Friday, February 19, 2010

ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും

ഇരിട്ടി എം ജി കോളേജിലെ ഭാഷാധ്യാപകന്‍ (മലയാളമോ ഇംഗ്ലീഷോ!)പ്രമോദ് വെള്ളച്ചാലിനെ ക്ലാസ്സെടുത്തുകൊണ്ടിരിക്കെ ഒരു സംഘം ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ കോളേജില്‍ കയറി ആക്രമിച്ച സംഭവത്തെ 24 മണിക്കൂര്‍ പിന്നിടും മുന്‍പെ തങ്ങളുടെ തനത് റിപ്പോര്‍ട്ടിംഗ് തന്ത്രങ്ങളിലൂടെ നമ്മുടെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് മാതൃഭൂമി ഒരു വഴിത്തിരിവിലെത്തിച്ചിരിക്കുന്നു. ‘മാതാ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച് ക്ലാസെടുത്തെന്ന് ആരോപിച്ച് ഇരിട്ടി എം.ജി കോളേജ് അധ്യാപകന്‍ പ്രമോദ് വെള്ളച്ചാലിനെ ഒരുസംഘം ആക്രമിച്ചു’ എന്ന ഈ വാര്‍ത്തയില്‍ പല ധ്വനികള്‍ അടങ്ങിയിരിക്കുന്നു. സംഭവത്തെതുടര്‍ന്ന് ‘കോളേജിലെത്തിയ പോലീസ് മൂന്ന് ആര്‍.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു’ എന്ന് ഇതേ റിപ്പോര്‍ട്ടില്‍ തന്നെ പിന്നീട് പറയുന്ന ലേഖകന് മുകളിലെ വാചകത്തില്‍ അത് ഒരു സംഘം മാത്രമാണ്. ഒരധ്യാപകനെതിരെ കോളേജില്‍ കയറി നടത്തപ്പെട്ട അതിക്രമം എന്ന നിലയില്‍ തുടങ്ങിയ റിപ്പോര്‍ട്ടിംഗ് മെല്ലെ മെല്ലെ ഊന്നല്‍ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച അവിശ്വാസിയിലേക്ക് നീക്കുന്ന ക്രാഫ്റ്റ് ഒന്നു കാണേണ്ടതു തന്നെ!

