ഈ സമരം തിരിച്ചുവിട്ടതുകൊണ്ടല്ല. മറിച്ച് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് തന്നെ  അതാത് മതാചാരങ്ങളിൽ മതേതരത്വം എന്ന മൂല്യത്തെയും, ബഹുമതസമൂഹമെന്ന യാഥാർത്ഥ്യത്തെയും, മാറിയ ഉല്പാദന സമ്പ്രദായങ്ങളിൽ പുനർ നിർണ്ണയിക്കപ്പെട്ട സ്ത്രീ സാന്നിദ്ധ്യം എന്ന പ്രായോഗിക അതിജീവനാവശ്യവും ഒക്കെ മുൻ നിർത്തി അതിൽ വെള്ളം ചേർത്ത് ആചരിച്ചിരുന്ന ഒരു സമൂഹത്തിന്റെ മതേതര സോഷ്യലിസ്റ്റ് മൂല്യവ്യവസ്ഥ ഹിന്ദുത്വ മൂല്യവ്യവസ്ഥ കൊണ്ട്  പകരം വയ്ക്കപ്പെട്ട ഒരു സാമൂഹ്യ സാംസ്കാരിക പരിസരത്തുവച്ചാണ് എന്ന് വേണം മനസിലാക്കാൻ. 

തകരുന്ന അപമൗലികവൽക്കരണം 

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. നവോത്ഥാനാനന്തര മലയാളിസമൂഹത്തിന്റെ ആദ്യകാല  ചരിത്രം മതപരവും, ആചാര ബദ്ധവുമായ അപമൗലീകവൽക്കരണത്തിന്റെത് കൂടിയായിരുന്നു. സോഷ്യലിസ്റ്റ്, മതേതര, ശാസ്ത്രീയ യുക്തികളുടെ സാംസ്കാരിക മേൽക്കയ്യിലൂടെയായിരുന്നു അത് സാധ്യമായിരുന്നത്. അത് ക്രമേണെ തകരുന്നതാണ് പിന്നീട് നാം കാണുന്നത്. സാംസ്കാരിക നവോത്ഥാനത്തിന് ഉണ്ടാകാതെ പോയ തുടർച്ച, പൂർത്തിയാകാത്ത ജ്ഞാനോദയം തുടങ്ങിയ നിരീക്ഷണങ്ങളൊക്കെ എത്തിച്ചേരുന്നത് ഈ ചരിത്ര ഘട്ടത്തിലേയ്ക്ക് തന്നെയാണ്. 

പത്തുമുപ്പത് കൊല്ലം മുമ്പും അയ്യപ്പന്മാർ ബസിൽ കയറി പമ്പയ്ക്ക് പോകുമായിരുന്നു.  ഞാനും മൂന്നുതവണ ശബരിമലയിൽ പോയിട്ടുണ്ട്. ഇതുപോലെയുള്ള സ്പെഷ്യൽ ബസുകളിലായിരുന്നു യാത്ര. ഞങ്ങളുടെ സംഘം തന്നെ പത്ത് നാല്പത് പേരുണ്ടാകും. അവരുൾപ്പെടെ ബസിൽ എണ്‍പത് ശതമാനവും മാലയിട്ട കൂട്ടർ തന്നെയാവും. എന്നിട്ടും ബസ് വഴിവക്കിൽ കുട്ടികളുമായി നിൽക്കുന്ന സ്ത്രീകൾക്കായി നിർത്തിയിട്ടുണ്ട്. അവർ കയറി യാത്ര ചെയ്തിട്ടുണ്ട്. അന്നൊന്നും തകരാത്ത വൃതമാണ് ഇപ്പോ തകരുന്നത്. 

ണ്ഡകാലവും, മാലയിടലുംവൃതവും മലകയറലുമൊന്നും പുതിയ കാര്യങ്ങളല്ല. വീട് പണിയുടെ പ്ലാനിൽനിന്ന് ആർത്തവ പുരകൾ അപ്രത്യക്ഷമായിട്ട് അര നൂറ്റാണ്ടെങ്കിലും ആവും. എന്നുവച്ച് പിന്നീട് മനുഷ്യർ മാലയിടലും  വൃതമെടുക്കലുംമലചവുട്ടലുമൊക്കെ നിർത്തിയോ? വൃതശുദ്ധി പ്രമാണിച്ച് അമ്മയേയും, പെങ്ങളെയും, പ്രായമായ പെമക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടോ? സൂചന മറ്റൊന്നുമല്ല. പ്രശ്നം മടങ്ങിവരുന്ന മൗലികവാദത്തിന്റേതാണ്. അത് ഏതെങ്കിലും സമരം ഉണ്ടാക്കിയതല്ല. മറിച്ച് ഒരു ജനപിന്തുണയും ഇല്ലാത്ത, വിരലിൽ എണ്ണാവുന്നത്ര ചുരുങ്ങിയ പ്രാതിനിധ്യം മാത്രമുള്ള ആ സമരങ്ങൾ നീതി നിഷേധിയ്ക്കപ്പെട്ടവരുടെ ദയനീയമായ ചെറുത്ത് നിൽപ്പിന്റെ രൂപകങ്ങളാണ്. അവയെ അങ്ങനെ തന്നെ മനസിലാക്കേണ്ടതുമുണ്ട്. മതമൗലികവാദിയാവാൻ താലിബാനിൽ ചേരുകയൊന്നും വേണ്ട. സ്കൂളിൽ കയറി കുട്ടികളെ വെടിവച്ച് കൊല്ലുകയും വേണ്ട, മാലയിട്ടും മൗലീകവാദിയാകാം എന്ന് തന്നെ. അത്തരം ഒരു അചാരാനുഷ്ഠാന ബന്ധിയായ മൗലികവാദത്തിലേയ്ക്ക് മലയാളി സമൂഹത്തിന്റെ സാംസ്കാരിക സംഘിവൽക്കരണം വളർന്നിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിന്റെ പ്രയോഗതലത്തിലുള്ള  ചില പ്രതിഫലനങ്ങൾ മാത്രമാണ് ഈ സംഭവങ്ങൾ. 

വെല്ലുവിളികൾ ശക്തവും, വ്യാപകവും ആകുന്ന മുറയ്ക്ക് അധികാരത്തിന്റെ മർദ്ദക സ്വരൂപവും കൂടുതൽ പ്രകടവും ഭീകരവുമാകും. പക്ഷേ അതുകൊണ്ട് പ്രകോപനങ്ങൾ അരുത് എന്ന വാദം ഫലത്തിൽ അധികാരദാസ്യത്തിനുള്ള ആഹ്വാനമായി അധപതിക്കുക മാത്രമല്ലേ

സംഘടിതമായ രാഷ്ട്രീയ  ചെറുത്ത് നിൽപ്പുകൾ 

അനാർക്കിസ്റ്റ് സമരരൂപങ്ങളിലൂടെ ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെ ദുർബലപ്പെടുത്തുന്നു എന്നതാണ് മറ്റൊരു  വിമർശനം. തീർച്ചയായും സംഘടിതമായ രാഷ്ട്രീയ ചെറുത്ത് നിൽപ്പുകളാവും ആൾക്കൂട്ട സമരങ്ങളെക്കാൾ ഫലപ്രദം. പക്ഷേ നിലവിലുള്ള സാമൂഹ്യ രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ നിന്ന് അത്തരം ഒരു സംഘടിത രാഷ്ട്രീയ ചെറുത്ത് നിൽപ്പ് ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാനാവുമോ

പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അധികാരി ഭരണ- പ്രതിപക്ഷങ്ങളോ, ഭരണകൂടം പോലുമോ അല്ല, അത് പൊതുബോധമാണ്. ഭരണകൂടങ്ങളെയും, രാഷ്ട്രീയ സംഘടനകളെയും അവയുടെ നയപരിപാടികളെയും വരെ നിർണ്ണയിക്കാൻ പോന്നവണ്ണം കരുത്തും വ്യാപ്തിയുമുള്ള ഒന്നാണത്. അദൃശ്യവും, പരോക്ഷവുമായ ഒരു സാന്നിധ്യമെന്ന നിലയിൽ പ്രതിഷേധങ്ങൾക്കും, സമരങ്ങൾക്കും അതീതമാണ് അതിന്റെ അസ്തിത്വം. പൊതുബോധത്തെ ആശ്രയിച്ച് മാത്രം നിലനില്ക്കുന്ന ഒരു പാർലമെന്ററി ജനാധിപത്യ സംഘടനയ്ക്കും അതിനെ നേരിട്ട് എതിർക്കാനാവില്ല; ബി ജെ പിയെ, ആർ എസ്സ്  എസ്സിനെ, ശിവസേനയെ, ബജ്രംഗ് ദളിനെ ഒക്കെ എതിർക്കാനാവും, സംഘിവൽക്കരിക്കപ്പെട്ട പൊതുബോധത്തെ, അതിന്റെ സാമൂഹ്യവും, വിശ്വാസ ബന്ധിയുമായ സ്ഥാപനങ്ങളെ തൊടാനാവില്ല. അങ്ങനെ ചെയ്താൽ അത് ഒരു രാഷ്ട്രീയ ആത്മഹത്യയാകും. ഒറ്റമൂലികളോ മാന്ത്രികസമവാക്യങ്ങളൊ ഇല്ലാത്ത, നിരന്തര അന്വേഷണങ്ങളുടെ, പരീക്ഷണങ്ങളുടെ, പരാജയങ്ങളുടെ ഒക്കെയായ ഒരു തുറസ്സാണിവിടം. അതുകൊണ്ട് തന്നെയാണ് വ്യക്തി തലത്തിലോ, ചെറുകൂട്ടായ്മകളുടെ തലത്തിലോ ഉയർന്നുവരുന്ന പ്രതിഷേധങ്ങളും  സമരങ്ങളും വരെ ഇത്രകണ്ട് പ്രസക്തമാകുന്നതും. ഓരോ സമരവും ഒരു പരീക്ഷണമാണ്.  യുക്തിഭദ്രവും, വിമർശനാത്മകവുമായ വിശകലനങ്ങളിലൂടെ അടുത്ത സമരത്തിന്റെ അസംസ്കൃത വസ്തുവാകേണ്ടുന്നവ. 

ഒരോ പ്രതിഷേധത്തിനും എത്ര ചെറുതായാലും നീതി നിഷേധത്തിന്റേതായ ഒരു ഉള്ളടക്കം ഉണ്ടാകും. ആ ഉള്ളടക്കത്തിന്റെ സാംസ്കാരിക വിശകലനങ്ങളിലൂടെ, ചർച്ചകളിലൂടെ, സംവാദങ്ങളിലൂടെ രൂപപ്പെടുത്തേണ്ട  ഒരു ബദൽ പൊതുബോധമുണ്ട്. അതിന്റെ ഹെഗമണി സ്ഥാപിക്കുക മാത്രമാണ് സാംസ്കാരിക സംഘിത്തത്തെ ചെറുക്കുവാനുള്ള ഒരേ ഒരു വഴി എന്ന് തോന്നുന്നു. അതിന് വ്യവസ്ഥാപിത സമര രൂപങ്ങളൊ, സംഘടനാ രൂപങ്ങളൊ, ചട്ടക്കൂടുകളൊ മാത്രം പര്യാപ്തമാകുമെന്ന് തോന്നുന്നില്ല.

Wednesday, December 24, 2014

പെഷവാറിലും പിടിക്കപ്പെടാതെ പോയ തീവ്രവാദികൾ

നൂറിൽപരം കുട്ടികളെ കൊന്നുതള്ളുകകയും, അതിലേറെപ്പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുക എന്ന നികൃഷ്ട കൃത്യത്തിന്റെ ഉത്തരവാദിത്തം അഭിമാനപൂർവ്വം ഏറ്റെടുത്ത പാകിസ്ഥാനി താലിബാൻ അതിനെ ന്യായീകരിക്കുന്നത് വിശുദ്ധയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന   തങ്ങളുടെ പോരാളികളെ കൂട്ടക്കൊലചെയ്ത  പാക്ക് പട്ടാളത്തെ ഉറ്റവരുടെ വേർപാടിന്റെ വേദന എങ്ങനെയിരിക്കുമെന്ന് മനസിലാക്കി കൊടുക്കുന്നതും, രക്തസാക്ഷികളുടെ  ചോരയ്ക്ക് പകരം ചോദിക്കുന്നതും അവരുടെ നിയോഗമാണെന്ന്  വാദിച്ചുകൊണ്ടാണ്. ശത്രുക്കളുടെ മക്കളായാലും പന്ത്രണ്ടിൽ താഴെയുള്ള കുട്ടികളെ കൊല്ലാൻ പാടില്ല എന്ന മതനിയമപ്രകാരം മുതിർന്ന കുട്ടികളെ മാത്രമേ ലക്ഷ്യമാക്കിയുള്ളൂ എന്നത് അവർ തങ്ങളിൽ അന്തർലീനമായ  നന്മയുടെ, വിശുദ്ധകല്പനകളോടുള്ള ബഹുമാനത്തിന്റെ, അചഞ്ചലവിശ്വാസത്തിന്റെ നിദാനമായി മുന്നോട്ട് വയ്ക്കുന്നു! 

ഒരു രാജ്യത്തിലെ പട്ടാളം അവരുടെ നയപരവും, രാഷ്ട്രീയവുമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ കൂട്ടക്കൊലയുടെ കർതൃത്വത്തിന്റെ പങ്ക് തങ്ങളുടെതല്ലാത്ത ഒരു തിരഞ്ഞെടുപ്പിന്റെ ഭാഗമായി പട്ടാളക്കാരുടെ മക്കളായി  ജനിച്ചുപോയ കുട്ടികളുടെ മേൽ എങ്ങനെ വരും? ഉറ്റവരുടെ മരണത്തിന്റെ വേദന അറിയിക്കാനായാണെങ്കിൽ, അവരും പങ്കു വയ്ക്കുന്ന വിശ്വാസപ്രകാരം ആ കുട്ടികൾ  പട്ടാളക്കാരുടെതിനുപരി ആത്യന്തികമായി  അള്ളാഹുവിന്റെ മക്കളായതിനാൽ ഈ വേദനയുടെ മുന ആദ്യം തിരിയുക സൃഷ്ടാവായ ദൈവത്തിനു നേരേ തന്നെയായിരിക്കും എന്ന് വിശ്വാസത്തിന്റെ തീവ്രവക്താക്കളായിട്ടും ഇവർക്ക് മനസിലാകാത്തതെന്ത്? പട്ടാളക്കാരുടെ മക്കൾ എന്ന നിലയിൽ പൈതൃകമായി വന്നുചേർന്ന കർതൃത്വത്തിന്റെ പേരിലാണ് അവർ ഉന്നം വയ്ക്കപ്പെടുന്നതെങ്കിൽ അതിൽ മുതിർന്നവർ മാത്രം ഉൾപ്പെടുന്നതെങ്ങനെ? പന്ത്രണ്ടിനുമുകളിൽ പ്രായമുള്ള കുട്ടികൾക്ക് തങ്ങളുടെ രക്ഷിതാക്കളുടെ പ്രവർത്തികളുടെ ശരിതെറ്റുകൾ മനസിലാക്കി അതിൽ നിലപാടെടുക്കാനുള്ള വളർച്ചയായി എന്നാണോ, അതോ  ശത്രു കൂടുതൽ മുതൽ മുടക്കിയ അവന്റെ സ്വത്തിനെ നശിപ്പിക്കുക എന്നതാണോ ഇത്തരം ഒരു തിരഞ്ഞെടുപ്പിന്റെ യുക്തി?

