Wednesday, May 12, 2010

തട്ടവും ശിക്ഷയും

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം ബെല്‍ജിയം സര്‍ക്കാര്‍ പാസാക്കിയതോടുകൂടി ഒരിടവേളയ്ക്കുശേഷം ബുര്‍ഖ വീണ്ടും അന്താരാഷ്ട്രശ്രദ്ധ നേടിയിരിക്കുന്നു. ഈ സമയത്തുതന്നെയാണ് ഇവിടെയും ആലപ്പുഴ ബിലീവേര്‍സ് ചര്‍ച്ച് സ്കൂളില്‍ നിന്ന് ഒരു മുസ്ലിം പെണ്‍കുട്ടിയെ പുറത്താക്കിയതിനെ തുടര്‍ന്ന് ബുര്‍ഖ വീണ്ടും ചര്‍ച്ചാവിഷയമായതെന്നത് സാന്ദര്‍ഭികമാവാം. അതെന്തുതന്നെയായാലും ഈ വിഷയത്തില്‍ ഗൌരവമുള്ള ചര്‍ച്ചകളും അതിലൂടെ ഒരു ആശയവ്യക്തതയും ഉരുത്തിരിഞ്ഞുവരേണ്ടത് അനിവാര്യമായിരിക്കുന്നു.

ബുര്‍ഖയെന്ന വസ്ത്രം സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതിനെക്കുറിച്ചൊക്കെ ഒരുപാടു ചര്‍ച്ചകളും സംവാദങ്ങളും നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അവ തുടരേണ്ടതുമുണ്ട്. എന്നാല്‍ അതങ്ങനെയായിരിക്കുമ്പോള്‍ തന്നെ ബുര്‍ഖയോ താടിയോ കൃപാണോ സിന്ദൂരക്കുറിയോ കൊന്തയോ ഒക്കെ പോലുള്ള മതചിഹ്നങ്ങളുടെ ഏകപക്ഷീയമായ നിരോധനം മനുഷ്യാവകാശലംഘനം തന്നെയാണ്. മുഖം മറയ്ക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ ചാട്ടയ്ക്കടിക്കുന്ന മതനേതൃത്വത്തിന്റേതുപോലെ മനുഷ്യത്വരഹിതവും ഫാസിസ്റ്റിക്കുമായ പ്രവൃത്തി തന്നെയാണ് ഇതും. എന്നിരിക്കെ ആദ്യം പരാമര്‍ശിച്ച വാര്‍ത്തയിലെ പെണ്‍കുട്ടി സ്കൂളില്‍നിന്ന് പുറത്താകുന്നത് ബുര്‍ഖയൊന്നും ധരിച്ചിട്ടല്ല, മറിച്ച് നമ്മുടെ നാട്ടിലെ മുസ്ലിം പെണ്‍കുട്ടികള്‍ കാലാകാലമായി ധരിച്ചുവരുന്ന തട്ടത്തിന്റെ പേരിലാണ് എന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.

മതസാമുദായികസംഘടനകള്‍ പൊതുവിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്നതും വിദ്യാലയങ്ങള്‍ തുടങ്ങുന്നതും പ്രോത്സാഹിപ്പിക്കുന്നതാണ് നമ്മുടെ എക്കാലത്തയും വിദ്യാഭ്യാസനയം. അതിന് അതിന്റേതായ കാരണങ്ങളുണ്ട് താനും. എന്നാല്‍ ഇത്തരം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ കടന്നുവരുന്ന മതപരമായ അംശങ്ങളെയും അത് വിവിധമതസ്ഥരായ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കാനിടയുള്ള സംഘര്‍ഷങ്ങളെയും നിരീക്ഷിക്കാനോ പഠിക്കാനോ നമുക്ക് സംവിധാനങ്ങളില്ല. ഇതിന്റെയൊരു പ്രതിഫലനമാണ് ആലപ്പുഴയില്‍ നാം കണ്ടത്. മതസാമുദായികസംഘടനകള്‍ നടത്തുന്ന സ്കൂളുകളില്‍ മോണിംഗ് അസംബ്ലി മുതല്‍ കൂട്ടമണിവരെയുള്ള കാലയളവിനുള്ളില്‍ അതാത് മതസമുദായങ്ങളുടെ വിശ്വാസസംഹിതകള്‍ പല രൂപത്തില്‍ കടന്നുവരാറുണ്ട്. ബിലീവേര്‍സ് ചര്‍ച്ച് സ്കൂളില്‍ നടന്നിരുന്ന പ്രാര്‍ത്ഥനകളിലും മറ്റും മുസ്ലിം മതവിശ്വാസിയായ നേരത്തെ പരാമര്‍ശിച്ച പെണ്‍കുട്ടിയും പങ്കെടുത്തിരുന്നതായി അവള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും തട്ടമിട്ടതിന്റെ പേരില്‍ അവള്‍ പുറത്താക്കപ്പെട്ടു.

ഇവിടെ പ്രശ്നം വിദ്യാലയങ്ങളില്‍നിന്നാണോ വിദ്യാര്‍ത്ഥി(നി)കളില്‍ നിന്നാണോ മതചിഹ്നങ്ങള്‍ ഒഴിവാക്കപ്പെടേണ്ടത് എന്നതാണ്. ഒരു സ്ഥാപനമെന്ന നിലക്ക് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ നടത്തിപ്പുകാരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കടന്നുവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ വിവിധമതസ്ഥരായ അവിടുത്തെ കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അത് ഒട്ടും സ്വാഭാവികമല്ലാത്ത അടിച്ചേല്‍പ്പിക്കലായി മാറുന്നു. പലപ്പൊഴും അവരുടെ മതവും, വിശ്വാസവും വിലക്കുന്ന കാര്യങ്ങള്‍പോലും അവര്‍ക്ക് ചെയ്യേണ്ടിവരുന്നു. നമ്മുടെതുപോലുള്ള ഒരു ബഹുസ്വരസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒഴിവാക്കപ്പെടെണ്ടതുതന്നെയാണ്. എന്നാല്‍ വിദ്യാര്‍ത്ഥി(നി)കള്‍ ഉപയോഗിക്കുന്ന മതചിഹ്നങ്ങള്‍ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളുടെയും ശീലങ്ങളുടെയും ഭാഗമാണ്. അവ ഇതരമതസ്ഥരായ സഹപാഠികളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയോ അവയുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയോ ചെയ്യുന്നില്ല. എന്നു മാത്രമല്ല, നമ്മുടേത് ഒരു ബഹുസ്വരസമൂഹമാണെന്നും അവിടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ അവരവരുടെ ആചാരാനുഷ്ഠാനങ്ങളുള്‍ക്കൊണ്ടുതന്നെ സഹവര്‍ത്തിക്കുന്നുവെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അവയുടെ നിഷേധം അതുകൊണ്ടുതന്നെ മൌലികാവകാശനിഷേധം തന്നെയാണ്.

ഇതൊരു ഒറ്റപ്പെട്ട പ്രശ്നമായിക്കണ്ട് തള്ളിക്കളയുന്നത് ആത്മഹത്യാപരമാണ്. എന്തുകൊണ്ടെന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ആശയവ്യക്തതയുണ്ടായില്ലെങ്കില്‍ സംഭവിക്കുന്നത് ഓരോ മതസമുദായങ്ങളില്‍ പെട്ടവരും അവരവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാത്രം പഠിച്ചാല്‍മതി എന്ന ഒരു തീരുമാനത്തിലേക്ക് പൊതുസമൂഹം എത്തിച്ചേരുകയെന്നതാണ്. ക്രിസ്ത്യാനികള്‍ ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തന്നെ പഠിക്കണമെന്ന പവ്വത്തിലിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ സൂചിപ്പിക്കുന്നത് അത്തരമൊരു അവസ്ഥാന്തരം അധികം അകലെയല്ല എന്നാണ്. ഒരു ബഹുസ്വരസമൂഹത്തില്‍ ഈവിധ തീരുമാനങ്ങള്‍ ഉണ്ടാക്കാവുന്ന മത സാമുദായിക ധ്രുവീകരണങ്ങളുടെ പ്രത്യാഘാതങ്ങള്‍ എത്ര വലുതായിരിക്കുമെന്നതിനെക്കുറിച്ച് വിശദീകരിക്കേണ്ടതില്ലെന്ന് തോന്നുന്നു. കൂണുപോലെ മുളച്ചുപൊന്തുന്ന സി ബി എസ് ഇ, ഐ സി എസ് ഇ ഉള്‍പ്പെടെയുള്ള അണ്‍-എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി നമ്മുടെ സര്‍ക്കാരുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ നമ്മുടെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന പല ആശയങ്ങളും സമീപഭാവിയില്‍തന്നെ പുല്ലുതിന്നാത്ത ഏട്ടിലെ പശുവായി ചുരുങ്ങും, ഉറപ്പ്.

61 comments:

ക്ഷമ said...

>> മതസാമുദായികസംഘടനകള്‍ നടത്തുന്ന സ്കൂളുകളില്‍ മോണിംഗ് അസംബ്ലി മുതല്‍ കൂട്ടമണിവരെയുള്ള കാലയളവിനുള്ളില്‍ അതാത് മതസമുദായങ്ങളുടെ വിശ്വാസസംഹിതകള്‍ പല രൂപത്തില്‍ കടന്നുവരാറുണ്ട് <<

ഞാന്‍ പഠിച്ചത് ഒരു ക്രിസ്ത്യന്‍ മാനജെമെന്റ്റ് സ്കൂളില്‍ ആയിരുന്നു, ധാരാളം കന്യാസ്ത്രീകള്‍ അധ്യപികമാരായി ഉണ്ടായിരുന്ന ഒരു സ്കൂള്‍. പക്ഷെ അവിടുത്തെ മോണിംഗ് അസംബ്ലി യില്‍ മാത്രം കടന്നുവരാറുള്ള പ്രാര്‍ത്ഥന ക്രിസ്ത്യാനി അല്ലാത്ത എന്നില്‍ സ്വാഭാവികമല്ലാത്ത അടിച്ചേല്‍പ്പിക്കലായി തോന്നിയിട്ടില്ല. ആ സ്കൂളില്‍ യുണിഫോം അല്ലാതെ ഇഷ്ട്ടമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുവാന്‍ അനുവാദം ഉണ്ടായിരുന്നത് ജന്മദിനത്തില്‍ മാത്രം ആയിരുന്നു.

എന്റെ ക്ലാസ്സില്‍ ഒരു കുട്ടി "തട്ടം" ഉപയോഗിക്കുമ്പോള്‍ ഞങ്ങള്‍ ആ കുട്ടിയെ എന്തോ പ്രത്യേകത ഉള്ള ആള്‍ എന്ന നിലയില്‍ നോക്കേണ്ടി വരും. "തട്ട" ത്തെക്കുറിച്ച് മാതാപിതാക്കളോട് സംശയം ചോദിച്ചാല്‍ അവരും നല്ല രീതിയിലുള്ള വിശദീകരണം നല്‍കുവാന്‍ അറിവുള്ളവര്‍ ആയിരിക്കുകയും ഇല്ല. ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അതുവരെ സ്കൂളില്‍ തട്ടം ഉപയോഗിച്ചിട്ടില്ലാത്ത ഒരു കുട്ടി തട്ടം ഇട്ടുകൊണ്ടുവന്നു. അന്ന് ക്ലാസ്സിലെ മുസ്ലിം അല്ലാത്ത എല്ലാവരും അതിനോട് എന്താണ് ആ വേഷം, എന്തുകൊണ്ടാണ് അത് ധരിച്ചിരിക്കുന്നത്‌ എന്ന് ചോദിച്ചിരുന്നു. അതിനു അറിയാവുന്ന ഭാഷയില്‍ അത് മറുപടി നല്‍കി. എനിക്ക് ആകെ മനസ്സിലായത്‌ അത് മതവിശ്വസ്സപ്രകാരം ആണ്, പ്രായപൂര്‍ത്തി ആയാല്‍ നിര്‍ബന്ധമായും അത് ധരിക്കണം എന്നും. പക്ഷെ എനിക്ക് അത് അത്ര നല്ല കാര്യമായി തോന്നിയില്ല. സ്കൂളില്‍ യുണിഫോം ഉണ്ടല്ലോ, പിന്നെ എന്തിനാണ് തലയില്‍ കൂടി വീണ്ടും ഒരു തുണിക്കഷണം അതും "ഞാന്‍ പ്രായപൂര്ത്തിയായി" എന്ന് മറ്റുള്ളവരോട് വിളിച്ചു പറയുവാന്‍ ?

ഏതായാലും അടുത്ത ദിവസം മുതല്‍ ആ കുട്ടി സ്കൂളിനുള്ളില്‍ അത് ധരിച്ചു കണ്ടിട്ടില്ല. അതിനു കാരണമായി പറഞ്ഞത് ആ കുട്ടിയുടെ മാതാപിതാക്കള്‍ അതിനോട് പറഞ്ഞുവത്രേ സ്കൂളിനുള്ളില്‍ തട്ടം അഴിച്ചു വയ്ക്കുവാന്‍... കാരണം സ്കൂളിന്റെ പ്രിന്‍സിപ്പല്‍ അവരെ വിളിച്ചു സംസാരിച്ചിരുന്നു... അവര്‍ക്ക് മനസ്സിലായി അവരുടെ കുട്ടിക്കും മറ്റുള്ള കുട്ടികള്‍ക്കും "തട്ടം" മൂലം ഉണ്ടാവുന്ന പ്രയാസം....

തറവാടി said...

ഒരു സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടിക്കാണ് ഈ അനുഭവമുണ്ടായതെങ്കില്‍ നൂറ് ശതമാനം കുട്ടിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് പോലും ഒരു സ്വകാര്യ സ്ഥാപനത്തില്‍ ആകുമ്പോള്‍ വിലയിരുത്തലിന്റെ ആവശ്യം വേണ്ടിവരുന്നു.


ഏതൊരു സ്വകാര്യസ്ഥാപനവും അവര്‍ക്ക് സൗകര്യപ്രദമായ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കാന്‍ അവകാശമുള്ളവരാണ്. അവിടെ ചേരാന്‍ വരുന്നവര്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരുമാണ്. ചട്ടങ്ങളെപറ്റി ബോധ്യമില്ലാതെയിരിക്കുന്നതിന് കുട്ടിയുടെ മാതാപിതാക്കളും കുട്ടിയുമാണ് തെറ്റുകാര്‍.

അതേ സമയം നടപ്പിലില്ലാത്ത ഒരു നിയമം കൊണ്ടുവരുന്നസമയത്ത് നിലവിലുള്ളവരുടെ സ്വീകാര്യത വിലയിരുത്തി തീരുമാനിക്കേണ്ടത് സ്കൂളിന്റെ കടമയാണ്, എങ്കില്‍ തന്നേയും ഒരു ചട്ടം ഒരു സ്വകാര്യസ്ഥാപനത്തില്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കാണവകാശം?

ഇതെങ്ങിനെയാണ് വ്യക്തിയുടെ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകുന്നത്? ഒരു പൊതു സ്ഥലത്തോ മറ്റോ അല്ല ഒരു സ്വകാര്യസ്ഥാപനത്തില്‍ കൈകൊള്ളെണ്ട ഒരു നിയമൊരിക്കലും കടന്നുകയറ്റമാകുന്നില്ല. ( സ്കൂള്‍ പൊതുസ്ഥലമെന്നൊക്കെ വെറുതെ വാദിക്കാം)

എന്റെ മകള്‍ തട്ടമിടണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ അതനുവദനീയ മായ സ്ഥാപനത്തില്‍ ഞാന്‍ അവളെ പഠിപ്പിക്കും അല്ലാതെ എന്റെ മകള്‍ക്ക് വേണ്ടി / എനിക്ക് വേണ്ടി ഒരു സ്വകാര്യസ്ഥാപനത്തിന്റെ ചട്ടങ്ങളെ ചോദ്യം ചെയ്യുന്ന ഞാനാണ് സത്യത്തില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത്.

അതായത് ബ്രിട്ടീഷ എയര്‍ വേയ്സില്‍ തന്നെ എന്റെ മോള്‍, തട്ടമിട്ട് ജോലിചെയ്യണം എന്ന് ശഠിക്കുന്ന ഞാന്‍ എത്ര വിഡ്ഡിയാണ്!

പള്ളിക്കുളം.. said...

ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എന്റെ പേര് അബ്ദുൽ റഹ്മാൻ എന്നായിരുന്നു. സ്കൂളിലെ മാഷ് എന്നെ ആ പേരു വിളിക്കുമ്പോൾ മറ്റു കുട്ടികൾ എന്നെ എന്തോ വല്ലാതെ നോക്കുന്നതായി അനുഭവപ്പെട്ടു. അങ്ങനെ ഞാൻ പേരുമാറ്റി. ‘പള്ളിക്കുളം‘ എന്നാക്കി.