മേല്‍പറഞ്ഞ റിപ്പോര്‍ട്ടില്‍ പ്രകടമാവുന്നതു പോലെ അമൃതാനന്ദമയിയെയും സായിബാബയെയും പോലുള്ള ആള്‍ദൈവങ്ങളെയും സിദ്ധന്മാരെയും സ്വകാര്യനടത്തിപ്പിനു കീഴിലുള്ള ധ്യാനകേന്ന്ദ്രങ്ങളെയുമൊക്കെ മതപരമായ ദൈവവിശ്വാസവുമായി സമീകരിക്കുന്ന തരത്തിലുള്ള ഒരു പൊതുബോധം നമുക്കിടയില്‍ ഉല്പാദിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തന്നെ ചൂഴ്ന്ന് നില്‍ക്കുന്ന നിസ്സഹായതകളോടുള്ള മനശ്ശാസ്ത്രപരമായ ഒരു ചെറുത്തുനില്‍പ്പ് എന്ന നിലക്ക് മനുഷ്യന്റെ ഭാവന സൃഷ്ടിച്ച സര്‍വശക്തനും സര്‍വവ്യാപിയുമായ രക്ഷകനെന്ന മഹാസങ്കല്പം ഇത്തരം വ്യക്തികളിലേക്കോ സ്ഥാപനങ്ങളിലേക്കോ ചുരുങ്ങിപ്പോവുന്നതിന്റെ പിന്നില്‍ സാമൂഹ്യവും മനശ്ശാസ്ത്രപരവുമായ പരിണാമങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട്. ദൈവമെന്ന അതിവിശാലമായ ഒരു സങ്കല്പത്തിലേക്ക് നേരിട്ടെത്തിപ്പെടാന്‍ ഭാവനാസമ്പന്നരും ധിഷണാശാലികളുമായ ചില യുഗപ്രഭാവന്മാര്‍ക്കല്ലാതെ എല്ലാവര്‍ക്കും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മതങ്ങളില്‍ കൃത്യമായ അധികാരശ്രേണികള്‍ നിലനിര്‍ത്തിക്കൊണ്ടോ അല്ലാതെയോ ഉള്ള പുരോഹിതരുടെയോ പണ്ഡിതരുടെയോ ശൃംഘലകള്‍ നിലവില്‍ വരുന്നത്. കൃസ്തുമതത്തെ സംബന്ധിച്ചിടത്തോളം ആത്മീയസമസ്യകളില്‍ വഴികാട്ടിയാവാന്‍ അച്ചന്‍ തൊട്ട് പോപ്പ് വരെ നീളുന്ന ഒരു പൌരോഹിത്യശ്രേണിയുണ്ടെങ്കില്‍ ഇതിനെ നിഷേധിക്കുന്ന ഇസ്ലാം മതത്തില്‍ ദൈവവചനം വിശ്വാസികള്‍ക്കുവേണ്ടി വ്യാഖ്യാനിക്കുക, സംശയങ്ങള്‍ നിവര്‍ത്തിക്കുക, തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കൈയാളുന്നത് അതാതു വിഭാഗങ്ങളിലെ മതപണ്ഡിതരാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു മതമല്ലെങ്കില്‍പോലും ഹിന്ദുമതത്തിലും ധാരാളമായുള്ള പണ്ഡിതരുടെയും പൂജാരിമാരുടെയും ധര്‍മ്മവും മറ്റൊന്നല്ല.