തീവ്രവാദിയോടാണോ യുക്തിയെക്കുറിച്ച് ചോദിക്കുന്നതെന്ന് ചിരിച്ച് തള്ളാൻ വരട്ടെ. തീവ്രവാദിയിൽനിന്ന് യുക്തി ചോർന്നുപോകുന്നത് അവനെടുത്ത ഒരു വ്യക്തിഗത തീരുമാനത്തിലൂടെയല്ല. തനിക്ക് ശരി എന്ന് തോന്നുന്നതിന്റെ പക്ഷത്ത് തീവ്രമായി നിലയുറപ്പിക്കുന്നത് ഒരു യുക്തിരാഹിത്യവുമല്ല. എന്നിട്ടും പെഷവാർ സ്കൂൾ ആക്രമണമുൾപ്പെടെ നാം ഇതുവരെ  കണ്ട നിരവധിയായ തീവ്രവാദപ്രവർത്തനങ്ങളിൽ ഒന്നിനും യുക്തിഭദ്രമായ ഒരു പശ്ചാത്തലമില്ലെങ്കിൽ അതിന് കാരണം തീവ്രവാദി എന്ന വ്യക്തിയല്ല. പിടിച്ചുകെട്ടി വധിച്ച് വിജയം ആഘോഷിക്കേണ്ടത് അവന്റെ വ്യക്തിഗത ദുരന്തത്തിനുമേലുമല്ല. ഒരുതരം തീവ്രവാദവും നിലനില്ക്കുന്നത് കേവലം കായികശേഷിയുടെയും  ആയുധങ്ങളുടെയും മാത്രം ബലത്തിലല്ല. അത് തളിർക്കുന്നത് കായികമായി തീവ്രവാദവുമായി ഒരു ബന്ധത്തിലും ഏർപ്പെടാതെ മാറിനിന്നുകൊണ്ട് അതിനെ  പരോക്ഷമായി പിന്തുണയ്ക്കുകയും അതിലൂടെ അത്തരം പ്രസ്ഥാനങ്ങൾക്കും അതിന്റെ പ്രവർത്തകർക്കും ഒരുതരം വ്യാജ സാംസ്കാരിക പരിവേഷം നല്കുകയും ചെയ്യുന്ന കുറെ ബുദ്ധിജീവികൾ ഉണ്ടാക്കുന്ന സൈദ്ധാന്തിക പടപ്പുകളുടെ തണലുകൂടി ഉപയോഗിച്ചാണ്. ഇത്തരം സംഘടനകൾ നടത്തുന്ന  ഹിംസാത്മക പ്രവർത്തികളിലൊന്നും  നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ അവർ നിയമപരമായും സാംസ്കാരികമായും സുരക്ഷിതരായിരിക്കും. വ്യവസ്ഥയ്ക്കുള്ളിൽ ഭദ്രരായിരുന്നുകൊണ്ട് തങ്ങളുടെ ബുദ്ധിജീവി പരിവേഷം ഉപയോഗിച്ച് സാധാരണ മനുഷ്യരിൽ വൈകാരികവും, യുക്തിപരവുമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ ഇത്തരം ഹിംസകളുടെ  പ്രചാരവേലയെ സമൂഹത്തിന്റെ സാംസ്കാരിക മുഖ്യധാരയിലേയ്ക്ക് ഒളിച്ച് കടത്തുകയും ചെയ്യുന്ന ഈ  'ബുദ്ധിജീവി'വിഭാഗം  പെഷവാറിൽ നടന്നതുപോലെയുള്ള  നീചമായ കൂട്ടക്കൊലകൾ എത്രതവണ ആവർത്തിയ്ക്കപ്പെട്ടാലും, സാംസ്കാരികമായി പോലും വിചാരണ ചെയ്യപ്പെടില്ല. അവരാണ് മേല്പറഞ്ഞ ചോദ്യങ്ങൾക്ക്, അവയ്ക്ക് പിന്നിലുള്ള അവയുടെ പ്രഭവകേന്ദ്രങ്ങളുടെ സൈദ്ധാന്തികയുക്തികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്  മറുപടി പറയേണ്ടത്. 

നിഴൽ കുത്ത് 

നിഴൽ കുത്ത് സിനിമയിലൂടെ അടൂർ വിമർശന വിധേയമാക്കുന്ന ഒരു ഭരണകൂട തന്ത്രമുണ്ട്. തൂക്കിക്കൊല്ലാൻ വിധിക്കുന്ന ഭരണകൂടം തന്നെ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് പ്രതിയുടെ ദയാഹർജി അനുവദിച്ചുകൊണ്ട് ഒരു ദൂതനെ അയക്കും. ഒപ്പം  അയാൾ എത്തുന്നതിനു മുമ്പ് ശിക്ഷ നടന്നിരിക്കത്തക്കവണ്ണം കർശനമായ സമയനിഷ്ഠ ജയിലധികൃതർക്കും ആരാച്ചാർക്കും നിയമം മൂലം തന്നെ നിർബന്ധമാക്കുകയും ചെയ്യും. ചുരുക്കത്തിൽ ഹിംസയുടെ കർതൃത്വം അരിച്ചിറങ്ങി ആരാച്ചാരിൽ ഘനീഭവിക്കും. ഇത് തന്നെയാണ് ഈ ബുദ്ധിജീവികളും ചെയ്യുന്നത്. ഇത്തരം ഹീനകൃത്യങ്ങളുടെ ഒരുതരം വിചാരണകളിലും  അവർ കാണില്ല. അവിടെ കുറേ ആരാച്ചാരന്മാർ മാത്രം. 

ഇത്തരം കൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഇവർ ഒന്നുകിൽ നിശബ്ദരാവും. അല്ലെങ്കിൽ ഒരേ സമയം ഈ തരം ദുരന്തങ്ങളുടെ കർത്താവും ഇരയുമായ ഒറ്റപ്പെട്ട മനുഷ്യരെ തള്ളിപ്പറഞ്ഞ് മനുഷ്യമനസാക്ഷിയുടെ, വൈകാരികതയുടെ പൊതുപക്ഷം ചേരും. ഹിംസ ഏതർത്ഥത്തിലും അധികാരയുക്തമായ അനീതിയുടെ  പ്രയോഗം മാത്രമാണെന്ന യുക്തിയെ അംഗീകരിച്ചു കൊണ്ടൊന്നുമല്ല  താല്കാലികമായ ആ  മറുകണ്ടം ചാട്ടം. ദുരന്തത്തിന്റെ വൈകാരിക, സാമൂഹ്യ തിരമാലകൾ ഒന്ന് അടങ്ങിക്കഴിഞ്ഞാൽ  അവർ വീണ്ടും, സംവാദങ്ങളുടെ സാധ്യതകളെ തന്നെ  യുക്തി എന്നത്  പടിഞ്ഞാറൻ അധിനിവേശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്  നിഷേധിക്കും. പിന്നെ ഏകപക്ഷീയമായ സൈദ്ധാന്തിക കസർത്തുകൾ മാത്രമാണ്. അത് മുഴുവൻ ആകട്ടെ മതേതരത്വം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ ആശയങ്ങളുടെ എമ്പെരിക്കലായ സംവാദസ്ഥലിയെ പൂർണ്ണമായും നിഷേധിക്കുവാൻ വേണ്ടിയും. ഇടയ്ക്ക് ഒന്ന് നിശബ്ദമായാലും  അത്തരം മൂല്യങ്ങൾ ഒന്നും കടന്നുകയറാത്ത വണ്ണം പഴുതുകൾ അടച്ച, വിശ്വാസമാത്രമായ ഒരു യുക്തിപദ്ധതിയിലേയ്ക്ക് ജനതയെ, പൊതുബോധത്തെ വഴക്കിയെടുക്കുക എന്ന കർമ്മം അവർ തുടരുക തന്നെ ചെയ്യും. 

പൊതുവിദ്യാഭ്യാസത്തിന് സമാന്തരമായി, അനുകൂലസാഹചര്യങ്ങളിൽ അതിനെ പകരം വച്ചുകൊണ്ട് വ്യാപകമായി നടക്കുന്ന മതവിദ്യാഭ്യാസത്തിലൂടെ ഒരുപറ്റം പരമ്പരാഗത ബുദ്ധിജീവികളും, വിശ്വാസവുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലാത്ത സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സിദ്ധാന്ത നിർമ്മിതികളിലൂടെ വ്യാജ ജൈവബുദ്ധിജീവികളും ചേർന്നുണ്ടാക്കുന്ന  ഹെഗമണിയാണ് ഇത്തരം 'വിശുദ്ധ പോരാളി 'കളുടെ അധികാരജന്യമായ ഗർഭപാത്രം. എന്നാൽ നാം തീവ്രവാദത്തെ ഇപ്പോഴും അത്തരമൊരു സമഗ്രമായ അർത്ഥത്തിൽ കാണുന്നതിന് പകരം തീവ്രവാദിയെ ഒറ്റതിരിച്ച് സ്വയം വഴിതെറ്റി സഞ്ചരിച്ച ഒരു വിശ്വാസിയായി കാണുന്നു. അതിൽനിന്ന് വ്യത്യസ്തമായ വിശകലനശ്രമങ്ങളെ മുഴുവൻ വിശ്വാസിയുടെ അപരവൽക്കരണമായി കാണുന്നു. ഇവിടെ വിശ്വാസമോ, വിശ്വാസിയോ അല്ല പ്രശ്നം; വിശ്വാസിയെ സ്വന്തം വിശ്വാസത്തിന്റെ ഇരയാക്കുന്ന മതാധികാരത്തിന്റെയും, അതിന്റെ ഹെഗമണികളുടെയും അവയുടെ വ്യാജ ജൈവബുദ്ധിജീവികളുടെയുമാണ്. വിചാരണ ചെയ്യപ്പെടെണ്ടത് വിശ്വാസികളല്ല, അവരെ അധികാരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് തീവ്രവാദികളായി വികസിപ്പിച്ചെടുത്ത് വിതരണം ചെയ്യുന്ന, വിശ്വാസിവർഗ്ഗത്തിന്റെ ജൈവബുദ്ധിജീവികളായി നടിക്കുന്ന അധികാരത്തിന്റെ സ്വന്തം ബുദ്ധിജീവികളാണ്. അവർ പക്ഷേ അധികാരത്തിനൊപ്പം എന്നും അധികാര ബന്ധിയായ ഹിംസകളുടെ ഉത്തരവാദത്തിൽനിന്ന് വിദഗ്ധമായി രക്ഷപ്പെടുന്നു. കുറ്റമല്ല, പാപബോധം പോലും ഹിംസയുടെ അവസാന കണ്ണിയായ ആരാച്ചാരിലേയ്ക്ക് ഒളിച്ചു കടത്തപ്പെടുന്നു. 