(‘അനുഭവങ്ങളുടെ തീച്ചൂള’ എന്ന എന്റെ ആത്മകഥയിൽ നിന്ന്.)

പള്ളിക്കുളം.. said...

ക്ഷമയോട് ഒരു ചോദ്യം.. ഭൂരിപക്ഷവും തലയിൽ തട്ടമിട്ടു വരുന്ന ഒരു സ്കൂളിലാണ് താങ്കളുടെ മകൾ പഠിക്കുന്നതെന്നു വെക്കുക. ബാക്കി ചോദ്യം എന്താണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ..

പള്ളിക്കുളം.. said...

>>>ഏതൊരു സ്വകാര്യസ്ഥാപനവും അവര്‍ക്ക് സൗകര്യപ്രദമായ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കാന്‍ അവകാശമുള്ളവരാണ്. അവിടെ ചേരാന്‍ വരുന്നവര്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരുമാണ്. ചട്ടങ്ങളെപറ്റി ബോധ്യമില്ലാതെയിരിക്കുന്നതിന് കുട്ടിയുടെ മാതാപിതാക്കളും കുട്ടിയുമാണ് തെറ്റുകാര്‍. <<<<

ഇവിടുത്തെ സ്കൂളുകൾ സർവതന്ത്ര സ്വതന്ത്ര സ്ഥാപനങ്ങളല്ല. അവ മദ്രസകളോ , സൺ‌ഡേ സ്കൂളുകളോ അല്ല. ഇന്ത്യാരാജ്യത്തെ ചില ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിട്ടല്ലാതെ ഇവിടെ ഒരു സ്കൂളും പ്രവർത്തിക്കുന്നില്ല. മിക്ക സ്കൂളുകളുടേയും വാദ്യാന്മാർക്ക് ശമ്പളം കൊടുക്കുന്നതും വയസ്സാങ്കാലത്ത് പെൻഷൻ കൊടുക്കുന്നതും സർക്കാരാണ്. അത് ഇവിടുത്തെ എല്ലാ ജാതി മതസ്ഥനും കൂടി അധാനിക്കുന്നതിന്റെ ഒരു വിഹിതമാണ്. ഇതൊക്കെ അനുഭവിക്കുകയും കരംകൊടുക്കുന്നവന്റെ അവകാശത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഇന്ത്യൻ ജനാധിപത്യത്തോട് ചെയ്യുന്ന വെല്ലുവിളിയാണ്. സ്കൂൾ എന്ന വ്യവസായസ്ഥാപനം നടത്തുന്നവർ അതിന്റെ കസ്റ്റമേഴ്സിനോട് നീതിപുലർത്തേണ്ടതുണ്ട്.

ഏതെങ്കിലും ഒരു മതക്കാരനെ മാത്രം പഠിപ്പിക്കാനായി കേരളത്തിലെവിടെയും സ്കൂൾ തുറന്നതായി കേട്ടിട്ടില്ല. ഏതു മതസ്ഥനും അവന്റെ വിശ്വാസാചാരങ്ങൾക്ക് പോറലേൽക്കാത്ത വിധം ഏതു സ്കൂളിന്റെ ബഞ്ചിലും ചെന്നിരിക്കുവാനുള്ള സാതന്ത്ര്യവും അവകാശവും ഇന്ത്യൻ ജനാധിപത്യം അനുവദിച്ചു തന്നിട്ടുള്ളതാണ്. അതിനെതിരേ ഡ്രസ്സ് കോഡ് ഉണ്ടാക്കുന്നവർ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നത്. മുസ്ലിം പെൺകുട്ടികളുടെ തട്ടം ഊരി മാറ്റണമെന്നുള്ളവർ ആദ്യം ചെയ്യേണ്ടത് നിയമം ഭേദഗതിചെയ്യുകയാണ്. അപ്പോൾ ആലോചിക്കാം എവിടെപ്പോയി പഠിക്കണമെന്ന്.

ക്ഷമ, തറവാടി തുടങ്ങിയ എന്റെ സുഹൃത്തുക്കൾക്ക് കുറച്ചുകൂടി വിശാലമായി ചിന്തിക്കാനായെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്.

SimhaValan said...

പള്ളിക്കൊളം പറയുന്നു
"അത് ഇവിടുത്തെ എല്ലാ ജാതി മതസ്ഥനും കൂടി അധാനിക്കുന്നതിന്റെ ഒരു വിഹിതമാണ്. ഇതൊക്കെ അനുഭവിക്കുകയും കരംകൊടുക്കുന്നവന്റെ അവകാശത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഇന്ത്യൻ ജനാധിപത്യത്തോട് ചെയ്യുന്ന വെല്ലുവിളിയാണ്."

വിഷയം വേറേയാണെങ്കിലും ഹജ്ജ്‌
യാത്രക്ക്‌ സബ്സിഡി വാങുംബോഴും വാക്കുകൾക്ക്‌ ഇതേ ആത്മാർഥതയും ആവേശവും വേണം.

secular politics said...

ക്ഷമ,
താങ്കളുടെ മിക്ക വാദങ്ങള്‍ക്കും പള്ളിക്കുളം മറുപടി പറഞ്ഞുകഴിഞ്ഞതുകൊണ്ട് വിശദമായൊരു മറുപടി ആവശ്യമില്ലെന്ന് കരുതുന്നു. താങ്കളുടെ എല്ലാ നിരീക്ഷണങ്ങളും വ്യക്തിഗതാനുഭവങ്ങളുടെ സാമാന്യവല്‍ക്കരണങ്ങളാണ്. ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളും ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകളും താങ്കളെ അസ്വസ്ഥയാക്കുന്നില്ല, സഹപാഠിയുടെ തട്ടം അങ്ങനെ ചെയ്യുന്നുണ്ട് താനും. എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടിയില്ല. ഏതു സ്കൂളില്‍ ചേര്‍ന്ന് പഠിച്ചാലും സിഖ് കുട്ടികള്‍ തലപ്പാവ് ധരിച്ചാണ് ക്ലാസ്സിലെത്തുന്നത്. യൂണിഫോമിന്റെ ഭാഗമല്ലാത്തതുകൊണ്ട് അതഴിച്ചുവെക്കാ‍ന്‍ ഒരു സ്കൂളധികൃതരും അവരോട് ആവശ്യപ്പെടാറുമില്ല. അപ്പോള്‍ പിന്നെ തട്ടം മാത്രം എന്താണ് ചിലരിലെങ്കിലും ഒരു ‘ഇത്’ ഉണ്ടാക്കുന്നത് എന്നതാണ് പ്രശ്നം. പള്ളിക്കുളം ചോദിച്ച മറുചോദ്യവും പ്രസക്തമാവുന്നത് ഇവിടെയാണ്.

തറവാടീ,
‘ഏതൊരു സ്വകാര്യസ്ഥാപനവും അവര്‍ക്ക് സൗകര്യപ്രദമായ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കാന്‍ അവകാശമുള്ളവരാണ്.’ പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനവും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമാണ്. അതിനനുസൃതമല്ലാതെ ഒരു സ്ഥാപനത്തിനും ചട്ടങ്ങള്‍ ഉണ്ടാക്കാനോ നടപ്പിലാക്കാനോ കഴിയില്ല. സിഖുകാരന് പട്ടാളത്തില്പോലും തലപ്പാവ് ധരിക്കാ‍നാവുന്നത് നമ്മുടെ ഭരണഘടന പൌരനു നല്‍കുന്ന മൌലികാവകാശത്തിന്റെ ഭാഗമായിട്ടാണ്. പൊതുസ്ഥലമെന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലമെന്ന ധാരണ അബദ്ധമാണ്.(A public space refers to an area or place that is open and accessible to all citizens, regardless of gender, race, ethnicity, age or socio-economic level എന്ന് വിക്കി). സ്വകാര്യവിദ്യാലയങ്ങളും പൊതുസ്ഥലത്തിന്റെ നിര്‍വചനപരിധിക്കുള്ളില്‍ വരുന്നതു തന്നെയാണ്. ‘ഒരു ചട്ടം ഒരു സ്വകാര്യസ്ഥാപനത്തില്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കാണവകാശം?
ഇതെങ്ങിനെയാണ് വ്യക്തിയുടെ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകുന്നത്?’ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തങ്ങളുടേതായ ചട്ടങ്ങളുണ്ടാക്കാനുള്ള അവകാശമുണ്ട്, പക്ഷേ അത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമായിക്കൊണ്ടാവണമെന്ന് മാത്രം. അങ്ങനെയല്ലാതെ വന്നാല്‍ ഏതൊരു ഇന്ത്യന്‍ പൌരനും അത് ചോദ്യം ചെയ്യാം. ഭരണഘടന ഓരോ പൌരനും അനുവദിച്ചിട്ടുള്ളതാണ് മതസ്വാതന്ത്ര്യം എന്നതുകൊണ്ടാണ് അത് നിഷേധിക്കുന്നതരം ചട്ടങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ നിര്‍മ്മിച്ചാലും അവ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാവുന്നത്.

പള്ളിക്കുളം,
വായനക്കും ഇടപെടലുകള്‍ക്കും നന്ദി.

സിംഹവാലന്‍,
താങ്കള്‍ തന്നെ സൂചിപ്പിച്ചതുപോലെ ഹജ്ജ് സബ്സിഡി ഈ വിഷയവുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല. വായനക്കു നന്ദി.

തറവാടി said...

secular politics, പള്ളിക്കുളം,

>>സിഖുകാരന് പട്ടാളത്തില്പോലും തലപ്പാവ് ധരിക്കാ‍നാവുന്നത് നമ്മുടെ ഭരണഘടന പൌരനു നല്‍കുന്ന മൌലികാവകാശത്തിന്റെ ഭാഗമായിട്ടാണ്<<

പട്ടാളം എന്നാല്‍ ഒരു സ്വകാര്യസ്ഥാപനമല്ല, എന്റെ കമന്റ് ഒന്നുകൂടി വായിക്കുമല്ലോ :)

വിക്കിയില്‍ തപ്പി പബ്ലിക് പ്ലേസ് ഡെഫനിഷന്‍ പറയരുത്, പ്ലീസ് :)
പബ്ലിക് പ്ലേസിന് പല ഡെഫിനിഷനും ഉണ്ട്, സൂചിപ്പിച്ചപോലെയുള്ള ജനറല്‍ ഡെഫനിഷനില്‍ സ്കൂള്‍ പോലുള്ള സ്പെസിഫിക് പ്ലേസ് , അതും സ്വകാര്യ സ്കൂള്‍ ഉള്‍പ്പെടുത്താനാവില്ല,

റോട്ടിക്കൂടെ പോകുന്നവര്‍ക്കൊക്കെ സ്വകാര്യ സ്കൂളില്‍ കയറി നടക്കാമോ? :)

പള്ളിക്കുളം.. said...

“സ്വകാര്യസ്ഥാപനം” എന്ന വാക്കിലെ സ്വകാര്യത്തെ സൌകര്യപൂർവം തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് തറവാടിക്ക് സംശയങ്ങൾ നിലനിൽക്കുന്നത്.

ഞാൻ ഒരു പലചരക്ക് കട തുടങ്ങി എന്നുവെക്കുക. സംഗതി അത് എന്റെ സ്വകാര്യ സ്ഥാപനമാണ്. പക്ഷേ സാധനങ്ങൾക്ക് എനിക്ക് ഇഷ്ടപ്പെട്ട വിലയിടാൻ കഴിയില്ല. ഏതെങ്കിലും ഒരു വിഭാഗം മാത്രം എന്റെ കടയിൽ നിന്നും സാധനം വാങ്ങിയാൽ മതി എന്ന് ശഠിക്കുവാനും എനിക്കാവില്ല. കാരണം, ഞാനും എന്റെ സ്ഥാപനവും ഇവിടുത്തെ നിയമങ്ങൾക്ക് വിധേയമാണ്. അതിന് ഉള്ളിൽ നിൽക്കുന്ന നിയമൾ ഉണ്ടാക്കുവാനേ എനിക്ക് അവകാശമുള്ളൂ.. ഇവിടെ ഇങ്ങനെയൊക്കെയാണ്. വേണമെങ്കിൽ വാങ്ങിയാൽ മതി എന്നു പറയുന്നത് “വെല്ലുവിളി” യാണ്.

സന്തോഷ്‌ said...

track

ക്ഷമ said...

>> ക്ഷമയോട് ഒരു ചോദ്യം.. ഭൂരിപക്ഷവും തലയിൽ തട്ടമിട്ടു വരുന്ന ഒരു സ്കൂളിലാണ് താങ്കളുടെ മകൾ പഠിക്കുന്നതെന്നു വെക്കുക. ബാക്കി ചോദ്യം എന്താണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ.. <<

പള്ളിക്കുളം, എന്റെ മകള്‍ ഏതു സ്കൂളില്‍ പഠിക്കണം എന്നതിന് ഞാന്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം അവിടെ എത്ര കുട്ടികള്‍ തട്ടമിട്ടു വരുന്നു എന്നതല്ല. പള്ളികുളത്തിന്റെ മകള്‍ ഏതു സ്കൂളില്‍ പഠിക്കണം എന്നതിന്റെ മാനദണ്ഡം അവിടെ എത്രകുട്ടികള്‍ തട്ടമിട്ടു വരുന്നു എന്നതാണെങ്കില്‍ പള്ളിക്കുളത്തിനു ഇതുപോലുള്ള ചോദ്യങ്ങള്‍ ആരോടും ചോദിക്കാം.

>> ഏതു മതസ്ഥനും അവന്റെ വിശ്വാസാചാരങ്ങൾക്ക് പോറലേൽക്കാത്ത വിധം ഏതു സ്കൂളിന്റെ ബഞ്ചിലും ചെന്നിരിക്കുവാനുള്ള സാതന്ത്ര്യവും അവകാശവും ഇന്ത്യൻ ജനാധിപത്യം അനുവദിച്ചു തന്നിട്ടുള്ളതാണ്. അതിനെതിരേ ഡ്രസ്സ് കോഡ് ഉണ്ടാക്കുന്നവർ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നത്. <<

പള്ളിക്കുളം, സ്കൂളുകളിലെ "ഡ്രസ്സ് കോഡ്", യുണിഫോം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വിദ്യാര്‍ഥികളില്‍ ജാതി മത സാമ്പത്തിക ചിന്തകള്‍ക്ക് ഉപരിയായി തങ്ങള്‍ എല്ലാവരും തുല്യ അന്തസ്സില്‍ ഉള്ളവരാണ് എന്ന ബോധം ഉളവാക്കുക എന്നതാണ്. അത് ഒരു മാനസികമായ പഠനം തന്നെയാണ്. ഇത് മനസ്സിലാവണമെങ്കില്‍ മതം എന്ന ചട്ടകൂടില്‍നിന്നും സമൂഹം എന്നതിനെ വേറിട്ട്‌ കാണുവാന്‍ ശീലിക്കണം. ഏതു സ്കൂളിന്റെ ബഞ്ചിലും ചെന്നിരിക്കുവാനുള്ള സാതന്ത്ര്യവും അവകാശവും ഇന്ത്യൻ ജനാധിപത്യം അനുവദിച്ചു തന്നിട്ടുള്ളതാണ്, പക്ഷെ അതിനൊരു നിബന്ധന ഉണ്ട് ഇരിക്കുന്ന ബഞ്ചില്‍ ഏതാണോ നിയമം അത് അനുസ്സരിക്കുക എന്നുള്ളത്. അങ്ങനെ അന്നുസ്സരിക്കത്തതാണ് ശരിയായ വെല്ലുവിളി.

>> താങ്കളുടെ എല്ലാ നിരീക്ഷണങ്ങളും വ്യക്തിഗതാനുഭവങ്ങളുടെ സാമാന്യവല്‍ക്കരണങ്ങളാണ്. ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളും ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകളും താങ്കളെ അസ്വസ്ഥയാക്കുന്നില്ല, സഹപാഠിയുടെ തട്ടം അങ്ങനെ ചെയ്യുന്നുണ്ട് താനും. <<

secular politics, എന്റേത് മാത്രമല്ല ലോകത്തുള്ള എല്ലാ മനുഷ്യരുടെയും എല്ലാ നിരീക്ഷണങ്ങളും വ്യക്തിഗതാനുഭവങ്ങളുടെ സാമാന്യവല്‍ക്കരണങ്ങള്‍ തന്നെയാണ്. ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളും ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകളും എന്നെ അസ്വസ്തമാക്കിയിരുന്നില്ല എന്നതിന് കാരണം എന്റെ വിദ്യാലയം ക്രിസ്ത്യന്‍ വിദ്യാലയം ആയിരുന്നു ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ അവിടുത്തെ ടീച്ചര്‍മാര്‍ ആയിരുന്നു എന്ന തിരിച്ചറിവാണ്. പക്ഷെ, എന്റെയൊപ്പം ഒരേ ക്ലാസ്സില്‍ ഒരേ പോലെ പഠിക്കുന്ന ഒരു കുട്ടിയുടെ "ശിരോവസ്ത്രം" എന്നെ അസ്വസ്തമാക്കിയിരുന്നു. കാരണം ഞങ്ങള്‍ രണ്ടുപേരും വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ തുല്യരായിരുന്നു.

>> എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടിയില്ല. <<

secular politics, എന്തുകൊണ്ട് എന്ന ചോദ്യം ആരും ചോദിച്ചില്ല അതുകൊണ്ട് മറുപടി ഇല്ലാതെയിരുന്നു. ചോദ്യങ്ങള്‍ ഉള്ളപ്പോഴാണ് ഉത്തരങ്ങള്‍ പറയേണ്ടി വരുന്നത്.

>> വേണമെങ്കിൽ വാങ്ങിയാൽ മതി എന്നു പറയുന്നത് “വെല്ലുവിളി” യാണ് <<

പള്ളിക്കുളം, നമ്മുടെ നാട്ടിലെപോലെ സമ്പദ് വ്യവസ്ഥ ഉള്ള ഒരു സ്ഥലത്ത് വേണമെങ്കിൽ വാങ്ങിയാൽ മതി എന്നു പറയുന്നത് “വെല്ലുവിളി” അല്ല. കാരണം ഇവിടെ ജനത്തിനു ഒന്നിലധികം അവസരങ്ങള്‍ ഉണ്ട്. നിങ്ങളുടെ പലചരക്ക് കട അല്ലെങ്കില്‍ മറ്റൊരെണ്ണം, നിങ്ങളുടെ പലചരക്ക് കട മാത്രം ഉള്ള സാഹചര്യത്തില്‍ ആണ് അത് വെല്ലുവിളി ആകുന്നതു.

പള്ളിക്കുളം.. said...

>>>> ഇരിക്കുന്ന ബഞ്ചില്‍ ഏതാണോ നിയമം അത് അനുസ്സരിക്കുക എന്നുള്ളത്. അങ്ങനെ അന്നുസ്സരിക്കത്തതാണ് ശരിയായ വെല്ലുവിളി.<<<

സാമാന്യമായ അറിവെങ്കിലുമില്ലെങ്കിൽ തർക്കം കുതർക്കത്തിലേക്ക് വഴിമാറും. തർക്കത്തിനുതന്നെ ഞാനില്ല. പിന്നെയല്ലേ കുതർക്കത്തിന്!!

>>>> എന്റെയൊപ്പം ഒരേ ക്ലാസ്സില്‍ ഒരേ പോലെ പഠിക്കുന്ന ഒരു കുട്ടിയുടെ "ശിരോവസ്ത്രം" എന്നെ അസ്വസ്തമാക്കിയിരുന്നു. <<<<

ആരാണാവോ ഇത്ര അസഹിഷ്ണുവായ തന്നോടൊപ്പം പഠിച്ച ആ ഹതഭാഗ്യയായ മുസ്ലിം കുട്ടി?!

(Riverse gear, സാധിക്കുമെങ്കിൽ ഈ വേഡ് വേരിഫിക്കേഷൻ ഒന്ന് എടുത്തു കളഞ്ഞാൽ കൊള്ളാമായിരുന്നു. കമന്റ് ചെയ്യുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. )

പള്ളിക്കുളം.. said...

എന്റെ അഭിപ്രായത്തിൽ കുട്ടികൾ ബഹുസ്വരജീവിതം പഠിക്കേണ്ടത് ആദ്യം വിദ്യാലയത്തിൽ നിന്നുമാണ്. തട്ടമിട്ടതും ഇടാത്തതുമായ കുട്ടികളും, പൊട്ടു തൊട്ടതും തൊടാത്തതുമായ കുട്ടികളും, കുരിശുമാലയണിഞ്ഞതും അണിയാത്തതുമായ കുട്ടികളും, ജോസഫും അനിലും അബ്ദുൽ റഹ്മാനും, ജീവനും ഒക്കെ ഒരേ ക്ലാസിൽ തൊട്ടുരുമ്മിയിരുന്നു പഠിക്കുക. അപ്പോൾ ക്ലാസ് റൂം നമ്മൾ ജീവിക്കുന്ന ഒരു സമൂഹമായി മാറുന്നു. ക്ഷമക്ക് വേണമെങ്കിൽ അന്യമതസ്ഥയായ കുട്ടിയോടുള്ള അക്ഷമ അന്നേ മനസ്സിൽ നിന്നും നുള്ളിക്കളയാമായിരുന്നു. അങ്ങനെ ഒരു അക്ഷമ മുളക്കാത്തവരാണ് നമ്മിൽ പലരും. മുളച്ചാൽ തന്നെ നുള്ളിക്കളയുവാൻ പറ്റിയ ഇരിപ്പിടം സ്കൂളിന്റെ ബഞ്ചുതന്നെ. സ്കൂളിൽ വെച്ചേ ഇത് ശീലിച്ചില്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. കാരണം കുട്ടി പഠനം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നത് തട്ടമിട്ടവരും ഇടാത്തവരും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിലേക്കാണ്. പുറത്തേക്ക് ജോലിതേടിപ്പോകുമ്പോഴും അവൾക്ക് ഒരുപാട് തട്ടമിട്ടവരെ കാണേണ്ടി വരും.

ഇന്ന് കേരളത്തിൽ തട്ടമിട്ട് പഠിക്കാനെത്തുന്നവർ അന്യഗ്രഹ ജീവികളല്ല. നമ്മുടെ അയല്പക്കത്തൊക്കെ താമസിക്കുന്നവർ തന്നെയാണ്. സഹിഷ്ണുതക്ക് പണ്ട് പരിശീലനം വേണ്ടിയിരുന്നില്ല. ഇന്ന് ചില കമന്റുകൾ കാണുമ്പോൾ തോന്നുന്നു പലരും സഹിഷ്ണുത പരിശീലിക്കേണ്ടതുണ്ടെന്ന്. തട്ടമിട്ടവരെ സമൂഹത്തിന്റെ ഭാഗമായി കാണാൻ കഴിയാത്ത വിദ്യാഭ്യാസ സമ്പ്രദായം നമ്മെ എന്താണ് പഠിപ്പിക്കുക?

പള്ളിക്കുളം.. said...

ഇവിടെ വാദിഭാഗം മുസ്ലിം കുട്ടിയാണ് എന്നത് മറക്കുക. എതിർ പക്ഷത്ത് മുസ്ലിം ആണെങ്കിൽ എതിർത്തേ തീരൂ എന്ന വാശി ഉപേക്ഷിക്കുക. ന്യായത്തിനാവട്ടെ നമ്മുടെ വാദങ്ങളെല്ലാം.

ചിന്തകന്‍ said...

എന്റെയൊപ്പം ഒരേ ക്ലാസ്സില്‍ ഒരേ പോലെ പഠിക്കുന്ന ഒരു കുട്ടിയുടെ "ശിരോവസ്ത്രം" എന്നെ അസ്വസ്തമാക്കിയിരുന്നു. കാരണം ഞങ്ങള്‍ രണ്ടുപേരും വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ തുല്യരായിരുന്നു.

സ്കൂളില്‍ മാത്രം തട്ടമിട്ടവരെ കാണുമ്പോള്‍ ‘അസ്വസ്തമാകുന്ന‘ ക്ഷമക്ക് അക്ഷമ അത്പം കൂടുതലാണെന്നു തോന്നുന്നു. ഈ ‘അസ്വസ്തത ‘ വളരെ വിചിത്രം തന്നെ

അപ്പുറത്തിരുന്ന പെണ്‍കുട്ടി തട്ടമിട്ടത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ എന്നതില്‍ അതുല്യരായി മാറും എന്നത് അതിലും ‘അതി വിചിത്ര‘മായ വാദം തന്നെ!!

തറവാടിയുടെ ‘സ്വകാര്യ’ സ്ഥാപനത്തെ കുറിച്ചുള്ള കമന്റും വിചിത്രം തന്നെ!

തറവാടി said...

ചിന്തകന്‍,

ഒന്നാമത് ഞാന്‍ വിക്കിപോലുള്ളവയെ റഫറന്‍സയെടുക്കുന്നതിനെ വളരെ എതിര്‍പ്പുള്ള ഒരാളാണ്, തക്കതായ കാരണവുമുണ്ട്, പലയിടത്തും പ്രകടിപ്പിച്ചിട്ടുമുണ്ട് താങ്കളെപ്പോലുള്ളവര്‍ക്ക് അത് സ്വീകാര്യമായതിനാല്‍ അതുപോലെയുള്ള ഡെഫിനിഷന്‍ പ്രതീക്ഷിക്കുന്നത്, പക്ഷെ നിര്‍‌വാഹമില്ല, . എന്റെ ഡെഫിനിഷന്‍സ് എല്ലാവര്‍ക്കും ദഹിക്കണമെന്നില്ല :)

പബ്ലിക്ക് പ്ലേസിനേയും, പ്രൈവറ്റ് പ്ലേസിനേയും , പൊതുസ്ഥലത്തേയുമൊന്നും ഒറ്റവാക്കില്‍ നിര്‍‌വചിക്കാന്‍ ബുദ്ധിമുട്ടാണ് കണ്ടീഷണല്‍ ഡെഫിനിഷനേ സാധ്യമാകൂ.

നമ്മുടെ പള്ളിയില്‍ അന്യമതക്കാര്‍ക്ക് പ്രവേശിക്കാം എന്നതില്‍ മുഴുവന്‍ മുസ്ലീങ്ങളും യോജിപ്പിലാണെന്ന് ഞാന്‍ കരുതുന്നില്ല, എന്നാല്‍ പ്രവെശിക്കുന്നവര്‍ അംഗശുദ്ധിയുള്ളവരായിരിക്കണം എന്നതിനാര്‍ക്കും വിയോജിപ്പുമുണ്ടാവില്ല,

പള്ളി എന്തേ ഒരു പബ്ലിക് പ്ലേസല്ലെ? ( നിങ്ങള്‍ വിയോജിക്കും എന്നെനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്)

ഒരു ഹിന്ദുമതവിശ്വാസി അംഗശുദ്ധിയില്ലാതെ പള്ളിയില്‍ കയറിയാല്‍ എന്തുസംഭവിക്കും എന്ന് ഞാന്‍ പറയണോ?

എന്റെ താരദമ്യം കണ്ട് നിങ്ങള്‍ പരിഹസിച്ചേക്കാം പക്ഷെ സ്വയം ചിന്തിക്കുക,

പള്ളി ഒരാരാധനാലയം ആണ് സ്കൂള്‍ പഠിക്കാനുള്ളതും ഒരു തരത്തില്‍ രണ്ടും പബ്ലിക് സ്ഥാപനമാണ് മറ്റൊരുതരത്തില അല്ല!

ആദ്യം എല്ലാവരും എതിരാണെന്ന തെറ്റായ ദ്ധാരണ ഒഴിവാക്കുക!

പണ്ട് ഒരു സ്കൂളില്‍ മലയാളം പറഞ്ഞതിന് കുട്ടിയെ ശിക്ഷിച്ച നടപടിയില്‍ എടുത്ത എന്റെ നിലപാടും ഇതും തമ്മില്‍ ഒരു വ്യത്യാസവുമില്ല, അന്നും താങ്കള്‍ എന്റെ എതിര്‍പക്ഷത്തായിരുന്നല്ലോ ;)

താങ്കള്‍ക്ക് പിന്നില്‍ ചിലരെ ഞാന്‍ പ്രതീക്ഷിക്കൂന്നുണ്ട്, അവരുമായി സം‌വദിക്കാനുള്ള താക്കത്തില്ലാത്തതിനാല്‍ സ്കൂട്ടുന്നു, പറയേണ്ടത് ആദ്യ കമന്റില്‍ പറഞ്ഞിട്ടുമുണ്ട്, അതേ സമയം മറുപടി പറയില്ലെന്നൊമില്ല!

തറവാടി said...

എന്റെ മുകളിലെ കമന്റിലെ ഉദാഹരണം ഞോണ്ടിയെടുത്ത് ആരും തര്‍ക്കിക്കില്ലെന്ന് കരുതുന്നു ;) ;)

ചിന്തകന്‍ said...

പള്ളിയെയും പള്ളിക്കൂടത്തെയും ഒന്നായി കാണാതെന്റെ തറവാടി... :)

‘സ്വകാര്യ‘ സ്കൂളിലെ എല്ലാ നിയമങ്ങളും ഇന്ത്യന്‍ നീതിന്യായ/മത നിരപേക്ഷ വ്യവ്സ്ഥക്ക് അനുഗുണമായിരിക്കണം/ലംഘിക്കുന്നതായിരിക്കരുത് എന്ന കാര്യം തറവാടിക്കറിയില്ലെന്നുണ്ടോ?

തറവാടി said...

:)), ദാ കണ്ടോ , പള്ളിയില്‍ തൊട്ട് കളിക്കരുതല്ലെ? ;)

ഒരു തരത്തില്‍ രണ്ടും 'പബ്ലിക്' പ്ലേസല്ലേ ചിന്തകാ?

ഹോട്ടല്‍, പബ്ലിക് പ്ലേസല്ലേ? ചപ്പലിട്ടാല്‍ കയറ്റാത്ത ഹോട്ടല്‍ ഉള്ളതറിയാലോ, നാളെ ഞാനൊരു ഹോട്ടല്‍ തുടങ്ങിയീട്ട് സല്‍‌വാര്‍ കമ്മീസിട്ടാല്‍, സാരിയുടുത്താല്‍ കയറ്റില്ല , സ്ത്രീകളായാലും പാന്‍സിട്ടേകയറ്റൂ എന്നൊരു നിയമമുണ്ടാക്കിയാല്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡ് ഒന്നും എനിക്കെതിരെ ചെയ്യില്ലെന്നാണ് എന്റെ വിശ്വാസം.

( ചപ്പലും മറ്റും മതവുമായി ബന്ധമില്ലെന്ന് പറഞ്ഞൊഴിയല്ലെ, ഒരു തരത്തില്‍ വ്യക്തിസ്വാതന്ത്ര്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നോര്‍ക്കുക)

>>‘സ്വകാര്യ‘ സ്കൂളിലെ എല്ലാ നിയമങ്ങളും ഇന്ത്യന്‍ നീതിന്യായ/മത നിരപേക്ഷ വ്യവ്സ്ഥക്ക് അനുഗുണമായിരിക്കണം/ലംഘിക്കുന്നതായിരിക്കരുത് എന്ന കാര്യം തറവാടിക്കറിയില്ലെന്നുണ്ടോ?<<


ഒരു മരുചോദ്യം ചോദിച്ചോട്ടെ, ഒരു കുട്ടി ബുര്‍ഖയിട്ടേ സ്കൂളില്‍ വരൂ അതും മുഖം മറച്ചു, കണ്ണ് മാത്രം പുറത്താക്കി , എന്ന് പറഞ്ഞാല്‍ അതും അനുവദിക്കണമെന്നയിരിക്കുമോ താങ്കളുടെ പക്ഷം?

( ഹ ഹ , ബുര്ഖ നിര്‍ബന്ധ ഡ്രെസ്സല്ല ഇസ്ലാമില്‍ എന്നും അതുകൊണ്ട് ആവശ്യമില്ലെന്നുമുള്ള വാക്കുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു)

എന്റെ പൊന്ന് ചിന്തകാ എന്തിനാണ് നമ്മള്‍ ഇതുപോലെ ചിന്തിക്കുന്നത്? എന്തിന്റേയും മോശവശം മാത്രം ചിന്തിക്കുന്നത്? എല്ലാവരും നമ്മുടെ ശത്രുവാണെന്ന് സ്വയം കരുതുന്നത്? അഭിമാനത്തെ പരിഹസിക്കാനിടം കൊടുക്കുന്നത്? എന്തിന്? ഒരായിരം ചോദ്യങ്ങള്‍ മനസ്സില്‍ നിറയുന്നു ഉത്തരം ലഭിക്കില്ലെന്ന് പൂര്‍ണ്ണ ബോധ്യത്തോടെ!

ചിന്തകന്‍ said...

തട്ടമിട്ടില്ലേല്‍ ആകാശം ഇടിഞ്ഞു പൊളിഞ്ഞ് വീഴില്ലെങ്കില്‍ തട്ടമിട്ടാലും അത് പൊളിഞ്ഞ് വീഴില്ല. യൂനിഫോമിന്റ ഭാഗമായി ഒരു തട്ടം കൂടിയിട്ടാല്‍ ഒന്നും സംഭവിക്കാന്‍ പോണില്ല. ഭരണഘടനാ പരമായ ഒരവകാശത്തെ ആര്‍ക്കും ലംഘിക്കാന്‍ അധികാരവുമില്ല.

മറ്റു കുതര്‍ക്കവാദങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തില്ല താനും.

പള്ളിക്കുളം പറഞ്ഞത് പോലെ തര്‍ക്കത്തിന് തന്നെ താത്പര്യമില്ല... എന്നിട്ടല്ലേ കുതര്‍ക്കത്തിന്...:)

തറവാടി said...

