Thursday, January 14, 2010

മാറ്റൊലിക്കുന്ന നായര്‍ സേവാ ശബ്ദം

ഉന്നതവിദ്യാഭ്യാസരംഗത്ത്‌ സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജമാ അത്തെ മുസ്ളിം കൌണ്‍സില്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ട്‌ കേരളഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍(ആ വിധി തന്നെയും) അടിയന്തിരചര്‍ച്ച ആവശ്യപ്പെടുന്ന ചില പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. ഈ വിധി വന്നത്‌ കേരളസര്‍ക്കാരിന്റെ വാദങ്ങളെ അംഗീകരിച്ചുകൊണ്ടാണെന്നിരിക്കെ ഇടതുപക്ഷത്തിന്‌ പൊതുവിലും സിപിയെമ്മിന്‌ പ്രത്യേകിച്ചും ഉള്ള നിലപാടും ഇതിനോടനുബന്ധിച്ച്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌.

ഒരു മനുഷ്യന്റെ ശാരീരികവും ബൌദ്ധികവും ആയ വികാസത്തില്‍ പങ്കുവഹിക്കുന്ന വിവിധ ഘടകങ്ങളില്‍ മുഖ്യം അവന്റെ സാമൂഹ്യപശ്ചാത്തലം തന്നെയാണ്‌. ആ പശ്ചാത്തലം മാറ്റിയെടുക്കാനാവാത്തിടത്തോളം കാലം കേവലം സാമ്പത്തികസഹായങ്ങള്‍കൊണ്ട്‌ അവനെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയംകാണില്ല തന്നെ. കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട്‌ കഴിഞ്ഞിരുന്ന കീഴാളസമൂഹത്തിന്റെ ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ സംവരണം ജാതിസമുദായ അടിസ്ഥാനത്തില്‍ തന്നെയാവണമെന്ന്‌ ഭരണഘടനാകര്‍ത്താക്കള്‍ നിഷ്കര്‍ഷിച്ചത്‌ അതുകൊണ്ടാണ്‌. അതായത്‌ സംവരണത്തെ സാമ്പത്തികസഹായങ്ങളില്‍നിന്ന്‌ വേറിട്ടുതന്നെ കാണേണ്ടതുണ്ട്‌. മുന്നോക്കസമുദായങ്ങളില്‍ പെട്ട സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും സംവരണം നല്‍കണമെന്ന വാദം അതുകൊണ്ടുതന്നെ സംവരണമെന്ന ആശയത്തെതന്നെ തുരങ്കം വെക്കുന്ന ഒന്നാണ്‌. ദാരിദ്ര്യമനുഭവിക്കുന്ന മുന്നോക്കക്കാര്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ ചെയ്യേണ്ടത്‌ അത്തരക്കാരുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ട ധനസഹായം നല്‍ക്കുകയെന്നതാണ്‌; പിന്നോക്കവിഭാഗങ്ങളുടെ സംവരണമെന്ന അവകാശത്തിന്റെ ഒരു പങ്ക്‌ പിടിച്ചെടുത്ത്‌ അവര്‍ക്കിടയില്‍ വീതിച്ചു നല്‍കുകയെന്നതല്ല. അടിസ്ഥാനവര്‍ഗത്തോടൊപ്പം നില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളായിരുന്നിട്ടും ഇടതുപക്ഷത്തിനും അതിന്റെ യുവജനസംഘടനകള്‍ക്കും ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങളില്‍പോലും ആശയവ്യക്തതയില്ലെന്നത്‌ ഖേദകരമാണ്‌.

എല്ലാവര്‍ക്കും വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയവ ഉറപ്പുവരുത്തേണ്ടത്‌ ക്ഷേമരാഷ്ട്രമെന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങളുടെ കടമയാണ്‌. അതായത്‌ മുന്നോക്കവിഭാഗങ്ങളില്‍ പെട്ട ചിലര്‍ക്കെങ്കിലും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ആ അവസ്ഥയെ നേരിടാനും പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം അവയ്ക്കുണ്ട്. സവര്‍ണ്ണര്‍ക്ക്‌ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത്‌ പിന്നോക്കവിഭാഗങ്ങള്‍ക്ക്‌ നല്‍കപ്പെടുന്ന സംവരണം മൂലമല്ല. അങ്ങനെയാണെന്നു വാദിക്കുന്ന എന്‍ എസ്‌ എസ്‌ പോലുള്ള സമുദായസംഘടനകള്‍ക്ക്‌ പരോക്ഷപിന്തുണ നല്‍കും വിധമുള്ള നിലപാടുകള്‍ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂ. ദൌര്‍ഭാഗ്യവശാല്‍ മാറിമാറിവരുന്ന നമ്മുടെ സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌ അതാണ്‌.

സംവരണമെന്നത്‌ പിന്നോക്കവിഭാഗങ്ങള്‍ക്ക്‌ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്‌. ഭരണകൂടം നല്‍കുന്ന ആനുകൂല്യമോ ഔദാര്യമോ ആയി അതിനെ പിശകി വ്യാഖ്യാനിക്കുമ്പോഴാണ്‌ ഗുണഭോക്താക്കളുടെ മത്സരക്ഷമത നശിക്കുമെന്നും അവര്‍ അലസജീവിതപ്രിയരാവുമെന്നും ഒക്കെയുള്ള ലളിതവല്‍ക്കരണങ്ങള്‍ സാധ്യമാവുന്നത്‌. ആ നിലയ്ക്കുള്ള ഓരോ പരാമര്‍ശവും ഭരണഘടനാവിരുദ്ധമാണ്‌.

ഭരണഘടനയെ മുന്‍നിര്‍ത്തി നിയമങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട്‌ ഓരോ പൌരനും തുല്യനീതി ഉറപ്പാക്കുകയാണ്‌ കോടതികളുടെയും നിയമവ്യവസ്ഥയുടെ തന്നെയും ധര്‍മ്മം; സാമൂഹ്യാവസ്ഥകള്‍ പരിഗണിച്ചുകൊണ്ട്‌ കാലോചിതമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയെന്നത്‌ നിയമനിര്‍മാണസഭയുടേതും. പരസ്പരപൂരകമായി പ്രവര്‍ത്തിക്കേണ്ടുന്ന ഇവയുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള കടന്നുകയറ്റങ്ങള്‍ അനഭിലഷണീയമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ കോടതികള്‍തന്നെ പലതവണ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്‌. സംവരണമെന്നത്‌ ലോകാവസാനം വരെ നിലനിര്‍ത്തേണ്ട ഒന്നല്ലെന്നും അതിന്റെ ഉദ്ദേശ്യം ഫലപ്രാപ്തിയിലെത്തുന്നതോടെ അതെടുത്തുകളയേണ്ടതാണെന്നും ഭരണഘടന അനുശാസിക്കുന്നു. അതായത്‌ എടുത്തുകളയും മുമ്പ്‌ ഫലപ്രാപ്തി ഉറപ്പുവരുത്തേണ്ടതുണ്ട്‌. ഈ വിഷയം പരിശോധിക്കാനായി നമ്മുടെ സര്‍ക്കാര്‍ അവസാനം ചുമതലപ്പെടുത്തിയത്‌ ജസ്റ്റിസ്‌ നരേന്ദ്രന്‍ കമ്മീഷനെയാണ്‌. പ്രസ്തുത കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഈഴവരിലെ ഒരു വിഭാഗത്തിനല്ലാതെ മറ്റാര്‍ക്കും തൊഴില്‍ വിദ്യാഭ്യാസമേഖലകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടുവാനായിട്ടില്ലെന്ന വസ്തുത അടിവരയിട്ട്‌ പറയുന്നു. അപ്പോള്‍പിന്നെ സംവരണം എടുത്തുകളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍ക്ക്‌ എന്താണാധാരം?

