Friday, December 5, 2014

നിന്റെ ഏജൻസി നിന്റെ മാത്രമല്ല, അഥവാ നീ പാതി ഞാൻ പാതി കണ്ണേ (പുല്ലിംഗം മാത്രം)

നാളിതുവരെ മനുഷ്യൻ കണ്ട ഏറ്റവും ബ്രഹത്തായ ഒരു അധികാരസ്ഥാപനമാണ് ദൈവം. അതുകൊണ്ട് തന്നെ താൻ പാതി ദൈവം പാതി എന്നാൽ താൻ പാതി അധികാരം പാതി എന്നാണ് അർത്ഥം. അധികാരത്തിന്റെ സ്ഥാപനവൽകൃതമായ രൂപങ്ങളോരോന്നിനോടും മനുഷ്യൻ പുലർത്തേണ്ടുന്ന ദാസ്യത്തെയാണ് ഈ അർദ്ധകർതൃത്വം സിദ്ധാന്തവൽക്കരിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം സിദ്ധാന്തങ്ങൾക്ക് പിന്നിൽ ഒരേയൊരജണ്ടയേ ഉള്ളു. അത് അധികാരത്തിന്റെ വീതം വയ്ക്കലാണ്. മുഴുവൻ മനുഷ്യരുടെയും ജീവിതത്തെ താൻ പാതി ദൈവം പാതിയെന്ന് വീതം വച്ചാൽ പിന്നെ അനീതി എന്ന വ്യക്തിഗത അനുഭവത്തിന്റെ കർതൃത്വപാതിയും  ഇരയിൽ തന്നെയാവുമല്ലോ!

സാമൂഹ്യ ശാസ്ത്രപ്രകാരം ഏജൻസി എന്നത് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും തീരുമാനങ്ങളെടുക്കാനും ഉള്ള  വ്യക്തിയുടെ ശേഷിയാണ്. ചിന്തിക്കാൻ ശേഷിയുള്ള  ഏതൊരു മനുഷ്യനും എജന്റാണെന്നും ആ ശേഷിയെ തിരിച്ചറിയുന്ന ഏതൊരു ഏജന്റും കർത്താവാണെന്നും(സബ്ജക്ട്) ഉള്ള ദെകാർത്തിയൻ ദർശനത്തിൽനിന്ന്  ഏജൻസി, കർതൃത്വം തുടങ്ങിയ സംജ്ഞകൾ കാന്റിന്റെയും നീഷേയുടെയും മാർക്സിന്റെയുമൊക്കെ ചിന്തകളിലൂടെ ബഹുദൂരം മുന്നോട്ട് പോയി. ഏജൻസിയെ പ്രശ്നവൽക്കരിക്കുന്ന ഘടനകളെ (സ്ട്രക്ചർ) കുറിച്ചുള്ള ചർച്ചകൾ ഈ വികാസത്തിന്റെ ഭാഗം തന്നെയായിരുന്നു. മനുഷ്യന്റെ ഏജൻസി എന്നത്  കേവലമായ വ്യക്തിഗത മേധാശക്തി മാത്രമായിരിക്കുന്നതിന് പരിധികളുണ്ടെന്നും സാമൂഹ്യവും, പാരിസ്ഥിതികവും, ചരിത്രപരവുമായ ഘടനകൾ അതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും വ്യത്യസ്ത തലങ്ങളിൽനിന്നുകൊണ്ടാണെങ്കിലും മാർക്സിനെയും നീഷെയേയും പോലെയുള്ളവർ വാദിച്ചിരുന്നു. യുങ്ങിന്റ മനശാസ്ത്ര വിശകലനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന 'ഇൻഡിവിജ്വേഷൻ' എന്ന ആശയം ഈ ഏജൻസി/ഘടനാ ദ്വന്ദ്വത്തിന്റെ അപഗ്രഥനത്തിന് പുതിയ ഉൾക്കാഴ്ചകൾ നല്കി. യുങ്ങിനെ സംബന്ധിച്ചിടത്തോളം ഇൻഡിവിജ്വേഷൻ എന്നത് വ്യക്തിതലത്തിലുള്ള മനശാസ്ത്രപരമായ ഒരു ഉദ്ഗ്രഥനപ്രക്രിയയാണ്; അത് ഞ്ചിത മനശാസ്ത്രത്തിൽനിന്ന് വ്യതിരിക്തമായ ഒരു വ്യക്തിഗതമനശാസ്ത്രത്തിന്റെ വികാസമാണ്. മനസിന്റെ വ്യക്തിഗതവും  സഞ്ചിതവുമായ അബോധതലങ്ങളെ ഇൻഡിവിജ്വേഷൻ ബോധതലത്തിലേയ്ക്ക് കൊണ്ടുവരികയും അവയെ വ്യക്തിത്വത്തിലേയ്ക്ക് സ്വാംശീകരിക്കുകയും ചെയ്യുന്നു. അതായത് ഏജൻസി, ഘടന(സ്ട്രക്ചർ) എന്നിവയെ  താൻ പാതി, ദൈവം പാതി എന്ന നിരക്കിൽ വീതം വച്ച് വ്യക്തിയുടെ ഏജൻസിയെ, കർതൃത്വത്തെ പ്രശ്നവൽക്കരിക്കുന്നത് പണ്ടേ പൊളിഞ്ഞ ഒരു പദ്ധതിയാണെന്ന് ചുരുക്കം.

ദേഹത്തെയും ദേഹിയെയും രണ്ടായി കാണുന്ന ജ്ഞാനോദയപൂർവ്വ ധാരണകളുടെ പ്രേതം ഇത്തരം സൈദ്ധാന്തിക സങ്കീർണ്ണവൽക്കരണങ്ങളുടെ പുനരുദ്ധാരണങ്ങളിലൂടെ അലഞ്ഞ് തിരിയുന്നത് കാണാം. സ്വന്തമായി എല്ലാം തീരുമാനിക്കാവുന്ന ശരീരവുമായാണൊ നമ്മൾ ജീവിക്കുന്നത് എന്ന ചോദ്യം ഉയരുന്നത് ആ പ്രേതസഞ്ചാരത്തിൽ നിന്നാണ്. കൊലപാതകം എന്ന ശരീരബാഹ്യമായ ഇടപെടൽ ഇല്ലാത്തിടത്തോളം ഒരോ ഉടലും സ്വയം പര്യാപ്തമായ ഒരു രീതിശാസ്ത്രത്തിലൂടെയാണ് നിലനിന്ന് അവസാനിക്കുന്നത്. ഇവിടെ വേണമെങ്കിൽ ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യാസ്തിത്വത്തിൽ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് ഒരു മറുവാദം ഉന്നയിക്കപ്പെടാം. എന്നാൽ അവിടെയും മനുഷ്യൻ അത് സാധ്യമാക്കുന്നത് ഏജൻസി വഴി ലഭിക്കുന്ന കർതൃത്വത്തെ ധനാത്മകമായി ഉപയോഗിച്ചുകൊണ്ടാണ് എന്ന് കാണാം. പഞ്ചഭൂതനിർമ്മിതമായ ശരീരമെന്ന നശ്വരമായ  കൂടിനുള്ളിലെ അനശ്വരമായ ആത്മാവ് എന്ന സഞ്ചിത ജീവിതധാരണയെ, അതിലെ സാമൂഹ്യവും, മതപരവും, സാംസ്കാരികവും, രാഷ്ട്രീയവും, ചരിത്രപരവുമായ ഘടനകളെ വ്യക്തിഗത ഏജൻസി ഉപയോഗിച്ച് ചോദ്യം ചെയ്ത, ആത്മാവിന്റെ വസ്ത്രമായ ഉടലിനെ കീറിമുറിച്ച് പരിശോധിക്കുന്നത് നിഷിദ്ധമാണെന്ന പൊതുബോധത്തെ നിഷേധിച്ച,  വ്യക്തികളാണ് വൈദ്യശാസ്ത്രതലത്തിൽ  അത് സാധ്യമാക്കിയത്.  ലംബമായ സ്ഥലകല്പനയെ അടിസ്ഥാനമാക്കിയ സ്വർഗ്ഗ നരക സങ്കല്പങ്ങളെ ചോദ്യം ചെയ്ത വ്യക്തികളാണ് പല സംസ്കാരങ്ങളും നിഷിദ്ധമായി കണ്ട കടൽ സഞ്ചാരത്തിലൂടെ ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചത്. ഇവരുടെയൊക്കെ ഏജൻസിയും കർതൃത്വവും അതാത് കാലങ്ങളിൽ അതാത് സ്ഥലങ്ങളിൽ പലതലങ്ങളിൽ പൊതുബോധത്തിനാൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു താനും. ഇപ്പോൾ ഈ ഏജൻസി, കർതൃത്വ പ്രശ്നവൽക്കരണം ഒറ്റയ്ക്ക് പൊന്തിവന്ന ഒന്നുമല്ല . പക്ഷെ ഇത് ഇന്ന് ഉയർത്തിക്കൊണ്ടുവരുന്നവർ പൊതുബോധത്തെ സംബന്ധിച്ചിടത്തോളം വിപരീതധ്രുവത്തിൽ നില്ക്കുന്നവരായി എണ്ണപ്പെടുന്നവരാണ് എന്നതിലാണ് ആകെ  ഒരു വൈരുദ്ധ്യമുള്ളത് .

അധികാരം അതിന്റെ നിലനിൽപ്പിനായി വികസിപ്പിച്ചെടുക്കുന്ന ഒന്നാണ് വ്യവസ്ഥയുടെ അപ്രമാദിത്തം. അതിനെ സംബന്ധിച്ചിടത്തോളം സമുദായം ഒരു വെല്ലുവിളിയേ അല്ല. കാരണം അതിലും ഒരു വ്യവസ്ഥാപിത അധികാരഘടന ഉണ്ടാകുമെന്നത് തന്നെ. അവയ്ക്കിടയിൽ നീക്കുപോക്കുകൾ സാധ്യവും സ്വാഭാവികവുമാണ്. എന്നാൽ വ്യക്തിയും വ്യക്തിഗത ഏജൻസിയും അങ്ങനെയല്ല. അതുകൊണ്ടാണ് അധികാരം എന്നും വ്യക്തിയും, വ്യക്തിഗത ഏജൻസിയുടെ മെരുങ്ങാത്ത വന്യതയും സാമൂഹ്യവിരുദ്ധമായി വ്യാഖ്യാനിക്കാൻ പാടുപെടുന്നത്. ഇവിടെ റൂസോയുടെ ഒരു നിരീക്ഷണം പ്രസക്തമാണ്. നിയമം വ്യക്തിവിരുദ്ധമല്ല. അത് വ്യക്തിയെ സംബന്ധിച്ചിടത്തോളം യുക്തി എന്ന ഒരു സമര സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്. അദ്ദേഹം  വ്യക്തിയുടെ സ്വയംപര്യാപ്തയെ യുക്തിയുടെ സ്വയം പര്യാപ്തയിലേയ്ക്ക് കൊണ്ടെത്തിക്കാൻ പോന്ന ഒരു വാഹനമായി കാണുന്നു. അതുകൊണ്ടാവണമല്ലൊ അദ്ദേഹം സോഷ്യൽ കോണ്ട്രാക്റ്റി, അതിന്റെ നിയമങ്ങളിൽ  വ്യക്തിയുടെ ഏജൻസിയെ മുന്നോട്ട് കൊണ്ടുപോകാൻ പര്യാപ്തമായ ഒരു സംവാദസ്ഥലം പ്രതീക്ഷിച്ചത്. നിയമരാഹിത്യം  യുക്തിയുടെ സ്വയംപര്യാപ്തതയെ വിട്ട് വ്യക്തികളെ   അജ്ഞതയിലും അവരവരുടെ അഭിനിവേശങ്ങളൊടുള്ള ദാസ്യത്തിലും അഭിരമിക്കാൻ പ്രേരിപ്പിക്കുകയും അതിലൂടെ അധികാരത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് അവരെ സ്വയം പരുവപ്പെടുത്തുകയും ചെയ്യും എന്ന് റൂസോ ശങ്കിക്കുന്നത് തള്ളിക്കളയാവുന്ന ഒന്നല്ല. ഏത് നിയമത്തിനും യുക്തിയുടെതായ ഒരു ഘടന ഉണ്ടാവും. ഏത് വിചാരണയിലും, എത്ര പരിമിതമായാലും സംവാദത്തിന്റേതായ ഒരിടവും. അങ്ങനെ ഉണ്ടാവുന്ന ഓരോ ഇടത്തിലും സാമൂഹ്യവും മതപരവും സാംസ്കാരികവും ചരിത്രപരവും രാഷ്ട്രീയവുമായ ഘടനകളും വ്യക്തിയുടെ ഏജൻസിയും കർതൃത്വവുമായും സംഘർഷം നടക്കും. അത്തരം ഓരോ സംഘർഷങ്ങളുടെയും ഉള്ളടക്കം അധികാരത്തിനെതിരായുള്ള വ്യക്തിഗത ചെറുത്ത് നിൽപ്പുകളുടെ മരണമില്ലാത്ത ചരിത്രരേഖകളാവുകയും ചെയ്യും.
അത്തരം രേഖകളിൽനിന്നാണ് നാം ഇന്ന് മുലക്കരം നിഷേധിച്ചുകൊണ്ട് മുല മുറിച്ചെറിഞ്ഞ പ്രതിഷേധങ്ങളെ  കണ്ടെടുക്കുന്നത്. സ്മാർത്തവിചാരങ്ങളിൽനിന്ന് താത്രിക്കുട്ടിമാരെ കണ്ടെടുക്കുന്നത്. പ്രാകൃത നിയമങ്ങൾ അതിന്റെ ഇരകൾക്ക് കൊടുത്തിരുന്ന സാധ്യതകൾ പോലും നിഷേധിക്കുകയാണ്  യുക്തിയെ കേവലാർത്ഥത്തിൽ ചുരുക്കി റദ്ദ് ചെയ്യുന്ന പില്ക്കാല അധികാരത്തിന്റെ പുത്തൻ സാംസ്കാരിക യുക്തികൾ! ഇവയുടെ വലിച്ച് നീട്ടൽ സാധ്യതകൾ ചെന്നെത്തുക ജനാധിപത്യം എന്ന ആശയത്തിന്റെ കടയ്ക്കലോളമാണ്. ആ സാധ്യതയിൽനിന്നാണ് പ്രായപൂർത്തിയായ, എംബിബിഎസ് ബിരുദധാരികളായ കമിതാക്കളുടെ ഒരുമിച്ച് ജീവിക്കാനുള്ള അവകാശം സംബന്ധിച്ച അന്യായത്തിൽ മക്കൾ അപക്വമായ തീരുമാനമെടുക്കുമ്പോൾ രക്ഷിതാക്കൾക്ക് തിരുത്താം എന്ന കോടതിയുടെ നിരീക്ഷണം ഉണ്ടാകുന്നത്. ഒരു അധികാരസ്ഥാപനമെന്ന നിലയിൽ കോടതി വ്യക്തിഗത ഏജൻസിയെ പ്രശ്നവൽക്കരിക്കുന്നതിന്റെ അജണ്ട മനസിലാക്കാം. പാർശ്വവല്കൃതരുടെ മോചനം ലക്ഷ്യമാക്കുന്ന ബുദ്ധിജീവികളും  ഇതേ പാത പിൻതുടർന്നാലോ ?
ഏജൻസിയും, വ്യക്തിയ്ക്ക് ഉടലിനുമേലുള്ള നിർണ്ണയാവകാശവുമൊക്കെ ഇപ്പോൾ പ്രശ്നവൽക്കരിക്കപ്പെടുന്നത് ചുംബനസമരത്തോടനുബന്ധിച്ച് ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എന്നത് ശ്രദ്ധേയമാണ്.  വ്യക്തിയ്ക്ക് ഉടലിന്മേലുള്ള അവകാശത്തെ, ഏജൻസിയെ പരിഗണനാക്രമത്തിൽ ആദ്യം കൊണ്ട് നിർത്തി  സമരത്തെ  അനുകൂലിച്ച  ദളിത് സ്ത്രീ സ്വത്വങ്ങളെ   നിലയ്ക്ക് നിർത്താൻ അവരുടെ വ്യക്തിഗതവും സഞ്ചിതവുമായ ഏജൻസികൾക്ക് മേൽ തങ്ങളുടെ പിതൃകേന്ദ്രീകൃത അധികാരത്തിന്റെ കയ്യൊപ്പുള്ള   'എജൻസി' യുടെ  പിതൃസ്വരൂപം ഉപയോഗിച്ച് നടത്തിയ ശ്രമങ്ങളുടെ ബാക്കിപത്രമാണ് ഈ സൈദ്ധാന്തിക മലക്കം മറിച്ചിലുകൾ. അതിന്റെ ലക്ഷ്യം സമരസ്ഥലത്തേക്ക് എരുമകളെ തെളിച്ചെത്തിയ യാഥാസ്ഥിതികതയെ മതപരമായ ഇരവൽക്കരണം എന്ന കുറ്റകൃത്യത്തെ മറയാക്കി വെള്ളപൂശുക എന്നതാണ്. ആ പേട്രിയാർകിക് അജണ്ട തിരിച്ചറിഞ്ഞ സ്ത്രീകളെ സ്വത്വഭ്രഷ്ടകളും, യൂറോപ്യൻ മസ്തിഷ്കത്തിന്റെ ഈച്ചക്കോപ്പികളും ആക്കുക എന്നതാണ് ഈ വളഞ്ഞ് ചുറ്റിയുള്ള മൂക്കിൽ തൊടീലിന്റെ സൈദ്ധാന്തിക ഉള്ളടക്കം. 

സ്ത്രീയിൽനിന്ന് അവളുടെ ഏജൻസിയെ കവർന്നെടുക്കാൻ കാലാകാലങ്ങളായി പാട്രിയാർക്കി നടത്തിവരുന്ന ശ്രമങ്ങളുടെ  പരിചയായാണ് ഇപ്പോൾ ഏജൻസിയും, രക്ഷാകർതൃത്വവും ഒക്കെ കീഴ്മേൽ മറിയുന്നത്. സ്വാഭാവികമായും  അതിന് അതിന്റെ പ്രായോജകർ യുക്തിയെ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ അതിന്റെ സംവാദസാധ്യതൾ ഉയർത്തുന്ന പ്രതിയുക്തികളെ നേരിടാൻ അവരുടെ പക്കൽ അധികാരം നിർണ്ണയിക്കുന്ന സ്വത്വമല്ലാതെ വേറെ സാംസ്കാരിക ഉപകരണങ്ങളില്ല. അതുകൊണ്ടാണ് ജന്മം കൊണ്ട് ദളിതരായവർ ഉയർത്തുന്ന വിമർശനങ്ങളുടെ ഉള്ളടക്കത്തെ പോലും അതിന്റെ കർതൃത്വത്തെ സംവാദസാധ്യതകൾ അടച്ചിട്ട് ലിംഗാടിസ്ഥാനത്തിൽ    ഇമ്പീരിയൽ യുക്തികളായി അവർ തള്ളുന്നത്. അതിന് അവരെ പ്രാപ്തരാക്കുന്ന ഏജൻസിയോ അപ്പൻ കളിയുടെതും. ഞങ്ങൾ അധികാരത്തിന്റെ പില്കാല മുതലാളിത്ത പങ്കാളികളുടെ ന്യൂനപക്ഷം പറയും നിങ്ങൾ ആരാണെന്ന്. അത് സമ്മതിക്കുന്നവർക്ക് നില്ക്കാം. അല്ലാത്തവരെ ഇമ്പീരിയൽ സ്വത്വത്തിലേയ്ക്ക് നാടുകടത്തും.

ഞാൻ പാതി, ദൈവം പാതിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരം സമൂഹത്തിൽ ഉണ്ടാക്കാനാഗ്രഹിക്കുന്ന തുലനത്തിനുമേൽ നിർണ്ണായകമാകുന്ന  കാസ്റ്റിങ്ങ് വോട്ട് ചെയ്യുവാനുള്ള അവകാശം ആർക്കാണ്? സമുദായത്തിന്അവിടെ യുക്തിയോ സംവാദമോ ഇല്ല. എതിർ ശബ്ദങ്ങൾ വഞ്ചകരുടെതായി എണ്ണപ്പെടും. അപ്പോൾ വ്യക്തിയുടെ  സ്വത്വം ആര് നിർണ്ണയിക്കും? എന്റെ ഉടൽ ആര് നിർണ്ണയിക്കും? അതിന്റെ ഏജൻസി ആര് നിർണ്ണയിക്കും? ദൈവം? സമുദായം? പൊതുബോധം? അതോ അധികാരമോ
വായന  എത്ര ബുദ്ധിമുട്ടി അവ്യക്തമാക്കിയാലും ഉത്തരം വ്യക്തമാണ്. 


Saturday, November 29, 2014

"വയറ്റിപ്പിഴപ്പാണ്, നാറ്റിക്കരുത്"; ഒരു ഉത്തരാധുനിക മെമ്മോറാണ്ടം

ജൈവമായ ഒരു സമൂഹത്തിന്റെ വളർച്ച നിലവിലുള്ള പല പ്രശ്നങ്ങളെയും പരിഹരിക്കുന്നതിനൊപ്പം പുതിയ പലതിനെയും ഉല്പാദിപ്പിച്ചുകൊണ്ടും ഇരിക്കും. നാഗരികത, കൃഷി, വ്യവസായവൽക്കരണം തുടങ്ങിയ എല്ലാത്തരം വികസനങ്ങളുടെയും ചരിത്രത്തിൽ ഇത്തരം ഉപോൽപ്പന്നങ്ങളെ നമുക്ക് കാണാനാവും. ഇതിന്റെയൊക്കെ ഗുണഭോക്താക്കളായി ഒരു തിരഞ്ഞെടുത്ത വിഭാഗവും, ഇരകളായി മറ്റൊരു വിഭാഗവും ഉണ്ടായി നിലനിന്ന് പോരുന്നത് വികസനത്തിന്റെ മനുഷ്യത്വവിരുദ്ധമായ ഒരു മാതൃകയിലൂടെയാണ്. അതിനെ നേരിടാൻ, വികസനത്തെ സമഗ്രവും സർവ്വതല സ്പർശിയുമായ ഒരു ജൈവമുന്നേറ്റമാക്കുവാൻ സമഗ്രതയും, ദീർഘവീക്ഷണവും, പ്രായോഗികക്ഷമതയും ഉള്ള പദ്ധതികൾ വേണം; അത് വികസനത്തിനായാലും, അതുണ്ടാക്കുന്ന പാർശ്വഫലങ്ങളെ നേരിടാനായാലും.

മനുഷ്യന്റെ അസ്തിത്വം കേവലജീവശാസ്ത്രത്തെയോ, പരിണാമബന്ധിയായ അനുകൂലകങ്ങളെയോ മാത്രം ആശ്രയിക്കുന്ന ഒന്നല്ല. ചിന്തിക്കുന്ന, നിലനില്ക്കുന്ന വ്യവസ്ഥയിൽ ധനാത്മക പരിവർത്തനങ്ങൾ സാധ്യമാക്കുന്ന ഒരു ജീവി എന്ന നിലയിൽ മനുഷ്യൻ പ്രകൃതിയ്ക്ക് അടിപ്പെട്ടല്ല, അതിനോട് പ്രതികരിച്ചും പ്രതിപ്രവർത്തിച്ചുമാണ് വികസിച്ചിട്ടുള്ളത്. അത്തരം ഒരു വികസനം ധനാത്മകമാകുന്നത് മുൻഗണനകളെ നിശ്ചയിക്കാനും വെല്ലുവിളികളെ നേരിടാനും ഉള്ള മനുഷ്യന്റെ കഴിവിനെ അവലംബിച്ചാണ്. അതാണ് പ്രാകൃതികമായ തുലനത്തിനുമേൽ മാനുഷികമായ ഒന്ന് സ്ഥാപിച്ച് മുന്നേറാൻ മനുഷ്യകുലത്തെ പ്രാപ്തമാക്കിയത്. വിശാലമായ അർത്ഥത്തിൽ അത്തരം ഒരു തുലനം സാധ്യമാക്കിയ മനുഷ്യരാണ് മനുഷ്യവർഗ്ഗത്തിന്റെ ജൈവബുദ്ധിജീവികൾ. എന്നാൽ ഇന്ന് ആ വർഗ്ഗത്തിന്റെ പ്രസക്തി തന്നെ നിരവധിയായ വ്യാജയുക്തികളാൽ പ്രശ്നവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ കർത്താക്കളുടെതായ ഒരു പുത്തൻ ബുദ്ധിജീവിവർഗ്ഗം തന്നെ ഉണ്ടായിരിക്കുന്നു.

ഇടത് മതേതര ലിബറൽ രാഷ്ട്രീയത്തിനോട്, ശാസ്ത്രത്തിനോട്, അതിന്റെ എമ്പെരിക്കൽ രീതിശാസ്ത്രത്തോട് ഒക്കെയുള്ള "പ്രശ്നാധിഷ്ഠിത" വിയോജിപ്പാണ് അവരെ ഒരുമിപ്പിക്കുന്ന പൊതുഘടകം. എന്നാൽ ആ വിയോജിപ്പിന്റെ സൈദ്ധാന്തിക ഉള്ളടക്കമാകട്ടെ ആന്തരിക വൈരുദ്ധ്യങ്ങളാൽ ശിഥിലവും. അതുകൊണ്ടാണ് അവർ തങ്ങളുടെ ചില വാദങ്ങളെ സമർത്ഥിക്കാൻ ശാസ്ത്രവും, യുക്തിയുമൊക്കെ ഉപയോഗിക്കുമ്പോൾ തന്നെ മറുവാദങ്ങളെ നേരിടാൻ അവയെ ആകെ സവർണ്ണവും, യൂറോ കേന്ദ്രീകൃതവും ഫോബിയാ ജന്യവുമായി മുദ്രകുത്തി കൈ കഴുകുക എന്ന എളുപ്പവഴി അവലംബിക്കുന്നത്. അവരുടെ പ്രശ്നം സ്വന്തം പ്ലാറ്റ്ഫോമുകളുടേത് മാത്രമാണ്. അത് നിലനിർത്താനായി ഏത് കുയുക്തിയും അവർ ഉപയോഗിക്കും. ആഴം എന്ന് അവർ വ്യാഖ്യാനിക്കുന്ന അയുക്തിജന്യമായ അസംബന്ധങ്ങളുടെ അതാര്യതയെ അതിന് പരിചയായി ഉപയോഗിക്കും. ഇന്ന് കേരളത്തിൽ നടപ്പിലാവാൻ തുടങ്ങുന്ന ഉറവിടമാലിന്യസംസ്കരണ പദ്ധതിയെ തുരങ്കം വയ്ക്കുന്നത് അത്തരം യുക്തികളാണ്. അതിന്റെ ഉള്ളടക്കം ഇടതുപക്ഷം നടപ്പിലാക്കാൻ മുൻകൈ എടുക്കുന്ന ഒരു പദ്ധതി ആയതിനാൽ അത് മനുഷ്യത്വവിരുദ്ധമാകാതെ തരമില്ല എന്ന അഡ്ഹോമിനം മാത്രമാണ്. തോമസ് ഐസക് സാമ്രാജ്യത്വചാരനാണെന്ന് എം എൻ വിജയനും പാഠം മാസികയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പദ്ധതിയും സാമ്രാജ്യത്വ അജണ്ട അല്ലെങ്കിൽ അതുപോലെ ഏതെങ്കിലും പ്രതിലോമ അജണ്ടയുടെ ഭാഗമായിരിക്കും എന്ന് തീരുമാനിക്കുന്നതും മറ്റൊരു ലോജിക്കൽ ഫാലസിയാണ്. എന്നാൽ അനിവർ അരവിന്ദ് അഴിമുഖത്തിൽ എഴുതിയ ലേഖനം തുടങ്ങുന്നത് തന്നെ അഡ്ഹോമിനങ്ങളല്ലാതെ ഒരു യുക്തിയും മുന്നോട്ട് വയ്ക്കാത്ത, ചൂണ്ടിക്കാണിക്കപ്പെട്ട അബദ്ധങ്ങളോട് സംവാദാത്മകമായി പ്രതികരിക്കാൻ പോലും തയ്യാറാവാത്ത, സ്വയം പ്രഖ്യാപിത അപ്രമാദിത്തത്തിന്റെ കുടചൂടി നില്ക്കുന്ന വിമർശകർക്കെതിരേ ഉയർന്നുവന്ന പ്രതിവാദങ്ങളെയും, വിമർശനങ്ങളെയും 'അഡ്ഹോമിനം അറ്റാക്ക്' ആയി വ്യാഖ്യാനിച്ചുകൊണ്ടാണ്!