തങ്ങളുടെ ചിന്താഗതികള്‍ മാത്രം ശെരി! ആര്‍ക്കും അതിനെതിരെ വാദങ്ങളുതിര്‍ക്കാന്‍ പാടില്ല എതിര്‍ത്താന്‍ കൃത്യമായ ഉത്തരമല്ല മറിച്ച് ആക്ഷേപിക്കുക ഇതൊക്കെ എന്നും കാണുന്നതല്ലെ!

അപ്പോ ശെരി എവിടെയെങ്കിലും വെച്ച് ഇനിയും കാണാം , കുതര്‍ക്കങ്ങള്‍ക്കായി!

ക്ഷമ said...

>> സാമാന്യമായ അറിവെങ്കിലുമില്ലെങ്കിൽ തർക്കം കുതർക്കത്തിലേക്ക് വഴിമാറും. തർക്കത്തിനുതന്നെ ഞാനില്ല. പിന്നെയല്ലേ കുതർക്കത്തിന്!! <<

പള്ളിക്കുളം, സ്കൂളുകളിലെ യുണിഫോം എന്നത് സ്കൂളിന്റെ നിബന്ധന ആണ്. അവിടെ പഠിക്കുന്ന ഓരോ വിദ്യാര്‍ഥിയും പാലിക്കേണ്ടുന്ന നിബന്ധന. യുണിഫോം നിര്‍ബന്ധമായുള്ള ഒരു സ്കൂളില്‍ യുണിഫോമിന്റെ ഭാഗമല്ലാത്ത വേഷം ധരിക്കണം എന്ന വാശി നല്ലതാണോ എന്ന് സ്വയം ആലോചിക്കുക.

>> ആരാണാവോ ഇത്ര അസഹിഷ്ണുവായ തന്നോടൊപ്പം പഠിച്ച ആ ഹതഭാഗ്യയായ മുസ്ലിം കുട്ടി?! <<

ആ ഹതഭാഗ്യയായ മുസ്ലിം കുട്ടി ഇപ്പോഴും എന്റെ ഉറ്റസുഹൃത്താണ്. വിവാഹത്തിനു മുന്‍പ് വരെ നിസ്കാരസമയത്ത് അല്ലാതെ സാധാരണയായി ആ കുട്ടി മതം അനുശാസിക്കുന്ന വേഷം ഉപയോഗിച്ച് കണ്ടിട്ടില്ല. ആ കുട്ടി അല്ല ഇവിടുത്തെ വിഷയം എന്നത് കൊണ്ട് തല്‍ക്കാലം ആ കുട്ടിയെക്കുറിച്ച് കൂടുതല്‍ അറിയണം എന്ന് പള്ളിക്കുളം വാശി പിടിക്കരുത്.

>> തട്ടമിട്ടതും ഇടാത്തതുമായ കുട്ടികളും, പൊട്ടു തൊട്ടതും തൊടാത്തതുമായ കുട്ടികളും, കുരിശുമാലയണിഞ്ഞതും അണിയാത്തതുമായ കുട്ടികളും, ജോസഫും അനിലും അബ്ദുൽ റഹ്മാനും, ജീവനും ഒക്കെ ഒരേ ക്ലാസിൽ തൊട്ടുരുമ്മിയിരുന്നു പഠിക്കുക. അപ്പോൾ ക്ലാസ് റൂം നമ്മൾ ജീവിക്കുന്ന ഒരു സമൂഹമായി മാറുന്നു. <<

പള്ളിക്കുളം, ജോസഫും അനിലും അബ്ദുൽ റഹ്മാനും ഒക്കെ ഒരേ ക്ലാസിൽ തൊട്ടുരുമ്മിയിരുന്നു പഠിക്കുക, പക്ഷെ ജോസഫ് കുരിശുമാലയും അബ്ദുൽ റഹ്മാന്‍ കിന്നരിതൊപ്പിയും അനില്‍ ചന്ദനക്കുറിയും അണിഞ്ഞുതന്നെ പഠിക്കണം എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. കാരണം കുരിശുമാല അണിഞ്ഞ ജോസഫ് ആദ്യം അന്വേഷിക്കുക മറ്റൊരു കുരിശുമാല സ്കൂളില്‍ ഉണ്ടോ എന്നു തന്നെയാവും; അതുപോലെ അബ്ദുൽ റഹ്മാന്‍ കിന്നരിതൊപ്പിയും അനില്‍ ചന്ദനക്കുറിയും. അങ്ങനെ ആവുമ്പോള്‍ അപ്പോൾ ക്ലാസ് റൂം, ജീവിക്കുന്ന ഒരു സമൂഹമായി അല്ല മാറുന്നത് ഓരോ മതത്തിന്റെ പേരിലും ഉള്ള കൊച്ചു കൊച്ചു സമൂഹങ്ങള്‍ ആയി മാറും.

"അപ്പോൾ ക്ലാസ് റൂം നമ്മൾ ജീവിക്കുന്ന ഒരു സമൂഹമായി മാറുന്നു" എന്നതില്‍ "നമ്മള്‍" എന്ന വാക്കിനു പള്ളിക്കുളം ഉദ്ദേശിക്കുന്ന അര്‍ഥം പള്ളിക്കുള ത്തിന്റെ മതം വിശ്വസിക്കുന്നവര്‍ മാത്രം എന്നാണെങ്കില്‍ പള്ളിക്കുളത്തിനു ജോസഫ് കുരിശുമാലയും അബ്ദുൽ റഹ്മാന്‍ കിന്നരിതൊപ്പിയും അനില്‍ ചന്ദനക്കുറിയും അണിഞ്ഞുതന്നെ പഠിക്കണം എന്നുതന്നെ പറയാം.

>> ക്ഷമക്ക് വേണമെങ്കിൽ അന്യമതസ്ഥയായ കുട്ടിയോടുള്ള അക്ഷമ അന്നേ മനസ്സിൽ നിന്നും നുള്ളിക്കളയാമായിരുന്നു. <<

അന്യമതസ്ഥയായ കുട്ടിയോടു എനിക്ക് അക്ഷമ ഉണ്ട് എന്നു എന്തടിസ്ഥാനത്തിലാണ് പള്ളിക്കുളം പറയുന്നത്?

>> കുട്ടി പഠനം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നത് തട്ടമിട്ടവരും ഇടാത്തവരും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിലേക്കാണ്. പുറത്തേക്ക് ജോലിതേടിപ്പോകുമ്പോഴും അവൾക്ക് ഒരുപാട് തട്ടമിട്ടവരെ കാണേണ്ടി വരും. <<

പള്ളിക്കുളം, സമൂഹത്തില്‍ സ്വന്തം മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന ആളുകളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന എത്ര അന്യമതസ്ഥരുണ്ടാവും നമ്മുടെ നാട്ടില്‍‍? അങ്ങനെ ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ മാത്രം അല്ലെ സ്കൂളിൽ വെച്ചേ ഇത് ശീലിപ്പിക്കുന്നതിന്റെ പ്രശ്നം വരുന്നുള്ളൂ?

>> ഇന്ന് കേരളത്തിൽ തട്ടമിട്ട് പഠിക്കാനെത്തുന്നവർ അന്യഗ്രഹ ജീവികളല്ല. നമ്മുടെ അയല്പക്കത്തൊക്കെ താമസിക്കുന്നവർ തന്നെയാണ്. സഹിഷ്ണുതക്ക് പണ്ട് പരിശീലനം വേണ്ടിയിരുന്നില്ല. ഇന്ന് ചില കമന്റുകൾ കാണുമ്പോൾ തോന്നുന്നു പലരും സഹിഷ്ണുത പരിശീലിക്കേണ്ടതുണ്ടെന്ന്. തട്ടമിട്ടവരെ സമൂഹത്തിന്റെ ഭാഗമായി കാണാൻ കഴിയാത്ത വിദ്യാഭ്യാസ സമ്പ്രദായം നമ്മെ എന്താണ് പഠിപ്പിക്കുക? <<

"തട്ടം" എന്ന വേഷത്തോടോ അത് ഉപയോഗിക്കുന്നവരോടോ ആര്‍ക്കും അസഹിഷ്ണുത ഉണ്ടാവില്ല. പക്ഷെ, ഒരു പൊതുസ്ഥലത്ത് പാലിക്കപ്പെടെണ്ടുന്ന ഒരു നിബന്ധനയ്ക്ക് എതിരായി പ്രവൃത്തിക്കണം എന്ന ദുര്‍വാശിയോടാണ് എതിര്‍പ്പുള്ളത്‌, വിദ്യാഭ്യാസ സമ്പ്രദായത്തിലെ യുണിഫോം എന്ന നിബന്ധന ലംഘിക്കും എന്ന വാശിയാണ് പ്രശ്നം അല്ലാതെ വിദ്യാഭ്യാസ സമ്പ്രദായം അല്ല.

പള്ളിക്കുളം.. said...

ഇതാ തോറ്റു പിന്മാറിയിരിക്കുന്നു.. വീണ്ടും സന്ധിക്കും വരൈ വണക്കം!! :)

ക്ഷമ said...

>> സ്കൂളില്‍ മാത്രം തട്ടമിട്ടവരെ കാണുമ്പോള്‍ ‘അസ്വസ്തമാകുന്ന‘ ക്ഷമക്ക് അക്ഷമ അത്പം കൂടുതലാണെന്നു തോന്നുന്നു. ഈ ‘അസ്വസ്തത ‘ വളരെ വിചിത്രം തന്നെ. അപ്പുറത്തിരുന്ന പെണ്‍കുട്ടി തട്ടമിട്ടത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ എന്നതില്‍ അതുല്യരായി മാറും എന്നത് അതിലും ‘അതി വിചിത്ര‘മായ വാദം തന്നെ <<

ചിന്തകന്‍, "സ്കൂളില്‍ മാത്രം" തട്ടമിട്ടവരെ കാണുമ്പോള്‍ ഞാന്‍ അസ്വസ്തമാകുന്നത് എന്തുകൊണ്ടാണ് എന്നു മുകളിലെ കമന്റുകളില്‍ എഴുതിയിട്ടുണ്ട്. ഒട്ടും അക്ഷമ കാട്ടാതെ അവ ഒന്ന് വായിച്ചു നോക്കുക. അപ്പോള്‍ മനസ്സിലാകും "വിചിത്രം" എന്നാല്‍ എന്താണെന്ന്.

>> യൂനിഫോമിന്റ ഭാഗമായി ഒരു തട്ടം കൂടിയിട്ടാല്‍ ഒന്നും സംഭവിക്കാന്‍ പോണില്ല. <<

അപ്പോള്‍ ചിന്തകനും അറിയാം "തട്ടം" യുണിഫോമിന്റെ ഭാഗം അല്ല എന്നു. "തട്ടം" യുണിഫോമിന്റെ ഭാഗം ആക്കണം എന്ന ആവശ്യം മാന്യമായി അവതരിപ്പിക്കപ്പെടുകയല്ലല്ലോ ഇവിടെ സംഭവിച്ചത്. തട്ടമിട്ടില്ലേല്‍ ആകാശം ഇടിഞ്ഞു പൊളിഞ്ഞ് വീഴും എന്ന നിലയില്‍ ആയിരുന്നല്ലോ കാര്യങ്ങള്‍ മുഴുവനും.

>> പള്ളിക്കുളം പറഞ്ഞത് പോലെ തര്‍ക്കത്തിന് തന്നെ താത്പര്യമില്ല... എന്നിട്ടല്ലേ കുതര്‍ക്കത്തിന് <<

ചിന്തകന്‍, തര്‍ക്കിക്കണം ("കുതര്‍ക്കം" അല്ല ), തര്‍ക്കിക്കാന്‍ താല്പര്യം ഉണ്ടാവുകയും വേണം. എങ്കില്‍ മാത്രമേ സ്വന്തം അഭിപ്രായം ശരിയായി പ്രകടിപ്പിക്കുവാനും അവയില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ തിരുത്തുവാനും സാധിക്കുകയുള്ളൂ. :)

പള്ളിക്കുളം.. said...

വിവിധ മതസ്ഥർ പഠിക്കുന്ന ഒരു മുസ്ലിം മാനേജ്മെന്റ് സ്കൂളിൽ തട്ടമുൾപ്പടെയുള്ള ഡ്രസ്സ് യൂണിഫോം ആക്കുന്നതിനെക്കുറിച്ച് ക്ഷമയുടെ അഭിപ്രായം എന്താണ്?

തറവാടി said...

>>>"തട്ടം" എന്ന വേഷത്തോടോ അത് ഉപയോഗിക്കുന്നവരോടോ ആര്‍ക്കും അസഹിഷ്ണുത ഉണ്ടാവില്ല. പക്ഷെ, ഒരു പൊതുസ്ഥലത്ത് പാലിക്കപ്പെടെണ്ടുന്ന ഒരു നിബന്ധനയ്ക്ക് എതിരായി പ്രവൃത്തിക്കണം എന്ന ദുര്‍വാശിയോടാണ് എതിര്‍പ്പുള്ളത്‌<<

വെല്‍‌ സെഡ്! ഹൈലൈറ്റ്!

തറവാടി said...

പള്ളിക്കുളം എന്റെ അഭിപ്രായം പറയുന്നതില്‍ കുഴപ്പമില്ലെന്ന് കരുതട്ടെ,

മുസ്ലീം മാനേജ്മെന്റ് തുടങ്ങിയ അന്നുമുതല്‍ ശിരോവസ്ത്രം യൂണിഫോമിന്റെ ഭാഗമാക്കിയാല്‍ അതില്‍ എനിക്കെതിര്‍പ്പില്ല,

അതേസമയം പല മതസ്ഥര്‍ പഠിക്കുന്ന സ്കൂളില്‍ ഒരു സുപ്രഭാതത്തില്‍ ഇതുപോലെ നിയമം കൊണ്ടുവരുന്നതിനെ ആദ്യം എതിര്‍ക്കുന്നത് ഞാനാവും!

പള്ളിക്കുളം.. said...

"വിവിധ മതസ്ഥർ പഠിക്കുന്ന ഒരു മുസ്ലിം മാനേജ്മെന്റ് സ്കൂളിൽ തട്ടമുൾപ്പടെയുള്ള ഡ്രസ്സ് യൂണിഫോം ആക്കുന്നതിനെക്കുറിച്ച് ക്ഷമയുടെ അഭിപ്രായം എന്താണ്? "

good question.. keep it up.. :)

പള്ളിക്കുളം.. said...

>>> അതേസമയം പല മതസ്ഥര്‍ പഠിക്കുന്ന സ്കൂളില്‍ ഒരു സുപ്രഭാതത്തില്‍ ഇതുപോലെ നിയമം കൊണ്ടുവരുന്നതിനെ ആദ്യം എതിര്‍ക്കുന്നത് ഞാനാവും!<<<

എന്തിന് എതിർക്കണം.. കാരണം കൂടി പറഞ്ഞാൽ കൊള്ളാം.

തറവാടി said...

എന്റെ ആദ്യത്തെ കമന്റ് വായിച്ചാല്‍ മനസ്സിലാകും :)

ഇല്ലെങ്കില്‍ പറയൂ

തറവാടി said...

ഒരോഫാണ്, പള്ളിക്കുളം ചോദിച്ച ചോദ്യം വീണ്ടും എഴുതി good question.. keep it up.. :)എന്നൊക്കെ പള്ളിക്കുളം തന്നെ പറയുന്നോ, എന്തോ ഒരു 'ഇത്' ഫീല്‍ ചെയ്യുന്നല്ലോ!

ചിന്തകന്‍ said...

അതേസമയം പല മതസ്ഥര്‍ പഠിക്കുന്ന സ്കൂളില്‍ ഒരു സുപ്രഭാതത്തില്‍ ഇതുപോലെ നിയമം കൊണ്ടുവരുന്നതിനെ ആദ്യം എതിര്‍ക്കുന്നത് ഞാനാവും!

തറവാടി
എന്നാല്‍ പിന്നെ , ഈ സംഭവത്തെ ആദ്യം എതിര്‍ക്കേണ്ടതതും താങ്കള്‍ തന്നെയാണ്. ആദ്യമേ തട്ടമിട്ട് വന്നിരുന്ന ഒരു കുട്ടിക്ക് ഒരു സുപ്രഭാതത്തില്‍, പുതിയ പ്രിന്‍സിപ്പാള്‍ വന്നപ്പോള്‍ മുതലാണ് പ്രശ്നം ഉണ്ടായതെന്ന് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നു.

തറവാടി said...

ചിന്തകന്‍,

എന്റെ ആദ്യ കമന്റ് എന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്.