ക്ഷയിച്ചതറവാടുകളുടെയും ഇല്ലങ്ങളുടെയും ഇരുളടഞ്ഞ അകത്തളങ്ങളില്‍ ഹോമിക്കപ്പെടുന്ന പഴയ പ്രതാപങ്ങള്‍ എന്ന നിലയ്ക്കുള്ള പൈങ്കിളിവല്‍ക്കരണങ്ങളുമായി പടച്ചിറങ്ങുന്ന സിനിമകള്‍ തൊട്ട്‌ വിവിധമാധ്യമങ്ങളിലൂടെ(ദൃശ്യമാധ്യമങ്ങള്‍ പ്രത്യേകിച്ചും) അരങ്ങേറുന്ന ചര്‍ച്ചകള്‍വരെ സൃഷ്ടിക്കുന്ന പൊതുബോധം എത്രത്തോളം സവര്‍ണാഭിമുഖ്യം പുലര്‍ത്തുന്നുവെന്നതിന്‌ തെളിവാണ്‌ ഭരണഘടനാസ്ഥാപനങ്ങള്‍ക്കും ഡി വൈ എഫ്‌ ഐ പോലുള്ള പുരോഗമനയുവജനപ്രസ്ഥാനങ്ങള്‍ക്കുപോലും സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട സംവരണം പോലുള്ളൊരു പ്രശ്നത്തില്‍ വന്ന നിലപാടുമാറ്റം. ഏതാനും ദശകങ്ങള്‍ക്ക്‌ മുമ്പായിരുന്നുവെങ്കില്‍ ഇത്തരം സംഘടനകള്‍ക്ക്‌ ചിന്തിക്കാന്‍പോലും ആകുമായിരുന്നില്ലാത്തത്ര പിന്തിരിപ്പനായ ഈ വക നിലപാടുകള്‍ എന്താണ്‌ സൂചിപ്പിക്കുന്നത്‌?

24 comments:

Joker said...

ഈ വിധി വന്നതിന് ശേഷവും ഗൌരവമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടക്കുന്നില്ല എന്നത് വളരെയധികം ഗൌരവമേറിയ വിഷയം തന്നെയാണ്. ഇടതു പക്ഷത്തെ പരോക്ഷമായ രീതിയില്‍ ജാതിയും മതവുമെല്ലാം അത് ആവശ്യപ്പെടുന്ന രീതിയില്‍ ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് നിരവധി നിലപാടുകളില്‍ നിന്നും വ്യക്തമാവുന്നുണ്ട്. കൂടാതെ നായന്മാര്‍ക്കും സംവരണം വേണമെന്ന് അഭിപ്രായം ഉയര്‍ത്തിയവരില്‍ എല്ലാ പക്ഷക്കാരുമുണ്ട് എന്നത് കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങളെ ഇവിടെയുള്ള കീഴാള പിന്നോക്ക വിഭാഗങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. സംവരണത്തിലൂടെ വിദ്യാഭ്യാസം ലഭിക്കുന്നതും അതുവഴി അവര്‍ ഉന്നത ഉദ്യോഗങ്ങളില്‍ വരെ എത്തുകയും ചെയ്യുന്നത് അവരെ കാലാ‍കാലവും വെറും ഗുണ ഭോക്താക്കളാഇ നില നിര്‍ത്തും എന്ന വാദമൊക്കെ വെറും ഭോഷ്കാണ്. സംവരണം എന്ന സംവിധാനം കൂടി ഇല്ലായിരുന്നില്ലെങ്കിലുള്ള കേരളം ഒരു ബ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തിലെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാന്‍ പോലും വയ്യ. കേരളത്തില്‍ ഇരുപക്ഷത്തിന്റെയുംനിലപാടുകള്‍ ഈ വിഷയത്തില്‍ വ്യക്തമായ നിലക്ക്. പരക്കെയുള്ള പ്രതിഷേധപരിപാടികളും നിയമ നടപടികളുമായി മുന്നോട്ട് പോകുവാനുള്ള ശ്രമങ്ങള്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്. സംവരണം ഉണ്ടായിട്ടും പ്രതീക്ഷിഛ ഫലം ഉണ്ടായില്ലെന്ന കണ്ടെത്തലിനു ശേഷവും സംഭവിച്ചിരിക്കുന്ന നിലപാട് മാറ്റം എല്ലാവരും ഗൌരവത്തോടെ കാണും എന്ന് തന്നെയാണ് പ്രതീക്ഷ. ഈ നിസ്സംഗത വലിയ ആപത്തിന്റെ മുന്നോടിയാണെന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.

ഈ പോസ്റ്റിന് നന്ദി.

പാം‌യു said...

സാമ്പത്തികമായി ക്ഷയിച്ചുകഴിഞ്ഞാൽ പിന്നെ അവർണ്ണനും സവർണ്ണനും തമ്മിലെന്തു വ്യത്യാസം?

അടിച്ചമർത്തപ്പെട്ട്‌ കഴിഞ്ഞിരുന്നവരെന്നും സാമ്പത്തികമായി ശ്യൂന്യരായിരുന്നു. അവർക്ക്‌ സംവരണമാവശ്യമാണ്‌. അങ്ങിനെയാകുമ്പോൾ, മുന്നോക്കസമുദായങ്ങളിൽപ്പെട്ട, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക്‌ സവരണം നൽകണമെന്ന വാദം എങ്ങിനെയാണ്‌ സംവരണമെന്ന ആശയത്തെ തുരങ്കംവെക്കുന്നയൊന്നാകുന്നത്‌? അവർക്കതിനർഹതയില്ലേ? എന്നാലത്‌ മറ്റുള്ളവർക്കർഹമായ സംവരണത്തിൽ കൈകടത്തിക്കൊണ്ടാകരുതെന്നുമാത്രം.

'ക്ഷയിച്ചതറവാടുകളുടെയും ഇല്ലങ്ങളുടെയും ഇരുളടഞ്ഞ അകത്തളങ്ങളില്‍ ഹോമിക്കപ്പെടുന്ന പഴയ പ്രതാപങ്ങള്‍ എന്ന നിലയ്ക്കുള്ള പൈങ്കിളിവല്‍ക്കരണങ്ങളുമായി പടച്ചിറങ്ങുന്ന സിനിമകള്‍ തൊട്ട്‌ വിവിധമാധ്യമങ്ങളിലൂടെ(ദൃശ്യമാധ്യമങ്ങള്‍ പ്രത്യേകിച്ചും) അരങ്ങേറുന്ന ചര്‍ച്ചകള്‍വരെ സൃഷ്ടിക്കുന്ന പൊതുബോധം എത്രത്തോളം സവര്‍ണാഭിമുഖ്യം പുലര്‍ത്തുന്നുവെന്ന്’ നിങ്ങൾക്കെങ്ങിനെ പറയാനാകും? സവർണ്ണൻ ക്ഷയിച്ചു കഴിഞ്ഞാൽ, അതെങ്ങിനെയെങ്കിലും പൊതുജനസമക്ഷമെത്തിയാൽ അതെങ്ങിനെയാണ് ഒരു പൈങ്കിളി നിലവാരത്തിലെത്തുന്നത്? ഒരു സംശയം : ‘വാഴക്കുല‘ യും പൈങ്കിളിയാണോ?

ക്ഷയിച്ചു കഴിഞ്ഞ സവർണ്ണനെ, സംവരണനിയമം അയിത്തം കല്പിച്ച്‌ തീണ്ടാപ്പാടകലത്തേയ്ക്ക്‌ മാറ്റിനിർത്തണമെന്നാണോ പറഞ്ഞുവരുന്നത്‌?

Anonymous said...