യുക്തിയും ദേശീയതയും 

പരസ്പരം മനസിലാകുന്ന ഒരു പൊതുഭാഷയിൽ സംസാരിക്കുന്നവരുടെ ഇടയിൽ നടക്കുന്ന ആശയവിനിമയങ്ങളിൽ ഒക്കെ ഭാഷ മാത്രമല്ല യുക്തിയും ഒരുപകരണമായി പ്രവർത്തിയ്ക്കുന്നുണ്ട്. ഇന്നത്തെപ്പോലൊരു  തണുപ്പ് ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല എന്ന് പറയുന്ന ആളിനോട് ഇന്നലെ പതിനെട്ട് ഡിഗ്രിയായിരുന്നു, ഇന്നത് ഇരുപത്തിനാലാണെന്നിരിക്കെ ഇതെങ്ങനെ ചരിത്രത്തിലെ ഏറ്റവും തണുത്ത ദിവസമാകും എന്ന് ചോദിക്കുന്നിടത്ത് ആ യുക്തിയുണ്ട്. അതിനെ ഉഷ്ണമാപിനികൾകൊണ്ട്  യൂറോപ്പ് കാലാവസ്ഥയിൽ നടത്തുന്ന അധിനിവേശത്തിന്റെ യുക്തിയാണ് നിന്റേത്, അത് അപര ഹിംസയാണ് എന്നൊക്കെ വ്യാഖ്യാനിക്കുന്നതിലും ഉപകരണം യുക്തി തന്നെ. പക്ഷേ അതിന്റെ രീതിശാസ്ത്രം  എമ്പെരിക്കൽ അല്ല എന്ന് മാത്രം. ഇവർ നിരസിക്കുന്നത് സ്വാഭാവികമായും യുക്തിയെ അല്ല. അതിന്റെ രീതിശാസ്ത്രത്തെയാണ്. 

ഒരു സംവേദനോപകരണം എന്ന നിലയിൽ  ഭാഷയിൽ ചിഹ്നവ്യവസ്ഥയ്ക്കൊപ്പം യുക്തിയും ഉൾചേരുന്നുണ്ടെന്ന് നാം കണ്ടുകഴിഞ്ഞു. പക്ഷേ ഈ യുക്തിയെ ആര് നിർണ്ണയിക്കും? സാമാന്യവ്യവഹാരങ്ങളിലൂടെ സജീവമായി നിലനില്ക്കുന്ന ഒരു ഭാഷയുടെ യുക്തിവ്യവസ്ഥ അതിന്റെ ഉപഭോക്താക്കളായ  സാമാന്യജനം നിശ്ചയിക്കുന്നതാവണമെന്നില്ല. അത് എല്ലായിപ്പോഴും അധികാരം നിർണ്ണയിക്കുന്നതും പൊതുബോധം നടപ്പിലാക്കുന്നതുമായ ഒന്നായിരിക്കും. ആ നിലയ്ക്കാണ് പൊതുബോധത്തിന് അധികാരവുമായുള്ള ചാർച്ചകളെ വിലയിരുത്തേണ്ടതും. പൊതുബോധത്തിന്റെ യുക്തിപദ്ധതി അധികാരത്തിന്റെ നിയന്ത്രണപരിധിയ്ക്ക് പുറത്ത് പോകാതിരിക്കാൻ അത് കണ്ടുപിടിച്ച ഒരു പ്രതിരോധ തന്ത്രമാണ് യുക്തിയുടെ ദേശീയത. ദേശീയവും, മതപരവും, വംശീയവും, വർഗ്ഗീയവും, ജാതീയവും, ലിംഗപരവുമായ പരിധികൾക്ക് ഉള്ളിലല്ലാതെ ഒരു യുക്തിയ്ക്കും ജൈവമായ നിലനിൽപ്പില്ലെന്നും, അല്ലാത്ത യുക്തികളൊക്കെ അധിനിവേശ യുക്തികളാണെന്നും പ്രചരിപ്പിക്കുന്നത് അധികാരത്തിന്റെ മറുപക്ഷമല്ല, അധികാരം തന്നെയാണ്. 

അധികാരത്തിന് അദൃശ്യമായ പരിധികൾ ഉണ്ടെന്നും അത് നിരന്തരം അധികാരവിരുദ്ധമായ സംവർഗ്ഗങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നും സാമ്രാജ്യങ്ങൾക്കറിയാം. അവരുടെ അധികാര താല്പര്യങ്ങൾ തുറന്നിട്ട സങ്കേതങ്ങളുടെ സാധ്യതകൾ ഉപയോഗിച്ച് തന്നെ ഈ വിരുദ്ധചേരിയും ആഗോളവൽക്കരിക്കപ്പെട്ടേയ്ക്കാം എന്ന സാധ്യതയെക്കുറിച്ച് അവർക്ക് ബോധ്യമുണ്ട്. അപ്പോൾ അത്തരം ഒരു കേന്ദ്രീകരണത്തെ എങ്ങനെ ചെറുക്കാം എന്നതാണ് പ്രശ്നം. അതിന്റെ ഏറ്റവും ലളിതമായ മറുപടിയാണ് യുക്തിയുടെ വികേന്ദ്രീകരണം. അധികാരവികേന്ദ്രീകരണം എന്നത് അതിന്റെ കൊഴിഞ്ഞുപോക്കല്ല. മറിച്ച് സാമ്രാജ്യത്വം എന്ന ബ്രഹദാഖ്യാനത്തിന്റെ ഘടനാപരമായ സങ്കീർണ്ണതകളെ അധികാരം മുൻനിർത്തി ഏകോപിപ്പിക്കുവാനുള്ള ഒരു ഭരണപദ്ധതി മാത്രമാണ്. ഒരുവശത്തുകൂടി സാമ്രാജ്യം എന്ന ബ്രഹദാഖ്യാനത്തിന്റെ സാധ്യതകളെ അധികാരമുപയോഗിച്ച് നിലനിർത്തുകയും എന്നാൽ ആ പ്രക്രിയയിൽ പ്രശ്നാധിഷ്ഠിതമായി ഉണ്ടാകുന്ന പ്രതിഷേധങ്ങളുടെ സൂക്ഷ്മാഖ്യാനങ്ങളെ വികേന്ദ്രീകൃതവും  പ്രാദേശികവുമായി വിഭജിച്ച് നേരിടാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ഭരണപദ്ധതിയാണത്.   ദേശീയവും, മതപരവും, ജാതീയവും, ലിംഗപരവും, വർഗ്ഗപരവും, വംശീയവുമായ ജൈവസങ്കീർണ്ണതകൾ ഉല്പാദിപ്പിക്കുന്ന വൈകാരിക വൈരുദ്ധ്യങ്ങളെ   മറ്റുപലതിനും എന്നപോലെ അധികാരം ഇതിനും മറയാക്കുന്നു. 

യുക്തിനിഷേധത്തിലെ അധികാരമൂലധനനിക്ഷേപം 

യുക്തി അതിന്റെ രീതിശാസ്ത്രത്തിനനുസരിച്ച് സത്താപരമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരു നിലയിലും അത് ശാസ്ത്രമാത്രമായ ഒന്നല്ല. മാനുഷികമായ എല്ലാ വ്യവഹാരങ്ങളിലും യുക്തിയുണ്ട്; വിശ്വാസത്തിലുമുണ്ട്. ഒരു യുക്തിയുമില്ലാതെയല്ല പന്ത്രണ്ട് ചാവേറുകൾ  പെഷവാറിലെ പട്ടാള വിദ്യാലയത്തിലേയ്ക്ക് കയറിവന്നതും കണ്ണിൽ കണ്ടവരെയൊക്കെ കൊന്നുതള്ളിയതും. ഇവിടെ വ്യത്യാസം അവരുടെ യുക്തിയുടെ രീതിശാസ്ത്രം വിശ്വാസാധിഷ്ഠിതമാണെന്നതാണ്. 