ഈ നിയമം അവിടെ തുടക്കമുതല്‍ ഉള്ളതാണോ ,പുതുതായുണ്ടായതാണോ, പണ്ടുള്ളത് ഇതുവരെ നടപ്പിലാക്കാത്തതായിരുന്നതാണോ എന്നൊന്നും എനിക്ക് കൃത്യമായി/ വിശ്വാസ്യമായി അറിയില്ല അതുകൊണ്ട് തന്നെയാണ് രണ്ട് കണ്ടീഷന്‍ വെച്ച് എന്റെ നിലപാട് ആദ്യകംന്റില്‍ ഞാന്‍ വ്യക്തമാക്കിയത്.

മറ്റൊരു കാര്യം ഒരു പ്രത്യേകകാര്യത്തെ മാത്രം വിലയിരുത്തുന്നതിനേക്കാള്‍ പൊതുവായത് ഉള്‍ക്കൊണ്ട് അഭിപ്രായം പ്രകടിപ്പിക്കുന്നതാണ് കൂടുതല്‍ വ്യക്തത തരിക എന്ന ഒരു ചിന്തയും ഞാനെപ്പൊഴും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ കൈകൊള്ളാറുണ്ട്.

ക്ഷമ said...

>> ക്ഷമയോട് ഒരു ചോദ്യം.. ഭൂരിപക്ഷവും തലയിൽ തട്ടമിട്ടു വരുന്ന ഒരു സ്കൂളിലാണ് താങ്കളുടെ മകൾ പഠിക്കുന്നതെന്നു വെക്കുക. ബാക്കി ചോദ്യം എന്താണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ..

ഞാൻ ഒരു പലചരക്ക് കട തുടങ്ങി എന്നുവെക്കുക. സംഗതി അത് എന്റെ സ്വകാര്യ സ്ഥാപനമാണ്.

വിവിധ മതസ്ഥർ പഠിക്കുന്ന ഒരു മുസ്ലിം മാനേജ്മെന്റ് സ്കൂളിൽ തട്ടമുൾപ്പടെയുള്ള ഡ്രസ്സ് യൂണിഫോം ആക്കുന്നതിനെക്കുറിച്ച് ക്ഷമയുടെ അഭിപ്രായം എന്താണ്? <<

പള്ളിക്കുളം, കുറച്ചുകൂടി പക്വത കാണിക്കൂ... ചോദ്യങ്ങള്‍ മുഴുവന്‍ സാങ്കല്‍പ്പികമാവുമ്പോള്‍ വായികുന്നവര്‍ക്ക് നല്ലതായി തോന്നുകയില്ല.

എന്റെ അഭിപ്രായത്തില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടികാട്ടൂ. എങ്കിലല്ലേകാര്യമുള്ളൂ.

>> good question.. keep it up.. :) <<

ഇതെന്താ? "ഞാന്‍ ഒരു സംഭവം ആണ്" എന്നു പള്ളിക്കുളം സ്വയം പറഞ്ഞതാണോ? :)

പള്ളിക്കുളം.. said...

>>> പള്ളിക്കുളം ചോദിച്ച ചോദ്യം വീണ്ടും എഴുതി good question.. keep it up.. :)എന്നൊക്കെ പള്ളിക്കുളം തന്നെ പറയുന്നോ, എന്തോ ഒരു 'ഇത്' ഫീല്‍ ചെയ്യുന്നല്ലോ!<<<

അത് എന്റെ ഒരു ശൈലിയാ.. ഒരു ‘ഇതും‘ തോന്നേണ്ടതില്ല. :)

നിങ്ങൾക്ക് ക്ഷമയുടെ കമന്റ് എടുത്ത് “ വെൽ സെഡ്, ഹൈലൈറ്റ്’ എന്നെഴുതാമെങ്കിൽ എനിക്ക് എന്റെ സ്വന്തം കമന്റിൽ ആയിക്കൂടേ?.. :)

പള്ളിക്കുളം.. said...

തറവാടീ, നിങ്ങൾ കാരണം പറയാതെ ഒഴിഞ്ഞു മാറുന്നു. ചിന്തകന്റെ ഇടപെടൽ ഇടിവെട്ട്.!

>>> അതേസമയം പല മതസ്ഥര്‍ പഠിക്കുന്ന സ്കൂളില്‍ ഒരു സുപ്രഭാതത്തില്‍ ഇതുപോലെ നിയമം കൊണ്ടുവരുന്നതിനെ ആദ്യം എതിര്‍ക്കുന്നത് ഞാനാവും!<<<

എന്തിന് എതിർക്കണം.. കാരണം കൂടി പറഞ്ഞാൽ കൊള്ളാം ഇതായിരുന്നു ചോദ്യം.

തറവാടിയുടെ മുൻ കമന്റുകളിലൂടെ കടന്നുപോവുകയുണ്ടായി. അതിൽ തറവാടി സ്ഥാപിക്കാൻ ശ്രമിക്കുന്നത് ‘സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് നിയമങ്ങൾ നിർമ്മിക്കാമെന്നാണ്.’ അത് ഏത് ‘സുപ്രഭാതത്തിൽ ആവണം’ എന്നുള്ളത് തറവാടിയുടെ മുൻ കമന്റുകൾ അനുസരിച്ച് മാനേജുമെന്റിന്റെ അധികാര പരിധിയിൽ പെട്ട കാര്യമാണ്. അങ്ങനെ വരുമ്പോൾ ഒരു മുസ്ലിം മാനേജ്മെന്റ് സ്കൂൾ (വിവിധ മതസ്ഥർ പഠിക്കുന്ന) തങ്ങളുടെ യൂണിഫോം മഫ്ത ഉൾപ്പടെയുള്ള ഡ്രസ്സ് ആക്കിയാൽ അതിനെ തറവാടി എന്തിന് എതിർക്കണം? ഇതാണ് ചോദ്യം.

തറവാടി said...

പള്ളിക്കുളം,

എതിര്‍ക്കുക, അതിന് തെളവുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നോക്കിയാല്‍/ വായിച്ചാല്‍ കാണില്ല എന്തായാലും എന്റെ ആദ്യത്തെ കമന്റിലെ ഞാന്‍ ഉദ്ദേശിച്ച, താങ്കള്‍ക്കാവശ്യമായ വാക്കുകള്‍ കൊപ്പിയിടുന്നു;

>>അതേ സമയം നടപ്പിലില്ലാത്ത ഒരു നിയമം കൊണ്ടുവരുന്നസമയത്ത് നിലവിലുള്ളവരുടെ സ്വീകാര്യത വിലയിരുത്തി തീരുമാനിക്കേണ്ടത് സ്കൂളിന്റെ കടമയാണ്<<<

ഇതായിരുന്നു ആ വാക്കുകള്‍, ഒന്നുകൂടി വിശദമാക്കാം, എന്തുകാരണങ്ങള്‍ കൊണ്ടും അവിടെ പഠിക്കുന്ന ഒരു കുട്ടിക്ക് പുതുതായി കൊണ്ടുവന്ന പരിഷ്ക്കാരത്തോട് വിയോജിപ്പുണ്ടെങ്കില്‍ ആ കുട്ടിക്കൊപ്പം മുമ്പില്‍ നില്‍ക്കാന്‍ ഞാനുണ്ടാവും,

ഇപ്പോ മനസ്സിലായിക്കാണും എന്ന് കരുതുന്നു:

പള്ളിക്കുളം.. said...

മനസ്സിലായി.
ഒരു കാര്യം കൂടി.. മുസ്ലിം മാനേജ് മെന്റുകൾ തട്ടമിട്ട യൂണിഫോം നടപ്പിലാക്കുകയാണെങ്കിൽ അതിനെ അംഗീകരിക്കുവാൻ മറ്റു മതസ്ഥർക്ക് ആവില്ല. കാരണം അത് അവരെ പരിഗണിക്കാതെയുള്ള ഒരു അടിച്ചേൽ‌പ്പിക്കലാണ്. അതുപോലെ തന്നെയാണ് തട്ടവർജനവും. പ്രായപൂർത്തിയായ ഒരു മുസ്ലിം കുട്ടിയുടെ തട്ടം വലിച്ചൂരാൻ ശ്രമിക്കുന്നത് അവളെ പരിഗണിക്കാതെയുള്ള ഒരു നിയമത്തിന്റെ അടിച്ചേൽ‌പ്പിക്കലാണ്.

തറവാടി said...

പള്ളിക്കുളം,

എന്താണ് താങ്കള്‍ പറയുന്നതെന്നതിനെപറ്റി താങ്കള്‍ക്ക് വല്ല നിശ്ചയവുമുണ്ടോ?

'അഞ്ചനമെന്നത് ഞാനറിയും മഞ്ഞള്‍ പോലെ വെളുത്തിരിക്കും'

എന്നതുപോലെയായി താങ്കളുടെ മറുപടി.

പള്ളിക്കുളം.. said...

എങ്കിൽ, മുകളിൽ കൊടുത്ത കമന്റിൽ “ മനസ്സിലായി “ എന്ന ഭാഗം മാത്രം വായിക്കുവാൻ അപേക്ഷ. :)

secular politics said...

തറവാടീ,
പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമായിക്കൊണ്ടേ ഇവിടെ ഒരു സ്ഥാപനത്തിന് പ്രവര്‍ത്തിക്കാനാവൂ എന്ന് പറഞ്ഞതിനു ശേഷമാണ് പട്ടാളത്തിന്റെ ഉദാഹരണം പറഞ്ഞത്. സിവില്‍ സമുഹത്തിലെ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കര്‍ക്കശമായ നിയമങ്ങളും തങ്ങളുടേതായ കോടതി പോലുമുള്ള ഒരു സവിശേഷസ്ഥാപനമെന്ന നിലയിലാണ് പട്ടാളത്തെ സൂചിപ്പിച്ചത്.
‘വിക്കിയില്‍ തപ്പി പബ്ലിക് പ്ലേസ് ഡെഫനിഷന്‍ പറയരുത്, പ്ലീസ്:)‘
താങ്കള്‍ക്ക് സ്വീകാര്യമായ ഡെഫനിഷന്‍ ഏതെന്ന് പറഞ്ഞാല്‍ അത് മുന്‍ നിര്‍ത്തിയും ചര്‍ച്ചയ്ക്ക് തയ്യാറാണ്. സ്കൂള്‍ ഒരു സ്ഥലം മാത്രമല്ല, സ്ഥാപനം കൂടിയാണ്. ഒരു സ്ഥാപനമെന്ന നിലയ്ക്ക് അതിന് അതിന്റേതായ നിയമങ്ങളുണ്ട്. പക്ഷേ അവ ഭരണഘടനാവിധേയമായിരിക്കണമെന്ന് മാത്രം. റോട്ടീക്കൂടെ പോകുന്നവര്‍ക്കൊക്കെ വെറുതെ ഒരു രസത്തിന് സ്കൂളില്‍ കയറി നടക്കാനാവില്ല, എന്നാല്‍ ഏതൊരു പൌരനും സിവില്‍നിയമങ്ങള്‍ക്ക് വിധേയമായി തന്റെ ആവശ്യങ്ങള്‍ക്കായി അവിടെ കയറാന്‍ അവകാശമുണ്ട് താനും. തട്ടമിട്ടെന്നോ ചന്ദനക്കുറി തൊട്ടെന്നോ കാരണം പറഞ്ഞ് സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ (അത് പൊതുമേഖലയിലെയായാലും സ്വകാര്യമേഖലയിലെയായാലും) അധികൃതര്‍ക്ക് ആരെയും തടയാനാവില്ല. അത് തന്നെയാണ് ഇവിടത്തെയും പ്രശ്നം. (സംഗതി ഭരണാഘടനാവിരുദ്ധമാണ്, തെളിഞ്ഞാല്‍ ശിക്ഷാര്‍ഹമായ കുറ്റവുമാണ്. അതറിയാവുന്നതുകൊണ്ടാണ് സ്കൂള്‍ അധികൃതര്‍ കുട്ടിയെ പറഞ്ഞുവിട്ടതല്ല, അവള്‍ സ്വമേധയാ ടിസി വാങ്ങിപ്പോയതാണ് എന്ന് മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയാണെങ്കില്‍ പോലും വാദിക്കുന്നത്. പിരിഞ്നുപോകുന്നതിന് കാരണം ടിസിയില്‍ വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്. അത് പക്ഷേ കുട്ടിയുടെ രക്ഷിതാക്കള്‍ ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്നാണ് അവരുടെ വാദം. കാര്യം നിയമവിധേയമായിരുന്നെങ്കില്‍ മാനേജ്മെന്റിന് ഇങ്ങനെ ഉരുണ്ടുകളിക്കേണ്ട കാര്യമില്ലല്ലൊ? പോരാത്തതിന് പ്രിന്‍സിപ്പാളിനെ നീക്കം ചെയ്തിരിക്കുന്നു, പല തലങ്ങളില്‍ അന്വേഷണവും നടന്നുവരുന്നു.)

secular politics said...

ക്ഷമാ,
‘എന്റേത് മാത്രമല്ല ലോകത്തുള്ള എല്ലാ മനുഷ്യരുടെയും എല്ലാ നിരീക്ഷണങ്ങളും വ്യക്തിഗതാനുഭവങ്ങളുടെ സാമാന്യവല്‍ക്കരണങ്ങള്‍ തന്നെയാണ്.’ അങ്ങനെയല്ല. നിരീക്ഷണങ്ങളെ സ്ഥാപിക്കാനായി നിരത്തുന്ന തെളിവുകളും യുക്തികളും എത്രത്തോളം വസ്തുനിഷ്ഠമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു നിരീക്ഷണം വെറും വ്യക്തിഗതാനുഭവങ്ങളുടെ സാമാന്യവല്‍ക്കരണമാണോ അല്ലയോയെന്ന് വിലയിരുത്തപ്പെടുക. തട്ടമിട്ടു വരുന്ന കുട്ടി അസ്വസ്ഥതയുണ്ടാക്കുന്നുവെന്നത് തികച്ചും വ്യക്തിപരമായ ഒരു അനുഭവമാണ്. അതിന്റെ അടിസ്ഥാനത്തില്‍ തട്ടമിട്ട കുട്ടിയെ പുറത്താക്കിയ പ്രവൃത്തി ന്യായീകരിക്കാനാവില്ല. കാരണം കാലാകാലങ്ങളായി തട്ടമിട്ടവരും ചന്ദനക്കുറി തൊട്ടവരും ശിരോവസ്ത്രമിട്ട കന്യാസ്ത്രീകള്‍ പോലും ഒരുമിച്ചിരുന്ന് പഠിക്കുന്ന ധാരാളം സ്കൂളുകളും കോളേജുകളുമുണ്ട്. അവരുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഇപ്പറഞ്ഞതുപോലുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ടവയാണ്.
‘ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളും ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകളും എന്നെ അസ്വസ്തമാക്കിയിരുന്നില്ല എന്നതിന് കാരണം എന്റെ വിദ്യാലയം ക്രിസ്ത്യന്‍ വിദ്യാലയം ആയിരുന്നു ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ അവിടുത്തെ ടീച്ചര്‍മാര്‍ ആയിരുന്നു എന്ന തിരിച്ചറിവാണ്.’
സ്കൂളുകളെക്കുറിച്ച് ഇങ്ങനെയൊരു തിരിച്ചറിവുള്ള ക്ഷമയ്ക്ക് നാനാജാതിമതസ്ഥര്‍ ഒരുമിച്ച് കഴിയുന്ന ഒരിടമാണ് നമ്മുടെ സമൂഹമെന്നും അവിടെ തട്ടമിട്ടവരും കുറി തൊട്ടവരും കൊന്തയണിഞ്ഞവരും ഒക്കെയുണ്ടെന്നും അതിന്റെ ഒരു ചെറുപതിപ്പാണ് വിദ്യാലയമെന്നുമുള്ള തിരിച്ചറിവുണ്ടായില്ല!
‘യുണിഫോം നിര്‍ബന്ധമായുള്ള ഒരു സ്കൂളില്‍ യുണിഫോമിന്റെ ഭാഗമല്ലാത്ത വേഷം ധരിക്കണം എന്ന വാശി നല്ലതാണോ’
യൂണിഫോം നിര്‍ബന്ധമായുള്ള പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള, കൃസ്ത്യന്‍ മാനേജ്മെന്റിന്റേതടക്കമുള്ള ആയിരക്കണക്കിന് സ്കൂളുകളില്‍ കുട്ടികള്‍ തട്ടം ധരിച്ച് വരുന്നുണ്ട്. അവിടെയൊന്നും ഇല്ലാത്തൊരു പ്രശ്നം ഇത്തരം ചില സ്കൂളുകളില്‍ മാത്രം ഉണ്ടാവുന്നതെന്തുകൊണ്ടാണ്? ഇവിടെ പരാമര്‍ശിക്കപ്പെട്ട സ്കൂളിലെ പ്രിന്‍സിപ്പാളിന്റെ നടപടിയെ ന്യായീകരിക്കാന്‍ മാനേജ്മെന്റോ സഭയോ പോലും തയ്യാറായിട്ടില്ല. തട്ടം യൂണിഫോമിനും സ്കൂള്‍ ചട്ടങ്ങള്‍ക്കും നിരക്കുന്നതല്ല, അതുകൊണ്ടാണ് പറഞ്ഞുവിട്ടത് എന്നൊരു നിലപാട് സ്കൂള്‍ മാനേജ്മെന്റിനു പോലും ഇല്ല.

secular politics said...