വിശ്വാസത്തിന് നിലനില്‍ക്കാന്‍ പലപ്പോഴും ദൈവങ്ങളും ആരാധനാലയങ്ങളും പുരോഹിതരും മാത്രം പോര. അതിനാഘോഷിക്കാനും ആവേശം കൊള്ളാനും ദിവ്യാത്ഭുതങ്ങളും വേണം. ഇത് സ്ഥാപനവല്‍ക്കരിക്കപ്പെട്ടതോ അല്ലാത്തതോ ആയ എല്ലാ മതങ്ങളും തിരിച്ചറിയുന്നുമുണ്ട്. എന്നാല്‍ കേന്ദ്രീകൃതഘടനയുള്ള മതങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം അത്ഭുതങ്ങളുടെ കാലികമായ ആവര്‍ത്തനങ്ങള്‍ കൃത്യമായ പഠനത്തിലും മേല്‍നോട്ടത്തിലുമല്ലാതെ അനുവദിക്കാനാവില്ല. ഈ ഇടം മുതലെടുത്തുകൊണ്ടാണ് എല്ലാ മതങ്ങളിലേക്കും ആള്‍ദൈവങ്ങള്‍ കടന്നുവരുന്നത്. ഇത്തരത്തില്‍ കടന്നുവരുന്ന ഓരോരുത്തരുടെയും പ്രചാരത്തിന്റെ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ ദിവ്യാത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ കാണാം. ആര്‍ക്കും അത്ഭുതം കാണിക്കാമെന്നു വന്നാല്‍ അത് അവരുടെ ചട്ടക്കൂടിനെതന്നെ തകര്‍ക്കുമെന്നതു കൊണ്ട് മതങ്ങള്‍ക്ക് ഇവരെ പ്രത്യക്ഷത്തില്‍ അംഗീകരിക്കാനാവില്ല. മുരിങ്ങൂര്‍ ധ്യാനകേന്ദ്രം പോലുള്ള സ്ഥാപനങ്ങളെ ചര്‍ച്ച് ഔപചാരികമായി അംഗീകരിക്കാത്തത് അതുകൊണ്ടാണ്. എന്നാല്‍ എതിര്‍ക്കേണ്ടത് എന്ന് തോന്നുന്നവയെ കൃത്യമായി എതിര്‍ക്കാനും തകര്‍ക്കാനുമറിയാവുന്ന മതസ്ഥാപനങ്ങള്‍ ഇവിടെ മൃദുസമീപനം കൈക്കൊള്ളുന്നതിന് കാരണം ഇത്തരം ആള്‍ദൈവങ്ങള്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും ഏറിവരുന്ന ജനപിന്തുണ കൂടിയാണെന്നു കാണേണ്ടതുണ്ട്. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം അവതാരങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന് ഉല്‍ബോധിപ്പിക്കുന്ന ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം താന്‍ അവതാരപുരുഷനാണെന്ന് അവകാശപ്പെടുന്ന സായിബാബയെപ്പോലുള്ളവരെ താത്വികമായിപോലും നിഷേധിക്കാനാവില്ല. വിശുദ്ധന്മാരെയും വിശുദ്ധകളെയും കാലാകാലങ്ങളായി അംഗീകരിച്ചുകൊണ്ടിരിക്കുന്ന കൃസ്തുമതത്തിനും തനിക്ക് അത്ഭുതസിദ്ധികളുണ്ടെന്ന ഒരാ‍ളിന്റെ വാദത്തിന് ചില നിബന്ധനകള്‍ കല്പിച്ചുകൊടുക്കാമെന്നല്ലാതെ തള്ളിക്കളയാനാവില്ല. അത്തരമൊരു സാധ്യത തത്വത്തിലെങ്കിലും നിലനില്‍ക്കുന്ന ഇസ്ലാമില്‍ പോലും ഇത്രയധികം സിദ്ധന്മാരുണ്ടെന്നതോടെ വിളിപ്പുറത്തുള്ള ഇന്ദ്രിയഗോചരരായ അല്‍ഭുതപുരുഷന്മാര്‍ക്കുവേണ്ടിയുള്ള മനുഷ്യന്റെ ദാഹം മതാതീതമാകുന്നു.

കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം മുതല്‍ ആഗോളവല്‍ക്കരണം പ്രചാരത്തില്‍കൊണ്ടുവന്ന മത്സരാധിഷ്ഠിതമായ കമ്പോളസംസ്കാരംവരെയുള്ള വിവിധഘടകങ്ങള്‍ ആധുനിക മനുഷ്യനില്‍ ആത്മീയവും ഭൌതികവുമായ ഒരുതരം അന്യതാബോധം വളര്‍ത്തിയിട്ടുണ്ട്(ഫ്യൂഡല്‍ വേരുകളുള്ള കൂട്ടുകുടുംബം പോലുള്ള ഒരു സമ്പ്രദായം തകര്‍ന്നുപോയതാണ് ആധുനികലോകത്തിന്റെ സമസ്തപ്രശ്നങ്ങള്‍ക്കും കാരണമെന്ന പാരമ്പര്യവാദികളുടെ വാദത്തോടൊപ്പം നില്‍ക്കുകയോ അതിനെ ആദര്‍ശവല്‍ക്കരിക്കുകയോ അല്ല, മറിച്ച് സാമൂഹ്യവികാസത്തിന്റെ ഒരു ഘട്ടമെന്ന നിലക്ക് അതിനെക്കുറിച്ച് പരാമര്‍ശിക്കുക മാത്രമാണിവിടെ). മുതലാളിത്തവ്യവസ്ഥിതി അംഗീകരിക്കുന്ന ഒരേയൊരു മൂല്യം ലാഭമാണ്. അതിനെ മുന്‍നിര്‍ത്തി മറ്റേത് മൂല്യത്തേയും നിഷേധിക്കാനോ വെള്ളം ചേര്‍ക്കാനോ അതിന് പ്രത്യയശാസ്ത്രപരമായ വിലക്കുകളൊന്നുമില്ല. ഈ വ്യവസ്ഥിതി ആഗോളതലത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യക്രമം അന്തിമമാണെന്ന് അംഗീകരിച്ചുകൊടുക്കുന്നു ഉത്തരാധുനികതയും അതിന്റെ ചിന്താപദ്ധതികളും. ചരിത്രം അവസാനിച്ചു, പ്രത്യയശാസ്ത്രങ്ങള്‍ അസ്തമിച്ചു, സമഗ്രതയെന്ന ആശയം തന്നെ അപ്രസക്തമായി തുടങ്ങിയ വാദങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. ഇത്തരമൊരു സാമൂഹ്യക്രമത്തിന്റെ ഉല്പന്നമായിത്തീരുന്ന മനുഷ്യന്‍ വര്‍ഗബോധമോ സാമൂഹ്യബോധം തന്നെയുമോ ഇല്ലാത്ത പൂര്‍ണമായും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വ്യക്തി മാത്രമായിപ്പോകുന്നതില്‍ എന്തതിശയമാണുള്ളത്?