വിശ്വാസത്തിന്റെയും, ശാസ്ത്രത്തിന്റെയും വഴി വേർപെടുന്നത് യുക്തിയുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും അവലംബമാക്കിയല്ല, മറിച്ച് അവയുടെ രീതിശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ്. സൃഷ്ടിവാദം അംഗീകരിക്കുന്ന വിശ്വാസിയുടെ യുക്തി ദൈവത്തിന്റെ അതിഭൗതികതയിൽ വിശ്വസിക്കുകയും അവിടം തൊട്ട് മുന്നോട്ടുള്ള കാര്യങ്ങളെയൊക്കെ ഈ വിശ്വാസം നല്കുന്ന സൗകര്യം ഉപയോഗിച്ച് ഭൗതികമായി തന്നെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.  ഈ  രീതിശാസ്ത്രം ഉല്പാദിപ്പിക്കുന്ന സത്താപരമായ പൂർണ്ണത ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ നിസ്സഹായമായി അനുഭവിക്കുന്ന മനുഷ്യകുലത്തിന്റെ അവലംബത്തിനായുള്ള ആഗ്രഹത്തിന്റെ സിദ്ധാന്തരൂപം എന്ന നിലയിൽ മനുഷ്യന്റെ ഒരു  വൈകാരിക  ആവശ്യമാണ്. എമ്പെരിസിസത്തിന്റെ പക്കൽ ഈ വൈകാരിക ആവശ്യത്തിന് പരിഹാരമില്ല. വ്യാജപരിഹാരങ്ങളുടെ സാംസ്കാരികയുക്തികളെ ആ രീതിശാസ്ത്രത്തിന് അംഗീകരിക്കാനുമാവില്ല. ഇത്രയും നാൾ നാം അനുഭവിച്ച, ജീവിച്ച സ്വത്വം, അത് കടന്നുപോയ വൈകാരികവും, കായികവുമായ അസ്തിത്വം, അതിനുള്ളിൽ നാം സങ്കല്പിച്ചെടുത്ത് പ്രണയിച്ച ഞാൻ എന്ന ബോധം ഒക്കെയും  മരണത്തോടെ ഒരുദിവസം ഇല്ലാതാവുമെന്നത്, അത് തന്നെ പൊടുന്നനെ ഒരു ദിവസം സംഭവിക്കുന്നതല്ല, അതൊരു തുടർച്ചയാണെന്നത്, ജീവിതമെന്ന നിരന്തര സമരത്തിന് നല്കുന്നത് വല്ലാത്തൊരു അനാഥത്വ, അന്യഥാത്വ ബോധമാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ അവരവരുടെ ചുരുങ്ങിയ ജീവിത ഇടങ്ങളിൽ തങ്ങളെ നായികാനായകരൂപങ്ങളിൽ മാത്രം കണ്ട് ശീലിച്ച മനുഷ്യന്റെ ദർശനപരിസരം മാറണം. അതൊരു വലിയ വെല്ലുവിളിയാണ്. വ്യക്തി തലത്തിൽ മനുഷ്യൻ ഒറ്റയ്ക്ക് ഏറ്റെടുക്കുകയും ഒറ്റയ്ക്ക് ചെയ്യുകയും ചെയ്യേണ്ട യുദ്ധം. ഇതിനെ റദ്ദ് ചെയ്യുകയാണ് മറ്റൊരു യുക്തിയെ മുന്നോട്ട് വയ്ക്കുന്നതിലൂടെ മതം ചെയ്യുന്നത്. 

അധികാരത്തിന്റെ ഒരു ഉപകരണമെന്ന നിലയിൽ മതം മുന്നോട്ട് വയ്ക്കുന്ന ഈ വ്യാജ സാന്ത്വനം യഥാർത്ഥത്തിൽ അധികാരത്തിന്റെ ഭരണപരമായ ആവശ്യം മാത്രമാണ് . പ്രതിഷേധങ്ങളെ, അവയ്ക്ക് പിന്നിലുള്ള നീതിനിഷേധങ്ങളുടെ അനുഭവതലത്തിലുള്ള യുക്തിയുടെ വസ്തുനിഷ്ഠതയെ തടയുകയാണ് ലക്ഷ്യം. മരണാനന്തര ജീവിതം വ്യക്തിഗതമായ ഒരു വാഗ്ദാനമാണ്. അതിന്റെ വിശദാംശങ്ങളും കരാറും, വ്യവസ്ഥകളും ഒക്കെ വ്യക്തിഗതമാണ്. ഒരു സമൂഹത്തിന് മുഴുവനായി സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന ഒരു മതത്തെയും നാം നാളിതുവരെ കണ്ടിട്ടില്ല. ദൈവീകമായ പരീക്ഷണങ്ങൾ വ്യക്തിതലത്തിലാണ്. പ്രതിഫലവും അതേ. എന്നാൽ ശിക്ഷ മാത്രം സാമൂഹ്യമായിരിക്കും. ഒരു ഗ്രാമത്തെ, ഒരു ഗോത്രത്തെ, വേണമെങ്കിൽ ഒരു വൻകരയെ തന്നെ ഇല്ലാതാക്കാവുന്ന ദൈവീക ശിക്ഷകൾ പലപ്പോഴും വന്നുഭവിക്കുന്നത് വ്യക്തികൾ ചെയ്ത കുറ്റത്തിനാവും. ആ നിലയിലാണ്  മതം യുക്തിയുടെ   വ്യക്തിതല സംവാദസാധ്യതകളെ നിഷേധിക്കുകയും അതിനെ  സാമൂഹ്യ സാംസ്കാരിക ഹെഗമണികളിൽ നിക്ഷേപിക്കുകയും ചെയ്യുന്നത്. പൊതുബോധമായി പരിവർത്തിക്കുന്ന അത്തരം ഹെഗമണികളിലൂടെയാണ് അധികാരം അതിന്റെ സാമൂഹ്യാംഗീകാരവും കേന്ദ്രീകരണവും  ഉറപ്പ് വരുത്തുന്നത്. അപ്പോൾ സ്വാഭാവികമായും അതിന് യുക്തിയെ ദേശീയവും, മതപരവും, വംശീയവും, വർഗ്ഗീയവും, ലിംഗപരവുമായ അധികാര നിർമ്മിതങ്ങളായ സ്വത്വവിഭജനങ്ങളിലേയ്ക്ക് വികേന്ദ്രീകരിക്കേണ്ടിവരും. അതിന്റെ യുക്തി എല്ലായിടത്തും ഒന്നാവാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഫലത്തിൽ ജീവിതത്തിന്റെ സാംസ്കാരിക മൂലധനം മുഴുവൻ ചിലവാക്കപ്പെട്ടിട്ടുള്ള യുക്തിയെ, അതിന്റെ സാർവ്വജനീനതയെ വിഘടിപ്പിച്ച് അതിൽ വികേന്ദ്രീകൃതമായി തന്റെ  മൂലധനം നിക്ഷേപിക്കുക എന്നത് അധികാരത്തിന്റെ ആവശ്യമാണ്. 