കഴിവുള്ളവനെ പിന്നോട്ടു തള്ളി കഴിവില്ലാത്തവന് അവസരങ്ങള്‍ നല്കുന്നത് എന്തടിസ്ഥാനത്തിലാണെങ്കിലും ശുദ്ധ അസംബന്ധമാണ്. അതു ദേശത്തിനു മൊ ത്തത്തില്‍ ദോഷമേ ചെയ്യൂ. ജാതിയുടെയോ മതത്തിന്റെയോ സാമ്പത്തിക നിലവാരത്തിന്റെയോ അടിസ്ഥാനത്തില്‍ ആരെങ്കിലും അര്‍ഹതയില്ലാത്ത അവസരങ്ങള്‍ നേടുകയോ അര്‍ഹതയുള്ളവര്‍ തഴയപ്പെടുകയോ ചെയ്യുന്നതു് തടയുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ ഇവിടെ അതിനു വേണ്ടി സമുദായങ്ങള്‍ സര്‍ക്കാരിനോട് വിലപേശുന്നു. ചിലരാകട്ടെ അത് തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും എന്തിനു്, തങ്ങളുടെ പൂര്‍വികരെ അടിച്ചമര്‍ത്തിയതിനു പകരമാണെന്നു വരെ വാദിക്കുന്നു. ഇതിനെല്ലാം സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും വഴങ്ങിക്കൊടുക്കുകയും ചെയ്യുന്നു!

Socialist Secular Democratic Republic of India! My foot!

Joker said...

സംവരണം എന്ന വാക്കിന് പഴയ കാലത്ത് അടിച്ചമര്‍ത്തപ്പെട്ട അവര്‍ണ വിഭാഗത്തിന് സവര്‍ണ വിഭാഗങ്ങള്‍ നല്‍കിയ ആനുകൂല്യമോ പ്രായശ്ചിത്തമോ ആണെന്നുള്ള തരത്തില്‍ സംവരണത്തെ വികലമായി മനസ്സിലാക്കിയതിനാലാണ് മേല്‍ പറാഞ്ഞ കമന്റുകള്‍ വരുന്നത്. സംവരണം ഇവിടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ ഭരണാ ഘടനാ അവകാശം തന്നെയാണ്. അത് എങ്ങനെയാണെന്ന് വെച്ചാല്‍. സര്‍ക്കാര്‍ ഉദ്യോഗങ്ങാളിലും വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ലും അരഹമായ പ്രാധിനിധ്യം എല്ലാ കൂട്ടര്‍ക്കും വേണമെന്നുള്ളതാണ് ഇതിന്റെ കാതല്‍. അല്ലാതെ സാമ്പത്തികമായ സംവരണമല്ല ഭരണ ഘടാന അനുശാസിക്കുന്നത്. കാലം ഇത്ര കഴിഞ്ഞിട്ടും സംവരണം ഉണ്ടായിട്ടും കേരളാത്തില്‍ ഉണ്ടായ നരേദ്ന്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടൂം. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പറായുന്ന കാര്യങ്ങള്‍ ആശങ്കാ ജനകമാണ്. പക്ഷെ സവര്‍ണ സംവരണാ വിരോധികളുടെ ഇപ്പോഴത്തെ വിലാപം “ ഞങ്ങള്‍ ഇത്രയും കാലം ഈ തെണ്ടികള്‍ക്ക് വേണ്ടി സഹിച്ചു , ഇനിയും വയ്യ” എന്നാണ് ഈ യൊരു ചിന്താഗതി വരുന്നത് ഇവരുടെ ഔദാര്യമായിരുന്നു ഇത്രയും കാലം സംവരണം എന്ന ചിന്താ ഗതിയില്‍ നിന്നുമാണ്. ജാതി തിരിച്ചുള്ള സംവരണം മുന്‍ കാലത്ത് ഈ ജാതിയുടെ അടിസ്ഥാനത്തിലാണ് അവര്‍ പിന്നോക്കം പോയത് എന്ന അടിസ്ഥാനത്തിലുമാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് അരഹമായ പ്രാധിനിധ്യം സര്‍ക്കാര്‍ ജോലികളിലും മറ്റും ലഭിക്കുന്നത് വരെ സംവരണം നിലനില്‍ക്കേണ്ടതുണ്ട്. അത് ഉറപ്പ് വരുത്തേണ്ടതുണ്ട്, അത് അതത് സര്‍ക്കാറുകളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. അല്ലാതെ ഇത്രയും കാലം ഞങ്ങള്‍ കാത്തിരുന്നു ഇനിയും വയ്യ എന്ന രീതിയിലുള്ള സര്‍ക്കാറുകളുടെ പോലും നിലപാടുകള്‍ പഴയ മേലാളത്ത സവര്‍ണ നിലപാടുകളിലേക്ക് പോകുകയാണോ എന്ന് ആശങ്ക പ്പെടാന്‍ നമ്മെ വഴിയൊരുക്കുന്നുണ്ട്.

http://nissahayan.blogspot.com/

ഈ ബ്ലോഗൊന്നു വായിക്കുക സംവരണം രസകരമായി കൈകാര്യം ചെയ്തിരിക്കുന്നു.

nalan::നളന്‍ said...

പ്രസക്തമായ പോസ്റ്റ്.. കമന്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്, സംവരണത്തിന്റെ ഉദ്ദേശങ്ങളെക്കുറിച്ചിനിയും തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നു തന്നെയാണു.

"കഴിവുള്ളവനെ പിന്നോട്ടു തള്ളി കഴിവില്ലാത്തവന് അവസരങ്ങള്‍ നല്കുന്നത് എന്തടിസ്ഥാനത്തിലാണെങ്കിലും ശുദ്ധ അസംബന്ധമാണ്. "

ഈ കഴിവെന്നു പറയുന്നത് ഒറ്റ ദിവസം കൊണ്ടു പൊട്ടിമുളയ്ക്കുന്ന ഒന്നല്ല. അത് സാമൂഹ്യാവസ്ഥയുടെ ഉല്‍പ്പന്നമാണു. ഇതു മനസ്സിലാക്കാതെയാണു ഇത്തരം പ്രയോഗങ്ങള്‍ വരുന്നത്. അപ്പോള്‍ വേണ്ടത് സാമൂഹ്യമായ നീതി ഉറപ്പാക്കുകയെന്നതാണു, അതായത് സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവനെയും മുന്നോക്കം നില്‍ക്കുന്നവനേയും, ഈ അവസ്ഥ മറച്ചു പിടിച്ചുകൊണ്ട്, തമ്മില്‍ മത്സരിപ്പിക്കുന്ന നീതികേടിനെ പൊളിച്ചടക്കുക എന്നതാണ്. അതിനു സംവരണം പോലുള്ള പ്രതിവിധികള്‍ അത്യാവശ്യമാണു. ഒരേ സാമൂഹ്യ അവസ്ഥയില്‍ നിന്നായിരിക്കണം കഴിവിനെ അളക്കല്‍. അല്ലാതെ മുന്നോക്കക്കാരനെയും പിന്നോക്കക്കരനേയും അളക്കേണ്ടത് ഒരേ മാനദണ്ഡം വച്ചായിരിക്കരുത്.
അതിലും പ്രധാനപ്പെട്ടത് സംവരണം എന്തുകൊണ്ട് ജാതിയടിസ്ഥാനത്തിലെന്നത് മനസ്സിലാക്കുകയാണു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പിന്നോക്കാവസ്ഥയുടെ കാരണം, അതിന്റെ ചരിത്രം, മനസ്സിലാക്കുകയെന്നത്. അതിന്നും നിലനില്‍ക്കുന്നതെന്തുകൊണ്ടെന്നു മനസ്സിലാക്കുക,

Anonymous said...