ക്ഷമാ,
‘കാരണം കുരിശുമാല അണിഞ്ഞ ജോസഫ് ആദ്യം അന്വേഷിക്കുക മറ്റൊരു കുരിശുമാല സ്കൂളില്‍ ഉണ്ടോ എന്നു തന്നെയാവും; അതുപോലെ അബ്ദുൽ റഹ്മാന്‍ കിന്നരിതൊപ്പിയും അനില്‍ ചന്ദനക്കുറിയും. അങ്ങനെ ആവുമ്പോള്‍ അപ്പോൾ ക്ലാസ് റൂം, ജീവിക്കുന്ന ഒരു സമൂഹമായി അല്ല മാറുന്നത് ഓരോ മതത്തിന്റെ പേരിലും ഉള്ള കൊച്ചു കൊച്ചു സമൂഹങ്ങള്‍ ആയി മാറും.’
കുരിശുമാലയണിഞ്ഞ ജോസഫും കിന്നരിത്തൊപ്പിവെച്ച അബ്ദുറഹിമാനും ചന്ദനക്കുറിയിട്ട അനിലും ഒരുമിച്ച് ജീവിക്കുന്ന ഒരു സമൂഹത്തില്‍നിന്നാണ് കാലത്ത് നമ്മള്‍ സ്കൂളിലെത്തുന്നത്. അവിടേക്കു തന്നെയാണ് കൂട്ടമണിയടിക്കുമ്പോള്‍ നമ്മള്‍ ഇറങ്ങിപ്പോവുന്നതും, സ്കൂളില്‍ പോയിത്തുടങ്ങുന്നതിനു മുന്‍പ് നമ്മള്‍ ജീവിച്ചതും സ്കൂള്‍ കാലഘട്ടം കഴിഞ്ഞ് ജീവിക്കേണ്ടതും. സ്കൂളിനു പുറത്ത് നാം ചിലവഴിക്കുന്ന സുദീര്‍ഘമായ സമയം ക്ഷമ പറയുന്നതുപോലെ ഒരു ധ്രുവീകരണത്തിന് ഇടയാക്കുന്നില്ലെങ്കില്‍ സ്കൂളില്‍ ചിലവാക്കുന്ന പരിമിതമായ സമയത്തിനുള്ളില്‍ അത് സംഭവിക്കുമെന്ന് വാദിക്കുന്നതിന്റെ യുക്തി എന്താണ്? ഇനി അതല്ല, നമ്മുടെ പൊതുസമൂഹം ജാതിയുടെയും മതത്തിന്റെയും പേരില്‍ ധ്രുവീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നും അതുകൊണ്ട് മതമില്ലാത്ത ഒരു പുതിയ തലമുറയെ നമ്മുടെ സ്കൂളില്‍ വാര്‍ത്തെടുക്കേണ്ടതുണ്ട് എന്നുമാണോ ക്ഷമ ഉദ്ദേശിക്കുന്നത്? അങ്ങനെയെങ്കില്‍ ക്ഷമ ആദ്യം വാദിക്കേണ്ടത് സ്കൂളിലെ മതചിഹ്നങ്ങള്‍ക്കെതിരെയണ്. അത് കഴിഞ്ഞിട്ടല്ലേ കുട്ടികളിലെ മതചിഹ്നങ്ങളെക്കുറിച്ച് ആലോചിക്കേണ്ടത്? അപ്പോള്‍ സ്കൂളിലും അധ്യാപകരിലുമുള്ള മതചിഹ്നങ്ങള്‍ പ്രശ്നമല്ല, സഹപാഠിയുടെ ‘തട്ടം’മാത്രം അസ്വസ്ഥത സൃഷ്ടിക്കുകയും തുല്യരല്ലെന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് എന്താണ് സൂചിപ്പിക്കുന്നത്? മതചിഹ്നങ്ങള്‍ നിര്‍ബന്ധമല്ലാത്തവര്‍ക്ക് മറ്റുള്ളവരുടെ മതചിഹ്നങ്ങളെ പല ഭാഷ്യങ്ങളുപയോഗിച്ച് വിമര്‍ശിക്കുകയാവാം, ഒപ്പം സ്വകാര്യമായി തങ്ങളുടെ മതവിശ്വാസത്തെ നിലനിര്‍ത്തിക്കൊണ്ടു പോകുകയുമാവാം. ഉടുപ്പിനടിയില്‍ കൊന്ത ധരിക്കാം, അരക്കെട്ടില്‍ പൂജിച്ചുവാങ്ങിയ ഏലസ്സു കെട്ടാം!

ക്ഷമ said...

secular politics

>> സംഗതി ഭരണാഘടനാവിരുദ്ധമാണ്, തെളിഞ്ഞാല്‍ ശിക്ഷാര്‍ഹമായ കുറ്റവുമാണ്. <<

എങ്ങനെയാണ് ഭരണഘടനാവിരുദ്ധം ആകുന്നതു എന്ന് വിശദീകരിക്കാമോ?

>> നിരീക്ഷണങ്ങളെ സ്ഥാപിക്കാനായി നിരത്തുന്ന തെളിവുകളും യുക്തികളും എത്രത്തോളം വസ്തുനിഷ്ഠമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു നിരീക്ഷണം വെറും വ്യക്തിഗതാനുഭവങ്ങളുടെ സാമാന്യവല്‍ക്കരണമാണോ അല്ലയോയെന്ന് വിലയിരുത്തപ്പെടുക <<

എല്ലാം വ്യക്തിഗതാനുഭവങ്ങളുടെ സാമാന്യവല്‍ക്കരണങ്ങള്‍ തന്നെയാണ്. തെളിവുകളും യുക്തികളും വസ്തുനിഷ്ഠമായി അവതരിപ്പിക്കുമ്പോള്‍ അതിന്റെ ശാസ്ത്രം എന്നും, തെളിവുകള്‍ക്കും യുക്തികള്‍ക്കും ഉപരിയായി വിശ്വാസം ഉണ്ടാവുമ്പോള്‍ അതിനെ മതം എന്നും പറയും; അത്രയേ ഉള്ളൂ വ്യത്യാസം.

>> കാലാകാലങ്ങളായി തട്ടമിട്ടവരും ചന്ദനക്കുറി തൊട്ടവരും ശിരോവസ്ത്രമിട്ട കന്യാസ്ത്രീകള്‍ പോലും ഒരുമിച്ചിരുന്ന് പഠിക്കുന്ന ധാരാളം സ്കൂളുകളും കോളേജുകളുമുണ്ട് <<

വേഷവിധാനങ്ങളില്‍ ഉള്ള വ്യത്യാസം കുട്ടികളെ മാനസ്സികമായി ബാധിക്കാതെയിരിക്കുവാന്‍ സ്വീകരിക്കപ്പെട്ട ഒരു ഉപാധിയാണ് യൂണിഫോം എന്നത്. അതിന്റെ ഉദ്ദേശം തന്നെ ജാതി മത സാമ്പത്തിക ചിന്തകള്‍ക്ക് ഉപരിയായി വിദ്യാര്‍ഥികള്‍ എന്നനിലയില്‍ തങ്ങള്‍ തുല്യരാണ് എന്ന ബോധം കുട്ടികളില്‍ ഉണ്ടാക്കുക എന്നതാണ്. "ശിരോവസ്ത്രമിട്ട കന്യാസ്ത്രീകള്‍" സ്കൂളില്‍ പഠിക്കുന്ന സ്ഥലം ഏതാണ്? കോളേജും സ്കൂളും ഒരിക്കലും തുല്യമായി കാണരുത്.

>> യൂണിഫോം നിര്‍ബന്ധമായുള്ള പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള, കൃസ്ത്യന്‍ മാനേജ്മെന്റിന്റേതടക്കമുള്ള ആയിരക്കണക്കിന് സ്കൂളുകളില്‍ കുട്ടികള്‍ തട്ടം ധരിച്ച് വരുന്നുണ്ട്. <<

സമൂഹത്തില്‍ സ്വന്തം മതചിഹ്നങ്ങള്‍ ഉപയോഗിക്കുവാന്‍ ഓരോ മതവിശ്വാസ്സിക്കും അവകാശം ഉണ്ട്. എന്നാല്‍ യൂണിഫോം നിര്‍ബന്ധമായുള്ള ഏതെങ്കിലും സ്കൂളില്‍ മതചിഹ്നങ്ങള്‍ യുണിഫോമിന്റെ ഭാഗമല്ല എങ്കിലും അവ ഉപയോഗിക്കുവാന്‍ അധികൃതര്‍ അനുവദിക്കുന്നു എങ്കില്‍ അത് ആ സ്കൂള്‍ അധികൃതരുടെ "ഔദാര്യം" ആണെന്ന തിരിച്ചറിവാണ് വേണ്ടത്. ആരെങ്കിലും നല്‍കുന്ന ഔദാര്യം സ്വന്തം അവകാശം ആണെന്ന് തെറ്റിദ്ധരിക്കരുത്.

>> കുരിശുമാലയണിഞ്ഞ ജോസഫും കിന്നരിത്തൊപ്പിവെച്ച അബ്ദുറഹിമാനും ചന്ദനക്കുറിയിട്ട അനിലും ഒരുമിച്ച് ജീവിക്കുന്ന ഒരു സമൂഹത്തില്‍നിന്നാണ് കാലത്ത് നമ്മള്‍ സ്കൂളിലെത്തുന്നത്. അവിടേക്കു തന്നെയാണ് കൂട്ടമണിയടിക്കുമ്പോള്‍ നമ്മള്‍ ഇറങ്ങിപ്പോവുന്നതും, സ്കൂളില്‍ പോയിത്തുടങ്ങുന്നതിനു മുന്‍പ് നമ്മള്‍ ജീവിച്ചതും സ്കൂള്‍ കാലഘട്ടം കഴിഞ്ഞ് ജീവിക്കേണ്ടതും. <<

സമൂഹത്തില്‍ നിന്നും അല്ല സ്വന്തം ഭവനത്തില്‍ നിന്നും ആണ് ഓരോ വിദ്യാര്‍ഥിയും സ്കൂളില്‍ എത്തുന്നത്. സ്കൂളില്‍ പോയിത്തുടങ്ങുന്നതിനു മുന്‍പ് നാലോ അഞ്ചോ വയസ്സുള്ള കുട്ടി ആയിരിക്കുമ്പോള്‍ ഉള്ള അതെ അവസ്ഥയില്‍ അല്ല ഒരാളും പതിനാറോ പതിനേഴോ വയസ്സില്‍ സ്കൂള്‍ കാലഘട്ടം കഴിഞ്ഞു പുറത്തേക്ക് വരുന്നത്.

ക്ഷമ said...

secular politics,

>> സ്കൂളിനു പുറത്ത് നാം ചിലവഴിക്കുന്ന സുദീര്‍ഘമായ സമയം ക്ഷമ പറയുന്നതുപോലെ ഒരു ധ്രുവീകരണത്തിന് ഇടയാക്കുന്നില്ലെങ്കില്‍ സ്കൂളില്‍ ചിലവാക്കുന്ന പരിമിതമായ സമയത്തിനുള്ളില്‍ അത് സംഭവിക്കുമെന്ന് വാദിക്കുന്നതിന്റെ യുക്തി എന്താണ്? <<

ഓരോ വിദ്യാര്‍ഥിയും സ്കൂളിനു പുറത്ത് ചിലവഴിക്കുന്നതിനേക്കാള്‍ അധികം സമയം സ്കൂളിനു ഉള്ളില്‍ തന്നെയാണ് ജീവിക്കുന്നത്; സ്വന്തം വീടിനുള്ളില്‍ ചിലവഴിക്കുന്ന പതിനഞ്ഞോ പതിനാറോ മണിക്കൂറുകള്‍ ഒഴിവാക്കിയാല്‍.

>> ഇനി അതല്ല, നമ്മുടെ പൊതുസമൂഹം ജാതിയുടെയും മതത്തിന്റെയും പേരില്‍ ധ്രുവീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നും അതുകൊണ്ട് മതമില്ലാത്ത ഒരു പുതിയ തലമുറയെ നമ്മുടെ സ്കൂളില്‍ വാര്‍ത്തെടുക്കേണ്ടതുണ്ട് എന്നുമാണോ ക്ഷമ ഉദ്ദേശിക്കുന്നത്? <<

എന്റെ ഏതു അഭിപ്രായമാണ് ഇങ്ങനെയുള്ള ഉദ്ദേശം വരുന്നതായി നിങ്ങള്‍ക്ക് തോന്നിയത്? ദയവായി തെറ്റായ നിഗമനങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുക.

>> ഉടുപ്പിനടിയില്‍ കൊന്ത ധരിക്കാം, അരക്കെട്ടില്‍ പൂജിച്ചുവാങ്ങിയ ഏലസ്സു കെട്ടാം! <<

ഉടുപ്പിനടിയില്‍ കൊന്ത ഉണ്ട്, അരക്കെട്ടില്‍ പൂജിച്ചുവാങ്ങിയ ഏലസ്സു ഉണ്ട് എന്ന് അവ ധരിചിരിക്കുന്നവര്‍ വിളിച്ചു പറഞ്ഞാലേ മറ്റൊരാള്‍ അറിയൂ. അല്ലാതെ അവ നേരിട്ട് കാണുവാന്‍ സാധിക്കില്ല. അതുപോലെ അല്ല തലയിലെ "തട്ടം", അത് നേരിട്ട് മറ്റുള്ളവര്‍ക്ക് കാണാം. അതാണ്‌ വ്യത്യാസം.

secular politics said...

ക്ഷമാ,
സാമൂഹ്യക്രമത്തിനും പൊതുജനാരോഗ്യത്തിനും സദാചാരത്തിനും നിരക്കും വിധം ഏതൊരു ഇന്ത്യന്‍ പൌരനും ഏത് മതവിശ്വാസവും അനുഷ്ഠിക്കാന്‍ അവകാശമുണ്ടെന്ന് ഭരണഘടനയുടെ ഫണ്ടമെന്റല്‍ റൈറ്റ്സ് (ആര്‍ട്ടിക്കിള്‍ 25)പറയുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം മതത്തെ സംബന്ധിച്ചിടത്തോളം മതാനുഷ്ഠാനത്തിന്റെ ഭാഗമായ തട്ടം ഒരു വിശ്വാസിയുടെ ഭരണഘടനാദത്തമായ അവകാശമാണ്. അതിന്റെ ലംഘനം ഭരണഘടനാവിരുദ്ധവും. അതുകൊണ്ടാണ് പ്രസ്തുത സ്കൂള്‍ പ്രിന്‍സിപ്പാള്‍ നീക്കം ചെയ്യപ്പെട്ടതും സ്കൂളിനെതിരെ അന്വേഷണങ്ങള്‍ നടക്കുന്നതും.

എല്ലാം വ്യക്തിഗതാനുഭവങ്ങളുടെ സാമാന്യവല്‍ക്കരണങ്ങള്‍ തന്നെയാണ് എന്നും തെളിവുകളും യുക്തികളും വസ്തുനിഷ്ഠമായി അവതരിപ്പിക്കേണ്ടത് ശാസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമാണ് എന്നുമൊക്കെയുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നതല്ല. ക്ലാസിലെ തട്ടമിട്ട കുട്ടി ക്ഷമയ്ക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. അതൊരു വ്യക്തിഗതാനുഭവമാണ്. ഈയൊരു അനുഭത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ തട്ടമിട്ടതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ സ്കൂള്‍ മാനേജ്മെന്റിന്റെ നടപടി ന്യായീകരിക്കാവുന്നതാണെന്ന് പറയുമ്പോള്‍ അത് ആത്മനിഷ്ഠമായ ഒരു സാമാന്യവല്‍ക്കരണം മാത്രമാവുന്നു. ഈ നിരീക്ഷണം വസ്തുനിഷ്ഠമാവണമെങ്കില്‍ പൊതുസമൂഹത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്കും തട്ടം സമാനമായ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് വിശ്വസനീയമായ തെളിവുകള്‍ നിരത്തി സ്ഥാപിക്കേണ്ടി വരും. അത്തരം ഒരു പോയിന്റും കമന്റില്‍ കാണാതിരുന്നതുകൊണ്ടാണ് അത് വ്യക്തിഗതാനുഭവത്തിന്റെ സാമാന്യവല്‍ക്കരണം മാത്രമാണെന്ന് പറഞ്ഞത്. എല്ലാം വ്യക്തിഗതാനുഭവങ്ങളുടെ സാമാന്യവല്‍ക്കരണങ്ങള്‍ തന്നെയാണെന്ന വാചകമാവട്ടെ അതിലും വലിയ ഒരു സാമാന്യവല്‍ക്കരണവും!