ജീവിതം മുഴുവനൊരു മത്സരഓട്ടമായി കാണുന്ന, അതുകൊണ്ടുതന്നെ ഒരുതരം കൂട്ടായ്മയിലും വിശ്വസിക്കാന്‍ കഴിയാതെപോകുന്ന മനുഷ്യരില്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന അന്തമില്ലാത്ത മത്സരക്ഷമത തന്നെ പരോക്ഷമായി ചില പ്രശ്നങ്ങളെ ഉല്പാദിപ്പിക്കുന്നുമുണ്ട്. കൂടിവരുന്ന സ്ട്രസ്സ് ഫാക്റ്റര്‍ എന്നൊക്കെ നാം ഓമനപ്പേരിട്ട് വിളിക്കുന്നത് ഇവയെയാണ്. ജീവിതത്തില്‍ വന്‍ വിജയമായി കഴിഞ്ഞ മനുഷ്യര്‍ക്ക് പോലും ജീവനകല അഭ്യസിക്കേണ്ടിവരുന്നതില്‍ ഒരു വൈരുദ്ധ്യമൊക്കെയില്ലേ? മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വൈരുദ്ധ്യമല്ല. ആ വ്യവസ്ഥിതിയുടെ ഇരകളായ മനുഷ്യര്‍ക്ക് അതിനുള്ളില്‍നിന്നു തന്നെ അത് പരിഹാരവും നിര്‍ദ്ദേശിക്കുന്നു. കമ്പോളവല്‍ക്കരിക്കപ്പെട്ട സമൂഹം ഓടിത്തളരുന്ന മനുഷ്യര്‍ക്ക് അത്താണിയായി വെച്ചുനീട്ടുന്നത് രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ക്ലാസ്സുകള്‍ മുതല്‍ അമൃതാനന്ദമയിയുടെയും സായിബാബയുടെയും ആശ്രമങ്ങളും നിത്യേന ദിവ്യാല്‍ഭുതങ്ങള്‍ അരങ്ങേറുന്ന ധ്യാനകേന്ദ്രങ്ങളും വരെയാണ്. യുക്തിബോധമുള്‍പ്പെടെയുള്ള പുരോഗമനാദര്‍ശങ്ങള്‍ ഒക്കെ പഴഞ്ചനായെന്നും നിലനില്‍ക്കുന്ന എന്തിനെയും നിലനില്‍ക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് അംഗീകരിക്കേണ്ടതുണ്ടെന്നുമൊക്കെയുള്ള ഉത്തരാധുനിക സിദ്ധാന്തങ്ങളാണ് അവര്‍ ഇതിനെ ന്യായീകരിക്കാനായി ഉപയോഗിക്കുന്നത്. കമ്പോളം ഇത്തരത്തിലുള്ള മനുഷ്യരെ കൂടുതല്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നതിനനുസരിച്ച് ആര്‍ട്ട് ഓഫ് ലിവിംഗും ആശ്രമങ്ങളുമൊക്കെ മുടക്കില്ലാതെ ലാഭം കൊയ്യാവുന്ന മറ്റൊരു കമ്പോളമായി സ്വയം മാറുന്നതോടുകൂടി വൃത്തം പൂര്‍ണ്ണമാവുന്നു.