(ദാരിദ്ര്യമൊഴികെ) എന്തു സാമൂഹ്യാവസ്ഥയാണ് പഠിച്ചു നല്ല മാര്‍ക്കു വാങ്ങുന്നതില്‍ നിന്നും കേരളത്തില്‍ ജീവിക്കുന്ന ഒരാളെ തടസ്സപ്പെടുത്തുന്നത്?

ഒരു തൊഴിലിനു +2 ആണു വിദ്യാഭ്യാസ യോഗ്യതയെങ്കില്‍ sslc മാത്രം ഉള്ള ഒരാള്‍ക്കു ആ തൊഴില്‍ നല്‍കുന്നതില്‍ എന്തു ന്യായീകരണമാണുള്ളതു്? അതല്ല, sslc മതി എന്നാണെങ്കില്‍ ചിലര്‍ക്കു +2 വേണം എന്നു പറയുന്നതില്‍ എന്താണ് ന്യായീകരണം ?

ജാതിവ്യവസ്ഥയെ തല തിരിച്ചു നിലനിത്താന്‍ ശ്രമിക്കുന്നത് എങ്ങനെയാണു ജാതിവ്യവസ്ഥയെ ഇല്ലാതാക്കുകയും സമത്വം കൈവരുത്തുകയും ചെയ്യുന്നത്?

Kvartha Test said...

സാമ്പത്തികവും സാമൂഹികവുമായ സംവരണം തീര്‍ച്ചയായും നല്ലതുതന്നെ. ഓരോ ദശാബ്ദത്തിലും അവ പുനര്‍വിചിന്തനം ചെയ്യണം. സാമൂഹിക സംവരണത്തില്‍ ഒരു കുറവും വരാതെ സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ തെറ്റു കണ്ടെത്തുന്നത് അസഹിഷ്ണുതയല്ലേ?

secular politics said...
This comment has been removed by the author.
secular politics said...

പാംയൂ,
“സാമ്പത്തികമായി ക്ഷയിച്ചുകഴിഞ്ഞാൽ പിന്നെ അവർണ്ണനും സവർണ്ണനും തമ്മിലെന്തു വ്യത്യാസം?”
സാമ്പത്തികമായി ക്ഷയിക്കുന്നതോടെ അവര്‍ണ്ണനും സവര്‍ണ്ണനും തമ്മിലുള്ള വ്യത്യാസം താനെ ഇല്ലാതാവണമെങ്കില്‍ ആ വ്യത്യാസം ഉണ്ടാക്കിയത് സാമ്പത്തികമായ അന്തരമെന്ന ഒറ്റ ഘടകമായിരിക്കണം. അങ്ങനെ അല്ലെന്ന് മനസ്സിലക്കാന്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള സാമാന്യബോധം മതി.
നൂറ്റാണ്ടുകള്‍ നീണ്ട അടിച്ചമര്‍ത്തലിന്റെ ചരിത്രത്തിലൂടെ അവര്‍ണ്ണര്‍ ശൂന്യരാക്കപ്പെട്ടത് സാമ്പത്തികമായി മാത്രമല്ല, സമൂഹികമായി കൂടിയാണ്. വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും ഒരാളെ മത്സരിക്കാന്‍ പ്രാപ്തനാക്കുന്നത് അയാളുടെ സാമ്പത്തികപശ്ചാത്തലത്തിലുപരി സാമൂഹികപശ്ചാത്തലമാണ്. അതുകൊണ്ടാണ് അവര്‍ണ്ണന്റെ സാമൂഹികപശ്ചാത്തലത്തെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കേവലം ധനസഹായം മാത്രം പോരാ എന്നു മനസ്സിലാക്കിയ ഭരണഘടനാകര്‍ത്താക്കള്‍ സംവരണമെന്ന ആശയത്തിനുതന്നെ ജന്മം നല്‍കിയത്. സാമ്പത്തികമായി ക്ഷയിച്ച സവര്‍ണ്ണവിഭാഗങ്ങള്‍ക്ക് ഇത്തരമൊരു സാമൂഹ്യ ഉന്നമനത്തിന്റെ ആവശ്യമില്ല. അവര്‍ക്ക് വേണ്ടത് സംവരണമല്ല, സാമ്പത്തികസഹായമാണ്. അതിനാരും എതിരല്ല, അത് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
വാഴക്കുല പൈങ്കിളിയല്ലാതാവുന്നത് പ്രകടമായൊരു സാമൂഹികചൂഷണത്തിനെതിരെ അത് മുന്നോട്ടുവെക്കുന്ന താക്കീതുള്‍പ്പെടെയുള്ള രാഷ്ട്രീയവും സാമൂഹികവും സൌന്ദര്യപരവുമായ കാരണങ്ങളാലാണ്. ഫ്യൂഡല്‍ മൂല്യങ്ങളെ ഗൃഹാതുരത്വത്തോടെ നോക്കിക്കാണുന്ന സിനിമകളും മാധ്യമങ്ങളില്‍ അരങ്ങേറുന്ന ചര്‍ച്ചകളും നിരന്തരം വീക്ഷിക്കുന്ന ആര്‍ക്കും അതുണ്ടാക്കുന്ന സവര്‍ണ്ണാഭിമുഖ്യമുള്ള പൊതുബോധത്തെ മനസ്സിലാക്കാനാവും, അല്പം ആര്‍ജ്ജവമുണ്ടെങ്കില്‍ അത് വിളിച്ചുപറയാനും.

secular politics said...

ശ്യാം,
താങ്കളുടെ ആദ്യകമന്റിന് ജോക്കറും നളനും വ്യക്തമായിത്തന്നെ മറുപടിനല്‍കിയ സ്ഥിതിക്ക് അത് ആവര്‍ത്തിക്കേണ്ടെന്നു കരുതുന്നു.

“(ദാരിദ്ര്യമൊഴികെ) എന്തു സാമൂഹ്യാവസ്ഥയാണ് പഠിച്ചു നല്ല മാര്‍ക്കു വാങ്ങുന്നതില്‍ നിന്നും കേരളത്തില്‍ ജീവിക്കുന്ന ഒരാളെ തടസ്സപ്പെടുത്തുന്നത്?”
പണ്ട് പ്രതാപത്തിലായിരിക്കുകയും ഇന്ന് സാമ്പത്തികമായി ക്ഷയിക്കുകയും ചെയ്ത ഒരു മനയിലെയോ തറവാട്ടിലെയോ കുട്ടിയുടെയും വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ട് വിദ്യാഭ്യാസത്തിന്റെയോ അതു സംബന്ധിയായ അവബോധത്തിന്റെയോ ചരിത്രമ്പോലും അവകാശപ്പെടാനില്ലാത്ത ഒരു ദളിതകുട്ടിയുടെയും അവസ്ഥകള്‍ ഒരുപോലെയല്ല; അവര്‍ ഒരുപോലെ നിര്‍ധനരായിരുന്നാല്‍ പോലും. അതുകൊണ്ടുതന്നെ പഠിത്തത്തിലും മത്സരപരീക്ഷകളിലും പങ്കെടുക്കുമ്പോള്‍ അവര്‍ തുല്യഅവസ്ഥയിലല്ല. പോസ്റ്റിന്റെ തുടക്കത്തില്‍തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