‘വേഷവിധാനങ്ങളില്‍ ഉള്ള വ്യത്യാസം കുട്ടികളെ മാനസ്സികമായി ബാധിക്കാതെയിരിക്കുവാന്‍ സ്വീകരിക്കപ്പെട്ട ഒരു ഉപാധിയാണ് യൂണിഫോം എന്നത്. അതിന്റെ ഉദ്ദേശം തന്നെ ജാതി മത സാമ്പത്തിക ചിന്തകള്‍ക്ക് ഉപരിയായി വിദ്യാര്‍ഥികള്‍ എന്നനിലയില്‍ തങ്ങള്‍ തുല്യരാണ് എന്ന ബോധം കുട്ടികളില്‍ ഉണ്ടാക്കുക എന്നതാണ്.’
ഈ വരികളിലൂടെ താങ്കള്‍ പറയാതെ പറയുന്നത് എല്ലാ മതങ്ങളും തുല്ല്യമല്ലെന്നും, ആ തുല്ല്യതയില്ലായ്മയെ താല്‍ക്കാലികമായെങ്കിലും മറയ്ക്കാനാണ് യൂനിഫോം എന്നുമാണ്. അടുത്തിരിക്കുന്ന കുട്ടി അന്യമതസ്ഥനാണെന്നറിയിക്കുന്ന ഒരു ചിഹ്നം പോലും അസ്വസ്ഥതയുളവാക്കുന്ന വിധം അധപതിച്ചിട്ടില്ല കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം. തുല്യതയില്ലായ്മയും നാനാത്വവും ഒന്നല്ല. യൂനിഫോം ലക്ഷ്യമിടുന്നത് ഉച്ചനീചത്വങ്ങളുടെ ഇല്ലാതാക്കലാണ്, അല്ലാതെ നാനാത്വത്തിന്റെയല്ല. അതുകൊണ്ടാണ് നാനാത്വത്തില്‍ ഏകത്വമെന്ന ആശയം ഒന്നാം തരം മുതല്‍ നമ്മള്‍ ആവര്‍ത്തിച്ചു പഠിക്കുന്നത്.

secular politics said...

ക്ഷമാ,
‘സമൂഹത്തില്‍ നിന്നും അല്ല സ്വന്തം ഭവനത്തില്‍ നിന്നും ആണ് ഓരോ വിദ്യാര്‍ഥിയും സ്കൂളില്‍ എത്തുന്നത്.’
ഹ..ഹ..ഹ..
തമാശ രസിച്ചിരിക്കുന്നു.. ഈ സമൂഹം സമൂഹം എന്നു പറയുന്നത് സ്വന്തം വീടും സ്കൂളുമൊന്നും പെടാത്ത മറ്റേതോ അന്യമേഖലയെയാണല്ലേ..

‘ഉടുപ്പിനടിയില്‍ കൊന്ത ഉണ്ട്, അരക്കെട്ടില്‍ പൂജിച്ചുവാങ്ങിയ ഏലസ്സു ഉണ്ട് എന്ന് അവ ധരിചിരിക്കുന്നവര്‍ വിളിച്ചു പറഞ്ഞാലേ മറ്റൊരാള്‍ അറിയൂ. അല്ലാതെ അവ നേരിട്ട് കാണുവാന്‍ സാധിക്കില്ല. അതുപോലെ അല്ല തലയിലെ "തട്ടം", അത് നേരിട്ട് മറ്റുള്ളവര്‍ക്ക് കാണാം.’
അപ്പോ അതാണ് പ്രശ്നം. കൊന്തയും ഏലസ്സുമൊന്നും പുറത്തു കാണില്ല. അതുകൊണ്ട് അവ അസ്വസ്ഥതയുണ്ടാക്കുന്നില്ല. പുറത്തു കണ്ടിരുന്നെങ്കില്‍ ഉണ്ടാക്കിയേനെ. തട്ടം ഒളിപ്പിച്ചുവെക്കാനാവാത്തതുകൊണ്ട് സ്വാഭാവികമായും അസ്വസ്ഥതയുണ്ടാക്കുന്നു.
‘അതാണ് വ്യത്യാസം.’
മനസ്സിലായി. തന്റേതല്ലാത്ത ഏതൊരു മതവും വിശ്വാസവും ചിഹ്നവും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അതുകൊണ്ട് അതൊന്നും പാടില്ല. ആദ്യകമന്റ് മുതല്‍ക്കേ സൂചനകളുണ്ടായിരുന്നുവെങ്കിലും സ്വന്തം വാക്കുകളിലൂടെ തന്നെ തന്റെ പ്രശ്നമെന്താണെന്ന് ക്ഷമ വ്യക്തമാക്കിയത് ഇപ്പോഴാണ്. നന്നായി.

ക്ഷമ said...

secular politics,

നിങ്ങള്‍ പറയുന്നതുപോലെ ഇത് ഒരു മൌലിക അവകാശത്തിന്റെ ലംഘനം ആണെങ്കില്‍ നിയമം അത് അനുവദിച്ചു കൊടുക്കുമോ? എന്തുകൊണ്ട് ഇത് നിയമലംഘനം ആകുന്നില്ല എന്ന് അറിയണം എങ്കില്‍ ഭരണഘടന ഒന്നുകൂടി മറിച്ചു നോക്കിയാല്‍ മതി. "ആര്‍ട്ടിക്കിള്‍ 30" വായിച്ചു നോക്കുക.

തട്ടമിട്ട കുട്ടി ക്ലാസില്‍ അസ്വസ്ഥത ഉണ്ടാക്കും എന്ന് തോന്നിയത് കൊണ്ടാവുമല്ലോ ഞാന്‍ സൂചിപ്പിച്ച കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ ആ കുട്ടിയോട് സ്കൂളില്‍ തട്ടം ഉപയോഗിക്കണ്ട എന്ന് നിര്‍ദേശിച്ചത്. എല്ലാ മതങ്ങളും തുല്യം ആയിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ ഒരുപാട് മതങ്ങള്‍ ഉണ്ടാവില്ലായിരുന്നല്ലോ. ഉച്ചനീചത്വം എന്നത് സാമ്പത്തിക കാര്യം മാത്രമായി ബന്ധപ്പെടുന്നതല്ലലോ, മതങ്ങള്‍ തമ്മിലും ഒരേ മതത്തിലെ പല വിഭാഗങ്ങള്‍ തമ്മിലും ഇല്ലെ?

ഒരു വീട് മാത്രം എന്നതിന് സമൂഹം എന്ന് പറയുമോ? ഒന്നിലധികം വീടുകള്‍ ചെരേണ്ടേ? ഓരോ വീടും സമൂഹത്തിന്റെ ഭാഗമാണ്, പക്ഷെ ഓരോ വീട്ടിലുമുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ ഭാഗം എന്ന നിലയില്‍ വീടിനുപുറത്തു, സ്കൂളില്‍ അല്ലാതെ എവിടെയാണ് ഒന്ന് ചേര്‍ന്ന് പ്രവൃത്തിക്കുന്നത്?

തന്റെതല്ലാത്ത ഏതൊരു മതവും വിശ്വാസവും ചിഹ്നവും, എനിക്ക് മാത്രം അല്ല ഓരോ മതവിശ്വാസ്സികള്‍ക്കും അസ്വസ്ഥത ഉളവാക്കും, പരസ്പര ബഹുമാനം നല്‍കണം എന്ന തിരിച്ചറിവ് ഉണ്ടാവുന്നത് വരെ എങ്കിലും. നമ്മുടെ നാട്ടില്‍ സ്കൂളില്‍ പഠിക്കുന്ന എത്ര കുട്ടികള്‍ക്കുണ്ടാകും ഇങ്ങനെ ഒരു തിരിച്ചറിവ്?

തറവാടി said...

>>തന്റെതല്ലാത്ത ഏതൊരു മതവും വിശ്വാസവും ചിഹ്നവും, എനിക്ക് മാത്രം അല്ല ഓരോ മതവിശ്വാസ്സികള്‍ക്കും അസ്വസ്ഥത ഉളവാക്കും<<

ശക്തമായും വിയോജിക്കുന്നു, എല്ലാവര്‍ക്കും ഇല്ല!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മതബിംബങ്ങള്‍ അത്
തട്ടമായാലും,കൊന്തയായാലും ,കുറിയായാലും ഓരോവ്യക്തിയിലും എസ്റ്റാബ്ലിഷ് ചെയ്യുക, ചെയ്യിക്കുക എന്നുള്ള അജണ്ട നടമാടുന്ന കാലത്ത്, ഇത്തരം ക്ളാഷുകള്‍ക്ക് സാദ്ധ്യത ഏറെയാണ്.

ഭൂരിപക്ഷ വര്‍ഗ്ഗീയതയാണോ, ന്യൂനപക്ഷവര്‍ഗീയതയാണോ കുഴപ്പം എന്ന ചോദ്യം പോലെ ഒരുതമാശ.

ക്ഷമ said...

>> ശക്തമായും വിയോജിക്കുന്നു, എല്ലാവര്‍ക്കും ഇല്ല! <<

തറവാടി, ആ വാക്യം മുഴുവനും വായിക്കുക, ഇങ്ങനെ:

തന്റെതല്ലാത്ത ഏതൊരു മതവും വിശ്വാസവും ചിഹ്നവും, എനിക്ക് മാത്രം അല്ല ഓരോ മതവിശ്വാസ്സികള്‍ക്കും അസ്വസ്ഥത ഉളവാക്കും, പരസ്പര ബഹുമാനം നല്‍കണം എന്ന തിരിച്ചറിവ് ഉണ്ടാവുന്നത് വരെ എങ്കിലും.

തറവാടി said...

ക്ഷമ,

പൂര്‍ണ്ണമായും വായിച്ചതുതന്നെയാണ്!, ക്വോട്ട് ചെയ്തില്ലെന്നെയുള്ളൂ.

പരസ്പരം ബഹുമാനിക്കണം എന്നതിരിച്ചറിവാണ് ഒരോമതവിശ്വാസിക്കും അന്യമതങ്ങളിലും ചിഹ്നങ്ങളിലും "അസ്വസ്ഥത" ഉണ്ടാക്കാത്തതിന് കാരണം എന്ന താങ്കളുടെ അഭിപ്രായത്തോട് തന്നെയാണ് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിയോചിച്ചത്.

വിഷയുമായി വലിയ ബന്ധമില്ലെന്നതിനാല്‍ കൂടുതല്‍ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രത്യാശിക്കുന്നു!

secular politics said...

ക്ഷമാ,
‘Article 30 Right of minorities to establish and administer educational institutions
(1) All minorities, whether based on religion or language, shall have the right to establish and administer educational institutions of their choice.
(1A) In making any law providing for the compulsory acquisition of any property of an educational institution established and administered by a minority, referred to in clause (1), the State shall ensure that the amount fixed by or determined under such law for the acquisition of such propertyis such as would not restrict or abrogate the right guaranteed under that clause.
(2) The State shall not, in granting aid to educational institutions, discriminate against any educational institution on the ground that it is under the management of a minority, whether based on religion or language.’
ഇതു തന്നെയല്ലേ ഈ ആര്‍ട്ടിക്കിള്‍ 30? ഈ ആര്‍ട്ടിക്കിള്‍ പ്രകാരം മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ചോയ്സ് അനുസരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവകാശമുണ്ട്. പക്ഷേ ഇവിടെ ചോയ്സ് ഏതുതരം വിദ്യാഭ്യാസസ്ഥാപനം വേണം എന്ന കാര്യത്തിലാണ്. അതായത് സ്കൂളു വേണോ ഐ ടി ഐ വേണോ എഞ്ചിനീയറിംഗ് കോളേജ് വേണോ സി ബി എസ് ഇ സിലബസ് വേണോ തുടങ്ങിയ കാര്യങ്ങളിലാണ്. അല്ലാതെ ഫണ്ടമെന്റല്‍ റൈറ്റ്സ് അനുവദിച്ചുകൊടുക്കണോ വേണ്ടയോ എന്ന കാര്യത്തിലല്ല. അതുകൊണ്ട് മറിച്ചുനോക്കാനൊക്കെ മറ്റുള്ളവരോട് നിര്‍ദ്ദേശിക്കും മുന്‍പ് സ്വയം ഇതൊക്കെയൊന്ന് വായിച്ചു നോക്കണം.

‘തട്ടമിട്ട കുട്ടി ക്ലാസില്‍ അസ്വസ്ഥത ഉണ്ടാക്കും എന്ന് തോന്നിയത് കൊണ്ടാവുമല്ലോ ഞാന്‍ സൂചിപ്പിച്ച കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ ആ കുട്ടിയോട് സ്കൂളില്‍ തട്ടം ഉപയോഗിക്കണ്ട എന്ന് നിര്‍ദേശിച്ചത്.’
ഇത് ക്ഷമ അവസാന കമന്റില്‍ പറഞ്ഞത്. ആദ്യകമന്റില്‍ ഇതേ കാര്യം പരാമര്‍ശിക്കവേ ക്ഷമ കൂട്ടിച്ചേര്‍ത്തത് മറന്നുപോയെങ്കില്‍ ഓര്‍മിപ്പിക്കാം.
‘കാരണം സ്കൂളിന്റെ പ്രിന്‍സിപ്പല്‍ അവരെ വിളിച്ചു സംസാരിച്ചിരുന്നു.’
പ്രിന്‍സിപ്പാള്‍ വിളിച്ചുപറഞ്ഞതോടുകൂടി ആ കുട്ടിയുടെ രക്ഷിതാക്കള്‍ തട്ടം മൂലമുണ്ടാവുന്ന പ്രയാസം മനസ്സിലാക്കി കുട്ടിയോട് തട്ടം ഉപേക്ഷിക്കാന്‍ പറഞ്ഞുവെന്നത് ക്ഷമയുടെ വ്യാഖ്യാനം. അങ്ങനെയല്ല, അവര്‍ കുട്ടിയുടെ ഭാവിയെക്കരുതി പ്രിന്‍സിപ്പാളിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയതാവാം എന്നൊരു സംശയം പോലുമില്ലാതിരിക്കുന്നത് ക്ഷമയുടെ ഇഷ്ടം. പക്ഷേ ഈ കേസില്‍ തന്റെ ഭാഷ്യത്തെ വസ്തുതയായി അവതരിപ്പിച്ചത് എല്ലാവരും വിഴുങ്ങണം എന്ന് ശഠിക്കരുത്.

secular politics said...

ക്ഷമാ,
‘എല്ലാ മതങ്ങളും തുല്യം ആയിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ ഒരുപാട് മതങ്ങള്‍ ഉണ്ടാവില്ലായിരുന്നല്ലോ. ഉച്ചനീചത്വം എന്നത് സാമ്പത്തിക കാര്യം മാത്രമായി ബന്ധപ്പെടുന്നതല്ലലോ, മതങ്ങള്‍ തമ്മിലും ഒരേ മതത്തിലെ പല വിഭാഗങ്ങള്‍ തമ്മിലും ഇല്ലെ?’
ഏതൊരു മതവിശ്വാസിക്കും തന്റെ മതമാണ് ഏറ്റവും മികച്ചതെന്ന് വിശ്വസിക്കാം. പക്ഷേ മറ്റു മതങ്ങളില്പെട്ടവര്‍ക്കും ഇതു തന്നെയാണ് വിശ്വാസമെന്ന് മനസ്സിലാക്കുകയും നമ്മള്‍ മതമനുഷ്ഠിക്കുന്നതുപോലെ തന്നെ മറ്റുള്ളവരുടെ അനുഷ്ഠാനങ്ങളോട് അസഹിഷ്ണുത കാണിക്കാതിരിക്കുകയും വേണം. അതിനു കഴിയാത്തവരെയാണ് നാം വര്‍ഗീയവാദികള്‍ എന്നു വിളിക്കുന്നത്.

വീടിനെയും സമൂഹത്തെയും കുറിച്ച് പരാമര്‍ശിച്ച ഭാഗം സ്വന്തം അനുഭവത്തില്‍നിന്നുണ്ടായ തിരിച്ചറിവാണെങ്കില്‍ ക്ഷമയുടെ കുട്ടിക്കാലത്തെയോര്‍ത്ത് ദുഖിക്കാനേ ആവൂ. വിവിധമതസ്ഥര്‍ ചേര്‍ന്ന് സ്കൂളിലേക്ക് പോവുകയും മടങ്ങിവരികയും ഒരുമിച്ച് കളിക്കുകയും വായനശാല, ബാലവേദി തുടങ്ങിയ നിരവധി കൂട്ടായ്മകളില്‍ സഹവര്‍ത്തിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു പണ്ട് ഞങ്ങളുടെ കുട്ടിക്കാലം. അങ്ങനെതന്നെയാണ് ഇന്ന് ഞങ്ങളുടെ കുട്ടികളുടെതും.