(തുടരും...)

9 comments:

സുബിന്‍ പി റ്റി said...

അറസ്റ്റു ചെയ്യപ്പെട്ടവര്‍ നിരപരാധികള്‍ ആണെന്ന് പറഞ്ഞു അവര്‍ ഹര്‍ത്താല്‍ നടത്തി എന്ന് ബാംഗ്ലൂര്‍ എഡിഷനില്‍ കണ്ടു. അപ്പൊ അമൃതാനന്ദമയിയെ ഒന്നും ഒന്നും പറയാന്‍ പാടില്ല അല്ലെ.. അമ്മ ബാംഗ്ലൂരില്‍ എന്നും പറഞ്ഞു ഇവിടെയൊക്കെ പോസ്റര്‍ കണ്ടു. കാശ് കൂടുതല്‍ ഉള്ളപ്പോ അനുയായികല്‍ക്കൊന്നും പഞ്ഞം കാണില്ലല്ലോ.. വെറുതെ കിട്ടുന്നതല്ലേ..

Joker said...

അമ്യതാ ട്രസ്റ്റിന് കര്‍ണാടകയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ സര്‍ക്കാര്‍ സ്ഥലം കൊടുത്തു എന്ന് ഏതോ ഒരു വാര്‍ത്തയില്‍ വായിച്ചു.

സുധാമണി കേവലം ഒരു സന്യാസിനിയല്ല. അവരുടെ പിന്നില്‍ ശക്തമായ സംഘ പരിവാര്‍ ഗുണ്ടാ മാഫിയകള്‍പ്രവര്‍ത്തിക്കുന്നുണ്ട്. സുധാമണി അറിഞ്ഞോ അറ്രിയാതെയോആയിരിക്കാം ഈ ഓപ്പറേഷന്‍സ്. പക്ഷെ സര്‍ക്കാറ്രുകളെ പോലും ഹൈജാക്ക് ചെയ്യുന്ന തരത്തിലേക്ക് അമ്യതാ മാഫിയാ ട്റ്റീം വളര്‍ന്ന് വന്നാലും അല്‍ഭുത പ്പെടേണ്ട്റ്റതില്ല.
മുമ്പ് ആന്റണിയുടെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് നീട്ടി വെച്ചത് സുധാമണിയുട്റ്റെ ജന്മ ദിനാഘോഷം പ്രമാണിച്ചായിയിരുന്നു. എന്നത് ഓര്‍ക്കുക.

സുശീല്‍ കുമാര്‍ said...

ഈ സാംസ്കരിക ഫാസിസത്തിനെതിരെ ജനരോഷം ഉയരേണ്ടതുണ്ട്. മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളന വേദിയില്‍ സോപാന സംഗീതം അവതരിപ്പിച്ച ശ്രീ. ഞരളത്ത് ഹരിഗോവിന്ദന്‌ നേരെ വധ ഭീഷണി ഇതന്‌ സമാനമായ സംഭവമാണ്‌. ഇതിനെതിരെ പ്രതികരിക്കേണ്ടവര്‍ക്ക് അതിന്‌ എത്രത്തോളം കഴിയുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും മുസ്ലിംകള്‍ക്കടുത്തുവെച്ച് അല്ലാഹുവിനെയും കൃസ്ത്യാനികള്‍ക്കടുത്തുവെച്ച് യേശുവിനെയും കറ്റം പയുന്നത് ശരിയല്ലെന്ന് സക്കറിയാ പ്രശ്നത്തില്‍ ഉത്തരവുള്ളപ്പോള്‍.‍

വിചാരം said...