ഏകപക്ഷീയമായ വിമർശനങ്ങളും, അതിനെതിരെ ഉണ്ടാകുന്ന പ്രതിവിമർശനങ്ങളോട് ഇടത് മതേതര ലിബറൽ യുക്തികൾ സംവാദം അർഹിക്കുന്നില്ല എന്ന തരം എലീറ്റിസ്റ്റ് രീതിശാസ്ത്രം അവലംബിച്ചുള്ള മൗനവുമാണ് ഇവിടെ വിമർശകബുദ്ധിജീവികൾ നിലനിർത്തിപ്പോരുന്നത്. അവർക്ക് ഒരു സാമൂഹ്യപ്രശ്നം എന്ന നിലയ്ക്ക് ഉള്ള അതിന്റെ ആഴമോ, അതിന്റെ ഇരകൾ അനുഭവിക്കുന്ന പ്രശ്നങ്ങളൊ, മുൻഗണനാക്രമത്തിൽ ഇതിനുണ്ടാകേണ്ടുന്ന അടിയന്തിരപ്രാധാന്യമോ ഒന്നും പ്രശ്നമല്ല. ഒരു സംവാദവും അവരുമായി സാധ്യവുമല്ല. അതിന്റെ താർക്കിക പ്രതിരോധമാകട്ടെ, യുക്തി ഒരു ആധുനിക യൂറോകേന്ദ്രീകൃത സംജ്ഞയാണെന്നതും അതുകൊണ്ട് അത് അവരുടെ വ്യവഹാരമണ്ഡലത്തിന് പുറത്താണ് എന്ന മറ്റൊരു പ്രഖ്യാപനവും! ഇത്തരം പ്രകടമായ അഡ്ഹോമിനങ്ങളെ കാണാതിരിക്കുക എന്നത് ഇവിടെ ഒരു തന്ത്രമെന്ന നിലയിൽ അറിഞ്ഞുകൊണ്ട് അവലംബിക്കപ്പെടുന്നതാണെന്ന് വ്യക്തം.

ഉറവിടമാലിന്യസംസ്കരണം
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളീയസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഗൗരവമുള്ളതും, അടിയന്തിരപരിഹാരം ആവശ്യപ്പെടുന്നതുമായ ഒന്നാണ് മാലിന്യ സംസ്കരണം. അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന നഗരവല്ക്കരണത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രശ്നത്തിന്റെ വ്യാപ്തിയും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. വടക്ക് കാസർകോട് തൊട്ട് തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ച് കിടക്കുന്ന കേരളത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുന്ന പ്രമുഖനഗരങ്ങൾക്കൊക്കെ സ്വന്തമായി ഓരോ ചവറുകൂനയുമുണ്ട്. അവയാണ് തിരുവനന്തപുരത്തിന് വിളപ്പിൽശാല, കൊല്ലത്തിന് കുരീപ്പുഴ, കോട്ടയത്തിന് വടവാതൂർ, കൊച്ചിക്ക് ബ്രഹ്മപുരം, തൃശൂരിന് ലാലൂർ, കോഴിക്കോടിന് ഞെളിയൻ പറമ്പ്, പാലക്കാടിന് കൊടുമ്പ്‌, ഇടുക്കിക്ക് പാറക്കടവ്, വയനാടിന് കണിയാമ്പറ്റ, തലശ്ശേരിയ്ക്ക് പെട്ടിപ്പാലം, കണ്ണുരിന് ചേലോറ, കാസർകോടിന് ചെമ്മട്ടം കായൽ തുടങ്ങിയവ.

പൊതുവായ വികസനത്തിന്റെ വ്യവസായവൽകൃത, നഗരവൽകൃത വഴികൾ വിസർജ്ജിക്കുന്ന മാലിന്യം മുഴുവൻ പേറാൻ ചില പ്രദേശങ്ങൾ നിർബന്ധിതമാകുന്ന അവസ്ഥ ഒരു തരത്തിൽ ആധുനികമായ തോട്ടിവൽക്കരണം തന്നെയാണ്. മനുഷ്യവിസർജ്യത്തിന്റെത് ഉൾപ്പെടെ സകലമാലിന്യങ്ങളുടെയും സംസ്കരണം ഒരു പറ്റം മനുഷ്യർക്ക് മേൽ നിർബന്ധിത കുലത്തൊഴിലായി കെട്ടിവയ്ക്കുകയും അതിൽനിന്നുള്ള കുതറലുകൾ വർണ്ണവ്യവസ്ഥയുടെ ലംഘനം എന്ന നിലയിൽ കുറ്റകരമായി പ്രഖ്യാപിക്കുകയും ചെയ്ത ഒരു വ്യവസ്ഥയാണ് സംസ്കൃത സമൂഹത്തിനനിവാര്യരും എന്നാൽ അതിൽ പ്രവേശനമില്ലാത്തവരുമായ 'തോട്ടി 'കളെ ഉണ്ടാക്കിയതെങ്കിൽ ആ വ്യവസ്ഥയുടെ മറ്റൊരു മുഖമാണ് പുറത്തുനിന്ന് വിവാഹബന്ധം പോലും ലഭിക്കാത്ത അളവിൽ വിളപ്പിൽശാലകളെയും, ഞെളിയൻ പറമ്പുകളെയും പുറന്തള്ളിയത്. ഒരു വിഭാഗം മനുഷ്യരുടെ മേൽ മുഴുവൻ സമൂഹത്തിന്റെയും മാലിന്യം കൊണ്ട് തള്ളുക. എന്നിട്ടും പോരാഞ്ഞ് നാറുന്നു എന്ന കുറ്റത്തിന് അവരെ പുറത്താക്കുക. സമാനതകളില്ലാത്ത മനുഷ്യാവകാശലംഘനത്തിന്റെ ഒരുപോലെ വികൃതമായ മുഖങ്ങളാണ് ഇവ രണ്ടും.

ഈ പ്രശ്നത്തിന് നിലവിൽ ഉരുത്തിരിഞ്ഞ് വന്നവയിൽ ഏറ്റവും പ്രായോഗിക ക്ഷമതയുള്ള ഒരു പദ്ധതിയാണ് ഉറവിടമാലിന്യസംസ്കരണ പദ്ധതി. ഇതിനോട് മാധ്യമ ബുദ്ധിജീവിയായ അജിംസ് ഉയർത്തുന്ന വിമർശനം മാലിന്യം ഉണ്ടാക്കാൻ കുടുംബസ്ത്രീകളും അത് സംസ്കരിക്കാൻ കുടുംബശ്രീയും എന്ന വ്യാക്ഷേപകമാണ്. ദളിത്‌ പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർ മാത്രമാണ് കുടുംബശ്രീയിൽ പ്രവർത്തിയ്ക്കുന്നത് എന്ന ഒരു ധ്വനി ഈ വിമർശനത്തിലുള്ളത് പോട്ടെ. ഈ പദ്ധതിയിൽ മാലിന്യം വേർതിരിക്കപ്പെടുന്നത് കുടുംബങ്ങളിൽ, കുടുംബസ്ത്രീകളാൽ (ഇവിടെ മേൽപറഞ്ഞ ദുഷ്ടലാക്ക് സ്വയം റദ്ദാവുന്നു) തന്നെയാണ്. സംസ്കരണം നടക്കുന്നത് സർക്കാർ, അർദ്ധസർക്കാർ സംവിധാനങ്ങളിലൂടെയും. അപ്പോൾ ഈ വിമർശനത്തിലെ യുക്തി വിടാം (അത് യൂറോ സെൻട്രിക് അല്ലേ) വസ്തുത എവിടെയാണ്?

ആലപ്പുഴ മാതൃക
ഫ്ലാറ്റുകളിലും, മൂന്നും നാലും സെന്റിൽ പണിത വീടുകളിലും, സ്ക്വയർ ഫീറ്റ് എണ്ണി വാടക കൊടുത്ത് പ്രവർത്തിക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും കുന്നുകൂടുന്ന മാലിന്യം അവർ എവിടെ കൊണ്ടിടണം? മുൻസിപ്പാലിറ്റി വക കുപ്പതൊട്ടികളിൽ അവ നിക്ഷേപിക്കുക എന്ന് പറയാം. അത്തരം മാലിന്യങ്ങളാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം വിളപ്പിൽ ശാലകളിലും, ഞെളിയൻ പറമ്പുകളിലുമായി നിത്യേനെ ടൺ കണക്കിനായി വന്ന് പതിക്കുന്നത്. ജൈവവും, അജൈവവും, അതിൽ തന്നെ വിവിധങ്ങളായ മറ്റ് പ്രായോഗിക വർഗീകരണ ആവശ്യങ്ങളുമുള്ള ഈ മാലിന്യങ്ങളെ ഒരു വേർതിരിവുമില്ലാതെ മുഴുവനായി സംസ്കരിക്കാൻ നമ്മുടെ പക്കൽ നിലവിൽ ഒരു സാങ്കേതികവിദ്യയില്ല. ഒന്നുകിൽ മാലിന്യങ്ങളുമൊത്ത് ജീവിക്കുക, അല്ലെങ്കിൽ ഉള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് അതിനെ സംസ്കരിക്കുവാൻ പ്രായോഗിക പദ്ധതികൾക്ക് രൂപം കൊടുക്കുക എന്നത് മാത്രമാണ് രണ്ട് വഴികൾ. ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടപ്പിലായതും കേരളമാകെ വ്യാപിപ്പിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നതുമായ ഉറവിടമാലിന്യസംസ്കരണ മാതൃക അതിൽ രണ്ടാമത്തെ വഴി പിന്തുടരുന്നു.

കുന്നുകൂടുന്ന മാലിന്യത്തിൽനിന്ന് അടുക്കള മാലിന്യത്തെ, വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ, അങ്ങനെ പറ്റാത്ത മുടി, നഖം തുടങ്ങിയവയെ, സാനിട്ടറി നാപ്കിന്നുകളെ, ഡയപ്പരുകളെ ഒക്കെ വേർതിരിക്കുക എന്നത് യന്ത്ര സാധ്യമല്ലാത്തിടത്തോളം കാലം അത്തരം മാലിന്യകൂമ്പാരങ്ങൾ പുതിയ തോട്ടികളെ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. അത് അവസാനിപ്പിക്കാൻ പറ്റുന്ന ഒരു വഴിയാണ് ഉറവിടത്തിലെയുള്ള വേർതിരിക്കൽ. മേൽപറഞ്ഞപോലെ അടുക്കളമാലിന്യം ഒരു പാത്രത്തിൽ, വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന പ്ലാസ്റ്റിക് മാലിന്യം മറ്റൊന്നിൽ, ഉപയോഗിക്കാനെ പറ്റാത്ത മാലിന്യം (മുടി, കക്കൂസ് മാലിന്യം മുതലായവ) മറ്റൊന്നിൽ ശേഖരിച്ചാൽ തന്നെ മാലിന്യസംസ്കരണത്തിന്റെ പകുതി വെല്ലുവിളി നിവർത്തിയ്ക്കപ്പെട്ടു. അടുക്കളമാലിന്യങ്ങളെ അതിന്റെ ഉറവിടമായ വീടുകളിൽവച്ച് തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് അതുകൊണ്ട് ഗ്യാസ് ഉല്പാദിപ്പിക്കുന്ന വിവിധതരം പ്ലാന്റുകൾ സർക്കാർ സബ്സിഡിയോടെ മുന്നോട്ട് വയ്ക്കപ്പെട്ടത്. മാലിന്യസംസ്കരണ പ്രശ്നത്തിന് ഒരു വലിയ ശതമാനം വരെയും, ഊർജ്ജപ്രതിസന്ധിയ്ക്ക് ഒരു ചെറിയ അളവിലും പരിഹാരം കാണുന്ന ഈ ടു ഇൻ വൺ പദ്ധതി, ഗ്യാസിന്റെ വില അനുദിനം കുതിച്ചുകയറിക്കൊണ്ടിരുന്നിട്ട് പോലും പല കാരണങ്ങൾകൊണ്ട് നമ്മുടെ നാഗരികസമൂഹം വേണ്ടത്ര വ്യാപകമായി ഏറ്റെടുത്തില്ല. പൈപ്പ് കമ്പോസ്റ്റ് പോലുള്ള നിസ്സാരമായ മുടക്ക് മാത്രമുള്ള മാലിന്യസംസ്കരണ മാർഗ്ഗങ്ങൾ പോലും ഒരു നല്ല വിഭാഗം അവഗണിച്ചു. ആ അവസ്ഥയിലാണ് ഉറവിടത്തിലേ വേർതിരിക്കപ്പെട്ട മാലിന്യങ്ങളെ വികേന്ദ്രീകൃതമായി സംസ്കരിക്കുന്ന മറ്റൊരു പദ്ധതി മുന്നോട്ട് വയ്ക്കപ്പെടുന്നത്.

ഖരമാലിന്യങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളിലാതെ, ദുർഗന്ധമില്ലാതെ സംസ്കരിക്കുക എന്നതാണ് ഒരു പ്രധാന വെല്ലുവിളി. അതിനായി വെറ്റനറി യൂണിവേഴ്സിറ്റി രൂപം കൊടുത്ത തുമ്പൂർമൊഴി പ്രൊജെക്ടിനോട് കൈകൊർത്തുകൊണ്ട് കാർഷിക സർവ്വകലാശാലയിലെ ഡോക്ടർ ഗിരിജാ ദേവകി ബസില്ലാസ് സബ്റ്റില്ലസ് എന്ന സൂക്ഷ്മാണുവിനെ ചാണകത്തിൽ നിന്ന് വികസിപ്പിച്ചെടുക്കുന്ന പദ്ധതി മുന്നോട്ട് വച്ചു . അങ്ങനെ രണ്ട് സർവ്വകലാശാലകളുടെ, അതിലെ ഗവേഷകരുടെ, വിദ്യാർത്ഥികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ആലപ്പുഴയിൽ വിജയം വരിച്ച തുമ്പൂർമൊഴി പ്രോജക്ട്.

വീട്ടിലാണെങ്കിൽ അടുത്ത പറമ്പിലേയ്ക്ക്, പൊതുസ്ഥലത്താണെങ്കിൽ തന്റെ സമീപ പരിസരമായ രണ്ടര അടി ചുറ്റളവിന് പുറത്തേയ്ക്ക്, അതായത് തന്റെ സമീപ സ്വകാര്യ ഇടത്തിന് പുറത്തേയ്ക്ക് ഉപയോഗം കഴിഞ്ഞ സാധനങ്ങളെ വലിച്ചെറിയുക എന്നത് ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ആരെങ്കിലും ഉമ്മവയ്ക്കുന്നതോ, ആലിംഗനം ചെയ്യുന്നതോ കാണുമ്പോൾ സദാചാര വാളെടുക്കാൻ എന്ന പോലെ ഒരു ചൊറിച്ചിൽ ഉപയോഗം കഴിഞ്ഞ എന്തിനെയും സ്വന്തം പരിസരത്തിന് പുറത്തെക്ക് വലിച്ചെറിയാൻ നമ്മളറിയാതെ നമ്മുടെ കൈകളെ ശീലം കൊണ്ട് ചൊറിഞ്ഞുകൊണ്ടേയിരിക്കും. ചൊറിച്ചിലുകളുൾപ്പെടെയുള്ള ശീലങ്ങളെയെല്ലാം സംസ്കാരമായി എണ്ണി ശീലിച്ചതുകൊണ്ട് നമുക്ക് ഇതിൽ ഒരു അസ്വാഭാവികതയും തോന്നുകയുമില്ല. ഇവിടെയാണ് മാലിന്യസംസ്കരണം കേവലം കായികപ്രവർത്തി എന്ന നിലവിട്ട് ഒരു സാംസ്കാരിക പരിവർത്തനം തന്നെ ആവശ്യപ്പെട്ട് തുടങ്ങുന്നത്. അത്തരം ഒരു സാംസ്കാരിക പരിണാമം തന്നെയാണ് തോമസ് ഐസക്ക് ആലപ്പുഴയോട് അവരുടെ പുതിയ തലമുറയിൽനിന്ന്, അവരുടെ സ്കൂളുകളിൽ നിന്ന് തുടങ്ങാൻ ആഹ്വാനം ചെയ്യുന്നതും.

കുട്ടികളെക്കൊണ്ട് തോട്ടിപ്പണി
തോട്ടിപ്പണി മാനവികതാവിരുദ്ധമായ ഒരു പ്രാകൃതവൃത്തിയാവുന്നത് ഒരു വിഭാഗം മനുഷ്യരെ തലമുറതലമുറകളായി മനുഷ്യവിസർജ്ജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ സംസ്കരണത്തിന്റെ ഉത്തരവാദിത്തത്തിലേയ്ക്ക് നിർബന്ധപൂർവ്വം വലിച്ചിഴയ്ക്കുന്ന വ്യവസ്ഥയിലൂടെയാണ്. അതായത് മാലിന്യസംസ്കരണമല്ല, അതിനെ ചില മനുഷ്യരുടെ നിർബന്ധിത കുലത്തൊഴിലായി പ്രഖ്യാപിക്കുന്നതാണ് മാനവികതാ വിരുദ്ധം എന്ന്. ജീവിതം ഉള്ളിടത്തോളം അതിന്റെ ഒരു ഉപോൽപ്പന്നമായ മാലിന്യവും ഉണ്ടായിക്കൊണ്ടേയിരിക്കും. അത് സംസ്കരിക്കാതെ എവിടെയെങ്കിലും കൊണ്ട് തള്ളുന്നത് ആ ഇടത്തിലെ മനുഷ്യരെ അവർക്ക് പുറത്തുള്ള ഒരു ഭൂരിപക്ഷത്തിന്റെ മാലിന്യം പേറി ജീവിക്കാൻ നിർബന്ധിതരാക്കുന്ന, മറ്റൊരു തലത്തിൽ നടക്കുന്ന തോട്ടിവൽക്കരണം തന്നെയാണ്.

അടുക്കളമാലിന്യങ്ങളും, ഡയപ്പറും, സാനിട്ടറി നാപ്കിനുകളും, മുട്ടത്തോടും, നാരങ്ങാചണ്ടിയും, ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് സാധനങ്ങളും, ബാറ്ററിയും ഉൾപ്പെടെ നാഗരികമായ ജീവിതത്തിന്റെ സകല മാലിന്യങ്ങളും ഒരിടത്ത് കൂമ്പാരം കൂട്ടപ്പെടുമ്പോൾ അവയുടെ സംസ്കരണം വലിയ ഒരു പ്രായോഗികപ്രശ്നം ഉയർത്തുന്നു. ഇവയെ ഒരുമിച്ച് സംസ്കരിക്കുക സാധ്യമല്ല എന്നിരിക്കെ ഈ കൂമ്പാരത്തിൽനിന്ന് മാലിന്യങ്ങളെ ജൈവവും അജൈവവുമായി എങ്ങനെ വേർതിരിക്കും? മാലിന്യകൂമ്പാരത്തിലേയ്ക്ക് ഇറങ്ങി കൈകൊണ്ട് ഇവയെ വേർതിരിക്കുന്ന പണി ചില മനുഷ്യരുടെ ദാരിദ്ര്യത്തിലും ഗതികേടിലും അടിച്ചേൽപ്പിക്കുക എന്നതല്ലാതെ ഇവിടെ വേറെ വഴിയില്ല. അത്തരം ഒരു തോട്ടിപ്പണി ഒഴിവാക്കാനാണ് ഉറവിടത്തിലേ വേർതിരിക്കുക എന്ന പദ്ധതി ലക്ഷ്യമിടുന്നത്. അതിനെയാണ് ചില ഉത്തരാധുനികർ തോട്ടിപ്പണിയായി വ്യാഖ്യാനിക്കുന്നത്!

“മാലിന്യം ആത്യന്തികമായി പ്രൊഡ്യൂസർ റെസ്പോണ്സിിബിലിറ്റിയാണ്; പ്ലാസ്റ്റിക്ക് മാലിന്യവും അതേ. ആ ഉത്തരവാദിത്വം കുട്ടികളിലോട്ടു കൈമാറ്റം ചെയ്യേണ്ടതല്ല" എന്ന അനിവർ അരവിന്ദിന്റെ വാദം വിചിത്രമായ ഒന്നാണ്. വ്യാവസായിക ഉല്പാദനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മാലിന്യവും, ഗാർഹിക ഉപഭോഗമാലിന്യവും ഒന്നായി കണ്ടുകൊണ്ടാണ് ഇത് മുന്നോട്ട് വയ്ക്കപ്പെടുന്നത്. ഇത്തരം സാമാന്യവൽക്കരണങ്ങൾ അരിയും പച്ചക്കറിയും മത്സ്യവും മാംസവും ഒക്കെ വാങ്ങി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന മാലിന്യമായ വിസർജ്യം സംസ്കരിക്കേണ്ട ഉത്തരവാദിത്തം അവയുടെ ഉല്പാദകരായ കർഷകർക്കാണെന്ന് പറയുമ്പോലെ ഒരു അസംബന്ധമാണ്. പ്ലാസ്റ്റിക്ക് മാലിന്യം അവയുടെ ഉല്പാദകരെ സംബന്ധിച്ചിടത്തോളം ഒരു മാലിന്യമല്ല, പുനരുല്പാദനക്ഷമമായ അസംസ്കൃത വസ്തുവാണ്. അതുകൊണ്ട് തന്നെയാണ് കിലോയ്ക്ക് പതിമൂന്നുരൂപ പഴയ പ്ലാസ്റ്റിക്കിന് വിപണിവിലയുള്ളതും എന്ന വസ്തുത ഈ സാമാന്യവല്ക്കരണം കാണാതെ പോകുന്നു. വ്യാവസായിക ഉത്പാദനത്തിന്റെ ഭാഗമായുണ്ടാവുന്ന മാലിന്യങ്ങൾ സംസ്കരിക്കേണ്ടത് ഉല്പാദകരുടെ ചുമതല തന്നെയാണ് ഇപ്പോഴും. അതിന്റെ ഉത്തരവാദിത്തം കുട്ടികളിലേയ്ക്ക് കൈമാറുകയാണ് ഉറവിടമാലിന്യസംസ്കരണപദ്ധതി ചെയ്യുന്നത് എന്ന് ധ്വനിപ്പിക്കും വിധമുള്ള ഇത്തരം വിമർശനങ്ങളുടെ അജണ്ട എന്തെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും.

പ്ലാസ്റ്റിക്കിന്റെ വീണ്ടുവിചാരമില്ലാതെയുള്ള ഉപഭോഗവും, അതിന്റെ ഉപഭോഗാനന്തര വലിച്ചെറിയലും ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് പുതിയ തലമുറയെ ഉപയോഗിച്ചുകൊണ്ടുള്ള ബോധവല്ക്കരണം എന്ന ലളിതവും ചിലവ് കുറഞ്ഞതും വൻവിജയസാധ്യതയുള്ളതുമായ ഒരു പദ്ധതിയാണ് ആലപ്പുഴയിൽ നടപ്പിലാവുന്നത്. അതിനെ കുട്ടികളെക്കൊണ്ട് തോട്ടിപ്പണി ചെയ്യിപ്പിക്കലായി വ്യാഖ്യാനിക്കുന്നവർ ചെയ്യുന്നത് സ്വന്തം വിവരക്കേടിനെ നെറ്റിയിൽ എഴുതി ഒട്ടിച്ച് സ്വയം പരിഹാസ്യരാവുകയാണെന്നത് പോട്ടെ; അത് അവരുടെ വിവേചനാധികാരം, ചരിത്രത്തെ തമസ്കരിക്കുക എന്ന മാനവികവിരുദ്ധ പ്രവർത്തി കൂടിയാണ്. അത് ചരിത്രത്തിന്റെ, അതിലെ ദളിത പീഡനങ്ങളുടെ, മനുഷ്യത്വലംഘനങ്ങളുടെ കുറ്റകരമായ ലളിതവല്ക്കരണമാണ്. 