‘തന്റെതല്ലാത്ത ഏതൊരു മതവും വിശ്വാസവും ചിഹ്നവും, എനിക്ക് മാത്രം അല്ല ഓരോ മതവിശ്വാസ്സികള്‍ക്കും അസ്വസ്ഥത ഉളവാക്കും,’
ഏത് അഭിപ്രായസര്‍വെയുടെ അടിസ്ഥാനത്തിലാണ് ക്ഷമ ഈ കണ്ടെത്തല്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ തലയില്‍ കെട്ടിവെക്കുന്നത്? തന്റേതല്ലാത്ത മതവും വിശ്വാസവും ചിഹ്നവും കണ്ടാലുടന്‍ അസ്വസ്ഥനാവുന്ന ഒരു മനുഷ്യന് മതേതരരാഷ്ട്രമായ ഇന്ത്യ വിട്ട് മറ്റേതെങ്കിലും മതരാഷ്ട്രത്തില്‍ ചേക്കേറുകയേ നിവൃത്തിയുള്ളൂ.

‘പരസ്പര ബഹുമാനം നല്‍കണം എന്ന തിരിച്ചറിവ് ഉണ്ടാവുന്നത് വരെ എങ്കിലും.’
ഇസ്രായേലിന്റെ ക്രൂരതകളെ ന്യായീകരിച്ചു പോസ്റ്റിടാനും പലസ്തീന്‍ അമ്മമാര്‍ മക്കളെ ബോംബുകള്‍ കൊണ്ടലങ്കരിക്കുന്ന ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ കൊണ്ട് സ്പര്‍ദ്ധ പ്രചരിപ്പിക്കാനും തക്ക വൈഭവമുള്ള ക്ഷമയ്ക്ക് ആ ഒരു ചെറിയ തിരിച്ചറിവ് ഇനിയും ഉണ്ടായിട്ടില്ലെന്നുവേണം മനസ്സിലാക്കാ‍ന്‍. അതുണ്ടാവാത്തിടത്തോളം നമ്മളിനി ചര്‍ച്ച ചെയ്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ക്ഷമ said...

secular politics,

establish and administer എന്ന വാക്കുകള്‍ക്കു നിങ്ങള്‍ പറയുന്ന അര്‍ത്ഥമാണ് എങ്കില്‍ നിങ്ങളുടെ വാദം ശരിയാണ്. ഞാന്‍ ആരോടും ഒന്നും വിഴുങ്ങണം എന്ന് ശഠിച്ചില്ല, നിങ്ങള്‍ പറയുന്നത് എന്തുകൊണ്ട് ഞാന്‍ അതേപടി വിഴുങ്ങുന്നില്ല എന്നതിന്റെ കാരണം ആണ് എഴുതിയത്. സര്‍വേ നടത്തി കണ്ടെത്തുന്ന കാര്യങ്ങള്‍ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നാണെങ്കില്‍ അത് നിങ്ങളുടെ ഇഷ്ടം, എനിക്ക് അതില്‍ പരിഭവം ഇല്ല.

ഒരു വാക്യത്തിനു മറുപടി എഴുതുമ്പോള്‍ അതിനെ കഷണം ആക്കി വെട്ടി മുറിച്ചാല്‍ ആ വാക്യം എഴുതിയ ആള്‍ ഉദേശിച്ച അര്‍ഥം ആവില്ല കിട്ടുന്നത്. ഞാന്‍ എഴുതിയത് ഇങ്ങനെ അല്ലെ "തന്റെതല്ലാത്ത ഏതൊരു മതവും വിശ്വാസവും ചിഹ്നവും, എനിക്ക് മാത്രം അല്ല ഓരോ മതവിശ്വാസ്സികള്‍ക്കും അസ്വസ്ഥത ഉളവാക്കും, പരസ്പര ബഹുമാനം നല്‍കണം എന്ന തിരിച്ചറിവ് ഉണ്ടാവുന്നത് വരെ എങ്കിലും" അതിനെ തുണ്ടം തുണ്ടം ആക്കി മറുപടി പറഞ്ഞപ്പോള്‍ അര്‍ഥം മാറിയില്ലേ?

ഇസ്രയേലും പാലസ്തിനും ഈ പോസ്റ്റിലെ വിഷയങ്ങള്‍ അല്ലല്ലോ, അവയെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ ആ പോസ്റ്റുകളില്‍ എഴുതൂ. എല്ലാംകൂടി കൂട്ടികുഴയ്ക്കുന്നത് ശരിയാണോ?

secular politics said...

ക്ഷമാ,
establish and administer എന്നാല്‍ ഒരു നിയന്ത്രണവുമില്ലാതെ സ്വതന്ത്രമായി ചട്ടങ്ങളുണ്ടാക്കാനും അവ നടപ്പിലാക്കാനുമുള്ള അവകാശമല്ലെന്ന് തിരിച്ചറിയാന്‍ ഭരണഘടനയുടെ മൌലികാവകാശങ്ങളെ സംബന്ധിക്കുന്ന മൂന്നാം ഭാഗം ഒന്നു വായിച്ചുനോക്കിയാല്‍ മതിയാവും.

ഒരടിസ്ഥാനവുമില്ലാത്ത വ്യക്തിഗതകണ്ടെത്തലുകള്‍ അംഗീകരിക്കാതിരിക്കുന്നത് ഇഷ്ടാനിഷ്ടങ്ങളുടേതിലുപരി ഞങ്ങളുടെ നിലപാടാണ്.

"തന്റെതല്ലാത്ത ഏതൊരു മതവും വിശ്വാസവും ചിഹ്നവും, എനിക്ക് മാത്രം അല്ല ഓരോ മതവിശ്വാസ്സികള്‍ക്കും അസ്വസ്ഥത ഉളവാക്കും, പരസ്പര ബഹുമാനം നല്‍കണം എന്ന തിരിച്ചറിവ് ഉണ്ടാവുന്നത് വരെ എങ്കിലും"
ഈ വാചകം എങ്ങനെയൊക്കെ മുറിച്ചോ മുറിക്കാതെയോ വ്യാഖ്യാനിച്ചാലും അര്‍ത്ഥം മാറാന്‍ പോകുന്നില്ല. പ്രത്യേകിച്ചും ഇത് ഒരു കമന്റിന്റെ ഭാഗവും ആ കമന്റ് തന്നെ പല മുങ്കമന്റുകളുടെയും തുടര്‍ച്ചയും ആണെന്നിരിക്കെ. മുന്വിധികളില്ലാത്ത സാമാന്യബുദ്ധിയുള്ള ഏതൊരു വായനക്കാരനും അത് മനസ്സിലാവുകയും ചെയ്യും.

താങ്കളുടെ ഇസ്രായേല്‍, പലസ്തീന്‍ പോസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന അതേ കാഴ്ചപ്പാടില്‍നിന്നാണ് ഈ കമന്റുകളുമുണ്ടായത് എന്നതുകൊണ്ടാണ് ഒടുവില്‍ അവയെയും പരാമര്‍ശിക്കേണ്ടി വന്നത്.

Unknown said...

"നമ്മുടേത് ഒരു ബഹുസ്വരസമൂഹമാണെന്നും അവിടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ അവരവരുടെ ആചാരാനുഷ്ഠാനങ്ങളുള്‍ക്കൊണ്ടുതന്നെ സഹവര്‍ത്തിക്കുന്നുവെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അവയുടെ നിഷേധം അതുകൊണ്ടുതന്നെ മൌലികാവകാശനിഷേധം തന്നെയാണ്."
ഇവിടെ ഒരു മൌലിക അവകാശ ലംഘനം നടന്നിട്ടില്ല . താങ്കള്‍ പറയുന്നത് കേട്ടാല്‍ തോനുന്നത് compulsory uniform എന്നത് തന്നെ മൌലിക അവകാശ ലംഘനം ആണെന്നാണ്...ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഭരണഘടന പ്രകാരംകുട്ടികള്‍ക്ക് സ്വാതത്ര്യം ഇല്ലേ? അത് പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പിലാവണമെങ്കില്‍ തിരിച്ചറിവ് എത്തുന്നത്‌ വരെയെങ്കിലും കുട്ടികളെ മതത്തില്‍ നിന്നും അകറ്റി നിര്‍ത്തണം...(ദയവായി കുട്ടികള്‍ തന്നിഷ്ടതോടെയാണ് മതത്തില്‍ വിശ്വസിക്കുന്നത് എന്നും മതാചാരങ്ങള്‍ അനുഷ്ടിക്കുന്നതെന്നും പറയരുതേ )...കുട്ടിയെ തട്ടം ധരിപ്പിക്കുന്നത് തന്നെ ഈ അര്‍ത്ഥത്തില്‍ ഒരു അവകാശ ലംഘനം ആയി കാണാം ...കാര്യങ്ങളെ സമഗ്രമായി വീക്ഷിക്കാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു ..നിയമങ്ങള്‍ മനുഷ്യന് വേണ്ടിയാണു , തട്ടം ധരിക്കരുതെന്നതിലെ ഉദ്ദേശം നല്ലതാണെങ്കില്‍ അത് സ്വാഗതാര്‍ഹം തന്നെയാണ്...ഒരു സ്കൂളില്‍ ടീച്ചര്‍മാര്‍ പാലിക്കാത്ത നിയമങ്ങള്‍ (public display of religious symbols) കുട്ടികള്‍ പാലിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പകേഷേ ഇതിന്റെ പരിഹാരം രണ്ടും അനുവദിച്ചു കോണ്ടു തന്നെ ആവണം എന്നുണ്ടോ? സിഖുകാരേയും മുസ്ലിമ്സിനെയും വേര്‍തിരിച്ചു കാണുന്നത് ശരിയല്ല എന്ന് കൂടി കൂട്ടിച്ചേര്‍ക്കട്ടെ ...
ഇതൊരു ഉട്ടോപ്യന്‍ ഐഡിയ ആണ് പക്ഷെ ഇവിടെ നടക്കുന്ന ചര്‍ച്ചയുടെ നിരര്‍ത്ഥകതയ്ക്ക് ഇതേ ഉള്ളു മറുപടി...
മതമില്ലാത്ത സമൂഹം ഒരു സ്വപ്നം മാത്രം :)

secular politics said...

അരുണ്‍,
‘താങ്കള്‍ പറയുന്നത് കേട്ടാല്‍ തോനുന്നത് compulsory uniform എന്നത് തന്നെ മൌലിക അവകാശ ലംഘനം ആണെന്നാണ്.’
എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. യൂനിഫോം നിര്‍ബന്ധമുള്ള ധാരാളം സ്കൂളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവിടെ യൂനിഫോമിനൊപ്പം തട്ടമിട്ട് വരുന്ന കുട്ടികളുമുണ്ട്. മതസ്വാതന്ത്ര്യം ഭരണഘടനാദത്തമായ മൌലികാവകാശങ്ങളുടെ ഭാഗമാണ്. മുടി മറയ്ക്കുന്ന തട്ടം ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം മതം നിഷ്കര്‍ഷിക്കുന്ന ഒരാചാരവും.ആ നിലയ്ക്കാണ് അതിന്റെ നിഷേധം മൌലികാവകാശലംഘനമാകുന്നത്.

‘കാര്യങ്ങളെ സമഗ്രമായി വീക്ഷിക്കാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.’
ഇതു തന്നെയാണ് അരുണിനോടുള്ള ഞങ്ങളുടെ അപേക്ഷയും. സ്കൂളില്‍ മാനേജ്മെന്റോ അധ്യാപകരോ പാലിക്കാത്ത നിയമങ്ങള്‍(public display of religious symbols)ഇവിടെ ചില കുട്ടികള്‍ക്ക് മാത്രം ബാധകമാകുന്നതാണ് പ്രശ്നം, വ്യക്തമായി പറഞ്ഞാല്‍ ക്രിസ്തുമതാചാരപ്രകാരമുള്ള പ്രാര്‍ത്ഥനയും മറ്റും ആവാം, തട്ടം മാത്രം പാടില്ല എന്നത്.

സിഖുകാരെയും മുസ്ലിമിനെയും വേര്‍തിരിച്ചു കാണുന്നത് ശരിയല്ലെന്ന് മുങ്കമന്റുകളില്‍ ഞങ്ങള്‍ വ്യക്തമാക്കിയതാണ്.

പിന്നെ ഉട്ടോപ്യന്‍ ഐഡിയയെക്കുറിച്ച്. നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ നിന്നുയര്‍ന്നുവരുന്ന പ്രശ്നങ്ങളെ അത്തരം ആശയങ്ങള്‍ കൊണ്ട് പരിഹരിക്കാനാവില്ല. പ്രായോഗികമായ പ്രശ്നങ്ങള്‍ക് പ്രായോഗികമായ പരിഹാരങ്ങളാണ് വേണ്ടത്. കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ അവര്‍ നിലനില്‍ക്കുന്ന പരിസരത്തിന്(കുടുംബവും ചുറ്റുപാടുകളും ഉള്‍പ്പെടെയുള്ള) വലിയ പങ്ക് വഹിക്കാനുണ്ട്. അത് മതാധിഷ്ഠിതമായിരിക്കുന്നിടത്തോളം കാലം കുട്ടികള്‍ക്ക് മുതിര്‍ന്നാലും അവയില്‍നിന്ന് ഏറെയൊന്നും മോചനം പ്രാപിക്കാനാവില്ലെന്നതിന് തെളിവാണ് നമ്മുടെ വര്‍ത്തമാനസമൂഹം. ചുരുക്കം ചില അപവാദങ്ങളുണ്ടാവാം. പക്ഷേ അവയെ സാമാന്യവല്‍ക്കരിച്ചുകൊണ്ട് ഒരു സമൂഹത്തിനും അതിന്റെ സാമൂഹ്യനിയമങ്ങളെ രൂപപ്പെടുത്താനാവില്ല. എന്തുകൊണ്ടെന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ ആ സമൂഹത്തിലെ ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കും അതിനു പുറത്താവും സ്ഥാനം എന്നതു തന്നെ.

Unknown said...

@secularist
"അവിടെ യൂനിഫോമിനൊപ്പം തട്ടമിട്ട് വരുന്ന കുട്ടികളുമുണ്ട്. മതസ്വാതന്ത്ര്യം ഭരണഘടനാദത്തമായ മൌലികാവകാശങ്ങളുടെ ഭാഗമാണ്. മുടി മറയ്ക്കുന്ന തട്ടം ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം മതം നിഷ്കര്‍ഷിക്കുന്ന ഒരാചാരവും.ആ നിലയ്ക്കാണ് അതിന്റെ നിഷേധം മൌലികാവകാശലംഘനമാകുന്നത്."

പര്‍ദയും മതം നിഷ്കര്‍ഷിക്കുന്നത് തന്നെ അല്ലെ ...കോളേജില്‍ വിദ്യാര്‍ഥികള്‍ പര്‍ദ്ദ ഇട്ടു വരണം എന്ന് പറയുന്നതും ഇത്തരത്തില്‍ ന്യയീകരിക്കാവുന്നതാണ്... Parda with uniform ...താങ്കള്‍ ഇതും ശരിയെന്നു വിശ്വസിക്കുന്നുവോ?

ഇല്ലെങ്കില്‍ where do you draw the line? ഉണ്ടെങ്കില്‍ താങ്കള്‍ക്ക് anarchist lifestyle തെറ്റാണെന്ന് പറയുവാന്‍ കഴിയില്ലെന്ന് ഓര്‍മിപ്പിക്കട്ടെ...

Anonymous said...

thattamidumbol, uniforminte niyamngale athu langichittille , uniformil parayunna onnum idathirunittillao , extra onnullath oru thunikashnmayi kaanan aarkum pattunilla , athine oru mathathinte prathibimbmayi kaanan aanu ellavarkkum thaalparyam . thattamidumbol aaa kutti orikkalum vicharikkatha tharathil ulla vikatana vaadangal aaanu AKSHMAYA aaya kshamyum , tharavadiyum kanikkunnth

Anonymous said...

@ kshama
ningal parayunna paraspara bhahumaanam, ningal kutti aayirikkubol oru thattamittu vanna kuttye kanumbol kaanikkan pattyittilla . Kutti aayirkkubol ulla ningalude vella kadalasil (manasu) ezhuthapetta aa asahishnutha jeevithakaalam muzhuvan undalllo . athanallo ippozhum anganthe oru karyam ningalkkipozhum accept cheyyan pattath. kuttiyaryikkumbol ullathine kalum prathirodha budhi nammalkkellvarkkum valarnnu kazhinju. ellavarum thulyarayi kaananmenullath nigalude aasayam verum vasthra dharanthinte peril ningal attimarikkukayanu. ningalude allengil managmentine isthamanusarich aval thattam upeshichalum , ningalude manasil aval vere oru alien aayikazhinju. Oru cheriya kuttyil kanenda aakamshayo , allengil puthiya oru saskarathine angeekarikyo cheyanulla mansalla ningal annum kanichath , njan kaanatha reethi onnum acceptable alla ennulla naymanu .