ഉത്പന്നം ഉത്പാദിപ്പിക്കാതെ മാര്‍ക്കറ്റില്‍ പണം സമ്പാദിക്കാനുള്ള രണ്ട് മാര്‍ഗ്ഗങ്ങളിലൊന്നാണ് ഭക്തി (മറ്റൊന്ന് ഇന്‍ഷുറന്‍സ്), ഇന്ത്യന്‍ ജനതയുടെ പകുതിയിലധികവും പ്രത്യക്ഷമായും പരോക്ഷമായും ഈ പണം പറ്റുന്നവരും നിക്ഷേപിയ്ക്കുന്നവരുമാണ് ഇതിനെതിരെ ആരെന്ത് പറഞ്ഞാലും അവരെ ഇല്ലാതാക്കുക എന്നത് ഈ മാഫിയായുടെ ലക്ഷ്യമാണ് അതാണിവിടെ കണ്ടതും, മാതൃഭൂമി എന്ന പത്രം സ്വാതന്ത്രത്തിന് വേണ്ടി നിലകൊണ്ടു എന്ന പേരിലാണ് മലയാളിയുടെ വീട് വരാന്തയില്‍ സ്ഥാനം പിടിച്ചത് എന്ന് വീരനും മറ്റു മുതലാളിമാരും ഓര്‍ക്കുന്നത് നല്ലതാണ്, അങ്ങനെയുള്ള പത്രം സുധാമണി എന്ന ഒരു സ്ത്രീയ്ക് വേണ്ടി കള്ളം പടച്ച് വിടുന്നത് സാംസ്ക്കാരിക കേരളത്തിന് അപമാനമാണ്, സ്വന്തം അമ്മയെ ഒന്ന് സ്നേഹത്തോടെ കെട്ടിപിടിച്ച് കരയാത്തവര്‍ മറ്റൊരു സ്ത്രീയുടെ ആലിംഗസുഖത്തില്‍ ആറാടി അമ്മയെന്ന് വിളിച്ച് അമ്മ എന്ന പവിത്ര സ്ഥാനത്തിന് കളങ്കം വരുത്തുന്ന സമൂഹമേ ഉണരൂ ...

ഇ.കെ.യം.എളമ്പിലാട് said...

ഇതൊന്നും ആർക്കും തടയാൻ കഴിയില്ല, കരണം എല്ലാമയികളും ശ്രീ ശ്രീകളും ഇവിടത്തെ ഗവന്മെന്റിനേയും, പ്രത്യയ ശസ്ത്രങ്ങളേയും ജുഡീഷറിയേയും വരേ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. മനുഷ്യൻ സ്വയം നന്നാവാത്തിടത്തോളം കാലം അവരെ നന്നാക്കാൻ ഒരൽക്കും കഴിയില്ല, അതുകൊണ്ട് ശ്രദ്ധിക്കണം തെരഞ്ഞുപിടിച്ച് തട്ടിക്കള്യും. ഇതൊരു ജനാധിപത്യനാടാണോ??? മുതലളിത്വത്തിന്റെ ജാരസന്തതികളാണ് ഇവഒക്കെ, ജനങ്ങളെ ഒരു കുറ്റിയിൽ കെട്ടി അതിന് ചുറ്റും തിരിയാൻ വിടുന്നു, മനുഷ്യന്റെ മറ്റ് പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചു വിടാൻ. കമ്മ്യൂണിസ്റ്റുകളെങ്കിലും ഇതിനെതിരായി മുന്നിട്ടിറങ്ങിയെങ്കിൽ എന്നാശിച്ചു പോകുന്നു.

Prinsad said...