“ജാതിവ്യവസ്ഥയെ തല തിരിച്ചു നിലനിത്താന്‍ ശ്രമിക്കുന്നത് എങ്ങനെയാണു ജാതിവ്യവസ്ഥയെ ഇല്ലാതാക്കുകയും സമത്വം കൈവരുത്തുകയും ചെയ്യുന്നത്”
സംവരണചര്‍ച്ചകളില്‍ പലരും കൌശലപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരുന്നൊരു വാദമാണ് ജാതിയടിസ്ഥാനത്തിലുള്ള സംവരണം ജാതിവ്യവസ്ഥയെയും അയിത്തത്തെയുമൊക്കെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാനും അതുവഴി അവയെ നിലനിര്‍ത്താനുമല്ലേ സഹായിക്കുക എന്നത്. ജാതിവ്യവസ്ഥ സൃഷ്ടിച്ച സാമൂഹിക അസമത്വങ്ങള്‍ക്കും അനീതികള്‍ക്കും നൂറ്റാണ്ടുകളോളം ഇരയായിക്കഴിഞ്ഞ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ധാര്‍മികമാ‍യ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഇതിലും പുരോഗമനപരമായ ഒരു ഭാഷ്യമില്ല. ജാതിവ്യവസ്ഥ നല്‍കിയ സമൂഹ്യപദവിയും അധികാരവുംകൊണ്ട് സമ്പുഷ്ടമാക്കപ്പെട്ട ഒരു സാമൂഹ്യപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഏതു സവര്‍ണ്ണനും ഇനി ജാതിയൊന്നും വേണ്ടെന്ന് മേനി പറയാം. ജാതിവ്യവസ്ഥ അവര്‍ക്ക് എല്ലാം നല്‍കിയിട്ടേ ഉള്ളൂ, അവരില്‍നിന്ന് ഒന്നും എടുത്തുമാറ്റിയിട്ടില്ല.

secular politics said...

ശ്രീ,
ജാതിവ്യവസ്ഥ സൃഷ്ടിച്ച സാമൂഹികമായ പിന്നോക്കാവസ്ഥയില്‍ നിന്ന് അതിന്റെ ഇരകളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി രൂപം കൊണ്ടതാണ് സംവരണമെന്ന ആശയം. സവര്‍ണ്ണര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ ഇന്ന് പ്രതിസന്ധി നേരിടേണ്ടിവരുന്നെങ്കില്‍ അതിനു കാരണം അവരുടെ സാമൂഹികപശ്ചാത്തലമല്ല, മറിച്ച് സാമ്പത്തികാവസ്ഥയാണ്. അതു പരിഹരിക്കേണ്ടത് സര്‍കാരിന്റെ ഉത്തരവാദിത്തവും. ഇവിടെ അസഹിഷ്ണുതയുടെ പ്രശ്നമൊന്നുമില്ല.

ബിജു ചന്ദ്രന്‍ said...

അടുത്തിടെ ഉണ്ടായ ഈ കോടതി വിധി എന്ത് കൊണ്ട് ബ്ലോഗില്‍ പോലും വലിയ ഒരു ചര്‍ച്ച ആവുന്നില്ല?
പലരും കോടതി അലക്ഷ്യം ഭയപ്പെടുന്നു എന്നാണോ?
secular politics ന്റെ കമന്റുകള്‍ സാമ്പത്തിക സംവരണ വാദികള്‍ക്കുള്ള കൃത്യമായ മറുപടിയാണ്. സംവരണം അനുഭവിക്കുന്ന അവശ വിഭാഗങ്ങളെ ത്തന്നെ കണ്ഫ്യുഷനില്‍ ആക്കുന്നതാണ് കോടതിയുടെ പല "നിരീക്ഷണങ്ങളും!" സാമൂഹ്യ-കാലിക പ്രസക്തിയുള്ള പോസ്റ്റിനു അഭിനന്ദനങ്ങള്‍.

ശ്രീവല്ലഭന്‍. said...

tracking

Anonymous said...

secular politics പറയുന്നു: "...ഒരു മനയിലെയോ തറവാട്ടിലെയോ കുട്ടിയുടെയും ... ദളിതകുട്ടിയുടെയും അവസ്ഥകള്‍ ഒരുപോലെയല്ല...അതുകൊണ്ടുതന്നെ പഠിത്തത്തിലും മത്സരപരീക്ഷകളിലും പങ്കെടുക്കുമ്പോള്‍ അവര്‍ തുല്യഅവസ്ഥയിലല്ല. പോസ്റ്റിന്റെ തുടക്കത്തില്‍തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്."

പോസ്റ്റിന്റെ തുടക്കത്തില്‍തന്നെ ഈ 'അവസ്ഥാ'വ്യത്യാസത്തെ കുറിച്ചു പറയുന്നതുകൊണ്ടു തന്നെയാണ് ഞാന്‍ ചോദിച്ചത്: "(ദാരിദ്ര്യമൊഴികെ) എന്തു സാമൂഹ്യാവസ്ഥയാണ് പഠിച്ചു നല്ല മാര്‍ക്കു വാങ്ങുന്നതില്‍ നിന്നും കേരളത്തില്‍ ജീവിക്കുന്ന ഒരാളെ തടസ്സപ്പെടുത്തുന്നത്?" എന്നു. മുന്‍പു പറഞ്ഞതു തന്നെ ആവര്‍ത്തിച്ചാല്‍ അതിനുള്ള മറുപടി ആകുന്നതെങ്ങനെ? അങ്ങനെ ഒന്നുണ്ടെങ്കില്‍ അതു മാറ്റി എടുക്കേണ്ട ചുമതലയും ധാര്‍മിക ഉത്തരവാദിത്വവും സര്‍ക്കാരിനും സമൂഹത്തിനും ഒരുപോലെ ഉണ്ട്. അര്‍ഹതയുള്ളവരെ പിന്തള്ളി അര്‍ഹതയില്ലാതവര്‍ക്കു അവസരം നല്കുന്നതു് എങ്ങനെയാണു് സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി ആകുന്നതു്?

എന്റെ രണ്ടാമത്തെ ചോദ്യം ഞാന്‍ ഇവിടെ വീണ്ടും ആവര്‍ത്തിക്കട്ടെ: ഒരു തൊഴിലിനു +2 ആണു വിദ്യാഭ്യാസ യോഗ്യതയെങ്കില്‍ sslc മാത്രം ഉള്ള ഒരാള്‍ക്കു ആ തൊഴില്‍ നല്‍കുന്നതില്‍ എന്തു ന്യായീകരണമാണുള്ളതു്? അതല്ല, sslc മതി എന്നാണെങ്കില്‍ ചിലര്‍ക്കു +2 വേണം എന്നു പറയുന്നതില്‍ എന്താണ് ന്യായീകരണം?

secular politics പറയുന്നു: "സംവരണചര്‍ച്ചകളില്‍ പലരും കൌശലപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരുന്നൊരു വാദമാണ് ജാതിയടിസ്ഥാനത്തിലുള്ള സംവരണം ജാതിവ്യവസ്ഥയെയും അയിത്തത്തെയുമൊക്കെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാനും അതുവഴി അവയെ നിലനിര്‍ത്താനുമല്ലേ സഹായിക്കുക എന്നത്...ധാര്‍മികമാ‍യ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഇതിലും പുരോഗമനപരമായ ഒരു ഭാഷ്യമില്ല..."

എന്റെ ചോദ്യത്തില്‍ ഒരു കൌശലത്തിന്റെയും ഒഴിഞ്ഞുമാറലിന്റേയും പ്രശ്നമില്ല. സാമാന്യ നീതിയ്കു വിരുദ്ധമായ കാര്യങ്ങള്‍ താത്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചാല്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ഉള്ള പരിഹാരം ആകും എന്ന പരിഹാസ്യമായ നിലപാടിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതും ചില ചോദ്യങ്ങള്‍ കണ്ടില്ല എന്നു നടിക്കുന്നതും ആണു് കൗശലവും ഒഴിഞ്ഞു മാറലും.

എന്റെ മൂന്നു ചോദ്യങ്ങളും ഇപ്പോഴും ഉത്തരം കിട്ടാത്തവയായി അവശേഷിക്കുന്നു. അവയ്ക്കു ന്യായയുക്തമായ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. എങ്കിലും ചിലരെങ്കിലും ചിന്തിക്കാന്‍ തയ്യാറായാല്‍ അത്രയും നന്നു.

secular politics said...