പ്ലാസ്റ്റിക്ക്കുപ്പി വഴി പകരുന്ന കന്നാസുകളും കടലാസുകളും! 
ഈ പദ്ധതിവഴി ഉത്തേജിതരാവുന്ന കുട്ടികൾ മാലിന്യകൂമ്പാരങ്ങളിൽ മുക്കളയിട്ടിറങ്ങി പ്ലാസ്റ്റിക്ക് കുപ്പികൾ സംഭരിച്ച് അണുബാധയേറ്റ് രക്തസാക്ഷികൾ ആകും എന്നതാണ് അനിവറിനെ പോലെയുള്ളവർ ഉയർത്തുന്ന 'ശാസ്ത്രീയ’വിമർശനം. ഇത് എന്തിനെയും വലിച്ച് നീട്ടി എന്തുമാക്കാം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ്. ഈ യുക്തി ഹോബി എന്ന നിലയിൽ സ്കൂളുകൾ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാമ്പ് ശേഖരണം പോലുള്ള പ്രവർത്തികൾ കുട്ടികളെ തപാൽ ബോക്സുകൾ കുത്തി തുറക്കാൻ പ്രേരിപ്പിക്കും എന്ന് പറയുമ്പോലെയാണ്. പ്ലാസ്റ്റിക്ക്കുപ്പി ശേഖരണം പാഠ്യബന്ധിയായ ഒരു നിർബന്ധിത പ്രവർത്തിയൊന്നുമല്ലെന്ന് ഓർക്കണം. ഇനി ഇത് ശാസ്ത്രീയമാണെങ്കിൽ പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പെടെയുള്ള ചപ്പുചവറുകൾ നിത്യേനെ, തൊഴിൽ എന്ന നിലയിൽ വാരുന്ന മുൻസിപ്പാലിറ്റി ജീവനക്കാർ നേരിടുന്ന ആരോഗ്യപ്രശ്നം എത്ര വലുതായിരിക്കണം? അതിനെതിരേ ആരും ഇതുവരെ ഒരു ശബ്ദവും ഉയർത്തി കേട്ടില്ല. ആ തൊഴിൽ നിരോധിക്കണമെന്നും പകരം യന്ത്രവല്കൃത സമാന്തരസംവിധാനങ്ങൾ വികസിപ്പിച്ചെടുക്കണമെന്നും ആരും ആവശ്യമെന്ന നിലയിൽ പോലും മുന്നോട്ട് വച്ചും കാണുന്നില്ല. കാരണം അത്തരം ഒരു വാദവുമായി ഇറങ്ങിയാൽ തങ്ങളുടെ കോലം ജനം തെരുവിൽ കത്തിക്കുമെന്നതാണ് ഇന്ത്യൻ യാഥാർഥ്യം എന്ന് മറ്റ് യാഥാർത്ഥ്യങ്ങളോടൊക്കെ തിരഞ്ഞെടുത്ത ഒരുതരം വേർകൃത്യം പുലർത്തുന്നവർക്കറിയാം, അത് തന്നെ. ഇത്രകണ്ട് പ്രകടമായ വിഢിത്തങ്ങളെ പോലും വിശദീകരിക്കേണ്ടിവരുന്നത് തീർച്ചയായും ദയനീയമാണ്. പക്ഷേ അതാണ് നമ്മുടെ ഉത്തരാധുനിക സാംസ്കാരിക യാഥാർത്ഥ്യം .

ആരായിരിക്കും കിലോയ്ക്ക് ഇരുപത് രൂപാ പ്രതിഫലത്തിൽ കുപ്പി പെറുക്കാൻ ഇറങ്ങുന്ന കുട്ടികൾ എന്നതാണ് വൻ സ്വത്വ സൈദ്ധാന്തിക വിവക്ഷകൾ ഉൾക്കൊള്ളുന്നത് എന്ന ജാഡയിൽ എഴുന്നള്ളിക്കപ്പെടുന്ന മറ്റൊരു ചോദ്യം. ദളിതർ എന്നതാണ് ഇവർ നമ്മളെക്കൊണ്ട് പറയിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉത്തരം. എന്നാൽ ഇവിടെ ഒരു മറുചോദ്യം കൂടിയുണ്ട്. പത്രമിടൽ , പാൽ കൊടുപ്പ് തുടങ്ങി ഏത് താല്കാലിക ജോലിയ്ക്ക് പോയാലും കേരളത്തിൽ ഇതിലും അധികം പണം കിട്ടുമെന്നിരിക്കെ പൈസ മാത്രം കണ്ടുകൊണ്ട് ഈ പണിയ്ക്ക് ഇറങ്ങാൻ തക്ക മന്ദബുദ്ധികൾ ദളിതരേ ഉള്ളു എന്നതാണോ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന തീർപ്പ്? ഇത്തരം ദളിത വിരുദ്ധവും, ഹിംസാത്മകം തന്നെയുമായ അപ്പൻ കളികൾ ഇവർ എന്ത് ധൈര്യത്തിൽ, ആര് കൊടുത്ത പ്രതിനിധാനാവകാശത്തിന്റെ പേരിൽ നടത്തുന്നു?

ശാസ്ത്രീയ വിമർശനങ്ങൾ
 "ഉല്പന്നങ്ങള്ക്ക് നിറം, ആകൃതി, വഴക്കം, ദൃഢത, മണം തുടങ്ങിയ ഗുണങ്ങൾ കിട്ടുന്നതിന് ആന്റി സ്റ്റാറ്റിക് ഏജന്റുകൾ, ആന്റി ഓക്‌സിഡന്റുകൾ, ബ്ലോയിംഗ് ഏജന്റുകൾ, ക്യൂറിംഗ് ഏജന്റുകൾ, കപ്ലിംഗ് ഏജന്റുകൾ, ഫില്ലറുകൾ, ജ്വലന പ്രതിരോധികൾ, താപസമീകാരികൾ, പിഗ്മെന്റുകൾ, ഘനലോഹങ്ങൾ തുടങ്ങിയ വിഭാഗങ്ങളില്പ്പെ ട്ട അനവധി രാസ വസ്തുക്കൾ ഒരു പ്ലാസ്റ്റിക് ഉല്പ്പറന്നത്തിൾ കണ്ടേക്കാം. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് താലേറ്റുകൾ. പ്ലാസ്റ്റിക്കുകളിൽ നിന്നും പെട്ടെന്ന് ഊര്ന്നി്റങ്ങുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്ക്ക്ന കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. താലേറ്റുകളടങ്ങിയ പ്ലാസ്റ്റിക് ഉല്പഉന്നങ്ങൾ പ്രത്യേകിച്ച് ആശുപത്രി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ഇക്കാരണം കൊണ്ടു തന്നെ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട് " എന്ന് ഷിബു കെ. എന്‍ ന്റെ ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് അൻവർ തോമസ് ഐസക്കിന്റെ പദ്ധതിയോടുള്ള തന്റെ വിയോജിപ്പിനെ ശാസ്ത്രീയമായി സമർത്ഥിക്കുന്നു. ഈ പല രാജ്യങ്ങളിലുള്ള നിരോധനം തല്ക്കാലം അവിടെ നില്ക്കട്ടെ. കുടിവെള്ളം തൊട്ട് കുട്ടികൾക്ക് പാൽ കൊടുക്കുന്ന കുപ്പി വരെ നിയമവിധേയമായി തന്നെ പ്ലാസ്റ്റിക്കിൽ നിർമ്മിക്കപ്പെടുന്ന ഒരു രാജ്യത്തെ മാലിന്യസംസ്കരണ പ്രശ്നമാണ് ചർച്ചാ വിഷയം എന്നത് ശാസ്ത്രീയ സാധ്യതകളുടെ അപ്രമാദിത്തത്തെ മുൻനിർത്തി തമസ്കരിക്കുകയാണ് പൊതുവിൽ ശാസ്ത്രത്തെ യൂറോ സെൻട്രിക് എന്ന ലേബലൊട്ടിച്ച് മാറ്റിനിർത്തുന്ന ഉത്തരാധുനികർ എന്നതാണ് ഇതിലൊക്കെ വിചിത്രം.

ഇനി ആ സാധ്യതയെ മുഖവിലയ്ക്കെടുത്താൽ തന്നെ പ്ലാസ്റ്റിക്കിൽ തൊട്ടാൽ ഉടൻ താലേറ്റ് ഉൾപ്പെടെയുള്ള വിഷരാസവസ്തുക്കൾ തൊടുന്നയാളിന്റെ ഉള്ളിലെത്തും എന്ന കണ്ടുപിടിത്തം ഈ ഒരു മാസത്തിനുള്ളിൽ ഉണ്ടായതല്ലെങ്കിൽ വിയോജിപ്പ് തോമസ് ഐസക്കിന്റെ പദ്ധതിയ്ക്കെതിരേ അല്ല, കുടിവെള്ളവും, പാനീയങ്ങളും അടക്കം പ്ലാസ്റ്റിക്ക് കുപ്പികളിൽ വിതരണം ചെയ്യുന്ന സമ്പ്രദായത്തിനെതിരേ ആയിരുന്നു സ്വാഭാവികമായും ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ അത്തരമൊരു സമരമുഖം ഈ വിമർശകരാരും മുമ്പെങ്ങും ഇത്ര ആർജ്ജവത്തോടെ തുറന്ന് കണ്ടിട്ടുമില്ല. ഈ ശാസ്ത്രവും, സമരോന്മുഖതയും ഒക്കെ ഉത്തരാധുനികരിൽ എത്തിയത് വീട്ടിലോ, പുറത്തോ ആളുകൾ ഉപയോഗം കഴിഞ്ഞ് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ നിങ്ങൾ പെറുക്കിയെടുക്കുകയും ആ പ്രവർത്തി ഉല്പാദിപ്പിക്കുന്ന സാധ്യതകൾ ഉപയോഗിച്ച് പ്ലാസ്റ്റിക്ക് വർജ്ജനത്തിന്റെ പാരിസ്ഥിതികപ്രസക്തി അവരുടെ ചിന്തകളിലേയ്ക്ക് കടത്തുകയും ചെയ്യണമെന്ന് ഐസക്ക് കുട്ടികൾക്ക് നല്കിയ 'കാല്പനിക' ആഹ്വാനം കേട്ടപ്പോൾ, അതവർ അവേശപൂർവ്വം ഏറ്റെടുക്കുന്നത് കണ്ടപ്പോൾ മാത്രമാണ്.

കാല്പനിക സമരങ്ങൾ
മാലിന്യസംസ്കരണം എന്ന സാമൂഹ്യപ്രശ്നത്തോടുള്ള കാല്പനികമായ ഒരു പ്രതികരണമായാണ് അനിവർ അരവിന്ദ് ഉറവിടമാലിന്യസംസ്കരണ പദ്ധതിയെയും അതിന്റെ പ്രചരണത്തെയും കാണുന്നത്. എന്നാൽ ഇത്തരം ഒരു ലഘൂകരണം അയാൾ സാധ്യമാക്കുന്നത് ബഹുമുഖമായ ഒരു പദ്ധതിയെ കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന പ്ലാസ്റ്റിക്ക് ശേഖരണം എന്ന ഒന്നിലേയ്ക്കായി ചുരുട്ടിയൊതുക്കിക്കൊണ്ടാണ്. ഉറവിട മാലിന്യ സംസ്കരണ പദ്ധതി എന്ന മാതൃകയുടെ ഉള്ളടക്കം കുട്ടികളെക്കൊണ്ട് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെറുക്കിച്ച് കേരളത്തെ വൃത്തിയാക്കിക്കുക എന്നതല്ല. ഒരു കിലോ പ്ലാസ്റ്റിക്ക് കൊടുത്താൽ ഇരുപതുരൂപ വിലമതിക്കുന്ന പുസ്തക കൂപ്പൺ ലഭിക്കും എന്ന കാരണത്താൽ കേരളത്തിലെ കുട്ടികൾ മുഴുവൻ; അല്ലെങ്കിൽ സാമ്പത്തിക പരാധീനതകളുള്ള കുട്ടികൾ മുഴുവൻ കുപ്പതൊട്ടികളിലേയ്ക്ക് മുക്കളയിടും എന്ന സാമാന്യവൽക്കരണത്തിലെ കാല്പനികത പക്ഷെ ഇവിടെ അനിവറിനോ, ടി ടി ശ്രീകുമാറിനോ, ബിആർപിക്കോ വിഷയമല്ല.

ആ വാദവും അടഞ്ഞപ്പോൾ ടീ ടീ ശ്രീകുമാർ മുങ്ങിയെടുത്തതാണ് അടുത്ത അപകർഷതാ സിദ്ധാന്തം. പുറത്തുള്ള പ്ലാസ്റ്റിക്ക് മാലിന്യം 'ആക്രിക്കുട്ടികൾ' കാലാകാലങ്ങളായി കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നതാണ്. ചവറുകൂനയിൽനിന്ന് ഇത് കൈകൊണ്ടെടുത്ത്, കൈകൊണ്ട് വൃത്തിയാക്കി അന്നന്നുള്ള മാർക്കറ്റ് വിലയ്ക്ക് വിറ്റ്‌ ഉപജീവനം കഴിക്കുന്ന ആ കുഞ്ഞുങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചയോ, ലേഖനമെഴുത്തോ ഒന്നും കണ്ടിട്ടില്ല എന്നത് പ്രശ്നം അതല്ല എന്ന് വ്യക്തമാക്കുന്നു. അപ്പോൾ ചുമ്മാ പെറുക്കിയെടുത്ത് സ്കൂളിൽ കൊണ്ടുപോയി ആളാവാൻ പരുവത്തിൽ, വ്യാപകമായി, പുറത്ത് പ്ലാസ്റ്റിക്ക് അങ്ങനെ കാണില്ല എന്ന് ശ്രീകുമാർ സമ്മതിക്കുന്നു . അങ്ങനെ വരുമ്പോൾ മതാപിതാക്കളെക്കൊണ്ട് പ്ലാസ്റ്റിക്ക് സാധനങ്ങൾ പരമാവധി വാങ്ങിപ്പിക്കുകയും അതിലൂടെ പരമാവധി കൂപ്പണുകൾ കരസ്ഥമാക്കുകയും അതിലൂടെ ഭാവി ബുദ്ധിജീവി പട്ടം ഉറപ്പ് വരുത്തുകയും ചെയ്യുക എന്ന അജണ്ട മുൻനിർത്തി ഇക്കണ്ട കുട്ടികളെല്ലാം പ്രവർത്തിയ്ക്കുകയും, അതിനൊത്ത് തുള്ളുന്ന മാതാപിതാക്കളാൽ പ്ലാസ്റ്റിക്ക് ഉപഭോഗം കുത്തനേ ഉയരുകയും ചെയ്യും. കൂടാതെ, കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് കിലോക്കണക്കിന് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ വാങ്ങി നല്കാൻ കഴിവില്ലാത്ത ദരിദ്ര മാതാപിതാക്കളുടെ കുട്ടികൾ ഉള്ളത് കൂടാതെ പുതിയൊരപകർഷത കൂടി ചുമക്കേണ്ടിയും വരും എന്നൊക്കെയാണ് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ. ഇവയെ അകാല്പനികവും വസ്തുനിഷ്ഠവുമായി എണ്ണിക്കൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പൊതുരക്ഷകർതൃത്വം സ്വയം ഏറ്റാണ് അവയ്ക്കെതിരേ ഉള്ള വിമർശനങ്ങളെ മുഴുവൻ അനിവർ അരവിന്ദ് കാല്പനികമായി വ്യാഖ്യാനിക്കുന്നത്. എന്നാൽ ഇവയിൽ പല വാദങ്ങളും അനിവർ തന്നെ നേരത്തേ ഉന്നയിച്ച ശാസ്ത്രീയ വിമർശനത്തെ റദ്ദ് ചെയ്യുന്ന ഒന്നാണെന്ന് അദ്ദേഹം മനസിലാക്കുന്നുമില്ല. ശ്രീകുമാറിനെ സംബന്ധിച്ചിടത്തോളം ധനികരായ കുട്ടികൾ മാതാപിതാക്കളെക്കൊണ്ട് പ്ലാസ്റ്റിക്ക് വാങ്ങിപ്പിച്ച് അത് കൊണ്ടുപോയി കൊടുത്ത് അളാവും. അല്ലാത്തവർക്ക് പെറുക്കാൻ പ്ലാസ്ടിക്ക് കിട്ടാതെ, വാങ്ങിപ്പിക്കാൻ ശേഷിയില്ലാതെ ഈ പദ്ധതി ഉണ്ടാക്കിയ അധിക അപകർഷത പേറി ജീവിക്കേണ്ടിവരും. പക്ഷേ ആ വിമർശനത്തെ മുഖവിലയ്ക്കെടുത്താൽ ഈ രണ്ടുവിഭാഗം കുട്ടികൾക്കുമില്ല ഈ പദ്ധതികൊണ്ട് വിശേഷിച്ച് ഉണ്ടാകുന്ന ഒരു പ്ലാസ്റ്റിക്ക് ജന്യ താലേറ്റ് വിഷദംശഭീഷണി! 

സാമ്രാജ്യത്വ അജണ്ട
അപഹാസ്യങ്ങളായ ഗൂഢാലോചനാസിദ്ധാന്തങ്ങൾ കാലങ്ങളായി അടിഞ്ഞ് മാലിന്യ കമ്പോസ്റ്റായി മാറിയ മസ്തിഷ്കാവസ്ഥയെ ഊർജ്ജസ്രോതസ്സായി എടുത്ത് ഗ്യാസ് ഉല്പാദിപ്പിച്ച് പുളയ്ക്കുകയാണ് ഇന്ന് സൈബർ സൈദ്ധാന്തികരിൽ ഒരുവിഭാഗം. ആ തരം ഗ്യാസിന്റെ കത്തിക്കൽ ശേഷി ഗോബർ ഗ്യാസ്, ബയോഗ്യാസ് പ്ലാന്റുകളെ അപേക്ഷിച്ച് നിരുപമമാണ്.

അതിൽ ഒന്നാണ് തുമ്പൂർമൊഴി പദ്ധതി ഒരു സാമ്രാജ്യത്വ അജണ്ടയാണെന്നത്. അതിന് ഫൂക്കൊയിൽനിന്ന്, സോവിയറ്റ് യൂണിയന്റെ ചരിത്രത്തിൽ നിന്ന്, ബ്രസീലിൽ നിന്ന് ഒക്കെ റെഫറൻസ് കൊണ്ടുവരും, പക്ഷേ അതിവിടെങ്ങനെ ബാധകമാകും എന്ന് ചോദിച്ചാൽ ഉമ്മൻ ചാണ്ടിയെ മിമിക്രിക്കാർ അനുകരിക്കുന്നതുപോലെ ചില ശബ്ദങ്ങൾ അല്ലാതെ വേറെ മറുപടിയില്ല. ഇന്ത്യയുടെ അതിവേഗം ബഹുദൂരമുള്ള പുരോഗതി കണ്ട് കണ്ണ് മഞ്ഞളിച്ച സാമ്രാജ്യത്വശക്തികൾ അതിനൊരു തടയിടാനായി ചില ഏജന്റുമാരെ നിയമിക്കുന്നു, അതിൽ ഒരാളെന്ന ഖ്യാതി പണ്ടെ ഉള്ള ഒരു ധനകാര്യ വിദഗ്ധൻ ചാരപ്പണം സ്വീകരിച്ച് കേരളത്തെ, തദ്വാര ഇന്ത്യയെ തകർക്കാനായി ചില പദ്ധതികൾ ഇടുന്നു. ഇങ്ങനെ ഒരു സ്കെച്ചും പ്ലാനും ആദ്യമേ അങ്ങിട്ടാൽ പിന്നെ അതിനെ വ്യാഖ്യാനിക്കാൻ കിട്ടുന്ന എന്തും ബോണസ്! ചുമ്മാ തട്ടി കെട്ടിയാൽ മതി.

ചുരുക്കി പറഞ്ഞാൽ .. 
 ചുരുക്കി പറഞ്ഞാൽ ചില യുക്തികൾ പൂച്ചയെപ്പോലെയാണ്. എങ്ങനെ വന്ന് വീണാലും ഒടുവിൽ നാലുകാലിൽ നില്ക്കും. ഇരുപത് രൂപ പ്രതിഫലം മോഹിച്ച് ഇത്തരം ‘തോട്ടിപ്പണിയ്ക്ക്’ ഇറങ്ങാൻ വരുന്നവർ ആരായിരിക്കും എന്നതായിരുന്നു അജിംസിന്റെ ചോദ്യം. ശ്രീകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ അത് "'കാബൂളിവാല' എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ ആണ്; കന്നാസും കടലാസും. നമ്മടെ കേരളത്തിലെ മാലിന്യരാഷ്ട്രീയത്തിന്റെ ഏറ്റവും ദയനീയമായ മുഖങ്ങൾ ആണവർ. കന്നാസും കടലാസും പ്രതീകങ്ങൾ കൂടി ആയിരുന്നു. ഉപഭോഗസമൂഹവും അതിന്റെ വിസര്ജ്ജസന അധോലോകവും തമ്മിലുള്ള ബന്ധത്തെ അവർ പ്രതിനിധാനം ചെയ്യുന്നു. കുട്ടികൾ കന്നാസും കടലാസും അല്ല…രാഷ്ട്രീയ പാര്ട്ടിരകളുടെ ഫാസിറ്റ് രാഷ്ട്രനിര്മ്മാകണത്തിന്റെ അജണ്ടയിലെ കരുക്കൾ ആകേണ്ടവരല്ല അവർ" എന്ന് വികസിക്കുന്നു.

കാബുളിവാല എന്ന സിനിമയിലെ കന്നാസും കടലാസും ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ്. പ്രായപൂർത്തിയായ അവരിലേയ്ക്ക് ഈ തൊഴിൽ വന്നു ചേരുന്നത് 'തോട്ടി' എന്ന് വർഗ്ഗീകരിച്ച് സംസ്കൃതരെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ഒരു അസംസ്കൃത അപരിഷ്കൃത സമൂഹം അവർ തിരഞ്ഞെടുത്ത കുറേ മനുഷ്യരിലേയ്ക്ക് ചൊരിഞ്ഞ മനുഷ്യത്വവിരുദ്ധതയുടെ മലത്തിലൂടെ അല്ല. ആക്രിസാധനങ്ങൾ പെറുക്കിയും, വിലപേശി വാങ്ങിയും ജീവിക്കുന്നവർ 'തോട്ടി' കളുമല്ല. തോട്ടികൾ എന്നൊരു സ്വത്വവിഭാഗമേ ഇല്ല. അത് സവർണ്ണ നാഗരികത ഒരു വിഭാഗം മനുഷ്യരിൽ അടിച്ചേൽപ്പിച്ച വ്യാജസ്വത്വമാണ്. വാല്മീകിസമുദായം ഉണ്ട്. അവരെ ‘തോട്ടി’യാക്കിയത് മനുഷ്യത്വവിരുദ്ധമായ ചില സവർണ്ണ സ്വത്വനിർമ്മാണ ഫാക്ടറികളാണ്. കാഞ്ചാ ഏലയ്യ അംഗീകരിച്ചില്ലെങ്കിലും അത്തരം ഒരു ഫാക്ടറി തന്നെയാണ് വാല്മീകി സമുദായക്കാർ തോട്ടിപ്പണി ചെയ്തുവന്നത് അധികാര ബന്ധിയായ കായിക അധിനിവേശത്തിന്റെ ഭാഗമായല്ല, മറിച്ച് ആത്മീയമായ ഒരു തിരിച്ചറിവിലൂടെയാണെന്ന് പറയുന്ന ഓ ബി സീ കാരനായ നരേന്ദ്ര മോഡിയും.

പാഠ്യപദ്ധതിയുടെ ഭാഗമായ ഒരു നിർബന്ധിത പ്രവർത്തിയായല്ല പ്ലാസ്റ്റിക്ക് ശേഖരണം മുന്നോട്ട് വയ്ക്കപ്പെടുന്നത്. അത് മാലിന്യങ്ങളെ അതിന്റെ ഉറവിടത്തിൽ വച്ച് തന്നെ സംസ്കരിക്കുക എന്ന ദർശനത്തിന്റെ ഭാഗമായ മാലിന്യവികേന്ദ്രീകരണത്തിന്റെ ഭാഗമാണെന്ന് മലയാളമറിയാവുന്ന ആർക്കും വ്യക്തമാണ്. നിർബന്ധിത ആക്രിപെറുക്കലല്ല, പ്ലാസ്റ്റിക്ക് വർജ്ജനത്തിന്റേതായ, ഉറവിട മാലിന്യ സംസ്കരണത്തിന്റേതായ ഒരു തോട്ടിവൽക്കരണവിരുദ്ധ മനുഷ്യപക്ഷസംസ്കാരമാണ് ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്നത് എന്ന് മനസിലാക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും പതിനായിരക്കണക്കിന് രൂപയ്ക്ക് പ്ലാസ്റ്റിക്ക് സംഭരിച്ച് നല്കി അതുകൊണ്ട് കിട്ടുന്ന കൂപ്പണുകൾ ഉപയോഗിച്ച് ഗ്രന്ഥങ്ങൾ വാങ്ങി വായിച്ച് ഉൽബുദ്ധരാകേണ്ട കാര്യമൊന്നുമില്ല. ഒരല്പം സാമാന്യബുദ്ധി ഉണ്ടായാൽ മാത്രം മതി.

എന്തായാലും ശ്രീകുമാറിന്റെ തലച്ചോർ ഫെയ്സ് ബുക് സ്റ്റാറ്റസിൽ നിന്ന് മാധ്യമം ലേഖനത്തിലേയ്ക്ക് വികസിക്കുന്നതിനിടയ്ക്ക് ഫാസിസവും, സോവിയറ്റ് യൂണിയൻ മോഡൽ മത്തി സിദ്ധാന്തവും നേരിയ തോതിലെങ്കിലും എഡിറ്റ് ചെയ്യപ്പെട്ടു. അത്രയും നന്ന്. ഉദരനിമിത്തമുള്ള ബഹുകൃതവേഷങ്ങളിൽ മേക്കപ്പിനുള്ള പ്രാധാന്യം വലുതാണ്.

വയറ്റിപ്പിഴപ്പാണ്, നാറ്റിക്കരുത്! 
മനുഷ്യനിർമ്മിതമായ ഒരു പദ്ധതി ആയതുകൊണ്ട് തന്നെ തുമ്പൂർമൊഴി മോഡൽ ഉറവിടമാലിന്യ സംസ്കരണപദ്ധതിയിൽ ദൈവീകമായ ഒരു പൂർണ്ണത പ്രതീക്ഷിക്ക വയ്യ. എന്നാൽ ദൈവത്തിന്റെ പക്കൽ നിലവിൽ അങ്ങനെയൊരു പദ്ധതി ഇല്ലാത്ത സ്ഥിതിയ്ക്കും, ദൈവത്തിന്റെ മക്കൾ തന്നെ നിരന്തരം സമരമുൾപ്പെടെയുള്ള പ്രക്ഷോഭമാർഗ്ഗങ്ങളിലൂടെ അടിയന്തിരപരിഹാരം ആവശ്യപ്പെടുന്നതുകൊണ്ടും നമുക്കിത് ചന്തി കീറിയ ദൈവം തന്നെ അത് സംസ്കരിച്ചോളും എന്ന് പറഞ്ഞിരിക്കാനാവില്ല. അപ്പോൾ പിന്നെ പ്രശ്നത്തിന്റെ ഗൌരവവും, നിലവിലുള്ള സാങ്കേതികവിദ്യയുടെ പരിമിതികളും ഒരുപോലെ പരിഗണിക്കുന്നതാവണം ഏത് മാലിന്യ സംസ്കരണപദ്ധതിയും അതിനെ കുറിച്ചുള്ള വിമർശനങ്ങളും. ആലപ്പുഴ മോഡൽ മാലിന്യസംസ്കരണപദ്ധതി ആ വഴിയ്ക്ക് ജനപക്ഷത്ത് നിലയുറപ്പിച്ച് ബഹുദൂരം മുന്നേറി കഴിഞ്ഞു. അതുകൊണ്ടാണ് കോണ്ഗ്രകസ്സും, ബിജെപിയും പോലെയുള്ള രാഷ്ട്രീയ പ്രതിയോഗികൾ പോലും ഇതിനെതിരെ പ്രത്യക്ഷത്തിൽ സമരമുഖത്ത് വരാത്തതും, സാങ്കേതിക മുട്ടാപൊക്കുകൾ പറഞ്ഞ് ഇതിനെ വൈകിക്കാൻ പരോക്ഷമാർഗ്ഗങ്ങൾ തേടുന്നതും. അവർക്കുള്ള രാഷ്ട്രീയബാധ്യത പോലുമില്ലാത്ത അരാഷ്ട്രീയ പ്ലാറ്റ്ഫോം വാദികൾ ഇത്തരം പണിക്കിറങ്ങുന്നതിന്റെ കാരണവും ഇവിടെ വ്യക്തമാണ് .