മതേതരത്വം എന്ന 'ബുൾഷിറ്റ്'' 

മതേതരത്വം വെറും ബുൾ ഷിറ്റാണെന്ന് കാഞ്ചാ ഏലയ്യ അഭിപ്രായപ്പെടുന്നു. എന്നാൽ മതങ്ങളിൽ  നിലനില്ക്കുന്ന സാമ്രാജ്യത്വ, അധികാര താല്പര്യങ്ങൾ ബഹുസ്വരതയുടെ ജനാധിപത്യ, സാംസ്കാരിക  സംവാദ സ്ഥലങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യും എന്നതിനെക്കുറിച്ച് അദ്ദേഹത്തിനോ മതസ്വത്വവാദത്തിനോ മറുപടികളില്ല. സ്വത്വത്തിന്റെ വിവിധങ്ങളായ അടരുകളെയും അവ തമ്മിലുള്ള വൈരുദ്ധ്യങ്ങളെയും നേരിടുന്ന ഒരു യുക്തി പദ്ധതിയില്ല. ന്യൂനപക്ഷ മതസ്വത്വത്തിന്റെ പേരിൽ, ദളിത്‌ സ്വത്വത്തിന്റെ പേരിൽ, ലൈംഗീക ന്യൂനപക്ഷസ്വത്വത്തിന്റെ പേരിൽ ഒക്കെയുള്ള അനീതികൾ ഒരുവശത്ത് നിലനില്ക്കുമ്പോഴും ഇതിന്റെ ഇരകളിലെ സ്ത്രീയും പുരുഷനും അനുഭവിക്കുന്നത് ഒരേ പ്രശ്നമല്ല. വിശദാംശങ്ങളെ സംബന്ധിച്ചിടത്തോളം  കറുത്ത വർഗ്ഗത്തിൽ പെട്ട സ്ത്രീയനുഭവിക്കുന്ന പ്രശ്നമല്ല വെളുത്ത സ്ത്രീയുടേത്, കറുത്ത ഗേയുടെയല്ല വെളുത്തവന്റേത്, കറുത്ത ലെസ്ബിയൻ സ്ത്രീയുടെതല്ല വെളുത്തവളുടേത്. സൂക്ഷ്മങ്ങളായ ഇത്തരം ആഖ്യാന സങ്കീർണ്ണതകളെ നേരിടാൻ ഇവരുടെ പക്കലും സൈദ്ധാന്തികമോ, പ്രായോഗികമോ ആയ ഉപകരണങ്ങളില്ല. ഉള്ളത് ദളിതന്റെ, മതന്യൂനപക്ഷങ്ങളുടെ, ലൈംഗീക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെ ആ നിലയിലുള്ള വർഗ്ഗീകരണത്തിന്റെ രാഷ്ട്രീയത്തിനുള്ളിൽ നിന്ന് സ്ത്രീയും പുരുഷനും നേരിട്ടുകൊള്ളണമെന്നും അല്ലാത്തവർ സ്വത്വ വഞ്ചകരായിരിക്കുമെന്നുമുള്ള തിട്ടൂരമാണ്. ഇത് ഇവർ അടിമുടി എതിർക്കുന്ന കമ്യൂണിസ്റ്റ് വർഗ്ഗസിദ്ധാന്തത്തിന്റേതിന് സമാനമാംവിധം യാന്ത്രികമായ ഒരു സൈദ്ധാന്തിക ചട്ടക്കൂടാണ്. ഇതിനെതിരേ ഉയരുന്ന സ്വാഭാവികമായ ചോദ്യങ്ങളെ  ഇടത്, കമ്യൂണിസ്റ്റ് മതേതര യുക്തികൾ എന്നുവിളിച്ച് ശത്രുപക്ഷത്ത് പെടുത്തി അവർ  റദ്ദ് ചെയ്തെടുക്കുന്നത് അധികാരത്തിന്റെ സംവാദ വിമുഖമായ രീതിശാസ്ത്രമവലംബിച്ചാണ് എന്നതിലാണ് മൗലീകമായ തമാശ! 

ബഹുസ്വരമായ ഒരു സമൂഹത്തിൽ മതപരമായ യുക്തികളുടെ ഏകശിലോന്മുഖത ഉയർത്തുന്ന വെല്ലുവിളികളെയും ആശയക്കുഴപ്പങ്ങളെയും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന നീതി നിഷേധങ്ങളെയും കാര്യ-കാരണപ്പൊരുത്തത്തിന്റെ വിശാലമായ സംവാദയുക്തികളിൽ നിന്ന് കേവലം പ്രശ്നങ്ങളിലേയ്ക്ക് മാത്രമായി ചുരുക്കി സംവദിക്കുന്നതിൽ ഒരു അധികാര തന്ത്രമുണ്ട്. മനുഷ്യന്റെ വൈകാരിക ആവശ്യങ്ങളുടെ ഭാഗമായി മതത്തെയും, വിശ്വാസത്തെയും വ്യക്തിഗത സ്വകാര്യ ഇടങ്ങളിൽ നിലനിർത്തിക്കൊണ്ട് തന്നെ ബഹുസ്വരമായ ദേശീയ ഇടങ്ങളിൽ മതേതരമായ എമ്പെരിക്കൽ യുക്തികളുടെ സംവാദസ്ഥലം നിലനിർത്തുക എന്ന നീക്ക്പോക്ക് പോലും മതസ്വത്വവാദത്തിന്റെ വ്യാജ ജൈവബുദ്ധിജീവികൾക്ക് സ്വീകാര്യമല്ല. അതിന് കാരണം മറ്റൊന്നുമല്ല; അധികാരവും, പ്രതിനിധാനത്തിലൂടെ അതിൽ ഉറപ്പാക്കാവുന്ന പങ്കും തന്നെ. പക്ഷെ സമഗ്രമായ ഒരു സാംസ്കാരികപരിണാമത്തിന്റെ തുറസ്സിൽ വച്ചല്ലാതെ പ്രതിനിധാനത്തിലൂടെ ലഭിക്കുന്ന അധികാരത്തിന്റെ പങ്ക് ഒരു സ്വത്വവിഭാഗത്തിന്റെയും സമഗ്രവികസനത്തിലേയ്ക്ക് കലാശിക്കില്ല എന്ന് മാത്രം. അതിന് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തിൽ തന്നെ നിരവധി തെളിവുകളുണ്ട്. 

മതേതരത്വം വെറും കാളത്തീട്ടമാണെന്ന് പറയുന്നവർ ദളിതരോ, മതന്യൂനപക്ഷങ്ങളൊ മാത്രമല്ല എന്നതാണ് ഇതിലെ വൈചിത്ര്യം. സംഘപരിവാരങ്ങളുടെ ഹിന്ദുത്വ യുക്തികളിലേക്ക് നിർണ്ണായകമായ ഒരു സംഭാവന എന്ന നിലയിൽ കപടമതേതരത്വം എന്ന കല്പന അദ്വാനി മുന്നോട്ട് വച്ചത് ഒരു ദശാബ്ദം മുമ്പേ ആണ്. മതേതരത്വം എങ്ങനെ ഇരയ്ക്കും വേട്ടക്കാരനും ഒരുപോലെ നിഷിദ്ധമാകും?  മറുപടി ലളിതമാണ്. മതം ആത്യന്തികമായി ഒരു അധികാരസ്ഥാപനമാണ്. അതിനെ അവലംബിച്ചുള്ള ഏത് സാമൂഹ്യ, രാഷ്ട്രീയ സംവർഗ്ഗ നിർമ്മിതിയിലും ആ താല്പര്യവും കടന്നുകൂടും. അത് ആർക്കുവേണ്ടി നിർമ്മിക്കപ്പെടുന്നോ അവരെയും മറികടന്ന് ഒടുവിൽ അധികാരത്തിന്റെ മാത്രം താല്പര്യങ്ങളിലേയ്ക്ക് ചുരുങ്ങും. എണ്ണം വച്ച് നോക്കിയാൽ മതരാഷ്ട്രവാദം കൊന്നൊടുക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വവാദികളെയോ, ഇതര മതസാമ്രാജ്യത്വ വാദികളെയോ അല്ല, അടിസ്ഥാനപരമായി  അതാത് മതങ്ങളിലെ അതിന്റെ  ഇരകളെ തന്നെയാണ്. അതിൽനിന്ന് തന്നെ മതവാദവും, മതരാഷ്ട്രവാദവും അവയ്ക്ക് സൈദ്ധാന്തിക പ്രതിരോധം തീർക്കുന്ന സ്വത്വവാദവും ഒക്കെ ആരെ പ്രതിനിധാനം ചെയ്യുന്നു എന്നത് വ്യക്തമല്ലേ. മതേതരത്വം സ്വന്തം അതിജീവനത്തിന്റെ സാംസ്കാരിക ഘടനയായി വികസിപ്പിച്ചെടുത്ത സാധാരണ വിശ്വാസികളുടെ  ആവശ്യമല്ല അത്. അവരുടെ  നിർമ്മിതിയല്ല മതമൗലീകവാദവും. അവരുടെ മൗലീകമായ ആവശ്യം അതിജീവനമാണ്. അതിൽ സ്വന്തം താല്പര്യങ്ങൾ മുൻനിർത്തി വിഷം കുത്തിവയ്ക്കുന്ന, പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നവരെ സാംസ്കാരികമായി ഹിംസിക്കുന്ന ആക്രമണത്വരയാണ് മതേതരത്വത്തിന്റെ ബഹുസ്വര, ജനാധിപത്യ മൂല്യങ്ങളെ കാളത്തീട്ടമാക്കി അപഹസിക്കുന്നത്. 