ശ്യാം,
“എന്റെ മൂന്നു ചോദ്യങ്ങളും ഇപ്പോഴും ഉത്തരം കിട്ടാത്തവയായി അവശേഷിക്കുന്നു. അവയ്ക്കു ന്യായയുക്തമായ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. എങ്കിലും ചിലരെങ്കിലും ചിന്തിക്കാന്‍ തയ്യാറായാല്‍ അത്രയും നന്നു.”
മുന്‍ വിധികളോടെ മാത്രം ഈ വിഷയത്തെ സമീപിക്കുന്ന ഒരാളാണ് താങ്കളെന്ന് ആദ്യകമന്റില്‍ തന്നെ തോന്നിയിരുന്നു. അതുകൊണ്ടാണല്ലോ സാമാന്യം ചരിത്രബോധമുള്ള ആര്‍ക്കും മനസ്സിലാവുന്ന ദളിതന്റെ സാമൂഹ്യപശ്ചാത്തലം താങ്കള്‍ക്ക് മനസ്സിലാവാതിരുന്നത്. ചിലരെങ്കിലും ചിന്തിക്കാന്‍ തയ്യാറാവും, ആവണം..അതുകൊണ്ടുതന്നെ വിശദമായ മറുപടി എഴുതുന്നു.
ആയിരത്താണ്ടുകളോളം വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന, അയിത്തം പോലുള്ള ദുരാചാരങ്ങളാല്‍ വേട്ടയാടപ്പെട്ടിരുന്ന, അടിമയ്ക്ക് തുല്ല്യരായി കഴിഞ്ഞിരുന്ന പിന്നോക്കവിഭാഗങ്ങള്‍ക്ക് ഇന്ന് മത്സരപരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടാന്‍ കേവലം ദാരിദ്ര്യം മാത്രമാണ് തടസ്സമെന്ന് കരുതാന്‍ അപാരമായ നിഷ്കളങ്കത തന്നെ വേണം. ഒരാളുടെ ബുദ്ധി, മത്സരശേഷി എന്നൊക്കെ പറയുന്നവയുടെ രൂപീകരണത്തില്‍ മാത്രമല്ല, ജീനുകളുടെ രൂപീകരണത്തില്‍ പോലും അയാളുടെ സാമൂഹ്യചരിത്രം വലിയ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇതൊന്നും കാണാതെ ദാരിദ്ര്യമല്ലാതെ മറ്റെന്ത് സാമൂഹ്യാവസ്ഥയാണ് പിന്നോക്കക്കാരനുള്ളത് എന്ന ചോദ്യത്തിന് കണ്ണടച്ചിരിക്കുന്നവര്‍ക്ക് വെളിച്ചം കൊണ്ട് അടയാളം കാട്ടാനാവില്ല എന്ന മറുപടിയേ പറയാനുള്ളൂ.
പ്രായപരിധിയിലും, മാര്‍ക്കിലും, പ്രവൃത്തിപരിചയത്തിലും അല്ലാതെ പിന്നോക്കക്കാര്‍ക്ക് അടിസ്ഥാനയോഗ്യതയില്‍ ഇളവുനല്‍കുന്ന തൊഴില്‍ രംഗമോ വിദ്യാഭ്യാസരംഗമോ ഞങ്ങളുടെ അറിവിലില്ല. എച്ച്.എസ്സ്.എ ടെസ്റ്റ് എഴുതാന്‍ പിന്നോക്കക്കാരനും ഡിഗ്രിയും ബി എഡും തന്നെ വേണം. +2 പോര. അതു പോലെ ഏതു കൊടിയ പിന്നോക്കക്കാരനും എം എക്ക് പഠിക്കണമെങ്കില്‍ ബി എ പാസ്സായേ പറ്റൂ.
താങ്കളുടെ മൂന്നാമത്തെ ചോദ്യത്തിന് താങ്കള്‍ മേലുദ്ധരിച്ച ഖണ്ഡികയിലെ ബാക്കി വാചകങ്ങള്‍ ഒന്നു വായിച്ചുനോക്കിയാല്‍ മതി. അപ്പോള്‍ പ്രശ്നം മറുപടിയുടേതല്ല, മുന്‍ വിധികളുടേതാണ്. ഇന്നതു മാത്രമാണ് മറുപടി എന്നുറപ്പിച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍ക്ക് അവയുടെ പ്രതീക്ഷക്കൊത്ത് എല്ലായിടത്തുനിന്നും മറുപടി കിട്ടുമെന്ന് കരുതരുത്.

Anonymous said...

secular politics പറയുന്നു: "ഒരാളുടെ ബുദ്ധി, മത്സരശേഷി എന്നൊക്കെ പറയുന്നവയുടെ രൂപീകരണത്തില്‍ മാത്രമല്ല, ജീനുകളുടെ രൂപീകരണത്തില്‍ പോലും അയാളുടെ സാമൂഹ്യചരിത്രം വലിയ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്."

ബുദ്ധിയേയും മത്സരശേഷിയേയും ബാധിക്കുന്ന തരത്തില്‍ മാനസികമോ ജനിതകപരമോ ആയ പിന്നോക്കാവസ്ഥ ദളിതനുണ്ട് എങ്കില്‍ ആ അവസ്ഥ തീര്‍ച്ചയായും അയാളുടെ പ്രവൃത്തിയുടെ ഗുണത്തെ (quality) ബാധിക്കുമല്ലോ? അത്തരം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സാമൂഹ്യശാസ്ത്രജ്ഞന്മാരും ആധുനിക വൈദ്യശാസ്ത്ര-മനഃശാസ്ത്ര വിദഗ്ധരും ഒരുമിച്ചിരുന്നു ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ കണ്ടെത്താതെ, അത്തരം ആളുകള്‍ക്കു ഇളവുകള്‍ നല്കി അനര്‍ഹമായ തൊഴിലവസരങ്ങള്‍ നല്കുന്നതു് തീര്‍ച്ചയായും ദേശത്തിന്റെ മൊത്തം വികസനത്തിനു തന്നെ ദോഷകരമാണു്.

secular politics പറയുന്നു: "പ്രായപരിധിയിലും, മാര്‍ക്കിലും, പ്രവൃത്തിപരിചയത്തിലും അല്ലാതെ പിന്നോക്കക്കാര്‍ക്ക് അടിസ്ഥാനയോഗ്യതയില്‍ ഇളവുനല്‍കുന്ന തൊഴില്‍ രംഗമോ വിദ്യാഭ്യാസരംഗമോ ഞങ്ങളുടെ അറിവിലില്ല."

അത്തരം ഇളവുകള്‍ www.keralapsc.org -ഇല്‍ മുന്‍പ് കണ്ടിട്ടുള്ളതുകൊണ്ടുതന്നെയാണ് ആ ചോദ്യം ചോദിച്ചതു്. ഇളവുകള്‍ ഏതുതരത്തിലുള്ളവയായാലും അതു സാമാന്യ നീതിയ്ക്കു നിരക്കാത്തതു തന്നെ.

secular politics പറയുന്നു: "മുന്‍ വിധികളോടെ മാത്രം ഈ വിഷയത്തെ സമീപിക്കുന്ന ഒരാളാണ് താങ്കളെന്ന് ആദ്യകമന്റില്‍ തന്നെ തോന്നിയിരുന്നു....പ്രശ്നം മറുപടിയുടേതല്ല, മുന്‍ വിധികളുടേതാണ്"

എന്റെ മുന്‍നിധികള്‍ തെറ്റാണെന്നു തെളിയിക്കപ്പെട്ടാല്‍ തിരുത്താവുന്നതേയുള്ളൂ. ;-)

പാം‌യു said...