ആഗോളീകരണത്തിന്റെ ദൂഷ്യഫലങ്ങളും-ആശങ്കകളും കഷ്ടനഷ്ടങ്ങളും - ആള്‍ദൈവങ്ങളുടെ ഉദയവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് രസകരം. പിന്നിട്ട മൂന്ന് ദശാബ്ദങ്ങളില്‍ അന്യവത്കരണവും തീവ്ര മതന്ധതയും കുതിച്ചുയര്‍ന്നു. എന്നണ് ആള്‍ദൈവങ്ങളെക്കുറിച്ചുള്ള ഒരു നിരീക്ഷണം. ഈ പ്രതിഭാസത്തെ കുറിച്ചുള്ള പല പഠനങ്ങളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. പണ്ഡിതയും അമേരിക്കന്‍ ഇന്ത്യക്കാരിയുമായ മീര നന്ദയുടെ പഠനം അതിലൊന്നാണ്. ദ ഗോഡ് മാര്‍ക്കറ്റ് എന്ന പുസ്തകത്തില്‍ അവര്‍ ചില ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. തുടര്‍ന്ന് ഇവിടെ വായിക്കാം.. http://vayanakaaran.blogspot.com/2010/01/blog-post.html

Sree Narayana Guru said...

The best business in India are Spirituality, Liquor & Education. These godmen/godwomen ashrams and dhyana kendrams are the playground of all kinds of illegal activities.
Many foreigners who stays there don't have valid visa. We don't know how many are foreign spies. Mata is marketed and controlled by Americans not by Sangh Parivar or RSS.

( O M R ) said...

ജീവിതകാലത്തു തന്നെ പലരും ദൈവ പദവിയിലേക്ക് promote ചെയ്യപ്പെടുന്ന കാഴ്ചയാണ് നമുക്ക് ചുറ്റുമുള്ളത്‌. പിന്നോക്ക ഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്ന്‌, വലിയ വിദ്യാഭ്യാസമില്ലാത്ത പലരും ദേശത്തും വിദേശത്തും ആത്മീയത വിറ്റ് കാശുണ്ടാക്കുന്നു.

ആരാധിക്കാന്‍ ആളുണ്ടെങ്കില്‍ മജ്ജയും മാംസവുമുള്ള മനുഷ്യന് ഈശ്വര പദവിയിലേക്ക് ഉയരാമെന്നതിന്‍റെ നാണംകെട്ട ദ്രിശ്യങ്ങളാണ് സത്യാസായിയും രവിയും അമ്മയും നിത്യാനന്ദനും പരമാനന്ദനുമൊക്കെ. അവതാര കഥകള്‍ കെട്ട് വളരുന്നവര്‍ ആള്‍ദൈവങ്ങളെ സൃഷ്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങല്‍ക്കുമപ്പുറം ലൈംഗിക അരാജകത്വത്തിനും സാമ്രാജ്യത്വ വിധേയത്വത്തിനും നിമിത്തമാവുകയാണ് ആള്‍ദൈവങ്ങള്‍. ദാരിദ്ര്യത്തെയും സമൂഹത്തിലെ മറ്റു ദൈന്യതകളെയും അന്യായങ്ങളെയും മറച്ചുപിടിക്കാനുള്ള മൂലധന രാഷ്ട്രീയത്തിന്‍റെയും ആഗോളവല്‍ക്കരണ ശക്തികളുടെയും കയ്യിലെ ഉപകരണങ്ങള്‍ മാത്രമാണ് ആള്‍ദൈവങ്ങള്‍.

(full story: www.oyemmar.blogspot.com)

Anonymous said...

facebook likes
1000 facebook likes

http://www.socialenterpriselive.com/about-us http://www.shatterbox.com/video/feed-granola
buy facebook likes facebook likes 1000 facebook likes
A file of mine has a virus and i don't want to delete it how can I erase the virus from existence and still keep my file? If you have the name of a comp program that can do it please do tell.

1000 facebook likes get facebook likes [url=http://1000fbfans.info]1000 facebook likes [/url] 1000 facebook likes