സാമ്രാജ്യത്വവും  മതമൗലീകവാദവും  

എല്ലാ തരം  തീവ്രവാദസംഘടനകളും നിലനില്ക്കുന്നതും  ഒത്തുകൂടുന്നതും സാമ്രാജ്യത്വ വിരുദ്ധതയുടെ ഒരു പൊതു പ്ലാറ്റ്ഫോമിലാണ്. അവർ പ്രസംഗിക്കുന്നതും, സിദ്ധാന്തനിർമ്മാണം നടത്തുന്നതും ഇതിനെ മുൻനിർത്തിയാണ്. സംഘപരിവാറിന്റെ ജൈവബുദ്ധിജീവികൾ എല്ലാത്തരം ജ്ഞാനത്തിന്റെയും ഉറവിടം ഹൈന്ദവഗ്രന്ധങ്ങളാണെന്നും യൂറോപ്പിനോടുള്ള ധൈഷണികദാസ്യം കൊണ്ടാണ് ഇന്ത്യയിലെ മതേതരവാദികൾ അതിനെ കണ്ടില്ലെന്ന് നടിക്കുന്നതെന്നും അഭിപ്രായപ്പെടുന്നത് അതുകൊണ്ടാണ്. എന്നാൽ ഇവയും താലിബാനും, അൽഖ്വൈദയും ഉൾപ്പെടെയുള്ള വകഭേദങ്ങളൊക്കെയും അവയുടെ വികാസത്തിന്റെ പല ഘട്ടങ്ങളിലായി സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങളായി പ്രവർത്തിച്ചവയാണെന്നതും  ഓർക്കണം. പ്രശ്നാധിഷ്ഠിതമായി ആരുമായും സഹകരിക്കാൻ ബുദ്ധിമുട്ടില്ലാത്ത ഇവർക്ക് സൈദ്ധാന്തികമായി  സഹകരിക്കാനേ പറ്റാത്തത് സാമ്രാജ്യത്വവുമായോ, കമ്പോളവുമായോ, കോർപ്പറേറ്റുകളുമായോ ഒന്നുമല്ല; അത് മതേതരത്വം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ ചില മൂല്യങ്ങളുമായാണ്. ഇവരുടെ വ്യവഹാര മണ്ഡലം സംവാദത്തിന്റെയല്ല, യുദ്ധത്തിന്റെ, ഹിംസയുടെയാണ്. അതിന്റെ യഥാർത്ഥ യുക്തിയാണ് പാക് താലിബാൻ പെഷവാർ സ്കൂൾ ആക്രമണത്തെ ന്യായീകരിക്കാനായി മുന്നോട്ട് വച്ചത്. 

മതവും അധികാരവുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ കണക്കുപുസ്തകമാണ് ചരിത്രം. ഇവ രണ്ടല്ല, ഒന്ന് തന്നെയാണ്. പല രാഷ്ട്രീയവ്യവസ്ഥകളിലും അവ നിലനിന്നത് അങ്ങനെയാണ്. ഇന്നും ഒരു മതരാഷ്ട്രത്തിൽ ഇത് രണ്ടായല്ല, ഒന്നായി തന്നെയാണ് നിലനില്ക്കുന്നത്. ഇത് രണ്ടായി നിലനില്ക്കുന്നത് ചില പ്രതികൂല സാഹചര്യങ്ങളിൽ മാത്രമാണ്. അതാണ്  മതേതരത്വത്തിലും, ജനാധിപത്യത്തിലും, ബഹുസ്വരതയിലും അധിഷ്ഠിതമായ സാംസ്കാരിക അന്തരീക്ഷം ഉല്പാദിപ്പിക്കുന്നത്. ആ അന്തരീക്ഷത്തിലാണ്, അവിടെ മാത്രമാണ് ഒരു പ്രതിരോധതന്ത്രമെന്ന നിലയിൽ മതം മൗലീകവാദത്തെ ചില വ്യക്തിഗത അപഭ്രംശങ്ങളായി കണ്ട് കയ്യൊഴിയുന്നത്. പെഷവാർ സ്കൂൾ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സർക്കാർ വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴും  ജമായത്തെ ഇസ്ലാമിയുടെ മുൻതലവൻ മരിച്ച തീവ്രവാദികളെ രക്തസാക്ഷികൾ എന്നാണ് വിശേഷിപ്പിച്ചത് എന്ന് പറയുന്നത് അവാമി വർക്കേഴ്സ് പാർട്ടിയുടെ സെക്രട്ടറിയായ, ഫറൂഖ്  താരിഖ് എന്ന പാകിസ്ഥാനിയാണ്. അവരുടെ ആജന്മവൈരിയായ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കേരളത്തിൽനിന്ന് ഇറങ്ങുന്ന തേജസ് പത്രവും താലിബാനികളെ തീവ്രവാദികളെന്നല്ല പോരാളികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാലും താലിബാന് തെഹ്രീക്ക് താലിബാനുമായും, പാകിസ്ഥാനിലെ ജമായത്തെ ഇസ്ലാമിക്ക് ഇന്ത്യൻ ജമായത്തെ ഇസ്ലാമിയുമായും ഒന്നും ഒരു ബന്ധവുമില്ല. മൗദുദിയുടെ പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രസാധനത്തിനും വായനക്കാരുള്ള പുസ്തകത്തിന്റെ പതിപ്പ് പിന്നെയും പിന്നെയും ഇറങ്ങും, അതിൽ പ്രസാധകർക്ക് കച്ചവടതാല്പര്യമേ ഉള്ളു എന്ന വാദം മതിയാവും! 

ഒരു മതത്തിനും മറ്റൊരു ദൈവത്തെയോ, അങ്ങനെയൊരു സാധ്യതയെയോ അംഗീകരിക്കാനാവില്ല. എല്ലാ മതങ്ങളും തങ്ങളുടെ യുക്തിയെ തന്നെയാണ് അനിഷേധ്യമായ പ്രപഞ്ചയുക്തിയായി കാണുന്നത്. അവയെ നിഷേധിക്കുന്നവർ ദൈവനിഷേധികളാണ്. ദൈവനിഷേധം എന്നത് വ്യക്തിതലത്തിൽ നടന്നാലും അതിന്റെ പാർശ്വഫലങ്ങൾ വ്യക്തിയിൽ ഒതുങ്ങുന്നതായിരിക്കില്ല. അതാണ് മതം വിശ്വാസിയെ പഠിപ്പിക്കുന്ന അതിന്റെ മൗലീകമായ അർത്ഥം. അതിനെ പിൻപറ്റുക ഒരു വിശ്വാസിയുടെ കടമയാണ്. അപ്പൊ എങ്ങനെ ഏതെങ്കിലും ഒരു മതമൗലീകവാദി വിശ്വാസത്തെ സംബന്ധിച്ച് നികൃഷ്ടനാവും?