"സാമ്പത്തികമായി ക്ഷയിക്കുന്നതോടെ അവര്‍ണ്ണനും സവര്‍ണ്ണനും തമ്മിലുള്ള വ്യത്യാസം താനെ ഇല്ലാതാവണമെങ്കില്‍ ആ വ്യത്യാസം ഉണ്ടാക്കിയത് സാമ്പത്തികമായ അന്തരമെന്ന ഒറ്റ ഘടകമായിരിക്കണം. അങ്ങനെ അല്ലെന്ന് മനസ്സിലക്കാന്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള സാമാന്യബോധം മതി.
നൂറ്റാണ്ടുകള്‍ നീണ്ട അടിച്ചമര്‍ത്തലിന്റെ ചരിത്രത്തിലൂടെ അവര്‍ണ്ണര്‍ ശൂന്യരാക്കപ്പെട്ടത് സാമ്പത്തികമായി മാത്രമല്ല, സമൂഹികമായി കൂടിയാണ്."

ഒന്നു ചോദിച്ചോട്ടെ s.politics,
ജാതിവ്യവസ്ഥ നിലവിൽ‌വരുന്നതിനും മുമ്പൊരു കാലമില്ലേ? അവിടെനിന്നുമാണല്ലോ ഇപ്പറഞ്ഞ സവർണ്ണനും അവർണ്ണനുമെല്ലാം ഉല്പാദിപ്പിക്കപ്പെട്ടത്. അത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു? ഏതെങ്കിലുമൊരു മേഖലയിലുള്ള ശക്തി കൂടുതലിന്റേയോ കുറവിന്റെയോ അടിസ്ഥാനത്തിലായിരിയ്ക്കുമല്ലോ? അല്ലാതെ ഒറ്റയടിയ്ക്ക് അവർണ്ണരും അവരുടെ സാമൂഹഹികപശ്ചാത്തലവും മുകളിൽനിന്നും പൊട്ടിവീഴുകയൊന്നുമായിരുന്നില്ലല്ലോ? അപ്പോൾ ഒരു വിഭാഗത്തെ ‘നൂറ്റാണ്ടുകള്‍ നീണ്ട അടിച്ചമര്‍ത്തലി‘ന് വിധേയമാക്കിയത് മറുവിഭാഗത്തിന്റെ ശക്തികൂടുതലായിരുന്നുവെന്ന് വ്യക്തം. ആ കൂടുതലായിരുന്ന ഘടകമെന്താണെന്ന് ഒന്ന് വ്യക്തമാക്കി തരാമോ?


ഒരു സംശയം കൂടി : പണ്ട് സാമ്പത്തികമായി ഭേദപ്പെട്ട ഏതെങ്കിലും അവർണ്ണരുണ്ടായിരുന്നുവോ? ഉണ്ടായിരുന്നെങ്കിൽ അവരുടെ അവസ്ഥ മറ്റ് അവർണ്ണരുടേതുപോലെ അസഹനീയമായിരുന്നുവോ?

secular politics said...

ശ്യാം,
പിന്നോക്ക വിഭാഗക്കാരാണെന്നതുകൊണ്ട് ആര്‍ക്കും തൊഴിലിനോ വിദ്യാഭ്യാസത്തിനോ വേണ്ട അടിസ്ഥാനയോഗ്യതയില്‍ ഒരിളവും കിട്ടുന്നില്ല.അടിസ്ഥാനയോഗ്യതയുള്ള ഒരുപാട് പേര്‍ ചുരുങ്ങിയ അവസരങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്നിടത്താണ് സംവരണം കടന്നുവരുന്നത്.അതുകൊണ്ട് തന്നെ സംവരണം വഴി തൊഴിലിനോ, തുടര്‍ വിദ്യഭ്യാസത്തിനോ യോഗ്യത നേടുന്നവരൊക്കെ കഴിവില്ലാത്തവരാണെന്ന വാദം നിലനില്‍ക്കുന്നതല്ല. മെഡിക്കല്‍ പ്രവേശനപരീക്ഷാവേളയില്‍ മാര്‍ക്കിലോ പ്രായപരിധിയിലോ ഒക്കെ ഇളവുകള്‍ നേടി സംവരണസീറ്റുവഴി ‘കടന്നുകൂടുന്ന’ഒരു പിന്നോക്കക്കാരനും ഡൊക്റ്ററാവണമെങ്കില്‍ എം ബി ബി എസ്സ് പരീക്ഷ വിജയിക്കുകതന്നെ വേണം.മുന്നോക്കക്കാരനും പിന്നോക്കക്കാരനും രണ്ടുതരം പരീക്ഷയല്ല എഴുതുന്നതും. അതുപോലെ തൊഴില്‍ മേഖലയിലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന അടിസ്ഥാനയോഗ്യതയുണ്ടെങ്കില്‍ മാത്രമേ പിന്നോക്കക്കാരനും തൊഴില്‍ ലഭിക്കൂ‍. മത്സരാര്‍ഥികള്‍ കൂടുതലും തൊഴിലവസരങ്ങള്‍ കുറവുമാകുന്ന നമ്മുടെ സാഹചര്യങ്ങളില്‍ സംവരണം അവരുടെ മത്സരം എളുപ്പമാക്കുന്നുവെന്നു മാത്രം. അതിന്റെ നീതി സാമൂഹ്യശാസ്ത്രപരമാണ്, നേരത്തെ വിശദീകരിച്ചതുമാണ്. അടിസ്ഥാനയോഗ്യതയിലും ഇളവുകള്‍ നല്‍കുന്നതായി താങ്കള്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് വിശദാംശങ്ങളുള്‍പ്പെടെ ചൂണ്ടിക്കാണിക്കുക.

secular politics said...

പാംയു,
കരുത്തുള്ളവന്‍ ഇല്ലാത്തവനെ അടക്കിഭരിക്കുന്ന കാട്ടുനീതിയുടെ യുക്തിവച്ച് ഒരാധുനികസമൂഹം നീതി, അവസരസമത്വം,മനുഷ്യാവകാശം തുടങ്ങിയവയടങ്ങുന്ന വിശാലമായ ഒരു പരിപ്രേക്ഷ്യത്തില്‍നിന്നുകൊണ്ട് നടത്തുന്ന സാമൂഹ്യപരിഷ്കരണശ്രമങ്ങളെ വിലയിരുത്താനാവില്ല. അതുകൊണ്ടുതന്നെ ശക്തി, അശക്തി തുടങ്ങിയ ഘടകങ്ങള്‍ തര്‍ക്കത്തിനുവേണ്ടിയായാല്‍ പോലും ഇവിടെ അപ്രസക്തമാണ്.
ഈഴവരുടെ ഇടയില്‍ സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ ഉണ്ടായിരുന്നുവന്നത് സത്യമാണ്. എങ്കിലും പൊതുസമൂഹത്തില്‍ അവരുടെ അവസ്ഥ മറ്റീഴവരുടേതിനേക്കാള്‍ മെച്ചമായിരുന്നില്ല;അയിത്തം, തൊട്ടുകൂടായ്മ മുതല്‍ ആരാധനാസ്വാതന്ത്ര്യം വരെയുള്ള കാര്യങ്ങളില്‍ അവര്‍ക്ക് മാത്രമായി ഒരു ഇളവും നിലനിന്നിരുന്നില്ല.

shebi.... said...

സെക്യുലർ പൊളിറ്റിക്സ് പറഞ്ഞതിനോട് യോജിക്കുന്നു. ഡോ: പല്‌പു തന്നെ ഏറ്റവും വലിയ ഉദാഹരണം. ആ കാലത്ത് മോഡേൺ മെഡിസിൻ പടിച്ചു ഡോക്ടറായി വന്ന പല്‌പുവിന് പക്ഷേ ചികിത്സിക്കാനോ ജോലി ചെയ്യാനോ പറ്റിയ അന്തരീക്ഷമല്ലായിരുന്നു കേരളത്തിൽ. അങ്ങെനെ അദ്ദേഹം കർണ്ണാടകയിലേക്ക് നാടു കടക്കുന്നതും യാത്രാമധ്യേ ഒരു റിക്ഷക്കാരൻ ഒരു ഗുരുവിനെ കണ്ടത്താൻ ഉപദേശിക്കുന്നതും ശ്രീനാരായണ ഗുരു എന്ന കേരളത്തിന്റെ എക്കാലത്തേയും ഗുരുവിനെയും നവോത്ഥാന നായകനെയും കണ്ടത്തുന്നതും ചരിത്രം.