നന്ദനം സിനിമയിൽ ജഗതി അവതിരിപ്പിക്കുന്ന, സായിബാബാസമാനമായ കേശാലങ്കാരത്തോട് കൂടിയ ഒരാൾദൈവം പിടിക്കപ്പെടുമ്പോൾ ഇന്നസെന്റിനോട് പറയുന്ന ഒരു ഡയലോഗുണ്ട്: "വയറ്റിപ്പിഴപ്പാണ്, നാറ്റിക്കരുത്"
അത് തന്നെയാണ് ഈ പദ്ധതിക്കെതിരേ ഉയർന്ന വിമർശനങ്ങളുടെ അജണ്ട പുറത്തായ അവസ്ഥയിൽ പിന്നീട് ഇറങ്ങിയ "ഡാമേജ് കണ്ട്രോൾ" ലേഖനങ്ങൾ പറയാതെ പറയുന്നതും.

Friday, September 12, 2014

രക്ഷകാ, എന്റെ പാപഭാരമെല്ലാം നിരോധിക്കണേ..


യു ഡി എഫ്   തിരക്കിട്ട് നടപ്പിലാക്കിയ മദ്യനിരോധനത്തിന്റെപിന്നിലെ ആത്മാർത്ഥതയെക്കുറിച്ച് സംശയങ്ങൾ ഉള്ളപ്പോഴും നമ്മുടെ ഇടത് വലത് രാഷ്ട്രീയ സംഘടനകൾക്കും, മത, സാംസ്കാരിക മണ്ഡലങ്ങൾക്ക് പൊതുവിലും മദ്യമൊരു വൻ സാമൂഹ്യ വിപത്താണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ എന്ത് പഠനത്തിന്റെ, ഏത് ഡാറ്റയുടെ പിൻബലത്തിലാണ് സാംസ്കാരിക കേരളം ഒന്നാകെ  ഇത്തരമൊരു നിഗമനത്തിൽ എത്തിയത് എന്നത് വ്യക്തവുമല്ല. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നത് ഒരു ശാസ്ത്രീയ സത്യം തന്നെ എന്ന് അംഗീകരിച്ചാലും ആ നിലയ്ക്ക് അത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും ലോകത്താകമാനവും ഒരുപോലെ  ഒരു സാമൂഹ്യ വിപത്ത് ആയിരിക്കണം. അങ്ങനെ കരുതപ്പെടുന്നില്ല എന്ന് മാത്രമല്ല, പലതരം സമ്മർദ്ദങ്ങളാൽ മുൻപ് മദ്യ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ പിന്നീട് അത് പിൻവലിച്ചതിന്റെ ചരിത്രവും നമുക്ക് മുന്നിലുണ്ട്. അപ്പോൾ പിന്നെ എന്താവും കേരളത്തിൽ മദ്യനിരോധനം അനിവാര്യമാക്കിതീർത്ത സവിശേഷസാഹചര്യം?

ആളോഹരി ഉപഭോഗം 

മദ്യത്തിന്റെ ആളോഹരി ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്താണ് കേരളം എന്ന് സ്ഥിതിവിവര കണക്കുകളെ അവലംബിക്കുന്ന പല പഠനങ്ങളും പറയുന്നു. ശരി. ചാരായ നിരോധനവും, നമ്മുടെ ഭരണകൂടങ്ങളുടെ വികലമായ കാർഷിക നയങ്ങളിലൂടെ കേര കൃഷി തകർന്നതിന്റെ പശ്ചാത്തലത്തിൽ പൊടിക്കള്ളല്ലാതെ ശുദ്ധമായ തെങ്ങിൻ കള്ള് ലഭ്യമല്ലാതായതും ഒക്കെ ചേർന്ന് മലയാളിയുടെ മദ്യ ഉപഭോഗം  ഏതാണ്ട് പൂർണ്ണമായും ബാറുകളെയും ബീവരെജസ് ഔട്ട്ലെട്ടുകളെയ്യും ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കി. വാറ്റ് ചാരായം കേരളത്തിൽ എങ്ങും ലഭ്യമല്ല എന്നൊന്നും ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. പോലീസിന്റെയും, എക്സൈസുകാരുടെയും, വിദേശ മദ്യ ലോബികളുടെ വാടക ഗുണ്ടകളുടെയും കണ്ണുവെട്ടിച്ച് ചാരായ വാറ്റ് നടത്തുന്നതിലും ലാഭം കിളയ്ക്കാൻ പോകുന്നതാണ് എന്നതിനാൽ അതിന്റെ ലഭ്യത കുറഞ്ഞു. ഏതാണ്ട് ഇതേ മുടക്കിൽ  ബാറിൽനിന്ന് വിലകുറഞ്ഞ റം കിട്ടും എന്നതുകൊണ്ട് വാറ്റുചാരായത്തിന്റെ ഉപഭോക്തക്കളുടെ എണ്ണവും അവഗണിക്കാവുന്നത്ര ചെറുതായി കുറഞ്ഞു. ഈ സാഹചര്യങ്ങളിൽ  നമ്മുടെ  മദ്യ ഉപഭോഗത്തിന്റെ താരതമ്യേനെ കൃത്യമായ ഒരു  കണക്കെടുപ്പ് സാധ്യമാണ്. എന്നാൽ  യാതൊരു കണക്കെടുപ്പും സാധ്യമല്ലാത്തവണ്ണം നാടൻ മദ്യത്തിന്റെ ഒഴുക്ക് വ്യാപകമായ മറ്റു പല സംസ്ഥാനങ്ങളിലെയും അവസ്ഥ  ഇതിന് നേർ വിപരീതമാണ്. 

നാനാത്വത്തിൽ ഏകത്വം; നാടൻ മദ്യത്തിലൂടെ  

വിവിധ കാരണങ്ങളാൽ കേരളത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെങ്കിലും പുറത്ത്  ഇന്ത്യയിൽ ഉടനീളം പല തരം നാടൻ മദ്യങ്ങൾ വ്യാപകമായി ലഭ്യമാണ്.  അത് സ്വാഭാവികമായും കുടിക്കാൻ ആളുള്ളതുകൊണ്ടാവണമല്ലൊ. ഓരോരോ പ്രദേശത്തും സുലഭമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ മദ്യോത്പാദനത്തിന്റെ രീതിശാസ്ത്രം ഏതാണ്ട് ഒന്ന് തന്നെയെങ്കിലും രുചിയിലും വീര്യത്തിലും വലിയ വൈവിദ്ധ്യമുള്ളതാണ്. തമിഴ് നാട്ടിലും ആന്ധ്രപ്രദേശിലുമൊക്കെ പരക്കെ ലഭ്യമായ പനങ്കള്ള് നാലഞ്ച് ശതമാനം മാത്രം ആൾക്കഹോൾ ഉള്ള വീര്യം കുറഞ്ഞ മദ്യമാണ്. നേപ്പാളിലും സിക്കിമിലും ഒക്കെ സുലഭമായി കിട്ടുന്ന  ചാങ്ങും ഇതുപോലെ  ഒരു വീര്യം കൂറഞ്ഞ നാടൻ മദ്യമാണ്. വീര്യം കുറവാണെങ്കിലും കുടിച്ചുകഴിഞ്ഞാൽ ഉള്ളിൽ സുഖകരമായ ഒരു ഇളം ചൂട് അനുഭവപ്പെടും എന്നതിനാൽ കൊടും ശൈത്യത്തിൽ ഒരാശ്വാസം എന്ന നിലയ്ക്ക് സ്ത്രീ പുരുഷ ഭേദമില്ലാതെ തദ്ദേശീയർ ഉപയോഗിക്കുന്ന ഒന്നാണത്. ബീഹാർ, ഒറീസ, ഝാർഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ലഭ്യമായ 'ഹദിയ 'മറ്റൊരു നാടൻ മദ്യമാണ്.

കുങ്കുമവും, സുഗന്ധ ദ്രവ്യങ്ങളും, ഉണക്കിയ ഫലവർഗ്ഗങ്ങളും, ക്ഷീരോൽപ്പന്നങ്ങളും ഒക്കെ ചേർത്ത് വാറ്റിയെടുക്കുന്ന കേസർ കസ്തൂരി രാജസ്ഥാനിലെ ഒരു രാജകീയ മദ്യമാണ്. നോർത്തിന്ത്യൻ നഗരങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന മറ്റൊരു നാടൻ മദ്യമാണ് ഭാങ്ങ്; ഇതുവരെ പറഞ്ഞവയിൽ ഏറ്റവും വീര്യം കൂടിയത്. ഗോവയിലേയ്ക്ക് വിനോദസഞ്ചാരത്തിനെത്തുന്ന  നാടൻ   ടൂറിസ്റ്റുകളിലെങ്കിലും  നല്ലൊരു വിഭാഗത്തിന്റെ മുഖ്യ ആകർഷണം അവിടെ വ്യാപകമായി ലഭ്യമായ ഗോവൻ ഫെനി എന്ന നാടൻ മദ്യമാണെന്നത് ഒരു രഹസ്യമല്ല. വീടുകളിൽ ഉണ്ടാക്കി ഉപയോഗിക്കപ്പെടുകയും ഒപ്പം ഔദ്യോഗികവും അനൗദ്യോഗികവുമായി വിറ്റഴിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം മദ്യങ്ങളും അവയുടെ ഉപഭോഗവും  ഔദ്യോഗിക കണക്കെടുപ്പുകൾക്ക് പുറത്ത് നിൽക്കുമ്പൊഴാണ് ഇന്ത്യയിൽ ആളോഹരി മദ്യ ഉപഭോഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എന്ന കണ്ടുപിടിത്തം വരുന്നത്. സ്റ്റാറ്റിസ്റ്റിക്സ് അനുപാതങ്ങളെ മുന്നോട്ട് വയ്ക്കുന്നത് ലഭ്യമായ ഡാറ്റയുടെ വിശകലനത്തിലൂടെയാണ്; കവിടി നിരത്തിയല്ല. അതായത് ലഭ്യമായ കണക്കുകൾ ഒരുപോലെ ഭദ്രമായിരുന്നാലേ അവയുടെ വിശകലനവും ഭദ്രമാവു. ഇവിടെ കൃത്യമായ മദ്യ ഉപഭോഗത്തിന്റെ കണക്കുകൾ ഒരുപരിധിവരെയെങ്കിലും ലഭ്യമായ ഒരു സംസ്ഥാനത്തിൽ നിന്ന് ശേഖരിച്ച ഡാറ്റയെ അത്തരം ഒരു കണക്കും ലഭ്യമല്ലാത്ത ഇതര സംസ്ഥാനങ്ങളിൽനിന്ന് ലഭ്യമായ, വസ്തുതയുമായി പലപ്പോഴും വിദൂര ബന്ധം പോലുമില്ലാത്ത  ഔദ്യോദിക കണക്കുകളു മായി താരതമ്യപഠനം നടത്തിയാണ് നിഗമനങ്ങളിൽ എത്തുന്നത്. അവ എത്രത്തോളം അബദ്ധജഡിലമാണെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലൊ.

മദ്യം; ഒരു സാമൂഹ്യ വിപത്ത് 

മദ്യത്തിന്റെ ഉപഭോഗം ഗാർഹിക പീഠനം, വാഹനാപകടങ്ങൾ തുടങ്ങിയ പല സാമൂഹ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നത് കുറെ നാളുകളായി നാം കേൾക്കുന്ന ഒരു വാദമാണ് . എന്നാൽ ആത്യന്തികമായി ഇത് വെറുമൊരു ലോജിക്കൽ  ഫാലസി മാത്രമാണ്. രാജു മദ്യം കഴിക്കും. രാജു ഗാർഹികപീഢനവും നടത്തും. അതുകൊണ്ട് ഗാർഹികപീഢനത്തിന് കാരണം മദ്യമാണ്  എന്ന് പറയുമ്പോലെ ഒന്ന് തന്നെയാണ് വാഹനാപകടങ്ങൾക്ക് കാരണം മദ്യപാനമാണെന്ന് പറയുന്നതിന്റെ യുക്തിയും. കാരണം മദ്യം ഗാർഹികപീഢനങ്ങൾക്കും അതുപോലുള്ള സാമൂഹ്യവിപത്തുകൾക്കും കാരണമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടണമെങ്കിൽ സ്ഥല, കാല, വ്യക്തി  വ്യത്യാസങ്ങൾക്കപ്പുറം ആര് മദ്യപിച്ചാലും അവർ മേൽപ്പറഞ്ഞ വിപത്തുകൾ ഉണ്ടാക്കണം. പൊട്ടാസ്യം സയനൈഡ് രുചിക്കുന്നത് രുചിക്കുന്ന ആളിന്റെ മരണത്തിന് കാരണമാകുമെന്നത് ഒരു ശാസ്ത്രീയസത്യമാകുന്നത് സമാനസാഹചര്യങ്ങളിൽ  അത് ലോകത്തിന്റെ ഏത് കോണിൽ വച്ച് ആര് രുചിച്ചാലും മരിക്കും എന്നതുകൊണ്ടാണ്. അതുപോലൊരു നിശ്ചിതവും, സ്ഥിരവും, സാമാന്യവുമായ പ്രതിപ്രവർത്തനം മദ്യത്തിന് അതിന്റെ ഉപഭോക്താക്കളിൽ ഉണ്ടാക്കാനാവുമെന്ന് തെളിഞ്ഞാൽ അതിന്റെ നിരോധനം സാധൂകരിക്കപ്പെടാം. അതില്ലാത്തിടത്തോളം ഇല്ല. കണവ, കക്കാ ഇറച്ചി തുടങ്ങിയ ഷെൽ ഫിഷ്, കൂണുകൾ തുടങ്ങിയവയൊക്കെ പല മനുഷ്യരിലും അപകടകരമായ അലർജികൾ ഉണ്ടാക്കാറുണ്ട് എന്നുവച്ച് അത്തരം പ്രശ്നങ്ങൾ ഇല്ലാത്തവർ കൂടി എന്തിന് അവ കഴിക്കുന്നതിൽനിന്ന് വിലക്കപ്പെടണം? ഇവിടെ പ്രശ്നം അവനവന്റെ വിവേചനാധികാരമാണ്. അത് മനസിലാക്കാതെയുള്ള നിരോധനങ്ങൾ ഏകപക്ഷീയവും അശാസ്ത്രീയവുമാണ്.

കേരളത്തിലെ വാഹനാപകടങ്ങളിൽ  ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് ബസ് അപകടങ്ങളിലാണ്. അത് കെ എസ് ആർ ടീ സി, സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചിട്ടാണോ?  അത്തരം എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്? അല്ല എങ്കിൽ പിന്നെ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ നിരോധിക്കുക എന്നതല്ലേ മേല്പറഞ്ഞതരം യുക്തിവച്ച് കരണീയം? മദ്യം ആരോഗ്യത്തിന് ഹാനികരമാണ് എന്നതുപോലെ സാമാന്യമായി പറയാവുന്ന ഒന്നാണ് വാഹനങ്ങൾ അപകടമുണ്ടാക്കുമെന്നും, ഫാക്ടറികൾ അന്തരീക്ഷമലിനീകരണമുണ്ടാക്കുമെന്നതും തൊട്ട് പശുവിന്റെ വളി ആഗോളതപനത്തിനാക്കം കൂട്ടും എന്നത് വരെ. അപ്പോൾ ഇവയൊക്കെ നിരോധിക്കപ്പെടാത്തതിന്റെ യുക്തി എന്താണ്? ഇവയൊക്കെ മനുഷ്യപുരോഗതിയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണെന്നും മദ്യം അതിനെ തുരങ്കം വയ്ക്കുന്ന ഒന്നാണെന്നും ആവാം അത്. പക്ഷേ, വാഹനങ്ങൾക്കും, വ്യവസായവിപ്ളവത്തിനും, ക്ഷീരവിപ്ളവത്തിനും ഒക്കെ മുൻപേ നിലനിന്നിരുന്ന ഒന്നാണ് മദ്യ ഉപഭോഗം.അത് ഈ പറയുന്നതുപോലെ ഒരു വലിയ സാമൂഹ്യവിപത്ത് ആയിരുന്നുവെങ്കിൽ ഇത്ര നീണ്ട ഒരു ചരിത്രത്തിനുള്ളിൽ അത് ഉണ്ടാക്കുമായിരുന്ന ആപത്തുകളെ ലോകസമൂഹം അതിജീവിക്കുമായിരുന്നില്ല എന്ന് വ്യക്തം.

തീർചയായും മദ്യപിച്ച് വാഹനം ഓടിക്കുന്നത് അപകടം ഉണ്ടാക്കാറുണ്ട്. അതിന് കാരണം മദ്യമായതുകൊണ്ട് അത് നിരോധിക്കുന്നു എന്നതാണ് യുക്തിയെങ്കിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതുകൊണ്ട് അപകടങ്ങൾ ഉണ്ടാകാരുണ്ട് എന്ന കാരണം കൊണ്ട് മൊബൈൽ ഫോണും നിരോധിക്കണ്ടേ? ഓവർ ടേക്കിങ്ങിനിടയിൽ അപകടങ്ങളുണ്ടാകാറുണ്ട് എന്നതുകൊണ്ട് അത് നിരോധിക്കണ്ടേ? മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലെന്നും, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ലെന്നും, ഓവർ ടേക്കിങ്ങ് അനുവദനീയമായ ഇടങ്ങളിലല്ലാതെ അത് പാടില്ലെന്നും നിയമങ്ങളുണ്ട്. അത് പാലിക്കാൻ പൌരന്മാരും, അത് തെറ്റിക്കുന്നവരെ ശിക്ഷിക്കാൻ നിയമസംവിധാനവും സജ്ജമാകുന്നതിനുപകരം നിരോധനം ആണ് എളുപ്പവഴിയെങ്കിൽ മദ്യത്തിനും മുൻപേ നിരോധിക്കേണ്ട മറ്റൊന്നുണ്ട്.

പ്രബുദ്ധ കേരളം സമം പ്രായപൂർത്തിയാവാത്ത കേരളം 

അഴിമതികളെയും കുംഭകോണങ്ങളെയും കുറിച്ചുള്ള ആരോപണങ്ങൾ  പുറത്ത് വരുമ്പോൾ അധികാരിവർഗ്ഗം പൊതുവിലും  പ്രത്യേകിച്ച്  കേരളത്തിലും പറയുന്ന ഒരു സ്ഥിരം ഡയലോഗുണ്ട്. ഇവിടത്തെ പ്രബുദ്ധരായ പൊതുജനം ഇതൊന്നും വിശ്വസിക്കില്ല. അവർക്ക് ശരി തെറ്റുകൾ തിരിച്ചരിയാനുള്ള ബുദ്ധിയുണ്ട്, യുക്തിയുണ്ട്. ഒരു വ്യാജ പ്രചരണവും അവരുടെ മുൻപിൽ വിലപ്പോവില്ല എന്ന് . അങ്ങനെ പ്രബുദ്ധരും, അതിസങ്കീർണ്ണമായ കണക്കുകളും, നിയമവശങ്ങളും, സാങ്കേതികതകളും ഉൾക്കൊള്ളുന്ന ആരോപണങ്ങളിൽനിന്ന് പോലും രേഖകൾ പരിശോധിച്ച് ശരിതെറ്റുകൾ തിരിച്ചറിയാൻ തക്ക ക്ഷമയും  വിവേചനബുദ്ധിയുമുള്ളവരുമായ ഒരു സമൂഹത്തിലേയ്ക്ക് അവർ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള നിരോധനങ്ങൾ ഏർപ്പെടുത്തേണ്ടിവരുന്നു എങ്കിൽ അതിൽ ഒരു വൈരുദ്ധ്യമില്ലേ? പ്രത്യേകിച്ച് സമൂഹനമയ്ക്ക് എന്ന ഭാഷ്യത്തിലൂടെ അത് നടപ്പിലാക്കപ്പെടുമ്പോൾ ഭരണകൂടം ഒരു രക്ഷകർത്താവിന്റെ വേഷമാണണിയുന്നത്. പൗരസമൂഹത്തെ അപക്വം, അല്ലെങ്കിൽ പ്രായപൂർത്തിയാവത്തതായി നിർവചിക്കുന്നതാണ് ഭരണകൂടത്തിന്റെ പൊടുന്നനേ ഉള്ള  ഈ വേഷപ്പകർച്ച.

മദ്യം ലഭ്യമായിരിക്കുന്നിടത്തോളം അത് യാതൊരു നിയന്ത്രണവും, യുക്തിയും, തത്വദീക്ഷയുമില്ലാതെ ഉപയോഗിച്ച് ലക്ക് കെട്ട് തെരുവിൽ കിടക്കുക എന്നതാണ് മലയാളിയുടെ മദ്യപാന ശീലം എന്നതുകൊണ്ടാവണമല്ലൊ ഇവിടെ മദ്യം സവിശേഷമായ  ഒരു സാമൂഹ്യ വിപത്താവുന്നത്. അതുകൊണ്ടാവണമല്ലോ, വിശുദ്ധ നഗരമായ വത്തിക്കാനിൽ പോലും ഇല്ലാത്ത മദ്യനിരോധനം തനത് സവിശേഷസാഹചര്യങ്ങൾ മുൻനിർത്തി കേരളത്തിൽ വേണമെന്ന് ക്രൈസ്തവ സഭകൾ പറയുന്നത്. അതേ കാരണങ്ങൾ കൊണ്ടാവുമല്ലൊ ഗാന്ധിയുടെ ജന്മനാട് എന്ന നിലയിൽ  ഗുജറാത്ത്  ഒഴിച്ചുനിർത്തിയാൽ തങ്ങൾ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഇല്ലാത്ത മദ്യ നിരോധനം കോൺഗ്രസ് സർക്കാർ തീരുമാനിച്ചതിലും ഗംഭീരമായി നടപ്പിലാക്കണമെന്ന് കേരളത്തിൽ ബി ജെ പിക്കാർ തീരുമാനിക്കുന്നതും അവരുടെ യുവജന സംഘടന അതിന്റെ നടത്തിപ്പിന്റെ ചുക്കാൻ പിടിക്കുന്നതും. 

പ്രായപൂർത്തി വോട്ടവകാശം 

നമ്മുടെ ഇലക്ഷൻ കമ്മിഷൻ ഇന്ത്യൻ പൌരന്റെ വോട്ടവകാശത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ്.

The democratic system in India is based on the principle of universal adult suffrage; that any citizen over the age of 18 can vote in an election (before 1989 the age limit was 21). The right to vote is irrespective of caste, creed, religion or gender. Those who are deemed unsound of mind, and people convicted of certain criminal offences are not allowed to vote.
അതായത് മാനസീക ആരോഗ്യമില്ലാത്ത മനുഷ്യർക്ക് വോട്ടവകാശം ഇല്ലെന്ന്.

കേരളത്തിലെ മുഴുവൻ ജനസംഖ്യയുടെ പകുതിയോളം വരുന്ന പുരുഷന്മാരിൽ ബഹുഭൂരിപക്ഷവും മദ്യപാനികളായി തീർന്നിരിക്കുന്നു എന്നതാണ് കണക്കുകളെ ഉദ്ധരിച്ച് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്! .കേരളത്തിൽ  മദ്യം കഴിക്കാൻ തുടങ്ങുന്നവരുടെ ശരാശരി പ്രായം 13 ആണെന്നാണ് ഒരു ചാനൽ ചർച്ചയിൽ ( കണക്കുകൾ വച്ച് ആയിരിക്കും. ഇല്ലെങ്കിൽ പിന്നെ പതിനാലെന്നോ പതിനഞ്ചെന്നോ പറഞ്ഞുകൂടെ..! ) ശ്രീ കെ. പി അനിൽ കുമാർ പറയുന്നത്. അതായത്  കേരളത്തിലെ പുരുഷന്മാരിൽ പ്രായഭേദമെന്യേ  ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ ആരോഗ്യത്തിനും, സാമൂഹ്യ ജീവിതത്തിനും, പാരമ്പര്യത്തിനും അനുയോജ്യമായ രീതിയിൽ ഭക്ഷണ, പാനീയങ്ങളെ തിരഞ്ഞെടുക്കാനുള്ള സ്വബുദ്ധി പോലും ഇല്ല എന്ന്. ഉണ്ടായിരുന്നെങ്കിൽ  മദ്യക്കുപ്പിയിൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് എഴുതിവച്ചിട്ടും  അവർ വാങ്ങി കുടിക്കില്ലായിരുന്നല്ലോ . വ്യക്തിഗത ജീവിതത്തിൽ പോലും ആരോഗ്യകരമായ തീരുമാനം എടുക്കാൻ ശേഷിയില്ലാത്ത ഈ മലയാളി പുരുഷവർഗ്ഗത്തിന്റെ മേലാണ് പതിനെട്ട് തികയുന്നതുമുതൽ ഒരു രാജ്യത്തിന്റെ മുഴുവൻ ഭാഗധേയം നിർണ്ണയിക്കുവാനുള്ള ആളോഹരി  ഉത്തരവാദിത്തം. കള്ളും, പാലും, പച്ചവെള്ളവും, വിദേശ മദ്യവും ഉള്ള വിപണിയിൽനിന്ന് തനിക്ക് ആവശ്യമുള്ളത് വാങ്ങാനും, വിഷം വാങ്ങി കുടിക്കാതിരിക്കാനും വേണ്ട വിവേചന ബുദ്ധിയോ, മാനസീക ആരോഗ്യമോ ഇല്ല മലയാളിയ്ക്ക് എന്നതുകൊണ്ട് ആവണമല്ലോ  മദ്യം നിരോധിച്ച് അവനെ ആ പ്രലോഭനത്തിൽനിന്ന് രക്ഷിച്ച സർക്കാരിന് നിരോധിക്കുവാനുള്ള അധികാരം 'ജനനന്മയെ' കരുതി എടുത്ത് ഉപയോഗിക്കേണ്ടിവന്നത്. ഈ വസ്തുത കണക്കിലെടുത്ത് അവർ ഇതിനൊപ്പം   ഒന്നുകൂടി ചെയ്യേണ്ടതുണ്ട്. 