അജ്ഞാനികളായ മനുഷ്യരെ ജ്ഞാനത്തിലേയ്ക്ക് ഉദ്ധരിക്കുവാനായി കൈക്കൊള്ളാവുന്ന സാമ, ദാന, ഭേദ, ദണ്ഡ മുറകളെക്കുറിച്ചൊക്കെ വിവിധ മതഗ്രന്ഥങ്ങൾ  വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഈ ജ്ഞാനമെന്ന് പറയുന്നത് ഒരോ മതത്തെ സംബന്ധിച്ചിടത്തോളവും അതുമാത്രമാണ്. അത് അന്തിമവുമാണ്. ലക്ഷ്യം മതരാഷ്ട്രമല്ല, മതസാമ്രാജ്യവും ലോകം തന്നെയുമാണ്. തന്റെ ദൈവമാണ് യഥാർത്ഥത്തിൽ പ്രപഞ്ചത്തെയും, മനുഷ്യരെയും സൃഷ്ടിച്ചതെങ്കിൽ ലോകം ചലിക്കേണ്ടത് ആ ദൈവം തന്ന ഭരണഘടന അനുസരിച്ചാണ് എന്നതും, ആ ഭരണഘടനയ്ക്കും ആ രാജ്യത്തിനും വേണ്ടി നിലകൊള്ളുക ഒരോ വിശ്വാസിപൗരന്റെയും കടമയാണ് എന്നതും വ്യക്തമല്ലേ. ഏകശിലോന്മുഖവും, സംവാദാതീതവുമായ ഇത്തരം യുക്തികളിലൂടെ, അവ വികസിപ്പിക്കുന്ന ഹെഗമണികളിലൂടെയാണ് മതം അതിന്റെ സർവ്വാധികാരപ്രചോദിതമായ സാമ്രാജ്യ സ്വപ്നങ്ങൾ നെയ്തെടുക്കുന്നത്. അതുകൊണ്ട് തന്നെ മതവും സാമ്രാജ്യവാദവും ഘടനാപരമായി ഒന്ന് തന്നെയാണ്. വ്യത്യാസം സത്താപരം മാത്രമാണ്. സാമ്രാജ്യവാദത്തെ എതിർക്കുന്ന മതങ്ങൾ പറയുന്നത് സാമ്രാജ്യങ്ങൾ വേണ്ട എന്നല്ല തങ്ങളുടെ ദൈവത്തിന്റെ സാമ്രാജ്യം വരേണം എന്ന് മാത്രമാണ്. താലിബാൻ പറയുന്നത് സാമ്രാജ്യത്വം തുലയട്ടെ എന്നല്ല, അമേരിക്കൻ സാമ്രാജ്യത്വം തുലയട്ടെ, പാശ്ചാത്യ സാമ്രാജ്യത്വം തുലയട്ടെ എന്നാണ്. പകരം വരേണ്ടത് ഇസ്ലാമിക സാമ്രാജ്യമാണ്. ഇസ്ലാമിക നീതിസങ്കല്പമാണ്. അതിലെന്താണ് തെറ്റ് എന്നാണ് പെഷവാർ സ്കൂൾ ആക്രമിച്ച ചാവേറുകൾ ഉച്ചരിക്കാതെ വിട്ട ചോദ്യം. 

ആ നിലയ്ക്ക് താലിബാൻ ചെയ്ത സൈദ്ധാന്തികമോ, പ്രയോഗപരമോ ആയ കുറ്റമെന്താണ്? ഉത്തരം വ്യക്തമാണ്. അത് കുറ്റമാകുന്നത് മതേതരയുക്തിയുടെ കണ്ണിലൂടെ നോക്കുമ്പോൾ മാത്രമാണ്. 

മതേതര ഹിംസകൾ 

ഈ പ്രയോഗം മലയാളത്തിന്റെ  സാംസ്കാരിക വ്യവഹാരങ്ങളിൽ ഇത്രയ്ക്ക് പ്രചാരം നേടുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. ഇതിന്റെ ഉള്ളടക്കം പ്രാഥമികമായും  മതേതരമായ യുക്തിയെ ഉയർത്തിപ്പിടിക്കുന്നവർ മതവിശ്വാസികളെ സാംസ്കാരികമായി ഹിംസിക്കുകയാണ് എന്ന വിചിത്രമായ വാദമാണ്. മതവിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള, നാസ്തികർ ഒരു ശതമാനം പോലും ഇല്ലാത്ത ലോകത്തിന്റെ സാംസ്കാരിക ഹെമണിയെക്കുറിച്ചാണ് ഈ നിരീക്ഷണം. അതെത്രത്തോളം പരിഹാസ്യമാണ് എന്ന് സൂചിപ്പിച്ചാൽ അതും മതേതര ഹിംസയാകുമെന്നതിനാൽ അതിന് തുനിയുന്നില്ല. കാരണം ഭൂരിപക്ഷത്തിനെതിരെയുള്ള വിമർശനങ്ങൾ പോലും ഹിംസയായി കാണുന്ന ഈ ദർശനത്തിന്  മതനിന്ദാനിയമം ഇല്ലാഞ്ഞിട്ടുകൂടി നിയമപരിരക്ഷയുണ്ട്. മറുപക്ഷത്തിനാവട്ടെ പൗരാവകാശങ്ങൾ ക്രിമിനൽ നിയമപ്രകാരം മാത്രവും. സാംസ്കാരികമായി അവർക്ക് വികാരങ്ങളുമില്ല. അത് വ്രണപ്പെടുന്നതിനെ ചെറുക്കാൻ നിയമങ്ങളുമില്ല. അത്തരത്തിൽ സാംസ്കാരികമായും, നിയമപരമായും പാർശ്വവൽക്കരിക്കപ്പെട്ട ഒരു ന്യൂനപക്ഷം പ്രതികൂലമായ സാഹചര്യങ്ങളിൽ ലഭ്യമായ ചുരുങ്ങിയ പ്ലാറ്റ്ഫോമുകളിൽ വച്ച് നടത്തുന്ന ആത്മപ്രകാശനമാണ് മതേതരഹിംസ! 

വിശ്വാസിയേയും വിശ്വാസത്തിനെയും ഒന്നായി കാണുന്നത് ഒരു ലോജിക്കൽ ഫാലസിയാണ്. മതം എന്ന ലോകം കണ്ട ഏറ്റവും പ്രബലമായ അധികാരസ്ഥാപനം അതിന്റെ ചൂഷണങ്ങളുടെ മുഴുവൻ അസംസ്കൃതവസ്തുവായി കാണുന്ന, സ്വന്തമായി ഏജൻസി ഇല്ലാത്ത ഉപകരണങ്ങൾ മാത്രമാണ് വിശ്വാസികളായ മനുഷ്യർ. അവർ തങ്ങളുടെ അതിജീവനത്തിനായി പലതരം അധികാരരൂപങ്ങളുമായി സമരസപ്പെടുകയും അതിന്റെ പ്രയോഗ ചരിത്രത്തിന് ഒരു സാംസ്കാരികഘടന തന്നെയും ഉണ്ടാക്കുകയും ചെയ്യുന്നു. വിശ്വസികളുടെ മതേതരത്വം അത്തരം ഒരു പ്രായോഗിക അതിജീവന ഘടനയാണ്. യഥാർഥവിശ്വസി വിശ്വാസത്തിന്റെ മൗലീകമായ സത്തയെ തേടുകയും അതിനെ പിന്തുടരുകയും ചെയ്യുന്നു. അതിനെ പ്രായോഗികവിശ്വാസി ചെറുക്കുന്നത് മതേതരത്വം എന്ന മൂല്യം നെഞ്ചോടടുക്കിയാണ്. കാരണം അത് അവരുടെ അതിജീവനത്തിന്റെ തുലനസിദ്ധാന്തമാണ്. നിലനില്പ്പിന്റെ ആ ചോറിനെയാണ്  ചില ബുദ്ധിജീവികൾ അധികാരത്തിനുവേണ്ടി അവരിൽനിന്ന്  കൊള്ളയടിക്കുന്നത്. എന്നിട്ടും അവർ വിചാരണ ചെയ്യപ്പെടുന്നില്ല.

തീവ്രവാദികൾ ഒന്നുകിൽ ഏറ്റുമുട്ടലിൽ മരിക്കും. അല്ലെങ്കിൽ അധികാരം അതിന്റെ ആവശ്യം കഴിഞ്ഞ് തൂക്കിക്കൊല്ലും. അല്ലെങ്കിൽ ചാവേറുകൾ ആക്കപ്പെടും. ഒരു ജീവശാസ്ത്രപ്രക്രിയയുടെയും ശാരീരിക, വൈകാരിക പ്രതിബന്ധങ്ങളില്ലാതെ അവരെ പുനരുല്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ദുഷിച്ച മസ്തിഷ്കഫാക്ടറികൾ പല സാംസ്കാരിക ഭാഷ്യങ്ങളിൽ വെടിയുണ്ട ഏല്ക്കാതെ, കയറിന്റെ മുറുകലറിയാതെ, സ്വയം വിഘടിച്ചില്ലാതാവുന്ന അനുഭവമറിയാതെ ചാരുകസേരകളിൽ കിടന്നും ഇരുന്നും സിദ്ധാന്തങ്ങൾ പടയ്ക്കും. പക്ഷേ ഇവരോട് ദയവായി ഞങ്ങളുടെ അപ്പന്മാരാവാൻ വരരുത് എന്ന് പറയാൻ ഈ പാവം മനുഷ്യർക്കാവില്ല. കാരണം അധികാരം തയ്യാർ ചെയ്ത് വച്ച  രക്ഷാകർതൃത്വബന്ധിയായ രേഖകളിൽ  മുഴുവൻ അവരുടെ പ്രതിനിധാനം സ്വയം ഏറ്റെടുത്ത 'സ്വന്തംജൈവബുദ്ധിജീവികൾ  മുമ്പേ ഒപ്പുവച്ച്കഴിഞ്ഞല്ലോ.