പിന്നെ ശ്യാമിന്റെ ചോദ്യങ്ങൾ പോലും ഉത്ഭവിക്കുന്നത് ഇന്ത്യയിലെ ദളിത് ന്യൂനപക്ഷങ്ങളെ ആണ്ടുകളോളം ചൂഷണം ചെയ്തും അധികാരത്തിന്റെ മുഷ്കുകൊണ്ട് ചവിട്ടിത്തായ്ത്തിയും നേടിയെടുത്ത സാമൂഹിക മൂലധനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ അഹങ്കാരം ചോദ്യം ചെയ്യുമ്പോൾ ചരിത്രത്തിനെ പേടിക്കുന്ന ഇത്തരം പ്രഭൃതികൾ വിറളിപിടിക്കുന്നതും രോഷാകുലരാവുന്നതും സ്വാഭാവികം പക്ഷെ ഇതുകൊണ്ടൊന്നും ചരിത്രത്തെ തിരിച്ചുപിടിക്കാൻ ഇത്തരക്കാർക്കാവില്ല കാരണം ചരിത്രമെന്നത് ഇപ്പോൾ ഏകശിലോന്മുഖമല്ല.

Syam Kumar said...

secular politics പറയുന്നു: "സംവരണം വഴി തൊഴിലിനോ, തുടര്‍ വിദ്യഭ്യാസത്തിനോ യോഗ്യത നേടുന്നവരൊക്കെ കഴിവില്ലാത്തവരാണെന്ന വാദം നിലനില്‍ക്കുന്നതല്ല."

കഴിവുള്ളവരാണെങ്കില്‍ തൊഴിലിനോ, തുടര്‍ വിദ്യഭ്യാസത്തിനോ യോഗ്യത നേടാന്‍ സംവരണത്തിന്റെ ആവശ്യമെന്ത് എന്ന ചോദ്യം ഇപ്പോഴും ഒഴിവാക്കപ്പെടുന്നു. മുന്‍പു ഈ ചോദ്യത്തിനു മറുപടിയായി താങ്കളുടെ വാദം 'ബുദ്ധിയേയും മത്സരശേഷിയേയും ബാധിക്കുന്ന തരത്തില്‍ ഉള്ള പിന്നോക്കാവസ്ഥ ദളിതനുണ്ട്' എന്നായിരുന്നു. താങ്കളുടെ വാദം ചര്‍ച്ചയ്ക്കു വെണ്ടി സമ്മതിച്ചുകൊണ്ടു ഞാന്‍ മറുപടി പറഞ്ഞിരുന്നു.

secular politics പറയുന്നു: "മത്സരാര്‍ഥികള്‍ കൂടുതലും തൊഴിലവസരങ്ങള്‍ കുറവുമാകുന്ന നമ്മുടെ സാഹചര്യങ്ങളില്‍ സംവരണം അവരുടെ മത്സരം എളുപ്പമാക്കുന്നുവെന്നു മാത്രം."

ആ എളുപ്പമാക്കല്‍ താങ്കള്‍ തന്നെ വാദിക്കുന്ന 'നീതി, അവസരസമത്വം, മനുഷ്യാവകാശം' എന്നിവയുടെ ലംഘനം തന്നെയാണു് .

shebiയുടെ കമന്റിലെ അര്‍ത്ഥശൂന്യമായ അമിത വൈകാരികത ചിലരുടെ സംവരണവാദത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചു ഞാന്‍ ആദ്യ കമന്റില്‍ പറഞ്ഞതു് ശരിവയ്കുന്നു. നന്ദി. ;-) പിന്നെ, ഇവിടെ ചോദ്യങ്ങള്‍ ചോദിച്ചതു് ഞാന്‍ ആണു്. അതില്‍ 'വിറളി പിടിച്ചതും' 'രോഷാകുലയായതും' ഷെബി മാത്രവും.

secular politics പറയുന്നു: "ഈഴവരുടെ ഇടയില്‍ സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ ഉണ്ടായിരുന്നുവന്നത് സത്യമാണ്. എങ്കിലും പൊതുസമൂഹത്തില്‍ അവരുടെ അവസ്ഥ മറ്റീഴവരുടേതിനേക്കാള്‍ മെച്ചമായിരുന്നില്ല;അയിത്തം, തൊട്ടുകൂടായ്മ മുതല്‍ ആരാധനാസ്വാതന്ത്ര്യം വരെയുള്ള കാര്യങ്ങളില്‍ അവര്‍ക്ക് മാത്രമായി ഒരു ഇളവും നിലനിന്നിരുന്നില്ല."

പക്ഷേ, ഇതേ ഈഴവര്‍ തന്നെ മറ്റു സമുദായങ്ങളോടു് (പാണന്‍, പുലയര്‍ ) അയിത്തം ആചരിച്ചിരുന്നു. പാണര്‍ പുലയരോടും അയിത്തം ആചരിച്ചിരുന്നു. വിവിധ ആദിവാസി വര്‍ഗങ്ങള്‍ക്കിടയിലും ശക്തമായ അയിത്ത വ്യവസ്ഥ നിലവിലിരുന്നു. അവനവനു് ഗുണമുണ്ടാകുന്നിടത്തോളം കാലം സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി എന്തു അനീതിയും ന്യായീകരിക്കപ്പെടും എന്നതിന്റെ പുതിയ ഉദാഹരണം മാത്രമാണു് ഈ സംവരണവാദവും.

Off-topic:There is some problem with openid login, so I am using my google account

Calvin H said...

ട്രാക്ക് ചെയ്യട്ടെ. സംവരണം സാമ്പത്തിക അസമത്വത്തെയാണ് അഡ്രസ് ചെയ്യുന്നത് എന്ന് വിശ്വസിക്കുന്ന ‘നിഷ്കളങ്കരുടെ’ തമാശകള്‍ വിട്ടുപോവരുതല്ലോ ;)

Syam Kumar said...

കാല്‍‌വിന്‍,

സംവരണം എന്തിനെ 'അഡ്രസ്' ചെയ്യുന്നു എന്നതല്ല, അതു ഏതു തരത്തിലുള്ളതായാലും (സാമ്പത്തികമോ, ജാതി/മത പരമോ ആകട്ടെ), അതിലെ വ്യക്തമായ അനീതിയേയും, അതിനെ കാണുന്നില്ലെന്നു നടിക്കുന്നവരുടെ കാപട്യവുമാണു്, എന്റെ വിഷയം. എന്റെ ആദ്യകമന്റില്‍ തന്നെ വ്യക്തമാക്കിയിരുന്ന ഈ കാര്യം മനസ്സിലായില്ലെന്നു നടിക്കുകയാണെങ്കില്‍ പിന്നെ, എന്തു പറയാന്‍?

ചാർ‌വാകൻ‌ said...

സംവരണ വിഷയത്തിലെ,ജനാധിപത്യ-രാഷ്ട്രീയാവകാശത്തെ പറ്റി ബോധ്യപ്പെടാത്തവര്‍‌ മുട്ടുന്യായങ്ങളുമായി ചുറ്റികറങ്ങുന്നത്,ഇവിടെ മാത്രമല്ല.വിപ്ലവരാഷ്ട്രീയം പറയുന്നവരിലുമുണ്ട്.