വ്യക്തിപരമായി  തനിക്ക് നല്ലതെന്ത്‌ ചീത്തയെന്ത് എന്ന തിരിച്ചറിവില്ലാതെ കണ്ണിൽ കണ്ടത് വാങ്ങി കുടിച്ചാൽ അതിന്റെ ദോഷം പ്രത്യക്ഷത്തിലെങ്കിലും വ്യക്തി തലത്തിൽ ആയിരിക്കുമല്ലോ. എന്നാൽ ഈ തരം ഉന്മാദികളിൽ ഒരു ജനാധിപത്യ വ്യവസ്ഥയുടെ ഭാഗധേയം നിർണ്ണയിക്കുക എന്ന ഭാരിച്ച  ഉത്തരവാദിത്തം കൊണ്ട് എറിഞ്ഞുകളഞ്ഞാൽ  ആ രാജ്യത്തിന്റെ ഭാവി എന്താകും? അതുകൊണ്ട് ദയവുചെയ്ത് സർക്കാർ മദ്യത്തോടൊപ്പം മലയാളി പുരുഷന്റെ വോട്ടവകാശം കൂടി പറ്റുമെങ്കിൽ ഒറ്റയടിക്കോ, അല്ലെങ്കിൽ ഘട്ടം ഘട്ടമായോ നിരോധിച്ച് അവരെ രക്ഷിച്ചെടുക്കണം.പുനരധിവസിപ്പിക്കണം.

Saturday, September 6, 2014

സൽമാന്റെ അറസ്റ്റ്: ഒരു ഫാസിസ്റ്റ് രൂപകം


ഈ കഴിഞ്ഞ ആഗസ്റ്റ്‌ ഇരുപതാം തിയതി (2014) അർദ്ധരാത്രിയാണ് സല്മാൻ എന്ന യുവാവിനെ കേരളാ പോലീസ് കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെ നടന്ന അറസ്റ്റ് എന്തിനായിരുന്നു എന്നുപോലും അറിയാതെ അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആ രാത്രി മുഴുവൻ തലസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ തോറും കയറിയിറങ്ങി നടന്നു. പിറ്റേന്ന് ഇന്ത്യൻ പീനൽ കോഡിന്റെ 124 A, 66 A കൂടാതെ 1971ൽ പാസാക്കിയ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് തുടങ്ങിയവ പ്രകാരമാണ് അറസ്റ്റ് എന്ന് അവർക്ക് അറിയാൻ കഴിഞ്ഞുവെങ്കിലും പിന്നെയും ദിവസങ്ങളോളം അവർക്കോ, അഭിഭാഷകർക്കു പോലുമോ അവനെ കാണാനായില്ല. മാധ്യമങ്ങൾക്കും ഈ വാർത്തയിൽ താല്പര്യം നശിച്ചതോടെ അയാൾക്ക് എന്ത് സംഭവിച്ചു എന്നത് ഇന്ന് നമുക്ക് മുൻപിൽ ഒരു ചോദ്യ ചിഹ്നമായി നില്ക്കുന്നു.

ഈ കണ്ട വകുപ്പുകളൊക്കെ ചുമത്തപ്പെടാനും, വർഷങ്ങളായി പിടികിട്ടാപ്പുള്ളികളായി തുടരുന്ന ചില തീവ്രവാദികളൊക്കെ പൊടുന്നനേ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാണുന്ന ബന്തവസ്സോടെയും അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യപ്പെടാനും എന്താണ് സല്മാൻ ചെയ്ത ഉഗ്ര കൃത്യം? അറസ്റ്റ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ്, രണ്ടായിരത്തി പതിനാല് ഓഗസ്റ്റ് പതിനെട്ടാം തിയതി രണ്ട് പെൺകുട്ടികളുൾപ്പെടെ അഞ്ച് സുഹൃത്തുക്കളുമായി തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ " ഞാൻ സ്റ്റീവ് ലോപ്പസ്" എന്ന സിനിമ കാണാൻ പോയി. പ്രദർശനത്തിനോട് അനുബന്ധിച്ച് ദേശീയ ഗാനം കേൾപ്പിച്ചപ്പോൾ അവർ ബഹുമാനസൂചകമായി എഴുന്നേറ്റ് നിന്നില്ല. കൂടാതെ ഗാനം കഴിഞ്ഞപ്പോൾ കൂകി വിളിച്ചു എന്നും ആരോപിക്കപ്പെടുന്നു. ഒപ്പം "ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല" എന്നുതുടങ്ങുന്ന ഒരു സിനിമാ പാട്ടിലെ സ്ഥൂലവൽകൃതമായ ദേശീയതയ്ക്ക് പാരഡി തീർത്തുകൊണ്ട് ഫെയ്സ് ബുക്കിൽ പോസ്റ്റിടുകയും തുടർ ചർച്ചകളിൽ ദേശീയത എന്ന സാംസ്കാരിക ആശയത്തോടുള്ള തന്റെ വിയോജിപ്പ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു എന്നതും പ്രകോപനമായി. ഇതിനാലൊക്കെ വികാരം വൃണപ്പെട്ട ചില 'രാജ്യ സ്നേഹി'കൾ കൊടുത്ത പരാതിയിന്മേലായിരുന്നു അറസ്റ്റും, ദേശ സുരക്ഷയ്ക്കും, അഖണ്ഡതയ്ക്കും പ്രഖ്യാപിത വെല്ലുവിളിയായി തീർന്ന ഒരു ഉഗ്രതീവ്രവാദിയെ എന്നവണ്ണമുള്ള കൈകാര്യം ചെയ്യലും!

ദേശീയത
നാം ഇന്ന് പിന്തുടരുന്ന നേഷൻ സ്റ്റേറ്റ് എന്ന സങ്കല്പം ആധുനികതയുടെ കാലഘട്ടം മുതൽക്ക് മാത്രം നിലവിൽ വരാൻ തുടങ്ങുന്ന ഒന്നാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രായം വെറും ഏഴ് പതിറ്റാണ്ടിനുള്ളിൽ മാത്രമേ വരു. ഇത് ലോക മാനവികതയുടെ സാമൂഹ്യരാഷ്ട്രീയ പരിണാമങ്ങളുടെ ചരിത്രത്തിന്റെ മരണം കുറിക്കുന്ന അന്യൂനമായ ഒരു വ്യവസ്ഥയാണെന്ന് ദേശീയവാദം തിമിരമായി വികസിപ്പിച്ചവർ മാത്രമേ പറയു. പ്രത്യേകിച്ച് ആഗോളവല്ക്കരണം ദേശീയസീമകളെയും, സ്വാശ്രയത്തെ തന്നെയും അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്ന കാലത്ത്.

ഒരു വശത്ത് ആഗോളവൽക്കരണത്തിനായി ദേശസീമകൾ മത്സരിച്ച് തുറന്നിടുന്ന ഭരണ വർഗ്ഗം തന്നെ മറുവശത്ത് ദേശീയതയെ ഏറ്റവും അക്രമാസക്തമായ രീതിയിൽ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത് വ്യക്തമായ ചില അജണ്ടകൾ മുൻനിർത്തിയാണ്. തീവ്രദേശീയതയുടെതായ ഒരു പൊതുബോധത്തിന് ദേശത്തെ ഭരണകൂടത്തിൽനിന്ന് വ്യതരിക്തമായി കാണാനുള്ള ശേഷി നഷ്ടമാകുന്നു. അതോടെ ഭരണകൂടത്തിന്റെ, ഭരണത്തലവന്റെ നയങ്ങൾക്കും ആശയങ്ങൾക്കും എതിരായ ഏത് വിമർശനവും ദേശത്തിനെതിരേയുള്ള വിമർശനമായി, ദേശദ്രോഹമായി വായിക്കപ്പെടും. തുടർന്ന് ജനാധിപത്യത്തിൽനിന്ന് ക്രമേണെ പ്രതിപക്ഷം പൂർണമായും ഉച്ചാടനം ചെയ്യപ്പെടും. അങ്ങനെ പൊതുബോധവും, ഭരണകൂട ഉപകരണങ്ങളും, മീഡിയയും, ജുഡീഷ്യറിയും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് എതിർ ശബ്ദങ്ങളെ തമസ്കരിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതിൽ വിജയിക്കുന്നതോടെയാണ് ഒരു ജനാധിപത്യ ഭരണകൂടം ഫാസിസ്റ്റായി മാറുന്നത്. അതിനവർ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് ദേശീയത എന്ന സങ്കൽപ്പത്തെയായിരിക്കും എന്നതിന് ചരിത്രത്തിൽ നിരവധി തെളിവുകളുണ്ട്.

ഫാസിസത്തിന്റെ ലക്ഷണശാസ്ത്രം
പ്രശസ്ത ഇറ്റാലിയൻ സാഹിത്യകാരനായ ഉമ്പർട്ടോ എക്കോ തന്റെ ' എറ്റേണൽ ഫാസിസം' എന്ന പ്രശസ്ത ലേഖനത്തിലൂടെ ഫാസിസത്തിന്റെ ചില പൊതു സ്വഭാവങ്ങളെ അക്കമിട്ട് വിവരിക്കുന്നുണ്ട്. അതിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്ന് "Disagreement is treason" എന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A എന്ന വകുപ്പിന്റെ സങ്കുചിതവും, ഭാവനാരഹിതവുമായ പ്രയോഗം കൊണ്ട് ഫലത്തിൽ സ്ഥാപിക്കപ്പെടുന്നത് ഭരണകൂടത്തോടുള്ള ഏതൊരെതിർപ്പും വിമർശനവും ദേശദ്രോഹമാണെന്ന ഫാസിസ്റ്റ് ആശയം തന്നെയാണ്. സല്മാൻ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പ്രകാശിപ്പിച്ചത് ദേശീയത എന്ന സാംസ്കാരിക ആശയത്തോടുള്ള വിയോജിപ്പും ആരാജകത്വവാദം എന്ന മറ്റൊരു ആശയത്തോടുള്ള താല്പര്യവുമാണ്. അയാൾ ദേശത്തിനെതിരേ കലാപം നയിക്കുകയോ, ഒരു കായിക കലാപത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല. പൊതുബോധത്തിന് ദഹിക്കാത്ത ആശയങ്ങളും, വീക്ഷണങ്ങളും ഉണ്ടാവുക എന്നാൽ രാജ്യദ്രോഹിയായിതീരുക എന്നാണോ? സൽമാന്റെ അറസ്റ്റ് ഉയർത്തുന്ന പ്രാഥമികമായ പ്രശ്നം ഇതാണ് .

രണ്ടാമത്തെ പ്രശ്നം ആശയപരമായ വിയോജിപ്പുകളുടെ കായികമായ സാക്ഷാത്കാരമാണ്. ദേശീയത എന്ന ആശയത്തോടുള്ള തന്റെ വിയോജിപ്പിന്റെ കായികമായ സാക്ഷാത്കാരമായിരുന്നു അത് കേൾപ്പിക്കുന്ന വേളയിൽ ബഹുമാന സൂചകമായി എഴുനേറ്റ് നില്ക്കുക എന്ന കൃത്യത്തിൽനിന്നുള്ള മാറി 'ഇരി'ക്കൽ. എന്നാൽ അപ്പോഴും അയാൾ ദേശിയ ഗാനം കേൾപ്പിക്കുന്നതിനെയോ, കേൾക്കുന്നതിനെയോ തടയാൻ ശ്രമിച്ചിട്ടില്ല. എല്ലാവരും എഴുനേറ്റ് നിന്നപ്പോൾ അയാളും സുഹൃത്തുക്കളും ഇരിപ്പ് തുടർന്നു എന്നതാണ് കുറ്റം. വ്യത്യസ്തതകളൊടുള്ള പൊതുസമൂഹത്തിന്റെ ഈ ഭയത്തെയും അസഹിഷ്ണുതയെയുമാണ് ഫാസിസത്തിന്റെ മറ്റൊരു ലക്ഷണമായി എക്കോ എണ്ണുന്നത്.

പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിനെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചാൽ സല്മാൻ ചയ്തത് കുറ്റമാണെന്ന് പറഞ്ഞൊപ്പിക്കാം. പക്ഷേ അത്തരം ഒപ്പിക്കലുകൾ ചിന്തിക്കാനും, സ്വതന്ത്രമായി അഭിപ്രായങ്ങൾ രൂപീകരിക്കാനും അവ പ്രകടിപ്പിക്കുവാനുമുള്ള ഭരണഘടനാപരമായ അവകാശവുമായി കലഹിക്കുന്നവയായിരിക്കും എന്ന് മാത്രം. നമ്മുടെ ഭരണഘടനയെ മഹത്തരമാക്കുന്നത് അതിന്റെ സത്താപരമായ പുരോഗമനാത്മകതയാണ്. എന്നാൽ ഈയിടെയായി നിരന്തരം ആവർത്തിച്ചുവരുന്ന അധികാരം ഉപയോഗിച്ചുള്ള ഭരണഘടനാ മൂല്യങ്ങളുടെ ദുർവ്യാഖ്യാനങ്ങളും, വളച്ചൊടിക്കലും അതിന് കിട്ടുന്ന പൊതുസമ്മതിയും നമ്മുടെ ജനാധിപത്യബോധത്തിന്റെ വളർച്ചയുടെ ദിശയെക്കുറിച്ച് ശുഭകരമായ സൂചനകളല്ല തരുന്നത്.

എവിടെയും എന്തിലും ഒരു ഗൂഢാലോചനാ ഗന്ധം!
ഉംബർട്ടോ എക്കോ മുന്നോട്ട് വയ്ക്കുന്ന Obsession with a plot and the hyping-up of an enemy threat എന്ന ഫാസിസ്റ്റ് സ്വഭാവവിശേഷമാണ് ഒരുപക്ഷേ വർത്തമാന ഭാരതത്തിന്റെ ഹിന്ദുത്വപൊതുബോധനിർമ്മിതിയുടെ ആണിക്കല്ല്. ദശാബ്ദങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ ഹിന്ദുത്വ ഹെജമണി നമുക്ക് ഒരു ശത്രുവിനെ ഉണ്ടാക്കി തന്നു. അതാണ് ഇസ്ലാം. കേരളത്തെ സംബന്ധിച്ചിടത്തോളം സാംസ്കാരിക തലത്തിൽ അതിന്റെ വേരുകൾക്ക് ആശാനോളം ആഴമുണ്ട്. അദ്ദേഹത്തിന്റെ ദുരവസ്ഥ എന്ന കവിത അതിനൊരു ഉദാഹരണമാണ്. ഇസ്ലാമോഫോബിയ അമൂർത്തമായ ഒരു സംസ്കാരിക രോഗമാണെങ്കിൽ അതിനെ മൂർത്തവൽക്കരിക്കാൻ പറ്റിയ നല്ലൊരു ശത്രുവിനെ വിഭജനം ഹിന്ദുത്വ വാദികൾക്ക് സംഭാവന ചെയ്തു. അതാണ് പാകിസ്ഥാൻ. ഉത്തരാധുനികതയിലേയ്ക്ക് കടന്നതോടെ പാകിസ്ഥാനിൽനിന്നും, അഫ്ഗാനിസ്ഥാനിൽനിന്നും, ഇറാനിൽ നിന്നും, സൌദിയിൽ നിന്നും ഒക്കെയായി മുസല്മാൻ എന്ന സാമാന്യവൽക്കരിക്കപ്പെട്ട ശത്രു സ്വരൂപത്തിന് വ്യക്തി തലത്തിലും സംഘടനാ തലത്തിലും നിരവധി മൂർത്തമായ രൂപങ്ങൾ സംഭാവനചെയ്തു പാൻ ഇസ്ലാം എന്ന മറ്റൊരു ഫാസിസ്റ്റ് ഹെഗമണി.

പരസ്പരാശ്രയത്തോടെ വളരുന്ന ഈ ഫാസിസ്റ് വ്യവസായം ( കൃത്യമായ അർത്ഥത്തിൽ ഫാസിസം എന്നത് കോർപ്പരെറ്റിസമാണെന്ന് പറഞ്ഞത് സാക്ഷാൽ മുസ്സോളിനിയാണ്) കോർപ്പരെറ്റ് വിപണി തലത്തിൽ ശത്രുവെന്ന ഈ സ്വന്തം ഉത്പന്നത്തെ അവരുടെ തന്നെ ഇതര ഉല്പന്നങ്ങളുടെ വിപണനത്തിന് ഒരു ത്വരകമായി ഉപയോഗിക്കുന്നു. ആയുധ വ്യാപാരം തൊട്ട് ആണവനിലയങ്ങൾ വരെ വ്യാപിക്കുന്നു ഈ വ്യവസായ ശൃംഖല. രാഷ്ട്രീയമായ അധികാരതലത്തിലാവട്ടെ അവർ ഇതിനെ ഉപയോഗിക്കുന്നത് ഭരകൂട ഭീകരതയ്ക്ക് ദേശസുരക്ഷ മുൻനിർത്തി ഒരു അനുകൂല സാംസ്കാരിക യുക്തിയുണ്ടാക്കാനും, അതുപയോഗിച്ച് അവരുടെ മറ്റ് താല്പര്യങ്ങൾ ഒളിച്ച് കടത്താനുമാണ്. അതിനുവേണ്ടി അവർ ശത്രു എന്ന രൂപകത്തെ ചില ബിംബങ്ങളിലേയ്ക്ക് വികസിപ്പിക്കുന്നു." ക്രൂര മുഹമ്മദർ" എന്ന രൂപകം പതുക്കെ പതുക്കെ താടി, തൊപ്പി, തലക്കെട്ട് തുടങ്ങിയ ബിംബങ്ങളിലേയ്ക്ക് ക്രൂരതയുടെ, ദേശദ്രോഹത്തിന്റെ, വിശ്വാസ വഞ്ചനയുടെ പ്രതിനിധാനങ്ങളെ പ്രതീകവൽക്കരിച്ച് ഉറപ്പിക്കുന്നു.

ഇത് തന്നെയാണ് സല്മാന് ജാമ്യം നിഷേധിക്കുവാനായി ഭരണകൂടം കണ്ടെത്തിയ, അയാളെ ചില താടിക്കാർ നിരന്തരം സന്ദർശിക്കാറുണ്ട് എന്ന വാദത്തിന്റെയും അത് അംഗീകരിച്ച് അയാൾക്ക് നീതി നിഷേധിച്ച നീതി പീഠത്തിന്റെയും യുക്തി. ലല്ലു പ്രസാദ് യാദവിനും റാബരീ ദേവിക്കുമെതിരേ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് എടുത്ത കേസ് തള്ളിക്കൊണ്ട് 2005 ഇൽ ബീഹാറിൽ വന്ന കോടതിവിധിയിലെ പരാമർശം ഓർക്കുക:
"being seated during a national anthem, however seemingly repugnant, is not a crime against the law"

എന്നാലിന്ന് സല്മാന് ജാമ്യം നിഷേധിച്ചുകൊണ്ട് പ്രബുദ്ധ കേരളത്തിലെ ഒരു ജഡ്ജി നടത്തിയ പരാമർശം അയാൾ ചെയ്തത് കൊലപാതകത്തിലും വലിയ കുറ്റമാണെന്നാണ്. ഒൻപത് വർഷങ്ങൾ കൊണ്ട് നമ്മുടെ നീതിബോധം മുഴുവനായി കീഴ്മേൽ മറിഞ്ഞോ അതോ മുസ്ലീം നാമധാരികൾക്ക് മാത്രമാണോ ഈ പുതിയ നീതി ബാധകം?

ഏകീകൃത സിവിൽ കോഡ് അഥവാ ഹിന്ദുവിനും മുസ്ലീമിനും രണ്ട് ശിക്ഷാ നിയമം! 
സല്മാന് എതിരേ ചുമത്തപ്പെട്ട മൂന്ന് കുറ്റങ്ങളിൽ ആദ്യത്തേത് ദേശനിന്ദയാണ്. അതിന് നിദാനമായത് ദേശീയ ഗാനം കേട്ടിട്ട് എഴുനേൽക്കാതിരുന്നു എന്നതും. പക്ഷേ ഈ 'ദേശദ്രോഹ' വൃത്തിയിൽ അയാൾക്കൊപ്പം വേറെയും അഞ്ച് പേർ കൂടി പങ്കാളികളായി ഉണ്ടായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അവർക്ക് പിന്നെ എന്ത് സംഭവിച്ചു? അവർ ആരും അറസ്റ്റ് ചെയ്യപ്പെട്ടതായി ഒരു മാധ്യമവും റിപ്പോർട്ട് ചെയ്ത് കണ്ടില്ല. പേരുകൾ പോലും വെളിപ്പെട്ടിട്ടില്ല. ഒരേ കുറ്റം ചെയ്ത ആറുപേരിൽ ഒരാളെ മാത്രം കുറ്റക്കാരനായിക്കണ്ട് അറസ്റ്റ് ചെയ്യുന്നതിന്റെ യുക്തി എന്താണ്? ദേശീയ ഗാനം കേട്ടിട്ടും എഴുനേൽക്കാതിരിക്കുന്നത് നികൃഷ്ടമായി കാണപ്പെടാമെങ്കിലും നിയമപരമായി ഒരു കുറ്റകൃത്യമല്ല എന്ന് കണ്ടെത്തിയ നീതിപീഠത്തിന്റെ ജനാധിപത്യബോധം ഒൻപത് വർഷങ്ങൾക്ക്ശേഷം അതേ കൃത്യം കൊലപാതകത്തെക്കാൾ ഹീനമായ കുറ്റകൃത്യമായി വിധിക്കുമ്പോൾ അതിനുപിന്നിലെ യുക്തി എന്താണ്?

ഉത്തരം പ്രകടമാണ്. അത് തന്നെയാണ് ഒരു ഫാസിസ്റ്റ് ഭരണകൂടം ആഗ്രഹിക്കുന്നതും. ഹിറ്റ്ലർ ജൂതന്മാരെ വേട്ടയാടിയത് മറ്റെന്തെങ്കിലും ഭരണകൂട ഭാഷ്യങ്ങൾ ചമച്ച് അതിന്റെ മറവിലായിരുന്നില്ല. ആഗോള വൽക്കരണാനന്തര നവ ഫാസിസത്തിന് ആ വഴി പ്രത്യക്ഷമായി പിന്തുടരനാവില്ല. അവർ അത് പ്രത്യക്ഷമായി സമ്മതിക്കുകയുമില്ല. എന്നാൽ സന്ദേശം ഏത് അന്ധനും വായിച്ചെടുക്കാനാവുംവിധം പ്രകടമായിരിക്കുകയും ചെയ്യും. അത് ഹിന്ദു രാഷ്ട്രത്തിൽ ഹിന്ദുവിനും മുസല്മാനും ഒരേ നീതി ആയിരിക്കില്ല എന്നത് തന്നെയാണ്.

ആദ്യത്തെ കൈവിലങ്ങ് ആരെ അണിയിക്കാൻ? 
ഹിന്ദുവിനെയും മുസ്ലീമിനെയും വിപരീത ദ്വന്ദ്വങ്ങൾ ആയി നിർവചിക്കുക എന്നത് ഇന്ന് ഹിന്ദുത്വ ഹെഗമണിയുടെ ലക്ഷ്യമൊന്നുമല്ല.കാരണം അവർ അത് നേരത്തെ സാധിച്ചുകഴിഞ്ഞു. കേരളത്തിൽ സല്മാന്റെയും, കർണ്ണാടകയിൽ ജാബീർ ഖാന്റെയും അറസ്റ്റ് അത്തരം ഒരു ദ്വന്ദ്വനിർമ്മിതിയ്ക്കും അപ്പുറത്തേയ്ക്കാണ് ലക്ഷ്യം വയ്ക്കുന്നത്. മുൻപ് പറഞ്ഞ "Disagreement is treason" എന്ന ഫാസിസ്റ്റ് ആശയത്തെ പൊതുബോധത്തിൽ ഉറപ്പിക്കുക എന്നതാണ് ആ ലക്‌ഷ്യം. നമ്മുടെ നവ ഫാസിസ്റ്റ് ഭരണകൂടം തീർത്ത് വച്ച ആദ്യത്തെ കൈവിലങ്ങ് പണ്ടേ അവർ കാൽചങ്ങയും കൂച്ചുവിലങ്ങും അണിയിച്ചുകഴിഞ്ഞ ന്യൂനപക്ഷങ്ങൾക്കായല്ല. അത് ഭൂരിപക്ഷസമുദായമെന്ന് ഭരണകൂടം എണ്ണുന്ന സമുദായത്തിലെ സ്വതന്ത്ര യുക്തിയെ അണിയിക്കുവാനുള്ളതാണ്.

നിഷേധമെന്ന സാംസ്കാരിക പ്രക്രിയയിൽ പങ്കാളികളായ ഒരു കൂട്ടത്തിൽനിന്ന് ചിലരെ മാത്രം കുറ്റക്കാരാക്കുകയും, മറ്റുള്ളവരെ അർത്ഥഗർഭമായ നിശബ്ദതയോടെ വെറുതെ വിടുകയും ചെയ്യുന്ന ഭരണകൂടം അവർ തങ്ങളുടെ കൂടെ നിർത്താനാഗ്രഹിക്കുന്ന ഭൂരിപക്ഷവിഭാഗത്തിലെ വിപ്ലവകാരികൾക്ക് മേൽ പരോക്ഷമായ ഒരുതരം വിധേയത്വത്തിന്റെ വല നെയ്യുകയാണ് ചെയ്യുന്നത്. സല്മാനോടൊപ്പം തിരുവനന്തപുരത്തെ തീയറ്ററിൽ ഉണ്ടായിരുന്ന, അയാൾ ചെയ്ത കൃത്യത്തിൽ പങ്കാളികളായിട്ടും വെറുതേ വിടപ്പെട്ട ആ അഞ്ച് പേരും, ആ കർമ്മത്തിൽ ശരീരം കൊണ്ട് പങ്കാളികൾ ആയില്ലെങ്കിലും ആശയപരമായി അതിനോട് യോജിപ്പുള്ളവരും അടങ്ങുന്ന ഒരു വലിയ സമൂഹം അവർ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഭരണകൂടം വച്ചുനീട്ടുന്ന ആനുകൂല്യം പറ്റി മാത്രം സ്വതന്ത്രരായി തുടരുന്നവരാണ്. കുടുംബജീവിതം , തൊഴിൽ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലൂടെ ഭരണകൂടം മനുഷ്യനുമേൽ നടത്തുന്ന മെരുക്കലെന്ന അധികാരക്രിയയ്ക്ക് പുറത്ത് സ്വാതന്ത്ര്യം യുവത്വത്തിന് കൊടുക്കുന്ന വിപ്ലവകരമായ നിഷേധക്ഷമതയെ അധികാരത്തിനോടുള്ള കടപ്പാട് തിരുകി കയറ്റി മുളയിലേ നുള്ളിക്കളയുക എന്നതാണ് ഈ ആനുകൂല്യത്തിനുപിന്നിലുള്ള അജണ്ട. അതുകൊണ്ട് തന്നെ സല്മാനും, ജാബിർ ഖാനും,പേരറിയാത്ത മറ്റനേകം മനുഷ്യരും അന്യായമായി തടങ്കലിൽ കിടക്കുമ്പോൾ ഭരണകൂടവിധേയത്വത്തിന്റെ ധാർമ്മികവേദനയും അപമാനവും അനുഭവിക്കാതെ ഒരു മതേതര പുരോഗമനവാദിയ്ക്കും തന്റെ സ്വാതന്ത്ര്യത്തെ നോക്കികാണാനാവില്ല.

നഷ്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ...
കമ്യൂണിസ്റ്റ് ഗൃഹാതുരസ്മരണകളിൽനിന്ന് പൊടുന്നനേ പൊന്തിവന്ന ഒരു മുദ്രാവാക്യമല്ല ഇത്. നവ ഫാസിസത്തിന്റെ ഈ കാലഘട്ടത്തിൽ ഒരു സ്വതന്ത്ര മനുഷ്യനും അങ്ങനെ പറയാനുമാവില്ല. കാരണം നിങ്ങളിൽ ഇനിയും കൈവിലങ്ങ് വീണിട്ടില്ല എന്നതും അതിൽനിന്ന് നിങ്ങൾ ഒഴിവാക്കപ്പെടുന്നു എന്നതും പലപ്പോഴും തിരിച്ചറിയൽ രേഖകൾ പ്രകാരം നിങ്ങൾ ഭരണകൂടതാല്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു സ്വത്വ വിഭാഗത്തിൽ പെടുന്നു എന്നതുകൊണ്ടാണ് എന്നത് തന്നെ. അതായത് നിങ്ങളുടെ എല്ലാ മേധാശക്തിയ്ക്കും അപ്പുറം നിങ്ങൾ ഭരണകൂട വിധേയത്വത്തിന്റെ കൈവിലങ്ങുമായാണ് പിറക്കുന്നത് എന്ന്. ആ അർത്ഥത്തിൽ ഇനിയും രേഖകളിലെങ്കിലും ഹിന്ദുവായിരിക്കുന്ന ഒരോ മനുഷ്യനും സല്മാൻ, ജാബിർ ഖാൻ എന്നീ യുവാക്കൾ , മദനി എന്ന മധ്യവയസ്കൻ, കുറ്റവാളിയെന്ന് തെളിയിക്കാൻ പോലും മെനക്കെടാതെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി ഭരണകൂടം കൊന്ന അഫ്സൽ ഗുരു എന്ന പരേതൻ തുടങ്ങിയ നിരവധി മനുഷ്യർ കടന്നുപോയ അനീതികളുടെ ചരിത്ര പുസ്തകത്തിന്റെ രചനയ്ക്ക് പരോക്ഷമായി റോയല്ടി കൈ പറ്റുന്നുണ്ട്.

ലജ്ജയുണ്ട്, ഇവിടെ ഇനിയും ഒരു ഹിന്ദുപേരുമായി ജീവിക്കുന്നതിൽ.

Tuesday, September 20, 2011

ഫാസിസത്തിന്റെ നാട്ടുവഴികള്‍

വീട്‌ എന്ന സ്വപ്നം മലയാളിയുടെ മനസ്സില്‍ ചേക്കേറിയത്‌ ഈ കഴിഞ്ഞ ഒന്നൊന്നര ദശാബ്ദങ്ങള്‍ക്കിടയിലൊന്നുമല്ല. എന്നാല്‍ അത് ഇന്ന് കാണും വിധം ആഘോഷിക്കപ്പെടാന്‍ തുടങ്ങിയതിന്റെ ചരിത്രത്തിന്‌ ഏറിയാല്‍ ഒരു പത്തിരുപതു വര്‍ഷത്തെ പഴക്കമേ കാണൂ. 'വീട്‌', 'സ്വപ്നക്കൂട്‌', 'നെസ്റ്റ്‌' തുടങ്ങി എണ്ണമറ്റ പേരുകളില്‍ ചാനലുകളിലും ആനുകാലികങ്ങളിലും ഏറിവരുന്ന ഗൃഹനിര്‍മാണസംബന്ധിയായ പംക്തികളും, പ്രസിദ്ധീകരണങ്ങള്‍ തന്നെയും ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പറഞ്ഞുവരുന്നത്‌ അതെക്കുറിച്ചല്ല. കേരളത്തിന്റെ ഗൃഹനിര്‍മാണമേഖലയിലെ കുതിച്ചുകയറ്റം സൃഷ്ടിച്ച ഒരു ഉല്‍പന്നത്തെയും സാമൂഹത്തിലെ അതിന്റെ പ്രതിപ്രവര്‍ത്തനങ്ങളെയും കുറിച്ചാണ്.

മുന്‍പൊക്കെ ഒരാശാരിയെ വിളിച്ച്‌ സ്ഥാനം കണ്ട്‌ കല്ലിടുന്നത്ര ലളിതമായി തുടങ്ങിയിരുന്ന ഗൃഹനിര്‍മാണപ്രക്രിയ ഇന്ന് ബീജവാപം ചെയ്യുന്നതേ വാസ്തുശാസ്ത്രമെന്ന 'നിയോ ക്ലാസിക്കല്‍ ശാസ്ത്ര'ത്തിന്റെ അച്ചിലൂടെയാണ്‌. ഗുണമൊന്നുമുണ്ടായില്ലെങ്കിലും ദോഷമൊന്നുമുണ്ടാക്കില്ലല്ലോ, അതായത് ചുരുങ്ങിയ പക്ഷം റിയാക്ഷനൊന്നുമുണ്ടാവില്ലല്ലോ എന്ന ഹോമിയോപ്പതിക്‌ യുക്തിയാണ്‌ ഒരു തരത്തില്‍ നമ്മുടെ മധ്യവര്‍ഗസമൂഹത്തില്‍ വാസ്തുശാസ്ത്രത്തിന്‌ കൈവരിക്കാനായ പ്രചാരത്തിന്റെ ഹേതുക്കളിലൊന്ന്. പക്ഷേ ഇതിന്റെ വ്യാപനം ഇന്നുള്ള തോതില്‍ മുന്‍പോട്ട്‌ പോവുകയാണെങ്കില്‍ അത്‌ ചില റിയാക്ഷനുകളുമുണ്ടാക്കും എന്നു സൂചിപ്പിക്കാനാണീ കുറിപ്പ്‌.

ഒരു സുഹൃത്തിന്റെ ഗൃഹനിര്‍മാണാനുഭവമാണ്‌ പ്രചോദനം. വ്യക്തിഗതാനുഭവങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതിലുള്ള അപാകതകളെക്കുറിച്ച്‌ അറിയാതെയല്ല. എന്നിട്ടുമെന്തുകൊണ്ട് എന്ന ചോദ്യത്തിന് വഴിയേ മറുപടി പറയാം. ആളൊരു യുക്തിവാദിയും നിരീശ്വരവാദിയുമാണ്‌.(യുക്തിവാദി നിരീശ്വരവാദിയായിരിക്കും. എന്നുവെച്ച്‌ നിരീശ്വരവാദികളെല്ലാം യുക്തിവാദികളായിരിക്കണമെന്നില്ല എന്ന നിരീക്ഷണം അവലംബിച്ചാണ്‌ രണ്ടു വിശേഷണങ്ങള്‍ ചേര്‍ത്തുള്ള ഈ ആര്‍ഭാടം!)

ഗൃഹനിര്‍മാണത്തിന്റെ കൂടപ്പിറപ്പായ പ്രതിസന്ധികള്‍, അത്‌ നിര്‍മിക്കുന്നവന്‌ ഉണ്ടാവുന്ന സാമ്പത്തികവും മാനസികവുമായ ഞെരുക്കങ്ങളായാലും, ഗണനീയമായ അളവില്‍ മനുഷ്യവിഭവശേഷി ഒരേ സമയത്ത്‌ ഉപയോഗിക്കേണ്ടി വരുന്നതിലൂടെ ആകസ്മികമായുണ്ടാവുന്ന അപകടങ്ങളായാലും ഈ പ്രക്രിയയിലുമുണ്ടായിട്ടുണ്ട്‌. പുള്ളി കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. വീടിന്റെ നിര്‍മാണപ്രക്രിയയില്‍ പങ്കെടുത്ത ചില തൊഴിലാളികള്‍ക്ക്‌ കരിങ്കല്ല് പൊട്ടിക്കുന്നത്‌ വഴി ചീള്‌ കാലില്‍ തറച്ച്‌ മുറിവുണ്ടാവുക, വയറിങ്ങിന്‌ ഭിത്തി തുളക്കുന്നതിനിടെ ചുറ്റിക തെറ്റി കൈയില്‍ ചതവുണ്ടാവുക, സിമന്റ്‌ ചട്ടിയുമായി കോണി കയറവെ കാല്‍ അടി മറയുക തുടങ്ങിയ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്‌. പ്രശ്നം വീടുണ്ടാക്കുന്നവന്‌ സ്വാഭാവികമായും ഉണ്ടാവുന്ന സാമ്പത്തിക ഞെരുക്കമോ ഇത്രയധികം മനുഷ്യരുടെ ഇടപെടല്‍ ആവശ്യപ്പെടുന്ന ഒരു നിര്‍മാണപ്രക്രിയയില്‍ ഉണ്ടാകാവുന്ന അപകടങ്ങളൊ അല്ല(അപകടങ്ങള്‍ തൊഴിലാളികള്‍ക്കുണ്ടാവുന്നതായതു കൊണ്ട്‌ നിസ്സാരമാണെന്നല്ല, അവ അപ്രതീക്ഷിതമാം വണ്ണം ഗുരുതരങ്ങളോ ദുരന്തസ്വഭാവമുള്ളവയോ ആയിരുന്നില്ല. തൊഴില്‍ നിയമങ്ങളുടെ നിജപ്പെടുത്തലുകള്‍ക്കുമപ്പുറം മാനുഷികമായൊരു തലത്തില്‍ വച്ച്‌ അവ നിവര്‍ത്തിക്കപ്പെടുകയും ചെയ്തു), അവയെ സമൂഹം ഏറ്റെടുത്ത് വ്യാഖ്യാനിച്ച രീതിയിലാണ്. വാസ്തു നോക്കാതെ, പൂജകളും അനുഷ്ഠാനങ്ങളും നടത്താതെയുള്ള ഗൃഹനിര്‍മാണപ്രക്രിയയ്ക്ക്‌ കിട്ടിയ സ്വാഭാവികമായ തിരിച്ചടികളാണ് മേല്പറഞ്ഞവയെന്ന് തീര്‍പ്പിലെത്തുന്ന പൊതുബോധം ഇപ്പറഞ്ഞ വാസ്തു നോക്കലും ഹോമം നടത്തലും ഒക്കെ അകമ്പടിയായുള്ള വീടുപണികളിലും സര്‍വസാധാരണമാണ് ഇത്തരം അപകടങ്ങളും തടസ്സങ്ങളുമൊക്കെയെന്ന വസ്തുത പരിഗണിക്കുന്നതേയില്ല.

ഈ പൊതുബോധം ഉപദേശങ്ങളും പരാതികളും എന്തിന് പിണക്കങ്ങളായി പോലും വീടുവെക്കുന്നവനെ പ്രത്യക്ഷമായി പിന്തുടരുന്നുവെങ്കില്‍ (കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് ഒരു പുര വെച്ചതോടു കൂടി നാട്ടുകാരും ബന്ധുക്കളും ശത്രുക്കളാവുന്ന അവസ്ഥ!) പണിക്കാരെ അത് കീഴ്പെടുത്തുന്നത് പരോക്ഷമായാണ്. ആരെയെങ്കിലും കൊണ്ടൊന്ന് നോക്കിച്ചു കൂടെ എന്ന സോദ്ദേശപരമായ നിര്‍ദ്ദേശം തൊട്ട് ചെയ്യേണ്ടതുപോലെ ചെയ്തില്ലെങ്കില്‍ അതിന്റെ ദോഷം അനുഭവിക്കുന്നത് എന്നെങ്കിലുമൊക്കെയായിരിക്കും എന്ന മുന്നറിയിപ്പും കൂടെക്കിടക്കുന്ന പെണ്ണിനോ കൊച്ചുങ്ങള്‍ക്കോ എന്തെങ്കിലും പറ്റുമ്പോഴേ പഠിക്കൂവെന്ന ഭീഷണിയും വരെ പല വഴിക്കാണത് ആ മനുഷ്യനെ വേട്ടയാടുന്നതെങ്കില്‍ പണിക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക്‌ പണിയാന്‍ വാസ്തു നോക്കി ദൈവഭയത്തോടു കൂടി ഉണ്ടാക്കപ്പെടുന്ന വേറെ ഒരുപാടു വീടുകളില്ലേ, എന്തിനീ റിസ്കെന്ന ഓര്‍മപ്പെടുത്തലായാണ് അത് പ്രത്യക്ഷപ്പെടുക. ഫലത്തില്‍ സംഭവിക്കുന്നതോ ആളെക്കിട്ടാതെ ഒരുത്തന്റെ വീടുപണിതന്നെ മുടങ്ങുന്നതും.

ഇത്‌ നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു വ്യക്തിഗത അനുഭവമാണെന്നും അതുകൊണ്ട്‌ സാമാന്യവല്‍ക്കരിക്കാനാവില്ലെന്നും വാദിക്കാം. പക്ഷേ എണ്ണാന്‍ പറ്റുന്നതിലും ചെറിയൊരു ന്യൂനപക്ഷമായ ഇത്തരക്കാരുടെ അനുഭവങ്ങള്‍ പരക്കെ ആവര്‍ത്തിക്കപ്പെട്ടാലേ പരിഗണിക്കൂ എന്ന് പറയുന്നത്‌ വാദത്തിനെങ്കിലും നിലനില്‍ക്കുമോ?

നാട്ടുനടപ്പിനൊത്ത്‌ നടക്കാത്തവനൊക്കെ അനുഭവിക്കും എന്ന നാടന്‍ ഗുണപാഠകഥയുടെ സാക്ഷ്യമായി ഈ അനുഭവത്തെയും വേണമെങ്കില്‍ ചുരുക്കാവുന്നതാണ്‌. പക്ഷേ അത്തരമൊരു ചുരുക്കല്‍ വേറെയൊരുപാട്‌ നീട്ടല്‍ സാധ്യതകള്‍ അവശേഷിപ്പിക്കുമെന്ന് മാത്രം. ഭൂരിപക്ഷ ഇംഗിതം(ഇംഗിതത്തിന്‌ മതമെന്നും ഒരു പര്യായമുണ്ടായത്‌ ആകസ്മികമായിരിക്കില്ലല്ലോ!) മാത്രമായി ചുരുക്കപ്പെടുന്ന ഒരു ജനാധിപത്യം ആ സംജ്ഞയുടെ സത്തയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്‌. ജനാധിപത്യമെന്നത്‌ ഭൂരിപക്ഷ ഫാസിസമല്ല, ഓരോ പൗരനും ഭരണഘടന അനുശാസിച്ചിട്ടുള്ള അവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന ഒരു ഭരണസംവിധാനമാണ്‌.

നിയമം ഏതു വഴിക്ക്‌ പോയാലും ഭൂരിപക്ഷം നിര്‍ണയിക്കുന്ന ചില ബോധ്യങ്ങള്‍ക്കനുസരിച്ചാണ്‌ നമ്മുടെ ജനാധിപത്യത്തിന്റെ പൊതുവഴികളില്‍ നീതി നിര്‍വഹിക്കപ്പെടുന്നതെന്ന് ഈയൊരു അനുഭവസാക്ഷ്യത്തിന്റെ മാത്രം വെളിച്ചത്തില്‍ പറഞ്ഞാല്‍ ഒരു പക്ഷേ വേണ്ടത്ര വ്യക്തമാവില്ല. വിശ്വാസവും അവിശ്വാസവുമെന്ന ദ്വന്ദ്വം മാറ്റി വെച്ച്‌ വിശ്വാസത്തിന്റെ തന്നെ വിവിധ രൂപങ്ങളെയെടുക്കുക. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങി ഭൂമിശാസ്ത്രപരമായി അടുത്തു നില്‍ക്കുന്ന നഗരങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ അനുഭവങ്ങള്‍ ഉദാഹരണങ്ങളായെടുത്താല്‍ തന്നെ മനസ്സിലാക്കാവുന്ന ചില ഖേദകരമായ വസ്തുതകളുണ്ട്‌. തന്റെ നാട്ടില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും അനുയോജ്യമായിടത്ത്‌ നിയമവിധേയമായി കുടിയേറി പാര്‍ക്കാനും ഉള്ള അവകാശം ഭരണഘടന ഉറപ്പുവരുത്തിയിട്ടും സ്വന്തം വിശ്വാസം കാരണം വാടകയ്ക്ക് പോലും ഒരു വീടു കിട്ടാതെ നഗരത്തിന്റെ മുഖ്യധാരയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന (ചേരിവല്‍ക്കരണം സാമ്പത്തികമായി മാത്രമല്ല, സാംസ്കാരികമായും സാധ്യമാണെന്നതിനുള്ള ചില ഭാരതീയ മാതൃകകളാണിവയെന്നോര്‍ക്കുക.) മനുഷ്യര്‍ കടന്നുപോകുന്ന പാര്‍ശ്വവല്‍ക്കരണം പ്രതിഷേധം പോലും അര്‍ഹിക്കാത്തവണ്ണം സാധാരണമാക്കപ്പെടുന്നു അവിടങ്ങളില്‍ എന്നതാണത്. ഭരണകൂട ഫാസിസം പോലെ പ്രത്യക്ഷമല്ലാത്തതിനാല്‍ ഫലപ്രദമായ ചെറുത്തുനില്‍പുകള്‍ പോലുമില്ലാത്ത സാംസ്കാരികഫാസിസത്തിന്റെ ഇത്തരം ഇരകളുമായി കൂടി ചേര്‍ത്തുവെച്ചു വേണം മേല്‍ പറഞ്ഞ വ്യക്തിഗത അനുഭവവും വായിക്കപ്പെടേണ്ടത്‌ എന്നതില്‍ സമവായമൊന്നുമുണ്ടാവാന്‍ സാധ്യതയില്ല. എന്നുവച്ച്‌ അത്‌ സത്യമല്ലാതാവുമോ?

Friday, December 17, 2010

ഇദ്ദേഹം ആരുടെ പ്രധാനമന്ത്രി?

നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തലും അതുമായി ബന്ധപ്പെട്ട്‌ കോര്‍പ്പറേറ്റ്‌ ലോകത്ത്‌ ഉണ്ടായ ആശങ്കകളും നമ്മള്‍ നിരന്തരം വായിച്ചും കണ്ടും അറിഞ്ഞുകൊണ്ടിരിക്കുന്നവയാണ്‌. അതിനെക്കുറിച്ചുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ നിലപാടും ഒടുവില്‍ പുറത്തുവന്നിരിക്കുന്നു. മന്മോഹന്‍ സിംഗ്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്‌. പക്ഷേ ഏത്‌ ഇന്ത്യയുടെ? നമ്മുടെ ജനാധിപത്യത്തിനുമേല്‍ കോര്‍പ്പറേറ്റ്‌ ശക്തികളുടെ നിര്‍ണയാധികാരത്തെക്കുറിച്ച്‌ ഇന്ത്യന്‍ സമൂഹവും ജനാധിപത്യം തന്നെയും ഒരു വന്‍ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുന്ന ഈ ദിനങ്ങളില്‍ പുറത്തുവന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മേല്‍പറഞ്ഞ ചോദ്യത്തോടൊപ്പം ഒരുത്തരവും വരികള്‍ക്കിടയില്‍ കരുതിവെക്കുന്നില്ലേ?

വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമെന്ന നിലയ്ക്ക്‌ ഫോണ്‍ ചോര്‍ത്തല്‍ പോലുള്ള പ്രവൃത്തികളില്‍ മന്മോഹന്‍ സിംഗിന്‌ ആശയക്കുഴപ്പങ്ങളൊന്നുമില്ല. ദേശത്തിന്റെ സാമ്പത്തികവും പ്രതിരോധവുമുള്‍പ്പെടെയുള്ള ആഭ്യന്തരസുരക്ഷാസംവിധാനങ്ങളെക്കരുതി ഒരൊഴിച്ചുകൂടാനാവാത്ത തിന്മ (അങ്ങനെയെങ്കിലും അദ്ദേഹം പറഞ്ഞുവോ?) എന്ന നിലയ്ക്ക്‌ അത്‌ സ്വീകാര്യമാണ്‌ നമ്മുടെ സര്‍ക്കാരിന്‌. അപ്പോള്‍ മന്മോഹന്‍ സിംഗ്‌ പങ്കു വെക്കുന്ന ആശങ്ക ഫോണ്‍ ചോര്‍ത്തലിലെ നൈതികതയെക്കുറിച്ചല്ല, അതു നാട്ടുകാരറിഞ്ഞതിനെ തുടര്‍ന്നുണ്ടായതും തുടര്‍ന്നും ഉണ്ടായേക്കാവുന്നതുമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്‌.

ദേശസുരക്ഷയെക്കരുതി ഭരണകൂടത്തിലര്‍പ്പിതമായ പ്രത്യേകാധികാരങ്ങളെക്കുറിച്ച്‌ സംശയമൊന്നുമില്ലാതിരിക്കുമ്പോഴും നമ്മുടെ പ്രധാനമന്ത്രിയുടെ വേവലാതികള്‍ മുഴുവന്‍ കേന്ദ്രീകരിക്കപ്പെടുന്നത്‌ അതിന്റെ ദുരുപയോഗത്തിലാണ്‌. ഇവിടെ നടന്ന ദുരുപയോഗമാവട്ടെ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളിലുള്‍പ്പെടെ കോര്‍പ്പറേറ്റ്‌ ശക്തികളുടെ ഇടപെടലുകള്‍ പുറത്തായി എന്നതും. നിനക്കുവേണ്ടി നിന്നെ ഭരിക്കുന്ന നിന്റെ ഭരണസംവിധാനം ആരുടെ താല്‍പര്യങ്ങള്‍ക്കൊത്ത്‌ ചലിക്കുന്നുവെന്നത്‌ നീ അറിയാന്‍ ഇട വന്നാല്‍ അത്‌ നീ കൂടി സജീവഭാഗഭാക്കായ നിന്റെ ഭരണസംവിധാനത്തിന്റെ ദൗര്‍ബല്യമാകുമെന്ന് നീ തന്നെ പറയുന്ന അവസ്ഥ. മന്മോഹന്‍ സിംഗ്‌ ഇന്ത്യന്‍ ജനാധിപത്യത്തിനോട്‌ ഒരാത്മഗതമെന്നോണം പറയുന്നത്‌ അതാണ്‌. നമ്മെക്കുറിച്ചുപോലും നമുക്കെല്ലാമറിയാനുള്ള അവകാശമില്ല. തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങള്‍ വായിച്ചും കേട്ടുമറിഞ്ഞ്‌ അഭിമാനം കൊള്ളാന്‍ വിധിക്കപ്പെട്ടവരാണ്‌ നമ്മള്‍. ആ വിവരങ്ങള്‍ ആരു തരുമെന്നാണെങ്കില്‍ നമ്മുടേതെന്ന് നമ്മള്‍ വിചാരിക്കുന്ന നമ്മുടേതല്ലാത്ത അധികാരം. നമ്മുടെ ജന്മി, നമ്മുടെ തമ്പുരാന്‍ എന്നൊക്കെ പറയുന്നതു പോലെ.

മുതലാളിത്തകേന്ദ്രീകൃതമായ പുത്തന്‍ ധനതത്വശാസ്ത്രസിദ്ധാന്തങ്ങളുടെ പ്രചാരകനെന്ന നിലയില്‍ മന്മോഹന്‍ സിംഗ്‌ ഒരിക്കലും ഒരു പ്രച്ഛന്നവേഷധാരിയായിരുന്നില്ല. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സുതാര്യങ്ങളാണ്‌. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹം അതില്‍ ചേര്‍ക്കുന്ന വെള്ളമെന്നത്‌ ചിലപ്പോഴുള്ള നിശ്ശബ്ദതയും ചിലപ്പോള്‍ അനിവാര്യമായി വരുമ്പോള്‍ മാത്രമുള്ള ഒച്ചപ്പെടലും മാത്രമാണ്‌. നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തലും മുന്‍പെ നിലവിലുള്ള സ്പെക്ട്രം അഴിമതിയും ഇവ തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളും ഒക്കെചേര്‍ന്ന് ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്തവണ്ണം ഒരു പാര്‍ലമന്റ്‌ സമ്മേളനം മൊത്തത്തില്‍ തടസ്സപ്പെട്ടിട്ടും അതിന്റെ ജനാധിപത്യപരമായ വ്യാഖ്യാനസാധ്യതകള്‍ എത്രത്തോളം അരാഷ്ട്രീയമാകാമെന്നതിനെക്കുറിച്ച്‌ തീരെ ആശങ്കാകുലനല്ലാത്ത (ഒരിക്കലും നേരിട്ട്‌ ജനവിധി തേടിയിട്ടില്ലാത്ത) നമ്മുടെ പ്രധാനമന്ത്രി ഒടുവില്‍ മൗനം ഭഞ്ജികുന്നത്‌ അദ്ദേഹത്തിന്റെ പ്രതിബദ്ധതകള്‍ക്ക്‌ മിണ്ടാതിരിക്കാന്‍ പറ്റാത്ത ഒരിടത്തില്‍ നിന്നാണ്‌. അതുതന്നെയാണ്‌ ആദ്യം ഉന്നയിച്ച ചോദ്യത്തിന്റെ ഹേതുവും. ഇദ്ദേഹം ആരുടെ പ്രധാനമന്ത്രിയാണ്‌?

Tuesday, November 30, 2010

ഷാഹിന കേസ്: ജനാധിപത്യത്തിന് ഒരു താക്കീത്

ഏഷ്യാനെറ്റിന്റെ മുന്‍ റിപ്പോര്‍ട്ടറും ഇപ്പോള്‍ തെഹല്‍കയുടെ ദക്ഷിണേന്ത്യന്‍ ലേഖികയുമായ കെ കെ ഷാഹിനക്കെതിരെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതി മദനിക്കെതിരായ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചുകൊണ്ട് കര്‍ണാടക പോലീസ് കേസെടുത്തു എന്ന വാര്‍ത്ത മാതൃഭൂമി പത്രം റിപ്പോര്‍ട്ടു ചെയ്തത് ഇക്കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ്. ആ വാര്‍ത്തയിലെ ശരിതെറ്റുകളും വരികള്‍ക്കിടയിലെ നിക്ഷിപ്ത താല്പര്യങ്ങളും നമുക്ക് ഒടുവില്‍ ചര്‍ച്ച ചെയ്യാം. ഭരണകൂടങ്ങളുടെയും പോലീസുള്‍പ്പെടെയുള്ള ഭരണകൂട ഉപകരണങ്ങളുടെയും ഭാഷ്യങ്ങള്‍ക്കപ്പുറം കാര്യങ്ങളുടെ നിജസ്ഥിതി അറിയുകയെന്ന പൌരന്റെ ജനാധിപത്യ അവകാശത്തിന്മേലും അതിന് അവനെ സഹായിക്കുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്മേലും നടക്കുന്ന കടന്നുകയറ്റങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഇവിടെ ഷാഹിന ശ്രമിച്ചത് യുക്തിയുള്ള ആര്‍ക്കും പ്രഥമദൃഷ്ട്യാ മനസ്സിലാവും വിധം വ്യക്തമായ ചില പൊരുത്തക്കേടുകള്‍ പൊലീസ് മദനിക്കെതിരായ കേസ് കൈകാര്യം ചെയ്തതില്‍ കണ്ടതുകൊണ്ട് സ്വതന്ത്രമായ ഒരു അന്വേഷണം നടത്താനാണ്. അത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ പത്രസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പൊലീസ് ഹാജരാക്കിയ ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പല സാക്ഷിമൊഴികളും കൃത്രിമമാണ് എന്ന ആരോപണം നിലനില്‍ക്കുന്നു. കൊച്ചിയില്‍ മദനി താമസിച്ചിരുന്ന വാടകവീട്ടിന്റെ ഉടമസ്ഥനായ ജോസ് വര്‍ഗീസിന്റേതായി പൊലീസ് ഉള്‍ക്കൊള്ളിച്ച മൊഴി തന്റേതല്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. മദനിയുടെ സഹോദരന്റേതായി ചേര്‍ക്കപ്പെട്ട മൊഴി വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹവും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്നും അവര്‍ക്ക് അതിലെന്തൊക്കെയോ താല്പര്യങ്ങളുണ്ടെന്നും കാണാന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മൂന്നാം കണ്ണൊന്നും വേണ്ട എന്നിരിക്കെ ഷാഹിന മദനിക്കേസില്‍ തല്പരയായത് എന്തുകൊണ്ട് എന്നതിന് ഒരുപാട് വിശദീകരണമൊന്നും വേണ്ടെന്ന് തോന്നുന്നു.

കേസിലെ രണ്ട് നിര്‍ണായകസാക്ഷികളായ യോഗാനന്ദയെയും റഫീക്കിനെയും നേരിട്ടുകണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഷാഹിന കുടകിലെത്തിയത്. പൊലീസെടുത്ത കേസാവട്ടെ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും. സാക്ഷികളുടെ പരാതിപ്രകാരമാണോ നടപടിയെന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല. കുടകില്‍ വെച്ച് മദനിയെ കണ്ടുവെന്ന് പറയപ്പെടുന്ന യോഗാനന്ദ താന്‍ മദനിക്കെതിരായ കേസില്‍ സാക്ഷിയാണെന്ന് അറിയുന്നതു തന്നെ ഇപ്പോഴാണെന്ന് ഷാഹിന തെഹല്‍കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, റഫീക്ക് കടുത്ത മര്‍ദ്ദനത്തെയും തീവ്രവാദക്കേസില്‍ പ്രതിയാക്കുമെന്ന ഭീഷണിയെയും തുടര്‍ന്നാണ് അധികാരികള്‍ കല്പിച്ച മൊഴിയില്‍ ഒപ്പുവെച്ചതെന്നും. അധികാരത്തിനും ഭരണകൂടത്തിനും എതിരേയുള്ള ഇത്തരം വെളിപ്പെടുത്തലുകള്‍ മാറുന്നതും വീണ്ടും മാറുന്നതും ‘ഐസ്ക്രീം പാര്‍ലര്‍ കേസ്’ തൊട്ട്, ഒരുപക്ഷേ അതിനും മുന്‍പേ നമുക്ക് പരിചയമുള്ളതാണ്; ഇനിയും മാറിയേക്കാം . പക്ഷേ അപ്പൊഴും ഷാഹിന കുറെ പീ ഡി പി പ്രവര്‍ത്തകരേയും കൂട്ടി നടത്തിയ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായതെന്ന് അന്നും വിശ്വസിക്കാന്‍ അവരുടെ നാളിതുവരെയുള്ള മാധ്യമജീവിതം കണ്ടുപരിചയമുള്ളവര്‍ക്ക് അസാദ്ധ്യമായിരിക്കും .കാരണം കണ്ണടയല്ല, തിമിരമില്ലായ്മയാണ്. അതറിയാവുന്ന പൊലീസിന്റെ പ്രകോപനത്തിനും, അവര്‍ ചെലുത്തിയ ‘സമ്മര്‍ദ്ദ’ത്തിനും വേറെ കാരണമൊന്നും തിരയേണ്ടല്ലോ.

മദനിയുടേതുള്‍പ്പെടെയുള്ള നിരവധി തീവ്രവാദ കേസുകളില്‍ പൊലീസ് നടത്തിയതും നടത്തിവരുന്നതുമായ അന്വേഷണങ്ങളിലെ പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും വിരല്‍ ചൂണ്ടുന്നത് എന്തിലേക്കാണ്? തീവ്രവാദമെന്ന ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിലും വേരോളമെത്തി അതിനെ പറിച്ചുമാറ്റുന്നതിലും നമ്മുടെ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നുവെന്നതിനേക്കാള്‍ അവര്‍ക്കതില്‍ താല്പര്യമില്ല എന്നതല്ലേ വാസ്തവം? നാം ചര്‍ച്ച ചെയ്യുന്ന കേസില്‍ മദനി കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും പൊതുസമൂഹത്തിന്റെ മുന്നില്‍ താന്‍ ഇരയാക്കപ്പെടുകയാണ് എന്ന വാദം അയാള്‍ക്ക് നിഷ്പ്രയാസം മുന്നോട്ടുകൊണ്ടുപോകാനാവും. അതിനയാള്‍ക്ക് നിരത്താന്‍ നിരവധി വസ്തുതകള്‍ പൊലീസ് തന്നെ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. വേണ്ടത്ര സൂക്ഷ്മതയും അവധാനതയും ഇല്ലാതെ മുന്‍ വിധികളുടെയോ മുന്‍ കൂര്‍‍ അജണ്ടകളുടെയോ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന അന്വേഷണങ്ങള്‍ കുറ്റവാളികളിലേക്ക് എത്തുകയില്ല എന്ന് മാത്രമല്ല, എന്തിനെ ചെറുക്കാനാണോ ശ്രമിക്കുന്നത് അതിനു തന്നെ വളമായി തീരുകയും ചെയ്യും.

ഇസ്ലാം = തീവ്രവാദം എന്ന സമവാക്യത്തിന്റെ ഇന്ത്യയിലെ മുഖ്യപ്രയോക്താക്കള്‍ സംഘപരിവാര്‍ ശക്തികളാണ്. തീവ്രവാദത്തിനെതിരെ നടക്കുന്ന പല അന്വേഷണങ്ങളും തീവ്രവാദികളിലേക്കുള്ള വഴിയില്‍നിന്ന് അറിഞ്ഞോ അറിയാതെയോ തെറ്റി മേല്പറഞ്ഞ സമവാക്യത്തെയും അതിന്റെ ഇരകളെയും മാത്രം നിരന്തരം ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓരോ മുസ്ലിം നാമധാരിയും അവന്റെ/ളുടെ പ്രത്യക്ഷ വൈയക്തിക അനുഭവങ്ങള്‍ക്കപ്പുറം ഇര എന്നൊരു പൊതുബോധത്തിലേക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ വെച്ചും പടിയിറക്കി വിടപ്പെടുന്നു എന്നത് സംഘി സ്പോണ്‍സേര്‍ഡ് ദേശാഭിമാന-രാജ്യസ്നേഹ രോഗങ്ങള്‍ക്കപ്പുറം ആരോഗ്യകരമായ ജനാധിപത്യബോധം വെച്ച് പുലര്‍ത്തുന്ന മനുഷ്യരെയൊക്കെ ഒരുപോലെ വ്യാകുലപ്പെടുത്തേണ്ടതാണ്. ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് എടുത്ത കേസ് ഉണര്‍ത്തുന്ന നിരവധി ആശങ്കകളില്‍ ഒന്ന് തീര്‍ച്ചയായും അതു തന്നെ.

ഇസ്ലാമിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള ഹിന്ദുത്വവാദികളുടെ പ്രചാരവേലക്ക് അവരുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഇതിനോടൊപ്പമാണ് അന്നുതൊട്ടേ‍ അവര്‍ രാജ്യസ്നേഹത്തെയും ഘടിപ്പിച്ചിരിക്കുന്നത്. മുംബൈ ആക്രമണമുള്‍പ്പെടെയുള്ള ദേശീയദുരന്തങ്ങള്‍ തീവ്രവാദമെന്ന അടിയന്തിരഭീഷണിക്കപ്പുറം ഇസ്ലാമിക തീവ്രവാദമെന്ന കൂട്ടിവായനയിലേക്ക് മാത്രം ഒതുങ്ങിപ്പോയതിലും അതും കടന്ന് മുസ്ലിമായി പിറന്നവരുടെയൊക്കെ ദേശസ്നേഹം ഉരച്ചുനോക്കേണ്ടതുണ്ടെന്ന പതിവിലേക്ക് വളര്‍ന്നതിലും ഈ ദുഷ്പ്രേരിതമായ പഴഞ്ചന്‍ ഏച്ചുകെട്ടിന് വലിയ പങ്കുണ്ട്. എളുപ്പം ചിലവാകുന്ന ഒന്നെന്ന നിലയ്ക്ക് ബി ജെ പിയിതര ഭരണകൂടങ്ങള്‍ പോലും ഇത്തരം ഏച്ചുകെട്ടലുകളെയും കൂട്ടിവായനകളെയും ചെറുക്കുന്നതിനേക്കാള്‍ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ ഇവയെയൊക്കെ ചെറുക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങളില്‍ നിന്നെങ്കിലും വേറിട്ടുള്ളൊരു സമീപനം ‘സ്യൂഡോസെക്കുലറിസ്റ്റ്’ എന്ന ബഹുമതി (അദ്വാനി ഋണാത്മകമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ച നാമവിശേഷണത്തെ ഒരു ജനാധിപത്യവിശ്വാസി ബഹുമതിയായല്ലെങ്കില്‍ പിന്നെ എങ്ങനെയാണെടുക്കേണ്ടത്?) പേറുന്ന മനുഷ്യര്‍ ആഗ്രഹിക്കും. ആ ആഗ്രഹത്തിന്റെ തകര്‍ച്ചയാണ് കാവിക്കണ്ണട വെച്ച മാതൃഭൂമി പോലുള്ള പത്രങ്ങളിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തത് ഒരു വാര്‍ത്തയാണ്. ഒരു പത്രമെന്ന നിലയില്‍ മാതൃഭൂമി അത് നല്‍കണ്ടേ എന്ന ചോദ്യം പ്രസക്തവുമാണ്. പക്ഷേ അതിനുള്ള മറുപടി ‘മഅദനിക്കെതിരായ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം; അഞ്ചുപേര്‍ക്കെതിരെ കേസ്’ എന്ന തലക്കെട്ടു തൊട്ട് ‘സേ്ഫാടനപരമ്പരക്കേസിന്റെ വിചാരണ ഒരു മാസത്തിനുള്ളില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.’ എന്ന നിഗമനം വരെയുള്ള വരികള്‍ ചേര്‍ത്തു വായിച്ചെടുക്കണമെന്നു മാത്രം. മാധ്യമലോകത്തിന് ചിരപരിചിതയായ ഷാഹിനയെപ്പോലുള്ളൊരു പത്രപ്രവര്‍ത്തകയെ നിര്‍ദ്ദയം സംശയത്തിന്റെ നിഴലില്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ഇത്തരമൊരു റിപ്പോര്‍ട്ട് ഒരു മുഖ്യധാരാ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത് അവരുടെ അജണ്ടകളെ തന്നെയാണ് സൂചിപ്പിക്കുന്നത്. അത് വെറും വിപണി താല്പര്യമാണോ അതിനപ്പുറമാണോ എന്നതിനെക്കുറിച്ച് സംശയമുള്ളവര്‍ക്ക് തര്‍ക്കിക്കാമെന്നു മാത്രം.

ഷാഹിനയുടെ വാക്കുകള്‍ക്കുമപ്പുറം ഈ കേസ് പൊലീസ് ചുട്ടെടുക്കുന്ന കഥകളെ അതുപോലെ വിഴുങ്ങാന്‍ തയ്യാറാവാത്ത ഒരു വ്യക്തിക്കോ പത്രപ്രവര്‍ത്തകസമൂഹത്തിനോ ഉള്ള ഒരു താക്കീത് മാത്രമല്ല, അത് മുഴുവന്‍ ജനാധിപത്യവിശ്വാസികള്‍ക്കുമുള്ള ഒരു താക്കീതാണ്. തങ്ങളുടെ ഭാഷ്യങ്ങളെ ചോദ്യം ചെയ്യാന്‍ മുതിരുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ ‍ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും, വേണ്ടപ്പോള്‍ അവയെടുത്ത് പ്രയോഗിക്കുന്നതില്‍നിന്ന് തങ്ങളെ വിലക്കാന്‍ നിങ്ങള്‍ ജനാധിപത്യവിശ്വാസികള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഈ വ്യവസ്ഥയിലും ആരുമുണ്ടാവില്ലെന്നും അധികാരം ജനാധിപത്യത്തിനു നല്‍കുന്ന താക്കീത്.

Thursday, May 20, 2010

വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍

വിചിത്രകേരളം എന്ന ബ്ലോഗിനും ജോര്‍ജ് ജോസഫെന്ന ബ്ലോഗര്‍ക്കും ബൂലോകത്തിലെന്നല്ല, നമ്മുടെ പൊതുസമൂഹത്തില്‍ പോലും ഒരു മുഖവുരയൊന്നും ഇനി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തന്റെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കത്തിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുകയാണല്ലോ ഇദ്ദേഹമിപ്പോള്‍. ഒരു വ്യക്തി അയാളുടെ സ്വന്തം ബ്ലോഗില്‍ സ്വമേധയാ എഴുതി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ ചെന്നെത്തിയ നിയമക്കുരുക്കിലും വിവാദങ്ങളിലും നമുക്കെന്ത് കാര്യം എന്ന നിലയ്ക്ക് ഇതിനെ ചുരുക്കിക്കാണാനാവില്ല. ബ്ലോഗ് ഒരു ഇന്ററാക്റ്റീവ് മാധ്യമമാവുന്നത് എഴുത്തുകാരനും വായനക്കാരനുമിടയില്‍ തുറന്നുകിടക്കുന്ന വിനിമയസാധ്യതകളിലൂടെയാണ്. യോജിക്കാനും വിയോജിക്കാനും ആശയപരമായ യുദ്ധങ്ങള്‍ തന്നെ തുടര്‍ന്നുകൊണ്ടുപോകാനും ഇടം നല്‍കുന്ന ഈ സൈബര്‍ലോകത്തുനിന്ന് ഉള്ളടക്കവും അനുബന്ധചര്‍ച്ചകളും രാഷ്ട്രീയാധികാരത്തിന്റെയും നിയമങ്ങളുടേയുമൊക്കെയായ മറ്റൊരിടത്തേക്ക് പൊടുന്നനെ പറിച്ചുനടപ്പെടുന്നത് ഇവിടെ ധനാത്മകമായി തുടര്‍ന്നുവരുന്ന ചര്‍ച്ചകളെയും സംവാദങ്ങളെയുമൊക്കെ ഇല്ലാതാക്കുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്തേക്കാം.

നായര്‍സമുദായാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള രചനകള്‍ പ്രസിദ്ധീകരിച്ചു എന്നതാണല്ലോ വിചിത്രകേരളം ബ്ലോഗര്‍ക്കെതിരെയുള്ള ആരോപണം. ഇയാള്‍ തന്റെ പോസ്റ്റുകളിലൂടെ മുന്നോട്ടുവെക്കുന്ന പല നിരീക്ഷണങ്ങളും പി കെ ബാലകൃഷ്ണനുള്‍പ്പെടെയുള്ള പല ചരിത്രകാരന്മാരും സാമൂഹ്യനിരീക്ഷകരും ഇതിനോടകം തന്നെ മുന്നോട്ടുവെച്ചുകഴിഞ്ഞവയാണ്. എന്നാല്‍ ഇദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ക്കോ നിഗമനങ്ങള്‍ക്കോ ആധാരമാക്കുന്ന രീതിശാസ്ത്രം സാമൂഹ്യശാസ്ത്രത്തിന്റെയോ നരവംശശാസ്ത്രത്തിന്റെയോ അല്ലെന്നു മാത്രമല്ല, തികച്ചും അശാസ്ത്രീയമായ ഒന്നാണ് താനും. കേവലം വെറിതീര്‍ക്കലിന്റേത് മാത്രമായ ഏകപക്ഷീയവും തുലനം നഷ്ടപ്പെട്ടതുമായ ഒരാഖ്യാനശൈലിയാണ് ആ ബ്ലോഗിലെ പോസ്റ്റുകളിലുടനീളം കണ്ടുവരുന്നത്. ഇന്നത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാമൂഹ്യാവസ്ഥയെ അതിന് നിദാനമായ സാഹചര്യങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ടു സമീപിക്കുകയും കേവലം പ്രകോപനത്തിനപ്പുറം ചരിത്രപരമോ സാമൂഹ്യശാസ്ത്രപരമോ നരവംശശാസ്ത്രപരമോ ആയി യാതൊരു പ്രസക്തിയുമില്ലാത്ത നിഗമനങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു എന്നതാണ് ഈ പോസ്റ്റുകളുടെ പ്രഥമവും പരമവുമായ ന്യൂനതയും.

ചരിത്രസത്യങ്ങളുടേത് വിഭാഗീയമായ ഒരു നിലനില്പല്ല. അതുകൊണ്ടുതന്നെ അവയുടെ വിഭാഗീയമായ വായന ഒരു സമൂഹത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനും ദിശാബോധം നല്‍കുന്നതിനും ആവശ്യമായ തുടരിന്റെ കണ്ണികളെ തമസ്കരിക്കുകയും അതിലൂടെ ജാതീയവും മതപരവുമായ പൊങ്ങച്ചത്തിന്റെ കുടുസ്സുകളില്‍ അതാത് വിഭാഗങ്ങളെ കൊണ്ട് കുടുക്കുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പി കെ ബാലകൃഷ്ണനെയും മറ്റും പോലുള്ള ചരിത്രകാരന്മാരുടെ പല കണ്ടെത്തലുകളും ബ്രാഹ്മണനും നായര്‍ക്കും ഈഴവനുമുള്‍പ്പെടെയുള്ള ഏത് വിഭാഗത്തിനും അപകീര്‍ത്തികരമായി തോന്നാവുന്നവയാണ്. എന്നാല്‍ ഈ പറഞ്ഞത് സ്ഥൂലവല്‍ക്കരിച്ച ഒരു നിരീക്ഷണമാണെന്നും ഒരു വായനക്കാരന് തോന്നാം. മേല്പറഞ്ഞ ചരിത്രകാരന്മാരുടെ പുസ്തകങ്ങളൊന്നും ഈ നിലക്കല്ല വായിക്കപ്പെട്ടതും വായിക്കപ്പെടുന്നതുമെന്നും വിചിത്രകേരളമെന്ന ബ്ലോഗിനെതിരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ ഇവിടെയല്ല അന്വേഷിക്കേണ്ടത് എന്നും വാദിക്കാം. അങ്ങനെയെങ്കില്‍ അവര്‍ മുന്നോട്ടുവെച്ച ചരിത്രവും വിചിത്രകേരളത്തില്‍ കേട്ട അതിന്റെ മാറ്റൊലിയും തമ്മില്‍ എന്താണ് വ്യത്യാസം? ആദ്യത്തേത് സജീവവും ധിഷണാപരവുമായ ചില ചരിത്ര ഇടപെടലുകളായിരുന്നുവെങ്കില്‍ വിചിത്രകേരളത്തിന്റേത് മേല്പറഞ്ഞവയുടെ ചര്‍ച്ചാസാധ്യതകളെക്കൂടി റദ്ദു ചെയ്യുംവിധം ‘സില്ലി’യാ‍യ ചില സാമാന്യവല്‍ക്കരണങ്ങളും. അപ്പോഴിവിടെ വീണ്ടുമൊരു ചോദ്യമുയരുന്നു. ഇത്തരം സാമാന്യവല്‍ക്കരണങ്ങളെ വെള്ളം തൊടാതെ വിഴുങ്ങാനുള്ള ബാധ്യത ആര്‍ക്കുമില്ലെന്നിരിക്കുമ്പോഴും ബൌദ്ധികമായ ഇത്തരം അല്പത്തരങ്ങളെയൊക്കെ കുറ്റകൃത്യങ്ങളായി കാണേണ്ടതുണ്ടോ?

ഏതൊരു ബ്ലൊഗ് പോസ്റ്റിന്റെയും ഉള്ളടക്കത്തെ എതിര്‍ക്കാനും അതിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനുമുള്ള അവസരങ്ങള്‍ ബ്ലോഗെന്ന മാധ്യമത്തിന്റെ അതിരുകള്‍ക്കുള്ളില്‍തന്നെ ലഭ്യമാണ്. ഭീരുവായ ഏതെങ്കിലുമൊരു ബ്ലോഗര്‍ കമന്റ് ഓപ്ഷന്‍ മുഖേനയുള്ള കൊടുക്കല്‍ വാങ്ങല്‍ സാധ്യതകളെ അടച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചാലും അയാളെ അവിടുന്ന് പുറത്തെടുക്കാനും ജനമധ്യേ ആശയപരമായിത്തന്നെ വിചാരണ ചെയ്യാനുമുള്ള സാധ്യതകളുണ്ട്. വിചിത്രകേരളത്തില്‍ വന്ന പോസ്റ്റുകളോടും പ്രതികരിക്കേണ്ടത് അത്തരം സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ്. അത്തരം ശ്രമങ്ങള്‍ ബൂലോകത്ത് നടന്നിട്ടുമുണ്ട്. ഈ വഴിക്കുള്ള കാര്യമാത്രപ്രസക്തവും സമതുലിതവുമായ ഒരു ശ്രമമാണ് രാജീവ് ചേലനാട്ടിന്റെ പോസ്റ്റ്. നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കപ്പുറം ഓരോ ബ്ലോഗ് പോസ്റ്റും നടത്തുന്നത് ഒരു സാംസ്കാരിക ഇടപെടലാണ്. അതുകൊണ്ടുതന്നെ അവയോട് പ്രതികരിക്കുന്നത് മറ്റൊരു തലത്തിലാവുന്നത് ആശാസ്യമായൊരു കീഴ്വഴക്കമാവില്ല സൃഷ്ടിക്കുന്നത്. അലസമായി വിട്ടാല്‍ പിന്നീട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതുമാണത്. അത്തരം ചില സൂചനകള്‍ ഇതിനോടകം തന്നെ ബ്ലോഗില്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്.

വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റുമായി ബന്ധപ്പെട്ടു നടന്ന ബ്ലോഗ് ചര്‍ച്ചകള്‍ പലരുടെയും ഉള്ളില്‍ വിങ്ങുന്ന അസഹിഷ്ണുതകളെ പ്രകടമാക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത അഭിപ്രായപ്രകടനങ്ങളെയൊക്കെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും പ്രോത്സാഹനം നല്‍കുന്നൊരു കീഴ്വഴക്കമായി ഈ അറസ്റ്റിനെ കണ്ടാശ്വസിക്കുന്നവരുടെ എണ്ണം ചെറുതല്ല. ഫെമിനിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയൊക്കെ അടച്ചാക്ഷേപിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ബൂലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കെതിരെ ഇത്തരം നിയമനടപടികള്‍ ഉണ്ടാവാതിരുന്നത് ആ പ്രസ്ഥാനങ്ങളിലെ സജീവമായ ജനാധിപത്യബോധം കൊണ്ടാവാം. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇന്ന് നിലനില്‍ക്കുന്ന പല സംഘടനകളില്‍നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും അത്തരമൊന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.

മൂലഘടകങ്ങള്‍ മുതല്‍ക്ക് തന്നെ വിരുദ്ധധ്രുവങ്ങളില്‍ നിലനിന്നു പോരുന്നവയാണ് വിശ്വാസവും യുക്തിയും. അതുകൊണ്ടുതന്നെ യുക്തിയുടെ പരിപ്രേക്ഷ്യത്തിലൂടെ വിശ്വാസങ്ങളെ വിശകലനം ചെയ്യുവാനുള്ള ഏതൊരു ശ്രമവും മതനിന്ദയോ വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമോ ആയി വ്യാഖ്യാനിക്കപ്പെടാം. അത് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് ഏതൊരുതരം എഴുത്തും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന അവസ്ഥയിലേക്കാണ്. തികച്ചും വ്യതിരിക്തമായ വര്‍ത്തമാന സാംസ്കാരികപരിസരങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം വ്യവഹാരങ്ങളെ എത്രയൊക്കെ അല്ലെന്ന് പറഞ്ഞാലും ഇതിന്റെ ഭാഗമാവാതിരിക്കാന്‍ തരമില്ലാത്ത നീതിന്യായവ്യവസ്ഥ എങ്ങനെ സമീപിക്കുമെന്നതും, മൌലികാവകാശങ്ങളും അതിന്റെ ഭാഗമായ അഭിപ്രായസ്വാതന്ത്ര്യം തന്നെയും പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്നതും അന്തമില്ലാത്ത ആശങ്കകളാണ് ഉയര്‍ത്തുന്നത്.

മാധ്യമചരിത്രത്തില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ബ്ലോഗെന്ന ഈ പുതുമാധ്യമം. എന്തുകൊണ്ടെന്നാല്‍ എഴുത്തിനും വായനക്കാരനുമിടയില്‍ സാധ്യമാകുന്ന വിനിമയശൃംഘല ഇതിന്റെ മാത്രം പ്രത്യേകതയാണ്. ആരെയും തിരസ്കരിക്കാത്തവണ്ണം വിശാലവും സുതാര്യവുമാണ് ഈ ഇടം(നാളിതുവരെയെങ്കിലും). ചിത്രകാരെന്റേതും വിചിത്രകേരളത്തിന്റെയും കാര്യത്തിലുണ്ടായതുപോലുള്ള, ഇനി നിരന്തരം ആവര്‍ത്തിക്കപ്പെട്ടേക്കാമെന്ന് ഭയക്കേണ്ടുന്ന, ഇത്തരം നിയമനടപടികള്‍ ചോദ്യം ചെയ്യുന്നത് ബ്ലോഗിന്റെ മാത്രമല്ല, അതിനു പുറത്തുമുള്ള പല ജനാധിപത്യമൂല്യങ്ങളേയുമാണ്. അസഹിഷ്ണുതകള്‍ക്ക് നിയമസാധുത നല്‍കുവാനുള്ള ശ്രമങ്ങളിലൂടെ നാം മൂടിക്കെട്ടുന്നത് നമ്മുടെ തന്നെ ചിന്തകളെയും നാവിനെയുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ നിലയ്ക്കാണ് വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നു തോന്നുന്നു.

Wednesday, May 12, 2010

തട്ടവും ശിക്ഷയും

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം ബെല്‍ജിയം സര്‍ക്കാര്‍ പാസാക്കിയതോടുകൂടി ഒരിടവേളയ്ക്കുശേഷം ബുര്‍ഖ വീണ്ടും അന്താരാഷ്ട്രശ്രദ്ധ നേടിയിരിക്കുന്നു. ഈ സമയത്തുതന്നെയാണ് ഇവിടെയും ആലപ്പുഴ ബിലീവേര്‍സ് ചര്‍ച്ച് സ്കൂളില്‍ നിന്ന് ഒരു മുസ്ലിം പെണ്‍കുട്ടിയെ പുറത്താക്കിയതിനെ തുടര്‍ന്ന് ബുര്‍ഖ വീണ്ടും ചര്‍ച്ചാവിഷയമായതെന്നത് സാന്ദര്‍ഭികമാവാം. അതെന്തുതന്നെയായാലും ഈ വിഷയത്തില്‍ ഗൌരവമുള്ള ചര്‍ച്ചകളും അതിലൂടെ ഒരു ആശയവ്യക്തതയും ഉരുത്തിരിഞ്ഞുവരേണ്ടത് അനിവാര്യമായിരിക്കുന്നു.

ബുര്‍ഖയെന്ന വസ്ത്രം സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതിനെക്കുറിച്ചൊക്കെ ഒരുപാടു ചര്‍ച്ചകളും സംവാദങ്ങളും നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അവ തുടരേണ്ടതുമുണ്ട്. എന്നാല്‍ അതങ്ങനെയായിരിക്കുമ്പോള്‍ തന്നെ ബുര്‍ഖയോ താടിയോ കൃപാണോ സിന്ദൂരക്കുറിയോ കൊന്തയോ ഒക്കെ പോലുള്ള മതചിഹ്നങ്ങളുടെ ഏകപക്ഷീയമായ നിരോധനം മനുഷ്യാവകാശലംഘനം തന്നെയാണ്. മുഖം മറയ്ക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ ചാട്ടയ്ക്കടിക്കുന്ന മതനേതൃത്വത്തിന്റേതുപോലെ മനുഷ്യത്വരഹിതവും ഫാസിസ്റ്റിക്കുമായ പ്രവൃത്തി തന്നെയാണ് ഇതും. എന്നിരിക്കെ ആദ്യം പരാമര്‍ശിച്ച വാര്‍ത്തയിലെ പെണ്‍കുട്ടി സ്കൂളില്‍നിന്ന് പുറത്താകുന്നത് ബുര്‍ഖയൊന്നും ധരിച്ചിട്ടല്ല, മറിച്ച് നമ്മുടെ നാട്ടിലെ മുസ്ലിം പെണ്‍കുട്ടികള്‍ കാലാകാലമായി ധരിച്ചുവരുന്ന തട്ടത്തിന്റെ പേരിലാണ് എന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.

മതസാമുദായികസംഘടനകള്‍ പൊതുവിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്നതും വിദ്യാലയങ്ങള്‍ തുടങ്ങുന്നതും പ്രോത്സാഹിപ്പിക്കുന്നതാണ് നമ്മുടെ എക്കാലത്തയും വിദ്യാഭ്യാസനയം. അതിന് അതിന്റേതായ കാരണങ്ങളുണ്ട് താനും. എന്നാല്‍ ഇത്തരം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ കടന്നുവരുന്ന മതപരമായ അംശങ്ങളെയും അത് വിവിധമതസ്ഥരായ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കാനിടയുള്ള സംഘര്‍ഷങ്ങളെയും നിരീക്ഷിക്കാനോ പഠിക്കാനോ നമുക്ക് സംവിധാനങ്ങളില്ല. ഇതിന്റെയൊരു പ്രതിഫലനമാണ് ആലപ്പുഴയില്‍ നാം കണ്ടത്. മതസാമുദായികസംഘടനകള്‍ നടത്തുന്ന സ്കൂളുകളില്‍ മോണിംഗ് അസംബ്ലി മുതല്‍ കൂട്ടമണിവരെയുള്ള കാലയളവിനുള്ളില്‍ അതാത് മതസമുദായങ്ങളുടെ വിശ്വാസസംഹിതകള്‍ പല രൂപത്തില്‍ കടന്നുവരാറുണ്ട്. ബിലീവേര്‍സ് ചര്‍ച്ച് സ്കൂളില്‍ നടന്നിരുന്ന പ്രാര്‍ത്ഥനകളിലും മറ്റും മുസ്ലിം മതവിശ്വാസിയായ നേരത്തെ പരാമര്‍ശിച്ച പെണ്‍കുട്ടിയും പങ്കെടുത്തിരുന്നതായി അവള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും തട്ടമിട്ടതിന്റെ പേരില്‍ അവള്‍ പുറത്താക്കപ്പെട്ടു.

ഇവിടെ പ്രശ്നം വിദ്യാലയങ്ങളില്‍നിന്നാണോ വിദ്യാര്‍ത്ഥി(നി)കളില്‍ നിന്നാണോ മതചിഹ്നങ്ങള്‍ ഒഴിവാക്കപ്പെടേണ്ടത് എന്നതാണ്. ഒരു സ്ഥാപനമെന്ന നിലക്ക് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ നടത്തിപ്പുകാരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കടന്നുവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ വിവിധമതസ്ഥരായ അവിടുത്തെ കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അത് ഒട്ടും സ്വാഭാവികമല്ലാത്ത അടിച്ചേല്‍പ്പിക്കലായി മാറുന്നു. പലപ്പൊഴും അവരുടെ മതവും, വിശ്വാസവും വിലക്കുന്ന കാര്യങ്ങള്‍പോലും അവര്‍ക്ക് ചെയ്യേണ്ടിവരുന്നു. നമ്മുടെതുപോലുള്ള ഒരു ബഹുസ്വരസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒഴിവാക്കപ്പെടെണ്ടതുതന്നെയാണ്. എന്നാല്‍ വിദ്യാര്‍ത്ഥി(നി)കള്‍ ഉപയോഗിക്കുന്ന മതചിഹ്നങ്ങള്‍ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളുടെയും ശീലങ്ങളുടെയും ഭാഗമാണ്. അവ ഇതരമതസ്ഥരായ സഹപാഠികളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയോ അവയുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയോ ചെയ്യുന്നില്ല. എന്നു മാത്രമല്ല, നമ്മുടേത് ഒരു ബഹുസ്വരസമൂഹമാണെന്നും അവിടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ അവരവരുടെ ആചാരാനുഷ്ഠാനങ്ങളുള്‍ക്കൊണ്ടുതന്നെ സഹവര്‍ത്തിക്കുന്നുവെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അവയുടെ നിഷേധം അതുകൊണ്ടുതന്നെ മൌലികാവകാശനിഷേധം തന്നെയാണ്.

ഇതൊരു ഒറ്റപ്പെട്ട പ്രശ്നമായിക്കണ്ട് തള്ളിക്കളയുന്നത് ആത്മഹത്യാപരമാണ്. എന്തുകൊണ്ടെന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ആശയവ്യക്തതയുണ്ടായില്ലെങ്കില്‍ സംഭവിക്കുന്നത് ഓരോ മതസമുദായങ്ങളില്‍ പെട്ടവരും അവരവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാത്രം പഠിച്ചാല്‍മതി എന്ന ഒരു തീരുമാനത്തിലേക്ക് പൊതുസമൂഹം എത്തിച്ചേരുകയെന്നതാണ്. ക്രിസ്ത്യാനികള്‍ ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തന്നെ പഠിക്കണമെന്ന പവ്വത്തിലിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ സൂചിപ്പിക്കുന്നത് അത്തരമൊരു അവസ്ഥാന്തരം അധികം അകലെയല്ല എന്നാണ്. ഒരു ബഹുസ്വരസമൂഹത്തില്‍ ഈവിധ തീരുമാനങ്ങള്‍ ഉണ്ടാക്കാവുന്ന മത സാമുദായിക ധ്രുവീകരണങ്ങളുടെ പ്രത്യാഘാതങ്ങള്‍ എത്ര വലുതായിരിക്കുമെന്നതിനെക്കുറിച്ച് വിശദീകരിക്കേണ്ടതില്ലെന്ന് തോന്നുന്നു. കൂണുപോലെ മുളച്ചുപൊന്തുന്ന സി ബി എസ് ഇ, ഐ സി എസ് ഇ ഉള്‍പ്പെടെയുള്ള അണ്‍-എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി നമ്മുടെ സര്‍ക്കാരുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ നമ്മുടെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന പല ആശയങ്ങളും സമീപഭാവിയില്‍തന്നെ പുല്ലുതിന്നാത്ത ഏട്ടിലെ പശുവായി ചുരുങ്ങും, ഉറപ്പ്.

Thursday, April 22, 2010

തരൂര്‍: മാധ്യമങ്ങളുടെ വിശുദ്ധപശു

മന്ത്രിപുംഗവന്മാര്‍ ഉണ്ടാക്കുന്ന വിവാദങ്ങളൊ വിവാദപ്രേരിതങ്ങളായ രാജികളോ നമ്മുടെ രാഷ്ട്രീയമണ്ഡലത്തെയോ മാധ്യമലോകത്തെയോ സംബന്ധിച്ച് പുതുമയുള്ള ഒന്നല്ല. രാഷ്ട്രീയനിരീക്ഷകരെ സംബന്ധിച്ചിടത്തോളം വിദേശകാര്യസഹമന്ത്രിയായിരുന്ന ശശി തരൂരിന്റെ രാജി അപ്രതീക്ഷിതമായ ഒരു ഐ പി എല്‍ ഫലവുമായിരുന്നില്ല. പക്ഷേ നമ്മുടെ മാധ്യമങ്ങള്‍ ഇതിനെ ഏറ്റെടുത്തത് ഈ പറഞ്ഞ തലങ്ങളിലൊന്നുമായിരുന്നില്ല.കക്ഷിരാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍ക്കൊത്ത് വേഷം കെട്ടാനാവാത്ത ഒരു സ്വതന്ത്ര ബുദ്ധിജീവിയുടെ രാഷ്ട്രീയപ്രവേശത്തിന്റെ സ്വാഭാവികമായ ദുരന്തപരിസമാപ്തി എന്ന നിലയ്ക്കാണവര്‍ പ്രത്യക്ഷമായും പരോക്ഷമായും അതിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. അതിനായി അവര്‍ മുന്നോട്ട് വെക്കുന്ന യുക്തികളാവട്ടെ നമ്മുടെ മധ്യവര്‍ഗത്തിന്റെ സമ്മതിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതും.

കൊളോണിയല്‍ ഹാങ്ങോവര്‍ എന്നൊക്കെ പറയുന്നത് പ്രയോഗമെന്ന നിലയ്ക്ക് ക്ലീഷേയായി കഴിഞ്ഞതാണെങ്കിലും നമ്മുടെ മധ്യവര്‍ഗത്തിന്റെ ബോധ, പെരുമാറ്റ സമ്പ്രദായങ്ങളില്‍ അത് ഇന്നും അടിയുറച്ചത് തന്നെയാണ്. ആംഗലപാണ്ഡിത്യം കേവലം ഒരു ഭാഷയെ വരുതിയിലാക്കുന്നതിലപ്പുറം സനാതനമായ സാംസ്കാരിക ഉന്നമനത്തിന്റെ പ്രതീകമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒരു തലമുറയെന്ന നിലക്ക് നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മുടെയുള്ളില്‍ ഈ ക്ലീഷേയുണ്ട്. ഇതിന്റെ പ്രവര്‍ത്തനം തന്നെയാവണം ഇംഗ്ലീഷില്‍ ‘അസൂയാവഹമായ’ പ്രാവീണ്യമുള്ള തരൂരിന്റെ വാക്കുകള്‍ റിപ്പോര്‍ട്ടുചെയ്തതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവന്ന വീഴ്ചയാണ് അദ്ദേഹത്തെചൊല്ലി നടന്ന വിവാദങ്ങള്‍ക്കൊക്കെയും കാരണം എന്ന കുറ്റബോധത്തിലേക്ക് നമ്മുടെ മാധ്യമങ്ങളെ കൊണ്ടെത്തിക്കുന്നതും. ഇതിന്റെ ഉദാഹരണങ്ങള്‍ ഈ കഴിഞ്ഞ ഏതാനും മാസങ്ങളുടെ മാധ്യമചരിത്രത്തില്‍നിന്ന് നമുക്ക് അടര്‍ത്തിയെടുത്ത് പരിശോധിക്കാവുന്നതാണ്.

ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷിന്റെ പ്രാധാന്യം പരമാവധി പാടി നീട്ടിയാല്‍ എത്തുന്നത് ഒരു ലിങ്ക് ലാംഗ്വേജ് എന്നതുവരെയാണ്. അങ്ങനെ പറയുമ്പോള്‍ തന്നെയും ഒരു മികച്ച ജനപ്രതിനിധിക്ക് അനിവാര്യമായ ഗുണങ്ങളുടെ കൂട്ടത്തില്‍ ആംഗലപാണ്ഡിത്യം വരുന്നതേയില്ല. കാരണം ആ കുറവ് സാങ്കേതികമാണെന്നതും അതുകൊണ്ടുതന്നെ നികത്താനാവുന്നതാണെന്നതും തന്നെ. അങ്ങനെയിരിക്കെയാണ് ഒരാള്‍ തന്റെ അപാരമായ അമേരിക്കന്‍ ആംഗലപാണ്ഡിത്യം കൊണ്ട് നിരന്തരം വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ഇക്കഴിഞ്ഞ ഇന്റര്‍ലൊക്യൂട്ടര്‍ വിവാദം തന്നെയെടുക്കാം. പ്രശ്നം അമേരിക്കയില്‍ പോയിട്ടില്ലാത്ത ‘അല്പാംഗല ബുദ്ധികളായ’ റിപ്പോര്‍ട്ടര്‍മാര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതില്‍ വന്ന പിഴവാണെന്നാണ് സ്വന്തം പ്രവര്‍ത്തകരെ തന്നെ കൈയൊഴിഞ്ഞുകൊണ്ട് നമ്മുടെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട്. "We feel that Saudi Arabia of course has a long and close relationship with Pakistan but that makes Saudi Arabia even a more valuable interlocutor for us." ഇതിലെ ഇന്റര്‍ലൊക്യൂട്ടര്‍ എന്ന പദത്തിന് കാംബ്രിഡ്ജ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷ്ണറി തരുന്ന നിര്‍വചനം നോക്കാം: ‘someone who is involved in a conversation and who is representing someone else' സംഗതി സാങ്കേതികമായി മധ്യസ്ഥന്‍ എന്ന് അര്‍ത്ഥം വരുന്ന ഒന്നല്ലെങ്കില്‍ തന്നെയും സംഭാഷണത്തില്‍ നിര്‍മമനും നിഷ്പക്ഷനുമായി അഭിമുഖം നില്‍ക്കുന്ന ഒരു പങ്കാളിയെ മാത്രമല്ല ഈ വാക്ക് അര്‍ത്ഥം വെക്കുന്നതെന്ന് അദ്ദേഹത്തിന്റെ തന്നെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം.ആയിരുന്നുവെങ്കില്‍ പാകിസ്ഥാന്റെ ദീര്‍ഘകാല സുഹൃത്താണെന്നതുകൊണ്ട് സൌദി അറേബ്യ നമുക്ക് വിലമതിപ്പുള്ളൊരു ഇന്റര്‍ലൊക്യൂട്ടറാവുന്നു എന്ന് അദ്ദേഹം പറയേണ്ടതില്ലല്ലൊ. ഇത് കാലാകാലമായി നിലനിര്‍ത്തിപ്പോരുന്ന നമ്മുടെ വിദേശനയത്തിന് ഒത്തുപോവുന്നതാണോ എന്നതാണ് പ്രശ്നം. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ക്ക് ഒരു നിലക്കും മൂന്നാമതൊരു രാജ്യത്തെ ഇടപെടുത്തേണ്ടതില്ല എന്നതല്ല നമ്മുടെ വിദേശനയമെന്ന് തരൂരിനെ കണ്ട് കണ്ട് നമ്മുടെ മാധ്യമങ്ങളിനി കവാത്ത് മറക്കുമോ?

ക്രിക്കറ്റിനെക്കുറിച്ചും ഓഹരിവിപണിയെക്കുറിച്ചുമൊക്കെ ആഴത്തില്‍(?) പഠിച്ചെഴുതി മലയാള നോവല്‍ സാഹിത്യത്തിന് ഒരു പുത്തന്‍ ശാഖതന്നെ സമ്മാനിച്ച എഴുത്തുകാരനണല്ലോ കെ എല്‍ മോഹനവര്‍മ്മ!! അദ്ദേഹം അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു, തരൂരിനെ മുഖാമുഖം കാണാനാവാത്ത വണ്ണം അപകര്‍ഷതാബൊധമുള്ളവരാണ് നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെന്ന്. നമ്മെ ഭരിക്കാനായി നമ്മളുടെ ഇടയില്‍ നിന്ന് നമ്മള്‍ തന്നെ തിരഞ്ഞെടുത്തവരുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ കന്നുകാലിക്ലാസുകാരുടെ അവസ്ഥ എന്തായിരിക്കും!

ഒരു ജനാധിപത്യ സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം ജനപ്രതിനിധികളുടെ ലളിതജീവിതമെന്നത് അവരുടെ വാങ്ങല്‍ ശേഷിയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ല. അത് ഒരാദര്‍ശവും നിഷ്ഠയുമൊക്കെ കൂടിയാണ്. പഞ്ചനക്ഷത്രഹോട്ടലില്‍ ഞാന്‍ താമസിച്ചത് എന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് കാശുകൊടുത്തിട്ടാണ് എന്ന് പ്രസ്താവിച്ചപ്പോള്‍ തരൂര്‍ അനിശ്ചിതത്വത്തിലാക്കിയത് ജനാധിപത്യസംബന്ധിയായ ഒരു മൂല്യവ്യവസ്ഥയെതന്നെയായിരുന്നു. കന്നുകാലിക്ലാസ്സ് വിവാദത്തിലേക്കെത്തുമ്പോള്‍ ഇതൊന്നുകൂടി പ്രകടമാവുന്നു. മന്മോഹന്‍ സിംഗ് പറഞ്ഞതുപോലെ അതൊരു തമാശയാണ്: ഉപരി-മധ്യവര്‍ഗങ്ങളുടെ മാത്രം തമാശ! (ഗള്‍ഫില്‍ പലയിടങ്ങളിലും എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ചിലവു കുറഞ്ഞ വ്യോമയാനസമ്പ്രദായം പുച്ഛരസത്തോടെ കെ എസ് ആര്‍ ടി സി എന്ന പേരില്‍ അറിയപ്പെടുന്നത് തമാശയുടെ ഭാഗമായി തന്നെയാണ്. പക്ഷേ ആ തമാശ ഒരേ സമയം പുറത്താക്കുന്നത് നാടനും വിദേശിയുമായ അല്പവരുമാനക്കാരുടെ ഒരു വലിയ ഭൂരിപക്ഷത്തെ തന്നെയാണ് എന്നതാണ് ഉപരി-മധ്യവര്‍ഗങ്ങള്‍ക്ക് പുറത്തുള്ളവരുടെ സെന്‍സ് ഓഫ് ഹ്യൂമറിന് അത് ദഹിക്കാതെ പോകുന്നതിന്റെ കാരണവും)

ഒരു കായിക ഇനം എന്ന നിലവിട്ട് ‘മഹത്വവല്‍ക്കരിക്കപ്പെട്ട ചൂതാട്ട’വും, കള്ളപ്പണത്തിന്റെ അലക്കുകേന്ദ്രവും ഒക്കെയായ് ഐ പി എല്‍ ചീഞ്ഞുനാറുമ്പോഴും ആവും വിധം തരൂരിനെ അത്തറു പൂശാനാണ് നമ്മുടെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കള്ളപ്പണത്തിന്റെയും കമ്പനിനിയമലംഘനങ്ങളുടെയും കഥകളെ എഴുതിതള്ളാനാവാതെ വരുമ്പോഴും അവര്‍ മുന്നോട്ടുവെക്കുന്നത് മലയാളിയെ ഏറ്റവും എളുപ്പത്തില്‍ പറ്റിക്കാവുന്ന ഒരു വാദമാണ്, വികസനം. പുറം മോടികളില്‍ ഭ്രമിച്ചുപോവുന്ന ഇടത്തരക്കാരന്റെ സമൂഹമനസ്സിന് പൊക്കവും വണ്ണവും നിറവുമുള്ളതൊക്കെ അഭിലഷണീയമാണ്. കൂറ്റന്‍ കാര്‍ണിവലുകള്‍ക്കുവേണ്ടി ദാഹിക്കുന്ന അവന്റെ കോശങ്ങള്‍ക്ക് വേനല്‍മഴയാണ് ഐ പി എല്‍. അത്തരമൊരു ഭാഷ്യമുള്ളിടത്തോളം കാലം തരൂരിനെ രാഷ്ട്രീയകുതിരകച്ചവടങ്ങള്‍ക്കിടയില്‍ പെട്ടുപോയ ഒരു ബലിയാടിന്റെ പ്രതിരൂപം നല്‍കി കുളിപ്പിച്ചെടുക്കുകയെന്നത് മാധ്യമങ്ങള്‍ക്ക് എളുപ്പമാണ്. കാരണം അത്തരമൊന്ന് വിശ്വസിക്കാന്‍ നമ്മുടെ മധ്യവര്‍ഗമനസ്സ് മുങ്കൂര്‍ സജ്ജമാണെന്നതു തന്നെ.

ആഴത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേരളസമൂഹത്തില്‍ ശശി തരൂര്‍ too good for politics ആണെന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ ഒരജണ്ട കൂടി ഒപ്പം നടപ്പാക്കുന്നുണ്ട്. അത് ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ അധികാരത്തിന്റെ അവസാനവാക്കായിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റുകളുടേതാണ്.അതിന്റെ ഭാഗമായാണവര്‍ക്ക് പരോക്ഷമായാണെങ്കിലും തിരഞ്ഞെടുപ്പിനെയും,അതിലൂടെ നടത്തിക്കപ്പെടുന്ന ജനാധികാരത്തെയും അതിന്റെ പ്രതിനിധികളെയും ഒക്കെ ഒരു ദൂഷിതവലയത്തിനുള്ളില്‍പ്പെടുത്തി കാണേണ്ടിവരുന്നത്.ജനാധിപത്യമെന്നത് ഒരു കുതിരക്കച്ചവടമാണെന്ന് വരുത്തിതീര്‍ക്കാനുള്ള അവസരങ്ങളൊക്കെയും അവര്‍ ആഘോഷിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.അമേരിക്കയെന്ന പേര് ആഗോളവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാനലോകത്ത് പ്രതിനിധാനം ചെയ്യുന്നത് ഒരു ഭൂപ്രദേശത്തെയ്വോ അവിടത്തെ മനുഷ്യരെയോ എന്നതിലുപരി കോര്‍പ്പറേറ്റ് കേന്ദ്രീകൃതമായ ഒരധികാരവ്യവസ്ഥയെയാണ്. ആ വ്യവസ്ഥയാവട്ടെ മനുഷ്യവംശത്തിന്റെ ബഹുസ്വരതയെ തീര്‍ത്തും അംഗീകരിക്കാത്ത ഒന്നും. ദേശീയഗാനാലാപനത്തിലൂടെ രാജ്യസ്നേഹം പ്രകടമാക്കാനുള്ള ഏകവഴി അമേരിക്കന്‍ മാതൃകയില്‍ നെഞ്ചോട് കൈ ചേര്‍ത്ത് വെക്കുകയാണെന്ന് പൊതുവേദിയില്‍ വച്ച് ശഠിക്കുന്നിടത്ത് തരുര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തെ വ്യക്തമാക്കുന്നത് താന്‍ അത്തരമൊരു കേന്ദ്രീകരണത്തിന്റെ പ്രതിനിധിയാണെന്നാണ് . ഏതു വിധേനയും ഒരു ഗ്രീന്‍ കാര്‍ഡ് സംഘടിപ്പിക്കുകയാണ് ജീവിതവിജയത്തിനുള്ള ഏകവും പരമവുമായ പോംവഴിയെന്ന് വിശ്വസിക്കുന്ന നമ്മുടെ മദ്ധ്യവര്‍ഗ്ഗ മനസ്സിനാവട്ടെ ഇതിനോടൊക്കെ സര്‍വാത്മനാ യോജിപ്പുമാണ്. ആ സമ്മതിയുടെ വിപണനമാണ് നമ്മുടെ മാധ്യമങ്ങള്‍ നടപ്പിലാക്കുന്നത്.

അമ്മയെത്തല്ലിയാലെന്ന പോലെ തരൂര്‍ വിവാദത്തിനും രണ്ടു പക്ഷമുണ്ട്. അവ കോര്‍പ്പറേറ്റ് അനുകൂലവും അല്ലാത്തതുമാണ്. ഇതിലാര്‍ക്കും ഏത് പക്ഷവും പിടിക്കാം. പക്ഷേ ജനപക്ഷമെന്ന വ്യാജേന കോര്‍പ്പറേറ്റ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ തിരീച്ചറിയപ്പെടുക തന്നെ ചെയ്യും.